Gentle Dew Drop

ഏപ്രിൽ 28, 2021

പരാതികളോടുള്ള സംഭാഷണം: കൃപാവഴി

പരാതികളില്ലാത്തവരില്ല; എന്നാൽ ഈ പരാതികൾ പറഞ്ഞുതരുന്ന നമ്മിലെ സത്യങ്ങളെ മനസ്സിലാക്കാൻ ചിലപ്പോൾ നമുക്ക് കഴിയാറില്ല. ദൈവം അവയെല്ലാം അറിയുന്നു എന്ന അനുഭവം വലുതാണ്. ആ ബോധ്യത്തിൽ നിന്ന് വരുന്ന പ്രതികരണങ്ങൾ നന്ദിയുടെയോ, നിറവിന്റെയോ ആനന്ദത്തിന്റെയോ  ആശ്വാസത്തിന്റെയോ ഒക്കെയാകാം. എന്നെ അറിയുന്നതിന്, കൂടെയുള്ളതിന് ഒത്തിരി നന്ദി എന്ന ചില ആത്മാർത്ഥ പ്രതികരണങ്ങളിലാണ് പ്രാർത്ഥന. അത് വാക്കുകളിലോ ചെറുപുഞ്ചിരിയിലോ കണ്ണുനീരിലോ ആകാം. പ്രാർത്ഥനയുടെ ആഴം എന്നതും ഇത്തരം അനുഭവം ആണ്. നമ്മളും ദൈവവും ഒരുമിച്ചു പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന അവസ്ഥ. അപ്പോൾ അനുദിന പ്രവൃത്തികളിലും പ്രാർത്ഥനയുണ്ടാകും. ഏകാന്തതയിലും വേദനയിലും നിരാശയിലും ദൈവസ്പർശം അനുഭവവേദ്യമാവുകയും ചെയ്യും.

ദൈവത്തിന്റെ സ്നേഹം ഓരോ ദിവസവും പുതുതാണെന്നതു പോലെതന്നെ  ഈ അനുഭവവും അനുദിനപ്രക്രിയയാണ്. ജീവന്റെ അവസ്ഥ നമ്മിലുണ്ടെങ്കിലും പല ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ കൃപാനിറവിൽ എല്ലാം നേരിടുവാൻ എപ്പോഴും കഴിഞ്ഞെന്നു വരില്ല, വ്യക്തിപരമായ കുറവുകളും, വിങ്ങലുകളുമാവാം കൂടുതൽ അവയുമായി സമ്പർക്കത്തിലാവുന്നത്.  അതുകൊണ്ട്  നീരസം, ദുഃഖം, നിരാശ തുടങ്ങിയവ അവ പുറപ്പെടുവിച്ചേക്കാം. കൃപാപ്രവൃത്തികളെ അനുവദിക്കുന്നതിനപ്പുറത്തേക്ക് ഇവയുടെ പ്രതിഫലനങ്ങൾ നമ്മെ സ്വാധീനിച്ചേക്കാം. അവയെ നമ്മൾ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെങ്കിൽ നമ്മുടെ ശ്രദ്ധ ഈ വിങ്ങലുകളിലേക്കാവും, കൃപ നമ്മിൽ പ്രകടമാകാതിരിക്കുകയും ചെയ്യും. കൃപയില്ലാത്തതുകൊണ്ടല്ല. 

ദൈവസ്പർശത്തിലുള്ള നിറവിന്റെ പ്രകടരൂപമായാണ് സ്തുതിയും ആരാധനയും വരേണ്ടത്,  എന്നാൽ ആ നിറവിന് നമ്മിലെ വേദനകളെ ആശ്വസിപ്പിക്കുന്ന ദൈവജീവൻ നമ്മിൽ കണ്ടെത്തണം. നമ്മുടെ പരാതികളെ നമുക്ക് മുമ്പിൽ അഴിച്ചു വെച്ച് ആത്മവിചിന്തനം നടത്തണം. സഹായവും ശക്തിയും ആവശ്യമായിരിക്കുന്ന മേഖലയിൽ അവ ആഗ്രഹിക്കാം, തിരുത്തലുകൾ വേണമെന്ന് തിരിച്ചറിയുന്നവ തിരുത്താൻ സഹായം തേടാം, ക്ഷമിക്കേണ്ടതായവ ക്ഷമിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിച്ചു പ്രാർത്ഥിക്കാം. അപ്പോൾ ദൈവവും നമ്മളും ഒരുമിച്ച് നമ്മെത്തന്നെ പുനർനിർമ്മിക്കുവാനുള്ള ഒരു പ്രവർത്തനം നമ്മുടെ ആത്മീയതയിൽ നമുക്ക് ലഭിക്കും. അത് വലിയ നിറവ് നൽകുകയും ചെയ്യും. സമർപ്പണവും വിട്ടുകൊടുക്കലും ഒക്കെ അതിലെ ആഴമാണ്. അതിൽ ലഭിക്കുന്ന ജീവസ്പർശത്തിലേ ഉള്ളിൽ ആനന്ദവും സമാധാനവും നിറയൂ. അതാണ് സ്തുതിക്കാനും ആരാധിക്കാനും ഉൾപ്രേരണ നൽകുന്നത്. അവയില്ലാത്ത സ്തുതികൾ വാക്കുകൾ മാത്രമാണ്. എന്നാൽ അവ ഹൃദയത്തിന്റെ പ്രകാശമാകുമ്പോൾ അത് നമ്മെ നയിക്കുന്ന വെളിച്ചമാകും. 

