Gentle Dew Drop

മാർച്ച് 03, 2021

പശ്ചാത്താപത്തിന്റെ കാതൽ

ധൂർത്തപുത്രനും, മൂത്തപുത്രനും സമാനമായ സമീപനം പിതാവിന്റെ അടുത്ത് എടുത്തതായി കാണാം. തനിക്കുള്ളത് തന്നേക്കുക എന്ന് ഇളയവൻ പറഞ്ഞതുപോലെ തന്നെ തനിക്കുള്ളത് ഒന്നും കിട്ടുന്നില്ല എന്ന പരാതിയാണ് മൂത്തവനുള്ളത്. എന്തൊക്കെ കിട്ടാനുണ്ട് എന്നതാണ് അവരിരുവരും ചിന്തിക്കുന്നത്. ധൂർത്തൻ അത് തനിക്കായി ശേഖരിക്കുന്നു, മൂത്തവൻ, എന്നെങ്കിലും കിട്ടാനുള്ളത് കിട്ടും എന്ന് കരുതി പണിക്കാരനായി പരാതിപ്പെട്ടു കഴിയുന്നു.

ദാനങ്ങളെക്കാളും, അവകാശങ്ങളെക്കാളും വലുതാണ് പുത്രനെന്ന ബന്ധമെന്നത് തിരിച്ചറിഞ്ഞപ്പോൾ മാത്രമാണ് തന്റെ ഭവനത്തെക്കുറിച്ച് അയാൾ ഭവനമായി ഓർമ്മിക്കുന്നത്. ആ ആലിംഗനത്തിന്റെ ഉറപ്പാണ് പശ്ചാത്താപത്തിന്റെ കാതൽ. ആ ഉറപ്പ്, പിതാവ് ക്ഷമിക്കും എന്നല്ല, പിതാവ് ക്ഷമിച്ചു കഴിഞ്ഞു എന്നാണ്. സത്യത്തിൽ, പിതാവിന് സ്നേഹം മാത്രമേ ഉള്ളെന്നും, ക്ഷമിക്കേണ്ടതായി പോലും ഇല്ലെന്നും ഒരു പക്ഷേ പതുക്കെയേ മനസിലാകൂ. പശ്ചാത്താപം പാപങ്ങളെക്കുറിച്ചല്ല, ആ സ്നേഹത്തിനു വിലയുണ്ടെന്ന തിരിച്ചറിവിലാണ്. അതുകൊണ്ട് ഏറ്റുപറച്ചിലുകൾ, "പാപങ്ങളൊക്കെ കഴുകിക്കളയുന്ന ഒരു അലക്കുകല്ല് പോലെയല്ല, അത് സ്‌നേഹപൂർണമായ ആലിംഗനത്തിലെ ആശ്വാസമാണ്" .

രീതി എന്താണെങ്കിലും, അത് കാരുണ്യത്തിന്റെ അനുഭവമാകണം എന്നതാണ് പ്രധാനം. മാത്രമല്ല അതിൽ ആത്മാർത്ഥമായ പശ്ചാത്താപം ഉണ്ടാവുകയും വേണം. അയർലണ്ടിലെ ചില ആശ്രമങ്ങളിലാണ് രഹസ്യകുമ്പസാരങ്ങൾ തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. അതിനു മുമ്പ് പരസ്യമായ ഏറ്റുപറച്ചിലോടു കൂടെയോ അല്ലാതെയോ ഉള്ള പാപമോചനശുശ്രൂഷ ഉണ്ടായിരുന്നു. അതിലെ കൂദാശാനുഭവം യഥാർത്ഥ ആത്മീയ അനുഭവമായി ഭവിക്കുന്നുണ്ടോ എന്നത് വിചിന്തനവിധേയമാക്കാവുന്നതാണ്. പലപ്പോഴും അത് ഒരു ഭക്തിരൂപമായി മാറ്റപ്പെടുന്നു. പാപക്ഷമക്ക് ഏറ്റുപറച്ചിൽ ഒരു വ്യവസ്ഥയല്ല. അനുതാപം കൃപക്കായി വഴി തുറക്കുന്നു. പാപമോചനം അവിടെ ഉറപ്പാണ്. തുറന്ന ഏറ്റുവുപറച്ചിലും പാപമോചന ആശീർവാദവും കൂദാശപരമായ ഒരു സമ്പർക്കവും സാധ്യമാക്കുന്നു. ആവശ്യമോ അനാവശ്യമോ എന്നതല്ല, ആഴമായ ഒരു ആത്മീയ അനുഭവത്തിന്റെ ലഭ്യതയാണ് അത്. അത് ഉറപ്പാക്കാൻ നമുക്ക് കഴിയണം.

