Gentle Dew Drop

നവംബർ 27, 2022

പരിശോധന പ്രക്രിയ

വ്യക്തിപരമായ അനുഭവങ്ങളെ വെളിപാടുകളും അത്ഭുതങ്ങളുമായി ആഘോഷിക്കുന്നതിനു മുമ്പ് വിവേകവും ജ്ഞാനവുമുള്ള ഒരു പരിശോധന പ്രക്രിയ ആവശ്യമാണ്. അത് പരിശീലിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള വിനയം ആത്മീയ അനുഭവങ്ങളിൽ പുളകമണിയുന്നവരും അവയെ വർണ്ണശോഭയണിയിച്ചു  പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 

വ്യക്തിപരമായ അനുഭവങ്ങളെ ദൈവികമോ, അതിഭൗതികമോ, മാനസികമോ ശാരീരികമോ ആയ അനുഭവങ്ങളായി വേർതിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, അതിനു സഹായിക്കാൻ കഴിയുന്നവരെ ആണ് ആത്മീയ ഉപദേശകരായി സ്വീകരിച്ചിരുന്നത്. വി. കൊച്ചു ത്രേസ്യയ്ക്കും, ആവിലയിലെ വി തെരേസയ്ക്കും, സിയന്നയിലെ കാതറിനും വരെ ആത്മീയ ഉപദേശകരുണ്ടായിരുന്നു. 

അനുഭവങ്ങളെ വിമര്ശനവിധേയമാക്കരുതെന്ന് പറയുന്നത് ആരാണ്? ഏതു അനുഭൂതിയെയും ഏറ്റവും എളുപ്പം ദൈവികമെന്നും, ദൈവികമെങ്കിൽ ചോദ്യം ചെയ്യപ്പെടരുതെന്നും പറയുന്നവർ മാത്രം. അവ വിവേചിക്കപ്പെടുക തന്നെ വേണം. അതിനു സമഗ്രമായ ആത്മീയത ആവശ്യവുമാണ്. പരിശുദ്ധാത്മാവിന്റെ നിറവും, അറിവിലേയും മനസിന്റെയും പക്വതയും, ശാസ്ത്രീയമോ മനഃശാസ്ത്രപരമോ ആയി ആവശ്യമായ പാടവവും ഈ സമഗ്രത ഉൾക്കൊള്ളുന്നു. 

ഒരു കൂട്ടർ അത്ഭുതങ്ങളിലും കാര്യസാധ്യങ്ങളിലും സാക്ഷ്യങ്ങൾ നിറക്കുമ്പോൾ മറുവശത്തു 'സ്വർഗ്ഗീയം' 'ആത്മീയം' തുടങ്ങിയവയുടെ പാരമ്യതയിൽ ഒരു കാല്പനിക 'യഥാർത്ഥ' ക്രിസ്തീയത പരിചയപ്പെടുത്തുന്നുമുണ്ട്. ആത്മീയത പാരമ്യതകളിലല്ല. പാരമ്യതകളിൽ ഒരാൾ അന്ധനാവാനാണ് സാധ്യത. 'ദൈവരാജ്യം നിങ്ങൾക്കിടയിലാണ്' എന്ന് വിശ്വസിക്കാൻ കഴിഞ്ഞാൽ അതിനൊത്ത ഭക്തിയും വിശ്വാസവും സാന്മാര്ഗികതയും താനേ രൂപപ്പെടും. 'ഇന്ന്' പ്രവേശിച്ചിട്ടില്ലാത്ത ഒരു ദൈവരാജ്യത്തിലേക്ക് ഒരിക്കലും ആരും പ്രവേശിക്കില്ല. അത് കൊണ്ട്, ഭക്തിയും കാഴ്ചകളും പ്രാർത്ഥനകളും വിദൂര ഭാവിയിലെ സ്വർഗ്ഗരാജ്യത്തിനു വേണ്ടിയാണെങ്കിൽ  അത് എന്നും വിദൂരത്തു തന്നെയാവും. ജീവിതത്തിന്റേതായ ദിനങ്ങളുടെ കർത്തവ്യങ്ങളും വ്യഥകളും ചോദ്യങ്ങളും തകർച്ചയും എല്ലാം മനുഷ്യജീവിതത്തിന്റെ യഥാർത്ഥ ലാവണ്യങ്ങളാണ്, അവയിലെ ആത്മാർത്ഥതയിലും സ്നേഹത്തിലുമാണ് ദൈവ പ്രവൃത്തിയും ദൈവകരങ്ങളും. അത്തരം ജീവിത നിമിഷങ്ങളിൽ കൃപയിൽ  ജീവിക്കുകയെന്നതാണ് ദൈവരാജ്യാനുഭവം. 


നവംബർ 26, 2022

ദൈവാഗമനം

ദൈവം കൂടെ വസിക്കുന്നത് യാഥാർത്ഥ്യമായ ഒരു ജനത്തിന്, ദൈവത്തിന്റെ 'വരവിന്റെ' പ്രസക്തിയെന്താണ്? 

"ദൈവം ഇത്രയും സമീപസ്ഥമായിരിക്കുന്ന മറ്റേതു ജനതയാണുള്ളത്?" "ദൈവം തന്റെ ജനത്തിന്റെ ഇടയിൽ വാസസ്ഥാനം ഉറപ്പിച്ചിരിക്കുന്നു" എന്നിങ്ങനെയുള്ള ദൈവാനുഭവങ്ങളെ സ്വർഗ്ഗരാജ്യത്തിന്റെ യാഥാർത്ഥ്യമായി ജീവിതത്തിലേക്ക് കൊണ്ടു വരാൻ നമുക്ക് കഴിയേണ്ടതിനെ ഓർമ്മിപ്പിക്കുന്നതാണ് ആഗമന കാലം. ദൂരെ നിന്ന് വരേണ്ട, വിളിച്ചു വരുത്തേണ്ട ദൈവം, മനസ് സൃഷ്ടിക്കുന്ന അജ്ഞാത ദൈവമാണ്.

ദൈവം കൂടെ വസിക്കുന്ന നമുക്കിടയിൽത്തന്നെ വേദനയും, രോഗവും മരണവും കണ്ടേക്കാം. കൂടെയുള്ള ദൈവത്തിന്റെ 'കൂടെയുണ്ട്' എന്ന സാന്ത്വനവും ആശ്വാസവും പ്രകടമാകേണ്ടത് നമ്മിലൂടെ തന്നെയാണ്. അദൃശ്യനായ ദൈവം ദൃശ്യമായ കൂദാശയാകുന്നതും അപ്പോഴാണ്. ജീവനുള്ള ദൈവത്തെ അടുത്തറിയുന്നതും അവിടെയാണ്. അതില്ലാതെ, കാഴ്ചകളിലേക്കും ബലിപീഠങ്ങളിലേക്കും ജീവനെ ചേർത്ത് വയ്ക്കുന്നത് വ്യർത്ഥമാണ്. ദൈവത്തിൻ്റെ വരവ് അവിടെ ആസ്വദിക്കാൻ നാവില്ല. ദൈവം വസിക്കുന്നെന്ന അനുഭവം അനുദിന ജീവിതത്തിൽ സാന്ത്വനമായും കരുണയായും അനുകമ്പയായും സൗഖ്യമായും നീതിയായും ജീവനായും പകർന്നു നൽകുന്നവർക്കേ ദൈവത്തിൻ്റെ ആഗമനവും യാഥാർത്ഥ്യമാകൂ.

