Gentle Dew Drop

നവംബർ 07, 2025

വിശ്വസ്തരായ ദൈവജനത്തിന്റെ മാതാവ്

വിശ്വസ്തരായ ദൈവജനത്തിന്റെ മാതാവ് ('Mater Populi Fidelis') എന്ന പ്രയോഗം, സഭയിൽ മറിയത്തിനുള്ള ശരിയായ സ്ഥാനത്തെ വ്യക്തമാക്കുന്നതിൽ അനിവാര്യമാണ്. ഏതാനം  മരിയൻ നാമങ്ങൾ രക്ഷകനും മധ്യസ്ഥനുമായ ക്രിസ്തുവിൻ്റെ യാഥാർത്ഥ്യത്തെ വികലമാക്കിയേക്കാം എന്ന ആശങ്കകൾക്ക് മറുപടി നൽകുന്നതിനും ഈ സംജ്ഞ അത്യന്താപേക്ഷിതമാകുന്നു.

Fidelis എന്ന വാക്ക് വിശ്വസ്തതയെയും പൂർണ്ണമായ ആശ്രയബോധത്തെയും സൂചിപ്പിക്കുന്നു. കൃപയുടെ വഴിത്താരയിൽ, ഈ ഗുണത്തിന്റെ പൂർണ്ണമാതൃകയായി മറിയത്തെ കാണുന്നതിലൂടെ, ഈ നാമം മറിയത്തിന്റെ പ്രത്യേകമായ ധർമ്മത്തെ വ്യക്തമാക്കുന്നു. കൃപയിൽ സഞ്ചരിക്കാൻ അവൾ എടുത്ത ചുവടുകൾ, രക്ഷയെക്കുറിച്ചു ഗബ്രിയേലിൻ്റെ അറിയിപ്പ്, യേശുവിന്റെ ശുശ്രൂഷകളിലുള്ള അനുഗമനം, കുരിശിന്റെ മുമ്പിലെ സമർപ്പണം, ശിഷ്യരെ ഒരുമിച്ചു ചേർത്ത് പരിശുദ്ധാത്മാവിനായുള്ള കാത്തിരിപ്പ് ... അങ്ങനെ മാതാവിന്റെ ജീവിതം മുഴുവനും ദൈവഹിതത്തോടുള്ള സ്വതന്ത്രവും നിരന്തരവുമായ  സഹകരണത്താൽ നിർവചിക്കപ്പെട്ടിരിക്കുന്നു. ദിവ്യപദ്ധതിയിലെ പൂർണ്ണമായ മനുഷ്യപങ്കാളിത്തമാണ് അവൾ സ്വന്തം ജീവിതത്തിലൂടെ നമുക്കായി മാതൃകയാക്കി നൽകിയത്. തൻമൂലം, ക്രിസ്തുവിനു ജന്മം നല്കുന്നതിനോടൊപ്പം, എല്ലാ മാനവരാശിക്കും വേണ്ടി കൃപയുടെ യോഗ്യമായ പാത്രമായി നിലകൊള്ളുകയും ചെയ്തവളായി സഭ അവളെ കാണുന്നു. അങ്ങനെ മറിയം ക്രിസ്തുവിൻ്റെ ശരീരത്തിലെ യോഗ്യമായ അംഗമായി   നിലനിൽക്കുമ്പോഴും, ക്രിസ്തുവിൻ്റെ കൃപയിൽ പങ്കുചേരുന്ന എല്ലാ അംഗങ്ങളിലേക്കും അവളുടെ അതുല്യമായ മാതൃത്വം വ്യാപിക്കുകയും ചെയ്യുന്നു. അതുപോലെ, കൃപയോട് സഹകരിച്ച് സന്മനോഭാവത്തിലും സമാധാനത്തിലും വർത്തിക്കുന്ന ഏതൊരാളും ദേശത്തിന്റേയോ ഭാഷായുടെയോ മതത്തിന്റേയോ വ്യത്യാസമില്ലാതെ ദൈവജനത്തിന്റെ വിശ്വസ്തത ജീവിക്കുന്നു.

മറിയത്തിനു മനുഷ്യരുമായുള്ള ബന്ധം അവളുടെ വ്യക്തിപരമായ ശക്തിയാലല്ല, കൃപയാലാണ്. മാതാവിനോടുള്ള ഭക്തിയുടെ ഫലങ്ങൾക്ക് യാന്ത്രികമായ ഒരു ധർമ്മമല്ല ഉള്ളത്. മറിയം നമ്മെ സഹായിക്കുന്നത് മാതൃസഹായത്തിലൂടെയും മധ്യസ്ഥതയിലൂടെയുമാണ്. ഇത് പൂർണ്ണമായും ദൈവകൃപയിൽ നിന്നും ക്രിസ്തുവിൻ്റെ അമ്മ എന്ന നിലയിൽ അവൾക്ക് ലഭിച്ച അതുല്യമായ സ്ഥാനത്തുനിന്നും ഒഴുകിയെത്തുന്നു.

'സഹരക്ഷക' (Co-redemptrix) എന്ന പ്രയോഗം പലരും ഉപയോഗിച്ചിരുന്നെങ്കിൽ പോലും, പല കാരണങ്ങളാൽ  ക്രിസ്തു രക്ഷയുടെ ഏക ഉറവിടമെന്ന സത്യത്തിനു  മങ്ങലേല്പിക്കുന്ന ഫലത്തിലേക്കു നയിക്കുന്നതായി നിരീക്ഷിക്കപ്പെട്ടു. ക്രിസ്തുവിൻ്റെ പൂർണ്ണതയുള്ള ബലിയെ പൂർത്തിയാക്കാൻ മറിയത്തിൻ്റെ പങ്ക് തീർത്തും  അനിവാര്യമായിരുന്നെന്ന രീതിയിൽ ഇതിനെ അതിശയോക്തിപരമായി ചിത്രീകരിക്കുമ്പോൾ, അത് ഗുരുതരമായ വൈകല്യം സൃഷ്ടിക്കുന്നു. ക്രിസ്തുവിൻ്റെ രക്ഷാകരപ്രവർത്തി പൂർണ്ണവും  ചേർക്കപ്പെടേണ്ടതായി ഒന്നും ആവശ്യമില്ലാത്തതുമായതിനാൽ, അത്തരം ഭാഷ സ്വീകരിക്കുന്നത് മറിയത്തെ കൃപ സ്വീകരിക്കുന്ന ഒരാളുടെ സ്ഥാനത്തുനിന്നും ക്രിസ്തുവിന് സമാനമായി കൃപാസ്രോതസ്സാക്കി മാറ്റാൻ സാധ്യതയുണ്ട്. ഇത് 'എല്ലാം അവനിൽ നിന്നാകുന്നു' എന്ന സത്യത്തെ ദുർബലപ്പെടുത്തുന്നതാണ്. രക്ഷാകരകർമ്മത്തിലുള്ള മറിയത്തിൻ്റെ പങ്ക് മുഴുവനായും ക്രിസ്തുവിനെ ആശ്രയിച്ചുള്ളതും അവിടുത്തെ കൃപയിൽ നിന്നും ഉരുത്തിരിഞ്ഞതുമാണ്. കൃപ നൽകാൻ മാതാവിന്  സ്വന്തമായ ശക്തിയില്ല.

രക്ഷയുടെ പൂർത്തീകരണം  ക്രിസ്തുവിലാണ്. മാതാവിന് ക്രിസ്തുവിനൊപ്പം തുല്യത നൽകാനാവില്ല. മറിയത്തിൻ്റെ സഹകരണം ക്രിസ്തു മനുഷ്യർക്കുവേണ്ടി നൽകിയ രക്ഷയിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. അതില്ലാതെ മാതാവിന്റെ സഹകരണം അസാധ്യമാണ്. മാതാവിന്റെ ഇടപെടലുകൾ  ക്രിസ്തുവിൻ്റെ  യാഗത്തെ അനിവാര്യമാക്കുകയോ, പൂർണ്ണത വരുത്തുകയോ ചെയ്യുന്നില്ല, എന്തെന്നാൽ ആ യാഗം തന്നിൽത്തന്നെ തികച്ചും മതിയായതായിരുന്നു. മാതാവിന്റെ ഇടപെടലുകൾ കൃപയെ ജനിപ്പിക്കുന്നവയല്ല, ദൈവത്തെ നിർബന്ധിതനാക്കാനാവില്ല. ദൈവജനത്തിന്റെ അമ്മയെന്ന നിലയിൽ മാതാവ് തന്റെ പുത്രന്റെ യോഗ്യതകളിൽ നിന്ന് നമുക്കായി കൃപ സ്വീകരിക്കുന്നു.

ക്രിസ്തുവിലല്ലാതെ കൃപയിൽ മറ്റൊരു മധ്യസ്ഥതയും ഇല്ലാത്തതിനാലാണ്, 'മധ്യസ്ഥ' (Mediatrix) എന്ന പ്രയോഗം പ്രശ്‌നകരമായി കരുതുന്നത്. ദൈവവും മനുഷ്യനുമെന്ന നിലയിലാണ് ക്രിസ്തു ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഏകമധ്യസ്ഥനായത്. മറിയത്തിൻ്റെ പങ്ക് ‘സഹകരണം, ‘മാതൃസഹായം, ‘നിരവധിയായ അനുഗ്രഹങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനാസഹായം എന്നീ സംജ്ഞകളാൽ വിശദീകരിക്കുന്നതാണ് ഉചിതം. 'മധ്യസ്ഥ' എന്ന പദം, ക്രിസ്തുവിൻ്റെ ഏക മധ്യസ്ഥതയെ നിരാകരിക്കുന്നില്ലെന്നും, അവൾ ക്രിസ്തുവിൻ്റെ ഏക പ്രവർത്തിയിൽ പങ്കുചേരുന്ന ഒരു മാദ്ധ്യമം മാത്രമാണെന്നും, വ്യക്തമായി നിർവചിക്കപ്പെടുന്നില്ലെങ്കിൽ, അത് ക്രിസ്തുവിൻ്റെ അതുല്യമായ സ്ഥാനത്തെ ചെറുതാക്കിയേക്കാം.

വിശ്വസ്തരായ ദൈവജനത്തിന്റെ മാതാവ് എന്ന ഈ മാർഗ്ഗ രേഖയുടെ  അനിവാര്യതയ്ക്ക് കാരണം, മറിയത്തിൻ്റെ ശക്തികളെയും സ്ഥാനത്തെയും അതിശയോക്തിപരമായി അവതരിപ്പിച്ച് 'ദേവതുല്യം' ആക്കാനുള്ള പ്രവണത ആഗോളതലത്തിൽ തന്നെ ദൈവശാസ്ത്രപരമായ ഒരു വൈകല്യമായി വ്യാപിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ്. ചില സാഹചര്യങ്ങളിൽ അത് വ്യാഖ്യാനങ്ങളിലാണെങ്കിൽ കൂടുതലും അത് ഭക്തിരൂപങ്ങളിലാണ് പ്രകടമായുള്ളത്.

മരിയഭക്തിയുടെ പേരിലുള്ള ചില ആചാരങ്ങൾ വഴി രക്ഷ  ക്രിസ്തുവിൻ്റെ പ്രബോധനത്തോടുള്ള വ്യക്തിപരമായ പ്രതിബദ്ധതയെ അപ്രധാനമാക്കി, ഏതെങ്കിലും പ്രത്യേക മരിയൻ ആചാരത്തിലൂടെയോ ഭക്തിയിലൂടെയോ ഉറപ്പിക്കാൻ ശ്രമിക്കുന്നത്  മാനവികസ്ഥിതിയെ സംബന്ധിച്ച (Anthropological Distortion) ഒരു വൈകല്യമായി ഈ മാർഗരേഖ കാണുന്നു. ഏതെങ്കിലും മരിയൻ രൂപങ്ങളും തീർത്ഥാടനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അത്ഭുതവാദങ്ങളും പ്രത്യേക പ്രാർത്ഥനകളും വിശ്വാസത്തിൻ്റെ കേന്ദ്രബിന്ദുവാകുമ്പോൾ, അത് ക്രിസ്തീയ വിശ്വാസത്തെ ക്ഷയിപ്പിക്കുകയും അവതരിച്ച പുത്രൻ്റെ കേന്ദ്രീകൃത സ്ഥാനത്തെ മറയ്ക്കുകയും ചെയ്യുന്നു. ക്രിസ്തുവിജ്ഞാനീയപരമായ (Christological Distortion) വൈകല്യമാണത്. സഭയുടെ ഐക്യത്തിലും കൂദാശ ജീവിതത്തിലുമുപരി മറിയത്തോടുള്ള ഭക്തി ക്രിസ്തീയ താദാത്മ്യതയുടെ പ്രാഥമിക അടയാളമായി മാറ്റപ്പെടുമ്പോൾ അതൊരു സഭാപരമായ വൈകല്യവും (Ecclesiological Distortion) ആണ്. മരിയൻ -ജപമാല പ്രദക്ഷിണങ്ങളും വിശ്വാസ റാലികളും ക്രിസ്തീയതയുടെ പ്രകടനമാണെന്നു കാണിക്കുന്നത് സാമൂഹികമായ ശക്തിപ്രകടനമായി തീരാറില്ലേ?  മേല്പറഞ്ഞ പശ്ചാത്തലങ്ങളിൽ ഒക്കെയും പ്രത്യക്ഷത്തിൽ ദിവ്യകാരുണ്യഭക്തിയും ആരാധനകളും, സുവിശേഷ പ്രഘോഷണങ്ങളും ഉണ്ടായിരിക്കാം. തങ്ങൾക്കൊരപഭ്രംശവും സംഭവിച്ചിട്ടില്ലെന്ന വാദവും അവർ ഉന്നയിച്ചേക്കാം. എങ്കിലും, ഭക്തികളോ ആചാരങ്ങളോ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയോ, അല്ലെങ്കിൽ സിദ്ധാന്തപരമോ ഭക്തിപരമോ ആയ അതിരുവിട്ട നിലയിലേക്ക് തള്ളിവിടപ്പെടുകയോ ചെയ്യുമ്പോൾ, അവ ഗൗരവപരമായ അസന്തുലിതാവസ്ഥകൾ സൃഷ്ടിക്കുന്നുണ്ട്. മരിയഭക്തി ആഗ്രഹപ്രാപ്തിക്കായുള്ള എളുപ്പവഴിയല്ല, മരിയഭക്തി മാതാവിനോടൊപ്പം ക്രിസ്തുവിനെ അനുഗമിക്കുന്നതാണ്. അതിനു സഹായിക്കേണ്ട പ്രാര്ഥനാധ്യാനമാണ് ജപമാല. ജപമാലയുടെ ശക്തി, അതും എഴുതവണയും ആയിരം തവണയും ചൊല്ലിയാലുള്ള ഫലം, നന്മനിറഞ്ഞ മറിയം എത്രയും ദയയുള്ള മാതാവേ തുടങ്ങിയ പ്രാർത്ഥനകൾ ആവർത്തിക്കുന്നതിന്റെയും എഴുതുന്നതിന്റെയും ശക്തി, കൊന്ത കെട്ടുന്നത് കൊണ്ടുള്ള പ്രത്യേക ശക്തി തുടങ്ങിയ ഭാഷ ഭക്തിയുടെ യന്ത്രികതയാണ്. ഭക്തി യന്ത്രികവത്കരിക്കപ്പെടുകയും മന്ത്രികവൽക്കരിക്കപ്പെടുകയും കാര്യസാധ്യങ്ങൾക്കായുള്ള ഉപാധിയായിത്തീരുകയും ചെയ്യുമ്പോൾ അവ മരിയഭക്തി പോലുമല്ല. അത്തരം പ്രവണതകൾ ഭക്തിയുടെ നിറത്തിലുള്ള മനോരഞ്ജകമായ വൈകാരിക അഭ്യാസങ്ങൾ മാത്രമാണ്.

അതുകൊണ്ട്, 'വിശ്വസ്തരായ ദൈവജനത്തിന്റെ അമ്മ ' എന്നതിൻ്റെ ലക്ഷ്യം മരിയൻ ഭക്തിയെ പരിമിതപ്പെടുത്തുകയല്ല, മറിച്ച് വചനത്തിലും പാരമ്പര്യത്തിലും ക്രിസ്തുവിരഹസ്യത്തിലും ഉറപ്പിച്ചുകൊണ്ട് മറിയത്തോടുള്ള സ്നേഹത്തെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഈ സമീപനം മറിയത്തിൻ്റെ സ്ഥാനം, അതുല്യമായ എന്നാൽ എന്നും തുറവിയുള്ള വിശ്വസ്തയുടെ സ്ഥാനമായി നിലനിർത്തുന്നു.

🎬

വീണ്ടെടുപ്പ് എന്നത് ദൈവത്തിനു മാത്രം സാധ്യമായതാണെന്നും, മറിയം ദൈവമല്ലാത്തതിനാൽ മറിയത്തിനു വീണ്ടെടുപ്പ് സാധ്യമല്ലെന്നും, എന്നാൽ, ഏറ്റവും ആത്മാർത്ഥമായും സമർപ്പണത്തോടെയും ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതിയിൽ മനുഷ്യവംശത്തിലെ ഏറ്റവും യോഗ്യയായി മറിയം സഹകരിച്ചുവെന്നും ഓർമ്മിപ്പിക്കുകയാണ് Mater Populi Fidelis. ദൈവ-മനുഷ്യ സ്വഭാവം കൊണ്ട് ക്രിസ്തുവിനു സാധ്യമായ മാധ്യസ്ഥം മറിയത്തിനു സാധ്യമല്ല, കാരണം മാതാവ് മനുഷ്യവംശത്തിലെ അംഗമാണ്.