ഏപ്രിൽ 26, 2021

ജീവസ്പർശം

ജീവനു വേണ്ടിയും ദൈവസാന്നിധ്യത്തിനു വേണ്ടിയും ആഗ്രഹിക്കുന്നവരുടെ അടുത്ത് പടം ഷെയർ ചെയ്‌താൽ വഴി തുറക്കുന്ന ദൈവങ്ങൾഎത്താറില്ല, കാരണം അവർ വാഗ്ദാനം ചെയ്യുന്നത് വിലകെട്ട കൃപയാണ്. ജീവസ്പർശം നൽകാൻ വിലകെട്ട കൃപകൾക്കു കഴിയില്ല. കൃപക്ക് ദൈവാശ്രയത്തിന്റെ ആഴം എന്ന വലിയ വിലയുണ്ട്. തകർച്ചയിലും രോഗത്തിലും മരണസമയത്തും ജീവസ്പർശവും ആശ്വാസവും നൽകാൻ ജീവിക്കുന്ന ദൈവത്തിനേ കഴിയൂ.

ഒരു ഹീറോയെപ്പോലെ വന്നിടപെടുന്ന ഒരു മാന്ത്രിക ദൈവസങ്കൽപ്പം ആകർഷകമാണ്. എന്നാൽ ആ വിധത്തിലല്ല ദൈവം പ്രവർത്തിക്കുന്നത്. സൃഷ്ടികളുടെ സ്വതസിദ്ധമായ ഗുണങ്ങളിലൂടെയും പ്രക്രിയകളിലൂടെയുമാണ് ദൈവം തന്റെ പ്രവൃത്തി തുടരുന്നത്. മനുഷ്യർക്ക് മനുഷ്യസഹജമായ ഗുണങ്ങളിലൂടെയും പരസ്പരമുള്ള കരുതലിലൂടെയുമാണ് ദൈവസാന്നിധ്യവും പ്രവൃത്തിയും നമ്മൾ അറിയുന്നത്.

ദൈവപ്രവൃത്തിയെയും ആ ജീവനെയും നന്ദിയോടുകൂടെ വിശ്വാസത്തോടെ വ്യക്തിജീവിതത്തിലേക്കു കൊണ്ട് വരികയെന്നതാണ് സംരക്ഷണയുടെയും പരിപാലനയുടെയും അനുഭവം. ചില പ്രാർത്ഥനകൾക്കും ചിത്രങ്ങൾക്കും സംരക്ഷണ ശക്തിയുണ്ടെന്ന ധാരണ ദൈവികമല്ല. പ്രാർത്ഥിക്കണം, ദൈവത്തിലാശ്രയിക്കണം, ജീവൻ നൽകുന്നത് ദൈവമാണ് പ്രാർത്ഥനാമന്ത്രങ്ങളല്ല.

"തിരുരക്തം കൊണ്ട് ഞാൻ എന്നെ കുത്തി വയ്ക്കുന്നു " എന്ന് കഴിഞ്ഞ വർഷം ഫിലിപ്പീൻസിൽ ആരോ പ്രചരിപ്പിച്ചത് 'ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്' എന്ന പേരിൽ വളരെയേറെ പ്രചരിപ്പിക്കപ്പെട്ടു തെറ്റിദ്ധാരണ പരത്തുന്നുണ്ട്. തിരുരക്തം നമ്മിലേക്ക് ചൊരിയപ്പെട്ട ദൈവികജീവന്റെ അടയാളമാണ്. അത് ഇൻജെക്ഷൻ പോലെ കടന്നു വന്നു അണുനശീകരണം നടത്തുമെന്നത് ഭാവനപരമാണ്. അത്തരം ഭക്തി രൂപങ്ങൾ വിശ്വാസത്തിനെന്നു മാത്രമല്ല ദൈവപ്രവൃത്തികൾക്കും തടസ്സമാവുകയാണ്. അറിവും സാമൂഹികബോധവും പകർന്നു നൽകുന്ന ഓരോ നിർദ്ദേശവും പ്രധാനമാണ്, ദൈവഹിതമാണ്. ദൈവം അത്തരത്തിൽ നൽകുന്ന പ്രചോദനങ്ങളെ മാറ്റി നിർത്തുന്നത് ഏതു ഭക്തിയുടെ പേരിലാണെങ്കിലും ശരിയായതല്ല.ദൈവം ആഗ്രഹിക്കുന്നെങ്കിൽ ഞാൻ എങ്ങേനെയാണെങ്കിലും ജീവിക്കും എന്ന് കരുതുന്നതും വിശ്വാസത്തിന്റെ അടയാളമല്ല.

