അനുദിനജീവിതം വചനത്തിനു നൽകുന്ന പരിഭാഷയാണ് വചനപാരായണം. ജീവിക്കുന്ന വചനം, വായിക്കുന്ന വാക്കുകളിൽ അല്ല, മറിച്ച് ജീവിതം അതിനു നൽകുന്ന അർത്ഥത്തിലാണ്. വായനയും ആവർത്തനവും വിചിന്തനമില്ലാതെ പോവുകയും, കാര്യസാധ്യത്തിനു വേണ്ടി ഉപദേശിക്കപ്പെടുകയും ചെയ്യുമ്പോൾ പുസ്തകത്തിലൊതുങ്ങിനിൽക്കുന്ന വെറും വാക്കുകളാണവ. അപ്പോൾ അവയിൽ തന്നെയുള്ളതും, നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടതുമായ പ്രചോദനതലങ്ങൾ അവഗണിക്കപ്പെടുന്നുണ്ട്. ദൈവം ചെയ്യുന്നതും നമ്മൾ ചെയ്യേണ്ടതും പരിഭാഷ ചെയ്യുന്നത് ജീവിതങ്ങൾ തന്നെയാണ്.
സ്വന്തം ജീവിതദർശനത്തിലൂടെയാണ് ക്രിസ്തു വേദഗ്രന്ഥം വായിച്ചെടുത്തത്. ചുരുളുകളിൽ എഴുതപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ട് അത് പാലിക്കപ്പെടേണ്ട ദൈവനിയമമായി ക്രിസ്തു കരുതിയില്ല. ക്രിസ്ത്യാനി പഴയനിയമം വായിക്കുന്നത് ക്രിസ്തുദർശനത്തോടെയാവണം.
"ക്രിസ്തു എങ്ങനെ ഈ വചനഭാഗത്തെ, ഈ നിയമത്തെ മനസിലാക്കി?
ഇന്ന് ഈ വചനഭാഗത്തെ, ഈ നിയമത്തെ ക്രിസ്തു എങ്ങനെ നമ്മുടെ കാലഘട്ടത്തിനുവേണ്ടി വ്യാഖ്യാനിച്ചു തരുന്നു?"
സകലരും ദൈവമക്കളാണെന്നും, അനുഗ്രഹപാത്രമാണെന്നുമാണ് ക്രിസ്തു മനസിലാക്കിയത്. ക്രിസ്തുദർശനത്തിന്റെ വിശാലത അവിടെയാണ്. കാരുണ്യം, ദയ, അലിവ് സ്നേഹം അനുകമ്പ തുടങ്ങിയവയിലാണ് കപടത വളർത്തുന്ന മതാചാരങ്ങളെക്കാളും ചൂഷിതശക്തിയുള്ള നിയമവ്യവസ്ഥയെക്കാളും ദൈവമഹിമ വെളിപ്പെടുന്നത് എന്ന് ക്രിസ്തു കരുതി.
ചരിത്രപരവും സാംസ്‌കാരികവും, ഭാഷാപരവും സാഹിത്യപരവുമായ പശ്ചാത്തലങ്ങളെ മനസ്സിലാക്കിയാണ് വായന തുടരേണ്ടത്. ഇത് ചെയ്യുന്നത് വചനത്തിന്റെ യാഥാർത്ഥ്യത്തോടുള്ള തുറവിയാണ്, അല്ലാതെ 'ബുദ്ധിയിൽ അന്ധകാരം' നിറഞ്ഞതുകൊണ്ടല്ല.'ബുദ്ധിയിൽ അന്ധകാരം' എന്ന പ്രയോഗത്തിന് അടുത്ത കാലത്തു നൽകപ്പെട്ട അർത്ഥം തന്നെ വചനവ്യാഖ്യാനത്തിന്റെ തെറ്റായ രീതിക്ക് ഉദാഹരണമാണ്.
