Gentle Dew Drop

നവംബർ 15, 2018

ഭക്തിയും, വഴിയറിയാത്ത വിളക്കും: വെളിച്ചമേ, നയിച്ചാലും...

വിശ്വാസം പ്രകടമാക്കാനും അനുദിനസാഹചര്യങ്ങളിൽ ആ വിശ്വാസം ജീവിക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്ന പ്രവൃത്തികളെയാണ് നമ്മൾ ഭക്തകൃത്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ അനുഷ്ഠാനങ്ങൾ നമ്മുടെ നിമിഷങ്ങളെ പ്രാർത്ഥനാമയമാക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. ഈ ലക്ഷ്യത്തോടെയാണ് നമുക്ക് പരിചിതമായ തീർത്ഥാടനങ്ങൾ, നൊവേനപ്രാർത്ഥനകൾ, പ്രദക്ഷിണങ്ങൾ, മാതാവിന്റെയും മറ്റുവിശുദ്ധരുടെയും ആദരവിലുള്ള തിരുനാളുകൾ, ജപമാല, കുരിശിന്റെ വഴി, തിരുശേഷിപ്പുകളോടുള്ള വണക്കം, വെഞ്ചരിച്ച വസ്തുക്കളുടെ ഉപയോഗം എന്നിവയൊക്കെ നമ്മൾ കൊണ്ടാടുന്നത്.

സ്പർശനീയം
സ്പർശനീയവും അനുഭവവേദ്യവുമായ സാഹചര്യങ്ങളിൽ, ദൈവസാന്നിധ്യം കൂടുതൽ ആഴത്തിൽ അനുഭവിച്ചറിയുകയും, ക്രിസ്തുവിന്റെ ദൈവികവും മാനുഷികവുമായ സ്വഭാവത്തെ നമ്മുടെ ജീവിതത്തിൽ ഉൾച്ചേർക്കുകയും ചെയ്യാൻ ഭക്താനുഷ്‌ഠാനങ്ങളിലൂടെ നമ്മൾ ആഗ്രഹിക്കേണ്ടതുണ്ട്. വിശുദ്ധരുടെ മാതൃകകളെ ആദരിച്ചുകൊണ്ടും അവരുടെ പുണ്യങ്ങളെ അനുകരിച്ചുകൊണ്ടുമാണ് സാധാരണയായി നമ്മൾ ഇവ അനുഭവവേദ്യമാക്കിത്തീർക്കുന്നത്. ഇവയിലൂടെ നമ്മുടെ മാനുഷികയാഥാർത്ഥ്യങ്ങൾക്കൂടി യേശുവിന്റെ ജീവസാന്നിധ്യത്തോടു നമ്മൾ ചേർത്തുവയ്ക്കുന്നുണ്ട്. ഓരോ വണക്കത്തിനും കാരണഭൂതരായിരിക്കുന്നവരുടെ ജീവിത മാതൃകകളെ പിൻചെല്ലുവാൻ അവ നമ്മളെ ക്ഷണിക്കുന്നുണ്ട്. ദൈവത്തിന് ഉചിതമായ സ്തുതിയും കൃതജ്ഞതയും അർപ്പിക്കാൻ ഇത്തരം ഭക്തിരീതികൾ പല വിധത്തിൽ നമ്മെ സഹായിക്കുന്നുണ്ട്. ഇവയിലൂടെയുള്ള അനുഗ്രഹങ്ങൾ നമ്മെ ആനന്ദത്തിലേക്കു നയിക്കുന്നു (അതുകൊണ്ടു നമ്മൾ സ്തുതിക്കുന്നു), അവ നമ്മെ ആന്തരിക സമാധാനത്തിലേക്കും നയിക്കുന്നു (അതുകൊണ്ട് നമ്മൾക്ക് ആരാധനമനോഭാവം നിലനിർത്താൻ കഴിയുന്നു).

ദൈവമനുഷ്യബന്ധം - ഭക്തിയുടെ കാതൽ
ഏതു രീതിയിലുള്ള ഭക്തിയാണെങ്കിലും അവയുടെ ഫലങ്ങൾ പൂർണ്ണമായനുഭവിക്കാൻ, സുവിശേഷങ്ങൾ ചൂണ്ടിക്കാണിക്കുന്ന ദൈവികബന്ധത്തിലേക്ക് അവ നമ്മെ ആഴപ്പെടുത്തണം; ദൈവത്തിന്റെ സ്വന്തമാണെന്ന അനുഭവം, ദൈവത്തിന്റെ മക്കളാണെന്നതിലെ സ്വാതന്ത്ര്യം ഇവയൊക്കെ നമുക്ക് അനുഭവവേദ്യമായിത്തീരണം. ഇത്തരം ഒരു അർത്ഥത്തിലെടുക്കുമ്പോൾ, നമുക്ക് പ്രിയങ്കരമായിരിക്കുന്ന പല ഭക്ത്യാഭ്യാസങ്ങളുടെയും ഹൃദയം ഇനിയും നമ്മൾ തേടേണ്ടിയിരിക്കുന്നു എന്ന് വേണം കരുതാൻ. ഓരോ ഭക്തിയുടെയും സ്വഭാവത്തിനും അതിന്റെ ആചാരങ്ങൾക്കുമനുസരിച്ച് ദൈവത്തിന്റെതന്നെ പല ഗുണങ്ങളാണ് പ്രത്യേകമാം വിധം നമ്മൾ അനുഭവിക്കുന്നത്. അവിടുത്തെ നിരന്തരസാന്നിധ്യം, കരുതൽ, അളവില്ലാത്ത സ്നേഹം, സംരക്ഷണം തുടങ്ങിയവയെല്ലാം നമ്മൾ തേടുന്നുണ്ട്. അവയുടെ അനുഭവങ്ങളുടെ ഫലമെന്നോണം നമുക്കുള്ളിൽ കൃതജ്ഞത, സ്വന്തമെന്ന ബോധ്യം, പ്രതിബദ്ധത, ആദരവ് തുടങ്ങിയവയും പ്രകടമാകുന്നു. കാത്തിരിക്കാനുള്ള ക്ഷമ, ദൈവപരിപാലനയിലുള്ള ആശ്രയബോധം, അനുദിനജീവിതത്തിലെ കുരിശുകളുടെയും ആത്മസമർപ്പണത്തിന്റെയും ഉൾബലം, പരിത്യാഗമനോഭാവം, മറ്റുള്ളവരോടുള്ള തുറവി തുടങ്ങിയവ ആന്തരികഫലങ്ങളായി ജനിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ക്രിസ്തുവിലുള്ള ദൈവത്തിന്റെ സജീവസാന്നിധ്യം ഇവ നമുക്കുമുമ്പിൽ പ്രകടമാക്കിത്തരികയും, നമുക്കുള്ളിൽ ഫലദായകമാക്കുകയും ചെയ്യുന്നു.

തീർത്തും അതിന്ദ്രീയവും നിർവികാരപരവുമായ രീതിയിൽ തീർച്ചയായും നമുക്ക് വിശ്വാസത്തെ കാണാനാവില്ല, കാരണം നമ്മൾ മനുഷ്യരാണ്. വിശ്വാസതലത്തിലുള്ളവ അനുഭവതലത്തിൽ കൊണ്ടുവരുവാനും, നമ്മുടെ വികാരങ്ങളെ വിശ്വാസത്തിന്റെ തലത്തിൽ പ്രകടിപ്പിക്കുവാനും, നമുക്ക് അടയാളങ്ങളുടെയും, പ്രതീകങ്ങളുടെയും ആവശ്യമുണ്ട്.  പ്രതീകാത്മകമായ പ്രവൃത്തികളെയാണ് ആചാരങ്ങളായി അനുഷ്ഠിക്കപ്പെടുന്നത്. ദൈവമനുഷ്യസമ്പർക്കത്തിനുതകുന്ന ഒരു ചാലകമായി ഇവ തുടരുന്നുണ്ടോ എന്നത് കാലാകാലങ്ങളിൽ വിചിന്തനം ചെയ്യപ്പെടേണ്ടതുണ്ട്. നമ്മുടെ വിശ്വാസജീവിതത്തിൽ നമ്മൾ പാലിക്കുന്ന പ്രവൃത്തികളിലൂടെയും, ഉപയോഗിക്കുന്ന വിശുദ്ധവസ്തുക്കളിലൂടെയും തന്നെ, സകലതും നല്കാൻ കഴിവുള്ള ദൈവവുമായുള്ള ബന്ധത്തിൽ വളരാനാൻ ഭക്താനുഷ്ടാനങ്ങൾ നമ്മെ സഹായിക്കുന്നുണ്ടോ? അതോ ഇവ വെറും ഉദ്ധേശ്യസിദ്ധിക്കായി ഉപയോഗിക്കപ്പെടുകയാണോ? യാഥാർത്ഥഭക്തി ദൈവത്തിലുള്ള ആശ്രയത്തിലേക്ക് നയിക്കുന്നു. ഈ ആശ്രയബോധം നല്കാനാവാതെ വരുമ്പോൾ ഇതേ ഭക്താനുഷ്‌ഠാനങ്ങൾ അവയിൽത്തന്നെ കേന്ദ്രീകൃതമാവുകയും ( ഉപ്പ് വിതറിയതുകൊണ്ട്, തിരി തെളിച്ചതു കൊണ്ട്, ഈ പ്രത്യേക പ്രാർത്ഥന ഇത്ര തവണ ചൊല്ലിയതുകൊണ്ട്  ......) വിഗ്രഹതുല്യമായിത്തീരുകയും ചെയ്യുന്നു.

