Gentle Dew Drop

മാർച്ച് 22, 2020

ഹൃദയം തേങ്ങുമ്പോൾ അടുത്തുവേണ്ടത് ...

അകലെയെന്നു തോന്നുന്നെങ്കിലും അടുത്തുതന്നെയുണ്ടെന്ന ഉറപ്പാണ് ദൈവത്തിലാശ്രയിക്കാൻ ഉൾക്കരുത്ത് നൽകുന്നത്.

പാലിച്ചുപോന്നിരുന്ന ഭക്താനുഷ്ഠാനങ്ങളൊന്നുംതന്നെ ഈ വർഷം നമുക്കില്ല. അവയൊക്കെ ചെയ്തു എന്ന സംതൃപ്തിയുമില്ല.  വരൾച്ചയും തളർച്ചയും നിറഞ്ഞ ഒരു പീഡാനുഭവയാത്ര! അത്തരം ശൂന്യതയിൽനിന്നും, രോഗബാധയുണ്ടാക്കുന്ന ആന്തരികവ്യഥകളിൽനിന്നും വലിയ ഒരു തേങ്ങൽ നമുക്കുണ്ട്. അവ കേൾക്കപ്പെടുന്നുണ്ട് എന്ന ബോധ്യമാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. ഏറ്റവും ആത്മാർത്ഥമായ ദൈവാശ്രയത്തിൽനിന്നേ അത് സാധ്യമാകൂ. നമ്മൾ ഒരുങ്ങേണ്ടതും അതിനുവേണ്ടിയാണ്.

ദൈവവുമായുള്ള വ്യക്തിബന്ധവും, ഈ ബന്ധത്തിന് പ്രാധാന്യം നൽകാത്ത ഭക്തക്രിയകളിലുള്ള ആത്മനിർവൃതിയും  തമ്മിലുള്ള ദൂരം, സ്‌നേഹപൂർണമായ ഭാര്യാ-ഭർതൃ ബന്ധവും, നേരിട്ടറിയാത്ത ഒരാളുമായുള്ള facebook സൗഹൃദവും പോലെയാണ്. വ്യക്തിബന്ധം നിലനിൽക്കുന്നതാണ്, എന്നാൽ അതിന്റെ ആഴം പ്രകടിപ്പിക്കാനുള്ള നമ്മുടെ രീതി, ഭാഷ തുടങ്ങിയവ മാറിയേക്കാം. ഒരുമിച്ചു ജോലി ചെയ്യുമ്പോഴോ, പാർക്കിലോ സിനിമയ്‌ക്കോ പോകുമ്പോഴോ ഉള്ള രീതികളല്ലല്ലോ ഒരാൾ രോഗിയായിരിക്കുമ്പോൾ നമ്മൾ തുടരുന്നത്. ശുശ്രൂഷയുടെയും സാമീപ്യത്തിന്റെയും പുതിയ ഭാഷ നമ്മൾ ഉപയോഗിക്കാറില്ല? യൗവനത്തിലെ ശൃംഗാരമാധുര്യം പതിയെ അകന്നേക്കാം, പരസ്പര സാന്നിധ്യം കൂടുതൽ ആഴമുള്ളതാകാം.  ഒരാളുടെ മരണശേഷവും ആ സാന്നിധ്യം ഹൃദയത്തിൽ തുടരുന്നതിനുകാരണം വ്യക്തിബന്ധത്തിന്റെ ആഴങ്ങളാണ്. ഓർമകളുടെ ചിത്രങ്ങളും മറ്റും ആഴങ്ങളുണ്ടാക്കുന്നത് വ്യക്തിബന്ധം ഉണ്ടായിരുന്നാൽ മാത്രമാണ്.

