Gentle Dew Drop

ഫെബ്രുവരി 26, 2020

സമാധാനപാതേ ഒരു നോമ്പ് യാത്ര

ഒരു വിശുദ്ധ ജീവിതത്തിന്റെ ഏറ്റവും വലിയ അടയാളം സമാധാനം തന്നെ. നീതിയുടെ അല്ലെങ്കിൽ പരിശുദ്ധിയുടെ ഫലം സമാധാനത്തിലേ വിതക്കപ്പെടാനാകൂ, സമാധാനസ്രഷ്ടാക്കൾക്കേ അത് വിതക്കാനാകൂ (യാക്കോ 3: 18). സമാധാനം തന്നെയാണ് വിശുദ്ധിയുടെ വിളനിലവും. ഈ നോമ്പുകാലത്ത് ഒരുപക്ഷേ ആഗ്രഹിച്ചു പ്രാർത്ഥിക്കേണ്ട, അവശ്യം നമ്മിൽ ഉരുത്തിരിയേണ്ട ആത്മീയ അന്തരീക്ഷമാണ് ഈ സമാധാനം.

ഒന്നല്ലെകിൽ മറ്റൊരു തരത്തിൽ ആന്തരികസംഘർഷങ്ങളിലൂടെ കടന്നു പോകുന്നവരാണ് നമ്മളോരോരുത്തരും. ഒരുപക്ഷേ ഒരു കൃപാസ്പർശത്തിൽ അവ ക്രിയാത്മകമായി മാറ്റപ്പെട്ടേക്കാം. എന്നാൽ കുറെയേറെ കടുത്ത അസൂയയും പകയും, വലിയ പദവികളും  പെരുമയും ഉന്നം വച്ചുള്ള മാത്സര്യബോധവും, ആലോചിച്ചുറപ്പിച്ച വെറുപ്പും വഴക്കും ഒന്നും സമാധാനനിറവുള്ള ഹൃദയത്തിൽനിന്നുള്ളതല്ല.

അനേകം നുണകൾ കൊണ്ട് നമ്മുടെയും നമ്മുടെ സമൂഹത്തിന്റെയും സത്യങ്ങളെ മറച്ചുകളയാൻ ശ്രമിക്കുന്നവരാണ് നമ്മൾ. അവയെക്കുറിച്ച് നമ്മളാരുംതന്നെ ചിന്തിക്കുന്നതേ ഉണ്ടാവില്ല, കാരണം ജീവിതക്രമങ്ങളുടെ സാധാരണത്തത്തിലേക്കു ഇത്തരം പൊയ്‌മുഖങ്ങളെ ചേർത്തുവയ്ക്കുവാൻ നമ്മൾ പരിശീലിച്ചുകഴിഞ്ഞു. നിർഭാഗ്യവശാൽ, ശുശ്രൂഷകളുടെയും ഭക്തിയുടെയും മതസംരക്ഷണത്തിന്റെയും  പേരിൽ ഇത്തരം മാത്സര്യങ്ങൾക്കും പകയ്ക്കും കുലീനമുഖങ്ങളും നല്കപ്പെട്ടിട്ടുണ്ട്. അങ്ങനെ നമ്മളറിയാതെ തന്നെ വ്യാജകരിസ്മാറ്റിക്കും വ്യാജകത്തോലിക്കരും കപടക്രിസ്ത്യാനികളുമായി നമ്മൾ സന്തോഷത്തോടെ മാറിക്കഴിഞ്ഞു. നമ്മൾ തീർത്തും സന്തുഷ്ടരാണ്, കാരണം സമാനമായി ചിന്തിക്കുന്നവരുടെ അടഞ്ഞ സംഘങ്ങളിലേക്കൊതുക്കി നിർത്തപ്പെടുന്നതാണ് ഇന്ന് നമ്മുടെ കൂടിക്കാഴ്ചകളിൽ ഏറെയും.

