Gentle Dew Drop

ഒക്‌ടോബർ 04, 2019

സംഘർഷങ്ങൾക്കിടയിൽ വിശ്വാസം വിശുദ്ധമല്ലെങ്കിൽ

ആധുനികതയുടെ സ്വാധീനം മതങ്ങൾക്കുള്ളിലെ പാരമ്പര്യങ്ങളിലും ഘടനകളിലും പുതിയരൂപങ്ങൾ ഉരിത്തിരിയാൻ പ്രേരണയായിട്ടുണ്ട്. പരമ്പരാഗത സാംസ്‌കാരിക ശൈലികൾക്ക് ആധുനിക പ്രവണതകൾ വഴിത്തിരിവാകുകയും ഭീഷണിയാവുകയും ചെയ്തു. ജോലികളിലും, ബന്ധങ്ങളിലും, ജീവിതശൈലികളും പുതിയ വഴികളിലേക്ക് തിരിയാൻ സമൂഹം ഇന്ന് നിർബന്ധിതമാണ്. കുടുംബം ജന്മദേശം തുടങ്ങിയ ‘സ്വന്ത’ങ്ങളിൽ നിന്ന് അകറ്റപ്പെടുകയും, എന്നാൽ ഒരുമിച്ചു ചേരുന്നിടത്ത് വ്യത്യസ്തതകൾക്കിടയിൽ തന്നെത്തന്നെ കണ്ടെത്തപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്. ഒരു പ്രത്യേക സ്ഥലത്ത് സ്ഥിരപ്പെടുവാനോ, ഹൃദയമർപ്പിച്ച് ഒരു ജോലിയിൽ തുടരുവാനോ പോലും കഴിയാത്ത അവസ്ഥ ഇന്ന് പലർക്കുമുണ്ട്. അവിടെ മതങ്ങളുടെയും സംസ്കാരങ്ങളുടെയും തുടർച്ചാശൈലികൾ ചിതറിക്കപ്പെടുകയോ, വ്യത്യസ്തമായ ശൈലികൾ കൂട്ടിച്ചേർക്കപ്പെടുകയോ ചെയ്യുന്നുണ്ട്. സ്വതസിദ്ധമായതിനെ നിലനിർത്തുവാനുള്ള ബദ്ധശ്രമം പലപ്പോഴും വന്നുചേർന്നേക്കാവുന്ന ഒരു തകർച്ചയെക്കുറിച്ചാണ് കൂടുതൽ അവബോധം നൽകുന്നത്.

മനുഷ്യജീവിതത്തിന്റെ മൂല്യവും അർത്ഥവും പലതരത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ജീവിതത്തിനു അർത്ഥം നൽകി പരിപോഷിപ്പിക്കുകയും തനിമ നൽകി ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന് വലിയ ഒരു അന്വേഷണമാണ് പ്രത്യേകിച്ച് യുവമനസുകൾക്കുള്ളത്. എന്നാൽ, വ്യക്തിത്വവും ബന്ധങ്ങളും പോലും ചിതറിക്കപ്പെടുന്ന ഈ അവസ്ഥയെ വേണ്ടവിധം മനസിലാക്കുകയോ മനുഷ്യസത്തയുടെ മൂല്യങ്ങളിലേക്ക് വഴികാട്ടുകയോ ചെയ്യുന്നതിന് നമ്മുടെ സാമൂഹിക സംവിധാനങ്ങൾ ഉപയുക്തമാണോ എന്നത് സംശയമാണ്. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ദേശീയതയുടെയോ സങ്കുചിതമായ ആദർശങ്ങളിലേക്ക് തങ്ങളുടെ സ്വത്വബോധത്തെ അവർ ചുരുക്കിക്കളയുന്നത് അതുകൊണ്ടാണ്.

പുതിയ ഈ സാഹചര്യത്തിലെ മനുഷ്യാവസ്ഥ മനസിലാക്കാൻ ശ്രമിക്കുന്നതിനു പകരം മതം പലപ്പോഴും സ്വത്വരൂപീകരണത്തിനുള്ള ഒരു വക്താവ് മാത്രമായി ചുരുങ്ങി. പുതിയ ഉണർവിനായി വളർന്നുവന്ന പ്രസ്ഥാനങ്ങൾ ഫലത്തിൽ യാഥാസ്ഥിതികമായ സംവിധാനങ്ങളെ നിലനിർത്തുന്നതിന് ലക്‌ഷ്യം വച്ചുകൊണ്ടായിരുന്നു.

