Gentle Dew Drop

മാർച്ച് 28, 2020

നിങ്ങളോടൊത്ത് ഈ പെസഹാ ഭക്ഷിക്കുവാൻ ഞാൻ എത്രയോ ആഗ്രഹിച്ചു

അപ്പമെടുത്ത് വാഴ്ത്തിയപ്പോൾ അവൻ ചൊല്ലിയത് കൃതജ്ഞതയുടെ സ്തോത്രം. 'നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുന്ന അപ്പം' എന്നാണ് ആ അപ്പത്തെക്കുറിച്ച്/മരണം മുമ്പിൽ കണ്ട സ്വന്തം ജീവനെക്കുറിച്ച് പറഞ്ഞത്.
കൃതജ്ഞത അർഹിക്കുന്ന അപ്പവും മുറിച്ചുനല്കിയിട്ടുള്ള ജീവിതവും ഒരിക്കൽക്കൂടി ഓർക്കാം.

ഇസ്രയേലിന്റെ പുറപ്പാട് വിവരണം പോലെ നമ്മുടെ ജീവിതങ്ങളിലും ത്യാഗങ്ങളും ബലികളുമുണ്ട്. അവിടെയൊക്കെ നമ്മിലൂടെ ക്രിസ്തു അപ്പമായതും ബലിയായതും, നിലനില്പിനും അതിജീവനത്തിനും ശക്തിയായതും വിവരിക്കപ്പെടണം. അവ വിളമ്പിനൽകുകയും കേൾക്കപ്പെടുകയും വേണം. വീടുകൾക്കുള്ളിലായിരിക്കുന്ന ഈ സമയത്ത് സ്വന്തം ബലികളെ ഒന്ന് തുറന്നുപറയുവാൻ, ആ ഓർമ്മകളെ അപ്പമായെടുത്തു വാഴ്ത്തുവാൻ പ്രാർത്ഥനയോടെ സ്വീകരിക്കുവാൻ സമയം കണ്ടെത്തുന്നത് നല്ലതാവും. ബലികൾ തിരിച്ചറിയപ്പെടേണ്ടത് ആവശ്യമാണ്.

ഓർമ്മയാചരണത്തിനായി ഒരുമിച്ചുകൂടുമ്പോൾ നമുക്കുവേണ്ടതും ഓർമ്മകളാണ്. നഷ്ടപ്പെട്ടുപോയതോ അറിയാതെപോയതോ ആണെങ്കിൽ ഒരു വിവരണം അത് സാധ്യമാക്കിയേക്കാം. ഓർമ്മകളിൽ ശേഷിക്കുന്നവ ഒന്നുകൂടി തെളിയിച്ചെടുക്കാം. അന്യസംസ്ഥാനങ്ങളിലും വിദേശത്തും തികച്ചും പരിമിതമായ അവസ്ഥകളിൽ ജീവിതം തുടങ്ങി വെച്ചവർ അനേകരുണ്ട്. മലബാർ കുടിയേറ്റസമയത്തെ സാഹചര്യങ്ങൾ ഇന്നത്തെ കൊച്ചുതലമുറക്ക് പരിചിതമല്ല.

വീടുകളിലും നമ്മുടെ ചുറ്റുപാടുകളിലും അത്തരം ഓർമ്മകളുടെ അടയാളങ്ങൾ കണ്ടേക്കാം; ഒരു മരമോ, പാറയോ, പഴയ ഒരു പാത്രമോ, മരപ്പെട്ടിയോ, പണ്ടത്തെ ഒരു ഫോട്ടോയോ തുണിയോ ഒക്കെ ആകാം ആ വിവരണം തുടങ്ങിവയ്ക്കാൻ. സ്വയം തകർന്ന കുരിശുകൾ വിവരിക്കപ്പെടട്ടെ, ഉത്ഥാനത്തിന് കരുത്തു ലഭിക്കാൻ.