സമാധാനത്തിൽ ആയിരിക്കാൻ കഴിഞ്ഞാലേ ശരിയായി ചിന്തിക്കുവാനും, ശരിയായി സ്വന്തം പദവിയെ നടത്തിക്കൊണ്ടുപോകുവാനും, ശക്തമായ ശബ്ദത്തെ സൃഷ്ടിപരമായ ആലോചനയാക്കി മുമ്പോട്ട് വയ്ക്കുവാനും കഴിയൂ. അങ്ങനെ മാത്രമേ ക്രിസ്തുവിന്റെ ഇടപെടലുകളെ യാഥാർത്ഥ്യമാക്കുവാൻ നമുക്കാകൂ. അതുകൊണ്ട് സമാധാനം ഒരു വെല്ലുവിളിയും ഹൃദയത്തിന്റെ ക്രിസ്തു സാക്ഷ്യവുമാണ്. നമ്മുടെ വിശുദ്ധി പരിശോധിക്കുവാൻ, നമ്മൾ എത്രമാത്രം സമാധാനത്തിലാണെന്നു മാത്രം ഒന്ന്  കാണാൻ ശ്രമിച്ചാൽ മതി. നമ്മുടെ ജീവിതത്തെയും ജീവിതസാഹചര്യങ്ങളെയും, പ്രാർത്ഥനയെയും വിശ്വാസനിഷ്ഠകളെയും, പാരമ്പര്യങ്ങളെയും സന്മാർഗനിയമങ്ങളെയും സമീപിക്കുന്നതിൽ എത്രമാത്രം സമാധാനം ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് അവയിലൂടെ നമ്മിലേക്ക് ഉൾച്ചേർന്നിട്ടുള്ള വിശുദ്ധിയുടെ അളവ്. യഥാർത്ഥത്തിൽ, സമൃദ്ധമായി വളരുന്ന ജീവന്റെ പ്രകാശമാണ് ക്രിസ്തു നൽകുന്ന സമാധാനം.

കൂടെനടക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തിലുള്ള ഉറപ്പിലാണ് "ഞാൻ ഒരിക്കലും സംഭ്രമിക്കില്ല, ഇളകുകയില്ല എന്ന് നമുക്ക് പറയാൻ കഴിയുന്നത് (സങ്കീ 30; സങ്കീ 16:8). നമ്മുടെ  വിജയങ്ങളിലും സ്വാധീനശക്തിയിലുമല്ല, മറിച്ച് ദൈവപ്രവൃത്തിയിലുള്ള നമ്മുടെ വിശ്വാസമാണ് നമ്മുടെ ഉറപ്പ്. ദൈവം നമ്മുടെ  ജീവിതത്തിൽ സന്നിഹിതനാണ്, അവിടുന്ന് ജീവിക്കുന്നു എന്ന് യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നമുക്ക് തീർത്തും ശാന്തമാകാൻ കഴിയും. ശാന്തമാവുക, ഞാനാണ്  ദൈവമെന്നറിയുക എന്ന് അവിടുന്ന് പറയുന്നുണ്ടല്ലോ (സങ്കീ 46: 10). ഈ സങ്കീർത്തനഭാഗങ്ങൾ അവയുടെ പശ്ചാത്തലങ്ങളിലൂടെ ധ്യാനിക്കുന്നത് കൂടുതൽ ആഴങ്ങൾ പകർന്നു നൽകും. നമ്മുടെ അസ്വസ്ഥതകൾ തുടങ്ങുന്നത് നമ്മെയും ദൈവത്തെയും സുരക്ഷിതരാക്കുവാൻ നമ്മൾ സ്വയം രക്ഷകരായിത്തീരുന്നത് മുതലാണ്.

സമാധാനം നഷ്ടപ്പെടുത്തുന്ന, കപടത നിറഞ്ഞ, ഭീതി പടർത്തുന്ന, പൊയ്‌മുഖങ്ങളെ  തിരിച്ചറിയുവാനുള്ള സമയം കൂടിയാണ് നോമ്പ് കാലം. അവയെ കാണാനുള്ള കരുത്തുണ്ടെങ്കിൽ അവ പരാജയപ്പെട്ടു കഴിഞ്ഞു. അവ കാണപ്പെടാത്തിടത്തോളം അവ നമുക്ക് മേൽ ഭരണം നടത്തും. സ്വയം നീതീകരിച്ചു വഞ്ചിക്കുന്ന കപടതകളാവരുത് വിശ്വാസവും മതചിന്തകളും. 'ആത്മീയം' ആണെങ്കിലും അവയെച്ചൊല്ലി വ്യഗ്രത കാണപ്പെടുന്നുണ്ടെങ്കിൽ അവയിൽ യഥാർത്ഥ ആത്‌മീയതയല്ല ഉൾപ്രേരകം എന്നറിയണം.