അതിശയോക്തി അതിന്റെ പാരമ്യത്തിലേക്കു കൊണ്ടെത്തിച്ചു ഭക്തിയെ കാല്പനികമാക്കുന്ന അവസ്ഥ അത് മറിയത്തോടുള്ള ആദരവല്ല. മറിയം സത്യത്തിൽ എന്താണോ അതിനെ ഗ്രഹിക്കുകയും, ആ രഹസ്യത്തെ ജീവിക്കുകയും ചെയ്യുകയെന്നതാണ് കൃപയിൽ ഫലദായകമാകുന്നത്.
--------------------------------
"സമയത്തിന്മേലുള്ള അധികാരം മാതാവിന് നൽകപ്പെട്ടിരിക്കുന്നു" എന്നുള്ള പുതിയ പ്രബോധനം പ്രചാരത്തിലുണ്ട്. അനന്തതയിൽ വസിക്കുന്ന ദൈവം സമയതോട് ചേർന്നു വരുന്നത് സൃഷ്ടിയുമായി ബന്ധപ്പെടുത്തിയാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടിയിൽത്തന്നെയാണ് സമയത്തിന്റെയും ഉത്ഭവം. ദിനരാത്രങ്ങളുടെയും വർഷഋതുക്കളുടെയും ചരിത്രപുരോഗതിയുടെ ഘട്ടങ്ങളെയും ക്രോണോസ് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നു. എന്നാൽ നിർണ്ണായകമായ പ്രധാന സംഭവങ്ങളെ സൂചിപ്പിക്കുന്നത് കൈറോസ് എന്ന പദം കൊണ്ടാണ്. രക്ഷാകരമായ സംഭവങ്ങളെ സൂചിപ്പിക്കാൻ വി യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത് ഹോറ എന്ന വാക്കാണ്. വിശ്വാസത്തിലേക്കു തുറക്കുന്ന സമയമായാണ് ശിഷ്യർക്ക് കാനായിലെ അത്ഭുതം അനുഭവമായത്. എന്നാൽ 'ആ മണിക്കൂറിനായി' വിശ്വാസത്തിന്റെ വഴിയേ പിന്നെയും നടക്കേണ്ടതായുണ്ട്. 'എന്റെ സമയം ഇനിയും ആയിട്ടില്ല' എന്നതിൽ ക്രിസ്തു തന്റെ മനസ്സിൽ കുറേക്കാലം കൂടിക്കഴിഞ്ഞായിരുന്നു തൻ ചെയ്യാനിരുന്നതെല്ലാം ചെയ്യാൻ പദ്ധതിയിട്ടിരുന്നതെന്ന അർത്ഥമില്ല. മാനവീയവും മാതൃസഹജവുമായ അനുകമ്പയാണ് മറിയം കാനയിൽ പ്രകടമാക്കുന്നത്. ആ മണിക്കൂറിനെക്കുറിച്ചുള്ളത് ദൈവത്തിന്റെ പദ്ധതിയാണ്. അത് നിർബന്ധിതമാക്കാൻ മാതാവിനാവില്ല.
എന്നാൽ ഇതൊന്നുമല്ല സമയത്തിന് അധികാരം നൽകപ്പെട്ടിരിക്കുന്ന മാതാവ് ചെയ്യുന്നത്. ഭക്തിരൂപങ്ങളിൽ സ്വാഭാവികമായും കാണപ്പെടുന്ന ആഗ്രഹസാധ്യങ്ങൾക്ക് സാധൂകരണമാകും വിധം ഈ വചനഭാഗത്തെ തെറ്റായ വ്യാഖ്യാനം നൽകി അവതരിപ്പിക്കുകയാണ്. കാലവിളംബം വന്നു പോകുന്ന കാര്യങ്ങൾക്കു സമയത്തിന്മേലാ അധികാരമുള്ള മാതാവ് തീർപ്പുണ്ടാക്കുന്നു എന്നത് വിശ്വസനീയമായ സൂത്രവാക്യമാണ്. എന്നാൽ വചനാടിസ്ഥാനത്തിലോ ദൈവശാസ്ത്രപരമായോ അത് ശരിയല്ല. ഉദ്ദിഷ്ടകാര്യപ്രാപ്തിയുടെ അതിസങ്കീർണ്ണമായ ഒരു സംവിധാനത്തിലാണ് ഈ പ്രത്യേക മരിയഭക്തി ഉരിത്തിരിഞ്ഞിട്ടുള്ളതും നിലനിൽക്കുന്നതും. പ്രത്യേകമായുള്ള ദൈവിക വെളിപാടുകൾ, പ്രത്യേക അർച്ചന വസ്തുക്കൾ, നിശ്ചിതമായ പ്രാർത്ഥനാ സമയങ്ങൾ, കണിശമായി പാലിക്കാത്തപക്ഷം നഷ്ടമായേക്കാവുന്ന അനുഗ്രഹങ്ങൾ, മാന്ത്രികത നിറഞ്ഞ ശൈലികളാണവ. വ്യക്തത ആവശ്യമായിവന്ന മാറിയ സംജ്ഞകളെക്കാൾ സങ്കീർണ്ണമാണ് പ്രകീർത്തിക്കപ്പെടുന്ന ഈ ഭക്തസംവിധാനം.

ഒക്‌ടോബർ 26, 2025

എന്റെ ശരികളും അവരുടെ ശരികളും

 എന്റെ ശരികളും അവരുടെ ശരികളും ഞാൻ കാണുന്ന തെറ്റുകളും അവർ കാണുന്ന തെറ്റുകളും അവകാശങ്ങളാക്കപ്പെടാൻ മത്സരിക്കുന്ന ക്രൂരരാഷ്ട്രീയം ഭയാനകമായ ഭാവിയെ ഇപ്പോൾത്തന്നെ കാണിച്ചുതരുന്നുണ്ട്. വെറുപ്പും അകൽച്ചയും ശത്രുതയും കൊണ്ട് സ്വയം നിലനിൽപ്പ് ഉറപ്പാക്കുന്ന മതസംവിധാനങ്ങൾ വരണ്ടു സ്വയം മുറിവേൽപ്പിക്കുന്ന വിഷമുള്ളുകളാണ്. മതചിഹ്നങ്ങളും പ്രാർത്ഥനകളും വേഷങ്ങളും അസ്വസ്ഥതയും ഭയവും ഉണ്ടാക്കിത്തുടങ്ങിയത് പെട്ടെന്നുണ്ടായ പ്രതിഭാസമല്ല. വളരെ വിദഗ്ദമായി നിർമ്മിച്ചെടുത്ത സാംസ്കാരികാന്തരീക്ഷത്തിൽ  ഉയർന്നു വരുന്ന സ്വാഭാവിക മാനസികാവസ്ഥകളാണവ. മതകേന്ദ്രങ്ങളും പ്രഭാഷണങ്ങളും, നേതാക്കളും, ആഘോഷങ്ങളും അതിനായി സമർത്ഥമായി ഉപയോഗിക്കപ്പെട്ടു. ദൈവത്തിന്റെയും മതത്തിന്റെയും പേരിലായിരുന്നതിനാൽ എല്ലാം വിശുദ്ധമായിരുന്നു. അശുദ്ധി നിറഞ്ഞു പുഴുത്തു നാറിത്തുടങ്ങി. വെറുപ്പും ശത്രുതയും തീവ്രവും ആഴവുമായ കീർത്തനങ്ങൾ  രൂപപ്പെടുത്തും. 'അവരെ' വെറുക്കുക സംശയിക്കുക ഭയക്കുക എന്നത് ദൈവസ്വരമായി മന്ത്രിക്കപ്പെടും. കാലത്തിനു തിരുത്തുവാൻ കഴിയാത്തവിധം അവർ ശരികളെ സൃഷ്ടിച്ചുകഴിഞ്ഞു. അത് 'അവരെ' അസ്വസ്ഥപ്പെടുത്തുന്ന ശരികളാവണമെന്ന നിർബന്ധം ഓരോരുത്തരെയും സ്വയം ഇരുമ്പു ഗോളങ്ങളിൽ അടക്കുകയാണ്. അതിനുള്ളിൽ സ്വാതന്ത്ര്യം, വിശുദ്ധി, സ്വർഗ്ഗലോകം, മതപാലനം എല്ലാം പൂർണ്ണവുമാണ്. ഈ ദുർഗന്ധത്തെ ചൂണ്ടിക്കാണിക്കുന്ന പ്രവാചകരുണ്ടാവട്ടെ ഓരോ മതത്തിലും. 

ഒക്‌ടോബർ 19, 2025

പ്രാർത്ഥന: ജീവിതശൈലി

നീതിരഹിതനായ ന്യായാധിപന്റെ കഥ, ദൈവവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ എത്രയെളുപ്പം വികലമായേക്കാം എന്നതിനെക്കുറിച്ചുള്ള യേശുവിൻ്റെ അത്യധികം ഉൾക്കാഴ്ചയുള്ള ഉപദേശങ്ങളിൽ ഒന്നാണ്. വിധവയുടെ നിരന്തരമായ നിർബന്ധം ഇടവിടാതെ പ്രാർത്ഥിക്കണമെന്നതിനു നമുക്ക് മാതൃകയാണ്. എന്നാൽ ന്യായാധിപനെപ്പോലെ ദൈവത്തെ എളുപ്പത്തിൽ വഴങ്ങാത്ത, നിർബന്ധിതനാക്കപ്പെടേണ്ട ഒരാളായി ചിത്രീകരിക്കുന്നത് ശരിയല്ല. അത് സംഭവിക്കാറുണ്ടായിരുന്നതിനെ വിമർശിക്കുകകൂടിയാണ് ക്രിസ്തു.  "ചോദിച്ചുകൊണ്ടേയിരിക്കുക, മുട്ടിക്കൊണ്ടേയിരിക്കുക, ഒടുവിൽ ദൈവം വഴങ്ങും!" എന്ന രീതിയിൽ ഉപമ കേവലം നിരന്തരമായ പ്രാർത്ഥനയ്ക്കുള്ള ആഹ്വാനമായി വ്യാഖ്യാനിക്കപ്പെടുന്നു.

 പ്രാർത്ഥനയിലെ സ്ഥിരോത്സാഹം ആവശ്യമാണെങ്കിലും, കഥയിലെ യേശുവിൻ്റെ ഉദ്ദേശ്യം അതിലും ആഴത്തിലുള്ളതാണ്. യേശു പറയുന്നത് ഇതാണ്: "ദൈവത്തെയോ മനുഷ്യനെയോ ഒട്ടും കാര്യമാക്കാത്ത ഒരു നീതിരഹിതനായ  ന്യായാധിപൻ പോലും നിരന്തരമായ അപേക്ഷകൾക്ക് വഴങ്ങുമെങ്കിൽ, നിങ്ങളുടെ നന്മയ്ക്കായി ആഗ്രഹിക്കുന്ന സ്നേഹവാനായ സ്വർഗ്ഗീയ പിതാവ് നിങ്ങൾക്ക് വേണ്ടി എത്രയധികം കേൾക്കുകയും പ്രവർത്തിക്കുകയും ചെയ്യും!"

ഫരിസേയ സമ്പ്രദായം, അതിൻ്റെ ഭക്തിപരമായ എല്ലാ കാര്യങ്ങളോടും കൂടി, ദൈവത്തെ പലപ്പോഴും ദൂരെയുള്ള ഒരു നിയമപരമായ ന്യായാധിപനായിട്ടാണ് നിലനിർത്തിയത്. അവൻ പുണ്യങ്ങളും പാപങ്ങളും സൂക്ഷ്മമായി തൂക്കിനോക്കുകയും, അനന്തമായ ആചാരങ്ങളും സങ്കീർണ്ണമായ നിയമങ്ങളോടുള്ള തികഞ്ഞ അനുസരണയും ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയുള്ള ഒരു സമ്പ്രദായത്തിൽ, പ്രാർത്ഥന ഒരു ഹൃദയബന്ധം എന്നതിലുപരി, ഒരാളുടെ യോഗ്യത തെളിയിക്കുന്നതിനുള്ള ഇടപാടും, ദൈവാനുഗ്രഹം നേടുന്നതിനുള്ള ഒരു മാർഗ്ഗവുമായി മാറി. ഇത് ആളുകളിൽ വലിയ ആത്മീയ ഭാരവും, ഉത്കണ്ഠയും, കുറ്റബോധവും, തീർക്കാനാവാത്ത അയോഗ്യതയും എന്ന നിരന്തരമായ ഭയവും സൃഷ്ടിച്ചു.

ദൈവം നമുക്കായൊരുക്കിയിരിക്കുന്ന ഭവനത്തെ ക്രിസ്തു നമുക്ക് തന്നു. "ഞാനാകുന്നു വാതിൽ" എന്ന് യേശു പറഞ്ഞു. വീട്ടിൽ സംഭാഷണത്തിലേർപ്പെടാൻ നമ്മെ പരിചയപ്പെടുത്തുകയും ചെയ്തുപ്രാർത്ഥന വീട്ടിലെ ഒരു സംഭാഷണമാണ്. സ്നേഹമുള്ള ഒരു ഭവനാന്തരീക്ഷത്തിലല്ലാതെ മറ്റെവിടെയാണ് നമുക്ക് യഥാർത്ഥ നീതി കണ്ടെത്താൻ കഴിയുക? നമ്മൾ പറയുന്നതിനേക്കാളും ചെയ്യുന്നതിനേക്കാളും ഉപരിയായി, യഥാർത്ഥ പ്രാർത്ഥന ഒരു മനോഭാവവും വളർച്ചയുമാണ്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, പ്രാർത്ഥന ദൈവത്തിൻ്റെ നീതിക്ക് വേണ്ടിയുള്ള ഒരു തുറവിയാണ്. നാം ദൈവത്തിൻ്റെ പ്രവർത്തിയെ തേടുമ്പോൾ, വ്യക്തിപരമായ ആവശ്യങ്ങൾക്കോ ആത്മീയ വളർച്ചയ്ക്കോ വേണ്ടി അപേക്ഷിക്കുമ്പോൾ, അത് ശൂന്യത നിറഞ്ഞ ലോകത്തിൽ ദൈവത്തിൻ്റെ നീതിയുള്ള ക്രമം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ആഹ്വാനമാണ്.

യേശു നമ്മെ പഠിപ്പിച്ച പ്രാർത്ഥന ദൈവത്തിൻ്റെ നീതിയുള്ള ഭരണത്തെക്കുറിച്ചാണ്. "നിൻ്റെ രാജ്യം വരണമേ, നിൻ്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ," എന്നത് ഒരു അപേക്ഷ മാത്രമല്ല, നമ്മുടെ ജീവിതത്തിൽ ദൈവഹിതത്തിനുള്ള ഒരു തുറവിയാണ്. നീതിയും, തുല്യതയും, സത്യസന്ധതയുമുള്ള ഒരു ജീവിതക്രമത്തിനായുള്ള ആത്യന്തികമായ അപേക്ഷയാണിത്. അതുപോലെ, "അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്ക് തരേണമേ" എന്നത് സാമ്പത്തിക നീതിക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള ആഗ്രഹവും, അതിനുവേണ്ടി പ്രവർത്തിക്കാനുള്ള മനസ്സും കാണിക്കുന്നു. "ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് കടപ്പെട്ടവരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ, ഞങ്ങളുടെ കടങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ" എന്നത് സമാധാനവും അനുരഞ്ജനവും പുനഃസ്ഥാപിക്കാനുള്ള ആഗ്രഹവും, ക്ഷമിക്കാനും അനുരഞ്ജനപ്പെടാനുമുള്ള സന്നദ്ധതയും തേടുന്നു.

 പ്രാർത്ഥനയിൽ ദൈവഹിതം തേടുന്നത് സത്യത്തിലും നീതിയിലും വിശ്വാസത്തിലുമുള്ള വളർച്ചയിലൂടെയാണ് നമ്മെ നയിക്കുന്നത്. അത് യഥാർത്ഥ കൂട്ടായ്മയ്ക്ക് അത്യന്താപേക്ഷിതമായ ഒരന്തരീക്ഷമാണ്.  പ്രാർത്ഥന, ഒരു മറയുമില്ലാതെ ഒരാളുടെ സാഹചര്യങ്ങളെയും ആവശ്യങ്ങളെയും കുറവുകളെയും ആത്മാർത്ഥമായ ഉദ്ദേശങ്ങളെയും അംഗീകരിക്കുന്നു. ഭക്തിയുടെയോ, മതപരമായ ചിട്ടകളുടെയോ, സാമൂഹ്യപ്രവർത്തനങ്ങളുടെയോ പേരിൽ ഒളികേന്ദ്രങ്ങൾ തേടുന്നതിൽ നിന്നുള്ള സ്വാതന്ത്ര്യം കൂടിയാണത്.

പ്രാർത്ഥന നമ്മെ നമ്മളുമായി മുഖാമുഖം വരാൻ വെല്ലുവിളിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ സത്യം നമുക്ക് മുമ്പിലായിരിക്കുമ്പോൾ, പ്രാർത്ഥനയിൽ നമുക്ക് ആത്മവിശ്വാസം നൽകുന്നത് ദൈവം നീതിമാനാണ് എന്ന നമ്മുടെ വിശ്വാസമാണ്. അവൻ നമ്മുടെ ആത്മാർത്ഥമായ അപേക്ഷകളോട് അവൻ്റെ തികഞ്ഞ ഇഷ്ടത്തിനനുസരിച്ച് പ്രതികരിക്കും.

