Gentle Dew Drop

മാർച്ച് 17, 2020

പുച്ഛം, പരിഹാസം vs ലാവണ്യം @ കോവിഡ്-19

പ്രബുദ്ധത (enlighenment) എന്ന ആശയം മനുഷ്യബുദ്ധിക്കും ശാസ്ത്രപരീക്ഷണങ്ങൾക്കും അപ്രാപ്യമായ ഒന്നുമില്ലെന്ന വലിയ വിശ്വാസവും അവകാശവാദവും പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രമാണ് അവസാനവാക്കെന്നും, ശാസ്ത്രീയരീതി മാത്രമേ ഏതിന്റെയും സാധുത ഉറപ്പു തരികയുള്ളൂ  എന്നും മറ്റുമുള്ള കാഴ്ചപ്പാടുകൾ വളർന്നുവന്നത് അക്കാലത്താണ്. ശാസ്ത്രത്തെ ആ കാലഘട്ടത്തിന്റെ ശൈലിയിൽ ഒതുക്കിനിർത്തുന്നവർ ശാസ്ത്രത്തിന്റെ വക്താക്കളെന്ന നിലയിൽ ഉയർത്തുന്ന വാദങ്ങൾ ഇന്നത്തെ ശാസ്ത്രനിലപാടുകളല്ല.

പുരോഗതിയെ ഉയർത്തിപ്പിടിച്ച ശാസ്ത്രം ഒരുവേള അതിമാനുഷ്യനെയും അമർത്യതയെയും സർവ്വസുലഭതയും സൃഷ്ടിക്കാനാകുമെന്ന് കരുതിയിരുന്നു. ആധുനികത ലക്‌ഷ്യം വെച്ചത് ഒരു പുതുയുഗവും പുതുലോകവും തന്നെയാണ്. കുറവുകളില്ലാത്ത ആ ലോകത്ത്‌ സമാധാനവും സുരക്ഷയും ഉറപ്പാണെന്നും അവർ പറഞ്ഞുവെച്ചു.  രോഗങ്ങളുടെ കാരണം കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞതും, സാങ്കേതികവിദ്യയിലുള്ള പുരോഗതിയും ഇത്തരം ഉദ്യമങ്ങൾക്കു സഹായിച്ചിട്ടുണ്ട്.
എന്നാൽ ചരിത്രം കാണിച്ചു തന്നത് മറ്റൊരു ചിത്രമാണ്. ഗവേഷണങ്ങൾത്തന്നെ സ്വാർത്ഥതാല്പര്യങ്ങൾക്കു വിധേയമായി. ധ്രുവീകരണവും ദേശീയരാഷ്ട്രീയവും പ്രതിരോധരംഗത്തെ മത്സരങ്ങൾക്ക് വഴിവെച്ചു. പ്രകൃതിയെ മുഴുവൻ പരീക്ഷണ വസ്തുക്കളാക്കി. പല ജീവജാലങ്ങളും വംശഹത്യ നേരിടുന്നു. ഒന്നൊന്നിനോട് ബന്ധപ്പെട്ടിരിക്കുന്ന പ്രകൃതിനിയമങ്ങളെ അവഗണിച്ച് പ്രത്യേക വിഭാഗ ഗവേഷണശാലകൾ വളർന്നു.