വൈകാരികതലം: ആഴങ്ങളും, അപകടവും
ഉപയോഗിക്കപ്പെടുന്ന വസ്തുക്കളിലൂടെയും, നമ്മുടെ തന്നെ ശരീരത്തിലും, ഭൗതികമായി സ്പർശ്യവും സാമീപ്യവുമാണെന്നതുപോലെതന്നെ വൈകാരികതലത്തിലും നമ്മെ സ്പർശിക്കുന്നവയാണ് ഭക്ത്യാചാരങ്ങൾ. ഈ വൈകാരികമാനം ഉള്ളതുകൊണ്ട് ഭക്ത്യാനുഷ്‌ഠാങ്ങളെ സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചുള്ള ആഗ്രഹപൂർത്തീകരണത്തിനായി ഉപയോഗിക്കപ്പെടാം എന്നതാണ് നിർഭാഗ്യകരം. നിഷ്ഠകൾക്കപ്പുറത്ത്, ദൈവാശ്രയബോധം ഉണ്ടാകുന്നുണ്ടോ, ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധവും അതിൽനിന്നുള്ള ആത്മധൈര്യവും ആഴപ്പെടുന്നുണ്ടോ, ജീവിതത്തിന്റെ സങ്കീർണതകളെ അഭിമുഖീകരിക്കുവാനുള്ള കരുത്തു ലഭിക്കുന്നുണ്ടോ എന്നൊക്കെയാണ് ആത്മശോധന ചെയ്യപ്പെടേണ്ടത്. ഭക്തികൃത്യങ്ങളിൽ ആവേശം കാണിക്കുന്ന നമ്മുടെ വിശ്വാസം ഏതാനം ധ്യാനകേന്ദ്ര ശൈലികളിലും, അനുഷ്‌ഠാനങ്ങളിലേക്കുമായി ഒതുക്കപ്പെടുന്നതിന്റെ കാരണം പാറമേലുള്ള മണ്ണിനപ്പുറം ആഴങ്ങൾ നൽകുവാൻ നമുക്ക് കഴിയാതെപോകുന്നു എന്ന് തന്നെയാണ്. രൂപത്തിന്റെയോ, ചിത്രത്തിന്റെയോ, പ്രാർത്ഥനയുടെയോ ഉപയോഗിച്ച വിശുദ്ധവസ്തുക്കളിലോ അല്ല അത്ഭുതശക്തി; അവ നമുക്ക് ദൈവശക്തി അനുഭവവേദ്യമാക്കുന്നതേയുള്ളു. ചൊല്ലുന്ന പ്രാർത്ഥനകളും, എണ്ണയും വെള്ളവും രൂപങ്ങളുമൊക്കെയാണ് അനുഗ്രഹങ്ങളുടെയും ശക്തിയുടെയും സുരക്ഷയുടെയും കാരണമെന്ന് വിചാരിച്ചുതുടങ്ങുന്നതിലൂടെ ജീവസ്രോതസ്സായ ദൈവത്തിൽനിന്നു നാം അകലുകയാണ് ചെയ്യുന്നത്.

അങ്ങനെ അറിയാതെതന്നെ അവയിൽ അന്ധവിശ്വാസത്തിന്റേതായ സമീപനങ്ങൾ കടന്നുവരാറുണ്ട്. കാരണം, ഇവയിലൊക്കെയും ദൈവനാമം വിളിച്ചപേക്ഷിക്കുന്നുണ്ടെങ്കിലും നമ്മുടെ ആശ്രയം നമ്മൾ എന്ത് ചെയ്യുന്നു, എന്തുപയോഗിക്കുന്നു, എന്ത് ചൊല്ലുന്നു എന്നതിലായിപ്പോകുന്നു എന്നതാണ് സത്യം. പേടിയുടേതായ ഒരു ഘടകം അവിടെ മറഞ്ഞു കിടക്കുന്നതിനാൽ, ഉള്ളിലുള്ള അരക്ഷിതാവസ്ഥയിൽ നിന്നും അനിശ്ചിതാവസ്ഥയിൽനിന്നുമൊക്കെ ഓടിയൊളിക്കാനുള്ള മാർഗ്ഗമായി ഭക്ത്യാചാരങ്ങളെ എളുപ്പത്തിൽ ദുരുപയോഗിക്കാനാകും. സംരക്ഷണപ്രാർത്ഥനകളും അവയുടെ പ്രചാരണശൈലികളും ദൈവപരിപാലനയെക്കാളും പലപ്പോഴും മറഞ്ഞിരിക്കുന്ന കെണികളെയും അപകടസാധ്യതയേയും എവിടെയും പിശാചിന്റെ പ്രവൃത്തികളെയുമൊക്കെയല്ലേ ഫലത്തിൽ ഉയർത്തിക്കാണിക്കുന്നത്? വിശുദ്ധരോടുള്ള വണക്കവും തിരുവചനങ്ങളുടെ ഉപയോഗവും മാന്ത്രികപ്രഭാവമുളവാക്കുന്ന ഉപകരണങ്ങളാണെന്നവിധം സമീപിക്കപ്പെടുമ്പോഴും അവിടെ അവിശ്വാസത്തിന്റെ മാനങ്ങളുണ്ട്. പലപ്പോഴും അവയ്ക്ക് മുടക്കം വരുത്തിയാൽ വന്നേക്കാവുന്ന ദുർനിമിത്തങ്ങളെക്കുറിച്ചുള്ള ഭീതിയാണ് ഇവ തുടർന്നുകൊണ്ടുപോകാൻ പലരെയും പ്രേരിപ്പിക്കുന്നത്. അപ്പോൾ തീർത്തും അത് ശരിയായ പ്രചോദനത്തിൽ നിന്നല്ല. നമ്മുടെ നിസ്സഹായാവസ്ഥകളിൽ ഇങ്ങനെ ഒരു മനോഭാവം ആദ്യപടിയാകുന്നതിൽ തെറ്റില്ല. പക്ഷെ അതിൽത്തന്നെ നമ്മളെ അടച്ചു കളയുന്നതുകൊണ്ടാണ് വിശ്വാസം വേണ്ടവിധം വളരാത്തത്. ജറെമിയാ പ്രവാചകൻ പറഞ്ഞ പൊട്ടക്കിണറുകളുടെ ഫലമുണ്ടാക്കുന്നവയാണവ (ജറെ 2: 13). ഭക്തിയുടെ പുറംമോടികളുള്ളപ്പോഴും ജീവജലം ഉൾക്കൊള്ളാനോ പകർന്നുനൽകാനോ അവയ്ക്കാകുന്നില്ല. ആളുകൾ പിൻചെന്നുപോരുന്ന ആചാരങ്ങളും, ഭക്തിക്രമങ്ങളും ദൈവികശക്തിയെ നിയന്ത്രിതമാക്കാമെന്നവണ്ണം ആണെങ്കിൽ (ഇത് ചെയ്താൽ, ഇത് പ്രാർത്ഥിച്ചാൽ തീർച്ചയായും ഇന്നത് സാധ്യമാകണം) അത്തരത്തിലുള്ള ഭക്തിരൂപങ്ങളെ യഥാർത്ഥ വിശ്വാസം ആഗ്രഹിക്കുന്ന ഉദ്ദേശ്യങ്ങൾക്കു വിരുദ്ധമായേ കരുതാനാകൂ. വിശ്വാസത്തിന്റെ യഥാർത്ഥമാനങ്ങളില്ലാതെ എത്ര തീവ്രമായ ഭക്തിയും ക്രിസ്തീയ സ്വഭാവം ഉൾക്കൊള്ളുന്നില്ല എന്നു വേണം കരുതാൻ.

മതാവബോധത്തിന്റെയും അതു നിഷ്കർഷിക്കുന്ന ആചാരങ്ങളുടെയും അപഭ്രംശത്തെ അന്ധവിശ്വാസമെന്നാണ് വിളിക്കേണ്ടത്. നിയമപരമോ അത്യാവശ്യമോ തന്നെയായ ആചാരങ്ങൾക്ക് ഏതാണ്ട് ഒരുതരം മന്ത്രികമായ പ്രാധാന്യം ആരോപിച്ചുനൽകുമ്പോഴും അത് അന്ധവിശ്വാസം തന്നെയാണ്. "പ്രാർത്ഥനകളുടെയോ കൗദാശിക അടയാളങ്ങളുടെയോ ഫലദായകത്വം, അവ ആവശ്യപ്പെടുന്ന ആന്തരികമനോഭാവങ്ങളെ അവഗണിച്ച് , കേവലം ബാഹ്യമായ അനുഷ്ഠാനത്തിൽ ആരോപിക്കുന്നത് വിശ്വാസത്തിൽ നിപതിക്കലാണ്" എന്ന് സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു (CCC 2111).

