Gentle Dew Drop

ജനുവരി 16, 2022

കാനായിലെ വീഞ്ഞ്

ദൈവം പ്രപഞ്ചത്തെ സ്നേഹിക്കുകയും തന്റെ സ്നേഹത്തിൽ വിവാഹം ചെയ്യുകയും ചെയ്തിരിക്കുന്നു.

സൃഷ്ടിയെ പൂർണ്ണമായി ആലിംഗനം ചെയ്യുമാറ് ദൈവം ലോകത്തെ അത്ര മാത്രം സ്നേഹിച്ചു. വചനം മാംസമായി. സൃഷ്ടിയുടെ ആരംഭത്തെക്കുറിച്ചുള്ള വർണ്ണനകളെല്ലാം തന്നെ ഒരു ബലിയുടെയോ വിവാഹത്തിന്റെയോ രൂപകങ്ങളിൽ മനുഷ്യമനസ്സ് വരച്ചെടുക്കുന്നത് ധ്യാനിക്കേണ്ട സുന്ദരമായ ഒരു സങ്കല്പമാണ്. ദൈവം ലോകത്തെ സ്നേഹിച്ചു, സൗന്ദര്യവും നന്മയും കൊണ്ട് അതിനെ അലങ്കരിച്ചു. ത്യാഗം, നന്മ, കൃതജ്ഞത, ഉദാരത, സമാധാനം, നീതി, മൈത്രി എന്നിവ പരസ്പരം നിലനിർത്തുകയും വളർത്തുകയും ചെയ്യുന്ന പ്രപഞ്ച ഗുണങ്ങളാണ്. ബലിയിലും വിവാഹത്തിലും, പൗരോഹിത്യത്തിലും പരിണയത്തിലും ലാവണ്യം പകരുന്നത് ഇവതന്നെ. ഓരോ സൃഷ്ടവസ്തുവും പ്രകടമാക്കുന്നത് ഒട്ടനേകം കണ്ണികളുള്ള ഒരു വലിയ ബന്ധത്തിന്റെ സൗന്ദര്യമാണ്. ആലിംഗനത്തിൽ സ്വയം മറക്കുന്ന മണവാളനും മണവാട്ടിയും പോലെ ദൈവ-പ്രപഞ്ചബന്ധം ആനന്ദത്തിൽ പുഷ്പിക്കുന്നു.

നമ്മെ രൂപപ്പെടുത്തിയ പലവിധ ഊർജ്ജസ്രോതസുകളും ജൈവവഴികളുമുണ്ട്. സൗന്ദര്യവും ജീവനും നന്മയുമാണ് അവ മുഴുവനിലും. വികലമാക്കപ്പെട്ട ബലഹീനമായ, തകർക്കപ്പെട്ട നൂലിഴകളും നമ്മിലേക്കെത്തിച്ചേരുന്ന ബന്ധങ്ങളുടെ ആ വലിയ കരവേലയിലുണ്ട്. നമ്മിലേക്ക്‌ ജീവൻ ഒഴുക്കിത്തരുന്ന കൃപാചാലകങ്ങൾ ആവേണ്ടിയിരുന്നവയാണ് അവയൊക്കെയും.  മനുഷ്യനിൽ സ്വായാവബോധത്തിന്റെ രൂപീകരണം കൂടി നടക്കുന്നതിനാൽ ഇവ നമ്മിൽ നിക്ഷേപിക്കുന്ന ഭയങ്ങളും, മുൻവിധികളും, അരക്ഷിതത്വങ്ങളും പ്രപഞ്ചവീക്ഷണങ്ങളും, ദുഃഖങ്ങളും കൂടി വഹിക്കുന്നവരാണ് നമ്മൾ. ഓരോരുത്തർക്കും പ്രത്യേക സ്വഭാവം നൽകുന്ന ഇവ ഒരേ സമയം സൗന്ദര്യവും വേദനയുമാണ്. ദൈവത്തിന്റെ ആലിംഗനത്തിലുള്ള ആനന്ദത്തിന്റെ പൂർണതയിൽ ജീവിക്കുവാൻ കഴിയാതാവുന്നത് ഈ വേദനയുടെ ആഴമനുസരിച്ചാണ്. ആദം പാപം ചെയ്തോ എന്നതല്ല പ്രശ്നം, ഒരുവനു പോലും കൃപയുടെ വളർച്ചയിൽ തളിരിട്ടു പുഷ്പിക്കുവാനും തങ്ങളിലെ മാനവികതയുടെ പരിപക്വതയിൽ തിളങ്ങേണ്ട ദൈവമഹത്വത്തെ ആഘോഷമാക്കുവാനും സാധിക്കുന്നില്ല എന്നതാണ് കാര്യം.