ആഗമനം പ്രതീക്ഷിക്കേണ്ടത് എപ്രകാരമാണ്? സാമ്രാജ്യങ്ങളും ചക്രവർത്തിമാരും അധികാരത്തിന്റെയും ശക്തിയുടെയും പ്രകടഭാവങ്ങളായിരുന്ന കാലത്ത് ദൈവത്തെയും അത്തരം ചട്ടങ്ങൾക്കുള്ളിൽ സങ്കല്പിച്ചെടുത്തത് തികച്ചും സ്വാഭാവികമാണ്. പ്രജകൾ സ്വതന്ത്രമായ ശബ്ദമുള്ള പൗരരാവുകയും, ആ പൗരബോധം പ്രാപഞ്ചിക തലത്തിലേക്ക് പോലും വളരുകയും ചെയ്യുന്ന സമയത്ത് ഒരു ദേശത്തിന്റെയോ സാമ്രാജ്യത്തിന്റെയോ നിശ്ചിതമായ അധികാരം സ്വന്തമായുള്ള ചക്രവർത്തിയുടെ രൂപം ദൈവത്തിനു ചേരുന്നതല്ല. അതുകൊണ്ടു തന്നെ മഹിതപ്രഭാവത്തോടെ കുതിരപ്പുറത്തു വരുന്ന ഒരു രാജാവിന്റെ ചിത്രവും ദൈവത്തിന്റെ ആഗമനത്തിനു ചേർന്നതല്ല.

ദൈവം കൂടെ വസിക്കുന്നത് യാഥാർത്ഥ്യമായ ഒരു ജനത്തിന് ദൈവത്തിന്റെ 'വരവ്' നവീനതയുടെയും വളർച്ചയുടെയും അനുഭവമാണ്. ജീവന്റെ അടയാളങ്ങളിൽ കാണപ്പെടുന്ന വിസ്മിതഭാവം പോലെ അത് നമ്മിൽ പുളകമുണ്ടാക്കും. ചുരുക്കത്തിൽ "ദൈവത്തിന്റെ മാർഗ്ഗങ്ങൾ പഠിക്കുകയും, ആ പാതകളിൽ നടന്നു പരിശീലിക്കുന്നതുമാണ്" (ഏശ 2: 3)  ആ അനുഭവം. ഓരോ ദിനത്തിന്റെയും സങ്കീര്ണതകളിൽ വേണ്ട ജ്ഞാനത്തിന്റെ നിറവ് ഈ പരിശീലനത്തിന്റെ പുതിയ പാഠങ്ങളിലാണ്. ഓരോ പാഠത്തിലും ഒരു പക്ഷേ ദൈവത്തിന്റെ പുതിയ ദർശനം കൂടിയുണ്ടാവും. 

പ്രകടമായ അടയാളങ്ങളോ ഭീതിതമായ സംഭവങ്ങളോ ഭവിച്ചുകൊണ്ടല്ല ഈ തിരിച്ചറിവും പരിശീലനവും. അനുദിന പ്രവൃത്തികളുടെ പശ്ചാത്തലത്തിൽ തന്നെയാണ് ദൈവാഗമനവും. അതാണ് ആരും പ്രതീക്ഷിക്കാത്തതും. ദുരിതങ്ങളോ ക്ലേശങ്ങളോ ഉള്ളപ്പോൾ സകലതും തകരുന്നെന്നും എല്ലാത്തിന്റെയും അവസാനമെന്നും കരുതിക്കൊണ്ടു ദൈവത്തിലേക്ക് രക്ഷക്കായി ഓടിയെത്തുമ്പോൾ ദൈവം ഉടനെ വരുമെന്ന പ്രതീക്ഷയും (ചിലർ അതിനെ ഭീഷണിയാക്കാറുമുണ്ട്) ഉയരാം. ജീവിതത്തെ അതിസ്വാഭാവികതകളൊന്നും ഇല്ലാതെ ദൈവത്തിന്റെ കൂടെ വസിക്കൽ സത്യമായും ജീവിക്കാൻ ഒരുക്കമെങ്കിൽ ദൈവാഗമനത്തിനായുള്ള യഥാർത്ഥ ഒരുക്കമാണത്. 

ദൈവം കൂടെയുള്ളപ്പോഴും വിളിച്ചു വരുത്തേണ്ട 'ആവശ്യത്തെ' ഉപയോഗപ്പെടുത്തുന്നവർ, രക്ഷയെ കാല്പനികവത്കരിച്ചു ഏതോ അലൗകികയാഥാർത്ഥ്യമാക്കി തീർക്കുന്നവർ ദൈവം എത്ര തവണ വന്നാലും അത് കാണാൻ കൂട്ടാക്കാതെ വിളിച്ചു വരുത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കും. എന്നാൽ കൂടെയുള്ള ദൈവത്തിനായി ഹൃദയം തുറക്കുന്നവരിൽ ജീവന്റെ അടയാളങ്ങൾ അതിന്റെ നവീനതകളിൽ കാണപ്പെടും. ദൈവത്തിന്റെ പ്രകാശത്തിൽ അവർ എന്നും നടക്കും.

നവംബർ 22, 2022

സെലിബ്രിറ്റി ദൈവം

ദൈവത്തെ ഒരു സെലിബ്രിറ്റി ആക്കുക, 'പ്രഘോഷകർ' സെലിബ്രിറ്റികളാവുക എന്നിവയൊക്കെ ഒരു ആധുനിക തരംഗമാണ്. മതതീവ്രത, ഭക്തിതീക്ഷ്ണത, 'സാന്മാർഗിക' കാഴ്ചപ്പാടുകളുടെ ആദര്ശവത്കരണം, തുടങ്ങിയവയിലൊക്കെ 'എല്ലാം' ദൈവികവും വിശ്വാസവും സഭാപരവും ഒക്കെയാണ് സാധാരണ എല്ലാവരും കാണുന്നത്. അതിനു പിന്നിലുള്ള താല്പര്യങ്ങളെ കാണാൻ നമുക്ക് കഴിയാറില്ല. വിശ്വാസവും മതവും secularise ചെയ്യപ്പെടുന്ന എത്രയോ ഉദാഹരണങ്ങൾ അതിവിശ്വസ്തമായ ഭക്തി-വിശ്വാസ തീക്ഷ്ണത പ്രകടിപ്പിക്കുന്ന പല സാഹചര്യങ്ങളിലും കാണാൻ കഴിയും. ദൈവത്തെക്കുറിച്ചുള്ളതും മതത്തെക്കുറിച്ചുള്ളതുമെല്ലാം, ദൈവികമോ മതപരമോ, വിശ്വാസ സംബന്ധിയോ അല്ല എന്ന് കാണാം. പ്രോഗ്രാമുകൾ നടത്തുക എപ്പോഴും വെള്ളി വെളിച്ചത്തിൽ നിൽക്കുക, പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിലെ സംതൃപ്തിയെ ആത്മീയവത്കരിക്കുക പ്രോഗ്രാമുകളുടെ പേരിൽ സ്‌പോൺസർഷിപ്, ഇവന്റ് ക്രീയേഷൻ ഒക്കെ ഇന്ന് തികച്ചും  'ആത്മീയ'മാണ്.