അതിനാൽ, പ്രാർത്ഥന ഒരു വ്യക്തിപരമായ അപേക്ഷ മാത്രമല്ല, നമ്മുടെ ഇഷ്ടത്തെ ദൈവത്തിൻ്റെ നീതിയോട് ചേർത്തുനിർത്തുന്നതാണ്. പ്രാർത്ഥന ഒരിക്കലും ഒരു മതപരമായ പ്രവർത്തിയല്ല, അതൊരു ജീവിതശൈലിയാണ്.

ദൈവത്തെ സമീപിക്കാനുള്ള ഏറ്റവും നല്ല വഴി, കഠിനമായി യാചിക്കുകയും, അപേക്ഷിക്കുകയും, നിസ്സഹായത സഹിക്കുകയും ചെയ്യുകയാണെന്ന് എത്ര തവണ പല വിധത്തിൽ നമ്മൾ കേൾക്കുന്നു! ക്രിസ്തുവിൽ നമ്മെ വസിക്കാൻ ഒരുക്കിയ സ്നേഹവാനായ പിതാവായി നാം അവനെ സ്വീകരിക്കുമ്പോൾ, പ്രാർത്ഥനയുടെ മുഴുവൻ സ്വഭാവവും രൂപാന്തരപ്പെടുന്നു. പ്രാർത്ഥന വീടിന്റെ സുരക്ഷിതമായ അന്തരീക്ഷത്തിലെ ആത്മാർത്ഥമായ സംഭാഷണമായി മാറുന്നു.

നമ്മുടെ യഥാർത്ഥ സ്വത്വത്തെനമ്മുടെ ആവശ്യങ്ങൾ, നമ്മുടെ കുറവുകൾ, നമ്മുടെ ആഴമായ ഉദ്ദേശ്യങ്ങൾഭക്തിയുടെയോ പ്രവർത്തനത്തിൻ്റെയോ ഭാവങ്ങൾ ഇല്ലാതെ തുറന്നുകാട്ടുന്ന സമൂലമായ ഒരു ആശ്രയബോധമാണ്.

പ്രാർത്ഥിക്കുക എന്നാൽ നമ്മുടെ കാര്യങ്ങൾ ന്യായീകരിക്കേണ്ടിവരുന്ന, ദൈവത്തിൻ്റെ നിയമപരമായ  വിധിന്യായത്തെ ഭയപ്പെടുന്ന, സ്വയം-നീതിയുടെ ഒറ്റപ്പെട്ട കോടതിയിൽ സ്വന്തം യോഗ്യതകൾ ന്യായീകരിക്കേണ്ടിവരുന്ന പ്രക്രിയയല്ല.

പ്രാർത്ഥന "നിൻ്റെ രാജ്യം വരണമേ, നിൻ്റെ ഇഷ്ടം പൂർത്തിയാകണമേ" എന്ന ക്രിസ്തുവിൻ്റെ ആഗ്രഹത്തെ പൂർണ്ണമായി സ്വീകരിക്കുകയെന്നാണ്. നമ്മുടെ ഉത്കണ്ഠാകുലമായ, സ്വാർത്ഥപരമായ ഇഷ്ടത്തെ അവൻ്റെ സൗമ്യവും നീതിയും ജീവൻ നൽകുന്നതുമായ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുന്ന ദൈവത്തിൻ്റെ നീതിയിലുള്ള ഒരു തുറവിയാണിത്. 

🎬

സാമുദായിക വാദങ്ങൾ

കേരളത്തിലെ വാർത്തകളും വിവാദങ്ങളും അടുത്ത് കാണാൻ ആവശ്യമായത് അവ ഏത് കൂട്ടത്തിന്/പാർട്ടിക്ക് ലാഭമുണ്ടാക്കുന്നു എന്നതാണ്. അറിഞ്ഞോ അറിയാതെയോ തലവെച്ചുകൊടുക്കുന്ന ഓരോ സങ്കുചിത സമവാക്യവും നമ്മുടെ സാമൂഹിക പരിസ്ഥിതിയെ പുനർനിർവചിക്കുന്നയാവുകയാണ് ഈ കാലത്ത്. മാനുഷിക അവകാശങ്ങൾ, മതപരമായ അവകാശങ്ങൾ, സാമുദായിക അവകാശങ്ങൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവ കൂട്ടിക്കുഴക്കാനാവും വിധം നിർവചിക്കപ്പെടാതെ നിൽക്കുന്നവയാണോ? ആണെങ്കിൽ അവ പരിഹരിക്കപ്പെടണം.

സാമുദായിക വാദങ്ങൾ സാമൂഹികജീവിത സാധ്യതകളെ തടസ്സപ്പെടുത്തുന്നു എന്നത് സാമുദായികമായ അപക്വതകളാണ് സൂചിപ്പിക്കുന്നത്. വിശ്വാസങ്ങളും, മതവും, രാഷ്ട്രീയചിന്തകളും സമൂഹത്തിൻ്റെ വളർച്ചക്കായുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നതിന് പകരം വിഭാഗീയമാവും വിധം ഉപയോഗിക്കപ്പെടുമ്പോൾ അവ സ്വയം നഷ്ടപ്പെടുകയാണ്. ഹ്രസ്വമായ ലാഭങ്ങൾക്കപ്പുറം , സമൂഹത്തിന് ആവശ്യമായിരുന്ന ഉൾക്കരുത്ത് പകരാൻ പരാജയപ്പെടുന്ന മതങ്ങളും രാഷ്ട്രീയചിന്തകളും സ്വയം പുനർനിർവചിക്കാൻ കഴിയേണ്ടതാണ്. വ്യത്യസ്തതകളെ ദൃഡീകരിക്കുന്ന സമുദായ സങ്കുചിതത്വങ്ങൾ ശിലാകവചങ്ങൾ തീർത്തു സ്വയം നശിക്കുകയാണ്. നിലനിൽപ്പിനായുള്ള അധികാരമത്സരങ്ങളെ വിശ്വാസത്തിൻ്റെയും സമ്പ്രദായങ്ങളുടെയും രാഷ്ട്രീയധാർമികതയുടേയും വിശുദ്ധവസ്ത്രങ്ങൾ അണിയിക്കാൻ എളുപ്പമാണ്.

സാമുദായികമായി നിൽക്കുമ്പോഴും എന്തുകൊണ്ടാണ് സമൂഹമായി ചിന്തിക്കാനും സംസാരിക്കാനും നമുക്ക് കഴിയാത്തത്?കോവിഡും പേവിഷബാധയും പോലെ എല്ലാവരും കരുതിയിരിക്കേണ്ട ഒരു സമയമാണിത്. സാമൂഹിക സാംസ്‌കാരിക എഞ്ചിനീറിങ് നടത്തുന്ന പൈശാചിക സത്വങ്ങൾ സകലതും മലിനപ്പെടുത്തുകയാണ്. രാഷ്ട്രീയപാർട്ടികളാവട്ടെ, മതങ്ങളാവട്ടെ, 'അവർക്കു' നോവുന്ന പോലെ നയങ്ങൾ രൂപപ്പെടുത്തിയെങ്കിലേ അവിടെ പ്രകോപിതരാവുന്നവരിൽ സാമൂഹിക മേൽക്കോയ്മ ഏല്പിക്കാൻ കഴിയൂ. ഒരു ബോഡ് വെയ്ക്കുന്നതും, വസ്ത്രം ധരിക്കുന്നതും, ഭക്ഷണശീലയുമെല്ലാം ഇതിൽ ഘടകങ്ങളാണ്. എളുപ്പം ഭയക്കുകയും വേദനിക്കുകയും ചെയ്യുന്ന ഏങ്ങലുകളും, ഞങ്ങളുടേതായ ചട്ടവട്ടങ്ങൾ എന്നും എവിടെയും വെള്ളവും വായുവും പോലെ ദൈവനിശിതങ്ങളാണ് എന്ന കടുംപിടുത്തങ്ങളും അധികാരത്തിനായുള്ള  സാമൂഹിക അധീശത്വങ്ങൾക്കായുള്ള മുറവിളികളാണ്. അകൽച്ചകൾക്കായുള്ള സാധൂകരണത്തിനായി ദൈവത്തെയും ദൈവത്തിന്റേതായി കല്പിക്കപ്പെട്ട സമ്പ്രദായങ്ങളെയും ഉയർത്തിക്കാണിക്കുന്നത് ദൈവദൂഷണമാണ്. സത്തയില്ലാതെ വിലപേശപ്പെടുന്ന മാനവിക/ജനാധിപത്യ/ മതേതര  മൂല്യങ്ങളും  അതിൽത്തന്നെ മൃതമാണ്. 

ഒക്‌ടോബർ 05, 2025

വ്യാകുല മാതാവിന്റെ ഭക്തി

മാതാവിന്റെ ഏഴു ദുഃഖങ്ങളെക്കുറിച്ചാണ് വ്യാകുല മാതാവിന്റെ ഭക്തിയനുസരിച്ച് ധ്യാനിക്കുന്നത്. മനുഷ്യരുടെ എക്കാലത്തെയും യാതനകൾ ക്രിസ്തുവിന്റെ മുറിവുകളാണെങ്കിൽ മാതാവിന്റെ ദുഖങ്ങളും പരിഹരിക്കപ്പെടാത്തതും ആശ്വസിപ്പിക്കപ്പെടാത്തതുമാകും. റാമായിൽ ബാബിലോണിന്റെ ക്രൂരതയിൽ തന്റെ മക്കളെക്കുറിച്ചു വിലപിക്കുന്ന റാഹേലും,  യേശു രക്ഷപ്പെട്ടെങ്കിലും ഹേറോദേസിന്റെ ക്രൂരതയിൽ അന്ന് കൊല്ലപ്പെട്ട ശിശുക്കളും മറിയത്തിന്റെ വേദനകളായിരുന്നില്ലേ?  മറിയത്തിന്റെ വേദനകളെ മനസ്സിലാക്കാനും വണങ്ങാനും മറിയത്തെ നമ്മുടെ അമ്മയായി സ്വീകരിക്കാനും അമ്മയിൽ നിന്നുള്ള വാക്കുകളെന്ന വണ്ണം കേൾക്കാനും തയ്യാറാവുക എന്നതാണ് ആവശ്യമായുള്ളത്.  ഇതാ നിന്റെ അമ്മ എന്നത് ദൈവശാസ്ത്രചർച്ചകൾക്കപ്പുറം ഈ കേൾവിയാണ്. വണക്കമാണ് എന്ന് പറയുമെങ്കിലും എന്തും ചെയ്യാൻ കഴിയുന്ന യുദ്ധം നയിക്കുന്ന വിജയിയായ സർവ്വശക്തയായ ഒരു ദൈവികഭാവം നമ്മുടെ ഭക്തികൾ പല കാലങ്ങളിലും മാതാവിന് നൽകിയിട്ടുണ്ട്. എഴ്വ്യാകുലങ്ങളെക്കുറിച്ചു പോലും അവയിൽനിന്ന് എന്ത് നമുക്ക് കിട്ടാനാകും എന്നാണ് ഘോഷിക്കപ്പെടുന്നത്.  അനിശ്ചിതത്വത്തിന്റെയും, വേര്പാടിന്റെയും മർദ്ദനത്തിന്റെയും കൊലയുടെയും അനുഭവമാണ് നേർക്കാഴ്ചകളായും ആ വ്യാകുലതകൾ മാതാവിന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു. മാതാവിനെ കേൾക്കാൻ ശ്രമിക്കാം, അന്ന് യേശുവിന്റെ സമയത്ത് സഹിച്ചതും, ഇന്ന് നമ്മുടെ സമയത്ത് അറിയുന്ന വേദനകളും ... ലോകത്തിന്റെ വ്യാകുലതകളെ കാണാതെ ഭക്തിയുടെ ആവരണങ്ങളിൽ മറയ്ക്കാനും  കുരിശിലേയോ മാതാവിന്റെയോ വേദനകളെക്കുറിച്ച് സ്വയം അപലപിക്കാനോ ലോകത്തെ കുറ്റം വിധിക്കാനും ശ്രമിക്കുന്ന ആത്മീയ ശൈലികളാണ് നമുക്ക് പരിചിതവും ആശ്വാസ്യവും. മാതാവിന്റെ കണ്ണുനീരിലും സുഗന്ധത്തിലും തൈലത്തിലും പ്രത്യക്ഷീകരണത്തിലും നമ്മൾ അത്ഭുതങ്ങൾ കാണാറുണ്ട്. അവയിലെ ആശ്വാസത്തെ സ്വീകരിക്കാനോ, വേദനകളെ കണ്ടറിഞ്ഞു സാന്ത്വനിപ്പിക്കാനോ നമ്മുടെ ഭക്തികൾ നമ്മുടെ ഹൃദയങ്ങളെ ഒരുക്കിയിട്ടുണ്ടോ? മാതാവിന്റെ രൂപത്തിന് ചുറ്റുമുള്ള ഭക്തികാര്യങ്ങൾ അമ്മക്കോ മക്കൾക്കോ സാന്ത്വനമാകുന്നില്ല. ഓർമ്മിക്കപ്പെടാനുള്ള ചരിത്രനിമിഷങ്ങളായി അവസാനിക്കുന്നവയല്ല മറിയത്തിന്റെ വ്യാകുലതകൾ, അവ ആവർത്തിക്കപ്പെടുന്നവയാണ്.  തന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ച് ഭയപ്പെടുന്ന അമ്മമാരുണ്ട്, വിശന്നു കരയുന്ന കുഞ്ഞുങ്ങളുണ്ട്, തീർത്തും അപരിചിതമായ ഒരു ലോകത്തേക്ക് ചിതറിക്കപ്പെടുന്ന കുഞ്ഞുങ്ങളുണ്ട്,  യുദ്ധവും സംഘർഷങ്ങളും പലായനവും നിർബന്ധിത കുടിയൊഴിപ്പിക്കലും ഇനിയൊരിക്കലും കണ്ടുമുട്ടാത്ത വിധം തകർത്തുകളയുന്ന കുടുംബങ്ങൾ, ആ വ്യാകുലതകൾ നമ്മുടേതാവുന്നുണ്ടോ, സഭയെന്ന നിലയിൽ അത് നമ്മൾ അറിയുന്നുണ്ടോ? അതോ കപട മതരാഷ്ട്രീയത്തിന്റെ കാസ നുകർന്ന് അവയെ പവിത്രീകരിക്കുകയാണോ? അമ്മയെ ആശ്വസിപ്പിക്കുകയെന്നാൽ മക്കൾക്ക് വേണ്ടി കരുതലുണ്ടാവുക എന്നാണ്.  നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊള്ളുമ്പോൾ, ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുമ്പോൾ മാതാവിന്റെ വ്യാകുലതകളെ ആശ്വസിപ്പിക്കുകയാണ്. പ്രത്യക്ഷീകരണങ്ങൾക്കും അടയാളങ്ങൾക്കും ഉപരിയായി കൺമുമ്പിലുള്ള കണ്ണീരണിഞ്ഞ മുഖങ്ങളെ കാണാനാണു വ്യാകുല മാതാവിന്റെ ക്ഷണം. ജീവനുള്ള വിശ്വാസം അറിയാൻ നമുക്ക് കഴിയും, ജീവിക്കുന്ന ദൈവത്തെയും. 

🎬

വിശ്വാസവഴിയേ

വിശ്വാസം എന്നത് ദൈവത്തോടൊപ്പമുള്ള ഒരു ജീവിതം നയിക്കാൻ എങ്ങനെ സാധിക്കുന്നു, നമ്മുടെ ദൈനംദിന യാഥാർത്ഥ്യങ്ങളിൽ ദൈവത്തിൻ്റെ ജീവൻ അനുഭവവേദ്യമാക്കാൻ എങ്ങനെ ശ്രമിക്കുന്നു എന്നിവയെക്കുറിച്ചാണ്. ദൈവത്തിൻ്റെ നന്മയിൽ ഉറച്ചു വിശ്വസിച്ചു കൊണ്ട് ദൈവത്തിൻ്റെ വഴികളെക്കുറിച്ച് ആഴമായി അറിയാൻ ശ്രമിക്കുന്നതും ആ പാതയിൽ നടക്കാൻ ആത്മാർത്ഥമായ പ്രയത്നങ്ങൾ നടത്തുന്നതും,  ആ പാതയിൽ നടക്കാൻ തയ്യാറാകുന്നതും വിശ്വാസത്തിന്റെ വളർച്ചയാണ്.