വിരൂപപ്പെടുന്ന ഭക്തരൂപങ്ങൾ
പ്രത്യേക നിയോഗങ്ങളോടെ നിശ്ചിത എണ്ണം പ്രാർത്ഥനകൾ chain letters പോലെ പ്രചരിപ്പിക്കുന്ന പ്രവണതകളെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് സഭതന്നെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അർത്ഥപൂർണ്ണമായ ഒരു പ്രാർത്ഥന മറ്റൊരാൾക്ക് കൊടുക്കുന്നതിലോ, ഒരു തിരുനാളിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിലോ, മറ്റുള്ളവരുടെ പ്രാർത്ഥന ചോദിക്കുന്നതിലോ തെറ്റൊന്നുമില്ല. എന്നാൽ ഒരു പ്രാർത്ഥനയോ ചിത്രമോ നിബന്ധനകളും അതിലേറെ വാഗ്ദാനങ്ങളും ശിക്ഷകളും കൂട്ടിച്ചേർത്തു നല്കപ്പെടുമ്പോൾ അവയുടെ സ്വഭാവത്തിന് മാറ്റം വരുന്നുണ്ട്. നിങ്ങൾ ഇത് ഇത്ര പ്രാവശ്യം ചൊല്ലുക, ഇത്രപേർക്ക് അയച്ചുകൊടുക്കുക; ഒരു campaign ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്, എത്രയും വേഗം ഇത് ഇത്ര ആളുകളിലേക്ക്‌ എത്തിക്കേണ്ടതുണ്ട് എന്നൊക്കെയുള്ള സന്ദേശങ്ങൾ നമ്മുടെ സൂക്ഷ്മവികാരങ്ങളെ ചൂഷണം ചെയ്യുന്ന നുണപ്രചരണങ്ങളാണ്. അത്തരം പ്രവൃത്തികളിൽ, യഥാർത്ഥ ഭക്തിയെയും, വിശുദ്ധരും പ്രാർത്ഥനകളും അർത്ഥമാക്കുന്ന സത്യത്തെയും തരംതാഴ്ത്തിക്കളയുകയും വിശ്വാസത്തെ തെറ്റായ രീതിയിൽ പ്രതിഫലിപ്പിക്കുകയുമാണ് നമ്മൾ ചെയ്യുന്നത്. സ്വകാര്യ താല്പര്യങ്ങളും ഓരോരുത്തരുടേതായ ഭക്തിസങ്കല്പങ്ങൾക്കുമുപരി അവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. മാത്രവുമല്ല പ്രതീക്ഷകളർപ്പിച്ചുകൊണ്ട് അനേകർ ഇത്തരം പ്രവണതകളിൽ കുടുങ്ങിപ്പോകാറുമുണ്ട്. ഉത്ഥിതൻ കൂടെ നിൽക്കുമ്പോൾ ഉത്ഥിതനെ കാണാതെ, ശൂന്യമായ കല്ലറക്കു കീർത്തനം പാടുന്ന ഭക്തി കല്ലറയേപ്പോലെതന്നെ ശൂന്യമാണ്. അടുത്തകാലത്തെ ചില പ്രവണതകൾ, കത്തോലിക്കാ പാരമ്പര്യങ്ങളുടെ പുറംചട്ടക്കുള്ളിൽ പ്രവർത്തികമാക്കപ്പെടുന്ന കച്ചവടതന്ത്രങ്ങളെന്നപോലെ രൂപമാറ്റം സംഭവിച്ചവയാണ്. ആളുകളുടെ പരിഭ്രാന്തിയെയും, നിസ്സഹായവസ്ഥയെയും ചൂഷണം ചെയ്യുന്നവ അനീതി തന്നെയാണ്. തന്നെ വിളിച്ചു  ദൈവം കേൾക്കും, എന്നാൽ നിർഭാഗ്യവശാൽ അതിൽ പേരെടുക്കുന്നത് 'ഞങ്ങളുടെ കേന്ദ്രവും,' 'ഞങ്ങളുടെ പ്രാർത്ഥനയും,' ഒക്കെയാണ്.
 
നമ്മുടെ നിസഹായാവസ്ഥയിൽ, എന്തൊക്കെ ചെയ്താൽ ദൈവം കനിയുമെന്നതിലുപരി, ദൈവത്തിലാശ്രയിക്കാനുള്ള ഹൃദയത്തിന്റെ കരുത്തിനായി നമുക്ക് പ്രാർത്ഥിക്കാം. ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുക എന്നതാണ് പ്രധാനം, എന്നാൽ പ്രാർത്ഥനാമനോഭാവത്തിനും ദൈവാശ്രയബോധത്തിനുമുപരി അഖണ്ഡത, ഫലപ്രാപ്തി, നിശ്ചിത എണ്ണം, പ്രത്യേക സമയം തുടങ്ങിയവയൊക്കെ കൂടുതൽ പ്രാധാന്യം നേടുമ്പോൾ അവ നമ്മെ ബന്ധിതമാക്കുകയാണ്. പ്രത്യേകിച്ചും ഇവ chain rosary, chain adorations തുടങ്ങിയ രൂപങ്ങൾ ശ്രേഷ്ഠമായ ഈ ഭക്തകൃത്യങ്ങളുടെ മൂല്യം ഇടിക്കുന്നുണ്ട്. പ്രാർത്ഥനയേക്കാൾ പൂർത്തീകരിച്ച സമയത്തിനും, എണ്ണത്തിനും പ്രാധാന്യമേറുന്നതുകൊണ്ടാണിത്. ഇടവിടാതെ പ്രാർത്ഥിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഇവിടെ അർത്ഥമാക്കേണ്ടത് ക്ഷമയോടെ കാത്തിരിക്കേണ്ട വിശ്വാസതലത്തെക്കുറിച്ചാണ്, മറിച്ച് ഇടവേളകളുടെ അകൽച്ചയില്ലാതെ സമയത്തിലുള്ള തുടർച്ചയെയല്ല. ക്ഷമയോടെ കാത്തിരിക്കുന്ന വിശ്വാസത്തിൽ ഉൾച്ചേർന്നിരിക്കുന്ന ചില ഗുണങ്ങളാണ്, സമർപ്പണമനോഭാവം, അപേക്ഷകൾ, കൃതജ്ഞത എന്നിവ. പ്രാർത്ഥനയിലെ ആത്മാർത്ഥതയാണ് ഏറ്റവും പ്രധാനം.

കല്പനകളുടെ പാലനവും ഭക്താചാരങ്ങളുമൊക്കെ, ചെയ്തതിനു പ്രതിഫലം നൽകുന്ന ശമ്പളവ്യവസ്ഥ പോലെ മാറിപ്പോകുമ്പോൾ വേദനിക്കുന്നത് ദൈവത്തിനാണ്. വേണ്ടത്, ആ ദൈവത്തിലർപ്പിക്കുന്ന വിശ്വാസമാണ്, "ഞാൻ നിന്നോട് കൂടെയുണ്ട്" എന്നുള്ള വാഗ്ദാനത്തിലുള്ള പ്രതീക്ഷയാണ്. ഈ ഗുണങ്ങൾ ഉൾച്ചേർന്നിട്ടില്ലെങ്കിൽ പാലിച്ചുപോരുന്ന ഓരോ ഭക്താനുഷ്ടാനങ്ങളും മദ്യലഹരിപോലെ നമ്മെ മയക്കിക്കളയുന്ന പ്രതിവിധികൾ മാത്രമാണ്. അറിയാതെതന്നെ വിശ്വാസശൂന്യമായ ഭക്തിരൂപങ്ങളിൽ കെട്ടപ്പെട്ടിട്ടുള്ള ആളുകളായി നമ്മൾ തീർന്നേക്കാം. ദൈവമക്കളുടെ സ്വാതന്ത്ര്യം നമ്മുടെ അനുഷ്ടാനങ്ങൾ ഉറപ്പാക്കുന്നുണ്ടോ എന്നതാണ് ധ്യാനിക്കേണ്ടത്.

ആത്മാർത്ഥ ഹൃദയത്തോടെ ദൈവത്തെ തേടുകയും കാത്തിരിക്കുകയും ചെയ്യുന്നവർക്ക് തീർച്ചയായും ആ ദിവ്യസാന്നിധ്യത്തിന്റെ അനുഭവം ഉണ്ടാവും. കരുതലായും, സൗഖ്യമായും, സുരക്ഷയായും ആ സാന്നിധ്യത്തെ അറിയാം. അതൊരു ഹൃദയബന്ധമാണ്.