superstition നും fanaticism നും ഇടയിൽ എവിടെയോ ഭക്തിയുടെ സ്ഥാനം തിരയുമ്പോൾ അതിന്റെ യഥാർത്ഥ  സ്ഥാനം കണ്ടെത്തപ്പെടുന്നത് നീതിക്കടുത്താണ്. ദൈവത്തിന്  ന്യായമായവ എന്ന നിലയിൽ ഭക്താനുഷ്ഠാനങ്ങളെയും അർച്ചനകളെയും മാത്രം എടുത്തു കാണിക്കുന്നത് ദൈവഹിതത്തെ ഒരു തലം മാറ്റിനിർത്തിക്കൊണ്ടാണ്. കൾട്ടുകളുടെ സൃഷ്ടിയായ ദൈവമാണ് കാഴ്ചകളിൽ പ്രീതിപ്പെട്ട് പുകഴ്‌ച്ചയിൽ അഭിരമിക്കുന്നത്. ത്രിത്വമെന്ന സ്വഭാവം മാറ്റി നിർത്തിയാൽക്കൂടി, 'ജീവന്റെ ഉറവിടവും നാഥനുമായ' ദൈവത്തിന് എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ആശ്ലേഷിക്കാവുന്ന കൂട്ടായ്മയായി ദൈവത്തെ കാണുവാൻ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? എങ്ങനെ അതിനെ സങ്കല്പിക്കാം എന്നതിലെ ബുദ്ധിമുട്ടല്ല, മറിച്ച്  അത് കൊണ്ട് വരുന്ന വെല്ലുവിളികളാണ് പ്രശ്നം. അതുകൊണ്ട് കൾട്ടുകളുടെ ആനന്ദത്തിലേക്കും സുരക്ഷയിലേക്കും നമുക്ക് നമ്മെത്തന്നെ അടച്ചു നിർത്താം. അതിനെ വിശുദ്ധിയെന്നും വിശ്വസ്തതയെന്നും വിളിച്ചാൽ മതി. 

കാഴ്ച, അർപ്പണം, പ്രാർത്ഥന എന്നിവയൊക്കെ ഉദാത്തവൽക്കരിക്കപ്പെടുന്നതിന്റെ കൂടെ കൾട്ട് സ്വഭാവം നൽകി അലങ്കരിക്കപ്പെട്ട കപടതയാണ് ഈ കാലഘട്ടത്തിൽ നമുക്ക് സുപരിചിതമായ 'അനുസരണം.' ബാക്കി പുണ്യങ്ങൾ എവിടെ? സത്യം, നീതി, ന്യായം, സമത്വം, സാഹോദര്യം, സഹവർത്തിത്വം, അനുകമ്പ, തുറവി, സുതാര്യത, ധീരത (പൊങ്ങച്ചം പറയുന്ന വെല്ലുവിളികളല്ല ധീരത, അത് സത്യത്തിന്റെ സ്വാതന്ത്ര്യമാണ്),   ആധികാരികത, സൗമ്യത ഒക്കെ ഉപേക്ഷിക്കപ്പെട്ട പുണ്യങ്ങളായതു കൊണ്ടാണ് വിശ്വാസം സാക്ഷ്യമാകാത്തത്. അതു  കൊണ്ടാണ് താരങ്ങളുടെ വിശ്വാസപ്രഖ്യാപനങ്ങളിൽ, പരസ്യസ്വഭാവമുള്ള സാക്ഷ്യങ്ങളിൽ വിശ്വാസം ചുരുക്കി നിർത്തപ്പെടുന്നത്. താരങ്ങളായി തിളങ്ങുന്ന പ്രവാചകരുണ്ടല്ലോ, കാലത്തിന്റെ സ്വഭാവം അതാണ്. പക്ഷെ കാലം സഞ്ചരിക്കണമെങ്കിൽ അത് പോരാ.

നേരിട്ട് ഒരു അറിവ് പോലുമില്ലാതെ സമൂഹത്തിൽ വലിയ സ്വാധീനമാകാൻ കഴിയുന്നവരാണ് താരങ്ങൾ. ടാർഗറ്റ് ചെയ്യപ്പെടുന്ന ഒരു സമൂഹത്തെ സ്വാധീനിക്കുന്ന വിധം അവർക്കു തീക്ഷ്ണവും തീവ്രവുമായി വരുന്ന വികാരങ്ങളെയും പ്രതികരണങ്ങളെയും ഉറക്കെപ്പറയാനും അവതരിപ്പിക്കാനും കഴിയുംവിധം ഒരു വ്യക്തിവൈഭവം രൂപപ്പെടുത്തുകയും, തന്നിലേക്കും ആശയഗതിയിലേക്കും, വിചാരധാരയിലേക്കും സമൂഹത്തിനു ചായ്‌വ് നൽകുകയും ചെയ്യുന്ന ശക്തി അവർക്കുണ്ട്. എന്ത് വാങ്ങണമെന്നും എന്ത് പ്രാർത്ഥിക്കണമെന്നും എങ്ങനെ എന്തു ഭക്ഷിക്കണമെന്നും തീരുമാനിപ്പിക്കാൻ അവർക്കു കഴിവുണ്ട്. അവർ അവതരിപ്പിക്കുന്ന മതവും വിശ്വാസവും ദൈവത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ദൈവരഹിതമായ മതമാണ്. ഈ താരങ്ങളെ വിശ്വസിക്കുമ്പോൾ, ആ വിശ്വാസത്തെ എത്ര മാത്രം വിലയിരുത്തി സ്വീകരിക്കുവാൻ നമ്മൾ ശ്രമിച്ചിട്ടുണ്ട്? 'അത്യപൂർവ്വ സംഭവങ്ങളുടെ' പേരും പ്രശസ്തിയും പ്രശസ്തമാക്കിക്കൊണ്ടു തന്നെയാണ് അവർ പ്രശസ്തമാവുന്നത്. എത്രയോ ആഴത്തിൽ ഭീതിയും, കുറ്റബോധവും, ആശങ്കയും, അപകടഭീതിയും, സംശയങ്ങളും, വിഭാഗീയതയും സൃഷ്ടിച്ചു കൊണ്ട് ദൈവാനുഭവത്തേക്കാൾ ആസ്വാദ്യതയാകുന്ന പരിപാടികളും ആത്മീയ പ്രഭാഷണങ്ങളും നവീകരണ സംരംഭങ്ങളും ഈ താരങ്ങൾ ഉറപ്പാക്കുന്നു. Spiritual entertainment ലാഭകരമായ ബിസിനസ് ആണ്. നമുക്കു എല്ലാം ഭക്തിയും ദൈവത്തിനായുള്ള പരിപൂർണ സമർപ്പണവും.

ശിശുസഹജമായ വിശ്വാസത്തിൽ ആവശ്യമായിരിക്കുന്നത് ദൈവാശ്രയമാണ്. ആ നിഷ്കളങ്കത, ആത്മാർത്ഥത പ്രായമേറെയായാലും നിലനിർത്തുവാനും കഴിയും. എന്നാൽ ചിണുങ്ങി നടക്കുന്ന ഒരു കുഞ്ഞിന്റെ അവസ്ഥയല്ല ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. മാനസിക-വൈകാരിക വളർച്ചയിൽ പ്രതീക്ഷിക്കപ്പെടുന്ന വളർച്ചക്കൊപ്പം ആത്മീയതയിലും ഭക്തിയിലും വിശ്വാസത്തിലും ദൈവബന്ധത്തിലും വളർച്ച ഉണ്ടാവണം. 'ഭക്തിയിൽ പുളകിതമാകുന്ന ദൈവത്തിൽ മതിമറന്ന് പോകുന്നവർ കുട്ടിത്തത്തിന്റെ കൗതുകങ്ങളും കൗമാരത്തിന്റെ തീവ്രഉത്സാഹവും  കടന്ന് യൗവനത്തിന്റെ പക്വതയിലേക്കും ആ പക്വതയിലുള്ള വ്യക്തിബന്ധങ്ങളിലെ ഉത്തരവാദിത്തങ്ങളിലേക്കും വളരണം.മുതിർന്നവരായി മറ്റുള്ളവരുടെ വളർച്ചക്കും, വിരഹങ്ങളിൽ അകൽച്ചകളിൽ ബന്ധത്തിന്റെ ഉറപ്പും മരണത്തിലെ വിട്ടുകൊടുപ്പിനായുള്ള ഒരുക്കവും ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഗമാകണം. ഏതു തലത്തിലുള്ള വളർച്ചയാണ് ദേവാലയകേന്ദ്രീകൃതമായി ആത്മസാക്ഷാത്കാരമാണിയുന്ന ഭക്തികളും ഉടമ്പടികളും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്? കാര്യം വളരെ എളുപ്പമാണ്!