ദൈവം നമ്മുടെ ജീവിതത്തിൽ സത്യമായും ഉണ്ട് എന്ന് യഥാർത്ഥത്തിൽ അനുഭവിക്കാൻ കഴിയുമ്പോൾ വിശ്വാസം ആഴപ്പെടുന്നു. പലപ്പോഴും നമ്മുടെ വിശ്വാസം അഗ്രാഹ്യമായ ഏതാനം ചിന്തകളായി മാത്രം നിലനിൽക്കുന്നു. നമ്മുടെ ഹൃദയങ്ങളെ സ്വതന്ത്രമായി ദൈവത്തിലേക്ക് ഉയർത്താൻ കഴിയേണ്ടത് പ്രധാനമാണ്. അതിനായി തികച്ചും മാനുഷികവും ഭൗമികവുമായ തലങ്ങളിൽ കൃപയുടെ സാന്നിധ്യത്തെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. നമ്മുടെ സന്തോഷങ്ങളോ, ദുഃഖങ്ങളോ, അഴുക്കുകളോ സൗന്ദര്യമോ, വൈരൂപ്യമോ എന്തുമാകട്ടെ, വിശ്വാസത്തിൻ്റെ പാതയിൽ വ്യക്തിപരമായ സ്പർശം പ്രധാനമാണ്, കാരണം നമ്മുടെ വേരുകൾ കൃപയുടെ സ്പർശം അറിയണം. നമ്മിലെ തീവ്രമായ വികാരങ്ങളും അവയിലെല്ലാം നമ്മൾ ദൈവത്തിൽ നിന്ന് ആഗ്രഹിക്കുന്നതൊക്കെയും,  നമ്മുടെ വികാരങ്ങളിലും ശരീരത്തിലേക്കും സ്വീകരിച്ച് , അത് ആഴത്തിൽ അനുഭവിക്കാൻ തയ്യാറായാൽ, നമ്മുടെ അഭിലാഷങ്ങൾക്ക് കൃപയുടെ സ്പർശം കണ്ടെത്താൻ കഴിയും. 


കൃപയുടെ ജീവിതം ഒരാളുടെ സ്വകാര്യമായ കാര്യമല്ല. ക്രിസ്തുവിൻ്റെ ശരീരത്തിൽ ആയിരിന്നുകൊണ്ടാണ്  നാം വിശ്വാസം അറിയുന്നതും അതിൽ വളരുന്നതും. ഈ ശരീരം നമ്മുടെ കുടുംബമോ, സമൂഹമോ, സൗഹൃദവലയമോ, ക്ലാസ് റൂമോ, ഒരു സ്ഥാപനമോ, ഒരു ഭരണസമിതിയോ അല്ലെങ്കിൽ മുഴുവൻ മനുഷ്യകുലമോ, അല്ലെങ്കിൽ മുഴുവൻ സൃഷ്ടി പോലുമോ ആകാം. ഒരു ശരീരമായിരുന്നു കൊണ്ട് നാം വിശ്വാസത്തിൽ വളരുകയും, പരസ്പരം സഹായിക്കുകയും, പൂർത്തീകരിക്കുകയും ചെയ്യുന്നു.


വിശ്വാസം എന്നത് അനുഗ്രഹങ്ങളുടെയും ദിവ്യാനുഭവങ്ങളുടെയും ഒരു മാന്ത്രിക ലോകത്തേക്ക് നമ്മെ നയിക്കുന്ന ഒരു വൈകാരിക പ്രക്ഷുബ്ദതയല്ല. കൃപയിൽ നിന്ന് ലഭിക്കുന്ന ശക്തിയിൽ ജീവിക്കുന്ന ഒരു ജീവിതമാണത്. സ്വർഗ്ഗീയ മണ്ഡലങ്ങളുടെ അപരിമേയതയിൽ  ജീവിക്കാൻ യേശു നമ്മളോട് ആവശ്യപ്പെടുന്നില്ല. യഥാർത്ഥ വിശ്വാസം നമ്മൾ നടക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന നിലത്തുതന്നെ ക്രിസ്തുവിനോടൊപ്പം നടക്കാൻ വേണ്ട ബലം തരുന്നു. വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ ക്രിസ്തുവിനൊപ്പം നടന്ന്  വിശ്വാസത്തിൽ പക്വത പ്രാപിക്കുവാൻ നമുക്ക് കഴിയുന്നു. ക്രിസ്തുവിൻ്റെ സാമീപ്യവും, ശക്തിയും, ആശ്വാസവും നാം കണ്ടെത്തുന്നു. ക്രിസ്തു നമ്മുടെ ജീവിതത്തെ വ്യാഖ്യാനിക്കുകയും നമ്മെ നയിക്കുകയും ചെയ്യുന്നു.


വിശ്വാസം ഒരു നിർവചനമോ പ്രത്യയശാസ്ത്രമോ അല്ല. ഈ ദിവസങ്ങളിൽ പലപ്പോഴും നാം ഇത്തരം  പ്രത്യയശാസ്ത്രങ്ങളാൽ തെറ്റിദ്ധരിക്കപ്പെടുന്നു. വിശ്വാസത്തിൻ്റെയും ക്രിസ്തീയ ഐക്യത്തിന്റെയുമൊക്കെ തീവ്രവികാരങ്ങളെ ഉപയോഗിച്ച് മനുഷ്യത്വരഹിതവും, അക്രൈസ്തവവും, ഭിന്നിപ്പുണ്ടാക്കുന്നതുമായ മനോഭാവങ്ങളെ അവ പ്രോത്സാഹിപ്പിക്കുന്നു. ചുട്ടെരിയപ്പെടുന്ന, കൈകാലുകൾ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കണ്ടുകൊണ്ട് അവർ ചത്തൊടുങ്ങുന്നത് ദൈവമഹത്വമാണെന്നു വിശ്വാസവ്യാഖ്യാനം നടത്താൻ കഴിയും വിധം ക്രിസ്‌തുശൂന്യതയിലേക്കു വിശ്വാസം അധഃപതിച്ചിട്ടുണ്ട്. വെറുപ്പുനിറഞ്ഞ അത്തരം രാഷ്ട്രീയസമവാക്യങ്ങളിലോ അവയെ ദൃഢപ്പെടുത്തുന്ന പ്രത്യയശാസ്ത്രങ്ങളിലോ വിശ്വാസാനുഭവം നേടാൻ നമുക്ക് കഴിയില്ല; ക്രിസ്തുവിൽ വളരാനും സാധ്യമല്ല. നമ്മൾ തിരഞ്ഞെടുക്കുന്നത് ക്രിസ്തുവിനെയോ അതോ രാഷ്ട്രീയം കലർന്ന മതവീക്ഷണങ്ങളെയോ എന്നത് യഥാർത്ഥത്തിൽ വിശ്വാസത്തിൻ്റെ ഒരു പരീക്ഷണമാണ്. അതിനാൽ, നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കാനുള്ള അപേക്ഷയോടൊപ്പം, ക്രിസ്തുവിലുള്ള യഥാർത്ഥ വിശ്വാസം മനസ്സിലാക്കാനുള്ള കൃപയ്ക്കായും ആ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള കൃപയ്ക്കായും നാം അപേക്ഷിക്കേണ്ടതുണ്ട്. 

🎬

സെപ്റ്റംബർ 30, 2025

ജീവിതചിത്രം

നമ്മുടെയോരോരുത്തരുടേയും ഉള്ളിൽ ജീവിതത്തിന്റേതായ ഒരു ചിത്രം നമ്മൾ വരച്ചുചേർക്കുന്നുണ്ട്. ഓർമ്മകളിൽ ചിലവ മങ്ങിയും ചിലവ തീർത്തും തെളിഞ്ഞും തീർത്തെടുത്ത ഒരു ചിത്രം. ആ ചിത്രത്തിലേക്ക് തീക്ഷ്ണമായ നിറങ്ങളും കറുപ്പും ഇരുട്ടുതന്നെയും നമ്മുടെ ചില വിധിവാചകങ്ങളിലൂടെ കൂട്ടിച്ചേര്ക്കുകയാണ് ഓരോ ദിവസവും. ഞാൻ എത്രയോ ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു, വളരെ കർക്കശമായി പരുഷമായി, ജീവിതം തുലച്ചു കളഞ്ഞിരിക്കുന്നു, സമൂഹം തീർത്തും അന്യമായി നില്കുന്നു, ഒരാളോട് പോലും നന്നായി ഇടപെടാൻ കഴിയുന്നില്ല ... നമ്മുടെ ചിത്രത്തിൽ വരച്ചു ചേർത്തിട്ടുള്ള കറുപ്പ് വരകൾ പലതാണ്.

ഈ ഇരുളിലും ദൈവം ഈ ചിത്രം കാണുന്നുണ്ടോ? ഓരോ വരകളുടെയും അർത്ഥവും വിങ്ങലുകളും ദൈവത്തിനറിയാമോ? സന്ധ്യയായി ഉഷസ്സായി, അത് നല്ലതാണെന്ന് ദൈവം കണ്ടു. ദൈവത്തിൻ്റെ ദിനക്രമത്തിന്റെ രീതി അതായിരുന്നു. നമ്മുടെ എല്ലാ കഥകളും, ചിത്രങ്ങളും ദൈവത്തിൻ്റെ ചരിത്രത്തോട് ചേർന്നതാണ്. ദൈവം തന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു ഈ ചിത്രങ്ങൾ ചിലതു വേദനയോടെതന്നെയാണ്. കാരണം അനേകരെ തകർത്തെറിഞ്ഞ കഥകളും അവയ്ക്കിടയിലുണ്ട്. ജീവൻ തേടുന്ന ഇഴകളിലേക്ക്, ജീവിതത്തിൻ്റെ വേരുകളിലേക്ക് ആഴത്തിലുള്ള കൃപ, ഇറങ്ങിവരുന്നത് കാണുക. കയ്പേറിയ വേദനകളെയും കണ്ണുനീരിനെയും ആശ്വസിപ്പിക്കുന്നതും ആശ്വാസം നൽകുന്നതുമായ കൃപ സ്പർശിക്കുന്നത് അനുഭവിക്കുക. നമ്മളുടെതന്നെ ഹൃദയത്തിൽ നിന്ന് നമ്മളുടെ വേദനകളിലേക്ക് ഒഴുകുന്ന ഒരു കരുണ അവിടെ മുളപൊട്ടും. ഹൃദ്യമായ ആ ആലിംഗനത്തിൻ്റെ രഹസ്യം ഈ സന്ധ്യ നമ്മുടെ നിഴലുകൾക്ക് നൽകട്ടെ. കൃപ അവയെ സമാധാനത്തിലേക്ക് ലയിപ്പിച്ചു ചേർക്കുന്നു. ജീവിതത്തെ ഒരു അഭിഷേകമുള്ള ഒരു പ്രത്യേക കൃപയാക്കി മാറ്റുന്നു.

സൗഖ്യം

 നമ്മുടെ ആന്തരിക അവസ്ഥകളിലേക്കു നമ്മെ കൂടുതൽ അടുത്തു കൊണ്ടുവരികയെന്നത്  സന്ധ്യാസമയത്തിന്റെ ഒരു പ്രത്യേകതയാണ്. നേട്ടങ്ങളുടെ നിർവൃതി ഒരു ആഘോഷാവസരം കൊണ്ടുവരാം. ചിന്തകളും കൂടുതൽ ആലോചനകളും വന്നേക്കാം. ഇരുളിലേക്ക് മയങ്ങുമ്പോൾ വേദനകളും സ്വകാര്യമായ ആന്തരികസംഘർഷങ്ങളും കൂടുതൽ തീവ്രമായേക്കാം. മറച്ചുവെച്ചിട്ടുള്ള ലജ്ജയും നിശബ്ദമായ പൊരുതലുകളും ... ആശങ്കകളും നിരാശകളും ഭയങ്ങളും ഏകാന്തതയും ചിലപ്പോൾ ഈ രാത്രി വർദ്ധിപ്പിക്കുന്നു.  കൈകളെയെടുത്തു ചേർത്തുപിടിക്കാൻ, ആശ്വസിപ്പിക്കുന്ന ഒരു സാന്നിധ്യം അടുത്തുണ്ടാകാൻ സുഖപ്പെടാൻ, പുതിയ ഒരു ബലം പ്രാപിക്കാൻ എത്രയോ തീവ്രമായി ആഗ്രഹിക്കുന്നു.  സമയം കടന്നുപോകാതെ തീരെ പതിയെയാവുന്നു. രാത്രിയുടെ നിശ്ചലത ഒരുപക്ഷേ നമ്മുടെ ആഴങ്ങളിലേക്ക് നയിച്ചേക്കാം. അസ്വാസ്ഥ്യതകളെ ഈ ഇരുളിൽ അടുത്ത് കാണാൻ ശ്രമിക്കാമോ അവയോടു സംസാരിക്കാമോ? എന്തിനെക്കുറിച്ചാണ് ഭയം, എന്തിനെക്കുറിച്ചാണ് നിരാശ? ആശ്വാസവും ശക്തിയും നല്കാൻ നമ്മുടെതന്നെ ഹൃദയത്തെ ബലപ്പെടുത്താം.

മരുന്നുകളും വിശ്രമവും മാത്രം ഉൾപ്പെടുന്നതല്ല സൗഖ്യം; വേദനയുടെയും സഹനത്തിന്റെയും നിമിഷങ്ങളിലൂടെ കടന്നു പോകുവാനുള്ള ആന്തരികസമാധാനം കൂടിയാണത്. രോഗാതുരമായ നമ്മുടെ മനസും ശരീരവും ദൈവകൃപയുടെ ആഴങ്ങളിലേക്ക് നൽകുവാൻ ദൈവത്തിന്റെ സഹായം തേടാം.  വേദനയുടെ സമയത്ത്, നമ്മെ ചേർത്ത് പിടിക്കുന്ന ആ സ്നേഹത്തെ ആശ്രയിക്കാം, വിശ്വസിക്കാം. സ്വയം ശിക്ഷവിധിച്ച് സഹിക്കുന്നവരുണ്ട്. നമ്മോടുതന്നെയും ലോകത്തോടും ക്ഷമിക്കാനുള്ള ധൈര്യം തേടാൻ ശ്രമിക്കം. ചുറ്റും ഇരുളാണെങ്കിൽക്കൂടി ആ ഇരുട്ടിലൂടെ മുന്നോട്ടു നടക്കാനുള്ള പ്രത്യാശ സൂക്ഷിക്കാം. കടന്നുപോയ വേദനകളോടും തകർച്ചകളോടും അസുഖങ്ങളോടും തന്നെ ഒരുപക്ഷെ നമ്മൾ നമ്മെത്തന്നെ ബന്ധിച്ചിട്ടിട്ടുണ്ടാവാം. സുഖപ്പെടാനായി നമ്മെത്തന്നെ അനുവദിക്കുകയെന്നതും പ്രധാനമാണ്. ഞെരുക്കുന്ന  ഏകാന്തതയിലും വേദനകളിലും ഏറ്റവും തികഞ്ഞതും പരിപൂർണ്ണവുമായ സമർപ്പണവും ഭക്തിയും കൃപ നമ്മിൽനിന്ന് ആവശ്യപ്പെടുന്നില്ല.  നമ്മുടെമേൽ വരുന്ന സ്നേഹത്തിട്നെ ഊഷ്മളതയെ അനുവദിച്ചു നല്കുക. വേദനകളെ സ്വീകരിക്കാനും അവയിലൂടെ നടക്കാനും സുഖപ്പെടാനും ഈ സ്നേഹം പതിയെ നമ്മെ സ്വാതന്ത്രരാക്കും. മരണത്തെ മുഖാമുഖം കാണുമ്പോഴും വേദനകൾ തീവ്രമാകുമ്പോഴും പരിശുദ്ധമായ തീർത്ഥസ്ഥാനങ്ങളായി അവ മാറ്റപ്പെടാം. സ്വയം ശൂന്യമായി ജീവൻ പകരുന്ന വിസ്താരതയിലേക്കു നമ്മെ നൽകുന്ന ആഴത്തിനായുള്ള ശക്തിയും ധൈര്യവും നേടാം. ഇത് ഏതോ വിദൂരതയിലെ സ്വപ്നമായല്ല, നമ്മുടെ ഇരുട്ടിലൂടെ നമ്മോടൊപ്പം നടക്കുന്ന, നമ്മുടെ ഹൃദയത്തിൽ സമാധാനം നിറക്കുന്ന ഒരു ആശ്വാസസാന്നിധ്യമായി.

സെപ്റ്റംബർ 22, 2025

ക്രിസ്തുവിന്റെ വെളിച്ചം

വെളിച്ചം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യൻ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ് എന്നും നമ്മുടെ ജീവിതത്തിന്റെ പ്രകാശമാണെന്നും തിരിച്ചറിയുന്ന മനുഷ്യൻ ആ വെളിച്ചം തെളിയിക്കുന്നതെങ്ങിനെയാണ്? തീർച്ചയായും, ഓരോരുത്തരിലും ആ പ്രകാശത്തിന്റെ നിർവൃതിയായും, അതുപോലെ, ആ പ്രകാശം കാണുന്നവരിലുള്ള തെളിമയായും പ്രകാശിക്കേണ്ടത് ക്രിസ്തു തന്നെയാണ്.

ക്രിസ്തുവിന്റെ പ്രകാശത്തെ നമ്മൾ സങ്കല്പിക്കുന്നതും ആഗ്രഹിക്കുന്നതും എങ്ങനെയാണ്? ക്രിസ്തുവിന്റേതായി ആഘോഷിക്കപ്പെടുന്നവയിൽ സത്യത്തിൽ  ക്രിസ്തുവിന്റെ വെളിച്ചമുണ്ടോ? ആ ക്രിസ്തുസ്വഭാവത്തിന് നമ്മൾ നൽകിയ വളർച്ചയും വികാസവും എത്രമാത്രമാണ്? രണ്ടായിരം വർഷത്തെ ചരിത്രവും പാരമ്പര്യവും കൊണ്ട് ക്രിസ്തുവിൽ പക്വത പ്രാപിച്ചവരാകുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ക്രിസ്തു നമ്മിലേക്ക്‌ സന്നിവേശിപ്പിച്ച തന്റെ ചൈതന്യത്തിനു ക്രിസ്തു ആഗ്രഹിച്ച വികാസം നൽകുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?

