Gentle Dew Drop

ഓഗസ്റ്റ് 20, 2020

അതിരുകളില്ലാത്ത സ്വർഗ്ഗം

വേർതിരിവുകളില്ലാതെയാണ് ഞങ്ങൾ തോട്ടിലും കാട്ടിലും പറമ്പിലും വീടുകളിലും ഒരുമിച്ചു വളർന്നത്. കണ്ടതും പഠിച്ചതും തിരുത്തപ്പെട്ടതും ആ ഗ്രാമമെന്ന കുടംബത്തിൽ നിന്നാണ്. ആ വഴിയേ കനിവുകളുടെ കരങ്ങൾ എത്രയോ ഓർമ്മിക്കുവാനുണ്ട്! ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒക്കെയുണ്ടായിരുന്നു അയൽക്കാരായി. സ്‌കൂളിലേക്ക് കൈ പിടിച്ചു നടത്തിയവരും, കൂടെ കളിച്ചവരും, തിരികെ നടന്നു വരുന്ന മടുപ്പിൽ കുട്ടികൾക്ക് വെള്ളം നൽകിയവരും ഒന്നും അവ ചെയ്തത് മതങ്ങൾ നോക്കിയോ കണ്ടോ ആയിരുന്നില്ല. ആ കൊച്ചു ഗ്രാമത്തിന്റെ നന്മകളിൽ നിന്നാണ് സുവിശഷപാഠങ്ങൾ ഞാൻ ആദ്യം കണ്ടറിഞ്ഞു പഠിച്ചത്. അവരിൽ അധ്യാപകരും കൂലിപ്പണിക്കാരും കർഷകരും ബാങ്കുദ്യോഗസ്ഥരും തുന്നൽക്കാരും കടലവില്പനക്കാരും മീൻവില്പനക്കാരും ഒക്കെ ഉണ്ടായിരുന്നു. ആ ചുറ്റുപാടുകളും മനുഷ്യരും എന്റെ ചിന്തകളേയും സ്വർഗ്ഗസങ്കല്പങ്ങളെയും രൂപപ്പെടുത്തിയിട്ടുണ്ട്. അവരെപ്പോലുള്ളവർ ഇല്ലാതെയുള്ള സ്വർഗ്ഗത്തെ ഒരിക്കലും ഞാൻ സങ്കല്പിച്ചിട്ടില്ല. അവരിലെ നന്മകൾ ഒരുപാട് എന്നെ പഠിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വെറുപ്പിന്റെ ഭാഷ വിശ്വാസത്തിന്റെ ആവശ്യമാണെന്ന് ചിലരൊക്കെ പഠിപ്പിച്ചു തുടങ്ങിയിട്ടുള്ള ഇക്കാലത്ത് അത്തരം പൈശാചികസ്വർഗ്ഗങ്ങളിൽനിന്ന് എന്നെ പിന്തിരിപ്പിക്കുന്നതും നന്മകളുടെ ആ ബാല്യകളരിയാണ്. ഞാൻ കണ്ട ആ നല്ല മുഖങ്ങൾ അകറ്റപ്പെടണമെങ്കിൽ ഹൃദയത്തിൽ വലിയ വിടവുണ്ടാക്കാതെ, എന്നെത്തന്നെ നഷ്ടപ്പെടുത്താതെ അതാവില്ല.

"അടരുവാൻ വയ്യ
നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു
സ്വർഗ്ഗം വിളിച്ചാലും"  