നിഷ്ഠകളുടെ നിർവൃതികളിലുള്ള തുടർച്ചയാണ് Livestream ആവേശങ്ങൾ ഇന്ന് സാധ്യമാക്കിക്കൊടുത്തുകൊണ്ടിരിക്കുന്നത്. ഒരുപക്ഷെ, കൂദാശകളും ശുശ്രൂഷകളും Screen ൽ ലഭ്യമാക്കുവാനും, കാണുവാനും പോലുമുള്ള  ഒരു സാധ്യത വരുംനാളുകളിൽ ഇല്ലാതായേക്കാം. ഭീതിയുള്ള മനസിലും, ക്ഷീണമുള്ള ശരീരത്തിലും കുറയുന്ന ഭക്ഷണശേഖരത്തിലും ദൈവസാന്നിധ്യത്തിലെ പ്രത്യാശ കണ്ടുകൊണ്ട് മുന്നോട്ടു പോകുവാൻ നമുക്ക് കഴിയണം. ഇന്ന് അത് ശീലിക്കുന്നില്ലെങ്കിൽ കൂടുതൽ ആപത്കരമായ ഒരു അവസ്ഥ വന്നാൽ അന്ന് ഒരു പക്ഷെ ഹൃദയം സന്നദ്ധമായെന്നിരിക്കില്ല.  അടുത്തുള്ള ദൈവത്തെ ഹൃദയത്തോടെ പുൽകാൻ മനസും ശരീരവും കൃപയ്ക്കുനേരെ തുറന്ന് ഒരുക്കുകയാണ് വേണ്ടത്. എങ്കിലേ ഉത്തരം ലഭിക്കാത്തപ്പോഴും "അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു" എന്ന് പറഞ്ഞ ക്രിസ്തുവിനെപ്പോലെ നമുക്കും അവിടുത്തെ സ്നേഹത്തിൽ പ്രത്യാശ  വയ്ക്കാനാകൂ.

രോഗവും മരണവും വേദനയാണ്; കടന്നു പോകുന്നവർക്കും, അത് കണ്ടു നിൽക്കുന്നവർക്കും. രോഗബാധിതരാകുമോ ഒറ്റപ്പെടുമോ എന്നൊക്കെയുള്ള ഭീതി ശുശ്രൂഷിക്കുന്നവർക്കുപോലുമുണ്ട്. മരിക്കുന്നവരുടെ ദയനീയമായ നോട്ടത്തിനു മുമ്പിൽ  നിസഹായരായി നിൽകേണ്ടി വരുന്ന  അവസ്ഥകളും.  പരസ്പരം ബലപ്പെടുത്തുവാനാണ് നമ്മൾ ഒരു സമൂഹമായി പ്രാർത്ഥിക്കുന്നത്. മരണപ്പെട്ടവർക്ക് സമാധാനത്തിൽ ലയിക്കാൻ, രോഗികളായവർക്കു പ്രത്യാശ ലഭിക്കാൻ, കരുതുന്നവർക്ക് കരുത്ത് ലഭിക്കാൻ, മരിക്കുന്നവരെ  അവസാനനിമിഷത്തെ സ്നേഹം നൽകി യാത്രയാക്കാൻ, അകൽച്ചയുടെ അതിർവരമ്പുകൾ മാറ്റിവെച്ച് മനുഷ്യസമൂഹമാകാൻ, പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിന്റെ വലിയ സാന്നിധ്യം നമ്മെ നയിക്കട്ടെ.

കോവിഡ്-19 നു മുമ്പിൽ ഉത്തരമില്ലാതെ നിൽകുമ്പോൾ അതിന്റെ വ്യാപ്തിയിൽ ഒരുപക്ഷേ എന്റെ ജീവനും അവസാനിച്ചേക്കാം. തെറ്റുകളും കുറവുകളും, വിഷമങ്ങളും അറിയുന്ന ദൈവം കൂടെയുണ്ടായിരുന്നത് അത്യസാധാരണപ്രവൃത്തികളിലൂടെയല്ല. എന്നും കൂടെയുള്ള ആ സാന്നിധ്യം ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത് വിശ്വാസമല്ല, അറിഞ്ഞ കനിവും ധന്യതയുമാണ്. ഇന്നത്തെപ്പോലെ അന്നും ദൈവം മാറോടുചേർത്തുനിർത്തും എന്ന ഉറപ്പാണ് ആ ദിവസത്തേക്ക് കരുതിവയ്‌ക്കേണ്ട പ്രത്യാശ. അതിലേക്കുള്ള ഒരു ആത്മാർത്ഥപ്രയത്നം ഉണ്ടായേ മതിയാകൂ. ഹൃദയം ദുർബലമാകുമ്പോൾ ഹൃദയത്തിനുള്ളിലെ മൃദുസ്വരം കേൾക്കാൻ ഇന്ന് ആ ബന്ധത്തെ അറിയുക എന്നതാണ് പ്രധാനം. ഹൃദയം തേങ്ങുമ്പോൾ  അടുത്തുവേണ്ടത് Livestreaming അല്ല. മതത്തിന്റെയും ഭക്താനുഷ്ഠാനങ്ങളുടെയും ആനന്ദം ഇനിയുമൊരിക്കൽ നമുക്കാകാം.  എന്നാൽ ജീവിതത്തിന്റെ സാധാരണ അവസ്ഥകളിലുള്ള   അത്തരം സൗകര്യങ്ങളുടെ തനിയാവർത്തനം അല്ല Telecasting ലൂടെയാണെങ്കിലും ഇന്ന് നമ്മുടെ വിശ്വാസജീവിതത്തിന് ആവശ്യം. അസാധാരണമായ അവസ്ഥകളിൽ കൂടുതൽ ആഴങ്ങളാണ് നമുക്ക് വേണ്ടത്. ഇന്ന് കൂടെയുള്ള ദൈവത്തെ അറിയുക എന്നതാണ് പ്രധാനം.

