ലിയോ പതിമൂന്നാമൻ മാർപാപ്പയിൽനിന്നും ഫ്രാൻസിസ് മാർപാപ്പയിൽനിന്നും വ്യക്തമായ തുടർച്ച ലിയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശങ്ങളിൽ കാണാൻ കഴിയും. അവരവരുടെ ആദര്ശകൂടാരങ്ങളിലേക്കു മാർപാപ്പയെ ചേർത്തുകെട്ടുവാനുള്ള വലിയ ശ്രമങ്ങൾ സമൂഹമാധ്യമങ്ങളിൽ എല്ലായിടത്തുമുണ്ട്. എന്നാൽ, ഐക്യം, സമാധാനം, സ്നേഹം എന്നിവയാണ് ആവർത്തിച്ചു പരാമർശിക്കപ്പെടുന്ന കാര്യങ്ങൾ. ഏതെങ്കിലും ആദർശങ്ങളുടെ വരമ്പുകൾക്കുള്ളിൽ നിർത്തി ഇവ സാധ്യമാക്കാനാവില്ല.
സമാധാനം ഹൃദയങ്ങളെ ഭരിക്കുന്ന ലോകത്തിന് വേണ്ടി ഒരുമിച്ചു നടക്കാനാണ് (സിനഡൽ പാത) മാർപ്പാപ്പ പറയുന്നത് - സഹോദരീ സഭകളോടൊത്ത്, വ്യത്യസ്തമായ വിശ്വാസധാരകളിലുള്ളവരോടൊത്ത്, ദൈവത്തെ തേടുന്ന സകലരോടുമൊത്ത്, നന്മയും സമാധാനവും ആഗ്രഹിക്കുന്ന എല്ലാവരോടുമൊത്ത്. "മാർപാപ്പയുടെ സിംഹഗർജ്ജനം" എന്നതുപോലുള്ള ശീർഷകങ്ങളിൽ വീഡിയോയും ലേഖനവും നിർമ്മിക്കുന്നവർ ഈ ആഹ്വാനം ഉൾക്കൊള്ളുന്ന ആഴവും അത് വിശ്വാസത്തിനു നൽകുന്ന മാനവും മനസിലാക്കുന്നുണ്ടോ എന്ന് സംശയമാണ്. ഞാനല്ലാതെ മറ്റാരും തികഞ്ഞ ഭക്തനോ ക്രിസ്ത്യാനിയോ അല്ല എന്നതാണ് സാമാന്യം നമ്മൾ പരിശീലിച്ചിട്ടുള്ള മതശൈലി. എന്നേക്കാൾ വലിയ പാപി ആരുമില്ലെന്ന എളിമയുടെ അഹങ്കാരത്തിനുവേണ്ടി മത്സരിക്കുന്നവരുമുണ്ട്.
പാരമ്പര്യവാദിയോ പുരോഗമനവാദിയോ എന്നതല്ല വിശ്വാസത്തിന്റെ തീക്ഷ്ണതയോ സത്യമോ മനസ്സിലാക്കാനുള്ള മാനദണ്ഡം. ഒരു വ്യക്തിയോ സമൂഹമോ (സഭ) ആയിരുന്നുകൊണ്ട് മാനുഷിക (ഇന്ന് ഭൂമി മുഴുവന്റെയും) തകർച്ചയും വിലാപവും സുവിശേഷത്തിന്റെ വെളിച്ചത്തിൽ അടുത്തറിയാനും അതിനോട് സംസാരിക്കുവാനും കഴിയുക എന്നതാണ് സഭയുടെ വിശ്വാസ സാക്ഷ്യം. "ആര് ലോകത്തെ സൃഷ്ടിച്ചു? = ദൈവം" എന്ന പോലെ ലളിതമായ സൂത്രവാക്യങ്ങളല്ല വിശ്വാസം. അങ്ങനെ ആവണമെന്ന് ശാഠ്യം പിടിക്കുന്നത് ക്രിസ്തുവിന്റെ സത്യത്തിന്റെ വഴിയല്ല. സുവിശേഷത്തിന്റെ സത്യം ജീവിക്കാനാവുന്ന ഫലദായകത്വത്തിന്റെ വിത്താണ്. മനുഷ്യാവസ്ഥയുടെ ഞെരുക്കത്തിലാണ് ആ വിത്ത് രൂപപ്പെടുന്നത്, സുവിശേഷത്തിന്റെ കാമ്പ് ഉള്ളിൽ വഹിച്ചുകൊണ്ട്.