..........................................

Please see this note in English Devotions: Well springs or/and Broken Jars
See also  .... എന്നിട്ടും എനിക്ക് വിശക്കുന്നു
N.B. 'Pyramid schemes,' 'Chain letters' എന്നിവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിച്ചാൽ പ്രചരിപ്പിക്കപ്പെടുന്ന ചില ആത്മീയ ആചാരങ്ങളുടെ സമാന മാതൃകകൾ കാണുവാൻ കഴിഞ്ഞേക്കും.

നവംബർ 14, 2018

പുഞ്ചിരി മറയ്ക്കുന്നവ

പൊയ്മുഖങ്ങൾ അഴിയുമ്പോൾ
പുഞ്ചിരിച്ചു നൃത്തം ചെയ്തവർക്കും
ചിരിച്ചു കഥ പറഞ്ഞവർക്കും
ഉള്ളിൽ വിതുമ്പലുകൾ ബാക്കി.

കഥാപാത്രങ്ങൾ ജീവിക്കുന്നതിനാൽ,
കാഥികന്റെ മുഖയാഥാർത്ഥ്യമോ
കഥയുടെ സത്യമോ
കാണികൾ അന്വേഷിക്കാറുമില്ല. 

അരങ്ങിലും അണിയറയിലും മൈതാനത്തുമായി
കാഥികനും, കാണികളും എന്നും സ്വസ്ഥം...

പുഞ്ചിരി  നാട്യമെന്ന് പറഞ്ഞത് വഴിപോക്കർ. 
സഞ്ചാരികൾ - മിഴികൾ തേടുന്നവർ,  മുഖങ്ങൾ കാണുന്നവർ

പുഞ്ചിരി തേങ്ങലുകൾക്കു മറവാണെങ്കിൽ,
അധരങ്ങൾ പറഞ്ഞ വാക്കുകളെ
അവയിലെ സത്യം സ്വയം പൊഴിച്ച് കളയും.

നവംബർ 10, 2018

ഇനി നമുക്ക് പ്രാർത്ഥിക്കാം ...

"ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ പഠിക്കണം"

"നമുക്ക് പ്രാർത്ഥിക്കാം,
ആദ്യം ഒന്ന് ചുറ്റി നടക്കൂ ...
പറവകളെ നോക്കൂ ...പൂക്കളെ നോക്കൂ ...
അവയിലൊന്നായി നിങ്ങളെത്തന്നെയും നോക്കൂ ...
ഇനി നമുക്ക് പ്രാർത്ഥിക്കാം ...

നന്ദി, നന്ദി, നന്ദി
എത്രയോ കരുതലുകളുടെ ഫലമാണ് ഓരോ കാഴ്ചയും
മാതാപിതാ, ഗുരു, ബന്ധു ...
ഊട്ടിയും ഉറക്കിയും ഭൂമിയും വാനവും

ഈ കൃതജ്ഞത, കരുതൽ ഞാനും നൽകട്ടെ
ഈ ബോധ്യത്തിൽനിന്നു ഞാൻ അകലാതിരിക്കട്ടെ
സ്നേഹതന്തുക്കൾ മുറിയാതിരിക്കട്ടെ

എന്തെന്നാൽ ശക്തിയും, ബലവും, മഹത്വവും
പൂക്കളെയും പറവകളെയും കരുതുന്ന മഹാനന്മയുടേതാകുന്നു
ഈ മണ്ണിൽ ഈ കൊച്ചുഹൃദയവും ആ നന്മ തേടട്ടെ."

കുന്തുരുക്കം പുകയും മുമ്പേ, തിരി തെളിയും മുമ്പേ
ആ വിശുദ്ധസ്ഥലത്തു പ്രവേശിക്കും മുമ്പേ
ശ്രദ്ധയോടെ, ഭക്തിയോടെ നടക്കാം
"നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ് "

പൂക്കളുടെ നറുമണവും, പക്ഷികളുടെ നാദവും
മുളകളുടെ താളവും ... ആരാധനക്രമം
ഭക്തിയുടെ ഭാവം ഹൃദയത്തിൽ ജനിപ്പിക്കുന്നത് അവയാണ്
കുന്തുരുക്കത്തിന്റെ സുഗന്ധവും, തിരികളുടെ ബലിയും
ഗായകരുടെ ഈണവും അടുത്ത പടിയേ ആകുന്നുള്ളു.

കൃതജ്ഞത, സ്തുതി, ആശ്രയബോധം, ശുഭേച്ഛ,
നന്മ, സമർപ്പണം, സുരക്ഷബലം, ധൈര്യം...
ഇവയെല്ലാം ജനിക്കുന്നത് കരുതപ്പെടുന്നു എന്ന ബോധ്യത്തിൽ നിന്ന്.

ഇവയുണ്ടെങ്കിലേ പ്രാർത്ഥനയാകൂ ...
കാതലില്ലാത്ത വാക്കുകളിൽ,
അനുരാഗമില്ലാത്ത പരിത്യാഗത്തിൽ പ്രാർത്ഥനയില്ല 

ഒക്‌ടോബർ 31, 2018

കല്ലറ, സ്വർഗ്ഗവാതിൽ, പിന്നെ നമ്മുടെ ഹൃദയം: ഏതാണ് തുറക്കേണ്ടത്?

മരിച്ചവരെ പ്രത്യേകം കൃതജ്ഞതയോടെ ഓർക്കുകയും, അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന മാസമാണ് നവംബർ. മറന്നുപോയ സ്നേഹം ഒരിക്കൽകൂടി ഓർമ്മിച്ചെടുക്കാനും അവർക്കായി സ്നേഹമുണർത്താനുമുള്ള സമയം.

രോഗിയായിരിക്കുമ്പോൾ നമുക്ക് പരിചരണവും വിശ്രമവും ആവശ്യമാണ്. അത് ശുദ്ധീകരണത്തിന്റെയും ബലപ്പെടുത്തലിന്റെയും സമയമാണ്. അത് ഒരു ആവശ്യമാണ് യാതനാജനകമായ ശിക്ഷയല്ല. അത്തരം ശുദ്ധീകരണം നമ്മിൽ സംഭവിക്കുന്നുണ്ട്, ജീവിച്ചിരിക്കുന്നവരിലും മരിച്ചവരിലും. ക്രിസ്തുവിന്റെ സഹനത്തിന്റെ സ്നേഹാഗ്നിയിലാണ് ഈ ശുദ്ധീകരണം. ഇത് നമ്മെ നമ്മിൽത്തന്നെ പരിപൂർണ്ണരാക്കുകയും, പൂർണമായും ദൈവത്തിന്റേതാക്കുകയും ചെയ്യുന്നു. നമുക്ക് പരിചിതമായ സമയത്തിന്റെ അളവുകോലുകൾകൊണ്ടല്ല (ദിവസം, മാസം, വർഷം) നമ്മെ രൂപാന്തരപ്പെടുത്തുന്ന ഈ അഗ്നിയുടെ കാലദൈർഘ്യം  മനസിലാക്കേണ്ടത്. ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളായി അനുഭവിക്കുന്ന ദൈവൈക്യത്തിലേക്കുള്ള കടന്നുപോകലിന്റെ സമയമാണിത്. ജീവിതത്തിൽ നമ്മൾ ഈ രൂപാന്തരണത്തിലൂടെ കടന്നുപോകുന്നുണ്ട്. രോഗികൾക്ക് പരിചരണം നല്കുന്നതുപോലെതന്നെ നമുക്ക് ചെയ്യാവുന്ന പരിചരണവും സഹായവുമാണ് ശുദ്ധീകരണാവസ്ഥയിലുള്ളവർക്കായുള്ള നമ്മുടെ പ്രാർത്ഥനകളും നന്മപ്രവൃത്തികളും. സൗഖ്യം നൽകുന്നത് ക്രിസ്തു തന്നെയാണ്. എന്തുചെയ്താൽ എത്ര ആത്മാക്കൾ രക്ഷിക്കപ്പെടുന്നു, എത്രദിവസങ്ങൾ മാറ്റപ്പെടുന്നു തുടങ്ങിയവയല്ല നവംബറിലെ നമ്മുടെ പ്രധാനചിന്ത. നമ്മിലെ കൃതജ്ഞതയുടെയും സ്നേഹത്തിന്റെയും മാറ്റുരച്ചുനോക്കാനുള്ള സമയമാണിത്, അങ്ങനെ ക്രിസ്തുശരീരത്തിലുള്ള നമ്മുടെ പങ്കുചേരലിന്റെ ആഴത്തെക്കുറിച്ചു ധ്യാനിക്കാനും. കടമയായോ, പേടിമൂലമോ, ദണ്ഡവിമോചനസാധ്യത കണ്ടതുകൊണ്ടോ മാത്രമായി സിമിത്തേരി സന്ദർശനവും ആത്മാക്കൾക്കായുള്ള പ്രാർത്ഥനയും നടത്തുമ്പോൾ അവ ഉചിതമായ താല്പര്യങ്ങളിൽനിന്നുള്ളതല്ല.