ക്രിസ്തുവിൽ നമ്മളോരോരുത്തരും പുതുസൃഷ്ടിയാക്കപ്പെടുന്നുണ്ട്. ഭൂമിയെ ശപിക്കുകയോ പിശാചിനെ പഴിക്കുകയോ അല്ല വേണ്ടത്. ദൈവത്താൽ സ്വീകരിക്കപ്പെടുകയും മറയ്ക്കപ്പെടുകയും ദൃഢമായ ആലിംഗനം സ്വീകരിക്കുകയും ചെയ്യുമ്പോൾ, സൃഷ്ടിയിൽ ആനന്ദിക്കുന്ന ദൈവം നമുക്ക് ഒരു വ്യക്തിപരമായ അനുഭവമാകും. ദുഖങ്ങളും ഭയങ്ങളും, അപമാനങ്ങളും ആനന്ദത്തിനു വഴിമാറും. വെള്ളം വീഞ്ഞായി മാറും. സൃഷ്ടാവിന്റെ സ്വരൂപം പ്രതിഫലിക്കുമ്പോഴുള്ള സൃഷ്ടിയുടെ ആനന്ദമാണത്. ഓരോരുത്തരുടെയും ക്രിസ്തുരൂപീകരണത്തിലെ സായൂജ്യം. കൃപയിൽ രൂപപ്പെടുന്ന പുതിയമനുഷ്യനാണ് കാനായിലെ വീഞ്ഞ്. നമ്മൾ എന്താണോ, നമുക്ക് എന്തൊക്കെയുണ്ടോ അതൊക്കെയും ദൈവത്തിൽ ഒരുമിച്ചു ചേർക്കപ്പെടുന്നു, ക്രിസ്തുവിൽ ഒന്നാകുന്നു. 

മനുഷ്യർ മാത്രമല്ല, സൃഷ്ടി മുഴുവനും ഈ ആഘോഷത്തിൽ മൈത്രിയിൽ പങ്കു ചേരുന്നു. വിവിധങ്ങളായ ഫലങ്ങൾ പുറപ്പെടുവിക്കുകയും പങ്കു വയ്ക്കുകയും കൃതജ്ഞതയിൽ സ്വീകരിക്കുകയും ചെയ്യുന്ന പ്രപഞ്ച ദാനങ്ങൾ തന്നെയാണ് കാനായിലെ ഭവനം. പൂഴിമണ്ണിന്റെ ഒരംശം മുതൽ ജീവനുള്ളതും ഇല്ലാത്തതുമായ സകലതും സൃഷ്ടാവിന്റെ മുഖം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ വെളിപ്പെടുത്തുകയാണ്. ഈ തുറുമുഖ ദർശനങ്ങളിലെ വചനരൂപം  നഷ്ടപ്പെട്ടു പോകരുത്. മനുഷ്യനെന്താവണം എന്ന് അവ സൗമ്യമായി പറഞ്ഞുതരുന്നു.

