Gentle Dew Drop

ഓഗസ്റ്റ് 04, 2023

നിങ്ങൾ ഒരുമിച്ചു കൂടുമ്പോൾ ...

 'സിനഡൽ പാത' ഇതിനോടകം നമുക്ക് പരിചിതമായിക്കഴിഞ്ഞിട്ടുണ്ടാവും. അത് എന്താണെന്നും, അതിന്റെ വിവിധങ്ങളായ തലങ്ങൾ പ്രാദേശികമായ ഓരോ പശ്ചാത്തലത്തിലും എങ്ങനെ യാഥാർത്ഥ്യമാക്കും എന്നതിനെക്കുറിച്ചും കൂടുതൽ ചർച്ചകൾ നടന്നു വരികയാണ്.


സിനഡ് 2021 - 2024 അതിന്റെ ഔദ്യോഗിക ചർച്ചകളുടെ അവസാന ഘട്ടങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. ജീവിതശൈലിയായും സഭാദര്ശനവുമായും അത് മാറേണ്ടതിന്റെ വഴികൾ ക്കൂടി തിരിച്ചറിയാൻ ശ്രമിക്കുകയാണ് സഭ. ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്ന ഒരു സഭയായി ജീവിക്കാൻ എങ്ങനെ നമുക്ക് കഴിയും എന്നതായിരുന്നു പ്രധാന ചിന്ത. 'വിദഗ്ദരായവരല്ല' ഈ ചർച്ച ചെയ്തത്. ദൈവജനം ആണ് സഭ എന്നതുകൊണ്ട്, ആ ദൈവജനമാണ് ക്രിസ്തുശരീരം രൂപപ്പെടുത്തുന്നത് എന്നതുകൊണ്ട്, ദൈവസ്വരം തിരിച്ചറിയേണ്ടതിന് ജീവിതത്തിന്റെ സകല തുറകളിൽ നിന്നുമുള്ളവരെ കേൾക്കാൻ ഈ സിനഡ് ആഹ്വാനം ചെയ്തു. സഭയിൽ നിന്ന് അകന്നവരെയും, സഭക്ക് പുറത്തുള്ളവരെയും കൂടി കേൾക്കാനുള്ള മാതൃകകൾ സ്വീകരിക്കപ്പെട്ടു. ഒരുക്കത്തിന്റെ സമയത്ത്, രണ്ടോ മൂന്നോ മാസങ്ങൾ വാർഡ് തലങ്ങളിൽ സിനഡിന്റെ അർത്ഥത്തേയും പ്രാധാന്യത്തെയും ലക്ഷ്യത്തെയും കുറിച്ച് ഇടവകകളിലും വാർഡുകളിലും ലഖുലേഖകൾ വഴിയും ചെറിയ വിഡിയോകൾ വഴിയും അവബോധം വളർത്തുകയും പിന്നീട് ചർച്ചകൾ നടക്കുകയും ചെയ്തു. ജനത്തിനിടയിലും, സന്യസ്തർക്കിടയിലും ഫൊറോനാതലങ്ങളിൽ വൈദികർക്കിടയിലും ചർച്ചകൾ നടക്കുകയും അവ ക്രോഡീകരിക്കുകയും ചെയ്തു. വിവിധ ഭാഷക്കാരുള്ള രൂപതകളിൽ വിവിധങ്ങളായ ഭാഷകളിലേക്ക് മാർഗ്ഗരേഖകൾ പരിഭാഷ ചെയ്യുകയും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

മെത്രാനിൽ കേന്ദ്രീകൃതമാവുകയോ പിഞ്ചെല്ലുന്നതോ ആയ സഭാമാതൃകയിൽ നിന്ന് വ്യത്യസ്തമായി, മെത്രാനടക്കമുള്ള ഒരു സമൂഹമായി ക്രിസ്തുവിന്റെ വെളിച്ചത്തിൽ ഒരുമിച്ചു നടക്കുന്ന ദർശനമാണ് സ്വീകരിച്ചിട്ടുള്ളത്. നാളെയുടെ സഭയിൽ വിശ്വാസത്തിനു സാക്ഷികളാവേണ്ട കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ് മുന്നിൽ നടക്കുന്നത്.