വന്യതയുടെ സ്വാഭാവിക നിയമം അറിയാതെ പോയത് ശാസ്ത്രം തന്നെയാണ്. ഒന്നൊന്നിനെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും, ക്രമാതീതമായതിനെ നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്ന ജീവശൃംഖല പ്രകൃതിക്കുണ്ട്. ആ ശൃംഖലയെ തകർത്തുകളഞ്ഞത് പുരോഗതിയുടെ അതിമോഹങ്ങൾ തന്നെയാണ്. വസ്തുനിഷ്ഠമെന്ന് അവകാശപ്പെടുന്ന എത്രയോ ശാസ്ത്രീയഗവേഷണങ്ങൾ ആഗോളസാമ്പത്തിക താൽപര്യങ്ങൾക്കു വിധേയമായി ഗവേഷണനിഗമനങ്ങൾ പുറത്തുവിടുന്നു. ഉദാ: Catastrophism അടിസ്ഥാനപ്പെടുത്തുന്ന പല ശാസ്ത്രഗവേഷണ മാതൃകകളും മനുഷ്യൻ നശിപ്പിച്ച ഭൂമിയെ പരിപാലിക്കുന്നതിനും പകരം പരമാവധി കൊള്ള ചെയ്യുവാനും, കൊള്ളമുതലുമായി ഭൂമിയിൽനിന്ന് രക്ഷപെട്ട് അന്യഗ്രഹങ്ങളിൽ ചേക്കേറുവാൻ മാർഗ്ഗങ്ങൾ അന്വേഷിക്കുവാനും കോടികൾ മുടക്കുന്നുണ്ട്. ഭൂമിയുടെ സൗന്ദര്യമായ ജീവനെ നിലനിർത്തുന്നതിന് പകരം പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ജീവസാധ്യതകളെക്കുറിച്ചാണ് നമുക്ക് വ്യഗ്രത.

പ്രപഞ്ചത്തിന്റെ ചരിത്രഗതികളെ അറിയുവാനുള്ള പഠനങ്ങൾ  നമുക്ക് വേണം, കാരണം അത് നമ്മുടെ തന്നെ ചരിത്രമാണ്. എന്നാൽ പ്രപഞ്ചദർശനമില്ലാത്ത ഗവേഷണങ്ങൾ അർത്ഥശൂന്യമാണ്‌.
ശാസ്ത്രബോധവും, ഗവേഷണപുരോഗതിയും പൊതുനന്മയെ ലക്ഷ്യമാക്കിയാവണം; മനുഷ്യന്റെ സുഖനിർവൃതികൾക്കു മാത്രമല്ല സകലസൃഷ്ടിയുടെയും നന്മക്കായി. പകരം ഇവ കച്ചവടതാല്പര്യങ്ങൾക്കും, പകയ്ക്കും, മേൽക്കോയ്മക്കും വിധേയമാകുമ്പോൾ സ്വന്തം തനിമ നഷ്ടപ്പെടുത്തുകയാണ്.

ജനപ്രിയത ലഭിച്ചത് നിരീശ്വരരായ ശാസ്ത്രജ്ഞന്മാർക്കാണെങ്കിലും ആത്മീയതയിൽ വേരുറച്ചു നിന്ന അനേകം ശാസ്ത്രജ്ഞരുണ്ട് എന്നത് മറന്നു കൂടാ. ചിലർ പരമ്പരാഗത മതവിശ്വാസങ്ങളോട് ചേർന്നുപോയവരായിരുന്നെങ്കിൽ മറ്റു ചിലർ സാഹോദര്യം, കൃതജ്ഞത, മാനവികത തുടങ്ങിയ മൂല്യങ്ങളിലെ ആന്തരിക മതാത്മകതയെ ശാസ്ത്രത്തിനു മാറ്റിനിർത്താനാകാത്ത പാതയായി  കണ്ടവരാണ്. ഭാഷയിൽ പോലും ശാസ്ത്രത്തിന്റെ പരിമിതികൾ കാണുകയാണ് ഇരുപതാം നൂറ്റാണ്ടു മുതലുള്ള ശാസ്ത്രസമീപനങ്ങൾ. എല്ലാം ശാസ്ത്രീയരീതികളും ശാസ്ത്രീയഭാഷയും പിന്തുടരണമെന്നു ശഠിച്ച ശാസ്ത്രം തന്നെ രൂപകാത്മക ഭാഷ ഉപയോഗിക്കുന്നുണ്ട്.

പറഞ്ഞു വന്നത്, ശാസ്ത്രം തന്നെ സ്വന്തം അവകാശവാദങ്ങളെ വിട്ട് മാനവികത, സാഹിത്യം, സൗന്ദര്യകല തുടങ്ങിയ ശാഖകൾക്കു കൂടി പ്രാധാന്യം നൽകി ഗവേഷണങ്ങളെ രൂപപ്പെടുത്തിത്തുടങ്ങി  എന്നത് കാര്യമായെടുക്കേണ്ടത് നമ്മുടെ ശാസ്ത്രബോധത്തെ വേണ്ട ദിശയിലേക്കു തിരിക്കുവാൻ സഹായിച്ചേക്കും എന്നതാണ്.