പക്വതയിലേക്കു വളരാനും വളർത്താനും, പക്വതയും വളർച്ചയും ആത്മാർത്തതയും വേണം. വേണ്ട ഒരുക്കവും വിജ്ഞാനവും, വിവേകവും അറിവും വേണം. കുറവുകൾ അറിഞ്ഞു ജിജ്ഞാസുക്കളാവണം, അറിവുകളോടും കാഴ്ചപ്പാടുകളോടും തുറവി വേണം, തെറ്റും ശരിയും രാഷ്ട്രീയതാല്പര്യങ്ങളുള്ള നിര്വചനങ്ങൾക്കപ്പുറം വിവേചിച്ചറിയാനും തെളിമയോടെ കാണാനും സമൂഹത്തെ നയിക്കാനും കഴിയണം.  വ്യക്തിയുടെയും  സമൂഹത്തിന്റെയും  സമഗ്രമായ  അസ്ത്വിത്വം കൂടി വിശ്വാസത്തിന്റെ ഭാഗമാണ്. 

നവംബർ 19, 2022

ക്രിസ്തു ഭരിക്കുകയെന്നാൽ

സ്വയം രക്ഷിക്കാൻ കഴിയാതെ മരിച്ച ഒരാളുടെ രാജത്വം എന്താണ്? വാണതുകൊണ്ടല്ല ക്രിസ്തു രാജാവായത്, അവൻ ജീവന്റെ ഉറവിടമായതു കൊണ്ടാണ്. ആര് വണങ്ങിയാലും ഇല്ലെങ്കിലും, സകലതും ചലിക്കുന്നതിനും, ചരിക്കുന്നതിനും ജീവിക്കുന്നതും അവൻ വഴിയാണ്. നിരുപാധിക സ്നേഹമാണ് അവന്റെ സ്വഭാവം. ക്രിസ്തുവിന്റെ രാജത്വം അധികാരത്തെക്കുറിച്ചല്ല, സ്വഭാവത്തെക്കുറിച്ചാണ്. ആ ക്രിസ്തുസ്വഭാവം നമ്മിലും വരികയെന്നതാണ് ആ രാജത്വത്തെ അംഗീകരിക്കുന്നതിന്റെ അർത്ഥം. അങ്ങയുടെ ഹിതം നിവർത്തിയാകണം എന്ന ആഗ്രഹവും പ്രാർത്ഥനയും സൂചിപ്പിക്കുന്നതും അതാണ്.

അധികാരം ചെലുത്തി വാഴുന്ന ഒരു രാജാവിനെ ക്രിസ്തുവിൽ കണ്ടവരും അങ്ങനെ സ്വയം രാജാവാകാൻ പലവഴികൾ കണ്ടവരും ചരിത്രത്തിലുണ്ട്. ക്രിസ്തുസങ്കല്പത്തെ വഴിതെറ്റിച്ചു കളഞ്ഞതും അപ്രകാരമുള്ള രാഷ്ട്രീയഭാവമുള്ള ക്രിസ്തുവാണ്.  ചക്രവർത്തിയായ ക്രിസ്തുവിനെ കൊണ്ടു വന്നത് രാജാക്കന്മാരാകാൻ ആഗ്രഹിച്ചവരാണ്. തങ്ങൾക്കും തങ്ങളുടെ വിശ്വാസത്തിനും സാംസ്‌കാരിക പ്രതീകങ്ങൾക്കും മേൽക്കോയ്മ ചാർത്തിയവരാണവർ. ക്രിസ്തു രാജാവാണെന്നു പറഞ്ഞു കൊണ്ട് സമൂഹങ്ങൾക്ക് മേൽ അടക്കി വാഴാനുള്ള ഭ്രമം. ആ രാജാവിനെ എങ്ങനെ ജീവന്റെ നാഥനായി, സമാധാനസ്ഥാപകനായി കാണാൻ ഒരാൾക്ക് കഴിയും?

രാഷ്ട്രീയവും ആദര്ശപരവും ദേശീയവുമായ സംഘർഷങ്ങൾ വളർന്നു വന്നിരുന്ന കാലഘട്ടത്തിലാണ് ക്രിസ്തുരാജത്വ തിരുനാൾ ആരാധനക്രമ വർഷത്തിന്റെ സമാപനസമയമായി ആചരിച്ചു തുടങ്ങിയത്. ലോകം മുഴുവൻ സമാധാനം കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ ഒരു തിരുനാൾ ആഘോഷം കൊണ്ട് മാത്രം സമാധാനം ഉണ്ടാവില്ല എന്ന് നമുക്കറിയാം. മറിച്ച്, ക്രിസ്തു ഹൃദയത്തിന്റെ നാഥനാകണം, ക്രിസ്തുവിന്റെ സ്വഭാവം നമ്മിൽ ഉണ്ടാവണം, ദൈവഹിതം നമ്മിൽ പൂർത്തിയാകണം. ഓരോ സമാധാന ശ്രമവും നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവുമാണ്. സ്വയം രക്ഷിക്കുവാൻ പോലുമാകാത്തവിധം ജീവനർപ്പിക്കുവാൻ ക്രിസ്തുവിനു കഴിഞ്ഞതും അതുകൊണ്ടാണ്.  ബലികളിലും കാഴ്ചകളിലും സംപ്രീതനായി പാപം ക്ഷമിക്കുന്ന ഒരു ദൈവത്തിനു വേണ്ടി അർപ്പിക്കുന്ന അനുഷ്ടാനപരമായ ഒരു ബലിയായല്ല ക്രിസ്തു തന്റെ മരണത്തെ കണ്ടത്. നീതിക്കും സ്നേഹത്തിനും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിനും മനുഷ്യ ജീവിതങ്ങളിൽ ഇടം നൽകാൻ ആയി ജീവിച്ച ജീവിതവും സന്ദേശവും കൊണ്ട് വന്ന അനിവാര്യതയായിരുന്നു ക്രിസ്തുവിന്റെ മരണം. സകലരിലും ജീവൻ നിറയാനും, സകലരും തന്നിൽ ഒന്നായി കാണുവാനും ഉള്ള തീവ്രമായ ആഗ്രഹം അനീതിയുടെ ആ മരണത്തെ സ്നേഹവും ത്യാഗവും നിറഞ്ഞതാക്കാൻ കാരണമായി. അനുഷ്ഠാനത്തിന്റെ ബലിയല്ല, ജീവിതത്തിന്റെ ബലിയാണ് ക്രിസ്തു അർപ്പിച്ചത്. അതായിരുന്നു പിതാവിന്റെ ഇഷ്ടപ്രകാരമുള്ള ബലിയും. 