ഉയിർപ്പിനായുള്ള ഒരുക്കം  പുതുസൃഷ്ടിയിലേക്കുള്ള ഒരുക്കമാണ്. പുത്തൻ വെള്ളം നമ്മൾ കാണുന്നുണ്ട്. അതിലേക്ക് താഴ്ന്നിറങ്ങി ഉയർന്നു വരുന്ന  ജീവന്റെ പുതിയ പ്രകാശവും നമ്മൾ കാണുന്നു. കൃപയുടെ ജലകുണ്ഠങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ നമ്മളെ തടസ്സപ്പെടുത്തുന്നത് നമുക്കുള്ളിലെ സമാധാന-ശത്രുക്കളാണ്. ഉള്ളിലെ കൃപ വരൾച്ചയെ നനയിക്കുകയും, കോപത്തെയും വെറുപ്പിനെയും അലിയിക്കുകയും ചെയ്യും.

നോമ്പുകാല ഉപവാസങ്ങൾ 'ഒഴിവാക്കേണ്ടവ'യെക്കുറിച്ച് ചിന്തിക്കുമ്പോൾ  ഭൗതികമായ വർജ്ജനങ്ങൾ മാത്രമായി ഒതുങ്ങിപ്പോകരുത്. വർജ്ജനങ്ങൾ ഒക്കെയും സ്വയം ശൂന്യവൽക്കരണത്തിന്റെ അടയാളങ്ങൾ ആവണം. ഉപവസിക്കുന്ന മനുഷ്യന്റെ വിശുദ്ധിയുടെയും നീതീകരണത്തിന്റെയും പ്രതിച്ഛായ പോലും വർജ്ജിക്കപ്പെടണം. Apps ഡിലീറ്റ് ചെയ്തതുകൊണ്ടോ സാഹചര്യങ്ങളിൽ നിന്ന് ഓടിയകന്നു കൊണ്ടോ ദൈവത്തിന്റെ കൂടെയാണെന്ന് പറയാനാവില്ല. വിവേകപൂർണ്ണമായ ആത്മനിയന്ത്രണമാണ് സ്വായത്തമാക്കേണ്ടത്.

ഉപവസിക്കുന്നതുകൊണ്ടു തരപ്പെടുന്നതോ ഉപവസിക്കാത്തതുകൊണ്ട് നിരസിക്കപ്പെടുന്നതോ ആയ പ്രത്യേക അനുഗ്രഹങ്ങൾ ഇല്ല. നമ്മിലും മറ്റുള്ളവരിലും ലോകം മുഴുവനിലും ഉള്ള നന്മകളുടെ വലിയ വളർച്ചയാവട്ടെ നമ്മുടെ പരിഹാര പ്രവൃത്തികൾ ഉൾകൊള്ളുന്ന മനോഭാവം. സ്വയം നിലനിർത്താനും ആധിപത്യം ഉറപ്പിക്കാനും വ്യക്തികളും ആദർശങ്ങളും മതങ്ങളും ഭാഷകളും ദേശങ്ങളും ശ്രമിക്കുമ്പോൾ ഇത്തരത്തിൽ നന്മകൾ ആഗ്രഹിക്കുവാൻ കഴിയുന്നതാണ് ഉത്ഥിതനിലുള്ള പ്രത്യാശ നൽകുന്ന ശക്തി. ഉത്ഥിതനുള്ള യഥാർത്ഥ സാക്ഷ്യവും അതുതന്നെയാണ്. ഉപവാസസമയമെന്നത്  ക്രിസ്തുവിനോട് കൂടെ നടന്ന് അവിടുത്തെ പുണ്യങ്ങളിൽ വളരാനുള്ള ഒരു തീവ്രപ്രയത്നമാണ്. അങ്ങനെ ഒരു വേള മുഖംമൂടികൾ അണിഞ്ഞ നമ്മൾത്തന്നെ പതിയെ  നമ്മെത്തന്നെയും  അങ്ങനെ ക്രിസ്തുവിനെത്തന്നെയും എടുത്തണിയുവാൻ ശക്തിയുള്ളവരാകും.