ദൈവം നമുക്ക് അരികെയുണ്ട്, ജീവിച്ചാലും മരിച്ചാലും. ആ ജീവസ്പർശം നമുക്ക് കരുത്തും സാന്ത്വനവുമാണ്. ജീവൻ ദൈവത്തിൽ സുരക്ഷിതമെന്ന ബോധ്യത്തിൽ നമ്മുടെ ചോദ്യങ്ങൾ അകലും. ഒരു പക്ഷെ ക്രിസ്തുവിനെപ്പോലെ ജീവദായകമായ ഒരു സ്വയംശൂന്യവത്കരണം നമുക്കുമാകും.

"ദുരിതകാലത്തു ഞാൻ കർത്താവിനെ വിളിച്ചു...
കർത്താവേ കരുണ തോന്നണമേ, എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ"
ദൈവം പറഞ്ഞു: അധികാര ലാഭങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കുമായി നിങ്ങൾ സാമൂഹികക്രമങ്ങളുമായി ഇഴചേർത്തിരിക്കുന്ന അനീതികൾ തിരുത്തുക എന്നതാണ് മാനസാന്തരം. അവയില്ലാതെ എന്റെ മുമ്പിലെ അർച്ചനകൾ  ഫലം തരില്ല. ഞാൻ സ്നേഹവും കരുണയും ചൊരിയുമ്പോഴും അത് നിങ്ങൾക്ക് അപ്രാപ്യമായിരിക്കും. നിസ്സഹായതയിൽ അനേകർ ഇരകളാകുന്നു എന്നതിൽ ഞാനും നിസ്സഹായനാകുന്നു. അനീതിയുടെ മാർഗ്ഗങ്ങളിൽ നിങ്ങൾ കെട്ടിയിടുന്നത് എന്റെ കരുണ പ്രവർത്തിക്കേണ്ട നിങ്ങളുടെ കരങ്ങളും ഹൃദയങ്ങളുമാണ്.

ആന്തരികതയുടെ പക്വത

ദൈവസങ്കല്പം ഏതുമാവട്ടെ നമ്മിലുള്ളത്. ഒരു പ്രത്യേക സങ്കല്പവും ഒരു പക്ഷെ പലർക്കും ഇല്ലായിരിക്കാം. എന്നിരുന്നാലും, പ്രശാന്തമായ ഒരു ആന്തരികത ഈ അവസരത്തിൽ നമുക്ക് എല്ലാവർക്കും ആവശ്യമാണ്. ഭീതിയും അനിശ്ചിതത്വവും നിസ്സഹായതയും അനുദിന ജീവിതത്തിന്റെ യാഥാർത്ഥ്യമാകുമ്പോൾ സമാധാനം നിറഞ്ഞ ഹൃദയവും പ്രത്യാശയും കാത്ത് സൂക്ഷിക്കേണ്ടത് പ്രധാനമാണ്. 

സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന സമയം നമ്മുടെ തന്നെ ചില ഗുണങ്ങൾ നമ്മെ അനുയാത്ര ചെയ്യണം. അതിൽ പ്രധാനമായ ഒന്നാണ് സത്യം. യഥാർത്ഥ സ്ഥിതി മനസിലാക്കിക്കൊണ്ടേ വേണ്ട കരുതലുകൾ സ്വീകരിക്കുവാൻ കഴിയൂ. സത്യം മനസിലാക്കാൻ ഉൾക്കരുത്തും, അത് നൽകുന്ന മാർഗ്ഗനിര്ദേശങ്ങളുമായി മുന്നോട്ടു പോകുവാനുള്ള ധീരതയും നമുക്ക് വേണം. കുറവുകളേയും സാധ്യതകളെയും പ്രത്യേക താൽപര്യങ്ങൾക്കു വേണ്ടി മറച്ചു വെക്കുന്നത് സത്യവിരുദ്ധമാണ്. അതു പോലെ തന്നെ, നന്മ ആഗ്രഹിക്കാത്ത കുറ്റപ്പെടുത്തലുകൾ ഫലം തേടാത്ത ആക്രമണം മാത്രമാണ്. നന്മയെ മുന്നിൽ കണ്ടു കൊണ്ട് സത്യം തുറന്നു കാട്ടേണ്ടത് നീതിയുടെ പ്രവൃത്തിയുമാണ്. ഭയം യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്നില്ല, സത്യം ഉണ്ടെങ്കിലേ തികഞ്ഞ ജാഗ്രത പുലർത്താൻ കഴിയൂ.

ജാഗ്രത എന്നത് വിവേകവും ആത്മനിയന്ത്രണവും ഉൾകൊള്ളുന്നു. നമ്മെയും അനുദിന ജീവിതത്തെയും വിവേചിച്ചറിയാൻ കഴിഞ്ഞെങ്കിലേ  അത് സാധ്യമാകൂ. മാസ്ക് ധരിക്കുന്നതിലും അകലം പാലിക്കുന്നതിലും കവലയോഗങ്ങൾ ഒഴിവാക്കുന്നതുമെല്ലാം ആന്തരികതയുടെ പക്വതയായി കാണാം. നമുക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടിക്കൂടി.

