Gentle Dew Drop

ജൂലൈ 04, 2020

ജീവിതാന്തസുകളിൽ പല തട്ടുകളോ?

"പരസ്പരം സ്നേഹിക്കുവാനാണ് ഒരു സമൂഹമായി നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്" എന്ന് വി. അഗസ്റ്റിന്റെ നിയമാവലിയിൽ പറയുന്നു. ഒരു സന്യാസ സമൂഹത്തിന്റെ ഭാഗമാകുന്നതിനായി അഭിലഷിക്കുന്നവരോ വ്രതവാഗ്ദാനത്തിലൂടെ അംഗങ്ങളായവരോ മുൻ ഡോക്ടറോ എൻജിനീയറോ ഐ.എ.സ്. ഓഫീസറോ ആയല്ല പരസ്പരം കാണുന്നതും ഒരുമിച്ചു ജീവിക്കുന്നതും; അവർ ജീവിക്കുന്നത് സഹോദരങ്ങളായാണ്. സന്യസ്ഥരായി അത്തരം ജോലികളിൽ ആയിരിക്കുന്നവർ അവരുടെ സമൂഹത്തിൽ എന്തെങ്കിലും ഉയർന്ന പരിഗണനകൾ ആസ്വദിക്കുന്നുണ്ടെങ്കിൽ അത്‌ അവരുടെ സമൂഹത്തിലെ സാഹോദര്യത്തിന്റെ ശിഥിലതയാണ് കാണിക്കുന്നത്.

ധനികനായിരുന്ന പട്ടു വ്യാപാരിയുടെ മകനെന്ന നിലയിലല്ല വി. ഫ്രാൻസിസ് ആദരിക്കപ്പെടുന്നത്. അറിയപ്പെട്ടിരുന്ന ഒരു ഭടൻ എന്ന നിലയിലല്ല വി. ഇഗ്‌നേഷ്യന്സ് കാണപ്പെടുന്നത്. നേടാമായിരുന്ന പാണ്ഡിത്യത്തിന്റെയോ ആയിത്തീരാമായിരുന്ന സ്ഥാനങ്ങളുടെയോ പേരിലല്ല വി. ഫ്രാൻസിസ് സേവ്യർ ആദരിക്കപ്പെടുന്നത്. ഉപേക്ഷിച്ചതിന്റെ വലിമകളെക്കുറിച്ചാണ് ആവർത്തിച്ച് പറയപ്പെടുന്നതെങ്കിൽ ഉപേക്ഷിക്കപ്പെട്ടവയാണ് സ്വീകരിച്ചിരിക്കുന്നതിനെക്കാൾ സ്നേഹിക്കപ്പെടുന്നതും. സന്യസ്ത പുരോഹിത ജീവിതം വിലമതിക്കപ്പെടേണ്ടത് പ്രതിബദ്ധതയും ആത്മാർത്ഥതയും അടിസ്ഥാനമാക്കിയാണ്, അവർ ആരായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല.

സ്വയം ശൂന്യമാകുന്നതിന്റെ അർത്ഥതലം അത് നൽകുന്നുണ്ടെങ്കിൽ അതു നല്ലതു തന്നെ. എന്നാൽ ക്രിസ്തുശിഷ്യത്വം, അത് ഏതു ജീവിതാവസ്ഥയിലാണെങ്കിലും, അത് അവന്റെ പിന്നാലെ ചെല്ലുന്നതിലാണ്. ആ അനുഗമനത്തിലാണ് ക്രിസ്തീയജീവിതത്തിലെ പുണ്യം തിളങ്ങുന്നത്. ഉപേക്ഷിക്കപ്പെട്ടവ എന്തുമാവട്ടെ (ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങൾ പോലും പലതാവാം എന്നതും ഓർമ്മിക്കേണ്ടതുണ്ട്. നിവൃത്തിയില്ലാതെ ഉപേക്ഷിച്ചതിനുശേഷം വലിയ മതാത്മകത പ്രകടിപ്പിക്കുന്നവരുമുണ്ട്) ക്രിസ്ത്വാനുകരണം സംഭവിക്കുക എന്നതാണ് പ്രധാനം. ഉപേക്ഷിച്ച ഉദ്യോഗം, വിദ്യാഭാസയോഗ്യത തുടങ്ങിയവയിലുള്ള ഊന്നൽ ഉപേക്ഷിക്കപ്പെട്ടവയാണ് കൂടുതൽ സ്നേഹിക്കപ്പെടുന്നത് എന്നാണ് സൂചന നൽകുന്നത്.

