Gentle Dew Drop

ഡിസംബർ 10, 2021

സാന്ത്വനശബ്ദം

കൂട്ടം തെറ്റി മുള്ളുകൾക്കിടയിൽ പെട്ടുപോയ കുഞ്ഞാടിന്റെ ഉള്ളിൽ എന്തൊക്കെ ആയിരുന്നിരിക്കണം? അത് മുള്ളുകൾക്കിടയിൽ വന്നുപെട്ടത്‌ എങ്ങനെ തന്നെയും ആയിരിക്കട്ടെ. അസഹനീയമായ നൊമ്പരങ്ങൾ, നിസ്സഹായാവസ്ഥ, മരണഭയം ആരുമില്ലെന്ന വേദന എന്നിവയൊക്കെ അതിനുണ്ടായിരുന്നിരിക്കാം. കുഞ്ഞാട് ഒറ്റയ്ക്ക് നടന്നു വഴിതെറ്റി അകന്നു പോയി എന്ന് നമ്മൾ പറയാറുണ്ട്. യേശുവിന്റെ കൂടിച്ചേർന്ന പാപികൾ എന്ന് വിളിക്കപ്പെട്ടിരുന്നവർ എല്ലാവരുമൊന്നും കൊടും പാപം ചെയ്തു നടന്നിരുന്നവരല്ല. പാവങ്ങളെയും രോഗികളെയും ഹതഭാഗ്യരെയും മൊത്തത്തിൽ പാപികൾ എന്ന് വിളിച്ചു മാറ്റി നിർത്തിയ ഒരു സമൂഹമായിരുന്നു അത്. യഥാർത്ഥത്തിൽ പാപത്തെ ദൈവമാക്കി പൂജിച്ചവർ ഈ പാവങ്ങളെ പാപികൾ എന്ന് മുദ്രകുത്തിയവരാണ്. ആരുമില്ലാതായിപ്പോയവർ അകന്നു പോയവരല്ല, അശുദ്ധി കല്പിച്ചു മാറ്റിനിർത്തപ്പെട്ടവരാണ്. നീതിമാന്മാരെന്നു സ്വയം വിളിക്കുകയും മറ്റുള്ളവരെ പാപികളെന്നു വിളിച്ചു മാറ്റി നിർത്തുകയും ചെയ്തവരോട്, ദൈവത്തിന്റെ സമീപനമെന്താണെന്ന് പറഞ്ഞു വയ്ക്കുകയാണ് കുഞ്ഞാടിന്റെയും, നാണയത്തിന്റെയും ധൂർത്തപുത്രന്റെയും ഉപമകളിലൂടെ.


ആരുമില്ലാതെയും, അപമാനിതരായും പേടിച്ചും നമ്മളും പ്രത്യാശ തന്നെയും നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം. എന്നിരുന്നാലും ധൈര്യം തിരികെപ്പിടിച്ചുകൊണ്ട് ഒരിക്കൽ കൂടി കരുത്താർജ്ജിച്ചു മുന്നോട്ടു നടക്കാൻ നമ്മെ പ്രേരിപ്പിച്ച ഒരു സാന്നിധ്യം അരികെയുള്ളതായി ചിലപ്പോൾ നമുക്ക് തോന്നിയിട്ടുണ്ടാകാം. ഉള്ളിൽത്തന്നെ മൃദുവായി കേട്ട ഒരു ശബ്ദവും ആകാം അത്. അത്തരം ഒരു സാന്ത്വനശബ്ദം, കണ്ടെത്തപ്പെട്ടു, സ്വീകരിക്കപ്പെട്ടു എന്ന ഒരു അനുഭവം ജീവിതത്തെ ഒരിക്കൽ കൂടി നിർമ്മിക്കുവാൻ ആവശ്യമാണ്. സ്വന്തം ജീവിതത്തെത്തന്നെ കരുണയോടും ക്ഷമയോടും കൂടെ നോക്കാനും കഴിയുന്നത് വലിയ കൃപയാണ്. തികച്ചും നഷ്ടപ്പെട്ടിരിക്കുന്നു എന്ന അവസ്ഥയിൽ പോലും, അകപ്പെട്ടിരിക്കുന്ന അന്ധകാരത്തിന്റെ ഭാരത്തിനടിയിൽ ഞെരുക്കപ്പെടുമ്പോൾ ഹൃദയം ഒരു പ്രകാശനാളത്തിനുവേണ്ടി കേഴുന്നുണ്ടെങ്കിൽ നമ്മൾ എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു അതിലേക്കു ഉയർന്നു വരുവാൻ നമുക്ക് കഴിഞ്ഞേക്കും. അപ്പോൾ, സാന്ത്വനിപ്പിക്കപ്പെട്ട മുറിവുകൾ നമ്മിലെ വിശേഷതകളിലെ ലാവണ്യമാകും.

മനുഷ്യൻ എന്നത് പോലെതന്നെ സകല ശരീരധാരികളും (Every flesh) – മണ്ണും സസ്യങ്ങളും പൂക്കളും ജലജീവികളും പക്ഷികളും മൃഗങ്ങളും അവരവരുടേതായ ലക്‌ഷ്യം പ്രാപിച്ചുകൊണ്ടു ദൈവമഹത്വം പ്രഘോഷിക്കുന്നു, സ്വയം സായൂജ്യമണയുന്നു. ദൈവികമായ ഒരു ചൈതന്യം, ഒരു തിളക്കം അവയിലെല്ലാമുണ്ട്. നമുക്ക് വേണ്ടിമാത്രമായി അത്ഭുതദ്വീപുകൾ സൃഷ്ടിക്കുവാനുള്ള അതിമോഹങ്ങളിൽ നമ്മൾ നമ്മെത്തന്നേയും നമ്മുടെ സുഹൃത്-സൃഷ്ടികളെയും വികലമാക്കി. നഷ്ടപ്പെട്ട സൃഷ്‌ടിയുടെ വേദന നമ്മുടെ ബോധതലത്തിൽ കരച്ചിലായുയരണം. സാമൂഹികമായ നീതിക്കു വേണ്ടിയും പാരിസ്ഥിതികമായ പരിവർത്തനത്തിനുവേണ്ടിയും ഉയർന്നു നില്കുവാനുള്ള കരുതിനായി ദൈവത്തിന്റെ സാന്ത്വനസ്പര്ശവും രക്ഷയുടെ അനുഭവവും സ്വന്തമാക്കണം. നശിപ്പിക്കപ്പെട്ട മഹത്വം വീണ്ടും നമുക്ക് കണ്ടെത്താം. മറ്റു ജനതകളോടും സകല ജീവജാലങ്ങളോടും ഒത്തുചേർന്ന് അവയിലൊന്നായി നമ്മെത്തന്നെ കണ്ടെത്തുമ്പോഴേ അത് ദൈവിക ഭവനത്തിലെ ആഘോഷമാകൂ. ഹൃദയത്തിന്റെ ആനന്ദത്തോടെ നമുക്ക് പറയാനാകും ദൈവം നമുക്കിടയിൽ വസിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