Gentle Dew Drop

മാർച്ച് 14, 2020

പള്ളികൾ അടഞ്ഞുകിടക്കുന്നു? വിഷമിക്കേണ്ട. ഹൃദയവാതില്കൽ അവനുണ്ട്

ജീവിതത്തെക്കുറിച്ച് അത്ര ഉറപ്പില്ലാത്ത ദിവസങ്ങളിലേക്ക് ഉദിക്കുന്ന പ്രഭാതങ്ങളുണ്ടാകാം. അതുപോലുള്ള ഒരു സാഹചര്യമാണ് ഇന്ന് കോവിഡ് -19 വ്യാപിക്കുന്ന പശ്ചാത്തലത്തിലുള്ളത്. നമുക്കൊരുമിച്ചുചേർന്നു പ്രാർത്ഥിക്കാം, കോവിഡ് -19 മൂലം രോഗികളായവർക്കു വേണ്ടി,രോഗികളുമായി സമ്പർക്കത്തിലായവർക്കുവേണ്ടി, രോഗഭീതിയിൽ കഴിയുന്നവർക്കുവേണ്ടി, ഈ സാഹചര്യത്തിൽ ഏകാന്തവാസം അനുഭവിക്കേണ്ടി വരുന്നവർക്കുവേണ്ടി, പ്രതിരോധസംവിധാനങ്ങളും, മരുന്നുഗവേഷണവും നടത്തുന്നവർക്ക് ആവശ്യമായ ജ്ഞാനം ലഭിക്കേണ്ടതിന് വേണ്ടി, ഭീതിയിലാഴ്ന്നു പോകാതെ ലോകജനത മുഴുവനും ആന്തരികസമാധാനത്തിലായിരിക്കുവാൻ, പ്രശാന്തമായ അന്തരീക്ഷം നിലനിർത്തുവാനായി നമുക്ക് പ്രാർത്ഥിക്കേണ്ടതുണ്ട്.

പൊതുസുരക്ഷയെയും, ആരോഗ്യത്തെയും മുൻനിർത്തിയാണ് ബലികൾക്കായി ഒരുമിച്ചു കൂടുന്നതിൽനിന്ന് സഭാധികാരികൾ ചുരുങ്ങിയകാലത്തേക്ക് മുടക്കം ഏർപ്പെടുത്തിയിരിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പലതരത്തിലുള്ള ചോദ്യങ്ങൾക്കുമിത് കാരണമാകുന്നുണ്ടാകാം, അതുപോലെ തന്നെ വിശുദ്ധകുർബാന സ്വീകരിക്കാൻ കഴിയാതാവുന്നത് ചിലർക്ക് ഹൃദയഭേദകവുമാണ്. അവർ ഞായറാഴ്ചയുടെ 'കടം' എന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സഭ തന്നെയാണ് അതിന് ഇളവ് നൽകിയിരിക്കുന്നത്. അസാധ്യമായതു ചെയ്യുവാൻ ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നില്ല, നമ്മുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കിക്കൊണ്ട് അവിടുത്തെ ആരാധിക്കുവാൻ അവിടുന്ന് ആവശ്യപ്പെടുന്നുമില്ല. എന്നാൽ, ഞായറാഴ്ച മാത്രമല്ല, നമ്മൾ കടന്നു പോകേണ്ടതായ ഈ വിഷമസന്ധിയിലുടനീളം, പരിശുദ്ധമായിത്തന്നെ കടന്നുപോകുന്നതാവണം. അങ്ങനെ ആത്മീയരീതിയിൽ ക്രിസ്തുവുമായുള്ള സ്നേഹവും ഐക്യവും അനുഭവിക്കാൻ നമുക്ക് കഴിയും. എത്രയോ വിശുദ്ധർ തങ്ങളുടെ ഹൃദയം തുറന്നു കൊണ്ട് ഇങ്ങനെ ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ ആയിരുന്ന അനുഭവങ്ങൾ ഉണ്ട്. തീർച്ചയായും അത് കൂദാശാപരമായിരുന്നില്ല, തീർത്തും ആത്മീയരീതിയിൽത്തന്നെ.