എണീക്കുവാനും മുമ്പോട്ട് നടക്കുവാനുമുള്ള കരുത്ത്  നേടുവാനും പകർന്നു കൊടുക്കുവാനും കഴിയേണ്ടതിന് സമചിത്തത, സമാധാനം, പ്രത്യാശ എന്നിവ വളരെ പ്രധാനമാണ്. മനുഷ്യന്റെ ആഴങ്ങളും ദൈവസാന്നിധ്യവും ഒരു പോലെ ഗ്രഹിക്കാൻ ഈ ഗുണങ്ങൾ (സമാധാനം, പ്രത്യാശ, ജാഗ്രത, വിവേകം, ആത്മനിയന്ത്രണം, വിവേചനശക്തി, സത്യം, സമചിത്തത) ആശങ്കയുടെ നാളുകളിൽ നമ്മിൽ ഇടം പിടിക്കട്ടെ.  

ഏപ്രിൽ 24, 2021

ഇടയന്റെ ജീവസ്പർശം

ജീവിതവുമായി സംവദിക്കാത്ത വിശ്വാസം നിർജ്ജീവമാണ്. ജീവിതവും, അതിന്റെ സന്തോഷങ്ങളും പ്രാരാബ്ധങ്ങളും ഒരു വശത്തും വിശ്വാസവും ആചാരങ്ങളും ഭക്തിക്രിയകളും വേറൊരു വശത്തുമായി നിൽക്കുമ്പോൾ ജീവന്റെ ഊർജ്ജം അവ രണ്ടിലുമുണ്ടാവില്ല. ഇവ എങ്ങനെ പരസ്പരം കാണുന്നുവെന്നും പരസ്പരം പരിപോഷിപ്പിക്കുന്നുവെന്നും പരിശോധിക്കേണ്ടത് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും ശരിയായ ദിശയിലെന്ന് ഉറപ്പാക്കാനും ആവശ്യമാണ്. നമ്മളെന്താണോ, അതിൽ എഴുതപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകൾ വായിച്ചു ധ്യാനിക്കുവാൻ നമുക്ക് കഴിയണം. അത് ഹൃദ്യവും വൈകാരികവും ബൗദ്ധികവുമായി ഈ ധ്യാനത്തിലേക്ക് നയിക്കുന്നതാണ്‌ ക്രിസ്തു ഇടയനായി നമ്മുടെ ജീവിതത്തിൽ വരുന്ന അനുഭവം.

മനുഷ്യന് ലഭിക്കാവുന്ന ചേർത്ത് പിടിക്കലിന്റെ വലിയ ഒരു അടയാളമാണ് ഇടയസങ്കല്പത്തിലെ ബന്ധം. ആശങ്കകളും ഭീതിയും ഒറ്റപ്പെടലും മരണഭയവുമെല്ലാം ചേർത്തുവയ്ക്കപ്പെടുന്നു, ആശ്വസിപ്പിക്കപ്പെടുന്നു. അത് ജീവന്റെ ഉറപ്പാണ്. ആ ഉറപ്പു ലഭിക്കുമ്പോഴേ നമ്മിൽ സമാധാനം നിറയൂ. ജീവഗന്ധിയായ ആ സമാധാനത്തിലേ എന്റേത്
എന്നെയും ഞാൻ എന്റേതിനേയും അറിയുന്നു എന്ന അനുഭവം നമുക്കുണ്ടാകൂ.

ആടുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നവനാണ് നല്ല ഇടയൻ. ഓരോ ത്യാഗവീഥിയിലും ഈ ജീവാർപ്പണമുണ്ട്. അവിടെയാണ് ജീവനുള്ള ദൈവം അനുഭവവേദ്യമാകുന്നതും. അവിടെയെ യഥാർത്ഥ ദൈവാരാധനയും ഉണ്ടാകൂ. ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവർ ഒന്നായിച്ചേരുന്ന തന്റെ ശരീരം തന്നെയാണ് ദേവാലയം എന്ന് ക്രിസ്തുവിനു പറയാൻ കഴിഞ്ഞത് ജീവന്റെ ഉത്സവം അവനിൽ ഉണ്ടായിരുന്നത് കൊണ്ടാണ്.

നമ്മൾ രൂപപ്പെടുത്തിയ മന്ത്രികദൈവങ്ങൾ അകന്നു പോകുമ്പോൾ, മരണസമയത്തും സമാധാനവും പ്രത്യാശയും പകരാൻ ജീവിക്കുന്ന ദൈവമേ നമ്മുടെ അടുത്ത് നിൽക്കൂ. നല്ല ഇടയൻ തന്റെ ജീവൻ പകർന്നു നൽകുന്നു. മരണം നാശം എന്നതിനപ്പുറം സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും ജീവസ്പര്ശമായി അറിയാൻ നമുക്കാകും. മരണത്തെ അങ്ങനെ പകർന്നു നൽകുന്ന ഒരു കടന്നു പോകലാക്കാൻ ഇടയൻ കരുത്ത് നൽകും.