വ്യാവസായിക വിപ്ലവത്തിന്റെ വെല്ലുവിളികൾ സഭയുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചു ആഴത്തിൽ ചിന്തിക്കുവാനുള്ള പശ്ചാത്തലമായി. പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും മതേതര പ്രത്യയശാസ്ത്രങ്ങളുടെയും സ്വാധീനത്തിൽ, സഭയും വിശ്വാസവും അതിന്റെ സത്യവും കാലഹരണപ്പെട്ടു എന്ന് പൊതുബോധമായി മാറിയപ്പോൾ മനുഷ്യാവസ്ഥയെ നേരിട്ട് കാണുന്ന സുവിശേഷ വെളിച്ചമായാണ് രേറും നോവാരും അവതരിപ്പിക്കപ്പെട്ടത്.
ജീവിക്കുന്നതും ജോലിചെയ്യുന്നതും പരസ്പറും ഇടപഴകുന്നതുമായ എല്ലാ അവസ്ഥകളും സാങ്കേതികവിദ്യയുടെ പുരോഗതിയിൽ മാറ്റപ്പെട്ടുകഴിഞ്ഞു എന്ന നമുക്കറിയാം. ഊർജ്ജസ്രോതസുകളിലും സാങ്കേതികവിദ്യകളുടെ സ്വഭാവത്തിലും വന്ന പുരോഗതി 'വളർച്ച' ധ്രുതഗതിയിലാക്കിയെങ്കിലും നഗരവൽകരണം, അസമത്വം, ദാരിദ്ര്യം, ചൂഷണം, തുടങ്ങി നിരവധി വെല്ലുവിളികൾ ഉയർത്തി. ആട്ടിപ്പായിക്കപ്പെടുന്ന, അലയുന്ന, ഉപേക്ഷിക്കപ്പെടുന്ന, ഉപയോഗിക്കപ്പെടുന്ന, മനുഷ്യൻ കാണപ്പെടേണ്ട മാംസംധരിക്കപ്പെടേണ്ട ദൈവവിലാപമായി. ഡിജിറ്റൽ ടെക്‌നോളജി വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും മനുഷ്യനടക്കം വിവരസ്രോതസുകൾ മാത്രമായി ചുരുങ്ങി. അകൽച്ചകളുടെയും വേര്പാടുകളുടെയും അന്യതാബോധത്തിന്റെയും പുതിയ സാമൂഹികതലങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.
നാലാം വ്യവസായികവിപ്ലവം എന്ന് വിളിക്കപ്പെടുന്ന നമ്മുടെ കാലഘട്ടം നിർമ്മിതബുദ്ധിയടക്കമുള്ള വിവരസാങ്കേതികവിദ്യയേയും ന്യൂറോസയൻസിനെയും ജൈവപ്രക്രിയകളെയും റോബോട്ടിക്‌സ്‌നെയും ഒരുമിച്ചുകൊണ്ടുവരുന്നു. മെച്ചപ്പെട്ട ജീവിതാവസ്ഥയും ജീവിതാനുഭവവും അത് വാഗ്ദാനം ചെയ്യുന്നു. എന്നാൽ മനുഷ്യന്റെ മാത്രമല്ല പ്രകൃതിയുടെ മുഴുവന്റെയും മൂല്യത്തെ മുന്നിൽ നിർത്തിയല്ലാതെ രൂപപ്പെടുന്ന സാങ്കേതികവിദ്യകൾ വിനയായിത്തീരുമെന്നു ശാസ്ത്രരംഗത്തുള്ളവർ തന്നെ മുന്നറിയിപ്പ് നൽകുന്നു. പുതിയസാങ്കേതികവിദ്യകൾ സ്വന്തമാക്കാൻ കഴിയുന്ന മെച്ചപ്പെട്ട മനുഷ്യരുടെ നിരയും 'ചിന്താശേഷി'യുടെ സാങ്കേതികത്വം ഇല്ലാത്ത 'കുറഞ്ഞ' മനുഷ്യരും ഇതിനോടകം തന്നെ രൂപപ്പെട്ടുകഴിഞ്ഞു.
സങ്കീർണ്ണമായ അവസ്ഥകളിൽ സുവിശേഷം സൂത്രവാക്യങ്ങളാക്കിയതുകൊണ്ട് ഫലമില്ല, മാത്രമല്ല, സുവിശേഷം നേരിട്ട് തുറക്കുന്നത് ഞെരുക്കപ്പെടുന്നവരുടെ രോദനങ്ങളിലേക്കാണെന്നതുകൊണ്ട് ലാഭക്കൊതിയരായവർ സുവിശേഷത്തിന്റെ വെളിച്ചത്തെ ലൗകികമായ താല്പര്യങ്ങളെന്നു വിധികല്പിക്കുകയും സ്വയം ഒഴിവാവുകയും ചെയ്യും.