ഏകശരീരമായാണ് നമ്മൾ പ്രാർത്ഥിക്കുന്നത്, വിശുദ്ധരും പാപികളും, മരിച്ചവരും ജീവിച്ചിരിക്കുന്നവരും...അങ്ങനെ വിധിയുടെ ദിവസം, നമ്മിലെയും ലോകം മുഴുവനിലെയും സകല തിന്മകളെയും നീക്കിക്കളയുന്ന സ്നേഹപാരമ്യത നമ്മൾ അനുഭവിക്കും, സ്വയം നമ്മിലും, ക്രിസ്തുവിൽ ഏകീകരിക്കപ്പെട്ട ശരീരമായും.

(ഇത് വ്യക്തമാക്കാൻ താഴെയുള്ളവകൂടി വായിക്കുന്നത് നന്നായിരിക്കും.)
ക്രിസ്തുവിൽ ഏകീകരിക്കപ്പെട്ടിരിക്കുന്ന മനുഷ്യസമൂഹത്തെ ഒരുമിച്ചുകാണാൻ കഴിഞ്ഞെങ്കിലേ ഇത്തരം ഒരു അനുസ്മരണത്തിന്റെയും, പരസ്പരമുള്ള പ്രാർത്ഥനയുടെയും അർത്ഥം മനസിലാക്കാനാകൂ. ക്രിസ്തുവിന്റെ ശരീരത്തിൽ അംഗങ്ങളായിരിക്കുന്ന സകലരും (ജീവിച്ചിരിക്കുന്നവരും മരിച്ചവരും) തമ്മിലുള്ള പരസ്പരബന്ധത്തെക്കൂടി ഈ മാസം ഓർമ്മപ്പെടുത്തുന്നുണ്ട്. ഈ ബന്ധമാണ് പരസ്പരം പ്രാർത്ഥിക്കുവാൻ നമ്മെ പ്രേരിപ്പിക്കേണ്ടത്. ഇതേ ബോധ്യമാണ് വിശുദ്ധർ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ഉറപ്പ്. ക്രിസ്തു തന്റെ ജീവൻ നമുക്ക് പകർന്നു നൽകി, ആ ജീവനിലേക്കു തങ്ങളെത്തന്നെ തുറന്നവരിൽ ജീവിക്കുകയും ചെയ്യുന്നു. ജീവന്റെ പൂർണതയിലേക്ക് അതേ  ജീവൻ അവരെ നയിക്കുകയും ചെയ്യുന്നു.
അതുകൊണ്ട്, വിശുദ്ധരെ ആദരിച്ചുകൊണ്ടും, അവരുടെ പ്രാർത്ഥന ചോദിച്ചുകൊണ്ടുമാണ് ഈ മാസം നമ്മൾ ആരംഭിക്കുന്നത്. സ്നേഹം ഉൾക്കൊണ്ടവരാണവർ, ദൈവത്താൽ നിറയപ്പെട്ടവർ, അതുകൊണ്ടുതന്നെ മറ്റുള്ളവർക്കായി തങ്ങളെത്തന്നെ നൽകിയവർ. അവർ എന്തായിരുന്നുവോ അതിനൊക്കെയും മാർഗദർശനം നൽകുന്നത് ദൈവവുമായുള്ള അവരുടെ ഐക്യം തന്നെയാണ്. മറ്റൊരുതരത്തിൽ അവർ ഇന്നായിരിക്കുന്നതിന്റെ പൂർത്തീകരണമാണ് അവരുടെ ജീവിതയാത്രയിലെ ആത്മാർത്ഥ ദാഹത്തിലൂടെ  അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സ്വർഗീയാനന്ദത്തിന്റെ പൂർത്തീകരണം, സകലരും ക്രിസ്തുവിലുള്ള ജീവന്റെ പൂർണതയിൽ ഒന്നാകുമ്പോഴാണെന്നു നമ്മൾ വിശ്വസിക്കുന്നത്. ഒരേ ശരീരത്തിലെ അംഗമായിരിക്കുന്ന നമ്മൾ ഓരോരുത്തരും, മറ്റുള്ളവരിലെ കൃപാപൂർണ്ണത നമ്മുടെതന്നെ സ്വർഗീയ ആനന്ദത്തിന്റെ ഭാഗമായി അനുഭവിക്കുമ്പോൾ നമ്മിലെ പരസ്പരബന്ധം കൂടുതൽ ആഴപ്പെടും.
ആരെങ്കിലും ഈ ഐക്യത്തിന്റെ ഭാഗമല്ല എങ്കിൽ അത് നമുക്കുതന്നെ വേദനയുമാണ്. അത്തരം സാധ്യത മാറ്റിനിർത്താനാകില്ല, സത്യത്തിനെതിരെ തങ്ങളെത്തന്നെ അടച്ചുകളഞ്ഞവർ, സ്നേഹിക്കുവാൻ മടികാണിക്കുന്നവർ, വെറുപ്പുകൊണ്ട് തങ്ങളെക്കൊണ്ട് നിറക്കുകയും, സ്നേഹത്തെ അമർച്ചചെയ്യുകയും ചെയ്തവർ. അവർക്ക് വേണ്ടി ഒന്നും ചെയ്യാനാകില്ല. സ്വയം നിരസിച്ചു കളഞ്ഞ ദൈവികാനന്ദം അവരിലുണ്ടാക്കുന്ന സ്നേഹശൂന്യതയാണ് "നരകം."

ഓരോ ചുവടുവയ്‌പിലും നമ്മൾ തീരുമാനിക്കുന്നുണ്ട്, സ്വർഗ്ഗമോ, നരകമോ; ക്രിസ്തുവിന്റെ ഭാഗമാകുന്നോ അതോ സ്വയം വെട്ടിമാറ്റുന്നോ;ജീവനിലേക്കു പ്രവേശിക്കുന്നോ, അതോ ജീവനില്ലായ്‌മ  പുല്കണോ? വളർച്ച, നവീകരണം, പശ്ചാത്താപം ... ഇവയെല്ലാം ക്രിസ്തുവിലേക്കുള്ള ഈ തീരുമാനത്തെ ആശ്രയിച്ചാണുള്ളത്.

You can read it in English at We pray together, saints and sinners, and the living and the dead

ഒക്‌ടോബർ 09, 2018

ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?

തീവ്രമായ വേദന, കഠോരമായ മൗനം 
"ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?"

മൗനം, പൊട്ടിയൊഴുകുന്ന ഹൃദയം, കണ്ണുനീർ 
സാന്ത്വന വാക്കുകളില്ല, 
മറിയം, 
അമ്മ,
സ്ത്രീ....
ഉപേക്ഷിച്ചതുകൊണ്ടല്ല, പറയാനാവാത്തതുകൊണ്ടാണാ മൗനം 
മൗനം ആശ്വാസമാണ്..
ആ മുഖത്തു ഞാൻ കാണുന്നു ദൈവഹൃദയവും 

ഇല്ല, ഉപേക്ഷിച്ചിട്ടില്ല 
ശബ്ദം ആവാത്തതാണ് 
ഇതാ എന്റെ ആത്മാവ്, അങ്ങയുടെ കരങ്ങളിലേക്ക് 
--------------------------------

ദൈവത്തിന്റെ നിശബ്ദതയിൽ, അവിടുത്തെ വാക്കുകൾ പ്രതിഫലിക്കുന്നത് 
മനുഷ്യമുഖങ്ങളിൽത്തന്നെയാണ്.
മാംസരൂപമായ വചനത്തെ ഉദരത്തിൽ വഹിക്കുമ്പോഴും,
മറിയം ആ വചനം വായിച്ചെടുക്കുന്നതു
എലിസബത്തിന്റെ സാന്നിധ്യത്തിൽനിന്നാണ്. 

ഒക്‌ടോബർ 04, 2018

കൂടുവിട്ടകലുന്ന ദൈവം: ദൈവങ്ങൾ ചേക്കേറുന്നതെവിടെ?

ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ (2017 മലയാളം സിനിമ) യിൽ രണ്ട് മാലാഖമാർ virtual screen ഉപയോഗിച്ച് ഭൂമിയിലെ മനുഷ്യരുടെ bio-data തിരയുന്നുണ്ട്. പുതുലോകത്തിന്റെ ഒരു സങ്കല്പം ആണെങ്കിലും ജീവന്റെ പുസ്തകത്തിലെ വിശദാംശങ്ങളും ഒരുപക്ഷെ ആധുനിക മനസ്സുകളിൽ  ഇത്തരത്തിൽ ആവാം. ചിത്രകഥകളിൽ കണ്ടുവായിച്ചതും, കഥകേട്ടു സങ്കല്പിച്ചതുമായ രൂപങ്ങളാണ് നമ്മുടെ മനസ്സിൽ. Monster machines, space travel മുതലായവ സൃഷ്ടിക്കുന്ന യാഥാർത്ഥ്യ സങ്കല്പമാവും പുതുതലമുറയിൽ. അതിനിടയിൽ ദൈവത്തിന്റെ മുഖം എങ്ങനെയാണ്?