ക്രിസ്തുവിന്റെ വെളിച്ചം സ്വന്തമാക്കി എന്ന് അവകാശപ്പെടുന്നവർ പോലും ആ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചത് എന്തുകൊണ്ടാണ്? രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ മേല്കോയ്മകൾ ക്രിസ്തീയ ജീവിതത്തിന്റെ രൂപഘടനയായത് നമ്മുടെ വളർച്ചയെ തടസപ്പെടുത്തിയിട്ടില്ലേ? ഈ ഘടനകൾ നമ്മുടെ ജീവിതശൈലിയുടെയും സമീപനങ്ങളുടെയും സംവിധാനങ്ങളുടെയും ഭാഗമായി മാറുക മാത്രമല്ല അവ നമ്മുടെ അഭിമാനമായി മാറി എന്നതാണ് തിരിച്ചറിയേണ്ടത്. അന്ധകാരം സുഖപ്രദമായിരുന്നു. സ്വന്തം സംവിധാനങ്ങളും സമ്പ്രദായങ്ങളും സമ്പത്തും ആദരവും നിലനിർത്തുവാനായി ക്രിസ്തുവിനെ മാറ്റി നിർത്തി മേല്പറഞ്ഞ അധികാരവും ശക്തിയും സംപൂജ്യമാക്കിയില്ലേ? സുവിശേഷത്തിന്റെ സത്യത്തെ നിര്വചനങ്ങളിലേക്കു ചുരുക്കിയും അവയെ നിയമപരമായ വിധേയത്വങ്ങളുടെ ഉപകരണങ്ങളാക്കിയും ക്രിസ്തുസ്വരത്തെ മാറ്റിനിർത്തിയിട്ടില്ലേ?  സങ്കീർണ്ണതകളും സംഘർഷാവസ്ഥകളും മറികടക്കാൻ ആദർശങ്ങളും പ്രത്യയശാസ്ത്രങ്ങളും പരിഹാരമാക്കുന്ന കൗമാരശൈലി കടന്ന് വ്യക്തിപരമായ വിചിന്തനങ്ങളും കൂട്ടായ പങ്കുവയ്ക്കലുകളും നടക്കുന്ന അവസ്ഥകളിലേക്ക് ക്രിസ്തുരഹസ്യത്തെയും സഭാജീവിതത്തെയും കൊണ്ടുവരാൻ വേണ്ട വളർച്ച ഉണ്ടായെങ്കിലേ അന്ധകാരത്തെ പ്രാപിക്കാതെ പ്രകാശത്തിൽ നടക്കാനും പ്രകാശം തെളിയിക്കാനും നമുക്കാകൂ. ക്രിസ്തു നമ്മിൽ പ്രകാശിക്കേണ്ടതിനായുള്ള ഒരു അന്തരീക്ഷം, ഒരു സഭാസംസ്കാരം രൂപപ്പെടുത്തി വളർത്തുക എന്നതാണ് പ്രധാനം. അന്ധകാരത്തെ തിരിച്ചറിയാനും തിരസ്കരിക്കാനും, തെളിഞ്ഞു പ്രകാശിക്കാനും നമുക്ക് കഴിയട്ടെ. ക്രിസ്തുചൈതന്യത്തിന്റെ അന്തരീക്ഷം കൂടുതൽ പ്രകാശിക്കുവാനുള്ള സത്ത നൽകും.

🎬

ഓഗസ്റ്റ് 24, 2025

നഷ്ടങ്ങൾ

ഒരു ദിവസം കൂടി കടന്നുപോയിരിക്കുന്നു. ചെലവഴിച്ചു തീർത്ത ഈ സമയം മുഴുവൻ ഹൃദയത്തിലേറ്റിയത് എന്തായിരുന്നു? ഏതാനം മങ്ങിയ ചിത്രങ്ങൾ ബാക്കിയാവുകയാണ്; ചിലപ്പോൾ നീറുന്ന കനലും പുകയും ... അമൂല്യമായ എന്തോ നഷ്ടപ്പെട്ടിരിക്കുന്നതിന്റെ ശൂന്യത ജീവിതത്തിന്റെ വലിയ ഒരു അംശം തന്നെ നീക്കിക്കളഞ്ഞിരിക്കുന്നു. പ്രകാശത്തെ തല്ലിക്കെടുത്തിയ ആ നഷ്ടങ്ങൾ വർണ്ണങ്ങളെ സ്വപ്നം കാണാൻ പോലും ഭയപ്പെടുത്തുന്നു. വഞ്ചനയോ ആഴത്തിലുള്ള തിരസ്‌കരണമോ ആഴത്തിൽ വേദനിപ്പിക്കുണ്ടാകാം. നയിക്കുവാനായി ഒരു മേഘത്തൂണോ ഉണ്ടായിരുന്നില്ല, ഇരുട്ടിൽ അഗ്നിസ്തംഭമോ ഉണ്ടായിരുന്നില്ല. നമ്മളുടെ സുരക്ഷിതത്വങ്ങളും, ഉറപ്പുകളും, ആശ്വാസങ്ങളുമെല്ലാം വെല്ലുവിളിക്കപ്പെടുന്നു, കാരണം നമ്മുടെ ജീവിക്കുന്നതിന്റെ അർത്ഥവും മൂല്യവും സ്വന്തമെന്ന അനുഭവവും, ഈ നഷ്ടപ്പെട്ടുപോയവയോടു ഒരിക്കൽ ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. നമ്മുടെ വ്യക്തിപരമായ ലോകത്തെ പുനർനിർമ്മിക്കാൻ നഷ്ടത്തിന്റെ ഈ അനുഭവം നമ്മളെ നിർബന്ധിക്കുന്നു. നമ്മളുടെ ഓർമ്മകളെ വീണ്ടെടുക്കാനും, ആ കഥയെ കൃപയോടെ വീണ്ടും പറഞ്ഞ് തുടങ്ങാനും ഇത് നമ്മളെ സഹായിക്കുന്നു. കൂടുതൽ മുറിവേല്പിക്കുന്നതാവാതെ, ആ നഷ്ടങ്ങളോട് സംസാരിക്കാനും അവയെ കേൾക്കാനും കഴിയട്ടെ. സാന്ത്വനവും സമാധാനവും നൽകുന്ന ആത്മസംഭാഷണങ്ങൾ...

എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ കൂടെ നടന്നു അവരുടെ നഷ്ടങ്ങളുടെ വേദനയെ ക്രിസ്തു പുനർവ്യാഖ്യാനിച്ചു. വൈകുന്നേരങ്ങളിൽ നമ്മുടെ ചിന്തകളുമായി നമ്മൾ ഒറ്റയ്ക്കാകുമ്പോൾ, കൂടെ നിൽക്കാൻ അവനോട് നമുക്ക് പറയാൻ കഴിയും. നഷ്ടത്തിനൊപ്പം രൂപപ്പെടുന്ന ആത്മനിന്ദയെയും സ്വയമുള്ള കുറ്റപ്പെടുത്തലുകളെയും നമ്മൾ മറികടക്കണം. അങ്ങനെ ആത്മാവിൻ്റെ ആശ്വാസം അനുഭവിച്ചറിയാനും, നമ്മോടുതന്നെ കരുണ വളർത്താനും നമുക്ക് കഴിയും. ദൈവത്തിൽ ആശ്രയിച്ച്, കൃപയിലേക്ക് സ്വയം നൽകുമ്പോൾ നമ്മുടെ വേദനകളെ പതിയെ ആശ്വാസതൈലം നൽകി കരുതാനാകും. ഉള്ളിലൊതുക്കുന്നതിന് പകരം, നഷ്ടത്തെ നമ്മുടെ ജീവിതകഥയുടെ ഭാഗമാക്കാൻ നമ്മെ സഹായിക്കുന്നു. നമ്മുടെ ഭയങ്ങൾ, മുറിവുകൾ, പ്രലോഭനങ്ങൾ, അതുപോലെ നമ്മുടെ പാപങ്ങൾ പോലും ഹൃദയത്തിൽ നിന്നുള്ള ഏറ്റവും ആത്മാർത്ഥമായ പ്രാർത്ഥനകളായി രൂപാന്തരപ്പെടാൻ സാധിക്കും. ഒപ്പം, സഹാനുഭൂതി, ആത്മാവബോധം, ദയ എന്നിവയ്ക്കുള്ള ആഴത്തിലുള്ള കഴിവ് നമ്മിൽ വളരുന്നു. നഷ്ടത്തിൽ നിന്ന് രക്ഷപ്പെടുന്നതിലുപരി, ഒരു പുതിയ ദർശനത്തോടെ ഉയിർത്തെഴുന്നേൽക്കുന്നതിനെക്കുറിച്ചാണ് കൃപകൾ നിറഞ്ഞുകഴിഞ്ഞ മുറിവുകളിൽനിന്നുള്ള ഈ ആഴം.

ഓഗസ്റ്റ് 19, 2025

നവ്യത

സന്ധ്യയാകുന്നെങ്കിലും തിരക്കുകൾ കഴിഞ്ഞിട്ടുണ്ടാവില്ല. എവിടെയെങ്കിലും പോകാനുള്ള തിരക്കിലും ആകാം. ഒരുപാട് ചിന്തകൾ കൂടുവയ്ക്കുന്ന സമയമായിരിക്കാം. ചില കാര്യങ്ങൾ നിശ്ചയമായും മറ്റുള്ളവ തീർത്തും ഒരുറപ്പുമില്ലാതയുമാണ് മുമ്പിലുള്ളത്. എന്നാലും പലപ്പോഴും, പല കാര്യങ്ങളെക്കുറിച്ചും - ദൈവം എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ച് പോലും - അങ്ങേയറ്റം ഉറപ്പോടെയാണ് നമ്മൾ ചിന്തിക്കുന്നതും സംസാരിക്കുന്നതും. ദൈവത്തിൻ്റെ വാക്കുകളെയോ പ്രവൃത്തികളെയോ നിയന്ത്രിക്കാൻ നമുക്ക് കഴിയുമെന്ന് തോന്നുംവിധം ഉറപ്പോടെയാണത്. ഒന്നോർത്തു നോക്കൂ. നീതിമാന്മാരെന്നും എല്ലാം അറിയാമെന്നും അവകാശപ്പെടുന്നവർക്ക് പലപ്പോഴും ദൈവത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നില്ലേ?   ദൈവത്തെക്കുറിച്ചുള്ള അവരുടെ മുൻധാരണകൾ എന്നെന്നും യാഥാർത്ഥ്യമായി നിലനിർത്തണമെന്ന് മാത്രമായിരിക്കാം അവരുടെ ആഗ്രഹം. അവർ യഥാർത്ഥത്തിൽ ദൈവത്തെ അന്വേഷിക്കുന്നുണ്ടാവില്ല. അറിയാതെയാണെങ്കിലും, സ്വന്തം വിഗ്രഹങ്ങൾ സൃഷ്ടിക്കുകയല്ലേ അവർ ചെയ്യുന്നത്?

രാത്രി ഇരുട്ടിലേക്ക് ആഴുന്നതനുസരിച്ച്, നാം ജീവിതത്തിന്റെ അർത്ഥത്തിനും ആർദ്രമായ സ്നേഹത്തിനും തഴുകുന്ന വിശ്രമത്തിനും സത്യമുള്ള ബന്ധങ്ങൾക്കും വേണ്ടി ആഴത്തിൽ തിരയുകയാണ്. ആ ആഴങ്ങളിൽ വെളിപ്പെട്ടു തിരിച്ചറിയേണ്ടതാണ് യഥാർത്ഥ ദൈവസാന്നിധ്യം. ഹൃദയത്തിൻ്റെ നിശ്ശബ്ദതയിലോ ശൂന്യതയിലോ, ജീവിതത്തിൽ കൃപയുടെ ആവശ്യകത നമ്മൾ തിരിച്ചറിയുന്നു. നമ്മുടെ ബലഹീനതകളും ദുർബലതകളും നാം കാണുന്നു. നമ്മെത്തന്നെ തുറന്നു കൊടുക്കുമ്പോൾ, അനസ്യൂതമായ ഒരു പുതുമ നമ്മിൽ നിറഞ്ഞു വരുന്നത് കാണാം. ദൈവത്താൽ പൂർണ്ണമായി സ്വീകരിക്കപ്പെടുന്ന അനുഭവമാണ്. സ്നേഹത്തിൻ്റെയും നന്മയുടെയും നിരന്തരമായ നവ്യതയുടെ നിറവാണ് ജീവദാതാവായ ദൈവം. തീരാത്ത ജോലികളും മടുപ്പിക്കുന്ന മനസ്സും നാളെയുടെ തിരക്കുകളും രാത്രിയുടെ ശൂന്യതയിൽ ആ നന്മയുടെ നിറവിൽ ലയിച്ചുചേരട്ടെ. ഹൃദയത്തിന്റെ ശാന്തതയിൽ വിശ്രമിക്കാൻ കഴിയട്ടെ. 


📺

ഓഗസ്റ്റ് 15, 2025

വചനാവസ്ഥ

പരിശുദ്ധ മറിയം വചനത്തെ ഉദരത്തിൽ വഹിച്ചു. അവതരിച്ച വചനത്തിന്റെ മാതാവായി. ജീവന്റെ ഉറവിടവും വികാസവും പൂർത്തീകരണവും വചനത്തിലാണ്. സകലത്തിന്റെയും സൗന്ദര്യം വചനത്തിലാണ്. ജീവാവസ്ഥയിൽനിന്നു വചനാവസ്ഥയിലേക്കുള്ള വികാസം സകലസൃഷ്ടിയുടെയും ലക്ഷ്യമാണ്. ഉദരത്തിൽ വഹിച്ച വചനത്തിലേക്കു പൂർണ്ണമായി മറിയം പങ്കുചേരുന്നു. സകല സൗന്ദര്യവും അവളുടെ ഉടയാടയാകും. ജീവംശങ്ങളിലേക്കും, ജനതകളിലേക്കും ചരിത്രത്തിലേക്കും വചനത്തിന്റെ ലയം അവൾ നിരന്തര പ്രാർത്ഥനയാക്കുന്നു.

ഓഗസ്റ്റ് 12, 2025

ഒരുക്കം

ഒരാളെ വിശ്വസിക്കാൻ കഴിയുകയെന്നത്, അയാളിലെ വിശ്വസ്തതയെ ഹൃദയത്തിന്റെ ആഴത്തിൽ നാം അറിഞ്ഞിട്ടുണ്ടെന്നതിന്റെ അടയാളമാണ്. അതുപോലെ, ദൈവത്തിന്റെ വിശ്വസ്തതയെ ഹൃദയത്തിൽ അറിയാൻ കഴിയുന്നില്ലെങ്കിൽ നമുക്ക് ദൈവത്തിൽ  വിശ്വസിക്കാനാവില്ല. ദൈവത്തോടുള്ള സ്നേഹം എന്നത് നിബന്ധനയോ വ്യവസ്ഥയോ അല്ല, ദൈവത്തെ അറിയുന്ന ഒരാളിൽ സ്വാഭാവികമായി ഉണ്ടാവുന്ന ഒന്നാണത്. ദൈവികജീവൻ തീർച്ചയായും നമ്മിൽ ഉണ്ട്. ആ വിശ്വസ്തതയെക്കുറിച്ചു വാചാലരായതുകൊണ്ട് മാത്രമായില്ല, ആ ജീവന്റെ മൃദുലമായ സ്പർശം സ്വീകരിക്കാൻ നമ്മെത്തന്നെ തുറന്നിടേണ്ടതുണ്ട്.

ദൈവത്തിനു നമ്മോടുള്ള ഹൃദയബന്ധത്തെ വിശ്വസിക്കാൻ കഴിയണമെങ്കിൽ നമ്മൾ നമ്മോടുതന്നെ ഹൃദയത്തിന്റെ ആർദ്രതയിൽ എത്ര ബന്ധപ്പെട്ടു നില്കുന്നു എന്നതുകൂടി പരിശോധിക്കണം. ദൈവത്തോടുള്ള സ്നേഹവും വിശ്വസ്തതയും  പരിപൂർണ്ണമായിക്കൊള്ളണമെന്നില്ല. അങ്ങനെ സ്നേഹിക്കാനും വിശ്വസ്തരാകുവാനും നമ്മൾ പരിശീലിച്ചിട്ടില്ല, കാരണം  നമ്മുടെ വേദനകളും ഭാരങ്ങളും കവചങ്ങളായി നിന്ന് കൊണ്ട് അത് ദുഷ്കരമാക്കുന്നുണ്ടാകാം. ദൈവസ്പര്ശമേല്ക്കാത്ത ഈ നൊമ്പരങ്ങൾ അവയെ കൂടുതൽ ദൃഢപ്പെടുത്തുന്ന ദൈവരൂപങ്ങളും നമുക്ക് നൽകും. കുറ്റപ്പെടുത്താനും ദോഷമേൽക്കാനും ആഗ്രഹിക്കുന്ന മനസിനായി അത് നൽകുന്ന ദൈവസ്വഭാവം നിർമ്മിക്കപ്പെടും. അതുകൊണ്ടാണ് സ്നേഹത്തോടും വിശ്വസ്തതയോടും ഒപ്പം ഒരുക്കം ആവശ്യമാകുന്നത്. ഈ ഒരുക്കവും, വ്യവസ്ഥയായല്ല, തുറവിയായാണ് പരിശീലിക്കേണ്ടത്. നമ്മുടെ വളർച്ചയും അതിലെ ജീവന്റെ അനുഭവങ്ങളും, അതിനോടൊപ്പം നന്മയായ ദൈവം തന്റെ വാഗ്ദാനങ്ങളിൽ ഉറപ്പു നൽകുന്ന ജീവനും സ്വാതന്ത്ര്യവും, നമ്മിൽ സ്വന്തമാക്കിത്തീർക്കുന്ന ദൈവബന്ധമാണ് വിശ്വാസം. ഹൃദയത്തിൽ ആഴത്തിൽ പുൽകുന്ന ആ ദൈവാനുഭവത്തിന്റെ വാതിൽ ഒരുക്കമെന്ന തുറവിയാണ്. അനന്തമായ നന്മയും വിശ്വസ്തതയും, 'ഇതാണ് ഞാൻ' എന്ന നഗ്നഭാവം, അവിടെ ദൈവം കാണുന്നതും അറിയുന്നതുമായ എന്നിലെ സത്യം, അവിടെ ഒഴിക്കപ്പെടുന്ന കരുണ, തരളിതമായ ആത്മഭാവത്തിൽ നട്ടെടുക്കപ്പെടുന്ന നന്മ, അതിലേക്കു വേണ്ട കരുത്ത് അതേ വിശ്വസ്തതയിൽ തേടുന്ന പുതുഹൃദയം ഇവയെ ഒരുമിച്ചു വേണം ഒരുക്കമെന്നും ദൈവഭയമെന്നും വിളിക്കാൻ. ഭീതിപ്പെടുത്തുന്ന വിറയലല്ല ദൈവഭയം, പുളകമണിയിക്കുന്ന ജീവസ്പന്ദനമാണത്.