കീഴ്‌പ്പെടുത്തുക, ബന്ദിയാക്കുക, മോചനദ്രവ്യം നൽകി വിമോചിപ്പിക്കുക തുടങ്ങിയവ പ്രാചീനസമൂഹങ്ങളിലെ സാധാരണ വ്യവസ്ഥിതികളായിരുന്നു. അത്തരം പശ്ചാത്തലങ്ങളിൽ രൂപപ്പെട്ടവയാണ് യഹൂദമതസങ്കല്പങ്ങളും. മതഗ്രന്ഥങ്ങളിലെ അർത്ഥവ്യാപ്തി മനസിലാക്കേണ്ടതിന് ഭാഷയിൽ പ്രകടമാകുന്ന ഇത്തരം സാമൂഹികസാംസ്കാരിക പശ്ചാത്തലങ്ങൾ ആ കാലഘട്ടത്തിൽ മനസിലാക്കിയേ തീരൂ. ഉപയോഗിക്കപ്പെട്ടിരിക്കുന്ന രൂപകങ്ങളെക്കാൾ അവ നൽകുന്ന അർത്ഥമാണ് ഇന്ന് നമ്മളോടും നമ്മുടെ വിശ്വാസത്തോടും സംവദിക്കേണ്ടത്. അങ്ങനെയേ വചനം പ്രചോദനം നൽകുകയുള്ളൂ. അല്ലെങ്കിൽ അക്കാലത്തു അവർ ഉപയോഗിച്ച വിവരണശൈലിയിലെ പദപ്രയോഗങ്ങളിൽ നമ്മൾ കുടുങ്ങിപ്പോവുകയാണ്. നമ്മുടെ കാലത്തോടും സംസ്കാരത്തോടും സംസാരിക്കുന്ന വിവരണശൈലി നമുക്കാവശ്യമാണ്. ഉടമ്പടി, നിയമം, അനുസരണം, പാപം, തിന്മ, വിമോചനം, അടിമത്തം തുടങ്ങിയ രൂപകങ്ങൾ അന്ന് ഒരു സമൂഹത്തിന് എങ്ങനെ ഒരു ദിശാബോധം നൽകി നയിച്ചുവെന്നും, ഇന്ന് മനുഷ്യനും സമൂഹത്തിനും സ്വയാവബോധത്തിലെ രൂപാന്തരങ്ങൾക്കനുസരിച്ച് പുതിയ രൂപകങ്ങൾ രൂപപ്പെടുത്തുന്നുവെന്നും മനസിലാക്കാൻ കഴിഞ്ഞെങ്കിലേ നമുക്ക് ശ്രവണം സാധ്യമാകൂ.
മനുഷ്യരായി പരസ്പരം മനസിലാക്കാനും, നന്മകൾ തേടാനും, അപരന്റെ ഉൾക്കാഴ്ചകൾ പ്രചോദനങ്ങൾ ആയിത്തന്നെ കാണാനും പ്രേരിപ്പിക്കുന്ന വചനാംശങ്ങളെ പ്രേരിതമെന്നും, എന്നാൽ സ്വന്തം തനിമയിലൂന്നി സ്വയം മാറ്റി നിർത്തുന്ന, വ്യത്യസ്‌തകളെ കാണുന്നവയെ സാംസ്കാരികഘടകങ്ങളായി മാത്രമായും കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. സുവിശേഷത്തിന്റെ കാതൽ തന്നെ നന്മയാണല്ലോ.
____________________________
ബൈബിൾ പണ്ഡിതരും ദൈവശാസ്ത്രം പഠിപ്പിക്കുന്നവരും 'സത്യം പഠിപ്പിക്കാത്തതിനാൽ' സ്വയം ആ ഉത്തരവാദിത്തം ഏറ്റെടുത്തു ബൈബിൾ സ്റ്റഡി ക്ലാസ് നടത്തുന്നവരും അവരിൽ നിന്ന് പഠിക്കുന്നവരും താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിൽ വയ്ക്കുന്നത് നന്നായിരിക്കും.
"ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" എന്നതല്ല ആദ്യമായി എഴുതപ്പെട്ടതോ വാമൊഴിയായി നല്കപ്പെട്ടതോ ആയ ബൈബിൾ വചനം എന്നതിൽ തുടങ്ങാം. ഉൽപത്തി മുതൽ വെളിപാട് വരെ തുടർച്ചയായി എഴുതപ്പെട്ട ഒരു ഗ്രന്ഥമല്ല ബൈബിൾ. അവയിൽ തന്നെ ഓരോപുസ്തകത്തിലെയും ഒന്നാം അധ്യായമാണ് ആദ്യം എഴുതപ്പെട്ടതും എന്നും അർത്ഥമില്ല. ഒരു പുസ്തകമായി നമ്മുടെ മുമ്പിലുള്ള അധ്യായങ്ങളിൽ പലതും പല സമയത്തായി കൂട്ടിച്ചേർക്കപ്പെടുകയോ ചിലവ ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
പല കാലഘട്ടങ്ങളിൽ എഴുതപ്പെട്ടിട്ടുള്ളവ ആയതിനാൽ ആ കാലഘട്ടത്തിന്റെ പ്രത്യേകതകൾ കൂടി മനസിലാക്കി വേണം ഓരോ പുസ്തകവും വായിക്കാൻ. പരാമർശിക്കപ്പെടുന്ന ഒരു സംഭവം പ്രതിപാദിക്കപ്പെടുന്ന സമയത്തേക്കാൾ എഴുതപ്പെട്ട സമയത്തെ ഉദ്ദേശ്യം എന്തെന്ന് വെച്ചുവേണം വായിച്ചെടുക്കാൻ. നടന്നുകഴിഞ്ഞു എന്നോ വരാനിരിക്കുന്നു എന്നോ അവരുടെ ശൈലിയിൽ പ്രതിപാദിക്കപ്പെടുന്നത് യഥാർത്ഥത്തിൽ എന്താണെന്ന് അന്വേഷണവിധേയമാക്കണം.