facebook ഉം Youtube ഉം ഇന്റർനെറ്റും ഇല്ലാത്തവർക്ക് ദൈവകൃപയുടെ അനുഭവവേദ്യമായ അടയാളങ്ങൾ അവരുടെ തന്നെ രോഗഗ്രസ്ഥമായ ശരീരവും, കുറെ ഓർമ്മകളും, ഏകാന്തതയിലെ ചിന്തകളുമായിരിക്കാം. ക്രിസ്തു അവയുമായി സംവദിക്കുന്നുണ്ട് എന്നത് ഉറപ്പാണ്. എന്നാൽ
നമ്മുടെ ഹൃദയങ്ങൾക്ക് അത്തരം സംഭാഷണങ്ങൾ സാധ്യമാവേണ്ടതുണ്ട് എന്നത് പ്രധാനമാണ്; പ്രത്യാശയോടെ, ക്ഷമയോടെ ...

നമ്മൾ തന്നെയും, ഇന്ന് അടച്ചിടപ്പെട്ട (locked down) അവസ്ഥയിലാണ്. എന്നാൽ മുറിക്കപ്പെടുന്ന (cut off) ഒരു അവസ്ഥ വന്നു ചേർന്നാലോ? Livestreaming ഉം Telecasting ഉം ഒരു ദിവസം അസാധ്യമായി വന്നാൽ ശൂന്യതയിൽ അന്ന് പരിഭ്രാന്തരാവാതിരിക്കേണ്ടതിന്, നമ്മിലെ ഏകാന്തതയോടും ഭയത്തോടും രോഗത്തോടും സ്നേഹത്തോടെ സംവദിക്കുന്ന ദൈവസ്വരം കേൾക്കാൻ കാതുതുറന്നുകൊടുക്കേണ്ട സമയം കൂടിയാണിത്.

എന്തോ അങ്ങനെയാണ്, എന്റെ ഉൾപ്രേരണ.
___________________________
novelCorona Virus ഉണ്ടാക്കുന്ന രോഗബാധയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെന്ന് മനുഷ്യൻ പ്രാർത്ഥിക്കുകയാണ്.

മനുഷ്യൻ എന്ന വംശം ഉണ്ടാക്കുന്ന ഇടപെടലുകൾ ഞങ്ങളുടെ ജീവിതം അസാധ്യമാക്കുന്നു എന്ന് മനുഷ്യരല്ലാത്ത സകല വംശങ്ങളും ഒരു നൂറ്റാണ്ടോളമായി സൃഷ്ടികർത്താവിന്റെ മുമ്പിൽ നിലവിളിക്കുന്നുണ്ട്. അവരും കേൾക്കപ്പെടണമല്ലോ.

സാധിക്കുമെങ്കിൽ അവയുടെയൊക്കെ അടുത്തുചെന്ന്  ചോദിക്കാം. സൃഷ്ടിജാലങ്ങളേ, മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കേണമേ.

വിശുദ്ധരുടെ ഐക്യം അവരിലേക്കും വ്യാപ്യമാണ് എന്നുതന്നെ കരുതണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