Gentle Dew Drop

ഏപ്രിൽ 07, 2020

വിശ്വാസവും മതവികാരവും

ഏതാനം മൃദുലവികാരങ്ങളല്ല വിശ്വാസം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. സ്നേഹമെന്നത് തീവ്രവികാരപ്രക്ഷോഭത്തിലെ പരസ്പര വിനിമയമല്ല, യഥാർത്ഥത്തിൽ അത് പരസ്പര ഉത്തരവാദിത്തമാണ്. ദൈവത്തിന്റെ കാര്യത്തിലും അത് ഒരു സെന്റിമെൻസ് അല്ല.
ബന്ധത്തെ പരാമർശിക്കുമ്പോൾ സ്നേഹമെന്നു പറയുന്ന അതേ രഹസ്യം ഫലത്തെ നോക്കിക്കാണുമ്പോൾ ജീവൻ എന്ന് വിളിക്കുന്നു. നമ്മിലുണ്ടാകുന്ന ജീവന്റെ ഫലങ്ങളാണ് ശക്തി, സൗഖ്യം, ആശ്വാസം, സാന്ത്വനം, കൂട്ട്, ക്ഷമ .... ഇവയൊന്നും വികാരാധീനത ആയെടുക്കാനല്ല വിശ്വാസം പഠിപ്പിക്കുന്നത്.

ഭക്തിക്ക് തീർച്ചയായും വൈകാരികമായ ഭാവങ്ങൾ ഉണ്ട്, അവ ആവശ്യവുമാണ്. യഥാർത്ഥ ഭക്തി ഉത്തരവാദിത്തപൂർണ്ണമായ ഒരു ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ്. വശംവദരാക്കപ്പെടാനോ, സ്വാധീനിച്ചു കാര്യസാധ്യം നേടാനോ കഴിയുന്ന മൃദുല വികാരങ്ങളല്ല അവ. അതിവൈകാരികതയിൽ  തഴച്ചു വളരുന്ന ആത്മീയത ആണ് ഇന്ന് ഒട്ടേറെപ്പേർ പരിചയിച്ചു വന്നു പ്രണയത്തിലായത്‌. അത്തരം ഭക്തിയും വിശ്വാസനിലപാടുകളും അറിയാതെയാണെങ്കിലും രാഷ്ട്രീയ സാമ്പത്തിക മുതലെടുപ്പിന് ഉപയോഗിക്കാനാകും. ലഹരിയായിത്തീരുന്ന അത്തരം അനുഭൂതികൾ ചരിത്ര, സാംസ്കാരിക, സാമൂഹിക യാഥാർത്ഥ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്  വസ്തുനിഷ്ഠമായി ചിന്തിക്കാനോ കാര്യങ്ങളുടെ സത്യാവസ്ഥകൾ മനസിലാക്കാനോ അനുവദിക്കില്ല.

വിശ്വാസമെന്നതിനെ വൈകാരികമായി മാത്രം മനസിലാക്കാനും അത്തരം  ലോലമായ മനോവികാരങ്ങളിലൂന്നിയ വിശ്വാസസങ്കൽപ്പങ്ങൾ വളർത്തിയെടുക്കാനും ഉപയോഗിക്കപ്പെടുന്നു. ആചാരാനുഷ്ഠാനങ്ങളും, വികാരാധീനതയെ അടിസ്ഥാനമായുള്ളതാക്കി മാറ്റപ്പെടുന്നു.
ഭക്തിയിൽ ചൂഷണം ചെയ്യപ്പെടുന്ന വിശ്വാസികൾ, അതുപോലെ തന്നെ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന പാർട്ടി പ്രവർത്തകർ. ഇന്ന് ഉപയോഗിക്കപ്പെടുന്നത് ആദർശങ്ങളോ ബോധ്യങ്ങളോ അല്ല, സെന്റിമെന്റ്സ്  ഉം  അനുഭൂതികളും മാത്രമാണ് അവിടെ.

മുറിപ്പെടുന്ന മതവികാരങ്ങൾ വിശ്വാസസംബന്ധിയായവയല്ല, അവ തീവ്രമനോവികാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. തകർക്കപ്പെടുന്നു, ആക്ഷേപിക്കപ്പെടുന്നു ആക്രമിക്കപ്പെടുന്നു... അതിവേഗം നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ കഴിയാതെ പോകുന്നതിന്റെയും കാരണം ഇതേ അതിവൈകാരികത തന്നെയാണ്. അനാവശ്യമായ പ്രതിരോധം തീർക്കേണ്ടത് ആവശ്യമാണെന്ന് നമുക്ക് തോന്നിത്തുടങ്ങുന്നത് യഥാർത്ഥത്തിൽ നമ്മൾ വിശ്വസിക്കുന്ന വിശ്വാസത്തിന്റെ നിലനില്പിനെക്കുറിച്ചു നമുക്ക് തന്നെ ഉറപ്പു കുറവാണ് എന്നതുകൊണ്ടാണ്.

ഇന്ന് ലഭ്യമാകുന്ന സുരക്ഷാകവചങ്ങൾക്കുള്ളിൽ സന്തുഷ്ടരാവാൻ ഇഷ്ടപ്പെടുന്നവരാണ് കാണപ്പെടുന്ന മതസംവിധാനങ്ങൾ. സമൂഹത്തിന്റെ മാറ്റങ്ങളെക്കുറിച്ചും പോലും അവബോധമില്ലത്തവരായി മുൻവിധികൾ വച്ചുപുലർത്തുന്നവരായി സ്വയം നിലനിന്നുപോവുകയാണെന്നത് ദൗർഭാഗ്യകരമാണ്.. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