ഉള്ളിൽ വളരേണ്ട ഏതാനം പുണ്യങ്ങളെ ദിനം പ്രതി അല്പാല്പമായി പരിശീലിക്കുവാൻ ആത്മാർത്ഥ പ്രയത്നം നടത്തുന്നതാണ് നോമ്പുകാല തപസ്യ. ഇഷ്ടമുള്ള ചിലത് ഉപേക്ഷിക്കുന്നതിനേക്കാൾ കഠിനമാണത്. സ്നേഹിക്കുവാൻ, ക്ഷമിക്കുവാൻ, അലിവ് കാണിക്കുവാൻ ... നടക്കേണ്ട വഴികൾ സങ്കല്പിച്ചു നോക്കൂ. രക്ഷാകരവും സ്വാതന്ത്യത്തിലേക്ക് നയിക്കുന്നതുമായ വളർച്ചയുടെ വഴികളാണവ. "ഞാനാണ് ദൈവമെന്നറിയുക" എന്നത് സമാധാനത്തിലേക്കുള്ള ക്ഷണമാണെന്നതു പോലെ കൃപാവഴികളിലുള്ള നമ്മുടെ വിശ്വാസത്തെ മാറ്റുരച്ചു കാണിക്കുന്ന മനോഭാവങ്ങളുണ്ട്. അടക്കിനിർത്തി മരവിച്ചു പോയ സങ്കടങ്ങളെ കൃപാസ്പർശത്തിൽ  അലിയിക്കുവാൻ ഉറച്ച തീരുമാനത്തിൽ നിന്നേ  സാധ്യമാകൂ. കഠിനമാണെങ്കിലും സ്നേഹിക്കുവാനുള്ള ആഗ്രഹവും പ്രയത്നവും, ക്ഷമയുടെയും വിട്ടുവീഴ്ചകളുടെയും സമീപനങ്ങൾ, സമാധാനകാംക്ഷിയായ വിമർശനങ്ങളും  സൗമ്യമായ പ്രതികരണങ്ങളും മൃദുവികാരങ്ങളാണെങ്കിലും കഠിനപ്രയത്നം ആവശ്യമുണ്ട്. അതുകൊണ്ടാണ് ശുദ്ധഹൃദയർ ദൈവത്തെ കാണുന്നതും, സമാധാനസ്ഥാപകർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടുന്നതും. അവർക്ക് നന്മയുടെ കണ്ണുകളും ഹൃദയങ്ങളും ഉള്ളതിനാൽ അവരുടെ കാഴ്ചപ്പാടുകളും ശാന്തി നിറഞ്ഞതും സമാധാനം ആഗ്രഹിക്കുന്നതുമാണ്. അവരുടെ സാന്നിധ്യവും അവർ തുറക്കുന്ന വഴികളും എത്ര ധന്യത നിറഞ്ഞതാണെന്ന് ആത്മപ്രചോദനം! (ഏശ 52: 7; മത്താ 5: 8, 9). ദൈവം ലോകത്തിൽ പ്രവർത്തന നിരതനാണെന്ന് അവരിലൂടെ ലോകം അറിയും.

ഒരു പക്ഷേ നമ്മൾ പരാജയപ്പെട്ടേക്കാം. എന്നിരുന്നാലും വീഴ്ചകളിൽ പോലും കൃപയിൽ ആശ്രയിക്കാൻ കഴിയുകയെന്നതാണ് കുരിശിന്റെ യഥാർത്ഥ വഴി. വീഴ്ചകളിൽ ഒരുവനും അപമാനം അനുഭവിക്കാൻ ക്രിസ്തു ആഗ്രഹിക്കുന്നില്ല. വിശ്വാസമർപ്പിക്കപ്പെടാൻ കഴിയുമെന്ന ബോധ്യമാണ് വേണ്ടത്. "ഞാൻ എന്തൊക്കെയാണോ അത് സകലവും ദൈവത്തെ സ്തുതിക്കട്ടെ" എന്ന് തുടങ്ങുന്ന സങ്കീർത്തനം 103 ദൈവം എത്രമാത്രം നമ്മുടെ ജീവിതത്തിൽ ഉൾച്ചേർന്നിരിക്കുന്നു എന്ന് പറഞ്ഞു തരുന്നതാണ്. ആ ബോധ്യമാണ് യഥാർത്ഥത്തിൽ സമാധാനത്തിന്റെ ഉറവിടം. സ്വീകാര്യതയും, കൃതജ്ഞതയും, സമർപ്പണവും ജീവിതശൈലിയായി ഉൾച്ചേരുമ്പോൾ ഉള്ളിൽ സമാധാനത്തിന്റെ ഉറവകളുണ്ടാകും. അവിടെ ഭയത്തിനും ഹതാശക്കും ഇടം ലഭിക്കില്ല.

നോമ്പുകാലം നമ്മളെത്തന്നെ കണ്ടെത്തുകയും, നമ്മിൽ ക്രിസ്തുവിനെയും ക്രിസ്തുവിൽ നമ്മെയും സകലതിനെയും കണ്ടെത്തുകയുമാണ്. ഉള്ളിൽ സമാധാനമുള്ളവർ സമാധാനത്തിൽ വിതക്കുന്ന വചനവിത്തുകളിൽനിന്നേ ക്രിസ്തുവും രൂപമെടുക്കുകയുള്ളു, കാരണം സന്മനസുകൾക്ക് സ്വന്തമാണ് സമാധാനം.
_________________________
In English Peace at heart for a good Lent

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