ദൈവം ജീവിക്കുന്നു, അവിടുന്ന് ജീവൻ പകർന്നു നൽകുന്നു.

ഹൃദയത്തിലെ കനിവിന്റെ കരുത്ത്

പണമുള്ളവരേ ജീവിക്കൂ എന്ന അവസ്ഥ മനുഷ്യന്റെ നേട്ടങ്ങളുടെ പരാജയമാണ്; ശാസ്ത്രത്തിന്റെയും മതത്തിന്റെയും. തീരുമാനം എടുക്കാൻ ശക്തിയുള്ളവർ ജീവനും മീതെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിലെ അപകടം കോവിഡ് ദുരന്തത്തിന്റെ ആരംഭകാലം മുതലേ പലരായി സൂചിപ്പിക്കുന്നതാണ്. കൽഹൃദയങ്ങളിൽ ബധിരതയേ നിലനിൽക്കൂ. 

അനേകർ മരിക്കുന്ന സത്യം, കാണാതിരുന്നത് കൊണ്ട് പരിഹരിക്കാവുന്നതല്ല. ആ സത്യത്തെ നേർക്ക് നേർ കണ്ടുകൊണ്ടു തന്നെ പ്രത്യാശ സൂക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ. മനുഷ്യന്റെ നന്മയിലൂടെയും കൂട്ടായ്മയിലൂടെയും മാത്രമേ നമുക്ക് പിടിച്ചു നില്കുവാനാകൂ. പദ്ധതികൾ രൂപീകരിക്കുന്നതിലും ആളുകളെ ഏകോപിക്കുന്നതിലും, മരുന്നും മറ്റു അവശ്യസാധനങ്ങളുടെ വിതരണത്തിലും ഈ നന്മയും കൂട്ടായ്മയും വളരെ പ്രധാനമാണ്. അധികാരവും  സമ്പത്തും ഏതാനം പേരിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന ഒരു സാമൂഹിക ക്രമത്തിന് ജനങ്ങളുടെ പൊതുവായ നന്മ ആഗ്രഹിക്കാൻ പോലുമാകില്ല. ചിതയെരിയുമ്പോഴും ലാഭസാധ്യത തേടുന്നത് നമ്മൾ മുമ്പിൽ കാണുന്നത് അതു കൊണ്ടാണ്.

നമ്മുടെ മതിലുകൾ തീർക്കുന്ന അരക്ഷിതാവസ്ഥകളെ നേരിടുവാൻ വലിയതുക മുതൽ മുടക്കുള്ള   ആയുധങ്ങൾ നമുക്കുണ്ട്. അവ നമ്മുടെ ജീവനെ നിലനിർത്താൻ ഉപകരിക്കില്ലെന്ന് അടിവരയിട്ടുറപ്പിക്കുന്ന പാഠമാണ് ഈ കാലം നമ്മെ പഠിപ്പിക്കുന്നത്. രോഗത്തിന്റെ യാഥാർത്ഥ്യവും അതിന്റെ സാമൂഹിക സാമ്പത്തിക സ്വാധീനങ്ങളെയും കുറിച്ചുള്ള വ്യക്തത അജണ്ടകൾക്കു വിധേയമാകാതെ ശാസ്ത്രം നൽകട്ടെ. ഹൃദയത്തിലെ കനിവിന്റെ കരുത്ത്  മതങ്ങളും ഉറപ്പിക്കട്ടെ. മരിച്ചാലും അവശരായാലും നമ്മെ പരസ്പരം താങ്ങാൻ നമ്മിലെ നന്മക്കേ  കഴിയൂ.അതിനു കഴിയുന്നില്ലെങ്കിൽ ഓരോരുത്തരുടെയും സുരക്ഷാ ഉറപ്പാക്കാൻ ഓക്സിജൻ സിലണ്ടറുകളും മരുന്നുകളും വാങ്ങിക്കൂട്ടാനും ഒളിപ്പിച്ചു വയ്ക്കാനും നമ്മൾ പ്രേരിതരായേക്കാം. പകരം, നമ്മുടെ കരങ്ങളും  ഹൃദയങ്ങളും ഈശ്വരതുല്യമാകട്ടെ. ആ ലക്ഷ്യത്തിലേക്ക് ജനത്തെ പ്രചോദിപ്പിക്കുവാൻ മതങ്ങളിലെ സ്വാധീന ശക്തിയുള്ള നേതാക്കൾക്ക് കഴിഞ്ഞിരുന്നെങ്കിൽ! ദൈവത്തെ ഒരു മാന്ത്രികനെപ്പോലെ പ്രതീക്ഷിച്ചുകൊണ്ട് ദുരന്തത്തെ അഭിമുഖീകരിക്കാനാവില്ല. ആ മാന്ത്രിക ദൈവം മറഞ്ഞിരിക്കുകയേയുള്ളു. സൃഷ്ടികളിൽ നല്കിയിട്ടുളള നന്മകളിലൂടെയാണ് ദൈവം പ്രവർത്തനനിരതനാകുന്നത്.   