Spiritual Communion
സാധിക്കുന്നിടത്തോളം ശാന്തമായ ഒരു അന്തരീക്ഷത്തിൽ ആയിരുന്നുകൊണ്ട് നമ്മെത്തന്നെ ഒരുക്കുന്നതാണ് ഒന്നാമതായി ചെയ്യാനുള്ളത്. അവിടെ, ഭവനങ്ങളിലോ, ആശുപത്രിയിലായിരിക്കുന്നവർ അവരുടെ ഏകാന്തതയിലോ, നമ്മളെത്തന്നെ ദൈവത്തിനു സമർപ്പിക്കേണ്ടതിന് നമ്മെ ഒരുക്കിയതിനു ശേഷം നമ്മുടെ വിശ്വാസം ഏറ്റു പറയാം. നമുക്കുണ്ടായിട്ടുള്ള ഭീതിയും ആശങ്കകളും വിഷമങ്ങളും സമർപ്പിച്ചുകൊണ്ട് ഹൃദയത്തിൽനിന്നും "ഞാൻ അങ്ങിൽ വിശ്വസിക്കുന്നു" എന്ന് ഏറ്റുപറയാം. അതേ സമർപ്പണത്തോടെതന്നെ, അവിടുന്ന് നമുക്ക് ജീവൻ പകർന്നു നൽകും എന്ന ഉറച്ച ബോധ്യത്തോടെ നമ്മുടെ സ്നേഹം നമുക്ക് പ്രകടിപ്പിക്കാം. ആ അനുഭവത്തിൽ ഈ സമയത്തു പ്രത്യേകിച്ച് പ്രത്യാശയുടെ അടയാളമാകാൻ എങ്ങനെ എനിക്ക് കഴിയും എന്ന് അവിടുത്തോട്‌ ചോദിക്കാം. ആ വലിയ സ്നേഹത്തോടെ നമുക്ക് നമ്മുടെ ഹൃദയത്തിലേക്ക് അവിടുത്തെ ക്ഷണിക്കാം. അവിടുന്ന് അകത്തു പ്രവേശിക്കട്ടെ. നമ്മുടെ നിസഹായാവസ്ഥയിൽ നമ്മോടൊത്തിരുന്ന് അവൻ അപ്പം പങ്കുവയ്ക്കട്ടെ. പരിശുദ്ധാത്മാവിന്റെ വലിയ സമാധാനം നമ്മുടെ ഹൃദയങ്ങളിൽ അവിടുന്ന് നൽകട്ടെ. അവിടുത്തെ സാന്നിധ്യത്താൽ നമ്മുടെ ഹൃദയം നിറയട്ടെ. ഏതാനം നിമിഷങ്ങൾ അവിടുത്തേക്ക്‌ നമുക്ക് നന്ദി പറയാം. അവിടുത്തെ കൃപയുടെ ഉദാരമായ ധാര നമ്മിൽ നിലനിൽകുവാൻ ഫലം ചെയ്യുവാൻ നമുക്ക് പ്രാർത്ഥിക്കാം. അവിടുത്തെ സ്നേഹത്തിൽനിന്ന് ഒന്നിനും നമ്മെ അകറ്റുവാൻ കഴിയില്ലല്ലോ! അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും നിസ്സഹായതയുടെയും ഈ സമയത്ത് അവിടുത്തെ സ്നേഹത്തിലായിരിക്കാം.

എങ്ങനെ കുമ്പസാരിക്കും
മാർച്ച് 20, 2020 ദിവ്യബലിമധ്യേ ഫ്രാൻസീസ് മാർപാപ്പ പറഞ്ഞു, ദൈവത്തിലേക്ക് മടങ്ങുക എന്നാൽ അവിടുത്തെ സ്‌നേഹപൂർണമായ ആലിംഗനത്തിലേക്കു മടങ്ങുക എന്നതാണ്. സ്നേഹിക്കുന്ന നല്ല പിതാവാണ് നിങ്ങളെ വിളിക്കുന്നത്. അവിടുന്ന് പിതാവാണ്, വിധിയാളനല്ല. വാശികൊണ്ടോ, നിരാശകൊണ്ടോ, അപമാനം കൊണ്ടോ. കുറ്റബോധംകൊണ്ടോ ഇന്ന് വരെ അകന്നു നിന്നവരാകാം, പിതാവിന്റെ വിളി കേട്ട് മടങ്ങി വരൂ. 