ചിലർക്ക് ചടങ്ങായി മാറിയെങ്കിൽ, ചിലർക്കത് ഭക്തിയായി മാറി. രണ്ടും ശരിയല്ല. 
നിർബന്ധമാക്കിയത് കൊണ്ട് അതിനു ചടങ്ങിന്റെ രൂപവും, കുമ്പസാരിച്ചില്ലെങ്കിൽ,ദൈവകോപം, കുമ്പസാരിച്ചാൽ പ്രത്യക വിശുദ്ധീകരണം കാര്യപ്രാപ്തി തുടങ്ങിയ  സമീപനങ്ങളിൽ നിന്ന് അതു ഭക്തിയുമായി. രണ്ടാമത്തെ വിഭാഗം കുമ്പസാരിച്ചില്ലെങ്കിൽ പെട്ടെന്ന് അസ്വസ്ഥരാകും. അനുരഞ്ജനത്തെക്കുറിച്ചോ വിശുദ്ധീകരണത്തെക്കുറിച്ചോ അല്ല, ദൈവവും അനുഗ്രഹങ്ങൾ തടയും എന്ന് വെച്ച് കൊണ്ട്. നീണ്ട ലിസ്റ്റ് വെച്ചുകൊണ്ട് sin conscientisation ആണ് പലപ്പോഴും ലഭിക്കുന്നത്. ദഅവത്തിന്റെ കണ്ണിലൂടെ നമ്മെത്തന്നെ കാണാൻ കഴിയുന്നതാണ് പരിശുദ്ധാത്മാവ് നൽകുന്ന വിധി. അങ്ങനെയേ ആത്മാർത്ഥമായ ആത്മശോധനയുണ്ടാകൂ.
കുമ്പസാരത്തിനുവേണ്ടി മാത്രമുള്ള പാപബോധം വീണ്ടും നമ്മെ ചടങ്ങുകാരാക്കുകയേയുള്ളു.  തെറ്റുകളുടെ എണ്ണമല്ല ആത്മശോധനയിൽ കണ്ടെത്തപ്പെടുന്നത്. സ്നേഹം ആത്മാർത്ഥത എന്നിവയുടെ ഗുണം എത്രമാത്രം പ്രതിഫലിച്ച കഴിഞ്ഞു എന്ന് നോക്കിയാൽ മതിയാകും. മറ്റൊരുതരത്തിൽ, എത്രമാത്രം ക്രിസ്തു സമാനമായി എനിക്ക് ജീവിക്കാൻ കഴിഞ്ഞു എന്നതിനെക്കുറിച്ചാണ് ആത്മശോധന. നിയമങ്ങളുടെ രണ്ടുമൂന്നു പേജ് ലിസ്റ്റ് ഒരു വശത്ത് സ്വയം വലിയ പാപിയാക്കുമ്പോൾ, മറുവശത്ത് യഥാർത്ഥ ആത്മശോധനയിൽ നിന്ന് രക്ഷപ്പെടുവാൻ വലിയ വഴിയൊരുക്കുന്നുമുണ്ട്. ഡോക്ടർ നൽകുന്ന personal attention പോലെയല്ല കുമ്പസാരത്തിലെ വ്യക്തിപരമായ ഏറ്റുപറച്ചിലും പാപമോചനവും. കൂദാശാമാനത്തെ അതിന്റെ സത്യത്തിൽ മനസിലാക്കേണ്ടിയിരിക്കുന്നു. പാപബോധവും അനുതാപവും കൃപയുടെ പ്രവൃത്തിയാണ്, ശരി തന്നെ. പക്ഷെ അത് ബോധ്യപ്പെടുത്തുന്നത് പാപത്തെക്കുറിച്ചെന്നതിനേക്കാൾ സ്വന്തം ചെറുമയെക്കുറിച്ചും അതുകൊണ്ടുതന്നെ ദൈവാശ്രയത്തിന്റെ ആവശ്യത്തെക്കുറിച്ചുമാണ്. ആത്മാർഥത ഒരു സംവിധാനം മൂലം സൃഷ്ടിച്ചെടുക്കാനാവില്ല. ശരിയായ ദൈവ വിചാരത്തിൽ നിന്നും ദൈവത്തിന്റെയും തന്റെ തന്നെയും കരുണക്കുള്ള അർഹതയെക്കുറിച്ചുള്ള ബോധ്യത്തിൽ നിന്നുമേ അത് വളരൂ. ഇന്ന് വളം വെച്ച് വളർത്തുന്ന പ്രതിഫലദൈവശാസ്ത്രത്തിൽ നിന്ന് ആ ലക്‌ഷ്യം സാധ്യമാവാൻ ഒരു സാധ്യതയും ഇല്ല. പ്രതിഫലദൈവശാസ്ത്രം, പാപം ശിക്ഷ പരിഹാരം എന്നതാവും അടിസ്ഥാന തത്വമായി കരുതുന്നത്. ആത്മാർത്ഥത വെളിപ്പെടുന്നത് ബന്ധത്തിലാണ്. നിയമവ്യവസ്ഥയിൽ  നിലനിർത്തപ്പെടുന്നത് വിധേയത്വമാണ്, അവിടെ സ്വാതന്ത്ര്യമില്ല. ബന്ധത്തെ നിലനിർത്താനും വളർത്താനും ഉള്ള പ്രതിബദ്ധതയിൽ തീർച്ചയായും ത്യാഗങ്ങളും, ബുദ്ധിമുട്ടുകളും വഴിയേ ഉൾപ്പെടുന്നു.  എന്നാൽ ബുദ്ധിമുട്ടുകൾ തന്നിഷ്ടത്തിന് ഉൾപ്പെടുത്തിയതുകൊണ്ട് അത് സ്നേഹമോ ബന്ധമോ ആഴപ്പെടുത്തണമെന്നില്ല. അത് മൂത്തപുത്രന്റെ കൂലിബന്ധമാണ്. ആ മനോഭാവത്തിൽ, ആത്മീയം എന്ന് കരുതപ്പെടുന്ന പല 'ത്യാഗങ്ങളും' അവിവേകത്താലും, വികലമായ ദൈവസങ്കല്പതാളും നയിക്കപ്പെടുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