നമ്മൾ ഓരോരുത്തരും ഒരുമിച്ചു ചേരുന്നതായ സഭ ഒരു 'സാർവ്വത്രിക കൂദാശയായി' ജീവിക്കണമെങ്കിൽ ഈ സിനഡൽ പാത പ്രേരിപ്പിക്കുന്ന കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം (സാക്ഷ്യജീവിതം) എന്നീ മൂല ഘടകങ്ങൾ അനിവാര്യമാണ്. കൂട്ടായ്മ എന്നത് ആശയപരമായ പരസ്പര ധാരണയല്ല, പരസ്പരം അനുരഞ്ജിതരായി, ദൈവവുമായി നമ്മെ അനുരഞ്ജിപ്പിച്ച ക്രിസ്തുവിൽ ഒന്നിച്ചു ചേരുന്നതാണ് ആ ഐക്യം. വിവിധങ്ങളായ ദാനങ്ങൾ ഉള്ള നമ്മൾ ഓരോരുത്തരും ഈ ശരീരത്തിൽ അതാതിന്റേതായ ധർമ്മങ്ങൾ നിര്വഹിച്ചുകൊണ്ട് സമൂഹത്തിലും സ്വജീവിതത്തിലും ദൈവാരാധനയിലും പങ്കുചേരുന്നതാണ് പങ്കാളിത്തം. അത് വഴി ക്രിസ്തുസാന്നിധ്യം ഈ ലോകത്തിൽ അനുഭവവേദ്യമാക്കുന്നതാണ് പ്രേഷിതപ്രവർത്തനം. അതുകൊണ്ട്, ഈ നവീകരണം നമ്മുടെ മാനസാന്തരത്തിനുകൂടിയുള്ള സമയമാണ്.

പ്രാഥമിക ചർച്ചകളിൽ നിന്ന്, ചേർത്തുവെച്ച വിലയിരുത്തലുകളും നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി പുതിയ മാതൃകകൾ രൂപീകരിക്കാനും നിലവിലുള്ള സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും വിവിധ രൂപതകളിൽ തുടർചർച്ചകൾ നടന്നു വരികയാണ്. ആശയപരമായി സുവിശേഷം തന്നെയാണ് അവയിലൊക്കെയും പ്രതിഫലിക്കുന്നത്. എന്നാൽ സഭാസമൂഹത്തെക്കുറിച്ചും, അജപാലനരീതികളെക്കുറിച്ചും, ഇടവകനടത്തിപ്പിനെക്കുറിച്ചും, ഇടവകങ്ങൾക്കിടയിലും, മറ്റു മതങ്ങളോടും മറ്റു ക്രൈസ്തവവിഭാഗങ്ങളോടുമുള്ള പരസ്പരബന്ധത്തെക്കുറിച്ചും, കുട്ടികളുടെയും യുവജനങ്ങളുടെയും വളർച്ചയെക്കുറിച്ചും പുതിയ രൂപരേഖകൾ ഉരുത്തിരിയപ്പെടുന്നുണ്ട്.

ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും അടുത്തറിയുവാൻ കഴിയുക എന്നതാണ് വളരെ പ്രധാനമായിട്ടുള്ളത്. ക്രിസ്തുവിനോടുള്ള സ്നേഹം നഷ്ടപ്പെടുന്ന സമയങ്ങളിലാണ് അവനെയും അവന്റെ സുവിശേഷത്തെയും നമുക്ക് സൗകര്യമായ രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത്. ഈ അടുത്ത ബന്ധം വളരേണ്ടത് പ്രാർത്ഥനയിലൂടെയും ആത്മവിചിന്തനങ്ങളിലൂടെയുമാണ്. ഈ പാതകൾ പരിശീലിക്കേണ്ടത് അനിവാര്യമാണ്.


ഉത്തരവാദിത്തപൂർണ്ണമായ സംഭാഷണങ്ങൾ നടക്കാൻ ധീരത സ്വരൂപിക്കുകയും അതിനു വേണ്ട വളർച്ച ഉറപ്പാക്കുകയും ചെയ്യേണ്ടത് ഈ പാതയുടെ വലിയ ധർമ്മമാണ്. അധികാര ഘടനകൾ ഉത്തരവുകളിലൂടെ നടപ്പിലാക്കുന്ന ഒരു സംവിധാനമല്ല ദൈവരാജ്യം. അധികാരധാർഷ്ട്യം ഭാരമേല്പിക്കുന്ന ഒന്നാവരുത് തൻ്റെ ശിഷ്യരുടെ നേതൃത്വം എന്ന് ക്രിസ്തു പഠിപ്പിച്ചതുമാണ്. ക്രിസ്തുവിൽ വേരുറച്ച സ്വഭാവരൂപീകരണവും ആത്മശുദ്ധിയും സ്വായത്തമാക്കുന്നെങ്കിലെ കേൾക്കുകയും, ആത്മാവിന്റെ സ്വരം കേൾക്കുകയും ചെയ്യുന്ന നേതൃത്വമുണ്ടാകൂ. സിനഡൽ പാതയുടെ പരിശീലനമാനം ഇത്തരത്തിലുള്ള ശൂന്യവത്കരണം മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ, സിന്ഡിനെതിരെ ആരംഭം മുതൽ എതിർപ്പുകളും തള്ളിക്കളയലുകളും ഉണ്ടായിട്ടുണ്ട്.