ഓരോ പുതിയ വാർത്തയിലും ഒരു ഉത്തരം വ്യക്തമാകുന്നുണ്ട്: ഏതൊക്കെ, ആരുടെയൊക്കെ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. അവ നന്മയുടേതാവട്ടെ എന്ന് മാത്രം ആഗ്രഹിക്കാൻ നമുക്ക് കഴിയണം. 

ഏപ്രിൽ 23, 2021

അവന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്

പുതിയ ലോകത്തിന്റെ നേട്ടങ്ങളുണ്ടെങ്കിലും ഒരു മ്യൂസിയത്തിലെ കൗതുകങ്ങൾ പ്രത്യേകതയുള്ളതു തന്നെയാണ്. പുതിയതോ പഴയതോ ആവട്ടെ, പലപ്പോഴും നമ്മൾ ചോദിക്കാറുള്ളതാണ് "ഇത് ഓടുന്നതാണോ? പ്രവർത്തിക്കുന്നതാണോ?" ..

യേശു യഹൂദരോട് പറഞ്ഞു "നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ ഭക്ഷിച്ചു എങ്കിലും അവർ മരിച്ചു. ഞാൻ നിങ്ങൾക്ക് നൽകുന്ന അപ്പം എന്റെ ശരീരമാണ്, ഇത് ഭക്ഷിക്കുന്നവർ ജീവിക്കും." എന്റെ ശരീരം യഥാർത്ഥ, ഭക്ഷണവും രക്തം യഥാർത്ഥ പാനീയവുമാണ്." ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക എന്നത് ഒരു ജീവൽപ്രക്രിയയിലെ ഭാഗമാകേണ്ടതാണ്. ക്രിസ്തുശരീരം ഭക്ഷിക്കുന്നവർ, വ്യക്തികളായും സമൂഹമായും, അവിടുന്നു പകർന്നു നൽകിയ ജീവന്റെ സമ്പന്നതയിൽ പ്രവർത്തനപരമാകുന്നുണ്ടോ എന്നത് ധ്യാന വിഷയമാക്കാം.

ആ ശരീരരക്തങ്ങൾ ഒരു കൂദാശയായി വി കുർബാനയിൽ അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ നമുക്ക്  ലഭ്യമാകുന്നു. ക്രിസ്തുവുമായി ഒന്നായി ചേരാനും, ക്രിസ്തുവായി മാറുവാനുമുള്ള കൃപ ഭക്ഷിക്കുന്നതിലൂടെയും പാനം ചെയ്യുന്നതിലൂടെയും നമുക്ക് ലഭിക്കുന്നു.

വാങ്ങി ഭക്ഷിക്കേണ്ടതായ മറ്റൊരു ശരീരം ക്രിസ്തുവിൽ ഒന്നായിരിക്കുന്ന സമൂഹം തന്നെയാണ്. ഓരോരുത്തരുടെയും സുഖദുഃഖങ്ങളും മഹിമയും അപമാനവും ആ ശരീരത്തിൽ പരസ്പരം പങ്കു വയ്ക്കപ്പെടുന്നു. വി. പൗലോസ് ക്രിസ്തുവിനെ അറിഞ്ഞതും തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനശൈലിയാക്കിയതുമായ സത്യം അതായിരുന്നു. നമ്മൾ ഭാഗമായിരിക്കുന്ന ജീവിക്കുന്ന ക്രിസ്തുവിന്റെ ശരീരമാണത്. ജീവിക്കുന്ന ക്രിസ്തു തന്നെയാണ് വിശുദ്ധിയോടും ഭക്തിയോടും കൂടെ സ്പർശിക്കുന്ന മാംസരക്തങ്ങളിൽ. ആ ശരീരത്തോട് ചേർന്ന് നില്കാനാവുന്നില്ലെങ്കിൽ ജീവദായകമായ മരണത്തെ പ്രഖ്യാപിക്കുന്നെങ്കിലും, ജീവൻ നമ്മിൽ ഇല്ലാതെ നില്കുന്നു. ജീവൻ നിറയേണ്ടിയിരുന്ന നമ്മിൽ അപ്പം ഭക്ഷിച്ച ശേഷവും ജീവരാഹിത്യം നിലനിൽക്കുന്നു.