ക്രിസ്തു എന്താണോ അതിൽ/അവനിൽ നമ്മെത്തന്നെ കണ്ടെത്തുന്നതാണ് നമുക്കുള്ള പൂർണ്ണസൗഖ്യം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഒരു പുതിയ മനുഷ്യനാവുക എന്നാൽ പ്രതീതികളുണ്ടാക്കാൻ കഴിവുള്ള ഒരു അതിമാനുഷനാവുക എന്നതല്ല; ഒരു ഹെർക്കുലീസോ ബാഹുബലിയോ ആവുക എന്നതല്ല. എന്നാൽ, നമ്മൾ അല്പം കൂടി പൂർണമായ തലത്തിൽ ഒരു മനുഷ്യനാവും, അഭിഷേകം സ്വീകരിച്ചിട്ടുള്ള ഒരു ജീവിതമാകും, ചുറ്റുമുള്ളവരുടെ കൃപാരാഹിത്യവും ജീവരാഹിത്യവും വഹിക്കുന്ന 'ദൈവത്തിന്റെ കുഞ്ഞാട്' ആയിത്തീരും. ഈ ആനന്ദത്തിന്റെ അടയാളങ്ങളായി നമ്മൾ ഓരോരുത്തരുടെയും സ്വഭാവപ്രകൃതിയനുസരിച്ചു വളർന്നു പുഷ്പിച്ചു വലിയ ഫലങ്ങൾ പുറപ്പെടുവിച്ചു തുടങ്ങും. വീഞ്ഞിന്റെ രുചിയാണത്, ക്രിസ്തുവിന്റെ ജീവനിൽ ആയിരിക്കുന്നതിലെ ആഘോഷമാണത്. 

ക്രിസ്തുവിലുള്ള ഐക്യത്തിൽ സുവിശേഷവാഗ്ദാനങ്ങളെ ആഘോഷമാക്കുവാനും കാനായിലെ വിവാഹത്തിന്റെ ആനന്ദം നമ്മെ ക്ഷണിക്കുന്നു. സുവിശേഷഭാഗ്യങ്ങൾ നമ്മിൽഓരോരുത്തരിലും പ്രവർത്തിക്കുന്ന കൃപ വഴി നമ്മൾ പരസ്പരം ഉറപ്പാക്കുകയാണ്. വിവിധങ്ങളായ ദാനങ്ങൾ പങ്കുവയ്ക്കപ്പെടുന്നതുവഴി വിവിധങ്ങളായ ക്ഷതങ്ങൾ സൗഖ്യപ്പെടുന്നു, തളർന്നവർ ബലപ്പെടുകയും ത്രാണിയില്ലാത്തവർക്കു ദൈവരാജ്യം ഉറപ്പാക്കപ്പെടുകയും ചെയ്യുന്നു. വിശക്കുന്നവനു ആഹാരവും, കരുണയും, വിനീതർക്ക് ഭൂമിയും നീതിക്കുവേണ്ടി വിലപിക്കുന്നവർക്ക് ന്യായമായ വിധിയും, സാമൂഹ്യപ്രവർത്തകർക്കും സമാധാനസ്ഥാപകർക്കും കേൾവിയും സ്വീകാര്യതയും ഉറപ്പാക്കാനാകുന്നു. ഇവയോരോന്നിലും ബലിയും പരിണയവുമുണ്ട്, ക്രിസ്തുവിന്റെ ആഴത്തിലൊന്നിൽ നമ്മെത്തന്നെ കണ്ടെത്തുന്ന ഈ ഓരോ സുവിശേഷഭാഗ്യത്തിലും ദൈവം നവീനമായി വെളിപ്പെടുത്തുന്നുമുണ്ട്.

ദൈവത്തിന്റെ മഹത്വം ദൃശ്യമായിരിക്കും, ക്രിസ്തു ജീവിക്കുന്നെന്നു ലോകം അറിയുകയും ചെയ്യും.

Isaiah 62:1-5 1 Corinthians 12:4-11 John 2:1-11

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