കാലത്തിന്റെ അന്ത്യവും, തീരുമാനിക്കേണ്ട അവസാന നിമിഷവും 'ഇപ്പോൾ' ആണ്. ക്രിസ്തുവിനെപ്പോലെ ആകാനോ, ക്രിസ്തുവിനെ മാറ്റി നിർത്താനോ. ആ തീരുമാനം ആണ് ഒരുവന്റെ സ്വർഗ്ഗ പ്രവേശമോ നരക വിധിയോ. ഒരുവൻ ക്രിസ്തുവിൽ ജീവിക്കുന്നത് ആരെയും ഭരിക്കാനല്ല, ഒരുമയിൽ ഒന്നിക്കാനാണ്. സകലരും ശരീരത്തിലേക്ക് വന്നു ചേരുന്നത് ശരീരം പകുത്തു നല്കപ്പെടുമ്പോളാണ്. ഭരിക്കുന്നതിനായി സിംഹാസനസ്ഥനാക്കപ്പെടുന്ന സ്വയം ഭക്തിപ്രാർത്ഥനകളും, ക്രിസ്തുഭാഷ്യങ്ങളും സഭാസങ്കല്പങ്ങളും ജീവന്റെ ഉറവിടമായ ക്രിസ്തുവിനെക്കുറിച്ചല്ല. ആ തിരഞ്ഞെടുപ്പ് ഒരിക്കലും സ്വർഗ്ഗത്തെ യാഥാർത്ഥ്യമാക്കിയിട്ടില്ല.

ക്രിസ്തു ഭരിക്കുകയെന്നാൽ, എല്ലാവരിലും ജീവനുണ്ടാവുക എന്നാണ്. ഒരേ വിശ്വാസവും ഒരു ആരാധനയും ഉണ്ടാവുക എന്നല്ല. അവിടുത്തെ പ്രജകളെന്നാൽ, ക്രിസ്തുവിനു മുമ്പിൽ മുട്ട് മടക്കുന്ന ലോകത്തെ കണ്ടു സ്വയം എന്തോ വിജയത്തിൽ  സ്വയം ഹുങ്ക് കാണിക്കുന്ന ക്രിസ്തുരാജ്യപ്രജകളല്ല. ദൈവത്തിന്റെ ഹിതമായ നീതിയും സ്വാതന്ത്ര്യവും, കരുണയും പരസ്പരം നൽകുന്ന സമൂഹമാവുക എന്നാണ്. 

നവംബർ 13, 2022

സൗഖ്യത്തിന്റെ രശ്മികൾ

സമാധാനത്തെക്കുറിച്ചു പോലും ആശങ്കപ്പെട്ട പല നാളുകളും ചരിത്രത്തിലുണ്ട്. ഇന്നും നേർക്കാഴ്ചയിലുമുണ്ട്. സമാധാനത്തിനും കരുണക്കുമായുള്ള പ്രാർത്ഥനകളൊക്കെ രൂപപ്പെട്ടതും അത്തരം പശ്ചാത്തലത്തിലുമാണ്. യുദ്ധത്തിനൊരു കാലം സമാധാനത്തിനൊരു കാലം, ജനിക്കാൻ ഒരു സമയം മറിക്കാൻ ഒരു സമയം, എന്ന തത്വത്തിനു മീതേ മനുഷ്യാ നീ ദൈവഭയമുള്ളവനായിരിക്കുക എന്നതാണ് നമുക്ക് പാഠം. 

ദൈവഭയമുണ്ടായിരിക്കുക എന്നാൽ നീതിയോടെ ജീവിക്കുക എന്നാണ്, ആത്മാർത്ഥത പുലർത്തുക എന്നാണ്, ദൈവത്തിൽ ആശ്രയിക്കുകയും പ്രത്യാശ വയ്ക്കുകയും ചെയ്യുക എന്നാണ്. പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന നീതി-സൗഖ്യം-സമാധാനം എന്നിവയെ ദൈവികവും മാനുഷികവുമായി യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കേണ്ടത് നമ്മുടെ ആവശ്യവും വെല്ലുവിളിയുമാണ്. ദൈവഭയത്തോടെയുള്ള ജീവിതത്തിന്റെ ലാവണ്യമാണവ. 

ഒരാളുടെ നീതിബോധവും ഉത്തരവാദിത്തപൂര്ണമായ ജീവിതവും സ്വയം രൂപപ്പെടുത്താവുന്നതല്ല. അത് ഏതു സമൂഹത്തോട് കൂട്ട് ചേർന്നിരിക്കുന്നോ ആ സമൂഹമെന്ന ഉദരത്തിന്റെ കൂടെ സൃഷ്ടിയാണ്. അത് പതിയെ പൂർത്തിയാക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമാണ്. അത് കൊണ്ട് സഭയെന്ന സമൂഹം/കുടുംബം നീതി-സൗഖ്യം-സമാധാനം എന്നിവയെ ഉറപ്പാക്കേണ്ടത് ധാർമ്മികരായ മനുഷ്യരെ രൂപപ്പെടുത്തുന്നതിന് ആവശ്യമാണ്. അപൂർണ്ണരായ മനുഷ്യർ ഓരോരുത്തരും ഒരു പരിധി വരെയെങ്കിലും ജീവിതത്തെ  നിർവചിച്ച് അർത്ഥം നൽകുന്നത് അവരുടെ  വേദനകൾ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നത് വെച്ചാണ്. ജീവിതത്തിന്റെ വഴികളിൽ സാന്ത്വനവും ആശ്വാസവും സൗഖ്യവും ലഭിക്കുന്നവർക്ക് പ്രത്യാശയും കൃതജ്ഞതയും നിറഞ്ഞ അവസ്ഥയിലേക്ക് കടക്കാനായേക്കും. അത് ലഭിക്കാതെ പോകുമ്പോൾ ഖനീഭവിക്കുന്ന വേദനകൾ വ്യക്തിയെ കയ്പ് നിറഞ്ഞതും കഠിനവും ആക്കിത്തീർത്തേക്കാം. അങ്ങനെ, നീതിക്ക് ഒരു സൗഖ്യതലം കൂടിയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

മർദ്ദിതരുടെ കെട്ടുകൾ പൊട്ടിക്കുകയും, അനാഥരുടെ കണ്ണീർ മായ്ക്കുകയും, നുകങ്ങൾ അഴിക്കുകയും ചെയ്തുകൊണ്ട് നീതിബോധം യഥാർത്ഥ ബലിയും വിശുദ്ധിയുമായി  പ്രവാചകഗ്രന്ഥങ്ങളിൽ ഇടം പിടിക്കുമ്പോൾ ദൈവം ആഗ്രഹിക്കുന്ന ബലിയും കാഴ്ചയുമായി ഇതേ നീതിയും സൗഖ്യവും സമാധാനശ്രമങ്ങളും ചേർത്തുവയ്ക്കപ്പെടുന്നു. അപ്പോൾ, ദേവാലയത്തിനു ആരാധനക്കും പുതിയ അർത്ഥവും ലഭിക്കുന്നു. പരിഹാരപ്രവൃത്തികൾക്കു, നീതിയുടെയും സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും ലക്ഷ്യങ്ങൾ ഉള്ളതിന്റെയും കാരണങ്ങൾ അതാണ്. അല്ലാതെ, പരിഹാരവും പ്രായശ്ചിത്തവും ആവശ്യപ്പെടുന്ന ദൈവം അവ വിലയിരുത്തി മനുഷ്യർക്ക് അനുഗ്രഹം തുറന്നു നൽകുന്നു എന്നതുകൊണ്ടല്ല. ദൈവത്തിൽ  'ദയയും കരുണയും സൃഷ്ടിക്കുന്ന' പരിഹാരങ്ങൾ തേടുന്നവനല്ല ദൈവം, മറിച്ച്, നമ്മിലുണ്ടാവേണ്ട കരുണയും ദയയും അനുകമ്പയും നീതിബോധവുമാണ്, നമ്മിൽ പരിഹരിക്കപ്പെടേണ്ടതായുള്ളത്. 