കേൾക്കാനുള്ള എളിമയും സംസാരിക്കാനുള്ള സുതാര്യതയും ദൈവസ്വരം വിവേചിച്ചറിയാനുള്ള പ്രക്രിയയിൽ അതിപ്രാധാന്യമർഹിക്കുന്നു. അത് നിരന്തരമായ സംഭാഷണങ്ങൾ അർഹിക്കുന്നതുമാണ്. എന്ന് വെച്ചാൽ, ഈ പ്രക്രിയ സ്ഥായിയായ ഒരു കൂട്ടായ്മയിൽ നിന്ന് മാത്രമേ രൂപപ്പെടുകയുള്ളു. ഈ പരസ്പര സംഭാഷണങ്ങൾ നടക്കേണ്ടത് ക്രിസ്‌തുശരീരത്തിലെ പരസ്പരബന്ധം എന്ന നിലയിലാണ്. അതുകൊണ്ട് ഈ കേൾവിയും സംസാരവും ആത്മാർത്ഥവും ആഴവുമുള്ളതാക്കാൻ ഏതാനം ചില അത്യാവശ്യ ഘടകങ്ങളുണ്ട്.  സഭാപ്രബോധനങ്ങളിലെ സത്യത്തെയും അതിൻ്റെ ജ്ഞാനത്തെയും ആഴത്തിൽ അറിയാൻ ശ്രമിക്കുക എന്നത് പ്രാധാന്യമർഹിക്കുന്നു. പ്രത്യയശാസ്ത്രങ്ങളാക്കപ്പെടുന്ന വിശ്വാസധാരകളെയാണ് ഏറെയും ഔദ്യോഗിക-യഥാർത്ഥ വിശ്വാസങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. വിശ്വാസം നിര്വചനങ്ങളിലുള്ള ബോധ്യമോ ബൗദ്ധിക ആശ്വാസമോ അല്ല. അത് ക്രിസ്തുവിനെ ആന്തരിക വെളിച്ചമാണ്. ക്രിസ്തുസ്വഭാവം മനസ്സിലാക്കിക്കൊണ്ട് വേണം വിശ്വാസത്തിന്റെ സത്യം തിരിച്ചറിയാൻ. അല്ലെങ്കിൽ പ്രബോധനങ്ങളാക്കപ്പെടുന്ന വിശ്വാസത്തിൽ പോലും ക്രിസ്തുവിന്റെ വെളിച്ചമുണ്ടാവില്ല.

സംഭാഷണങ്ങളിൽ, വിശ്വാസത്തിന്റെ പ്രാധാന്യം, അവയുൾക്കൊള്ളുന്ന വിചിന്തനങ്ങളുടെ വേരുകൾ ശുദ്ധമായിരിക്കുക എന്നതാണ്. മുറിവുകളുടെയും അകൽച്ചകളുടെയും പ്രതിരോധങ്ങൾ സംഭാഷണങ്ങളെ തുറവിയില്ലാത്തതാക്കുന്നു. അനുരഞ്ജനത്തിന്റെയും സൗഖ്യത്തിന്റേയും പ്രക്രിയ ആത്മാർത്ഥ പ്രയത്നമാക്കിയെങ്കിലേ സമാധാനത്തിൽ വിശുദ്ധി വിളയിക്കുന്ന ക്രിസ്തുസാക്ഷ്യം നമ്മുടെ സമൂഹങ്ങളിലുമുണ്ടാകൂ.

