Gentle Dew Drop

മാർച്ച് 12, 2020

ദിവ്യകാരുണ്യം ദിവ്യസാന്നിധ്യം

പരിശുദ്ധ കുർബാനയിൽ 'സത്യമായും സത്താപരമായും' ക്രിസ്തു സന്നിഹിതനാണെന്നതാണ് കത്തോലിക്കാ വിശ്വാസം. ഈ ദൈവശാസ്ത്ര നിർവചനം നല്കപ്പെട്ടിരിക്കുന്നതും ആ സാന്നിധ്യത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുവാനാണ്. തിരുവോസ്തിയിലെ ക്രിസ്തുസാന്നിധ്യത്തിന്റെ സ്വഭാവം ഏതുതരത്തിലിന്നുള്ളതാണെന്നു പഠിപ്പിക്കുന്നതാണ് പ്രസ്തുത നിർവചനം. 'സത്യമായും' (really and truly) എന്നതുകൊണ്ട്,  ആ സാന്നിധ്യം വെറുമൊരു പ്രാതിനിധ്യത്തെ അല്ല മറിച്ച് ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഒരു ക്രൂശിത രൂപമോ ചിത്രമോ പ്രാതിനിധ്യം (representation) മാത്രമേ നൽകുന്നുള്ളൂ. അതൊരു പ്രതീകം മാത്രമാണ്. എന്നാൽ, 'സത്താപരം' (substantial) എന്നത്‌, കാഴ്ചയിലും സ്പര്ശനത്തിലും അപ്പമാണെങ്കിലും സത്താപരമായി (സ്വഭാവത്തിൽ) അതിൽ ക്രിസ്തുവിന്റെ ശരീരവും രക്തവും ആത്മാവും ദൈവത്വവും ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് കത്തോലിക്കാവിശ്വാസം. ഇത് 'കൂദാശാപരമായ' സാന്നിധ്യമാണെന്നും ഓർക്കേണ്ടതുണ്ട് (reality given in sign). ദൃശ്യമായ അടയാളങ്ങളിൽ അനുഭവവേദ്യമാകുന്ന ദിവ്യസാന്നിധ്യം.  കാൽവരിയിലെ ബലിയും, അന്ത്യത്താഴവിരുന്നും, ക്രിസ്തുവിന്റെ മൗതികശരീരമായ സഭയും തിരുവോസ്തിയിൽ പ്രതിഫലിക്കുന്നുണ്ട്.

കാൽവരിയിലെ ബലിയും, അന്ത്യത്താഴവിരുന്നും, തിരുവോസ്തിയിലെ സത്യമായ സാന്നിധ്യവും ക്രിസ്തുവിന്റെ മൗതികശരീരമായ സഭാസമൂഹത്തിലും  പ്രതിഫലിക്കുന്നുണ്ട്. പരിശുദ്ധകുർബാനയിലുള്ള ക്രിസ്തുസാന്നിധ്യത്തെ,  കുർബാനയിൽ മാത്രമാണ് ക്രിസ്തുസാന്നിധ്യമെന്ന അർത്ഥം നൽകുന്നില്ല.  സമൂഹത്തിലും ഈ സാന്നിധ്യം ജീവിക്കുന്ന യാഥാർത്ഥ്യമാണെന്നതുകൊണ്ട് സമൂഹവും  വേറൊരുതരത്തിൽ, ക്രിസ്തുവിന്റെ ശരീരമെന്ന നിലയിൽ ദിവ്യരക്ഷയുടെ ഒരു കൂദാശയായിത്തന്നെ പ്രവർത്തിക്കുന്നു. വിശ്വാസികളിലും സമൂഹത്തിലും സന്നിഹിതനാണ് ക്രിസ്തു. ഒത്തുചേരലുകൾക്കപ്പുറം ഒരേ ഹൃദയമാകുന്നതിലാണ് ഈ സാന്നിധ്യം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ അനുഭവവേദ്യമാകുന്നത്.

