Gentle Dew Drop

ജൂലൈ 30, 2022

രണ്ടാം വരവിനെക്കുറിച്ച്

അന്ത്യകാലത്തെക്കുറിച്ചു പ്രത്യേക താല്പര്യം കാണിക്കുന്ന ആളുകളും കൂട്ടായ്മകളുമുണ്ട്. അന്ത്യകാല വിവരണങ്ങൾക്ക്‌ ഓരോന്നിനും അതിന്റേതായ ലക്ഷ്യങ്ങളുണ്ടായിരുന്നതായി കാണാം. ഒരു 'സാധാരണ' വിശ്വാസിയെ സംബന്ധിച്ച് ലോകത്തിന്റെ അവസാനത്തെക്കുറിച്ചോ, ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചോ ആയിരിക്കാം അവ ഓർമ്മിപ്പിക്കുന്നത്. എന്നാൽ, ക്രിസ്തീയ ദേശീയവാദിയെ സംബന്ധിച്ച് രണ്ടാം വരവ് കൊണ്ടു വരുന്ന മാറ്റം രാഷ്ട്രീയ ഭരണാധികാരവും സാമൂഹിക മേല്കോയ്മയും (വെള്ളക്കാരായ) ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കുക എന്നതാണ്. മറ്റു സമൂഹങ്ങളെക്കുറിച്ചുള്ള നുണ പ്രചരണം, ബൈബിളിന്റെ ദുർവ്യാഖ്യാനം, തുടങ്ങിയവ ആ പ്രക്രിയയിൽ വളരെ പ്രധാനമാണ്. അവർ ആഗ്രഹിക്കുന്ന, പ്രയത്നിക്കുന്ന രണ്ടാം വരവിനോ അന്ത്യകാലത്തിനോ ദൈവമായോ ക്രിസ്തുവായോ  ബന്ധമില്ല. എന്നാൽ അവർ വളരെ തീക്ഷ്ണതയോടെ (അവരുടേതായ അർത്ഥങ്ങൾ വെച്ചുകൊണ്ട്) പുനരുദ്ധരണം, ഒരുക്കം, ശുദ്ധീകരണം തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുകയും ചെയ്യും. 

രണ്ടാം വരവിനെക്കുറിച്ചു ചിന്തിക്കുന്ന 'സാധാരണ' വിശ്വാസി അതിലൂടെ സാധ്യമാകുന്ന ഒരുക്കം കൂടുതലും  സ്വയം മാറ്റി നിർത്തുന്ന Christian identity  രൂപീകരണവും അതിനെ ദൈവത്തോടുള്ള വിശ്വസ്തതയായി കാണുവാനുള്ള പരിശീലനവുമാണ്. ഈ identity മേല്പറഞ്ഞ കൂട്ടരെപ്പോലെ തന്നെ പുനരുദ്ധാരണ പ്രക്രിയയും അധികാര കേന്ദ്രീകൃതവുമാണ്. 'വിശുദ്ധിയുടെ മേന്മ'  യഥാർത്ഥ ദൈവജനമെന്ന ഒരു സ്വയംസ്ഥാപിത മേല്കോയ്മയിലേക്ക്‌ നയിക്കുന്നുണ്ട്. 

തകർച്ച, അരക്ഷിതാവസ്ഥ, അപകടഭീതി തുടങ്ങിയവ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലോ, സാമൂഹിക സാമ്പത്തിക സംഘർഷങ്ങളുടെ നടുവിലോ ആകാം. അന്ത്യകാലം, നവീകരണം എന്നിവ christian identity യുടെ ഘനീഭവിക്കൽ പ്രക്രിയയാകുന്നതിലൂടെ സാമൂഹിക ആധിപത്യത്തിനും മേൽക്കോയ്മയ്ക്കും അധികാരമുറപ്പിക്കലിനുമുള്ള  സംവിധാനക്രമമായി മാറുന്ന വഴികൾ തിരിച്ചറിയണം. അത് സാധ്യമല്ലാത്തിടത്ത്, ക്രിസ്തീയചൈതന്യത്തെ മാറ്റിനിർത്തിക്കൊണ്ടും അധികാരം കൈയാളുന്നവരോട് സമരസപ്പെട്ടുകൊണ്ട് സാധ്യമാകുന്ന മേൽക്കോയ്മ നേടാനും വിരുദ്ധരെ അടിച്ചമർത്താനും ശ്രമിക്കുന്നതും നേർക്കാഴ്ചയാണ്.  പ്രാർത്ഥനയെന്നു വിളിക്കപ്പെടുന്ന ആചരണങ്ങൾ, പാരമ്പര്യാനുഷ്ഠാനങ്ങൾ തുടങ്ങിയവയെ  ഉപകാരണങ്ങളാക്കുകയോ, പാരമ്യതയിലേക്കുയർത്തി ദൈവവത്കരണത്തിനു വഴിവയ്ക്കുന്നവയുമാണ് ഇതൊക്കെയും. പറഞ്ഞു വയ്ക്കുന്ന നവീകരണങ്ങളിൽ, ഭക്തക്രിയകളിലേക്കും, പ്രാചീനമായ അടയാളങ്ങളിലേക്കും ക്രിയകളിലേക്കുമുള്ള മടക്കത്തിന്റെ പ്രാധാന്യത്തിനപ്പുറം സഭയും വ്യക്ത്തിയും ക്രിസ്തു സമാനതയിലേക്കു വളരുന്നതിനെക്കുറിച്ചുള്ള അഹ്വാനങ്ങൾ കുറവാണ്. 

ഭീതി ഉണർത്തി, വിധിയാളനായ ക്രിസ്തുവിനെ സകലവും പിടിച്ചടക്കുന്ന ചക്രവർത്തിയാക്കി അവരോധിക്കുന്ന രണ്ടാം വരവ് കൃതികൾ രാഷ്ട്രീയ പ്രേരിതമാണ്. അവരുടേതായ വിവരണ ഉള്ളടക്കങ്ങൾ അവർ ഓരോരുത്തർക്കും ഉണ്ട്. അവരെ അനുകരിക്കുന്ന കത്തോലിക്കർ സത്തയിൽ christian nationalists ഉം ഉപരിപ്ലവമായ അടയാളങ്ങളിൽ മാത്രം കത്തോലിക്കരുമാണ്. അവർ തിരിച്ചറിയപ്പെടുന്നില്ലെന്നത് ദയനീയമാണ്. ക്രിസ്തുസ്വഭാവത്തിന്റെ അടയാളങ്ങളാണ് അന്ത്യകാലത്തിന്റേതായി ക്രിസ്ത്യാനി സഭയിലും വ്യക്തിയിലും തേടേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