വലിയ ശമ്പളമുണ്ടായിരുന്നവർ, വലിയ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവർ ... സന്യസ്തരാകുമ്പോൾ നൽകപ്പെടുന്ന പുകഴ്ച അവരോടൊപ്പം വ്രതങ്ങൾ ഏറ്റെടുത്ത മറ്റുള്ളവരേക്കാൾ അവർ എങ്ങനെയോ ഉയർന്നതാണെന്ന് കാണിക്കുവാൻ പരോക്ഷമായെങ്കിലും ശ്രമിക്കുന്നില്ലേ? മറ്റുള്ളവർ 'വെറും സാധാരണക്കാർ' ആവുന്നില്ലേ? അങ്ങനെ സന്യാസവിളിയിൽത്തന്നെ വേർതിരിവുകൾ എന്ന ദുഃസൂചന നല്കപ്പെടുകയാണെന്ന് തോന്നിപ്പോകുന്നു. അത്തരത്തിലുള്ള ഉദാഹരണങ്ങൾക്കു വേണ്ടി ഒരു പ്രമുഖ പ്രസിദ്ധീകരണം ഒഴിച്ചിട്ടിരിക്കുന്ന പേജ് സഭയിലെ ദൈവവിളികളെക്കുറിച്ചു തെറ്റിധാരണ നൽകുന്നതാണ്. അത്തരം വർണ്ണനകളനുസരിച്ച്, ആദരിക്കപ്പെടേണ്ട ഒരു സന്യാസ-പൗരോഹിത്യവിളിയിൽ പ്രകീർത്തിക്കപ്പെടുന്ന ത്യാഗങ്ങൾ ഉണ്ടാവുന്നത് അവർ ഡോക്ടറോ എഞ്ചിനീയറോ വലിയ ശമ്പളത്തിന് അർഹരായിരുന്നവരോ ആണെങ്കിൽ മാത്രമെന്നാണ്. ഒരു കർഷകനോ തുന്നൽക്കാരിയോ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചാൽ ആ പ്രത്യേക പേജിൽ അവരും ഇടം നേടുമോ? അവർ മറ്റേതെങ്കിലും മതങ്ങളിൽ നിന്ന് മാറി വിശ്വാസം സ്വീകരിച്ച് സന്യസ്ത-വൈദിക ജീവിതാന്തസ് തിരഞ്ഞെടുത്തവരാണെങ്കിൽ മാത്രം ഒരു പക്ഷെ അതുണ്ടായേക്കാം. ശാസ്ത്രജ്ഞരും, വലിയ ശമ്പളക്കാരും അത് വിട്ട് കർഷകരാകാനോ ഉൾഗ്രാമങ്ങളിൽ സേവനം ചെയ്യാനോ സന്നദ്ധരായാൽ ഈ വിശുദ്ധപ്രസിദ്ധീകരണങ്ങളിലെ താളുകളിൽ അതിന് ഇടം ലഭിക്കുമോ? ഇനി അത് ഒരു പുരോഹിതനോ സന്യസ്ഥരോ ആണെങ്കിലോ? ലൗകികതയെ സ്നേഹിച്ചു എന്നല്ലേ പറയാനാകൂ? പൗരോഹിത്യവും സന്യാസവും പോലെതന്നെ, മറ്റു ജീവിത രംഗങ്ങളും, പാചകമോ, കാർഷികവേലയോ, അധ്യാപനമോ, മാധ്യമപ്രവർത്തനമോ എന്തുമാവട്ടെ, അവയെല്ലാം ജീവിതത്തിന്റെ വിശുദ്ധി പ്രകടമാവുകയും, ദൈവമഹത്വം വെളിപ്പെടുകയും ചെയ്യുന്ന മേഖലകളാണ്. ദൈവവിളിയിലും വിശുദ്ധിയിലും ശ്രേണീഘടനയില്ല.

സന്യാസത്തെയും പൗരോഹിത്യത്തെയും മാനസാന്തര/ഉപേക്ഷ സാക്ഷ്യങ്ങളുമായി കൂട്ടിക്കെട്ടാതിരിക്കുന്നതാണ് ഉചിതം. വലിയ സ്ഥാനങ്ങൾ ഉപേക്ഷിച്ച് വചനശുശ്രൂഷയിൽ ഏർപ്പെട്ടിട്ടുള്ള ഉദാത്തമായ ഉദാഹരണങ്ങൾ തീർച്ചയായും ഉണ്ട്. എന്നാൽ അവ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠമാണെന്നോ, മറ്റുള്ളവർ അവരെ അനുകരിക്കുമ്പോഴേ അവർ ദൈവത്തിന്റെ മാർഗ്ഗത്തിലാവുന്നുള്ളൂ എന്നോ അതിന് അർത്ഥമില്ല. കൂടുതൽ മെച്ചമായതോ, കൂടുതൽ 'വിശുദ്ധമായതോ' കൊണ്ടല്ല, 'എന്റെ വിളി' മറ്റൊന്നാണ് എന്ന് ബോധ്യപ്പെടുന്നത് കൊണ്ടാണ് ഒരാൾ വേറൊരു ജീവിതാന്തസ് തിരഞ്ഞെടുക്കുന്നതെങ്കിൽ അത് തീർത്തും ഉചിതമായതാണ്.