ദേവാലയങ്ങളുടെ മഹനീയതയും, തൂണുകളിലെ ചിത്രാലങ്കാരങ്ങളും കൗതുകവും സ്വകാര്യ അഹങ്കാരമാക്കുന്നവർക്ക് ക്രിസ്തു ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പാണ് അവയൊക്കെയും കല്ലിന്മേൽ കല്ല്  ശേഷിക്കാതെ തകർന്നു വീഴുമെന്ന്. വേദനയിൽ സാന്ത്വനമാകാൻ ജീവിക്കുന്ന ദേവാലയങ്ങൾ നമുക്ക് വേണം. പരിശുദ്ധാത്മാവിന്റെ ആലയമെന്ന നിലയിൽ ഓരോ വ്യക്തിയും ദേവാലയമാണ്. സാന്ത്വനവും സൗഖ്യവും ആശ്വാസവും നൽകി പരിശുദ്ധാത്മാവ് നമ്മിലോരോരുത്തരിലും ക്രിസ്തു സമാനമായ വ്യക്തിയെ രൂപപ്പെടുത്താൻ പ്രവർത്തിക്കുന്നു. അങ്ങനെ ജീവിക്കുന്ന ഓരോരുത്തരെയും കൂട്ട് ചേർത്ത് നിർമിക്കുന്ന ദേവാലയമാണ് ക്രിസ്തു. നീതിയുടെയും സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും ലക്ഷ്യങ്ങൾ ക്രിസ്തുരൂപീകരണമാണ്. അത് നടക്കാത്തിടത്തു ദേവാലയമോ ആരാധനയോ ഇല്ല.

ദൈവഭയത്തോടെ ജീവിക്കുന്നവർ ജീവിക്കുന്ന ദേവാലയമാവുകയും ക്രിസ്തുനിർമ്മിതിയിൽ പരസ്പരം പങ്കുചേരുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ ആന്തരികമായ ദർശനങ്ങളും ബോധ്യങ്ങളും തേടുന്നതും ദൈവഹിതം തിരിച്ചറിയുന്നതും പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥന ജീവാർപ്പണമാണ്, ഹൃദയത്തിന്റെ സുതാര്യതയാണ്. ചൊല്ലുന്നതോ, അനുഷ്ഠിക്കുന്നതോ ആയ ഭക്തിക്രിയകൾ  പ്രാർത്ഥനയാവണമെന്നില്ല. പ്രാർത്ഥനയിൽ നമ്മെ സഹായിക്കേണ്ടവയാണവ. 

നീതി-സൗഖ്യം-സമാധാനം- ആശ്വാസം എന്നിവ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളായി നമ്മിലുണ്ടാവുകയും, അത് നമ്മിൽ യഥാർത്ഥ പ്രാർത്ഥനയും, ആരാധനയും, ദേവാലയവുമാകുമെങ്കിൽ നീതിയുടെ സൂര്യനിൽ നിന്നും  സൗഖ്യത്തിന്റെ രശ്മികൾ നമ്മിലേക്കിറങ്ങി വരുന്നതിന്റെ അനുഭവം നമ്മിലും സഭയിലുമുണ്ടാകും.

നവംബർ 10, 2022

വികലമായ സാക്ഷ്യങ്ങൾ

വണക്കം:

ഒരു പൂവോ പക്ഷിയോ ഏതെങ്കിലും മതാനുഷ്ടാനത്തിലൂടെയോ ഭക്തിയിലൂടെയോ അല്ല ദൈവത്തെ മഹത്വപ്പെടുത്തുന്നത്. ഓരോ സൃഷ്ടവസ്തുവും അതിന്റേതായ സ്വഭാവത്തിൽ ഫലം നൽകുകയും അത് വഴി സൃഷ്ടാവിനെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. കൂദാശകളും ഭക്തികളും മനുഷ്യന് വേണ്ടിയാണ്, അവ പക്ഷികൾക്കും മൃഗങ്ങൾക്കും മത്സ്യങ്ങൾക്കും വേണ്ടിയുള്ളതല്ല. എന്നിരുന്നാലും, മനുഷ്യനുമായി ബന്ധപ്പെട്ട ഭക്തി രീതികളുമായി ചേർത്ത് അവയുടെ 'ദൈവാരാധനയെ' 'എടുത്തു കാണിക്കുവാൻ' നടത്തപ്പെടുന്ന ശ്രമങ്ങൾ നമ്മിലെ ദൈവാരാധനയെ അത്തരത്തിലുള്ള വണക്കങ്ങളിലേക്കു ചുരുക്കാനുള്ള ശ്രമങ്ങളായി കാണാനേ കഴിയൂ. മനുഷ്യന് സ്വാഭാവികമായും, പരിശുദ്ധാത്മാവിന്റെ കൃപാവരത്താലും നൽകപ്പെട്ടിരിക്കുന്ന ഗുണങ്ങളിൽ ആത്മാർത്ഥമായും ഉത്തരവാദിത്തപൂർണ്ണവുമായ ജീവിതം ജീവിക്കുന്നതിലാണ് ദൈവം മഹത്വപ്പെടുന്നത്. മതവും വിശ്വാസവും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഈ പ്രക്രിയയിൽ സഹായകങ്ങൾ മാത്രമാണ്. എന്നാൽ, തീർത്തും വ്യത്യസ്തമായി, വണക്കങ്ങളിലേക്കും, അനുഷ്ടാനങ്ങളിലേക്കും ചുരുക്കപ്പെടുന്ന ദൈവാരാധന മനുഷ്യന്റെ ഉത്തരവാദിത്തങ്ങൾ മാറ്റി നിർത്തി, ദേവാലയ-മത സംബന്ധിയായ കാര്യങ്ങളെ മാത്രം ദൈവികം എന്ന് വിളിക്കുന്നത് ഒരിക്കലും ശരിയല്ല. മനുഷ്യന്റെ ആന്തരികമായ വിളിയെ മാറ്റി നിർത്തിക്കൊണ്ട് അനുഷ്ടാനബന്ധിയാക്കപ്പെടുന്ന വിശ്വാസം മനുഷ്യനെയും അവരുടെ വിശ്വാസത്തെയും ശൂന്യവും ജീർണ്ണവുമാക്കുന്നതാണ്.