വ്യത്യസ്ത സാഹിത്യശൈലികളിലാണ് ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത് (പദ്യം, ഗദ്യം, ചരിത്രം [ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് മതാത്മക ചരിത്രമാണ്], പ്രവചനം, അന്ത്യകാലദർശനശൈലി, ഉപമ, രൂപകം, കാല്പനികത ...). ആ ശൈലികളെ മനസിലാക്കാതെ അക്ഷരംപ്രതി വായിച്ചെടുക്കുന്നത് ഉചിതമല്ല. ഒരു പുസ്തകമെടുക്കുമ്പോൾ അതിന്റെ തന്നെ ഘടനയെയും പരിഗണിക്കേണ്ടത് ആവശ്യമാണ്. വിവിധങ്ങളായ പ്രതിപാദ്യവിഷയങ്ങൾ വിവിധഘടനകൾക്കുള്ളിൽ ക്രമീകരിച്ചിട്ടുണ്ടാകും. അവയ്ക്കുള്ളിലുള്ള ബന്ധവും, അവയ്ക്കിടയിലുള്ള പരസ്പരബന്ധവും വ്യത്യസ്തതകളും പരിഗണിക്കപ്പെടേണ്ടതുണ്ട്. സാധ്യമാകുവോളം മൂലഗ്രന്ഥത്തിലെ വാക്കുകളും ആ വാക്കുകൾക്ക് ആ സമയത്തുണ്ടായിരുന്ന അർത്ഥവും അറിയാൻ ശ്രമിക്കുന്നത് കൂടുതൽ സഹായകരമാകും.
എഴുതപ്പെട്ട കാലഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പശ്ചാത്തലങ്ങൾ വാക്കുകളിൽ ഉൾച്ചേർന്നിട്ടുണ്ട്. അവയെയും ദിവ്യപ്രചോദനങ്ങളെയും വേറിട്ട് കാണുവാൻ നമുക്ക് കഴിയണം. അതിനു കഴിയുന്നില്ലെങ്കിൽ ഇന്നത്തെ പശ്ചാത്തലത്തിലേക്ക് വചനം വ്യാഖാനം ചെയ്യുമ്പോൾ വലിയ തെറ്റ് വരാം. അത് നമുക്ക് സംഭവിക്കുന്നുണ്ട്.
______________
ദൈവത്തിന്റെ പല പേരുകളോ സ്വഭാവങ്ങളോ ആയി പറയപ്പെട്ടിട്ടുള്ളവ പ്രാചീന മധ്യപൂർവേഷ്യയിലെ വ്യത്യസ്തങ്ങളായ കുലദൈവങ്ങളുടെ പേരുകളാണ്. ഉദാ: സാധാരണ ഉപയോഗിക്കാറുള്ള ദൈവമായ കർത്താവ് എന്ന പ്രയോഗത്തിലെ ദൈവം (യാഹ്‌വെ), കർത്താവ് (എലോഹിം) എന്നിവ രണ്ടു ദൈവസങ്കല്പങ്ങളായിരുന്നു. കാനാൻകാരുടെ ദൈവമായിരുന്ന ഏൽ നീണ്ട താടിയും വലിയ ചിറകുകളുള്ള വയോധികശ്രേഷ്ഠനെപ്പോലെ കാണപ്പെട്ടു. അവരുടെ ദേവലോകത്തെ തലവനായിരുന്ന ഏൽ സ്വർഗ്ഗത്തിന്റെയും ദേവന്മാരുടെയും പിതാവും അഷേറാ ദേവിയുടെ ഭർത്താവുമായിരുന്നു. മഹനീയത സൂചിപ്പിക്കാൻ സ്വയം വിശേഷിപ്പിക്കുമ്പോൾ നാം, നമ്മൾ എന്ന പ്രയോഗങ്ങൾ സാധാരണം. ആ ദേവഗണത്തിലെ അംഗമായിരുന്ന യാഹ്‌വെയുടെ ചുമതലയാണ് സൃഷ്ടികർമ്മം. ഉണ്മയിലേക്കു വരുന്ന സകലതിനും അസ്തിത്വം നൽകുകയാണ് യാഹ്‌വെ ചെയ്യുന്നത്. യാഹ്‌വെക്ക് കാളയുടെ തലയുണ്ടായിരുന്നതിനാൽ യാഹ്‌വെയുടെ പുരോഹിതരും കൊമ്പുകളുള്ള ശിരോവസ്ത്രം ധരിച്ചിരുന്നു. ഏൽന്റെ മക്കൾ മൊത്തത്തിൽ വിളിക്കപ്പെട്ടതു