പ്രകൃതിയുടെ ഭാഗമായി നടന്ന മനുഷ്യന് അവരുടെ ജീവിതക്രമങ്ങളുടെ ഭാഗമായിരുന്നു ദൈവം. പ്രാചീന സങ്കല്പങ്ങളനുസരിച്ച്,  കൃഷിപ്പണിക്കാരും, വേട്ടക്കാരും, കല്പണിക്കാരും, മരപ്പണിക്കാരും, ലോഹപ്പണിക്കാരും അവരുടെ ജോലി ചെയ്യുകയായിരുന്നില്ല, ദൈവങ്ങളുടെ കർമ്മങ്ങൾ കല്പിക്കപ്പെട്ട വിധിപ്രകാരം അവർ ആവർത്തിക്കുക മാത്രമായിരുന്നു. ദൈവങ്ങൾ കൈമാറിയ മാതൃകകളായിരുന്നു അവർക്കു അറിവും ശാസ്ത്രവും. മനുഷ്യർ അപൂർണരാകയാൽ കുറവുകൾക്കുള്ള പരിഹാരമാണ് യഥാവിധിയുള്ള പൂജകൾ.
ഇന്ന് ലോകം പാടേ മാറിയിട്ടുണ്ട്, ജോലികളിലും, ഭാവനകളിലും, ലക്ഷ്യങ്ങളിലും മാറ്റങ്ങളുണ്ട്. പുരോഗമന വാദം, സ്വാതന്ത്രചിന്ത, individualism, communism, ദേശീയവാദം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആധുനികത ഉരുത്തിരിഞ്ഞത്. ഭരണകൂടങ്ങൾ മതേതരസംവിധാനങ്ങളാകാൻ കഴിയുമെന്ന് ഫ്രഞ്ച് വിപ്ലവവും, റഷ്യൻ വിപ്ലവവും ചരിത്രത്തിനു കാണിച്ചുകൊടുത്തു. മതം വ്യക്തിപരമായ താല്പര്യം മാത്രമായി.

ലോകം ഇന്ന് കാണുന്ന വികസനവേഗതയിൽ എത്തുന്നതിനും മുമ്പേ Henri Bergson (French-Jewish philosopher 1859 -1941) ഇങ്ങനെ എഴുതി: മനുഷ്യൻ നേടിയ വികസനങ്ങളുടെ ഭാരത്തിനടിയിൽ മനുഷ്യൻ ഞരങ്ങുന്നു. തുടർന്ന് മനുഷ്യരായി ജീവിക്കണമോ എന്ന തീരുമാനമെടുക്കാൻ അവർ നഷ്ടപ്പെടുത്തിയ ചൈതന്യം കണ്ടെത്തുകയാണ് ഒരേ ഒരു പോംവഴി. പഴമക്കാർ സംസ്കാരത്തിലേക്ക് വളർന്നതും, ആധുനികർ മനുഷ്യാവകാശത്തെയും ജനാധിപത്യത്തെയും കുറിച്ച് ചിന്തിക്കാൻ പ്രേരിതരായതും ഒരേ ചേതനയിൽനിന്നാണെന്നു  Bergson ചൂണ്ടിക്കാണിക്കുന്നു.

പഴമക്കാരുടെ ജീവിതക്രമങ്ങളിൽത്തന്നെ അവർ ഒരു വിശുദ്ധകർമമായി കണ്ടിരുന്നു. തങ്ങളിലും, തങ്ങളുടെ ചുറ്റുപാടുകളിലും ദിവ്യചൈതന്യത്തിന്റെ അടയാളങ്ങൾ അവർ തിരിച്ചറിഞ്ഞു. എന്നാൽ ശാസ്ത്രചിന്തകളും അത്ഭുതാവഹമായ കണ്ടുപിടുത്തങ്ങളൂം  ദൈവികചിന്തകളെ ചോർത്തിക്കളയുന്ന ഫലം കൊണ്ടുവന്നു. എന്നിരുന്നാലും ആധുനികതയിൽ ദൈവം മരിക്കുകയായിരുന്നില്ല, ദൈവമെന്ന യാഥാർത്ഥ്യത്തിലേക്കുള്ള സൂചകകങ്ങളിൽ ചിലയവയെ നമ്മൾത്തന്നെ അവഗണിക്കുകയും ചിലവ കലഹരണപ്പെട്ടുപോവുകയും ചെയ്തു എന്നതാണ് സത്യം. കല്ലും, മരങ്ങളും, മലകളും നദികളും പ്രാപ്യവും സ്പർശ്യവുമായ അടയാളങ്ങളായിരുന്നെങ്കിൽ, സാങ്കേതികവിദ്യയുടെ നടുവിൽ നമുക്ക് ഇല്ലാതായത് ഇത്തരം അടയാളങ്ങളാണ്. ചിന്തിക്കുകയും, വിശക്കുകയും, വിയർക്കുകയും ചെയ്യുന്ന മനുഷ്യർക്ക്  നീലാകാശത്തെയും, ജീവിക്കുന്ന വീടിനേയുംകാൾ കൂടുതൽ Cyber Space ആണ് ഇന്ന് അടുത്തുള്ളത്. കേൾക്കുന്ന കഥകൾക്കും, പങ്കുചേരുന്ന കളികൾക്കും മനുഷ്യന്റെ ആഴങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള ശേഷിയില്ലാതായി. അനുകരിക്കാവുന്ന മാതൃകകളല്ല vampires, zombies etc നമുക്ക് തരുന്നത്. തിന്മയും പിശാചുമല്ല അവയിൽ കാണപ്പെടുന്നത്, മനുഷ്യചേതന നഷ്ടപ്പെടുന്ന ഒരു തലമുറയുടെ വേദനയാണ് ആ പ്രതിഫലനം. എന്നിരുന്നാലും, പുതുതലമുറയുടെ ജീവിതാവസ്ഥകളും പ്രവണതകളും (അനാഥത്വം, nostalgia, crazy games, adventures, puzzles, night clubs etc) ആന്തരികമായ അവരുടെ അന്വേഷണത്തെയും കാണിക്കുന്നുണ്ട്. നമുക്ക് നിത്യേന പരിചിതമായ അതിനൂതനസാങ്കേതികവിദ്യയുടെ ഉല്പന്നങ്ങൾക്ക്, നമ്മുടെ ജീവിതപശ്ചാത്തലങ്ങളുടെയും ദൈവസാന്നിധ്യത്തിന്റെയും സമാഗമബിന്ദു ആകാൻ കഴിയുന്നുണ്ടോ എന്നതാണ് നമുക്ക് മുമ്പിലുള്ള പ്രശ്നം. അത്തരമൊരു കൂടിക്കാഴ്ചയാണ് നമുക്ക് അന്യമായിരിക്കുന്നത്.

സമൂഹം പിൻചെല്ലുന്ന അധുനിക മാതൃകകളെ അവയുടെ മൂല്യബോധത്തിനനുസരിച്ചു തിരിച്ചറിയാനും ആവശ്യമെങ്കിൽ വെല്ലുവിളിക്കാനും സമൂഹമനഃസാക്ഷിക്ക്  കടമയുണ്ട്. മതങ്ങളും, ഭരണസംവിധാനങ്ങളും മനുഷ്യനെ ചൂഷണം ചെയ്യുന്നെന്ന് കണ്ട് മുൻപോട്ടു  വയ്കപെട്ട പുരോഗമന ചിന്തകൾ, അവയുടെ ആദർശങ്ങൾ മനുഷ്യരുടെ സമഗ്രവ്യക്തിവികസനത്തിനും സുസ്ഥിതിയും ഉറപ്പുവരുത്തുന്നുണ്ടെന്ന് തീർച്ചയാക്കണം. അല്ലെങ്കിൽ അവ അവയിൽത്തന്നെ ലക്ഷ്യങ്ങളാകുകയും മനുഷ്യനെ മറക്കുകയും ചെയ്തേക്കാം. ഇത്തരം ലക്ഷ്യങ്ങളിലേക്കു സ്വയം ഉത്തരവാദിത്തത്തോടെ വളരാൻ ഓരോരുത്തരെയും പ്രാപ്തരാക്കുകയാണ് മതങ്ങൾ അടക്കമുള്ള ഓരോ സാമൂഹികഘടനയും ശ്രമിക്കേണ്ടത്. മതങ്ങളും അടയാളങ്ങളാകേണ്ടതിനു പകരം, തങ്ങളുടെ ചട്ടങ്ങൾക്കുള്ളിൽ മനുഷ്യനെ അടച്ചുകളയുന്ന മതിലുകളായി മാറുകയാണ്.