നിങ്ങളിൽ കൂടുതൽ പേരും ഈസ്റ്റർ നു മുമ്പ് കുമ്പസാരിക്കുന്നത് പതിവാക്കിയവരാണ്.  എന്നാൽ ഈ വർഷം നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം. 'ദൈവസ്നേഹത്തിലേക്കു വീണ്ടും കടന്നു വരുവാൻ, അനുരഞ്ജനത്തിലാകാൻ എനിക്കാഗ്രഹമുണ്ട്, പക്ഷെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും എനിക്കാവുന്നില്ല. വൈദികനില്ലാതെ എങ്ങനെ കുമ്പസാരിക്കാനാകും?'

കുമ്പസാരിക്കാനായി വൈദികന്റെ സാന്നിധ്യം ലഭിക്കുന്നില്ലെങ്കിൽ നേരിട്ട് ദൈവത്തോട് സംസാരിക്കൂ. അവിടുന്ന് നിങ്ങളുടെ പിതാവാണല്ലോ. നിങ്ങളുടെ ഹൃദയം ആത്മാർത്ഥമായി തുറന്നു വയ്ക്കൂ. പലവിധം എനിക്ക് തെറ്റ് വന്നിട്ടുണ്ട്, ക്ഷമിക്കണം. പരിപൂർണ്ണ സ്നേഹത്തോടെ, തികഞ്ഞ ആത്മാർത്ഥതയോടെ അവിടുത്തോടു മാപ്പുചോദിക്കാം. മനസ്താപപ്രകരണം ചൊല്ലി, സാധ്യമാകുന്ന അവസരത്തിൽ കുമ്പസാരിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യാം. ദൈവകൃപയിലേക്കു നിങ്ങൾ മടങ്ങിവന്നു കഴിഞ്ഞു. വൈദികൻ അടുത്തില്ലാത്തപ്പോഴും ദൈവത്തിന്റെ കരുണയിലേക്ക് ക്ഷമയിലേക്ക് നമുക്ക് കടന്നു ചെല്ലാം. (Pope Francis March 20, 2020)

നമ്മുടെ ഭവനത്തിൽ വസിക്കുന്ന ദൈവം 
പുറത്തിറങ്ങാനാവാതെ അകത്തിരിക്കുന്ന സമയം കുറേക്കൂടെ നമ്മെത്തന്നെ കാണാനുള്ള സമയമാക്കുവാൻ കഴിഞ്ഞേക്കും. തിരക്കുകൾക്കിടയിൽ പലപ്പോഴും നമ്മൾ പരസ്പരം കാണപ്പെടാറില്ല. അവരിലെ തളർച്ചകളെയും വിഷമങ്ങളെയും നോക്കിക്കാണുവാനും അത് ഇടം നൽകിയേക്കും. ഇവയൊക്കെയും ഹൃദയത്തിലേറ്റി നല്ല നാഥന്റെ ഏറ്റവും അടുത്തുള്ള സാന്നിധ്യം അറിഞ്ഞു തന്നെ പ്രാർത്ഥിക്കുകയും ചെയ്യാം. എങ്ങനെ പ്രാർത്ഥിക്കണമെന്നും എങ്ങനെ കൂടെ ആയിരിക്കണമെന്നും അവിടുന്ന് പറഞ്ഞു തരും. ഗലീലിക്കരയിലെ സുവിശേഷത്തിന്റെ പുതിയ അദ്ധ്യായം നമുക്കുമുമ്പിൽ അവിടുന്ന് പറഞ്ഞു തരും. അവിടെ അനുരഞ്ജനവും, മാനസാന്തരവും, സൗഖ്യവും തീർച്ചയായും സംഭവിക്കും. വരും നാളുകളിലേക്ക് കരുത്ത് നൽകുന്ന സ്വന്തം ജീവിതസാക്ഷ്യങ്ങൾ.  സകലർക്കും വേണ്ടി പ്രാർത്ഥിക്കാം. വെറുത്തവരെയും, മാറ്റിനിർത്തിയവരെയും, വ്യത്യസ്തരായവരെയും, എല്ലാവരെയും നന്മയോടെ ഓർക്കാം. ഭീതിയുടെ നിമിഷങ്ങളിലും സമാധാനം പിറക്കുന്നത് അങ്ങനെയാണ്.

Courtesy: Fr. Michael Hurley, O.P.  Spiritual Communion and Pastoral Care During COVID-19


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