ഉടമ്പടി:

ഉടമ്പടി എന്നത് നിബന്ധനകളുടെ ഒരു കരാറല്ല. അത് ഒരു പ്രത്യേക ജനത്തിനോ, വ്യക്തിക്കോ മാത്രമായുള്ളതല്ല. അതിലും, കല്പനകൾ പാലിച്ചാൽ നിനക്ക് അനുഗ്രഹങ്ങൾ നൽകും എന്നത് ഒരു പ്രതിഫല ദൈവശാസ്ത്രത്തിന്റെ പശ്ചാത്തലം കൂടെ ചേർന്നിട്ടുള്ളതാണ്. ക്രിസ്തുവിന്റെ ഹൃദയത്തിലൂടെ നോക്കുമ്പോൾ, പഴയ നിയമ ഉടമ്പടിക്ക് പോലും  സകല ജനത്തിനും നന്മയും സമാധാനവും നൽകുന്ന സ്വഭാവം ഉണ്ടെന്നു മനസ്സിലാക്കണം. അതു കൊണ്ട്, ഉടമ്പടി ചെയ്തു പ്രാർത്ഥിക്കുന്നവർക്ക് മാത്രം അനുഗ്രഹം തുറന്നു നൽകുന്ന ദൈവം സ്വന്തം സ്വഭാവത്തെത്തന്നെ നഷ്ടപ്പെടുത്തുകയാണ്. മുകളിൽ പറഞ്ഞ, ശുഷ്കമായ വണക്ക രീതികളെ ഉടമ്പടിയുടെ സ്വഭാവമാക്കി അവതരിപ്പിക്കുമ്പോൾ ദൈവം ഏതു രീതിയിൽ ആണ് ഒരു ഉടമ്പടിയുടെ നിവൃത്തിയെ ആഗ്രഹിക്കുന്നെന്നു കൂടിയാണ് പറഞ്ഞു വയ്ക്കുന്നത്. കാര്യപ്രാപ്തികൾക്കായി നടത്തപ്പെടുന്ന ഉടമ്പടിയല്ല പഴയനിയമത്തിലോ പുതിയ നിയമത്തിലോ ഉള്ളത്. ഉടമ്പടിയെ അത്‌ഭുതാവഹമായ കാര്യപ്രാപ്തിക്കുള്ള മാർഗ്ഗമായി അവതരിപ്പിക്കുന്നതും പാലിക്കുന്നതും, ദൈവത്തിന്റെ ഉടമ്പടി എന്താണോ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഉദ്ദേശ്യമാണ് തേടുന്നത്.

ഭക്തവസ്തുക്കൾ:

മനുഷ്യന് അനുഭവവേദ്യമാകും വിധം ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ് വിശ്വാസസംബന്ധിയായ കാര്യങ്ങളെ നമ്മൾ അനുഭവിക്കുന്നതും പ്രകടിപ്പിക്കുന്നതും. വസ്തുക്കളുടെ ഉപയോഗത്തിലും ശരീരത്തിന്റെ ഉപയോഗത്തിലും ഭക്തിയുടെ അർത്ഥപൂർണ്ണമായ അനുഭവം സാധ്യമാക്കുന്നു. എന്നാൽ അവയൊക്കെയും മന്ത്രികമായിത്തീരുന്ന വലിയ അപകടം അവിടെയൊക്കെ പതിഞ്ഞിരിപ്പുണ്ട്. അനുഗ്രഹദാതാവായ ദൈവത്തെക്കാൾ, ചൊല്ലുന്ന പ്രാർത്ഥനയുടെ ശക്തിയായും, ചെയ്തിട്ടുള്ള നേർച്ചകളുടെയും ഉടമ്പടിയുടേയുമൊക്കെ ഫലമായും, ധ്യാനകേന്ദ്രത്തിലെ അഭിഷേകത്തിന്റെ ഫലമായും, പത്രത്തിന്റെയോ മാസികയുടെയോ ചാനലിലെ പ്രോഗ്രാമിന്റെ പ്രഭാവമായോ ഒക്കെ അവതരിപ്പിക്കുന്നതിൽ, എല്ലാം ദൈവത്തിന്റെ പേരിലാണെങ്കിലും വിഗ്രഹവത്കരണത്തിലേക്കു ചാഞ്ഞിരിക്കുന്ന അപായം അവയിലൊക്കെയുമുണ്ട്. മാത്രമല്ല, അവയോരോന്നും അളവുകളെയും എണ്ണത്തെയും കുറിച്ച് വ്യഗ്രത നിറച്ചു പരിമാണവത്കരിക്കുന്നതിലൂടെ വരുന്ന വാണിജ്യവത്കരണം കൂടെ ജീർണതക്ക് വഴി വയ്ക്കും. എണ്ണ, തിരി, ഉപ്പ്, മണ്ണ് എന്തുമാവട്ടെ അവയല്ല അനുഗ്രഹത്തിന് കാരണം. ദൈവത്തിന്റെ പേരുള്ളതുകൊണ്ട്, എല്ലാം ആത്മീയമോ ദൈവികമോ ആവണമെന്നില്ല. നമ്മൾ അറിഞ്ഞോ അറിയാതെയോ പാലിച്ചു പോരുന്ന മതാചാര ജീവിതശൈലിയായ ഉപഭോക്‌തൃ സംസ്കാരത്തിന്റെ സൃഷ്ടികളായ ഭക്തരൂപങ്ങളെ തിരിച്ചറിയാതെ പോകുന്നതും ചൂണ്ടിക്കാണിക്കപ്പെടാതെ പോകുന്നതും ഭാവിയിൽ ഭക്തിരാഹിത്യത്തിന് വഴിവയ്ക്കും. അത് മാത്രമല്ല, എന്തുകൊണ്ടാണ് ബ്രാൻഡ് നൽകപ്പെടുന്ന ഒരു പ്രത്യേക ഉണ്ണീശോയോടൊ മാതാവിനോടോ ഉടമ്പടിയോ നേർച്ചയോ നടത്തി നിവർത്തിയാക്കേണ്ടതായി വരുന്നത്? ആ മാതാവും ഈ മാതാവുമൊക്കെയാക്കി, ഓരോരുത്തർക്കും പ്രിയങ്കരമായ അനുഷ്ഠാനവും ഉടമ്പടികളുമൊക്കെയാക്കി ഇഷ്ടദൈവങ്ങളാക്കി മാറ്റപ്പെടുകയാണ് നമ്മുടെ ഭക്തികൾ.

സാക്ഷ്യം:

ഒരു വ്യക്തിയുടെ ജീവിതം ദൈവാനുഭവത്തിന്റെ അടയാളമായിത്തീരുന്നതാണ് വിശ്വാസത്തിന്റെ സാക്ഷ്യമാകുന്നത്. സാക്ഷ്യങ്ങൾ മാസ്മരികതയും നാടകീയതയും നിറഞ്ഞ വിവരണങ്ങളല്ല. ദൈവം ഒരാളുടെ ജീവിതത്തിൽ എപ്രകാരം അനുഭവവേദ്യമായി എന്നും, അത് ഇന്ന് ജീവിതത്തിന്റെ വെല്ലുവിളികളിലൂടെ ദൈവകൃപയുടെ ശക്തിയാൽ എങ്ങനെ മുന്നോട്ടു പോകുന്നു എന്നത് കൂടിയാണ്. പക്ഷേ, എന്ത് കൊണ്ടോ സാക്ഷ്യങ്ങൾ ദൈവത്തെ, തന്നെ പ്രകീർത്തിക്കുന്നവർക്കു വേണ്ടി വികൃതിത്തരങ്ങൾ ചെയ്ത് നേട്ടങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു വ്യക്തിയായി അവതരിപ്പിക്കുന്ന രീതി തീർത്തും അപഹാസ്യമാണ്. അവ ഒരു 'അനുഭവമായി' ഒരാൾക്ക് ഉണ്ടായേക്കാം. പക്ഷെ അവയെ സാക്ഷ്യമായി നല്കപ്പെടരുത്. അവ ദൈവത്തെ പ്രഘോഷിക്കുന്നില്ല. ദൈവത്തിന്റെ വിരൂപമായ ഒരു ചിത്രമാണ് അതിലൂടെ ധ്യാനകേന്ദ്രമോ, അതിനെ പ്രോത്സാഹിപ്പിക്കുന്ന മതസമൂഹമോ മുന്നോട്ടു വയ്ക്കുന്നത്. ദൈവം പ്രവർത്തിക്കുന്നത് മനുഷ്യപ്രയത്നത്തിലെ ആത്മാർത്ഥത കൂടി കണക്കിലെടുത്താണ്. അത്ഭുതങ്ങൾക്കും, (ഒരു പക്ഷേ നമുക്കറിയാത്ത) ഒരു സ്വാഭാവിക പ്രക്രിയയുണ്ട് എന്ന് കൂടി ഓർക്കണം. ഒന്നും പഠിക്കാതെ പരീക്ഷക്ക് പോകാനും ടിക്കറ്റ് എടുക്കാതെ യാത്രക്ക് പോകാനും പ്രേരിപ്പിക്കുന്നതാവരുത് 'സാക്ഷ്യങ്ങൾ.' 