ലോകം പുരോഗമിച്ചപ്പോൾ സ്ഥലമില്ലാതായതു ദൈവത്തിനാണ്, മതങ്ങൾക്കല്ല. മതം അതിന്റെ രൂക്ഷഭാവങ്ങളിൽ പുതുതലമുറയിൽ കൂടുകൂട്ടിയിട്ടുണ്ട്. പാരമ്പര്യങ്ങളിലും സമ്പ്രദായങ്ങളിലും സ്വയം തനിമ കണ്ടെത്തുകയാണവർ. ഇന്നിന്റെ ചോദ്യങ്ങൾക്ക്  ഉത്തരം നല്കാനില്ലാതെ വരുമ്പോൾ ചരിത്രത്തിലെന്നോ ഉണ്ടായിരുന്ന മതാചാരങ്ങളിൽ ആ വിശ്വാസത്തിന്റെ വേരുകൾ തിരയുകയാണവർ. മതതീക്ഷ്ണതയെ ദൈവസ്നേഹമായി തെറ്റിദ്ധരിപ്പിക്കുന്നത് പുതുതലമുറയിലെ പൈതങ്ങളോടുകാണിക്കുന്ന വഞ്ചനയാണ്. മതനിയമങ്ങളുടെയും ആചാരങ്ങളുടെയും മൗലികതക്കാണ് സ്വയംപ്രവാചകവേഷമണിയുന്നവർ ഊന്നൽ കൊടുക്കുന്നത്. തങ്ങളിഷ്ടപ്പെടുന്ന, പാലിച്ചുപോരുന്ന കീഴ്വഴക്കങ്ങളാണ് വിശ്വാസങ്ങളുടെ അധികാരികതയെന്ന് ഉറപ്പിക്കുന്നവർ, തീവ്രഭക്തിപ്രകടനങ്ങളാണ് ആത്മീയത എന്ന് കരുതുന്നവർ, അനുഷ്ടാനങ്ങളെ പ്രാർത്ഥനയായി തെറ്റിദ്ധരിക്കുന്നവർ, മറ്റു സമൂഹങ്ങളിൽ നിന്ന് തങ്ങളെത്തന്നെ മാറ്റിനിർത്തുന്നതാണ് തങ്ങളുടെ മതപരമ്പര്യങ്ങളോടുള്ള വിശ്വസ്തതയും ആധികാരികതയും എന്ന് കരുതുന്നവർ, അതിലുമുപരി മറ്റുള്ളവർ തങ്ങളുടെ പീഡകരും ശത്രുക്കളുമാണെന്ന് ഉറപ്പിച്ചവർ ... ചരിത്രത്തിലെന്നത്തെയുംകാൾ മനുഷ്യത്വം നഷ്ടപ്പെടുത്തുന്നു എന്നത് സമൂഹമനഃസാക്ഷിയെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. കൂട്ടിയിണക്കേണ്ട സങ്കല്പരൂപങ്ങൾക്കു പകരം, ആദര്ശങ്ങളിലും വിശ്വാസങ്ങളിലും കെട്ടിയിടുന്ന മതിലുകളും താക്കീതുകളുമാണ് നമ്മൾ തേടുന്നതെങ്കിൽ ദൈവമനുഷ്യ സമാഗമബിന്ദു നമുക്ക് അന്യമായി നില്കും.

ദൈവം അകന്നുപോയിട്ടില്ല, മനുഷ്യന്റെ ആത്മബോധത്തിന്റെ ആഴങ്ങളിൽ എവിടേക്കോ അത് ആഴ്ന്നുപോയിട്ടുണ്ട്. പാലിക്കപ്പെടേണ്ട പുതിയ മാതൃകകൾ രൂപപ്പെടേണ്ടത് മനുഷ്യന്റെ ആഴങ്ങളിൽനിന്നാണ്. മനുഷ്യമനഃസാക്ഷിക്ക് അതിനു ശേഷിയുമുണ്ട്. അനുകരണീയമായ മാതൃകകളും നന്മക്കുള്ള അവസരങ്ങളും തുറന്നുകിട്ടുക എന്നതാണ് അവർക്ക് ആവശ്യമായിട്ടുള്ളത്.

സെപ്റ്റംബർ 16, 2018

അന്ത്യങ്ങൾക്ക് ഒരു അന്തമുണ്ടാവുമോ? ലോകാവസാനചിന്തകളുടെ പശ്ചാത്തലവും ലക്ഷ്യങ്ങളും

ലോകാവസാനത്തെക്കുറിച്ച്  വിഷമിക്കുന്നവരും, അതിനായി ഒരുങ്ങുന്നവരും ഉണ്ട്. ഒരുങ്ങുന്നത് നല്ലതാണ്, അന്ത്യം അടുത്ത നിമിഷത്തിലാണെങ്കിൽ അങ്ങനെയാവട്ടെ.

അവസാനകാല പ്രവചനങ്ങൾ ഇതാദ്യമായല്ല ചരിത്രത്തിൽ ഉണ്ടാകുന്നത്. അവസാനകാലത്തിന്റെ അടയാളങ്ങൾ കണ്ടവരും, സ്വയം മിശിഹാ ആയി ആളുകളെ വിശ്വസിപ്പിച്ചവരും ഉണ്ട്. അവരുടെയും, അവരെ വിശ്വസിച്ചവരുടെയും സ്ഥിതി പരിതാപകരമായിരുന്നു എന്നതാണ് വസ്തുത.

വിശ്വാസത്തകർച്ച, മൂല്യച്യുതികൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയാണ് അന്ത്യകാല പ്രവചനങ്ങളുടെ പശ്ചാത്തലം. ഒരുതരത്തിൽ, നവീകരണം തന്നെയാണ് താക്കീതിന്റെ രൂപത്തിലാണെങ്കിലും ലക്ഷ്യമിടുന്നത്. പലവിധത്തിലുള്ള രൂപകങ്ങളും ഉപമകളും അതിന്റെ ഭാഷാശൈലിയിൽ ഉപയോഗിക്കപ്പെടാറുണ്ട്. അവയെ അക്ഷരാർത്ഥത്തിലെടുക്കുകയല്ല അവയുടെ ഉപയോഗത്തിന്റെ ഉദ്ദേശ്യം. ഇവിടെ, വരാനിരിക്കുന്നു എന്ന് അവതരിപ്പിക്കപ്പെടുന്ന സംഭവങ്ങളോ പ്രത്യേക പ്രതിഭാസങ്ങളോ, സത്യത്തിൽ നേർക്കുനേർ അഭീമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങൾ തന്നെയാണ്. വരിക, പോവുക, കാണുക തുടങ്ങിയ വാക്കുകൾ, വെളിപ്പെടുക, ഗ്രാഹ്യമാവുക എന്നുവേണം മനസിലാക്കാൻ. കൂടാതെ ഇത്തരം പ്രവചനങ്ങൾ നടത്തുന്ന ആളുകളുടെ വ്യക്‌തിസ്വഭാവവും കാഴ്ചപ്പാടുകളുംകൂടി കണക്കിലെടുത്തുകൊണ്ടുവേണം അവയെ മനസ്സിലാക്കാൻ.

നമ്മുടെ ഇന്നത്തെ സാഹചര്യത്തിൽ, ഗോളാന്തരതലത്തിൽ പലസംസ്കാരങ്ങളുടെ സമാഗമം നമുക്ക് നേർക്കാഴ്ചയാണ്. അവിടെ വിശ്വാസങ്ങളും, സാംസ്‌കാരികമൂല്യങ്ങളും, മതപാരമ്പര്യങ്ങളും, സാമൂഹികഘടനകളും കണ്ടുമുട്ടുമ്പോൾ, പരസ്പരം ഇഴചേരുന്നതുപോലെതന്നെ പലതലങ്ങളിൽ വൈരുധ്യങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. യാഥാസ്ഥിതികമായ ചട്ടക്കൂടുകൾക്കു രൂപമാറ്റം (രൂപഭംഗം എന്ന് വിളിക്കാതിരിക്കുന്നതാണ് ഭംഗി) ഉണ്ടാകുമ്പോൾ എല്ലാം തകരുന്നു എന്ന ചിന്ത വരുന്നത് സ്വാഭാവികം. വ്യാഖ്യാനങ്ങൾ അവയെ സാമാന്യവല്കരിക്കുമ്പോൾ കൂടുതൽ 'അടയാളങ്ങൾ' കാണാനാകും, അന്ത്യം അടുത്തെത്തിയെന്നു ഉറപ്പാക്കാനുമാകും.