എങ്ങനെയാണ് അവർ ആ ജോലികൾ ഉപേക്ഷിക്കുമ്പോൾ അവ പ്രകീർത്തിക്കപ്പെടേണ്ടതാവുകയും 'ത്യാഗം' എന്ന വിശേഷണം സ്വീകരിക്കുകയും ചെയ്യുന്നത്? സാധാരണ ഇത്തരം വേർതിരിവുകൾ 'ലൗകികം' എന്ന് വിധി കല്പിച്ച് മാറ്റി നിർത്തുന്നത് ദൈവപദ്ധതികൾക്കു തന്നെ വിരുദ്ധമാണ്. സ്വന്തം കുടുംബത്തെയും അതിന്റെ ഉത്തരവാദിത്തങ്ങളെയും പ്രതിബദ്ധതയോടെ കാക്കേണ്ടത് ദൈവേച്ഛതന്നെയാണ്. അത് ലൗകികതാല്പര്യമെന്നോ സ്വാർത്ഥമെന്നോ കരുതപ്പെടുന്നത് അപക്വമായ ആത്മീയതയാണ് സൂചിപ്പിക്കുന്നത്. കഴിയുന്ന രീതിയിൽ ചെയ്യാവുന്ന സാമൂഹിക നന്മകളെ മനഃപൂർവം അവഗണിച്ചു കളയുന്നുണ്ടെങ്കിലല്ലേ സ്വാർത്ഥത കടന്നു വരുന്നുള്ളു.

വിലമതിക്കപ്പെടുന്ന ജോലികൾ ഉപേക്ഷിച്ചുകൊണ്ടോ, അത്തരം മേഖലകളിൽ ആയിരിക്കുന്നവർ വേദികളിൽ വചനം പ്രസംഗിച്ചു കൊണ്ടോ മാത്രമാണ് ദൈവത്തിനു സാക്ഷ്യം നൽകുന്നത് എന്നും വചനപ്രഘോഷണം നടത്തുന്നതും എന്നുമൊക്കെയുള്ള ധാരണകൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ അവ തീർത്തും വികലമായ ദൈവശുശ്രൂഷാ സങ്കല്പങ്ങളാണെന്നു തിരിച്ചറിയപ്പെടേണ്ടതുണ്ട്. അവർ ഡോക്ടറോ അധ്യാപകനോ പോലീസ് കാരോ ശാസ്ത്രജ്ഞരോ ആയി ആത്മാർത്ഥസേവനം ചെയ്യുമ്പോൾ അവരും ചെയ്യുന്നത് ദൈവ പ്രവൃത്തികൾ തന്നെയാണ് എന്നതിൽ സംശയമില്ല. സ്നേഹവും, ത്യാഗവും ആദരവും കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുന്ന ഒരു അപ്പന്റേയോ അമ്മയുടേയോ സാക്ഷ്യം എത്രയോ വലുതാണ്.

ഏതൊരു ജീവിതാവസ്ഥയിലൂടെയും ദൈവപദ്ധതികൾ പൂർത്തീകരിക്കപ്പെടുകയും വിശുദ്ധി പ്രകടമാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഓരോരുത്തരുടെയും ജീവിതത്തിന്റെ ആഴങ്ങളിൽ നിന്ന് ഓരോ ജീവിതാന്തസിലേക്കു നയിക്കുക എന്നത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. ഒന്നിന് മറ്റൊന്നിനു മേൽ മേന്മ കാണുന്നത് ചിലപ്പോൾ തെറ്റായ ധാർമിക സങ്കല്പങ്ങളുടെ പുറത്താവാനും സാധ്യതയുണ്ട്. ദൈവത്തിനു വേണ്ടി നൽകപ്പെടുന്ന മക്കൾ എന്നാൽ സന്യാസ-പുരോഹിത സേവനവും, ദൈവിക ശുശ്രൂഷ എന്നാൽ വേദികളിലുള്ള വചനപ്രഘോഷണം എന്നിങ്ങനെയുള്ള ചില കാഴ്ചപ്പാടുകളെക്കുറിച്ച് ഒരു ആത്മശോധന ആവശ്യമായിട്ടുണ്ട്. ജീവിതത്തിലെ ബോധ്യം, ആത്മാർത്ഥത തുടങ്ങിയവ അനുസരിച്ച് ഓരോരുത്തരും നടത്തേണ്ട തിരഞ്ഞെടുപ്പാണ് ജീവിതാന്തസ്. അതിൽ ഒന്ന് മറ്റൊന്നിനു മീതെയാണെന്നു കരുതുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ദൈവത്തെത്തന്നെ വിഡ്ഢിവേഷം കെട്ടിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