വ്യക്തിപരമായ ജീവിതത്തകർച്ചകളും, ജോലിയിടങ്ങളിലെ സംഘർഷങ്ങളും ചിലരെ മതങ്ങളിലേക്കാകർഷിക്കാറുണ്ട്. മതത്തിന്റെ ആന്തരികസത്ത സ്വന്തം മൂല്യബോധമാകുന്നതിനു പകരം, മതം പലപ്പോഴും പുതിയൊരു തനിമയായി മാറുകയും മതപരമായ കാര്യങ്ങൾ ഒരു 'ജോലി'യായി മാറുകയും ചെയ്യുന്നു. ഉദാത്തമായ ത്യാഗമായി വാഴ്ത്തപ്പെടുന്ന ഇത്തരം അകൽച്ചകൾ അംഗീകാരവും ബഹുമാനവും പകർന്നു നൽകും. പുതിയ പ്രതിജ്ഞാബദ്ധത ഏറ്റവും കൃത്യതയോടെ ചെയ്യുന്ന അവർ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്ന നിഷ്ഠാചര്യകൾ പലപ്പോഴും സാധാരണക്കാരെ വേദനിപ്പിക്കാറുണ്ട്.

സ്വയം പിടിച്ചുനില്കുവാനുള്ള ആന്തരിക പ്രചോദനം ദൗർഭാഗ്യകരമായ ഇത്തരം വെല്ലുവിളികളുടെ മധ്യേ കടന്നുപോകുവാൻ വലിയ ശക്തിയാണ്. എങ്കിലും സ്വയം നിലനിൽപ്പ് അതിൽത്തന്നെ ലക്ഷ്യമായിമാറുമ്പോൾ അത് വിദ്വേഷവും വിരോധവും ധാര്‍ഷ്‌ട്യമനോഭാവവും സൃഷ്ടിച്ചേക്കാം. പലവിധേന ബലിയാടാക്കപ്പെടുന്നെന്ന പ്രതീതി ജനിപ്പിക്കുന്നത് ഭീതിജനകവും, അരക്ഷിതാവസ്ഥയുടെ മനോഭാവം സൃഷ്ടിക്കുന്നതുമാണ്. ക്രമേണ സംശയാലുക്കളായി ചുറ്റും എവിടെയും കെണികൾ മാത്രം കാണുന്ന അവസ്ഥ വന്നേക്കാം. വിശ്വാസവും മതവികാരങ്ങളും മൃദുലമായതുകൊണ്ട് എളുപ്പത്തിൽ ഉപയോഗിക്കപ്പെടാനായേക്കും. ഏതോ വ്യക്തിയിൽ നിന്നോ സമൂഹത്തിൽനിന്നോ സ്വീകരിച്ചിട്ടുള്ള വ്രണിതവികാരങ്ങളെ സ്വന്തം സമൂഹം ഏറ്റെടുക്കുന്ന വിധം സമൂഹത്തിലുണ്ടാകുന്ന സംഭവങ്ങളെ മതപരമായി പരിഭാഷ ചെയ്യാൻ സാമര്‍ത്ഥരായവരുണ്ട്. അവസരം കാത്തിരിക്കുന്ന അവരുടെ ഭാഷ്യം തുടരെ കേൾക്കുന്ന സമൂഹം, പല സാഹചര്യങ്ങളിൽ സംഭവിച്ച സംഭവങ്ങളെ സ്ഥലബന്ധിതമായും (എല്ലായിടത്തും), കാലബന്ധിതമായും (എല്ലായ്‌പ്പോഴും) സാമാന്യവത്കരിച്ചു ചിന്തിക്കുവാൻ പരിശീലിക്കപ്പെടുന്നു. അങ്ങനെ ഇരയാക്കപ്പെടുന്നെന്ന ദയനീയ ഭാവം കടന്ന് ശത്രുതയും പകയും ഉള്ളിൽ വളരാൻ തുടങ്ങുന്നു. ശത്രു സാമാന്യവത്കരിക്കപ്പെടുമ്പോൾ പലപ്പോഴും നിഷ്കളങ്കരും അതിലുണ്ടാവും; അകാരണമായി വെറുക്കപ്പെടുകയും സംശയിക്കപ്പെടുകയും ചെയ്യുന്ന നിഷ്കളങ്കർ.

രാഷ്ട്രീയവും കച്ചവടലക്ഷ്യങ്ങളും യാഥാർത്ഥ്യങ്ങളെ വക്രവത്കരിക്കുമ്പോൾ, അത് തിരിച്ചറിയപ്പെടാതെ പോകുന്നത് ദൗർഭാഗ്യകരമാണ്. സ്വയം ചേർത്ത് വയ്ക്കാനിഷ്ടപ്പെടുന്ന ആദർശങ്ങളുടെ ലാഭസാധ്യതകളെ കണ്ടുകൊണ്ട് അവർ നമുക്കായി സംശയദൃഷ്ടി രൂപപ്പെടുത്തുമ്പോൾ ഉപയോഗിക്കപ്പെടുന്നത് നമ്മളാണ്. നിസ്സഹായതയിലെ നമ്മുടെ അന്വേഷങ്ങൾക്കാണ് മുറിവേൽക്കുന്നത്. അക്രമം, ഭീകരത, കലാപം, യുദ്ധം എന്നിവയെല്ലാം ദയനീയമാണ്. എന്നാൽ ഭീതി, വെറുപ്പ്, അരക്ഷിതാവസ്ഥ തുടങ്ങിയവയിലാണ് അവയുടെ വേരുകൾ.

