Gentle Dew Drop

ഏപ്രിൽ 01, 2020

പ്രകൃതി സർവകലാശാല @ കോവിഡ് 19 നു ശേഷം

ദുരന്തമുഖങ്ങൾ ഏതാനം വെളിപാടുകളും വാഗ്ദാനങ്ങളും നൽകാറുണ്ട്.

ഉന്നതങ്ങളിൽനിന്നുള്ള സാങ്കല്പിക മൂല്യങ്ങളിലല്ല, തികച്ചും ഭൗമികമായ അടിസ്ഥാനമൂല്യങ്ങളിലാണ് കോവിഡ് നു ശേഷമുള്ള ജീവിതശൈലി ക്രമപ്പെടുത്തേണ്ടത്. സാമ്പത്തികവ്യവസ്ഥിതിക്ക് ഭൗമപരിസ്ഥിതിക്ക്‌ മേൽ നൽകപ്പെടുന്ന പ്രാധാന്യം പ്രകൃതിയോടും മനുഷ്യർക്കിടയിലുമുള്ള ബന്ധങ്ങളോടും സാമ്പത്തികരാഷ്ട്രീയ തലങ്ങളിൽ ചൂഷണ സാധ്യതകളാണ് സൃഷ്ടിച്ചെടുത്തത്. മതത്തിന്റെയും ശാസ്ത്രത്തിന്റെയും ഏതാനം സമീപനങ്ങൾ പോലും ഇവയുടെ വ്യവസ്ഥാപിത താല്പര്യങ്ങൾക്ക് കീഴ്‌പെട്ടുപോയിട്ടുണ്ട്. ഇത്തരം ഒരു അവസരം ഒരു പുനർവിചിന്തനം സാധ്യമാക്കട്ടെ. ഇവിടെ നിഷേധാത്മകസമീപനം ഒരു നന്മയും ചെയ്യില്ല. രക്ഷപ്പെടാനാവാത്തവിധം മഹാവിപത്തിലാണ് ഭൂമി എന്ന തരത്തിലുള്ള ചിന്ത (catastrophism), അധികാരവും ശക്തിയുമുള്ളവർക്ക് അവസാനനിമിഷത്തെ കൊള്ളക്കായുള്ള അവസരമായേ കാണപ്പെടൂ. അത് ബാക്കി സകല ജീവജാലങ്ങൾക്കും അപകടമായേ വരൂ. തീർച്ചയായും, നമ്മുടെ ഇടപെടലുകൾ നഷ്ടപ്പെടുത്തിക്കളഞ്ഞ വംശങ്ങൾ ഇനി തിരിച്ചു വരില്ല, എന്നാൽ നിലനിർത്താനാവുന്ന ജൈവവൈവിധ്യങ്ങൾ അന്യമാവരുത്. ഊർജ്ജ-ജീവ ക്രമങ്ങളോട് കാണിക്കേണ്ട ഉൾക്കാഴ്ചയുടെ തുറവിയാണ് നമുക്ക് ആവശ്യം. അന്യഗ്രഹത്തിൽ വീടുപണിയുന്നതിന് ചിലവാക്കുന്നതിൽ ഒരംശം ഇവിടെ ജീവന്റെ വൈവിധ്യങ്ങളെ അവയുടെ ശൈലികൾ അറിഞ്ഞ് നിലനിർത്തുന്നതിൽ ചിലവഴിച്ചിരുന്നെങ്കിൽ നമുക്ക് ലഭ്യമായ ചിത്രം മാറുമായിരുന്നു. ദുരന്തമുഖങ്ങൾ അന്ത്യസമയമടുത്തു എന്ന മതവ്യാഖ്യാനങ്ങളും നൽകാറുണ്ട്. ഭാവിയിൽ സംഭവിക്കാനിരിക്കുന്നവ എന്ന രീതിയിൽ എഴുതപ്പെട്ടിട്ടുള്ള അവസാനകാല വിവരണങ്ങൾക്ക് (apocalypticism) അവരുടേതായ പശ്ചാത്തലങ്ങളിൽ രാഷ്ട്രീയസാമൂഹിക അർത്ഥങ്ങളുണ്ടായിരുന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല, അത്തരം വിവരണങ്ങൾ പ്രത്യാശ നൽകുന്നതിന് പകരം പാപം ശിക്ഷ മുതലായവക്ക് അമിതപ്രാധാന്യം നൽകുകയും നിഷേധാത്മക ആത്മീയതകൾ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടു മുതൽ ഉണ്ടായ ബുബോണിക് പ്ലേഗിന്റെ (black death) സമയത്തും അതിനു ശേഷവും പ്രചരിപ്പിക്കപ്പെട്ട, ശരീരത്തെയും ലോകത്തെയും വെറുക്കാനും മ്ലാനമായ മനഃസ്ഥിതി സൂക്ഷിക്കാനുമൊക്കെയുള്ള ആഹ്വാനങ്ങൾ. അനേകരെ വഞ്ചിച്ച 'അവസാനകാല' രാഷ്ട്രീയ വിവരണമാണ് messianism. ഇത്തരം മതാവിഷ്കാരങ്ങൾ എങ്ങനെ അധികാരങ്ങളെ സൃഷ്ടിക്കുകയും നിലനിന്നുപോരുകയും ചെയ്യുന്നു എന്നതിന് ചരിത്രം സാക്ഷി. വചനമാണ് പ്രപഞ്ചഘടനയുടെ രഹസ്യമെങ്കിൽ അതിന്റെ വെളിപാട് കുതിരപ്പുറത്ത് മേഘങ്ങളിലാവില്ല, അത് തിരിച്ചറിവാണ് മനുഷ്യരിലും സകലചരാചരങ്ങളിലും സൃഷ്ടിച്ചും പുഷ്പ്പിച്ചും പൂർത്തീകരിച്ചും വിട്ടുകൊടുത്തും വ്യാപിച്ചുകൊണ്ടും തുടർന്നുകൊണ്ടിരിക്കുന്ന അനന്തജ്ഞാനം.

പ്രകൃതിചക്രങ്ങളെ അവഗണിച്ചുകളയുന്ന ഒരു ആസൂത്രണവും സുരക്ഷിതമല്ല എന്ന് ഇനിയെങ്കിലും മനുഷ്യന്റെ അവബോധതലത്തിലേക്ക് വന്നെത്തിയെ മതിയാകൂ. രാഷ്ട്രീയവും, സമ്പദ്ഘടനയും, മതാത്മകതയും, ഗവേഷണങ്ങളും ഇത് കാര്യമായെടുത്തേ തീരൂ. പാഠ്യപദ്ധതികളുടെ അടിസ്ഥാന അംശമായി അത് മാറണം. അങ്ങനെ ശാസ്ത്രപുരോഗതിക്കും മതദർശനങ്ങൾക്കും പുതിയൊരു വ്യാപ്തിയുണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