ക്രിസ്തുവിന്റെ സ്നേഹത്തിനു പകരം അകൽച്ചയും വെറുപ്പും പഠിപ്പിക്കുന്നവർ ക്രിസ്തുവിന്റെ മുഖത്തിന് നേരെ കാർക്കിച്ചു തുപ്പിയവരാണ്. സ്വയരക്ഷക്കായി സ്വയം വിലങ്ങു തീർക്കുന്നവർ ക്രിസ്തുവിന്റെ രക്ഷയെ അവഗണിച്ചു കളഞ്ഞു. അവരുടെ അതിരുകൾക്കപ്പുറത്ത് ഒരുപക്ഷേ, കനിവുകളുടെ നല്ല കരങ്ങൾ അവർ കണ്ടിട്ടില്ലായിരിക്കാം. എന്നാൽ ആ വിഷം അമൃതായി ഇന്നത്തെ ഇളം തലമുറയ്ക്ക് നൽകപ്പെടരുത്. നീതിയുടെയും വിശ്വാസത്തിന്റെയും പേരിൽ ശീലിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്ന സംശയങ്ങളും വെറുപ്പും സുവിശേഷത്തിന്റെ ചൈതന്യമല്ല.  കുടുംബങ്ങളാണ് ജാഗ്രത കാണിക്കേണ്ടത്. ദൂരെയെങ്ങോ ഉയരുന്ന വിഷക്കാറ്റ് അരികെയെത്താൻ സമയമധികം വേണ്ട. വിശ്വാസസത്യങ്ങളും മതനേതൃത്വങ്ങളും രണ്ടു ചേരികളിലായി നേർക്കുനേർ നില്കുന്നത് കണ്ടാൽ സാധാരണ വിശ്വാസികൾ ഏതു പക്ഷം ചേരും? ദൈവം നയിക്കട്ടെ!

ബഹളവും തിരക്കും, എണ്ണവും കണക്കുകളും പ്രാധാന്യം നേടിയെടുത്ത അപ്രധാന ഘടകങ്ങളാണ് എല്ലാ കാലത്തും. രാജാവിന്റെ അന്തഃപുരത്തിൽ എലി ചത്ത് ചീഞ്ഞപ്പോൾ ഗ്രാമത്തിലെവിടെയൊക്കെയോ തീയെരിയിച്ചു നിർത്തുക എന്നതും പ്രധാനം. ബഹളങ്ങളില്ലാതെ ആരുമറിയാതെ ദൈവപുത്രർ ജനിച്ചു മരിക്കുന്നത് ജീവിതത്തിന്റെ സുകൃതം. രാജാക്കൾ പകിടകളി തുടരട്ടെ.

ഒരുപാട് പണ്ടത്തെ കഥയാണ്:

അയലത്തോട്ടു നോക്കി കൂവിപ്പരിഹസിക്കുന്ന കൊച്ചുമക്കളെ കണ്ടപ്പോൾ കാരണവർക്ക് നല്ല ഹരം,
തറവാട് വികാരം ഇങ്ങനെയാവണം
ഹരം പതിയെ ലഹരിയായി,
തലമുറകളായി ഉമ്മറത്തുണ്ടായിരുന്ന ചാരുകസേരയിൽ ചാഞ്ഞിരുന്ന് ഊറിച്ചിരിച്ചു കാരണവർ.
തികച്ചും സമാധാനപൂർണ്ണമായ കൂവൽ.
അക്ഷരം പഠിച്ച ഒന്നുരണ്ടു കൊച്ചേട്ടന്മാർ കുറച്ചു കൂടി ഉച്ചത്തിൽ കൂവാൻ ചട്ടം കൂട്ടി.
കൂവലിനു വാശി കൂടിയതോടെ ചെറുമക്കൾ മൂർച്ചയുള്ള കരിങ്കൽച്ചീളുകൾ അതിരുകളിൽ ശേഖരിച്ചു, ഉണങ്ങിയ ചൂട്ടുകറ്റകളും.
ചെറുമക്കളുടെ വീര്യം കൊച്ചേട്ടന്മാർക്ക് വല്ലാതങ്ങു ബോധിച്ചു.
കാരണവർ ചാഞ്ഞു മയങ്ങി.
അതിരുകൾക്കു മീതെ ഒരു കരിമേഘം വന്നു നിന്നു.
ഇടിമിന്നലും കൊടുങ്കാറ്റും അതുണ്ടാക്കിയില്ല
ഒരു മിഴിനീർത്തുള്ളിയായി അത് കാരണവരുടെ പാദങ്ങളിൽ അപേക്ഷയായി വന്നു വീണു.
"ചെറുമക്കൾ ആലോചനയില്ലാതെ കുരുത്തക്കേട് കാട്ടിയേക്കാം."
മേഘത്തിന്റെ യാചന വിഫലമാകുമോ?
കാരണവർ ഉണരുമോ? അതോ പന്തങ്ങളെരിയുമ്പോഴും മയക്കം തുടരുമോ?

ദൃശ്യാവിഷ്കരണം ഉടൻ ........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