----------- 

മാതാവ്, തന്റെ മക്കൾ പരിപക്വമായ ആത്മീയതയും ബുദ്ധിയും ജീവിതക്രമവും പാലിക്കണമെന്ന് ആഗ്രഹിക്കുന്നു. യേശുവിന്റെ സമാനതയിലേക്കുള്ള അവരുടെ വളർച്ചയാണ് മാതാവിന്റെ ആഗ്രഹവും സന്തോഷവും. തന്നെ പുകഴ്‌ത്തുന്നവരെ എളുപ്പവഴികളിലൂടെ, ജാലവിദ്യ കാട്ടി സന്തോഷിപ്പിക്കുന്ന ശക്തിശാലിയായ 'ദേവി' അല്ല മാതാവ്. അങ്ങനെ ആരും പറഞ്ഞില്ലെങ്കിൽക്കൂടി, സമീപനങ്ങളിലൂടെ അങ്ങനെ ആക്കിത്തീർത്ത മാതാവ് രൂപങ്ങൾ, ക്രിസ്‌തുവിന്റെ ശരീരത്തിൽ ഒന്നായിരിക്കുന്നതിൽ സ്വാഭാവികമായും ഉണ്ടാകുന്ന സകല വിശുദ്ധരുടെയും കൂട്ടായ്മയും മദ്ധ്യസ്ഥതയും മാറ്റി നിർത്തുന്നു.

വി ഡൊമിനിക്കിന്റെ സുവിശേഷ പ്രഘോഷണത്തിൽ പരി. മാതാവ് നൽകിയ സാന്നിധ്യവും സഹായവും ദർശനങ്ങളും അദ്ദേഹത്തിന്റെ ധ്യാനാത്മക-വിചിന്തന ജീവിതശൈലിയിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് കാണാൻ ശ്രമിക്കുന്നത് ശരിയല്ല. വെളിപാടുകളുടെ ലോകത്തു വ്യാപരിച്ച ആളായിരുന്നില്ല വി ഡൊമിനിക്ക്. തന്റെ സമൂഹത്തിലെ അംഗങ്ങളെ അന്നത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ അയച്ചു പഠിപ്പിച്ചു. പഠനം, ആത്മീയതയിലെ അവിഭാജ്യ ഘടകമാക്കി, പഠനത്തെ  മണ്ണിലെ ജോലിക്കു പകരമാകും വിധം  കഠിനാധ്വാനവും പ്രായശ്ചിത്തവുമാകുന്ന പ്രതിബദ്ധതയായി സമീപിച്ചു. 

അറിവിന്റെയും പ്രവചനത്തിന്റെയും വ്യാഖ്യാനത്തിന്റെയുമൊക്കെ  വരം ലഭിച്ചിട്ടുള്ള ആളുകൾ നമുക്കിടയിലുണ്ട്. അത്തരം വരങ്ങൾ നമുക്ക് എല്ലാവർക്കും ആവശ്യവുമാണ്. അവയൊക്കെയും വ്യക്തിയുടെ ക്രിസ്തുരൂപീകരണത്തിനും സഭാനിർമ്മിതിക്കും കാരണമാകും വിധം വിവേകത്തോടും വിവേചനത്തോടും കൂടെ ഉപയോഗിക്കേണ്ടവയാണ്. അവ ഒന്നും, ബൗദ്ധികമോ, വൈകാരികമോ ആയ നമ്മുടെ വളർച്ചയിൽ ആവശ്യമായിരിക്കുന്ന പരിശീലന ഘട്ടങ്ങളെയോ രീതികളെയോ വേണ്ട ഉത്തരവാദിത്തത്തോടെ  ഏറ്റെടുത്തു പൂർത്തിയാക്കുന്നതിൽ നിന്ന് മാറ്റി നിർത്തുന്നില്ല. മറിച്ച്, കൃപ പ്രകൃതിയെ പൂർത്തിയാക്കുന്നെന്ന ദൈവിക രീതി അനുസരിച്ചു നമ്മുടെ ആത്മാർത്ഥ പ്രയത്നങ്ങളിൽ നമ്മെ ശക്തരാക്കുകയും കൂടുതൽ തുറവി നൽകുകയും ചെയ്യുന്നു. 'മനുഷ്യപ്രയത്നത്തെ' അവഗണിക്കുന്ന 'ദൈവിക' കാര്യങ്ങൾ ദൈവികമോ ആത്മീയമോ അല്ല. അവ മതപരവും അനുഷ്ടാനപരവുമായ ഒളിത്താവളങ്ങളാണ്. ആകാശത്തിലെ പറവകളെയും വയലിലെ ലില്ലികളെയും നോക്കി ദൈവപരിപാലനയെക്കുറിച്ചു ബോധ്യമുള്ളവരായിരിക്കാൻ പഠിപ്പിച്ച സുവിശേഷം, ഇനിമേൽ വയലിൽ പണിയേണ്ടതില്ലെന്നോ മീൻ പിടിക്കാൻ വഞ്ചി ഇറക്കേണ്ടതില്ലെന്നോ അർത്ഥമാക്കുന്നില്ല. 

അധ്വാനം, വിചിന്തനം, വിശുദ്ധജീവിതം, ധ്യാനാത്മകത, ഹൃദയപരമാർത്ഥത എന്നിവ ജീവിതത്തെ സമഗ്രമായ രീതിയിൽ കാണാനും ദൈവഹിതമനുസരിച്ചു ജീവിക്കാനും അനുദിനം നമ്മെ പരിശീലിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ വരദാനങ്ങളൊക്കെയും ഈ വളർച്ചക്ക് വേണ്ടിയാണ്. അപ്പോഴേ ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന വ്യക്തികളും സഭയുമാകാം നമുക്കാകൂ. വെളിപാടുകളിൽ രമിക്കുന്ന ഒരു സമൂഹം ഒരു പക്ഷേ യാഥാർത്ഥ്യങ്ങളെ കണ്ടില്ലെന്നു വരാം, പകരം അവരുടേതായ വ്യാഖ്യാനങ്ങളിൽ സ്വയം അടച്ചു കളഞ്ഞേക്കാം. ധ്യാനാത്മക ജീവിതം, പഠനങ്ങളാൽ സഹായിക്കപ്പെടുന്ന നിരൂപണങ്ങളും വിചിന്തനങ്ങളും, ദൈവപരിപാലനയിലുള്ള ആശ്രയം, പ്രത്യാശ ഇവയൊക്കെയാണ് ദൈവമഹത്വം സാധ്യമാക്കും വിധം ജീവിക്കുവാൻ നമ്മെ സഹായിക്കുന്നത്. അത് സ്വയം പരിശീലിക്കുകയും പരിശീലിപ്പിക്കുകയും വേണം.