📺

വചനം മനുഷ്യനിൽ

വിശുദ്ധ ഡൊമിനിക് ഗുസ്മാൻ തന്റെ രാപകലുകൾ ദൈവത്തോടൊപ്പം പങ്കുവെച്ചു. ക്രൂശിതനായ ക്രിസ്തുവിന്റെ ജീവിക്കുകയും ജീവൻ പകരുകയും ചെയ്യുന്ന രൂപം മനുഷ്യരുടെ ദുരിതങ്ങളിലും ശാരീരികവും ആത്മീയവുമായ ശോഷണത്തിലും ഒരു ദിവ്യഗ്രന്ഥത്തിൽനിന്നെന്നപോലെ അദ്ദേഹം വായിച്ചെടുത്തു. അവിടെ വെളിപ്പെട്ട വചനം കരുണയോടും ദയയോടും കൂടെ ധ്യാനിക്കാനും പ്രഘോഷിക്കാനും ഉള്ളതായിരുന്നു.

 എല്ലാ മനുഷ്യർക്കും പ്രകാശമേകിയ മനുഷ്യാവതാര രഹസ്യം പോലെ, ദാരിദ്ര്യം, ഞെരുക്കങ്ങൾ, മനുഷ്യന്റെ ദുർബലത അവർ സഹിക്കുന്ന ചൂഷണം എന്നിവ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലാണ് അദ്ദേഹം ഈ സത്യത്തെ ധ്യാനിച്ചത്. രാത്രികാലങ്ങളിൽ, അദ്ദേഹം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നില്ല, മറിച്ച് അവരെ തന്റെ ഹൃദയത്തിൽ വഹിച്ചുകൊണ്ട്, അവരുടെ യഥാർത്ഥ ജീവിത സാഹചര്യം ദൈവത്തിന്റെ സത്യത്തെക്കുറിച്ച് തനിക്കുള്ള ധ്യാനത്തെ പ്രകാശപൂരിതമാക്കാൻ അദ്ദേഹം അനുവദിച്ചു. ലോകത്തിന്റെ ദുരിതത്തിൽ വചനം മാംസമായി അവതരിക്കുന്നതും അവരെ പൂർണ്ണരാക്കുന്നതും കണ്ടു. വിധിക്കാതെ, കീഴ്‌പ്പെടുത്താതെ, കുറ്റം വിധിക്കാതെ, ശപിക്കാതെ, അവരുടെ ആഴമേറിയ നിലവിളികൾക്ക് ഉത്തരമായി ക്രിസ്തുവിന്റെ ജീവനുള്ള സത്യത്തെക്കുറിച്ചുള്ള അവിടുത്തെ വചനം അദ്ദേഹം അവരോട് കരുണയോടെ സംസാരിച്ചു. 

📺

ഓഗസ്റ്റ് 07, 2025

മഹിമ

ദൈവമഹിമയെന്നത് അവിടുത്തെ സൗന്ദര്യമാണ്. നന്മയാണ് ആ സൗന്ദര്യത്തിന്റെ ആന്തരികസത്ത. സൃഷ്ടിയുടെ വൈവിധ്യങ്ങളും അവയുടെ സങ്കീർണ്ണമായ കൂട്ടായ്മയും അവയുടെ രൂപക്രമങ്ങളും പരിണാമങ്ങളും കടന്നുപോകുന്ന ജ്ഞാനത്തിന്റെ സൗന്ദര്യമാണ് വചനം. ആ വചനം മനുഷ്യനായി നമുക്കിടയിൽ നടക്കുന്നു. ദൈവസത്തയോടൊപ്പം മനുഷ്യപ്രകൃതിയും അവന്റെ സ്വഭാവമാകുമ്പോൾ, സകല സൃഷ്ടികളുടെയും, കാലത്തിന്റെയും, സംസ്കാരങ്ങളുടെയും, ദൈവചിന്തകളുടെയും കാതൽ അവനിലുണ്ട്. അവ ഒരുമിച്ചു കാണുവാൻ നമ്മുടെ ഹൃദയങ്ങൾക്ക് വിശാലത കുറവാണ്. എങ്കിലും, ആ വെളിപാടിലേക്കു നമ്മെ തുറന്നിടാൻ കഴിയുക എന്നത് പ്രധാനമാണ്. വചനം വാക്കുകൾക്കപ്പുറം, പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്ന ജീവകണ്ണികളിലെ സൗന്ദര്യമാണ്. പരസ്പരം പുൽകുന്ന അഗ്രാഹ്യമായ ആ ആനന്ദത്തിൽ കൂടാരമുണ്ടാക്കി വസിക്കാൻ നമ്മൾ ആഗ്രഹിച്ചേക്കാം. എങ്കിലും ആ ആനന്ദം നൽകുന്ന സ്വാതന്ത്ര്യം താഴ്വാരങ്ങളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ഒരു സമയം, നമ്മിലോരോരുത്തരിലും, ഓരോ അണുവിലും പല മാത്രയിൽ രൂപപ്പെട്ട ക്രിസ്തുസ്വഭാവം, സകലർക്കും, സകലത്തിനുമായി വെളിപ്പെട്ടുകിട്ടുമ്പോൾ, നവ്യമായ ഈ പ്രകാശം തിരിച്ചറിയുകയും, അതിസുന്ദരമായ പൂർണ്ണത പ്രകടമാവുകയും ചെയ്യും. പിന്നീട് ധ്യാനിക്കേണ്ടതില്ല, ലയനം പുതുജീവനാണ്.

ഓഗസ്റ്റ് 05, 2025

മുഖം

മുഖങ്ങൾ കൂടുതൽ അടുത്തടുത്തുവരുമ്പോൾ ചിലപ്പോഴെങ്കിലും നമ്മെത്തന്നെ സ്വയം കടന്നുപോകുന്ന ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവാം. മുഖം മനസ്സിന്റെ കണ്ണാടിയെന്നാണ് പറയാറ്. മറക്കപ്പെടുന്ന മുഖങ്ങൾ മുഖംമൂടികളാണ്. ആർദ്രതയിൽ അലിയാത്ത മുഖങ്ങൾ വരണ്ടു സ്വയം നഷ്ടപ്പെടും. എന്നാൽ ഓരോ മുഖവും നമ്മുടെ ആന്തരികതയിൽ ഉണ്ടാക്കുന്ന സ്പന്ദനങ്ങളെ അറിയേണ്ടതുണ്ട്. നടക്കുന്ന പാതകളിലും അലച്ചിലുകളിലും ആയിത്തീരേണ്ട ഒരു രൂപമായി നമ്മുടെ ജീവിതാവസ്ഥകളിലേക്ക് അലിഞ്ഞുചേരുകയും   പതിയെ തെളിഞ്ഞുകിട്ടുകയും ചെയ്യുന്ന ഒരു ക്രിസ്തുമുഖമുണ്ട്. നമ്മുടെ മുഖം അതിൽ കാണുമ്പോൾ നമുക്കായുള്ള ഒരു പുതിയ രൂപവും വ്യാഖ്യാനവും നമുക്ക് ലഭിക്കും.  ചിതറിക്കപ്പെട്ടുപോകുന്ന മുഖചിത്രങ്ങളെ കൂട്ടിവെച്ചുകൊണ്ട് ക്രിസ്തു നമ്മോടു പറയാറുണ്ട് "ഭയപ്പെടേണ്ട, ഇത് ഞാനാണ്." അത് ഒരു ആഴമാണ്, വരച്ചെടുക്കാവുന്ന ഒരു ആകാരത്തിനപ്പുറം ഹൃദയത്തിന്റെ ഒരു ജീവാനുഭവം. അതുകൊണ്ട് ക്രിസ്തുമുഖം മനോഹരമായ ഒരു ചിത്രത്തിനപ്പുറം സകലത്തിലേക്ക് നമ്മെ ചേർത്തുനിർത്തുന്ന വചനാംശമാണ്. നമ്മുടെയും മുഖങ്ങൾ അലിഞ്ഞു ചേരുന്നതാകുമ്പോഴാണ് വചനാംശമുള്ളതാവുന്നത്. 

പാത

സ്വയം തിരിച്ചറിയാനുള്ള തീവ്രമായ അന്വേഷണമാണ് ഒരു തീർത്ഥാടകന്റെ പാത. നടക്കുന്ന വഴിപോലും പതിയെ വെളിപ്പെട്ടുകിട്ടുന്ന സത്യമാണ്. "എന്നിലെ യഥാർത്ഥ 'ഞാൻ' ഇനിയും ജനിച്ചിട്ടില്ല" എന്ന ബോധ്യത്തിൽ നിന്നാണ് ഈ യാത്രയുടെ ആരംഭം. ജീവിതത്തിന്റെതന്നെ അർത്ഥം ഒന്ന് ചോദിയ്ക്കാൻ പോലും തരപ്പെടാത്ത പാതകളും പലർക്കുമുണ്ടാകാം. നമ്മുടെ സൗന്ദര്യവും കുറവുകളും നമ്മൾ കാണുന്നത് ദൈവസ്നേഹം സാന്ത്വനമായി ഒരു വിതുമ്പലുണ്ടാക്കുമ്പോഴാണ്. ഈ തിരിച്ചറിവ് കൃതജ്ഞതയും ആശ്വാസവുമാണ് നൽകുന്നത്.

 ഈശ്വരസ്പർശത്തിൻ്റെ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് നമ്മുടെ ആന്തരികസത്ത പതിയെ തെളിഞ്ഞുവരുന്നത്. "ഞാൻ എത്രമാത്രം ഒരു ക്രിസ്തുവായിരിക്കുന്നു? ഇനിയും എത്ര ദൂരം നടക്കാനുണ്ട്?"   ഉള്ളിലെ വചന മന്ത്രണം പതിയെ ജീവൻ പ്രാപിക്കുമ്പോൾ, നമ്മിലെ ക്രിസ്തു ഉണരുന്നു. ക്രിസ്തുവിനെ ഉൾക്കൊണ്ട ഹൃദയത്തിൻ്റെ ഫലമാണ് ആന്തരിക സമാധാനം. വേദനകൾ സൃഷ്ടിക്കുന്ന അകൽച്ചകളെ ഭേദിച്ച്, നമ്മളെ തുറന്നിടാൻ ഈ സമാധാനം നമുക്ക് കരുത്ത് നൽകുന്നു. ഈ സമാധാനവും സാന്ത്വനവും അറിഞ്ഞുകൊണ്ടുതന്നെ സ്വീകരിക്കുമ്പോൾ, സത്യവും, ദയയും നന്മയും ധീരതയും നമ്മിൽ രൂപമെടുക്കുമ്പോൾ പതിയെ യാത്രയുടെ ലക്‌ഷ്യം നമ്മൾ അറിയുന്നു, പാത കൂടുതൽ തെളിഞ്ഞു പ്രകാശിക്കുകയും ചെയ്യുന്നു.

ഓഗസ്റ്റ് 04, 2025

അരികെ

 പതിയെ സന്ധ്യ ഇരുളുകയും രാത്രി ആഴമുള്ളതാവുകയും ചെയ്യുമ്പോൾ, നമ്മുടെ അരികെ നമ്മൾ ആഗ്രഹിക്കുന്ന സാന്നിധ്യത്തെക്കുറിച്ച് ധ്യാനിക്കാം. ക്രിസ്തുവിന്റെ സന്ധ്യകൾ ആഴമേറിയ അടുപ്പത്തിന്റെ നിമിഷങ്ങളായിരുന്നു. സൗഖ്യങ്ങളുടെയും, വിരുന്നുകളുടെയും, കണ്ടുമുട്ടലുകളുടെയും, പരാജയങ്ങളുടെയും, വിതുമ്പലിന്റെയും നിമിഷങ്ങൾ. ഇതുപോലുള്ള സാധാരണ നിമിഷങ്ങളിലെ ദാഹവും സ്നേഹവും മരണവും ശൂന്യതയും നമ്മെക്കുറിച്ചും ദൈവത്തെക്കുറിച്ചും പറയാറുണ്ട്.  നമ്മിൽ അവിടുന്ന് പങ്കുചേരുന്ന മാനുഷിക അവസ്ഥകളിൽ അവിടുന്ന് നമുക്കരികെയുണ്ടെന്നു നാം ഓർമ്മിപ്പിക്കപ്പെടുന്നു. പലപ്പോഴും അഗ്രാഹ്യമായ പ്രകാശത്തിൽ നമ്മൾ ദൈവത്തെ തേടുന്നു, എന്നാൽ ഒരു നേർത്ത തിരിനാളമാണ് ഇരുട്ടിൽ ആശ്വാസം നൽകുന്നത്. നമ്മുടെ നിശബ്ദമായ ഞെരുക്കങ്ങളിലും, വേദനകളിലും, പ്രലോഭനങ്ങളിലും, നമ്മുടെ പാപങ്ങളിൽ പോലും, ദൈവത്തിന്റെ ഒരു മൃദുലവിലാപം നമ്മെത്തേടിയെത്തുന്നു, അവയിലൊക്കെയും   അവിടുത്തെ സ്വന്തം സൗന്ദര്യത്തെ തേടുകയും ചെയ്യുന്നു.

 ധൈര്യമായിരിക്കുക, നമുക്കായി ഒരു സാന്ത്വനാനുഭവം ദൈവത്തിലുണ്ട്. ദൈവം നമ്മളോട് മന്ത്രിക്കുന്നു: "സംശയിക്കരുത്, വിശ്വസിക്കുക; ഭയപ്പെടരുത്, ധൈര്യമായിരിക്കുക; ദുഃഖിക്കരുത്, ആനന്ദിക്കുക." ഇത് ഹൃദയത്തിൽ ഏറ്റുവാങ്ങാനായാൽ, നമ്മുടെ ജീവിതയാത്രയിൽ, പ്രത്യേകിച്ച് ഇരുൾ പരക്കുന്ന സമയം, ദൈവത്തെ നിരന്തര സാന്നിധ്യമായി നാം തിരിച്ചറിയും. എല്ലാ നിമിഷങ്ങളിലും അത്ഭുതങ്ങളുണ്ടാവണമെന്നില്ല, എന്നാൽ മുടന്തനോടൊപ്പം മുടന്തിയും അന്ധനോടൊപ്പം തപ്പിത്തടഞ്ഞും മാനുഷികയാത്ര അവൻ ഏറ്റെടുക്കുന്നു. നമുക്കായി ഒരു വഴിയും ദർശനവും അവിടുത്തെ ഹൃദയം തുറന്നുവയ്ക്കുന്നു. നിർബലരായ നമ്മുടെ പരിമിതികളെ ആലിംഗനം ചെയ്തുകൊണ്ട് ദൈവം തന്നെത്തന്നെ നമുക്കായി വെളിപ്പെടുത്തുന്നു. മറ്റൊരാളുടെ കരുതലുള്ള സാന്നിധ്യം നമുക്ക് ആവശ്യമായി വരുന്നിടത്ത് അവിടുന്ന് സന്നിഹിതനാണ്, ഒരുപക്ഷേ എപ്പോഴും എല്ലായിടത്തും ഈ ആശ്രിതത്വത്തെ അവിടുന്ന് സന്തോഷത്തോടെ അനുവദിക്കുന്നു. ഇരുളിൽ, കണ്ണുകളിൽ കാഴ്ചയകലുമ്പോൾ, മറ്റൊരാളോടുള്ള നമ്മുടെ കരുതൽ അവരെ നമ്മുടെ ഹൃദയത്തോട് കൂടുതൽ അടുപ്പിക്കുമ്പോൾ, ഇരുളിന് മറയ്ക്കാനാവാത്ത കാഴ്ച്ചയിൽ അവരെ അടുത്ത് കാണാം. അങ്ങനെ സന്ധ്യ കൂടുതൽ ഇരുളുമ്പോൾ, അവിടുത്തെ ശാശ്വതമായ കരുതലിൽ നമ്മെത്തന്നെ ഭരമേൽപ്പിക്കുകയും ചെയ്യാം.