സാമൂഹ്യനീതി സുവിശേഷഭാഗ്യങ്ങളുടെ നേരനുഭവത്തിനായുള്ള വിളിയും കടപ്പാടും പ്രതിബദ്ധതയുമാണെന്നു ചേർത്തെഴുതാൻ സഭക്ക് കഴിഞ്ഞത് മനുഷ്യാവസ്ഥയുടെ തകർച്ചയിൽ ലഭിച്ച വെളിപാടില്നിന്നല്ല വെല്ലുവിളിയിൽനിന്നാണ്. സുവിശേഷവെളിച്ചം സഭയെ നയിക്കുകയും കാലോചിതമായ പരിവർത്തനങ്ങളിലേക്കു സഭയെ ക്ഷണിക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവ് സമാനമായ കാഴ്ചകൾക്കും പ്രതികരണങ്ങൾക്കും അനിവാര്യമാണ്. മനുഷ്യാവസ്ഥയെ ഒരിക്കൽക്കൂടി അടുത്തുകാണാൻ സഭ ശ്രമിക്കേണ്ടതുണ്ട് എന്നുകൂടിയാണ് ലിയോ എന്ന പേര് സ്വീകരിച്ചതിനു കാരണമായി നിർമ്മിതബുദ്ധിയുടെ പശ്ചാത്തലം പരാമര്ശിക്കപ്പെട്ടത്.
വത്തിക്കാനിൽനിന്നു മാർപാപ്പ പറഞ്ഞതുകൊണ്ടോ, അങ്ങകലെ എന്തോ വലിയ ധൂമകേതുപോലെ നിർമ്മിതബുദ്ധിയെ കണ്ടത്കൊണ്ടോ മാർപാപ്പയുടെ വീക്ഷണം ഫലമണിയില്ല. തികച്ചും പ്രാദേശികമായ തലങ്ങളിൽ അവയെ കണ്ടറിയുകയും പ്രാദേശികമായ തലങ്ങളിൽ കർമ്മപദ്ധതികൾ രൂപപ്പെടുത്തുകയും വേണം. സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ചു താക്കീതു നൽകാനും വിധിക്കാനും 'ഞെട്ടിക്കുന്ന' പ്രസംഗങ്ങൾ നൽകാനും നമുക്കാകും. എന്നാൽ ആവിർഭവിക്കുന്ന പുതിയ മനുഷ്യാവസ്ഥയെ ഒരു കാലഘട്ടം മുന്നേ കാണുവാനും സുവിശേഷം ദീപമായി വഴിതെളിച്ചു കാണിക്കുവാനുമാണ് സഭയുടെ പ്രവാചകദൗത്യം. അവിടെ വൈകിയിട്ടുണെങ്കിൽ മനുഷ്യാവസ്ഥകളെ കുറ്റം വിധിക്കാതെ ആ വേദനകളെ ആശ്വസിപ്പിക്കുവാനുള്ള സുവിശേഷതൈലം ഉണ്ടായിരിക്കുക എന്നതാണ് വെല്ലുവിളി. അതിനു കഴിയാത്ത പാപബോധനങ്ങൾ നിസഹായരായ മനുഷ്യരുടെ വേദനകൾക്ക് നേരെ പല്ലിളിച്ചു കാണിക്കലാണ്.
മേല്പറഞ്ഞ സുവിശേഷവെളിച്ചമാണ് പാരമ്പര്യവാദത്തിന്റെയും പുരോഗമനവാദത്തിന്റെയും അളവുകോൽ. ഞെരുക്കങ്ങളും വിലാപങ്ങളും വ്യാഖ്യാനം ചെയ്തെടുക്കാനും അതിലെ ദൈവസ്വരം കേൾക്കാനും അതിന്റെ സ്വാന്ത്വനം അറിയാൻ മാത്രം കെല്പുള്ളതാക്കാനുമുള്ള ഉൾക്കാമ്പ് ഉണ്ടെങ്കിൽ വഹിക്കുന്ന പാരമ്പര്യങ്ങൾക്കും കുതിക്കുന്ന നവചിന്തകൾക്കും അർത്ഥമുണ്ടാകും.