Gentle Dew Drop

നവംബർ 17, 2020

കുഴിച്ചിടരുതാത്ത ദൈവരാജ്യരഹസ്യം

എല്ലാ സ്തുതികൾക്കും യോഗ്യനാണ് ദൈവം. ആ യോഗ്യതയെക്കുറിച്ചുള്ള ഗ്രാഹ്യതതന്നെയാണ്‌ ആരാധനയുടെ യഥാർത്ഥ മനോഭാവം. അത് ഹൃദയത്തിലാണ്, സ്തുതി ഒരു മനോഭാവമാണ്. നിശ്ശബ്ദതയിലോ, ഉച്ചത്തിലോ, നെടുവീർപ്പുകളാലോ, കണ്ണുനീരിലോ, ആഴമായ ആഗ്രഹത്താലോ നമുക്ക് ദൈവത്തെ സ്തുതിക്കാം.

"ഞങ്ങളുടെ നാഥനും ദൈവവുമായവൻ,
മഹത്വവും പുകഴ്ചയും ശക്തിയും അങ്ങയുടേതാണ്,
അങ്ങ് തന്നെ സകലതും സൃഷ്ടിച്ചു
അങ്ങയുടെ ഇച്ഛയനുസരിച്ച് അവ നിലനിൽകുകയും ചെയ്യുന്നു" (വെളി 4:11).

ഇരുപത്തിനാല് ശ്രേഷ്ഠന്മാർ അവിടെ കാണപ്പെട്ടു: അനേകം തലമുറകളിലെ ദേശത്തിന്റെ അധികാരികൾ, പുരോഹിത കുടുംബങ്ങളുടെ തലവന്മാർ, എല്ലാവരും തങ്ങളെ സൃഷ്ടിക്കുകയും അധികാരം ഭരമേല്പിക്കുകയും ദൈവത്തെ സ്തുതിക്കുന്നു.

ഏഴു കെടാവിളക്കുകൾ അവിടെ ഉണ്ടായിരുന്നു. മനുഷ്യർക്കും നൽകപ്പെടുന്ന ആത്മാവിന്റെ പ്രത്യേക അധികാരപ്രവൃത്തികളാണ് അവയെങ്കിൽ, അവ പ്രകടമാകുന്നതിലൂടെ ദൈവം തന്നെ മഹത്വപ്പെടുന്നു. ദൈവത്തിന്റെ അധികാരത്തെയും ശക്തിയേയുമാണ് സൂചനയെങ്കിൽ അതിലും ദൈവം സ്തുതിക്കപ്പെടുന്നു. സമാനമായി, സൊരാഷ്ട്രിയ മതത്തിൽ 'മഹാനായവന്റെ' കൂടെ നിൽക്കുന്ന ആറു പരിശുദ്ധനായ അമർത്യരുണ്ട് - സന്മനസ്സ്, സദുദ്ദേശ്യം, സത്യം നീതി, ശ്രദ്ധ ഭക്തി ശാന്തത ദയ, ശക്തി ധീരത ന്യായപൂർണ്ണമായ ഭരണം, ആരോഗ്യം സ്വസ്ഥത, ദീർഘായുസ്സും അമർത്യതയും. 'മഹാനായവ'ന്റെ ഗുണങ്ങളാണിവയെന്നതുപോലെതന്നെ ഇവയിലൂടെയാണ് മനുഷ്യനു 'മഹാനായവനു'മായി സമ്പർക്കത്തിലാകാം കഴിയുന്നതും.

നാല് ജന്തുക്കളും അവിടെയുണ്ടായിരുന്നു, സിംഹം, കാള, മനുഷ്യൻ, കഴുകൻ, ഇസ്രയേലിനെ ഭരിച്ച നാല് സാമ്രാജ്യങ്ങൾ- ബാബിലോൺ, പേർഷ്യ, ഗ്രീസ്, റോം (ഈ ജന്തുക്കൾ ആ സംസ്കാരങ്ങളിലെ ശക്തമായ പ്രതീകങ്ങളാണ്).

അവയെല്ലാം, സകലതും ദൈവത്തെ ആരാധിക്കുന്നു.