ജൂലൈ 26, 2025

നന്ദി

ഒരു നല്ല ദിവസത്തിനായി ആഗ്രഹിച്ചുകൊണ്ടാണ് ഓരോ പ്രഭാതവും തുടങ്ങുന്നത്. ഒരുപക്ഷേ ആഗ്രഹിച്ചതുപോലെ തന്നെ നല്ലൊരു ദിവസം നമുക്ക് ലഭിച്ചിരിക്കാം. അല്ലെങ്കിൽ, വേദനയും, അപമാനവും, ആഴത്തിൽ മുറിവേൽപ്പിച്ച മൂർച്ചയേറിയ വാക്കുകളും നിറഞ്ഞ ഭാരമുള്ള ഒരു ദിവസമായിരുന്നിരിക്കാം ഇത്.  ഈ സന്ധ്യയിൽ, നമ്മുടെ ജീവിതത്തെ ഒരു രാത്രിയിലേക്ക് കൊണ്ടുവരികയാണ്. പ്രാർത്ഥനയുടെ ഒരു ഹൃദയത്തിൽ, എല്ലാം ഞാൻ പൂർണ്ണമായി സമർപ്പിക്കുന്നു എന്ന് പറയുന്നെങ്കിൽ, ശരിക്കും എല്ലാത്തിനും ഞാൻ കൃതജ്ഞതയുള്ളവനാണ് എന്നാണ് ഞാൻ പറയുന്നത്. ജീവിതത്തിൽ നടന്നതൊക്കെയും അതിലുൾപ്പെട്ടിട്ടുള്ള വ്യക്തികളെയും സ്വീകരിക്കാൻ കൃതജ്ഞത നമ്മെ പ്രാപ്തരാക്കുന്നു. ഓരോ ദിവസവും  കടന്നുപോകുമ്പോഴും, നമ്മുടെ ശൂന്യതയിലും വേദനയിലും ആശ്വസിക്കുവാനും നമുക്ക് കഴിയും. സമർപ്പണത്തിന്റേതായ രാത്രികളിലൂടെ കടന്നുപോകുമ്പോൾ നിരാശയുടെയും ഭീതിയുടെയും നിഗൂഢതകളല്ല, തിരിച്ചറിവുകളിലെ പ്രകാശമാണുള്ളത്. നമ്മുടെ നോവുകളിലെ പരാതികൾ കുറയുകയും ചെയ്യും. നന്ദി പറയാൻ മാത്രം നമ്മുടെ ഹൃദയം പാകപ്പെടുമ്പോൾ, ഭാരങ്ങൾ ലഘുവാകുകയും, സമാധാനത്താലും സന്തോഷത്താലും നമ്മൾ നിറയുകയും ചെയ്യും.

നന്ദിയുള്ള ഹൃദയത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന കൃപാസമൃദ്ധിയാണ് ഉള്ളിലെ ദൈവരാജ്യം. അത് സമാധാനത്തിന്റെയും, സൗമ്യതയുടെയും, ശക്തിയുടെയും അനുഭൂതിയാണ്. ഇവിടെ നിന്നാണ് വിശുദ്ധിയുടെ എല്ലാ മാനങ്ങളും മുളച്ച് വളരുന്നത്. അതൊരു സ്വാതന്ത്ര്യത്തിന്റെ അനുഭവമാണ്, വയലിലെ പൂവായി അലങ്കരിക്കപ്പെടുന്നതിന്റെ ആനന്ദം, കരുതലോടെ പരിപാലിക്കപ്പെടുന്നതിന്റെ ആ  ചെറിയ കുരുവിയുടെ തൃപ്തി, ആശ്വസിപ്പിക്കപ്പെടുന്ന കുഞ്ഞിന്റെ ശാന്തത സ്വീകാര്യതയിലേക്കു തുറക്കുന്ന കൃതജ്ഞതയിലാണ് അവയുടെ ഉത്ഭവം. ഈ പുണ്യനിമിഷത്തിൽ, പകൽ രാത്രിക്ക് വഴിമാറുമ്പോൾ, ദൈവത്തിന്റെ അളവറ്റ സ്നേഹത്തിന്റെ ആശ്വാസം നമുക്കും  അനുഭവിക്കാൻ കഴിയും.

ജൂലൈ 22, 2025

ദാഹം

 നമ്മിലെ ചില ആഴമേറിയ ആഗ്രഹങ്ങൾ ചിലപ്പോൾ ശൂന്യവും തീവ്രവുമായേക്കാം, കടുത്ത വരൾച്ചയോ ഇരുട്ടോ നിറഞ്ഞതാകാം. തീക്ഷ്ണമായ ഈ തേങ്ങലുകൾ നമ്മുടെ കുറവുകളിൽ നിന്നോ, മുറിവുകളിൽ നിന്നോ, വഹിക്കുന്ന ഭാരങ്ങൾ നൽകുന്ന തളർച്ചയിൽ നിന്നോ ആകാം. നമ്മെ മറയ്ക്കുന്ന നിയന്ത്രിക്കുന്ന നിഴലുകളിൽ നിന്നോ ആയേക്കാം. അതുമല്ലെങ്കിൽ, നമ്മുടെ ഹൃദയത്തിന്റെ നിർമ്മലവും മൃദുലവും ഏറ്റവും ദുർബലവുമായ ദാഹങ്ങളിൽ നിന്നോ ആകാം. നമ്മെ പൂർണ്ണരാക്കുന്ന ഒന്നിനായി നമ്മെത്തന്നെ കടന്ന് മുന്നോട്ട് പോകുന്ന ഒരു ദാഹം.  പറയാനാവാത്ത ഒരു കുറവായോ തീരാത്ത എന്തോ നഷ്ടമായോ അപൂർണ്ണതയായോ നമ്മുടെ ഉള്ളിൽ നിൽക്കുന്ന  അസ്വസ്ഥമായ ഒരു വേദന. ഈ ദാഹങ്ങളിൽ ചിലത് നമ്മെ വല്ലാതെ തളർത്തി ഇല്ലാതാക്കാം, നമ്മളിൽ ഒന്നും തന്നെ അവശേഷിപ്പിക്കാതെ നമ്മളെ കാർന്നുതിന്നാം. എങ്കിലും ഇതേ ദാഹത്തിനു തന്നെ നമ്മെ ഉയർത്താനും, കൂടുതൽ ഉയരങ്ങളിലേക്ക് നമ്മെ പ്രചോദിപ്പിക്കാനും ശക്തിയുണ്ട്.

 കാരണം, കേൾക്കാതെ പോകുമ്പോഴും, നമ്മുടെ നിലവിളികൾക്കിടയിൽ തിരയുന്ന ഒരു സ്നേഹമുണ്ട്, ആഴമേറിയതും നിസ്സഹായവുമായ നമ്മുടെ നെടുവീർപ്പുകളെ അത് ശ്രദ്ധിക്കുന്നു. നമ്മുടെ ഉള്ളിന്റെ ആഴങ്ങളിൽ മൃദലമായ ശബ്ദമായി അത് ചോദിക്കുന്നു, “നീ എന്തിനാണ് കരയുന്നത്?” ആ ശബ്ദം നമ്മുടെ അസ്തിത്വത്തിന്റെ ഓരോ അണുവിലും ചെന്നെത്തുന്നു,  ജീവന്റെ സമൃദ്ധിയുള്ള കൊച്ചരുവിയായി ദാഹങ്ങളെ അവയുടെ വേരുകളിൽ തൊട്ടുതഴുകുന്നു. നമ്മുടെ സത്യത്തിന്റെയും മൂല്യത്തിന്റെയും ഹൃദയത്തെ സ്പർശിക്കുന്നു. ആ സ്പർശനത്തിൽ, ആ അഗാധമായ ബന്ധത്തിൽ, മനോഹരമായ എന്തോ നമ്മളിൽ രൂപമെടുത്തു തുടങ്ങുന്നു. ഒരു സുഗന്ധം, ഒരു പുതിയ ജീവസത്ത, നമ്മുടെ ജീവിതങ്ങളിൽ നിന്ന് ഉയരുന്നു, ഒരു പുതിയ അഭിഷേകത്തിനും പുതുക്കിയ ദർശനത്തിനും സമാധാനത്തിനുമായി നമ്മെ ഒരുക്കുന്നു.

ജൂലൈ 20, 2025

ഭവനം

സന്ധ്യയാകുമ്പോൾ പക്ഷികൾ കൂടുകളിലേക്കു മടങ്ങുന്നു. സന്ധ്യയോടെ നമ്മളും വീട്ടിലേക്ക് മടങ്ങുന്നു. വീട് നമ്മളെ ഓരോരുത്തരെയും പരസ്പരം മുഖാമുഖം കൊണ്ടുവരുന്നു. വീട്ടിലാണെങ്കിലും അവിടെയും അതിരുകളും അപരിചിതത്വവും ഉണ്ടായേക്കാം. ചിലപ്പോൾ  അകന്ന് ഏകാന്തതയിൽ അഭയം തേടിയേക്കാം.  സന്ധ്യാസമയത്തിന്റെ ദാഹമാണ് വീട്; നമ്മുടെ ശരീരങ്ങൾക്കും മനസ്സിനും ഹൃദയങ്ങൾക്കും ആശ്വാസമായി  സന്ധ്യകൾ ഒരു വീടിനായി കൊതിക്കുന്നു.

നമ്മൾ ഒരു പുതിയ ദിവസത്തിലേക്ക് പുനർജനിക്കുന്ന ഉദരമാണ്  ഭവനം. അതുകൊണ്ട്, ഓരോ സന്ധ്യയിലും നമ്മുടെ രാത്രിക്കായി ഒരു വിളക്ക് കൊളുത്തേണ്ടത് പ്രധാനമാണ്. നമ്മൾ കൂടെ ജീവിക്കുന്ന ജീവിതങ്ങളെ ആ കൊച്ചു വെളിച്ചത്തിൽ നമ്മൾ കാണണം. നമ്മൾ ചെലവഴിച്ച ദിവസത്തെ ഓർത്തെടുത്ത്, അതിന്റെ എല്ലാ ക്ഷീണവും ഭാരവും സഹിച്ച്, പരസ്പരം പറയണം: "നിങ്ങളുടെ ജീവിതത്തിനായി മുറിക്കപ്പെട്ട ശരീരമാണിത്." ഒരുപക്ഷേ, ഏറ്റവും ആഴമേറിയ ഇരുട്ടിൽ, നിങ്ങളുടെ ഹൃദയം മറ്റുള്ളവരുടെ വിയർപ്പിലും കണ്ണീരിലും ആഴത്തിൽ അലിഞ്ഞിറങ്ങട്ടെ. ഇരുട്ടിലും നിശ്ശബ്ദതയിലും, ഒരു അർപ്പണമായി, ഒരു നെടുവീർപ്പായി, സ്നേഹത്തിന്റെയും കൃപയുടെയും ആലിംഗനമായി ആഴ്ന്നിറങ്ങട്ടെ. നമ്മുടെ മേൽ ജീവന്റെ ശ്വാസം തഴുകുന്നതും  അത് ജീവിതം മുഴുവനും നിറയ്ക്കുന്നതും അനുഭവിക്കുക. രാത്രി ശാന്തമായി ആശ്വസിപ്പിക്കട്ടെ.

മേയ് 22, 2025

മനുഷ്യാവസ്ഥ - സുവിശേഷം

 ലിയോ പതിമൂന്നാമൻ മാർപാപ്പയിൽനിന്നും ഫ്രാൻസിസ് മാർപാപ്പയിൽനിന്നും വ്യക്തമായ തുടർച്ച ലിയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശങ്ങളിൽ കാണാൻ കഴിയും. അവരവരുടെ ആദര്ശകൂടാരങ്ങളിലേക്കു മാർപാപ്പയെ ചേർത്തുകെട്ടുവാനുള്ള വലിയ ശ്രമങ്ങൾ സമൂഹമാധ്യമങ്ങളിൽ എല്ലായിടത്തുമുണ്ട്. എന്നാൽ, ഐക്യം, സമാധാനം, സ്നേഹം എന്നിവയാണ് ആവർത്തിച്ചു പരാമർശിക്കപ്പെടുന്ന കാര്യങ്ങൾ. ഏതെങ്കിലും  ആദർശങ്ങളുടെ വരമ്പുകൾക്കുള്ളിൽ നിർത്തി ഇവ സാധ്യമാക്കാനാവില്ല. 

സമാധാനം ഹൃദയങ്ങളെ ഭരിക്കുന്ന ലോകത്തിന് വേണ്ടി ഒരുമിച്ചു നടക്കാനാണ് (സിനഡൽ പാത) മാർപ്പാപ്പ പറയുന്നത് - സഹോദരീ സഭകളോടൊത്ത്, വ്യത്യസ്തമായ വിശ്വാസധാരകളിലുള്ളവരോടൊത്ത്, ദൈവത്തെ തേടുന്ന സകലരോടുമൊത്ത്, നന്മയും സമാധാനവും ആഗ്രഹിക്കുന്ന എല്ലാവരോടുമൊത്ത്.  "മാർപാപ്പയുടെ സിംഹഗർജ്ജനം" എന്നതുപോലുള്ള ശീർഷകങ്ങളിൽ വീഡിയോയും ലേഖനവും നിർമ്മിക്കുന്നവർ ഈ ആഹ്വാനം  ഉൾക്കൊള്ളുന്ന ആഴവും അത് വിശ്വാസത്തിനു നൽകുന്ന മാനവും മനസിലാക്കുന്നുണ്ടോ എന്ന് സംശയമാണ്. ഞാനല്ലാതെ മറ്റാരും തികഞ്ഞ ഭക്തനോ ക്രിസ്ത്യാനിയോ അല്ല എന്നതാണ് സാമാന്യം നമ്മൾ പരിശീലിച്ചിട്ടുള്ള  മതശൈലി. എന്നേക്കാൾ വലിയ പാപി ആരുമില്ലെന്ന എളിമയുടെ അഹങ്കാരത്തിനുവേണ്ടി മത്സരിക്കുന്നവരുമുണ്ട്.

പാരമ്പര്യവാദിയോ പുരോഗമനവാദിയോ എന്നതല്ല വിശ്വാസത്തിന്റെ തീക്ഷ്ണതയോ സത്യമോ മനസ്സിലാക്കാനുള്ള മാനദണ്ഡം. ഒരു വ്യക്തിയോ സമൂഹമോ (സഭ) ആയിരുന്നുകൊണ്ട് മാനുഷിക (ഇന്ന് ഭൂമി മുഴുവന്റെയും) തകർച്ചയും വിലാപവും സുവിശേഷത്തിന്റെ വെളിച്ചത്തിൽ അടുത്തറിയാനും അതിനോട് സംസാരിക്കുവാനും കഴിയുക എന്നതാണ് സഭയുടെ വിശ്വാസ സാക്ഷ്യം. "ആര് ലോകത്തെ സൃഷ്ടിച്ചു? = ദൈവം" എന്ന പോലെ ലളിതമായ സൂത്രവാക്യങ്ങളല്ല വിശ്വാസം. അങ്ങനെ ആവണമെന്ന് ശാഠ്യം പിടിക്കുന്നത്  ക്രിസ്തുവിന്റെ സത്യത്തിന്റെ വഴിയല്ല. സുവിശേഷത്തിന്റെ സത്യം ജീവിക്കാനാവുന്ന ഫലദായകത്വത്തിന്റെ വിത്താണ്. മനുഷ്യാവസ്ഥയുടെ ഞെരുക്കത്തിലാണ് ആ വിത്ത് രൂപപ്പെടുന്നത്, സുവിശേഷത്തിന്റെ കാമ്പ് ഉള്ളിൽ വഹിച്ചുകൊണ്ട്. 

വ്യാവസായിക വിപ്ലവത്തിന്റെ വെല്ലുവിളികൾ സഭയുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചു ആഴത്തിൽ ചിന്തിക്കുവാനുള്ള  പശ്ചാത്തലമായി. പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെയും  നവോത്ഥാനത്തിന്റെയും മതേതര പ്രത്യയശാസ്ത്രങ്ങളുടെയും സ്വാധീനത്തിൽ, സഭയും വിശ്വാസവും അതിന്റെ സത്യവും കാലഹരണപ്പെട്ടു എന്ന് പൊതുബോധമായി മാറിയപ്പോൾ മനുഷ്യാവസ്ഥയെ നേരിട്ട് കാണുന്ന സുവിശേഷ വെളിച്ചമായാണ് രേറും നോവാരും അവതരിപ്പിക്കപ്പെട്ടത്. 

ജീവിക്കുന്നതും ജോലിചെയ്യുന്നതും പരസ്പറും ഇടപഴകുന്നതുമായ എല്ലാ അവസ്ഥകളും സാങ്കേതികവിദ്യയുടെ പുരോഗതിയിൽ മാറ്റപ്പെട്ടുകഴിഞ്ഞു എന്ന നമുക്കറിയാം. ഊർജ്ജസ്രോതസുകളിലും സാങ്കേതികവിദ്യകളുടെ സ്വഭാവത്തിലും വന്ന പുരോഗതി 'വളർച്ച' ധ്രുതഗതിയിലാക്കിയെങ്കിലും നഗരവൽകരണം, അസമത്വം, ദാരിദ്ര്യം, ചൂഷണം, തുടങ്ങി നിരവധി വെല്ലുവിളികൾ ഉയർത്തി. ആട്ടിപ്പായിക്കപ്പെടുന്ന, അലയുന്ന, ഉപേക്ഷിക്കപ്പെടുന്ന, ഉപയോഗിക്കപ്പെടുന്ന, മനുഷ്യൻ കാണപ്പെടേണ്ട മാംസംധരിക്കപ്പെടേണ്ട ദൈവവിലാപമായി. ഡിജിറ്റൽ ടെക്‌നോളജി വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും മനുഷ്യനടക്കം വിവരസ്രോതസുകൾ മാത്രമായി ചുരുങ്ങി.  അകൽച്ചകളുടെയും  വേര്പാടുകളുടെയും അന്യതാബോധത്തിന്റെയും പുതിയ സാമൂഹികതലങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.