മതങ്ങളുടെ ഒരു പ്രധാന വിഷയം ദൈവവും ദൈവപ്രീതിയുമാണെങ്കിലും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മതം നമ്മെക്കൊണ്ട് സ്വയം ചോദിപ്പിക്കുന്ന ചോദ്യമാണ് "മനുഷ്യാ നീ എവിടെയാണ്?" അത് ഒരുപോലെ മതവിശ്വാസിയോടും, ശാസ്ത്രവിശ്വാസിയോടും ആത്മാർത്ഥത തേടുന്ന ചോദ്യമാണ്. മതങ്ങൾ ഉൾക്കൊള്ളുന്ന ആന്തരിക പ്രചോദനങ്ങളും, ശാസ്ത്രത്തിനു ലഭ്യമായ നിഗമനങ്ങളും ജീവമൂല്യങ്ങളെയും മനുഷ്യസംസ്കാരത്തെയും മുമ്പോട്ട് നയിക്കണം. സത്യത്തിന്റെ പൂർണ്ണത അവകാശപ്പെടാൻ രണ്ടിനും കഴിയില്ല.

കാഴ്ചപ്പാടുകൾക്ക് ലാവണ്യം നൽകുവാൻ ശാസ്ത്രത്തിനു മതവും, സ്വയം തിരുത്തുവാൻ മതത്തിന് ശാസ്ത്രവും വേണം. പുച്ഛത്തിന്റെ ഭാഷ ശാസ്ത്രത്തിനോ മതത്തിനോ ചേർന്നതല്ല. അതിൽ പക്വതയോ പോഷണമോ ഇല്ല. സ്വന്തം പരിധി ലംഘിച്ചു  നടത്തുന്ന അവകാശവാദങ്ങളെ വിവേകത്തോടെ ഒഴിവാക്കാനാകണം. അനാവശ്യമായ പരിഹാസങ്ങൾ മാറിയെങ്കിലേ പരസ്പരം നന്മ അറിയാനാകൂ. കച്ചവടതന്ത്രങ്ങൾക്കു വിധേയമാകുന്ന മതവും ശാസ്ത്രവും വഴിവിട്ടു നടക്കുന്ന വഷളത്തമാണ്. അത് ഇരു വിഭാഗത്തെയും പൊതുസമൂഹത്തിനുമുമ്പിൽ അപഹാസ്യമാക്കുന്നുമുണ്ട്. രണ്ടിനും പ്രകൃതിയാണ് മാതൃകാപാഠം. പ്രകൃതിയുടെ ബാലപാഠങ്ങൾ മറന്നുകൊണ്ട് ശാസ്ത്രവും മതവും മനുഷ്യനെ പരസ്പരം നശിപ്പിക്കാൻ വിട്ടുകൊടുക്കുകയേയുള്ളു. ഉദാഹരണങ്ങൾ നമുക്ക് കൺമുമ്പിൽ ലഭ്യമാണ്.

മുകളിൽ പരാമർശിച്ച രൂപകാത്മകഭാഷ മതവും ശാസ്ത്രവും ഉപയോഗിക്കുന്ന ഭാഷാശൈലിയാണ്. കണ്ടെത്തുന്ന, പ്രദീപ്തമാകുന്ന യാഥാർത്ഥ്യങ്ങളെ സൂചിപ്പിക്കുവാൻ മനുഷ്യന് പരിചിതമായ രൂപകങ്ങളിൽ അവയെ പരിചയപ്പെടുത്തുന്നു. കാലക്രമത്തിൽ അവ മാറ്റത്തിന് വിധേയമാകുന്നുമുണ്ട്. അവ മാറുന്നില്ലെങ്കിൽ, നിത്യത അവകാശപ്പെടുന്നെങ്കിൽ സ്വയം അവ പരിഹാസ്യമായിത്തീരും.

Please see: History and Philosophy of Science
                   Cultural History of Religion

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