അന്ന് ഇങ്ങനെയൊക്കെ ആയിരുന്നു... നമ്മുടെ ചാച്ചൻ, അമ്മച്ചി ... ജീവിച്ചത് ഇങ്ങനെയാണ് ... അധ്വാനിച്ചത് ... വഴിയും പാലവുമില്ലാതെ മലകളും കാടുകളും കടന്ന സമയം... കാട്ടാനയും പന്നിയും ഇറങ്ങി നശിപ്പിച്ച ചേനയും കാച്ചിലും ചേമ്പും (നല്കപ്പെട്ടിരുന്ന മന്നാ) ... തേനും പാലും അവർതേടിയില്ല, ഉണ്ടായിരുന്ന ചക്കയും കപ്പയും ജീവന്റെ ഭോജനമായി... അവരുടെ സ്വപ്‌നങ്ങൾ തെളിഞ്ഞു തുടങ്ങുമ്പോഴേക്കും പലരും വിടവാങ്ങിയിരുന്നു. ചിലർ ഇന്ന് ഓർമ്മ പോലും നഷ്ടപ്പെട്ടവരാണ്...

വികസിച്ചുകൊണ്ടിരുന്ന നഗരങ്ങളിലേക്ക് ആദ്യകാലത്ത് പോയവർ... ചേരികളിൽ തകരകൂരക്കടിയിൽ സ്വപ്നങ്ങൾ പാകിവെച്ചവർ ...

നിങ്ങൾക്കുവേണ്ടി വിഭജിക്കപ്പെട്ട ഞങ്ങളുടെ ജീവിതം - മീൻപിടുത്തതിനായി ദിവസങ്ങളായി കടലിലേക്ക് പോയവർ, അതിരാവിലെ റബ്ബർ ടാപ്പിങ്ങിനായി പോയവർ, തെങ്ങുകയറിയും, വിറകുപെറുക്കിയും പറമ്പൊരുക്കിയും അധ്വാനിച്ചവർ, മൈലുകൾ നടന്ന് സ്‌കൂളുകളിൽ പഠിപ്പിച്ചവർ ... കമ്പനികളിൽ അകാരണമായി ശകാരമേറ്റവർ, ജോലിനഷ്ടപ്പെട്ട് അലഞ്ഞു നടന്നവർ ... അറിയപ്പെടാത്ത വേദനകൾ ഉള്ളിൽ ഒരുപാടുണ്ട്...

ദൂരെയായ മക്കൾ മറച്ചു വെച്ച പരാതികളും ക്ഷീണവും, അവർ നേരിട്ട അതിക്രമങ്ങൾ, നഷ്ടപ്പെട്ട എന്നാൽ പതിയെ കുരുപ്പിടിപ്പിച്ച സ്വപ്‌നങ്ങൾ, അന്യനാട്ടിലെ ഏകാന്തത, രുചികെട്ട ഭക്ഷണം, ജോലിയിലായിരിക്കുന്നവരുടെ ആരുമറിയാത്ത ബലികൾ ...

ഓർമക്കായി നിങ്ങളിത് പറയണം ...
വീണപ്പോൾ പിടിച്ചെഴുന്നേല്പിച്ച കൂട്ടുകാരും ഒറ്റയായപ്പോൾ കൂടെനടന്ന അയൽക്കാരും ജീവിതത്തിന് അപ്പം നൽകിയവരാണ്. കൃതജ്ഞതാസ്തോത്രമായി നിങ്ങൾ ഉയർത്തുന്ന ജീവിതത്തിന്റെ അപ്പം അനേകരുടെ (കൂലിക്കു പണിയെടുത്തവരുടെയും, ഇന്ന് പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെയും പോലും) ബലിയുടെ അപ്പമാണ്. ഉള്ളിൽ കൃതജ്ഞത ഉണ്ടെങ്കിലും കണ്ണുനീരിന്റെ ഉള്ളും വേദനകളുടെ കയ്പ്പും അതിലുണ്ട്. ബലികൾ ഏറ്റുപറയപ്പെടണം ... വാങ്ങി ഭക്ഷിക്കുവിൻ... ഇത് നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെട്ടവ.