നാലാം വ്യവസായികവിപ്ലവം എന്ന് വിളിക്കപ്പെടുന്ന നമ്മുടെ കാലഘട്ടം നിർമ്മിതബുദ്ധിയടക്കമുള്ള വിവരസാങ്കേതികവിദ്യയേയും ന്യൂറോസയൻസിനെയും ജൈവപ്രക്രിയകളെയും റോബോട്ടിക്‌സ്‌നെയും ഒരുമിച്ചുകൊണ്ടുവരുന്നു. മെച്ചപ്പെട്ട ജീവിതാവസ്ഥയും ജീവിതാനുഭവവും അത് വാഗ്ദാനം ചെയ്യുന്നു. എന്നാൽ മനുഷ്യന്റെ മാത്രമല്ല പ്രകൃതിയുടെ മുഴുവന്റെയും മൂല്യത്തെ മുന്നിൽ നിർത്തിയല്ലാതെ രൂപപ്പെടുന്ന സാങ്കേതികവിദ്യകൾ വിനയായിത്തീരുമെന്നു ശാസ്ത്രരംഗത്തുള്ളവർ തന്നെ മുന്നറിയിപ്പ് നൽകുന്നു. പുതിയസാങ്കേതികവിദ്യകൾ സ്വന്തമാക്കാൻ കഴിയുന്ന മെച്ചപ്പെട്ട മനുഷ്യരുടെ നിരയും 'ചിന്താശേഷി'യുടെ സാങ്കേതികത്വം ഇല്ലാത്ത 'കുറഞ്ഞ' മനുഷ്യരും ഇതിനോടകം തന്നെ രൂപപ്പെട്ടുകഴിഞ്ഞു. 

സങ്കീർണ്ണമായ അവസ്ഥകളിൽ സുവിശേഷം സൂത്രവാക്യങ്ങളാക്കിയതുകൊണ്ട് ഫലമില്ല, മാത്രമല്ല, സുവിശേഷം നേരിട്ട് തുറക്കുന്നത് ഞെരുക്കപ്പെടുന്നവരുടെ രോദനങ്ങളിലേക്കാണെന്നതുകൊണ്ട് ലാഭക്കൊതിയരായവർ സുവിശേഷത്തിന്റെ വെളിച്ചത്തെ ലൗകികമായ താല്പര്യങ്ങളെന്നു വിധികല്പിക്കുകയും സ്വയം ഒഴിവാവുകയും ചെയ്യും.

സാമൂഹ്യനീതി സുവിശേഷഭാഗ്യങ്ങളുടെ നേരനുഭവത്തിനായുള്ള വിളിയും കടപ്പാടും പ്രതിബദ്ധതയുമാണെന്നു  ചേർത്തെഴുതാൻ സഭക്ക് കഴിഞ്ഞത് മനുഷ്യാവസ്ഥയുടെ തകർച്ചയിൽ ലഭിച്ച വെളിപാടില്നിന്നല്ല വെല്ലുവിളിയിൽനിന്നാണ്. സുവിശേഷവെളിച്ചം സഭയെ നയിക്കുകയും കാലോചിതമായ പരിവർത്തനങ്ങളിലേക്കു സഭയെ ക്ഷണിക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവ് സമാനമായ കാഴ്ചകൾക്കും പ്രതികരണങ്ങൾക്കും അനിവാര്യമാണ്. മനുഷ്യാവസ്ഥയെ ഒരിക്കൽക്കൂടി അടുത്തുകാണാൻ സഭ ശ്രമിക്കേണ്ടതുണ്ട് എന്നുകൂടിയാണ് ലിയോ എന്ന പേര് സ്വീകരിച്ചതിനു കാരണമായി നിർമ്മിതബുദ്ധിയുടെ പശ്ചാത്തലം പരാമര്ശിക്കപ്പെട്ടത്. 

വത്തിക്കാനിൽനിന്നു മാർപാപ്പ പറഞ്ഞതുകൊണ്ടോ,  അങ്ങകലെ എന്തോ വലിയ ധൂമകേതുപോലെ നിർമ്മിതബുദ്ധിയെ കണ്ടത്കൊണ്ടോ മാർപാപ്പയുടെ വീക്ഷണം ഫലമണിയില്ല. തികച്ചും പ്രാദേശികമായ തലങ്ങളിൽ അവയെ  കണ്ടറിയുകയും പ്രാദേശികമായ തലങ്ങളിൽ കർമ്മപദ്ധതികൾ രൂപപ്പെടുത്തുകയും വേണം. സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ചു താക്കീതു  നൽകാനും വിധിക്കാനും 'ഞെട്ടിക്കുന്ന' പ്രസംഗങ്ങൾ നൽകാനും നമുക്കാകും. എന്നാൽ ആവിർഭവിക്കുന്ന പുതിയ മനുഷ്യാവസ്ഥയെ ഒരു കാലഘട്ടം മുന്നേ കാണുവാനും  സുവിശേഷം ദീപമായി വഴിതെളിച്ചു കാണിക്കുവാനുമാണ് സഭയുടെ പ്രവാചകദൗത്യം. അവിടെ വൈകിയിട്ടുണെങ്കിൽ മനുഷ്യാവസ്ഥകളെ കുറ്റം വിധിക്കാതെ  ആ വേദനകളെ ആശ്വസിപ്പിക്കുവാനുള്ള സുവിശേഷതൈലം ഉണ്ടായിരിക്കുക എന്നതാണ് വെല്ലുവിളി. അതിനു കഴിയാത്ത പാപബോധനങ്ങൾ  നിസഹായരായ മനുഷ്യരുടെ വേദനകൾക്ക് നേരെ പല്ലിളിച്ചു കാണിക്കലാണ്.

മേല്പറഞ്ഞ സുവിശേഷവെളിച്ചമാണ്‌ പാരമ്പര്യവാദത്തിന്റെയും പുരോഗമനവാദത്തിന്റെയും അളവുകോൽ.  ഞെരുക്കങ്ങളും വിലാപങ്ങളും വ്യാഖ്യാനം ചെയ്തെടുക്കാനും അതിലെ ദൈവസ്വരം കേൾക്കാനും  അതിന്റെ സ്വാന്ത്വനം അറിയാൻ മാത്രം കെല്പുള്ളതാക്കാനുമുള്ള ഉൾക്കാമ്പ് ഉണ്ടെങ്കിൽ വഹിക്കുന്ന പാരമ്പര്യങ്ങൾക്കും  കുതിക്കുന്ന നവചിന്തകൾക്കും അർത്ഥമുണ്ടാകും. 

ഏപ്രിൽ 21, 2025

Pope Francis

ഈ മനുഷ്യൻ ക്രിസ്തുവിനോട് കൂടിയാണ് ജീവിച്ചത്,
തീർച്ചയായും അയാൾ ക്രിസ്തുവിനോടുകൂടെയായിരിക്കും.

ആ ഹൃദയത്തിനു കരുണയുടെ മുഖമുണ്ടായിരുന്നു,
താൻ വാതിലാണെന്നു പറഞ്ഞ ക്രിസ്തുവിന്റെ തുറവിയും.
ആ ഹൃദയം നീതിക്കും സമാധാനത്തിനും വേണ്ടി വിശന്നു,
ദൈവത്തിന്റെ ആനന്ദം പടർത്തി.
ആ മനുഷ്യൻ യുദ്ധങ്ങളെ അപലപിച്ചു,
അതിനെ പാപമായി വിധിച്ചു.
കണ്ണുനീരണിഞ്ഞ അഭയാർത്ഥികളുടെ പക്ഷം ചേർന്നു
ദൈവരാജ്യം ഹൃദയത്തിൽ സംവഹിച്ചു
കൂടാരത്തിന്റെ അതിരുകൾ വിസ്തൃതമാക്കി തുറന്നു,
എല്ലാവരെയും സ്വീകരിച്ചു.
ആ ഹൃദയം ഭൂമിയെ സ്നേഹിച്ചു,
എല്ലാവരുടെയും പൊതുഭവനമെന്നു വിളിച്ചു
ഭൂമിയുടെ സകല കുഞ്ഞുങ്ങളെയും സ്നേഹിച്ചു.

അതുകൊണ്ടുതന്നെ അയാൾ കുറ്റാരോപിതനായി
അവിശ്വാസിയായും ദൈവദൂഷകനായും,
പിശാചിന്റെ ദൂതനായും വിഗ്രഹാരാധകനായും വിളിക്കപ്പെട്ടു.
 
ഈ മനുഷ്യൻ ക്രിസ്തുവിനോട് കൂടിയാണ് ജീവിച്ചത്,
തീർച്ചയായും അയാൾ ക്രിസ്തുവിനോടുകൂടെയായിരിക്കും.

ദൈവരാജ്യത്തിൽ ആരുടെ കൂടെ പോപ്പ് ഫ്രാൻസിസ് നിൽക്കും .
ആരുമില്ലാത്തവരുടെ കൂടെയുണ്ടാകും

ഏപ്രിൽ 18, 2025

അവൻ ഉപേക്ഷിക്കപ്പെട്ടത്

 "നീ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തത് എപ്പോൾ?

ആരാണ് അത് ചെയ്തത്? യൂദാസല്ലാതെ മറ്റാരാണ്?
ഗലീലിയിലെ സിനഗോഗിൽ അവൻ ഉപേക്ഷിക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു?
അവന്റെ സൗഖ്യങ്ങളിൽ ദൈവസ്‌നേഹം കാണാതിരുന്നത് എന്തുകൊണ്ടായിരുന്നു?
മോശയുടെ നിയമത്തോടുള്ള കണിശമായ പ്രതിബദ്ധത, അധികാരഘടനകളെ ഉറപ്പിച്ചുനിർത്തുന്ന വിധം ദിവ്യഗ്രന്ഥത്തിന്റെ വ്യാഖ്യാനം, മതവും ദൈവവുമെല്ലാം അമിതമായ പരിചിതത്വം മൂലം കാര്യമാക്കപ്പെടാത്ത അവസ്ഥ അങ്ങനെ പലതായിച്ചേർത്ത ഒരു സംവിധാനം മിശിഹായെ തള്ളിക്കളഞ്ഞു. കാലാകാലങ്ങളായി രൂപപ്പെട്ടു വരുന്ന ആ സംവിധാനത്തിലെ പിഴവുകൾ അറിയാൻ പോലും ആവാത്ത വിധം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോരുത്തരും ആ സംവിധാനത്തിന്റെ ഭാഗമാണ്. ക്രിസ്തുവിനെ ഉൾക്കൊള്ളാനാവാത്തതിന്റെ കാരണം അതാണ്.

ക്രിസ്തുവിന്റെ സ്നേഹസമ്പന്നത അവനെ വ്യത്യസ്തനാക്കി. അതിൽനിന്ന് അവൻ നീതിയെ വ്യാഖ്യാനിച്ചു. അവൻ നീതിക്കുവേണ്ടി ദാഹിക്കുന്നവായി, അന്യായമായി വിധിക്കപ്പെട്ടവനായി.

ക്രിസ്തു വീണ്ടും ക്രൂശീകരിക്കപ്പെടുന്ന വഞ്ചിക്കപ്പെടുന്ന ഉപേക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. എങ്കിലും, ക്രിസ്തു ഉപേക്ഷിക്കപ്പെട്ടത് 'ന്യായമായത്' എങ്ങനെയോ അങ്ങനെ തന്നെ അവയും ന്യായീകരിക്കപ്പെടും. രാഷ്ട്രീയവിലപേശലിനുള്ള കരുക്കൾ മാത്രമാണ് ആവർത്തിക്കപ്പെടുന്ന ക്രിസ്തുമാർ. ക്രിസ്തു ഉപയോഗിക്കപ്പെടും ഉപേക്ഷിക്കപ്പെടുകയും ചെയ്യും.

സത്യവും നീതിയും ധാർമ്മികതയും ക്രിസ്തുശരീരത്തിന്റെ വചനസാരമായിരുന്നെങ്കിൽ ലാഭങ്ങൾക്കു വേണ്ടിയല്ലാതെ ക്രിസ്തുവിന്റെ വെളിച്ചത്തിൽ കാലത്തെയും വെല്ലുവിളികളെയും നോക്കിക്കാണുവാൻ നമുക്ക് കഴിയുമായിരുന്നു. നീതിയും ധാർമ്മികതയും നൽകുന്ന ആധികാരികതയുണ്ടായിരുന്നെങ്കിൽ 'തെറ്റിദ്ധരിപ്പിക്കപ്പെടുന്ന' വാഗ്ദാനങ്ങളിൽ വീണുപോകുമായിരുന്നില്ല. വ്യാജപ്രവാചകരുടെ കപടഭക്തിയിലും സഭാസ്നേഹത്തിലും വ്യാഖ്യാനങ്ങളിലും ഭ്രമചിത്തരാകുമായിരുന്നില്ല. ക്രിസ്‌തുവിനേക്കാൾ വിലയില്ലാതായി നമ്മൾ കണ്ടെത്തിയത് എന്താണ്? സത്യം അന്വേഷിക്കാൻ സ്വയം മടിക്കുമ്പോൾ തിരസ്കരിക്കപ്പെട്ടത് ക്രിസ്തുവാണ്. നിലപാടുകളിൽ നീതിയില്ലെന്നറിഞ്ഞുകൊണ്ടും ജനത്തെ വഞ്ചിക്കുന്ന പ്രസ്താവനകൾ നല്കിയപ്പോഴും പ്രസംഗങ്ങൾ നടന്നപ്പോഴും ഒറ്റിക്കൊടുക്കപ്പെട്ടത് ക്രിസ്തുവാണ്.

"രാഷ്ട്രീയക്കാർ ജനത്തെ വഞ്ചിച്ചു."
നമ്മൾ അവരിലുള്ള ക്രിസ്തുവിനെയും.


ഇവർ ചെയ്യുന്നതെന്തെന്ന് പൂർണ്ണമായും ഇവർ അറിയുന്നു; അവരെ പിന്താങ്ങുന്നവർ അതറിയുന്നുമില്ല. പാദം കഴുകലും, കുരിശിന്റെ വണക്കവും, പൂവിട്ടു നിറച്ച അടക്കശുശ്രൂഷയും ഭക്തിപൂർണ്ണവും മഹിമാമയവുമായിരുന്നു. ആ ദിനങ്ങളിലെ അവമാനത്തെയും ശൂന്യതയെയും അവ മറച്ചുകളയുന്നുണ്ട്. അത് ഒരു നഷ്ടമാണ്. ക്രിസ്തു സ്വീകരിച്ച ആ അവമാനത്തെയും ശൂന്യതയെയും ധ്യാനിക്കേണ്ടതാണ്. ---------------------------------------------------------- ഒരു മാരക പാപത്തിനു പോലും അർഹമായേക്കാം എന്നവിധം കുർബാനസ്വീകരണത്തിനു വിലക്ക് കല്പിച്ചത് എന്തിനാണ്? ദൈവശാസ്ത്രപരമായ കാരണങ്ങളോ തനതായ പാരമ്പര്യങ്ങളോ ഉണ്ടാവാം. മരണവും ശൂന്യതയും ധ്യാനിക്കുന്ന ദിവസം കൂദാശയുടെ സാന്നിധ്യം അപ്രധാനമാവാം, വിലാപത്തിന്റെ ദിവസം ക്രിസ്തുവിന്റെ മരണത്തോടും ജനതകൾ സഹിക്കുന്ന അവമാനവും നുറുങ്ങിയ ഹൃദയവും ചേർത്തുവെച്ച് 'അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം' കൂടുതൽ അർത്ഥപൂര്ണമാകാം. എന്നാൽ ഇവയെ വേണ്ടവിധം വിശദീകരിക്കേണ്ട അജപാലനപരമായ വിവേകം ഒരു അറിയിപ്പിലുണ്ടാവേണ്ടതില്ലേ? വിലാപത്തിന്റെ ദിവസം, ക്രിസ്തുവിന്റെ മരണത്തോടും ജനതകൾ സഹിക്കുന്ന അവമാനവും നുറുങ്ങിയ ഹൃദയവും ചേർത്തുവെച്ചുകൊണ്ടുള്ള ആത്മവിചിന്തനങ്ങളിലേക്കോ നവീകരണസാധ്യതകളിലേക്കോ കടക്കുന്നില്ലെന്നത് വൈരുധ്യതയും. ആശയക്കുഴപ്പത്തിലേക്കും തർക്കങ്ങളിലേക്കും തള്ളിയിട്ടുകൊണ്ട് കെട്ടിയുയർത്തുന്ന സഭ ആരുടേതാണ്? കുർബാനയുടെ ദിശയെക്കുറിച്ചുള്ള കലഹം ഇനിയും തീർന്നിട്ടില്ല, ഏതൊക്കെ ദിവസം കുർബാനയുണ്ടാവരുത് എന്നതിനെക്കുറിച്ചാവും അടുത്ത കലഹം. അജഗണങ്ങളെ മുറിപ്പെടുത്തുന്ന ചിതറിച്ചു കളയുന്നവരിൽ എവിടെയാണ് വിശ്വാസികൾ ക്രിസ്തുവിനെ കാണേണ്ടത്?