മനുഷ്യ സമൂഹം മാത്രമല്ല, സൃഷ്ടസമൂഹം മുഴുവനും ഭക്തിയോടെ ഉൾച്ചേരേണ്ടതും അടുത്തുചെല്ലേണ്ടതുമായ  ക്രിസ്തുശരീരമാണ്. സകലതിനും അതതിന്റേതായ  ആന്തരിക മൂല്യമുണ്ട്‌. ഒരു പക്ഷെ ദൈവത്തിനു മാത്രം അറിയാവുന്നതുമാകാം അത്. സകലതും ദൈവത്തെ വെളിപ്പെടുത്തുകയും അവിടുത്തെ മഹത്വം വിളംബരം ചെയ്യുകയും ചെയ്യുന്നു. ഓരോരുത്തരുടെയും മഹിമയും വർണ്ണങ്ങളും സുഖദുഃഖങ്ങളും  ചൂഷണവും കണ്ടറിയുവാനും പങ്കു ചേരുവാനും കഴിഞ്ഞെങ്കിലെ ക്രിസ്തുശരീരത്തിലെ ജീവനും മരണവും ഒരേ പോലെ 'ഭക്ഷിക്കുവാനും പാനം ചെയ്യുവാനും' കഴിയൂ.

ദൈവത്തിൽ ജീവിക്കുന്നവരാകാൻ ക്രിസ്തുവുമായുള്ള ബന്ധത്തിൽ നിന്ന് സ്വീകരിക്കാവുന്ന ക്രിസ്തു മനോഭാവങ്ങളെ നമ്മുടെ സ്വഭാവമാകാൻ ആഗ്രഹിക്കണം. ക്രിസ്തു ശരീരത്തിന്റെ സാന്നിധ്യം ജീവ സാന്നിധ്യമാണ്. ക്രിസ്തു അപ്പമെന്ന ഒരു വസ്തുവാകുകയായിരുന്നില്ല. തന്നെത്തന്നെ നൽകുകയായിരുന്നു. (കൂദാശപരമായും, അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ തന്റെ ശരീരരക്തങ്ങൾ നൽകുന്നു). ജീവന്റെ ആ അപ്പത്തെ അസ്വഭാവിക ശക്തിയുള്ള ഏതോ മെഡലോ ഒക്കെപ്പോലെ കണ്ട്, കാന്തിക ശക്തി കടന്നു വരും പോലെയുള്ള സങ്കല്പങ്ങളിൽ അർത്ഥശൂന്യമാക്കരുത്. ആയുധങ്ങളെപ്പോലെയുള്ള സങ്കൽപ്പങ്ങൾ ക്രിസ്തു ശരീരത്തിലെ ജീവനെ മനസിലാക്കാൻ ഉപയുകതമല്ല. ഒരു സസ്യത്തിന്റെ വളർച്ചയെ, പൂക്കളുടെ വികാസമോ, പഴങ്ങളുടെ രൂപപ്പെടലോ ഒക്കെ ധ്യാനിച്ച് നോക്കാം. ക്രിസ്തു തന്റെ ശരീരം നൽകിക്കൊണ്ട് തന്ന ജീവനെ കുറേക്കൂടി വ്യക്തതയിൽ അറിയാനായേക്കും.   മനുഷ്യരോടും സഹജീവികളോടും അരികെ നിൽക്കാൻ നമ്മുടെ ശരീരങ്ങളും ജീവദായകമായ യഥാർത്ഥ ഭക്ഷണവും പാനീയവുമാകണം. മരണത്തെ വിലപേശലിനുള്ള കരുവാക്കുന്ന പ്രവാചകരുള്ള ഇതേ കാലത്ത്, അതിലും വളരെയേറെപേർ  ത്യാഗത്തിന്റെയും സേവനത്തിന്റെയും വീഥിയിൽ മരണപ്പെടുന്നവരുണ്ടെന്നത് ജീവനിലുള്ള പ്രത്യാശ തന്നെയാണ്. 

നമ്മുടെതന്നെ ജീവിതങ്ങളും സമൂഹവും ജീവദായകവും, പ്രവർത്തനപരവുമാകുന്നെങ്കിൽ രോഗാവസ്ഥയിലും, തകർച്ചയിലും നിരാശയിലും, മരണക്കിടക്കയിലും പോലും നമുക്ക് ജീവിക്കുന്നവരാകുവാൻ കഴിയും. വാങ്ങി ഭക്ഷിക്കുവിൻ എന്നതിനോട് കൂടെ നമ്മൾ കേൾക്കേണ്ടതായ മറ്റൊന്നാണ് ഞാൻ നിങ്ങളോടു കൂടെയുണ്ട് എന്ന്. തുണയില്ലാത്തവർക്കും, വിശക്കുന്നവർക്കും, രോഗികൾക്കും, ആശ നശിച്ചവർക്കുമായി "വാങ്ങി ഭക്ഷിക്കുവിൻ," "ഞാൻ നിങ്ങളോടു കൂടെയുണ്ട്" എന്നിവ  നമ്മിൽ ജീവിക്കുന്ന അടയാളങ്ങളാകുമെങ്കിൽ അവന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണെന്ന്  ലോകവും അറിയും.