ദുഃഖവെള്ളി
ആ ബലികൾ തിരസ്കരിക്കപ്പെട്ടതും തള്ളിക്കളഞ്ഞതും മറന്നുപോയതുമൊക്കെയാണ് ദുഃഖവെള്ളിയുടെ ബലി.
സ്വയം അർപ്പിച്ച ബലികളിലൂടെ ധ്യാനപൂർവം കടന്നു പോകാം...  കഴിയുമായിരുന്നെങ്കിൽ വീണ്ടുംഒരിക്കൽക്കൂടി  ജീവൻ നൽകാൻ... (നോർവിച്ചിലെ വി. ജൂലിയൻ ഈശോ പറയുന്നതായി ഒരു ദർശനത്തിൽ കേട്ടതാണ്: "അല്പം കൂടി സഹിക്കുവാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ നിന്നോടുള്ള സ്നേഹത്തെപ്രതി ഞാൻ അതുകൂടി സഹിക്കുമായിരുന്നു"). ഒരാൾ ജീവനർപ്പിക്കുമ്പോൾ മറ്റൊരാൾ ജീവൻ നേടുന്നുണ്ടല്ലോ!
സ്നേഹിതർ ജീവൻ പ്രാപിക്കുന്നതിനായുള്ള നിലപാടുകളിലും ആത്മാർത്ഥ പ്രയത്നങ്ങളിലുമാണ് സ്നേഹം.
അങ്ങനെ ജീവൻ നല്കപ്പെട്ടവരുടെ സമൂഹം: സഭ, അടിസ്ഥാന കൂദാശ.
ക്രിസ്തുവിനെപ്പോലെ ജീവിക്കാൻ, ബലിയായി ജീവൻ പകരാൻ, അനേകർക്ക്‌ അപ്പമാകാൻ.

കാണാൻ വിട്ടുപോയ ബലികളെ ഓർത്ത് ശതാധിപനെപ്പോലെ ഏറ്റു പറയാം: "ഈ ബലിയർപ്പകർ സത്യമായും ദൈവത്താൽ നല്കപ്പെട്ടവരായിരുന്നു; എനിക്കായി ബലിയാകാൻ, എനിക്കായി അപ്പമാകാൻ." വെറുപ്പിൽ  അകറ്റിനിർത്തിയിട്ടുള്ള പലരെയും ഈ ബലിയർപ്പകരായി തിരിച്ചറിഞ്ഞേക്കാം. മരിച്ചുപോയവരും, രോഗക്കിടക്കയിലായവരും അവശേഷിപ്പിച്ചുപോയ തിരുശേഷിപ്പുകൾ ബലിയുടെ ഓർമ്മയായി നമ്മുടെ അരികെയൊക്കെത്തന്നെയുണ്ട്.
'വിശ്വാസങ്ങൾക്കുവേണ്ടി' മരിക്കുവാൻ പോലും നമ്മൾ തയ്യാറായേക്കാം,
എന്നാൽ ശൂന്യവത്കരണം മരണത്തേക്കാൾ കഠിനമാണ്,
അതില്ലാതെ കുരിശിലെ ബലിയോടടുക്കാനാവില്ല.
ക്രിസ്തു കുരിശിലേക്കു നടന്നടുത്ത ഓരോ പടിയും ജീവദായകമായിരുന്നു,
നിലപാടുകൾ,സൗഹൃദങ്ങൾ, ശകാരങ്ങൾ,  പ്രതികരണങ്ങൾ, വെല്ലുവിളികൾ ഒക്കെയും.

നമ്മുടെ ബലികൾ ജീവദായകമാകുന്നുണ്ടോ?

വചനം ഇന്ന് നിശബ്ദമാണ്, കാത്തിരിപ്പാണ്.
അവനോടുകൂടെ സംസ്കരിക്കപ്പെടുന്ന നമ്മിൽ രൂപാന്തരത്തിന്റെ വേദന തോന്നേണ്ടതില്ലേ?
പൂർണ്ണമായ സന്മനസിന്റെ ഒരു ഹൃദയത്തിലേക്ക്,
അങ്ങനെ സമാധാനത്തിന്റെ ഒരു മനുഷ്യനിലേക്ക്.
ശൂന്യതയിലേക്ക് ശാന്തമായി ഇറങ്ങേണ്ടത് ധന്യതകളെ പുൽകാൻ ആവശ്യമാണ്,
ശൂന്യതയെ നിലനിൽക്കാൻ അനുവദിക്കൂ, അതിലൂടെ കടന്നുപോകേണ്ടതുണ്ട്
ശീലമായ ശബ്ദങ്ങൾ കൊണ്ട് അതിനെ നിറക്കാതിരിക്കാം
ശൂന്യതയിൽ വചനം സംസാരിക്കട്ടെ.