എലോഹിം എന്നാണ്. ഏകവചനത്തിൽ എടുത്താൽ അവരും ഏൽ അല്ലെങ്കിൽ എലോവാം എന്നാവും. ഇവ കാറ്റിന്റെയോ, ജലത്തിന്റെയോ അഗ്നിയുടെയോ ശക്തിയെ സൂചിപ്പിക്കുന്നതും ആകാം. നിരീക്ഷിക്കുകയും കാണുകയും സംരക്ഷിക്കുകയും ചെയ്യുന്ന, ഈജിപ്തിലെ മരുഭൂദൈവമാണ് ഏൽ റോയ്. ഏൽ ഷദ്ദായി സർവശക്തൻ എന്നർത്ഥമുള്ള അക്കാദിയൻ ദൈവമാണ്. ശക്തിയെ സൂചിപ്പിക്കുന്നതായി പർവ്വതങ്ങളുടെ ദൈവമെന്നോ പർവ്വതങ്ങളിൽ വസിക്കുന്ന ദൈവമെന്നോ വിശേഷിപ്പിച്ചിരുന്നു. അതെ വാക്കുകളിൽ കരുതലും പരിപാലനവും സൂചിപ്പിച്ചുകൊണ്ട് സ്തനങ്ങളുള്ള ദൈവമെന്നും അർത്ഥമുണ്ട്. അതേ മലദൈവത്തെ കാനാൻ കാർ ബാൽ ഹദദ് എന്ന് വിളിച്ചു. ഈ ദൈവം കൊടുങ്കാറ്റിന്റെ ദൈവവുമായിരുന്നു. പൂർവ്വപിതാക്കന്മാരുടെ സങ്കല്പങ്ങളിൽ അക്കാദിയൻ ഷദ്ദായിയും കാനാൻ കാരുടെ ഏൽ ഉം കൂടിച്ചേർന്ന സങ്കൽപ്പമായിരുന്നിരിക്കണം. അദോനായ് യും ഏലോ സബാവോത് ഉം ഫിനീഷ്യയിലെ സൈന്യങ്ങളുടെ ദൈവങ്ങളായിരുന്നു.
സൃഷ്ടിക്കുകയും, മേഘങ്ങളിലും കാറ്റിലും സഞ്ചരിക്കുകയും, കൊടുങ്കാറ്റിൽ പ്രത്യക്ഷപ്പെടുകയും, ചിറകുകളിൽ വഹിക്കുകയും ചെയ്യുന്ന, സൈന്യങ്ങളുടെ കർത്താവും പർവ്വതങ്ങളിൽ വസിക്കുകയും ഭൂമിയെ ഇളക്കുകയും എന്നാൽ മാറിടത്തിൽ ആശ്വസിപ്പിക്കുകയും ചെയ്യുന്ന വാക്യങ്ങൾ ഓർത്തു നോക്കാം. പല സംസ്കാരങ്ങളിലെ സങ്കല്പങ്ങളിൽനിന്ന് ചേർക്കപ്പെട്ടവയാണവ. ദൈവങ്ങളുടെ വെറും ഗുണങ്ങൾ മാത്രമല്ല അവ, മറിച്ച്, അവ കാനാൻകാരുടെയും, ഹിത്യരുടെയും, അമോര്യരുടെയും ഈജിപ്തുകാരുടെയും ഫിനിഷ്യക്കാരുടെയും സിറിയക്കാരുടെയും ദൈവങ്ങൾ തന്നെയായിരുന്നു.
അങ്ങനെ മനസിലാക്കുന്നതുകൊണ്ട് ദൈവത്തിന്റെ രൂപത്തിനോ സ്വഭാവത്തിനോ, നമ്മുടെ വിശ്വാസത്തിനോ കുറവ് വരുന്നില്ല. എന്നാൽ ദൈവസങ്കല്പത്തിൽ പോലും മറ്റനേകം വിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും സാധീനം ഉൾച്ചേർന്നിട്ടുണ്ട് എന്ന് മനസിലാക്കുന്നത് നമ്മുടെ ഇടുങ്ങിയ മനോഭാവങ്ങൾ തുറന്നേക്കും. വെളിപ്പെടുത്തപ്പെട്ടവ എന്നത് കൊണ്ട്, മറച്ചുവയ്ക്കപ്പെട്ടത് എന്തെങ്കിലും തുറക്കപ്പെടുന്നു എന്ന രീതിയിലല്ല, മറിച്ച് വേണ്ടരീതിയിൽ ദൈവപ്രചോദിതമായി തിരിച്ചറിയപ്പെടുന്നു എന്നതാണ് അർത്ഥമാക്കുന്നത്.
Please See also
Pope Leo XIII Encyclical Letter
Providentissimus Deus, (November 18, 1893)