സത്യമാണ് സ്വാതന്ത്രമാക്കുന്നതും ജീവൻ പകരുന്നതും. അതുകൊണ്ടു സംഭാഷണങ്ങളിൽ സൂക്ഷിക്കേണ്ട സുതാര്യതയും മാന്യതയും പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. വൈവിധ്യങ്ങളെ ബഹുമാനിക്കുവാനും അവയെക്കൂടി ഉൾപ്പെടുത്തുവാനും കഴിയുന്നെങ്കിലേ കാത്തോലിക് എന്നത് യാഥാർത്ഥ്യമാകൂ. കൂടാരങ്ങൾ വലുതാക്കാനുള്ള സന്നദ്ധതയെ സിനഡൽ പാതയുടെ അടയാളമായി ഫ്രാൻസിസ് മാർപ്പാപ്പ എടുത്തു കാണിച്ചത് അതുകൊണ്ടാണ്.

ഇവയെല്ലാം കൈവരിച്ചു കഴിഞ്ഞു എന്ന് നമുക്ക് പറയാനാവില്ല. അങ്ങനെ ഒരു ലക്ഷ്യപ്രാപ്തി ഈ സിനഡൽ പാതയുടെ ലക്ഷ്യവുമല്ല. "എല്ലാവരും, എന്നാൽ അത്മായർ, മെത്രാൻസംഘം, മാർപാപ്പ, എല്ലാവരും പരസ്പരം കേൾക്കുകയും, എല്ലാവരും ഒരുമിച്ചു പരിശുദ്ധാത്മാവിനെ കേൾക്കുകയും ചെയ്യുന്ന സിനഡൽ സഭയെ കണ്ടെത്താനുള്ള യാത്രയാണ് സിനഡാലിറ്റിക്കായുള്ള സിനഡ്. വചനത്തിന്റെ വെളിച്ചത്തിൽ പ്രാർത്ഥനയിൽ ഒരുമിച്ചുകൊണ്ട് ഈ പാതയുടെ വിവിധവശങ്ങളെ തിരിച്ചറിയാൻ നമ്മൾ ശ്രമിക്കുകയാണ്. അങ്ങനെ സിനഡുകൾ ഇനിമേൽ, മെത്രാന്മാരുടെ അസംബ്ലി മാത്രമാക്കാതെ വിശ്വാസികൾ എല്ലാവരുടെയും ഒരുമിച്ചുള്ള യാത്രയാവുകയാണ്. ഓരോ കാലത്തിലും ദൈവം നൽകുന്ന വിളിയെ തിരിച്ചറിയും വിധം നമ്മുടെ ഓരോരുത്തരുടെയും മനസുകളെയും സഭാസംവിധാനങ്ങളെയും നവീകരിക്കുവാൻ നമ്മെ ഒരുക്കുന്നതാണ് ഈ ജീവിതശൈലി. 

സിനഡ് 2021 - 2024 റോമിലെത്തി അവസാനിക്കേണ്ടതല്ല. പതിവുശൈലിയിൽ ഒരു സിനഡ് രേഖയായി അത് ചുരുങ്ങേണ്ടതല്ല. ഇത് വരെ നടന്ന പ്രക്രിയകളും അത് നൽകുന്ന വെളിച്ചവും നാളെയുടെ സഭയുടെ മുഖമാണ് എന്നാണ് സിൻഡിനെക്കുറിച്ചുള്ള സിനഡ് മുന്നിൽക്കാണുന്നത്. ഈ സിനഡ് ശൈലി, കുടുംബങ്ങളിലും, ഇടവകകളിലും, മെത്രാൻസംഘങ്ങളിലും, പ്രാദേശിക സിനഡുകളിലും യാഥാർത്ഥ്യമാകുന്ന പുതിയ ക്രമം ആവുക എന്നതാണ് സിനഡിന്റെ ലക്‌ഷ്യം. പരസ്പരം കേൾക്കുകയും തുറന്നു സംസാരിക്കുകയും ഒരുമിച്ചു ദൈവസ്വരം കേൾക്കുകയും ചെയ്യുന്ന സമൂഹത്തിലേ, ഒരുമിച്ചു കൂടുമ്പോൾ സത്യത്തിലുള്ള 'അപ്പം മുറിക്കലുകൾ' സംഭവിക്കൂ.

ഭക്തിപ്രസിദ്ധീകരണങ്ങളും ചാനലുകളും പ്രസംഗങ്ങളും ഒരുപാട് ലഭ്യമായ നമുക്കിടയിൽ ഈ  സിനഡിനെക്കുറിച്ച് കേൾക്കാൻ ഇനിയും അവസരം ലഭിക്കാത്തവരുണ്ട്  എന്നതാണ് പരിതാപകരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