ഏപ്രിൽ 21, 2021

ക്രിസ്തുവിലേക്കുള്ള തന്മയത്വം

.. പരീക്ഷിക്കപ്പെടേണ്ടതിനായി ആത്മാവ് അവനെ ഒരു കൂടാരത്തിലേക്കു കൂട്ടികൊണ്ടു പോയി. ജലസ്രോതസുകളെയും വായുപ്രവാഹങ്ങളെയും രൂപം നൽകി നയിക്കുന്നവന്റെ ചെവിയിൽ പ്രലോഭകന്റെ മന്ത്രണം: വലിയൊരു സാധ്യതയാണ് ഇപ്പോഴുള്ളത്. നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനം; അസ്സീറിയ, ബാബിലോൺ, ഗ്രീക്കുകാർ, ഇപ്പോൾ റോമാക്കാർ... ഉണരണം, പ്രതികരിക്കണം, നീ അവർക്ക് രാജാവിനെപ്പോലെയാവണം.
... ജീവൻ നൽകാൻ വന്ന ഞാൻ മരണത്തെ പകരണം, ദാസനെപ്പോലെയാകേണ്ട ഞാൻ രാജാവാകണം, ഇടയനാവേണ്ട ഞാൻ വഴക്കിനു കാരണക്കാരനാകണം, ശൂന്യമാകേണ്ടവൻ സ്വയം അവരോധിക്കുന്നവനാകണം, വചനമായവൻ പൊള്ളവാക്കുകളാവണം ...
ചിന്തയിൽ നിന്നുണർന്ന് അവൻ പ്രലോഭകനോട് ചോദിച്ചു: വിശക്കുന്നവരും അവശരുമായ ഇവർക്ക് 'വേണ്ടതായ അപ്പം' അവർക്കു ലഭിക്കുന്നുണ്ടോ? പീഡിതരെന്നു പറഞ്ഞുകൊണ്ട് തന്നെ അവരെ ചൂഷണം ചെയ്യുന്നത് അവരെ എങ്ങനെ രക്ഷിക്കും? ഒരു സമൂഹമായി എങ്ങനെ അവർ വളരും? ദൈവരാജ്യം അവർക്ക് എങ്ങനെ അനുഭവവേദ്യമാകും? അസ്സീറിയാക്കാരും ബാബിലോൺ നിവാസികളും യവന ചിന്തയും റോമൻ നയങ്ങളുമാണോ ദൈവരാജ്യം തടസ്സപ്പെടുത്തുന്നത്? ബാബിലോണിന്റെയും ഈജിപ്തിന്റെയും ദൈവങ്ങളാണ് ആദ്യം അവർ പറഞ്ഞു, ഇപ്പോൾ പറയുന്നത് റോമൻ ആധിപത്യത്തെക്കുറിച്ചും!സ്വന്തം അനീതികളെ താക്കീതു ചെയ്യുവാൻ ഹൃദയം അനുവദിക്കാത്തത് കൊണ്ട്? ദൈവരാജ്യം നിങ്ങളിൽത്തന്നെ! ദൈവമക്കൾക്കു ചേർന്ന ഫലം പുറപ്പെടുവിക്കുവിൻ.
പ്രലോഭകന്റെ മുഖം ഇരുണ്ടു. നിനക്ക് ബേൽസബുൽ ഉണ്ട്. റോമാക്കാർക്ക് കൂലിവേല ചെയ്യുകയാണ് നീ. നീയും നിന്റെ പിതാവെന്ന് നീ വിളിക്കുന്ന ആ വിഡ്ഢി ദൈവവും നശിക്കട്ടെ. കൂടാരത്തിനു പുറത്താണ് നിങ്ങൾക്ക് സ്ഥാനം.

........................

ദരിദ്രരേ, വിശക്കുന്നവരേ, കരയുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ... ചഞ്ചല ഹൃദയരാകാമെങ്കിലും ആത്മാർത്ഥഹൃദയത്തോടെ അവർ ദൈവത്തെ തേടുന്നു. അതാണ് അവരുടെ ധന്യത; പരസ്പരം ഉറപ്പാക്കുന്ന അനുഗ്രഹീയത. വിശക്കുന്നവനു ആഹാരവും, വീടില്ലാത്തവന് ഭവനവും,സ്നേഹിക്കാൻ കഴിയാത്തവന് അതിനു പ്രോത്സാഹനവും നൽകാൻ കഴിയുന്ന ധന്യത. ദാരിദ്ര്യവും, വിശപ്പും, വിലാപവും, പീഡനവും പുകഴ്ത്തപ്പെടേണ്ടവയല്ല. എന്നാൽ, അവ ശാപവും തിക്തതയും പ്രതികാരചിന്തയും ഹൃദയാന്തരാളങ്ങളിൽ നിറയുന്നതിന് കാരണമാവരുത്. ആരെയും മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു സ്നേഹവിപ്ലവം സാധ്യമല്ല. തിന്മയെ എതിർക്കുമ്പോഴും ദുഷ്ടർക്കും നന്മ ഭവിക്കുവാൻ ആഗ്രഹമുള്ള ഹൃദയമാണ് ക്രിസ്തുവിലേക്കുള്ള തന്മയത്വം.