ദൈവപ്രവൃത്തിയിലും ക്രിസ്തുസാന്നിധ്യത്തിലുമുള്ള വിശ്വാസം ക്രിസ്തു കൂദാശഅപ്പത്തിൽ ഒതുങ്ങി നിൽക്കുന്നതുപോലുള്ള വിശ്വാസത്തിലേക്ക് നയിക്കരുത്. അങ്ങനെയുള്ള വിശ്വാസമാണ് ക്രിസ്തുവിനെക്കൊണ്ട് പ്രവൃത്തി ചെയ്യിപ്പിക്കാൻ, അനുഗ്രഹിപ്പിക്കാൻ, സൗഖ്യപ്പെടുത്താൻ ക്രിസ്തുവിനെ വഹിച്ചുകൊണ്ട് നടക്കേണ്ടതുണ്ട് എന്ന തരത്തിലുള്ള വിശ്വാസശൈലികളിലേക്കു നമ്മെ നയിക്കുന്നത്. സാങ്കല്പികധാരണകൾ വിശ്വാസത്തിന് വഴിമാറണം. അനുഗ്രഹങ്ങൾക്കും സൗഖ്യത്തിനുമായി അവിടുത്തെ കൊണ്ടുനടക്കേണ്ടതില്ല. തിരുവോസ്തിയുമായി ശുശ്രൂഷകനു ചെന്നെത്താൻ കഴിയാത്തിടത്ത് ക്രിസ്തു എത്തിച്ചേരില്ല എന്നും കരുതാനാവില്ലല്ലോ. ഉചിതമായ, വേണ്ട വണക്കത്തോടെയാണ്, തിരുവോസ്തിയിലെ  ദിവ്യകാരുണ്യം ആരാധിക്കപ്പെടേണ്ടത്. നമ്മുടെ ഇടയിൽ ക്രിസ്തുവുണ്ട്, നമ്മിലായിരിക്കുന്ന അവനിലൂടെ നമ്മുടെ പ്രാർത്ഥനകൾ അർപ്പിക്കപ്പെടുന്നുണ്ട്, ദൈവത്തിന്റെ ജീവിക്കുന്ന കൂദാശയായി.

സമൂഹം ഒരേ ഹൃദയത്തോടെ പ്രാർത്ഥിക്കട്ടെ, വിശ്വാസത്തോടെ, ദൈവാശ്രയത്തോടെ, സമൂഹപ്രതിബദ്ധതയിൽ. സൗഖ്യവും ദൈവപ്രവൃത്തികളും മന്ത്രികശൈലിയിലല്ല പ്രാർത്ഥനകളിലൂടെ കൈവരുന്നത്, മറിച്ച് തികച്ചും സ്വാഭാവികമായ മാർഗങ്ങളിലൂടെത്തന്നെ അത്തരം പ്രവൃത്തികൾക്ക് വഴിതുറക്കുകയാണ് ചെയ്യപ്പെടുന്നത്. ഒരുപക്ഷെ അഗ്രാഹ്യമായ പ്രക്രിയകൾ അവയിൽ ഉൾച്ചേർന്നിരിക്കാം. പരിശുദ്ധകുർബാനയിലെ ക്രിസ്തുസാന്നിധ്യം ആരാധ്യമാണ്, എന്നാൽ ഒരു മന്ത്രികതുല്യമായ പ്രവർത്തനരീതിയല്ല ആ സാന്നിധ്യത്തിലൂടെ സഭാസമൂഹം പ്രതീക്ഷിക്കുന്നത്. ഉദാ: അണുനശീകരണം, യുദ്ധനിവാരണം, രോഗമുക്തി മുതലായവ തിരുവോസ്തി കാണുന്നതിലൂടെ സാധ്യമാകും എന്ന തരത്തിലുള്ള ചിന്ത.

______________________

കൂദാശകൾ കൂദാശകളാണ്, ദിവ്യകൃപയുടെ അടയാളങ്ങൾ,
കൂദാശകൾ ദൈവമല്ല;
സ്‌ക്രീനുകളിൽ നൽകപ്പെടുന്ന Livestraming കൂദാശാമാനം ഇല്ല,
അവ virtual രൂപങ്ങളാണ് സ്വാഭാവിക അടയാളങ്ങളല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