Gentle Dew Drop

ഏപ്രിൽ 23, 2020

കോവിഡ് സന്ധ്യകളിലെ ദിവ്യഅത്താഴം

ഉചിതമായ ഒരു സമയത്ത് എല്ലാവരും ഒരുമിച്ചായിരിക്കാമെങ്കിൽ, ഒരു കുടുംബമായി/സമൂഹമായി ദൈവസാന്നിധ്യം അനുഭവിക്കാൻ പരിശ്രമിക്കാം.

നമ്മോടു കൂടെയായിരിക്കുന്നതിൽ ദൈവത്തിനു നന്ദി പറയാം
നാളെയെക്കുറിച്ചുള്ള ചിന്തകളടക്കം ഇന്നിന്റെ എല്ലാ നിമിഷങ്ങളും ദൈവത്തിനുമുമ്പിൽ കൊണ്ടുവരാം;
സ്നേഹത്തിന്റെയും, കരുതലിന്റെയും നിമിഷങ്ങൾ, നിരാശയുടെയും ദേഷ്യത്തിന്റെയും സമ്മർദ്ദങ്ങളുടെയും സംഘർഷങ്ങളുടെയും നിമിഷങ്ങൾ, തുണയുടെയും ആത്മവിശ്വാസത്തിന്റെയും പ്രകോപനങ്ങളുടെയും പ്രലോഭനങ്ങളുടെയും നിമിഷങ്ങൾ...
ദൈവത്തിൽ പൂർണമായി ആശ്രയിച്ചുകൊണ്ട്, അവയെല്ലാം സ്വീകരിക്കപ്പെട്ടു എന്ന് വിശ്വസിച്ചുകൊണ്ട് എല്ലാം അവിടുത്തെ കരങ്ങളിലേക്ക് ...

കേട്ട ഒരു വാർത്തയിൽ നിന്നോ, കണ്ട ഒരു ചിത്രത്തിൽ നിന്നോ തോന്നിയ മനോവികാരം, എങ്ങനെ ഒരു പ്രാർത്ഥനയാക്കിമാറ്റി, എങ്ങനെ ദൈവസാന്നിധ്യം അവയിൽ അറിഞ്ഞു എന്നതിനെക്കുറിച്ച് എന്തെങ്കിലും ഒരു പ്രത്യേക അനുഭവം പരസ്പരം പങ്കു വയ്ക്കാം.
'യേശു ഇവിടെയുണ്ട്' എന്ന അനുഭവത്തിലേക്ക് വരുവാൻ ..
പ്രാർത്ഥനയിൽ കൊണ്ടുവരുവാൻ ആഗ്രഹിക്കുന്ന എല്ലാം പറഞ്ഞു പ്രാർത്ഥിക്കാം

സുവിശേഷത്തിൽ നിന്ന് ഏതെങ്കിലും ഒരു ഭാഗം വായിക്കാം,
ഒരിക്കൽക്കൂടി ഹൃദയത്തിൽ അത് കേൾക്കാൻ ശ്രമിക്കാം. നമ്മുടെ ജീവിതനിമിഷങ്ങളിലേക്ക് ആ സുവിശേഷഭാഗം യാഥാർത്ഥ്യമാക്കുന്നതിനെ ഓർത്തു നന്ദി പറയാം.

അപ്പം മുറിക്കൽ (കുർബാനയുടെ സ്വഭാവം ഈ ശുശ്രൂഷയിൽ ഇല്ല എന്ന് ഓർക്കണം)
ഒരുക്കിയിരിക്കുന്ന ഭക്ഷണത്തിന്റെ ഒരുഭാഗം ഈ ശുശ്രൂഷക്കായെടുക്കാം
ഭൂമിക്കുവേണ്ടിയും അതിലെ വിളകൾക്കുവേണ്ടിയും ദൈവത്തിനു നന്ദി പറയാം.സമൂഹത്തിന്റെ നന്മക്കുവേണ്ടി രാവും പകലും പണിയെടുക്കുന്ന നിരവധി ആളുകളെ ഓർത്ത് നന്ദി പറയാം. ഏതെങ്കിലും ഒരു വിഭാഗത്തിന് പ്രാധാന്യം നൽകുന്നത് സന്ദർഭോചിതമാണെങ്കിൽ അവരെ പ്രത്യേകം ഓർക്കാം.
പാവപ്പെട്ടവരെയും വിശന്നിരിക്കുന്നവരെയും ഓർക്കാം,
സമൂഹം വില കൽപ്പിക്കാതെ അവഗണിക്കുന്നവരെ ഓർക്കാം.
വലിയൊരു കൃതജ്ഞതാഭാവം ഉണർത്താം,
എത്രയോ ത്യാഗങ്ങൾ ഓർമിപ്പിക്കുന്നതാണ് പങ്കുവയ്ക്കപ്പെടുന്ന ഭോജനം,
നമ്മുടെ ജീവിതം ബലിയായി ആർക്കൊക്കെ നൽകപ്പെടുന്നു അവരെയൊക്കെ ഓർക്കാം,
ഏറ്റം അടുത്തുള്ളവർക്കും മറ്റനേകർക്കുമായി ജീവിതം ത്യാഗമായർപ്പിക്കാൻ വേണ്ട കൃപക്കായി പ്രാർത്ഥിക്കാം,
അകൽച്ചകളും, മുറിവുകളും മറക്കുകയും, ഒന്നായി നിലനിൽകുകയും ചെയ്യാനുള്ള  കൃപക്കായി പ്രാർത്ഥിക്കാം
പൊങ്ങച്ചം, മുൻവിധികൾ, ദുരഭിമാനം, അരക്ഷിതാവബോധം, സംശയം തുടങ്ങിയവയിൽനിന്ന് സൗഖ്യത്തിനായി പ്രാർത്ഥിക്കാം.