ചരിത്രസംഭവങ്ങളെ ആലങ്കാരികമായി എടുത്തുകൊണ്ട് ആത്മീയപാഠം സ്വീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ  ഇവയിൽ ആലങ്കാരികമായാണ് അർത്ഥം നല്കിയിരിക്കുന്നതെന്നും, അവയെ അങ്ങനെയേ കാണാവൂ എന്നും നമ്മെത്തന്നെ ബോധ്യപ്പെടുത്തേണ്ട വിവേകം നമുക്കാവശ്യമാണ്. എല്ലാറ്റിനും ആത്മീയകാരണങ്ങൾ കാണുന്നത് ശരിയല്ല. സാമൂഹിക രാഷ്ട്രീയ ഘടകങ്ങളെ മാറ്റിനിർത്തികൊണ്ടു, സമൂഹത്തിലെ മാറ്റങ്ങൾ, പ്രസ്ഥാനങ്ങളുടെ കടന്നുവരവ് തുടങ്ങിയവയെ വിലയിരുത്തുന്നതിന്  ആത്മീയമായ അളവുകോലുകൾ ഉപയോഗിക്കുന്നത് വിവേകരഹിതമാണ്. സങ്കീർണതകൾക്കു  നടുവിൽ അർത്ഥം തേടുക മാനുഷികമാണ്, ഉത്തരം കിട്ടാതെ വരുമ്പോൾ യുഗാന്ത്യ പ്രവചനശൈലി ഉപയോഗിക്കപ്പെടുകയും ചെയ്തേക്കാം, അതിനിടയിൽ സ്വീകാര്യമായ ഉത്തരമായി പിശാചും.

പ്രകൃതിയുടെ പ്രതിഭാസങ്ങളെ പ്രകൃതിയിലെ മാറ്റക്രമങ്ങളുടെ ഭാഗമായാണ് മനസ്സിലാക്കേണ്ടത്. ഭൂചലനങ്ങളും, അഗ്നിപർവ്വതസ്ഫോടനങ്ങളും കൊടുങ്കാറ്റും വെള്ളപ്പൊക്കവും, പ്രകൃതിയുടെ ഭാഗമാണ്. എത്രയോ ലക്ഷം വർഷങ്ങളായി  ഭൂമിയുടെ രൂപഘടന മാറിക്കൊണ്ടിരിക്കുന്നു! ഭൂപ്രകൃതിയുടെ മാറ്റം, വിള്ളലുകൾ, തെളിഞ്ഞുവരുന്ന കര, കടൽ വിഴുങ്ങുന്ന കരഭാഗങ്ങൾ, ഒന്നും പുതുതല്ല. നമ്മുടെ കാലത്തു സംഭവിക്കുമ്പോൾ നമുക്ക് ആശങ്കയുണർത്തുമെന്നു തീർച്ച.

അപക്വമായ വ്യാഖാനങ്ങളിലേക്കു പോകുന്നതിനു മുമ്പ്, ആദ്യപടിയായി പ്രപഞ്ചം, സംസ്കാരം, മതം എന്നിവയിലെ ചരിത്രപരമായ മാറ്റങ്ങളെ നിരീക്ഷിക്കുക എന്നതാണ് ഉചിതം. വിശ്വാസത്തോടെയും പ്രാർത്ഥനയോടെയുമുള്ള  സമീപനം നമുക്ക് പ്രതീക്ഷ നൽകും, അതിജീവനത്തിനു കരുത്തേകും. എന്നിരുന്നാലും ബുദ്ധിയും പഠനവും പൈശാചികമാണെന്നും, എല്ലാം ആത്മീയമായി വ്യാഖ്യാനിക്കണമെന്നും കരുതുന്ന ശൈലി വികലമായ വിശ്വാസസമീപനമായേ കരുതാനാകൂ.

അന്ത്യകാല പ്രവചനങ്ങൾക്കും ചരിത്രമുണ്ട്, മാത്രമല്ല അത്തരം പ്രവചനകൾക്ക് ഉദ്ദേശ്യങ്ങളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ആത്മീയ ഉദ്ദേശ്യങ്ങളേക്കാൾ രാഷ്ട്രീയപരമായിരുന്നു അവ എന്നതാണ് സത്യം. അവയെക്കുറിച്ചു വിശദീകരിക്കാൻ ഈ കുറിപ്പിൽ ഇടമില്ല. താഴെപ്പറയുന്ന പുസ്തകങ്ങൾ അതിനു സഹായിച്ചേക്കും:
Paula Clifford, A Brief History of End Time: Prophecy and Apocalypse, Then and Now
Arthur H. Williamson, Apocalypse Then: Prophecy and the Making of the Modern World
Martha Himmelfarb, The Apocalypse: A Brief History

വിശ്വാസപരമായി കാണുമ്പോൾ, ക്രിസ്തു എല്ലാവരിലും എല്ലാറ്റിലും വെളിപ്പെടുമ്പോൾ സൃഷ്ടിയുടെ ലക്‌ഷ്യം പൂർത്തിയാകും. അതുകൊണ്ട് തീർച്ചയായും നമ്മിലെ ക്രിസ്തുരൂപത്തെക്കുറിച്ചും, സമൂഹത്തിന്റെ മൂല്യബോധത്തെക്കുറിച്ചും കൂടെക്കൂടെ വിലയിരുത്തലും കാലത്തിനൊത്ത നവീകരണവും ഉണ്ടാകണം. സ്വന്തം ഭാവനകളോ, സ്ഥാപിതതാല്പര്യങ്ങളോ, മതസംരക്ഷണം പോലുമോ ആകരുത് അത്തരം മാറ്റങ്ങളുടെ ലക്‌ഷ്യം.

വ്യക്തിയുടെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളും മൂല്യബോധവുമാണ് ഒരു സാംസ്കാരികശൈലിയായി പതിയെ രൂപപ്പെടുന്നത്. കാലത്തിന്റെ യഥാർത്ഥ സൂചകങ്ങൾ അവയാണ്. പരമ്പരാഗത രീതികളിൽനിന്ന്  അവ മാറിയിട്ടുണ്ടെങ്കിൽ അതിനനർത്ഥം അതിനു പിറകിൽ പിശാചാണ് എന്നല്ല. അവയിൽ ചേർത്തുവയ്ക്കുന്ന വചനാംശം  കാണാൻ നമുക്ക് കഴിയണം. ഇത്തരം വെളിപാടുകളിലേക്കുള്ള കടന്നുപോകലാണ് യഥാർത്ഥ നവീകരണം. നവീകരണം എന്നത് തിരിഞ്ഞുനടക്കലാണെന്നത്  തെറ്റിദ്ധാരണയാണ്. പഴമയിലെവിടെയോ ഒളിച്ചുവച്ചിരിക്കുന്നതല്ല വിശ്വാസവും വചനവും പാരമ്പര്യവും. ഇന്നിന്റെ അടയാളങ്ങളിൽ അവയെ തിരിച്ചറിയുകയും കൂടെനടക്കുകയും ആണ് പ്രധാനം.

എത്രമാത്രം ക്രിസ്തുസ്വരൂപമായി മാറാൻ കഴിയുന്നു എന്നതാണ് യഥാർത്ഥ ഒരുക്കം. ദുരന്തങ്ങൾ കാണുന്നതുകൊണ്ടല്ല ഈ അവബോധമുണ്ടാകേണ്ടത്, ക്രിസ്തുവുമായി ബന്ധമുള്ള ഏതൊരുവരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണത്. ജീവിതക്രമങ്ങളിൽനിന്നു ഓടിയൊളിക്കുന്നതല്ല ആത്മീയതയും, ഒരുക്കവും. ഭക്തിപാരവശ്യവുമല്ല ഈ ഒരുക്കം. പ്രതിബദ്ധതയോടെയും സമർപ്പണബോധത്തോടെയും ചെയ്യുന്ന ദിനചര്യകളിലും തൊഴിലുകളിലും, മതാനുഷ്ഠാനങ്ങൾ നൽകുന്നതിനേക്കാൾ ദൈവസംപ്രീതിയും വിശുദ്ധിയും ഉണ്ടെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയണം. ശാരീരികാധ്വാനവും വേദനകളും, (ഓഫീസുകളിലെയും കമ്പ്യൂട്ടർ ജോലികളിലെയും മാനസിക അധ്വാനം ഉൾപ്പെടെ), സ്വീകാര്യമായ പ്രാർത്ഥനയാണെന്നറിഞ്ഞെങ്കിലെ ആത്മീയതക്ക് സൗന്ദര്യമുണ്ടാകൂ. നിഷ്ഠാചര്യയോടെ ചെയ്യുന്ന പ്രായശ്ചിത്തം, പരിഹാരപ്രവൃത്തികൾ, തുടങ്ങിയവയെക്കാൾ അവക്ക് ആഴങ്ങളുണ്ട്. കാരണം, ലോകവും ശരീരവും നമ്മിൽ പറ്റിപ്പിടിച്ച അഴുക്കുകളല്ല, കൗദാശികമായ അടയാളങ്ങളാണ്,  ദൈവപ്രവൃത്തികളുടെ കാണപ്പെടുന്ന സാന്നിധ്യമാണ്

English version of this note is at Is the End near?