എന്നാൽ
സ്വീകരിച്ചിട്ടുള്ളവയെക്കുറിച്ചെല്ലാം 'നല്കപ്പെട്ടതിനെ'ക്കുറിച്ചുള്ള കൃതജ്ഞതയില്ലാതെ എങ്ങനെ നമുക്ക് സ്തുതിക്കുവാൻ കഴിയും?
ഉള്ളിലുള്ള കൃപകളിൽ നിന്ന് പുറപ്പെടുവിച്ചിട്ടുള്ള, വിളയിച്ചിട്ടുള്ള ഫലങ്ങളെക്കുറിച്ചുള്ള കൃതാർത്ഥതയില്ലാതെ എങ്ങനെ സ്തുതിക്കുവാൻ കഴിയും? ദൈവരാജ്യരഹസ്യങ്ങൾ ദാനമായി നമുക്ക് നൽകപ്പെട്ടിരിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും സ്വാഭാവികഗുണങ്ങൾക്കനുസരിച്ച് അവ പൂർണതയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു. അവയിൽ തിളങ്ങുന്ന ഗുണങ്ങളിലൂടെ ദൈവം തന്നെ മഹത്വപ്പെടുന്നു. നിരവധി വേദനകളിലൂടെയും, കഠിനതകളിലൂടെയും ആണ് ഓരോ ജീവിതവും കടന്നു പോകുന്നത് എന്നാൽ നമുക്കുള്ളിൽ കൃപയുടെ ജീവൻ ഒഴുകുന്നുണ്ട് എന്നത് തിരിച്ചറിയാൻ കഴിയണം. ഓരോ നിമിഷവും അതിപ്രധാനമായ തീരുമാനത്തിലേക്ക് നയിക്കുന്ന അവസാന നിമിഷമാണ്.

ദൈവരാജ്യരഹസ്യം നൽകപ്പെട്ടിരിക്കുന്ന നമുക്ക് ആ രഹസ്യത്തിന്റെ ഉൾകാഴ്ചയിൽ എത്ര അതിരുകളെ കടന്നുപോകുവാൻ കഴിഞ്ഞിട്ടുണ്ട്? അതോ ആ രഹസ്യത്തെ  നമ്മൾ തീർത്ത  അതിരുകൾക്കുള്ളിൽ പൂട്ടിയിടുകയാണോ ചെയ്തത്? അതിരുകൾ കടന്നു വളരുവാൻ നമുക്ക് കഴിഞ്ഞെങ്കിൽ കൂടുതൽ ആഴത്തിലുള്ള ദൈവരാജ്യരഹസ്യങ്ങൾ അവിടുന്ന് വെളിപ്പെടുത്തിത്തരും. ക്രിസ്തുവിനെപ്പോലെ കുറച്ചളവിലെങ്കിലും ചിന്തിക്കുവാനും സമീപിക്കുവാനും നമുക്ക് കഴിയും. ദൈവരാജ്യം ഒരു ഫാൻ അസോസിയേഷൻ അല്ല. അനുയായികളുടെ എണ്ണത്തിലൂടെയോ പിഞ്ചെല്ലുന്ന രാഷ്ട്രങ്ങളുടെ എണ്ണത്തിലൂടെയോ ദൈവരാജ്യത്തിന്റെ സാന്നിധ്യം കാണിക്കുന്നില്ല. ആധിപത്യവും സ്വാധീനവുമുള്ള സമൂഹങ്ങളും ദേശങ്ങളും ക്രിസ്തുവിലേക്കുള്ള വളർച്ച ഉറപ്പാക്കുന്നില്ല. 

ദൈവ കൃപയിലാശ്രയിച്ചു കൊണ്ട് സമാധാനത്തിനും,സ്നേഹത്തിനും സഹോദര്യത്തിനുമുള്ള ആത്മാർത്ഥ പ്രയത്നങ്ങൾ നടക്കുന്നുണ്ടോ? ദൈവരാജ്യം വന്നു കഴിഞ്ഞു.

അതിരുകൾ ബലപ്പെടുത്തി കാത്തുസൂക്ഷിക്കപ്പെടുന്ന ദൈവരാജ്യരഹസ്യം നമ്മെത്തന്നെ അവിശ്വസ്തരുടെ ഗണത്തിലേക്ക് ചേർത്തുനിർത്തും. അവ വെട്ടി തീയിലെറിയപ്പെടും, കൈ കാലുകൾ ബന്ധിക്കപ്പെട്ട് ഒന്നും ചെയ്യാനാവാതെ അവഗണിക്കപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. ദൈവരാജ്യത്തിനു മതിൽകെട്ടൽ നടക്കുമ്പോഴും, സുരക്ഷക്കായി കുഴിച്ചിടാൻ ഒത്തുചേരുമ്പോഴും ഫലമായിരുന്നതും ഇതേ വിലാപവും പല്ലുകടിയും.

Ref വെളിപാട് 4:1-11 ലൂക്കാ 19:11-28 മത്താ 13: 42

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