ദൈവം നൽകുന്ന സമാധാനം അനുഭവിക്കാം, ആ ജീവൻ നിറയുന്നത് സ്വീകരിക്കാം.
ജീവിതത്തിൽ തുടർന്നും പ്രത്യേകിച്ച് വിഷമഘട്ടങ്ങളിൽ ദൈവകൃപ നമ്മെ  അനുയാത്ര ചെയ്യാൻ ഹൃദയം തുറക്കാം
ദയ, സഹാനുഭൂതി, സ്നേഹം, ഒരുമ, നന്മ, സമാധാനം എന്നിവയാൽ നമ്മെ നിറക്കാൻ പ്രാർത്ഥിക്കാം.

ഒരിക്കൽക്കൂടി നന്ദി പറയാം.
________________
ജീവിത സാഹചര്യങ്ങൾ പലതായതിനാൽ മൂന്നു തരത്തിലുള്ളവ മനസ്സിൽ കണ്ടുകൊണ്ടാണ് ഇത് മുൻപോട്ടു വയ്ക്കുന്നത്: ഒരു സാധാരണ കൊച്ചു കുടുംബം, രോഗികളോ പ്രായമായവരോ കൂടെയുള്ള ഒരു കുടുംബം, ജോലിക്കാരോ വിദ്യാർത്ഥികളോ ഒരുമിച്ചു താമസിക്കുന്ന സ്ഥലം. ഓരോരുത്തരുടെയും സാഹചര്യങ്ങളോട് ചേർത്ത് ദൈവാനുഭവം യാഥാർത്ഥ്യമാക്കുവാൻ ശ്രമിക്കാം.

കുഞ്ഞുങ്ങളുണ്ടെങ്കിൽ ഈ ചെയ്യുന്നതെന്താണെന്ന് അവരെ മനസിലാക്കാൻ പരിശ്രമിക്കാം. ദിവസത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന   അവരുടെ അനുഭവങ്ങളോട് ചേർത്ത് വിചിന്തനങ്ങൾ ചെയ്യുവാൻ അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അനവധി പേർ ഭക്ഷണമില്ലാതിരിക്കുന്നുണ്ടെന്നും, രോഗികളാണെന്നും അവരെക്കൂടി ഓർക്കണമെന്നും അവരെ ബോധ്യപ്പെടുത്തണം. പ്രകൃതിയുടെ ഊർജ്ജ്-ജൈവപ്രക്രിയകളെ അവർക്കു  മനസിലാകുംവിധം പരിചയപ്പെടുത്തിക്കൊടുക്കാം. ചുറ്റുമുള്ള നന്മകളും, നമ്മിലും മറ്റുള്ളവരിലുമുള്ള വേദനകളും കഷ്ടതകളും തിരിച്ചറിയാനുള്ള കാഴ്ച നല്കുകയാണവിടെ. പ്രകൃതിയോടും  മനുഷ്യരോടുമുള്ള ബന്ധത്തെ വിലമതിക്കാനുള്ള ഒരു പാഠവും.

ആത്മാർത്ഥമായി അനുഭവവേദ്യമായിത്തീരാവുന്ന ഒരു ഒരുമിച്ചു ചേരലാണിത്. ആത്മാർത്ഥമായിത്തന്നെ നന്ദി അർഹിക്കുന്നവയെ ഓർക്കാനും, ആവശ്യമായ ഉറച്ച ബോധ്യങ്ങൾ സ്വീകരിക്കാനും. ഹൃദയത്തിന്റെ ആത്മാർത്ഥതയിൽനിന്നാണ് ബന്ധങ്ങൾ ജനിക്കുന്നത്, അതുകൊണ്ടുതന്നെ ദൈവാനുഭവവും. ഇവിടെ മുന്നോട്ടു വച്ചിട്ടുള്ള ആത്മീയപ്രയത്നം നമ്മുടെ സ്വാഭാവികമായ ജീവിതക്രമത്തിൽതന്നെ ദൈവത്തിന്റെ ഹൃദയാർദ്രത അറിയാനുള്ള സാധ്യതയാണ്. ഭക്തിമാർഗ്ഗത്തിലെ പൂക്കളോ എണ്ണയോ കുന്തിരിക്കമോ തിരികളോ ഇവിടെയില്ല. ഇവിടെ അർപ്പിക്കപ്പെടുന്നത് ചോരയും നീരും കണ്ണീരും മണ്ണും ബന്ധങ്ങളും തന്നെ.

തീർച്ചയായും, തുടക്കം ഒരു നാണം സ്വാഭാവികമാണ്, എന്നാൽ പതിയെ ഒത്തിരി ആഴങ്ങൾ ഇത് നമുക്ക് നൽകിയേക്കും, വ്യക്തിപരമായ ജീവിതത്തിൽ മാത്രമല്ല, ദൈവത്തെക്കുറിച്ചുതന്നെയുള്ള അറിവിലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