Gentle Dew Drop

ജൂലൈ 22, 2020

അനുരഞ്ജനം അരികെ

അനുരഞ്ജനം എന്നത് തെറ്റും അതിനുള്ള പരിഹാരവുമല്ല, അത് വ്യക്തിക്കും വ്യക്തിയോടുള്ള ബന്ധത്തിനുമുള്ള മൂല്യം തിരിച്ചറിയുന്നതാണ്.

ദൈവവുമായുള്ള അനുരഞ്ജനം, അവിടുത്തെ അറിയുവാനും നമ്മുടെ കുറവുകളിൽ അവിടുത്തെ കൃപകളിൽ ആശ്രയിക്കുവാനുമുള്ള തുറവിയാണ്. വീഴ്ച  എത്ര വലുതാണെങ്കിലും ദൈവത്തിലേക്ക് മുഖം തിരിക്കാൻ മടിക്കേണ്ടതില്ല എന്നത്‌ ബോധ്യപ്പെടുന്നത് ദൈവത്തെ നമ്മൾ എപ്രകാരം അറിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പാപങ്ങളും അവയുടെ കാരണവഴികളും മുമ്പിൽ വച്ച് ദൈവമേ ആശ്വസിപ്പിക്കേണമേ എന്ന് ആത്മാർത്ഥമായി പറയുവാൻ കഴിഞ്ഞെങ്കിൽ ദൈവത്തിന്റെ സ്വീകാര്യതയിൽ വിശ്വാസമുണ്ടെന്നു കരുതാം. ദൈവം നമുക്ക് ജീവൻ പകരുമെന്നും കരുത്തുള്ളവരാക്കുമെന്നുമുള്ള പ്രത്യാശ ദൈവം നൽകുന്ന സ്നേഹം, ക്ഷമ, സൗഖ്യം, ആശ്വാസം, ദിശാബോധം, കരുതൽ എന്നിവയുടെയെല്ലാം ഉറവിടം ദൈവിക ജീവൻ എന്നതാണ്.

തെറ്റുകളെക്കുറിച്ചുള്ള വിചിന്തനം, ഉറച്ച കാൽവയ്‌പ്‌ ആവശ്യപ്പെടുന്നുണ്ട്. മറന്നു കളഞ്ഞ ഏതാനം ഉത്തരവാദിത്തങ്ങളെ ഏറ്റെടുത്ത് മുമ്പോട്ടു പോകാൻ തയ്യാറായെങ്കിലേ ദൈവം നൽകുന്ന ജീവന്റെയും സൗഖ്യത്തിന്റെയും അനുഭവം, നമ്മിൽ യാഥാർത്ഥ്യമാകൂ. ബോധപൂർവമുള്ള തെറ്റുകളെക്കാൾ, വന്നുപോകുന്ന വീഴ്ചകളാണ് ഏറെയും. ആത്മബലവും ക്ഷമയോടെയുള്ള കാത്തിരിപ്പും സ്വയം നല്കപ്പെടേണ്ട നിരന്തരമായ പ്രോത്സാഹനവും കൃപയുടെ ഫലങ്ങളായി സ്വീകരിക്കപ്പെടണം. ബോധപൂർവമായ തെറ്റുകളെ ഇച്ഛാശക്തിയോടെ തിരുത്തുവാനുള്ള ആന്തരിക ബലത്തിനും ആത്മാർത്ഥമായ ആഗ്രഹവും പ്രയത്നവും പ്രാർത്ഥനയും ആവശ്യമായുണ്ട്. കൂദാശകളെ യാന്ത്രികതയിലേക്ക് മാറ്റിക്കളഞ്ഞപ്പോൾ അന്യമായിപ്പോയ യാഥാർത്ഥ്യമാണ് അനുരഞ്ജനത്തിന്റെ ഈ അനുഭവം.