ഉയിർപ്പ് 
ഒരു ബലിയും നഷ്ടമല്ല. കടന്നുപോയ വഴിയിലൊക്കെയും അതിജീവനത്തിന്റെ  നിമിഷങ്ങളുണ്ട്. ദൈവാശ്രയത്തോടെ പ്രത്യാശയിൽ ജീവിക്കുവാൻ കഴിഞ്ഞ ആ സമയത്തെയും ഈ വിവരണത്തിൽ നമുക്ക് ലഭിക്കണം. അപ്പോഴേ കല്ലറയുടെ ഇരുട്ടിൽ നിന്നു പുതുജീവനിലേക്ക് നടന്നിറങ്ങാൻ കഴിയൂ.

ഓർമ്മ ഒരു അകക്കാഴ്ചയാണ്; മനഃപൂർവ്വം മറന്നുകളയുന്ന പല നന്മകളെയും ആത്മാർത്ഥമായി വീണ്ടുമൊരിക്കൽക്കൂടി നോക്കിക്കാണാൻ. ഏറ്റം ശോഭനമല്ലെങ്കിലും നിലനിൽക്കുന്ന ജീവിതനിമിഷം തന്നെ എത്ര ബലികളുടെ ധന്യതയാണ്? എനിക്കുവേണ്ടി കാലുകഴുകിയവർ, കുരിശിലേറിയവർ, ജീവനർപ്പിച്ചവർ ആരൊക്കെയാണ്?

എന്റെ ഓർമ്മക്കായി നിങ്ങളും ഇത് ചെയ്യുവിൻ 
നമുക്കുമുമ്പിൽ വെളിപ്പെട്ടുകിട്ടിയ ബലഹീനനായ, അപൂർണ്ണരായ, ക്രിസ്തുമുഖങ്ങൾ... ഭാര്യ, ഭർത്താവ്, മകൻ, മകൾ, അപ്പൻ, അമ്മ...
എന്തൊക്കെയോ ദുർബലതകളും അരക്ഷിതാവസ്ഥകളും പേടിയും ദുരഭിമാനവും പിടിവാശിയും മൂലം എനിക്ക് കാണിച്ചുകൊടുക്കാൻ പറ്റാതെ പോയ ക്രിസ്തുമുഖം, അർപ്പിക്കാനാവാത്ത ബലികൾ ... പിതാവേ ഈ കാസ... അസാധ്യമെങ്കിലും മുറിപ്പെടുവാൻ ... കൃപ തരണം...

പരസ്പരം നൽകുന്ന ബലിയും സ്വീകാര്യതയും കൃതജ്ഞതയും ഓർമ്മയും ...
ആ മുറിപ്പാടുകളില്ലാതെ, മുറിക്കപ്പെടുന്ന അപ്പത്തിൽ കുരിശിൽ ജീവനർപ്പിച്ചവന്റെ ബലിയുടെ ഏറ്റുപറച്ചിലില്ല -- അകറ്റപ്പെട്ടിരിക്കുന്ന ഈ സമയത്ത് ഇത്തരം മുറിപ്പാടുകളുടെ ആഴമറിയാം; ഓർമ്മകൾ മരിക്കും മുമ്പേ ബലി ജീവിച്ചു തുടങ്ങട്ടെ.

വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കും ഈ പെസഹാ ആചരിക്കാം. സ്വീകരിച്ചിട്ടുള്ള നന്മകളുടെയും അർപ്പിക്കപ്പെട്ടിട്ടുള്ള ത്യാഗങ്ങളുടെയും ഓർമ്മയാചരണമാണ് ഈ പെസഹാ. അങ്ങനെ ഒരു ഓർമ്മ പോലുമില്ലാത്തവർ ആരുമുണ്ടാവില്ലല്ലോ. ഈ കാലത്ത് നമ്മുടെ ഓരോ അത്താഴവും ബലികളുടെ ഓർമ്മയാചരണത്തിന്റെ അത്താഴമാവട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