[മത]ദേശീയത (മതത്തിന്റെ പേരിൽ അല്ലെങ്കിൽ ദേശത്തിന്റെ പേരിൽ) ലോകത്തിലെ പല രാഷ്ട്രങ്ങളിലും ഫലവത്തായി ഉപയോഗിക്കപ്പെടുന്ന ആകർഷണീയമായ ഭാഷ്യമാണ്. മതരാഷ്ട്രീയത്തിനു ചിറകു കൊടുക്കുന്നത് അജ്ഞരായവരല്ല, തികച്ചും ബോധപൂർവം മതവികാരത്തെ രാഷ്ട്രീയതാല്പര്യങ്ങൾക്കായി ഉപയോഗിക്കപ്പെടുകയാണ്. യാഥാർത്ഥവും ആത്മാർത്ഥവുമായ രാഷ്ട്രീയ അവബോധം ജനത്തിനുണ്ടാവണം. മതങ്ങൾ അതിന്റെ സത്തയിൽ നിന്ന് വ്യതിചലിക്കുന്നെങ്കിൽ അവയുടെ നേതാക്കളും ഗുരുക്കന്മാരും അത് തിരിച്ചു പിടിക്കണം. മതത്തിന്റെ ആന്തരികതയുടെ ദീർഘദർശനം മാത്രമേ താത്കാലിക ലാഭങ്ങൾ എത്ര വലുതാണെങ്കിലും അത് ഉപേക്ഷിക്കാനുള്ള തീരുമാനം എടുക്കാനുള്ള ധാർമിക ശക്തി നൽകൂ. മതത്തിന്റെ ആന്തരികത പകർന്നു നൽകുന്ന ധാർമ്മികതയാണ് വിശ്വാസികളുടെ രാഷ്ട്രീയ നിലപാടുകളെ നയിക്കേണ്ടത്. പകരം രാഷ്ട്രീയ നിയന്ത്രണാധികാരത്തിനുവേണ്ടി മതത്തിന്റെ ആത്മാവിനെ ഇല്ലായ്മ ചെയ്യുന്നത് ശരിയല്ല. നേതാക്കൾ അറിഞ്ഞുകൊണ്ട് ചെയ്യുന്നത് വിശ്വാസികൾ പിന്തുടരുകയാണ് ചെയ്യാറ്. വിശ്വാസത്തിന്റെ പുറംമോടിയിൽ രാഷ്ട്രീയവത്കരിക്കപ്പെടുന്ന മതം, അതുകൊണ്ട് നേതാക്കൾ വിശ്വാസികളോട് ചെയ്യുന്ന അധർമ്മമാണ്. 

__________________ 
പൂർണമായി അറിയാൻ ശ്രമിക്കാത്ത സത്യം,
അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്ന സത്യം,
അപൂര്ണമായി  പുറത്തുപറയുന്ന സത്യം,
താത്കാലിക ലാഭത്തിനു വേണ്ടി തിരഞ്ഞെടുത്തു പറയുന്ന അല്പസത്യം, 
സത്യം സത്യത്തിൽ എന്താണ്?

ഭിത്തികെട്ടി മറച്ച് വാതിൽ-ജനാലകളിലൂടെ നോക്കി സത്യത്തെ അറിയാനാവില്ല.
മറയില്ലാതെ തെളിമയോടെ കാണാൻ ശ്രമിച്ചാൽ മാത്രം സത്യത്തെ അറിയാം. 
സ്വയം ചേർത്തുവയ്ക്കാൻ ഇഷ്ടപ്പെടുന്ന ഏതാനം 'സത്യങ്ങൾ' സത്യത്തെ മറക്കുന്ന ഭിത്തികളായേക്കാം.

ഉറുമ്പുകൾക്ക്  ഒരാൾ ശർക്കരയിൽ വിഷം ചേർത്തു നൽകി,  ഒരാൾ ചൂട്ടു കത്തിച്ചിട്ടു. കാഴ്ചക്കാരനായ എനിക്ക് ആദ്യത്തെ ആൾ ദയാലുവും രണ്ടാമൻ ക്രൂരനും. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