ദൈവത്തിന്റെ കരുണ പ്രാർത്ഥിക്കുന്നയാൾ ആ കരുണയിൽ വിശ്വസിക്കുകയാണ് ആദ്യം വേണ്ടത്. അവിടുത്തെ കാരുണ്യാതിരേകത്തേക്കാൾ ശിക്ഷയെ ഭയന്നുകൊണ്ടാണ് പ്രാർത്ഥിക്കുന്നതെങ്കിൽ അവിടെ ഹൃദയബന്ധമില്ല. ആവർത്തിക്കുന്നവയെ ഹൃദയത്തിലെടുക്കാതെയും, അവയെ പ്രവൃത്തിപദത്തിൽ കൊണ്ടുവരാനുള്ള പ്രയത്നങ്ങളില്ലാതെയുമുള്ള ആവർത്തനങ്ങളും (ഉദാ: സങ്കീ 51) അനുരഞ്ജനത്തിന്റെ ഫലങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കരുത്.

കുമ്പസാരം സാധ്യമാണെങ്കിലും അല്ലെങ്കിലും ഈ അനുരഞ്ജനതലം ദൈവജീവനിൽ വളരാൻ ആവശ്യമാണ്. കുമ്പസാരം സാധ്യമല്ലാത്ത സാഹചര്യത്തിൽ വ്യക്തിപരമായ ചിന്തകളിലും പ്രാർത്ഥനയിലും ഇങ്ങനെ ആഗ്രഹിക്കുകയും, ഓരോരുത്തർക്കും അനുയോജ്യമായ രീതികളിൽ സാധിക്കുന്ന പ്രയത്നങ്ങൾ നടത്തുകയും ചെയ്യാം. ഒരുപാടു ഭക്തപ്രവൃത്തികളല്ല ദൈവം ആഗ്രഹിക്കുന്നത്. നമ്മുടെ ആന്തരിക നവീകരണത്തിനും നിലനില്പിനും വഴിവയ്ക്കുന്ന കൊച്ചു മനോഭാവങ്ങളെ ആത്മാർത്ഥതയോടെ പ്രവൃത്തിപഥത്തിലേക്കു കൊണ്ടുവരികയെന്നതാണ് പ്രധാനം. പതിവായി നമ്മൾ രക്ഷപെട്ടു നടക്കുന്നതും അതിൽനിന്നു തന്നെ.
_________________
നൽകുന്നതിലും സ്വീകരിക്കുന്നതിലും Online ഭക്തിയുടെ ഉത്സാഹം സ്വാഭാവികമായിത്തന്നെ കുറഞ്ഞപ്പോൾ, ഇനിയെങ്കിലും അരികെയുള്ള ദൈവവുമായി അല്പം സംഭാഷണത്തിൽ ഏർപ്പെടാൻ സാധിക്കട്ടെ. രോഗദുരിതങ്ങൾ കൂടുതൽ വേദനാപൂര്ണമാണെങ്കിൽ Online അന്ന് ലഭ്യമായെന്നു വരില്ല. എന്നാൽ അപ്പോഴും കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ള ദൈവത്തെ ഇന്നേ പരിചയപ്പെടണം. സാമൂഹികമായും കൗദാശികമായും ദേവാലയത്തിൽ അനുഷ്ഠിക്കപ്പെടുന്നവ ജീവിതത്തിന്റെ പല ഏടുകളിൽ ദൈവം നമുക്കായി തുറന്നുതരുന്നുണ്ട്. ദൈവം നടക്കുന്ന വഴികളിൽ നമ്മളെ ദൈവം കാണുന്നുണ്ട്. അവിടുത്തെ തിരിച്ചറിയുവാൻ അവിടുന്ന് ആഗ്രഹിക്കുന്നുമുണ്ട്. കണ്ണ് തുറക്കുക മാത്രം ചെയ്‌താൽ മതി, അവിടുത്ത കാണാം തൊട്ടു മുമ്പിൽ. അംഗീകരിക്കാനുള്ള ഒരു ഹൃദയവുമുണ്ടാകട്ടെ. അനുരഞ്ജനം, പാപമോചനം, ദൈവൈക്യം, സൗഖ്യം, സ്ഥൈര്യം, ദൃഢീകരണം എല്ലാം സംഭവിക്കും; നമ്മുടെ തന്നെ ഭവനങ്ങളിലും ചുറ്റുപാടിലും.

വഞ്ചിയുടെ അമരത്തുതന്നെ ക്രിസ്തുവുണ്ട്; ആകാശത്തിലേക്കോ ജെറുസലേമിലേക്കോ നോക്കി മനസ്സ് മടുക്കേണ്ടതില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