Gentle Dew Drop

ഏപ്രിൽ 05, 2020

ഉത്സവകാലം കഴിഞ്ഞാൽ

ഉത്സവകാലം കഴിഞ്ഞാൽ പിന്നീട് ഒരു ശൂന്യതയാണ്. ഉത്സവദിനങ്ങളിലെ ആനന്ദത്തിമിർപ്പോ വ്രതാനുഷ്ഠാനങ്ങളുടെ തീവ്രതയോ പിന്നീട് കുറേക്കാലത്തേക്ക് കാണാറില്ല. നമ്മുടെ ജീവിതത്തിന്റെ പ്രധാനപങ്കും  സാധാരണ ദിവസങ്ങളിലാണെന്നതാണ് സത്യം. ഉത്സവകാലങ്ങൾ സ്വരുക്കൂട്ടുന്ന പുണ്യം സാധാരണ കാലത്തേക്ക് കടക്കുന്നുണ്ടോ എന്നത് വിചിന്തനീയം.

സാധാരണ സമയത്തെക്കുറിച്ചും, സാധാരണ ആളുകളെക്കുറിച്ചുമാണ് ചിന്ത.

കുർബാനയും ധ്യാനവും ആരാധനയും വെഞ്ചരിപ്പുമൊക്കെ ഇന്ന് Telecasting ലൂടെ ലഭ്യമാണ്. അതിനുള്ള ഇളവും അനുവാദവും നല്കപ്പെട്ടിട്ടുമുണ്ട്. ശീലിച്ചുപോന്ന ഭക്തിനിഷ്ഠകളും ധ്യാനശുശ്രൂഷകളും വീട്ടിനുള്ളിൽ ലഭ്യമാക്കപ്പെട്ടു. അസാധാരണമായൊരു സാഹചര്യത്തോട് പൊരുത്തപ്പെടാനുള്ള ശ്രമം ആണെന്ന് അതിനെ കരുതാം. എന്നാൽ ഇത് ലഭ്യമല്ലാതിരുന്നവർക്കു വേണ്ടി എന്താണ് കരുതാൻ കഴിയുക? ഈ അവസരത്തിൽ അവർക്കു വേണ്ടി എന്താണ് ലഭ്യമാക്കാൻ കഴിയുക?
സമൂഹം തന്നെ ഒരു കൂദാശയാണെന്നും അവരിൽ ക്രിസ്തു വസിക്കുന്നുണ്ടെന്നും, വീട്ടിലും ചുറ്റുപാടിലും ക്രിസ്തുവിനെ അനുഭവിച്ചറിയാൻ പരിശ്രമിക്കാനും നല്ല ഒരു പശ്ചാത്തലമാണ് ഇന്നുള്ളത്. ആ അവസരം അടച്ചു കളയരുത്.  എങ്ങനെ എന്നുള്ളത് ഓരോ പ്രാദേശിക സാഹചര്യവും അനുസരിച്ചു വ്യത്യസ്തമാകാം. താങ്ങിനിർത്തുന്ന ദൈവത്തിന്റെ സാന്ത്വനം അനുഭവിക്കാൻ സമൂഹത്തിനു കഴിയട്ടെ എന്നതാണ് പ്രധാനമായ കാര്യം.

Telecasting ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ വിശ്വാസശീലങ്ങൾക്കിടയിൽ ചില നഷ്ടബോധങ്ങളുണ്ടാക്കാൻ നോമ്പുകാലത്തിന് കഴിയുമായിരുന്നു. അതിലെ പ്രധാന ദിനങ്ങളും വന്നു കടന്നു പോകും. പിന്നീട് പതുക്കെ മടുപ്പു തോന്നിത്തുടങ്ങിയേക്കാം. ഇന്ന് ഭക്തിയോടെ പങ്കെടുക്കുന്നവരിൽത്തന്നെ എത്രപേരെ തുടർച്ചയായി Telecast നു മുമ്പിൽ പ്രതീക്ഷിക്കാൻ കഴിയും? രോഗക്കിടക്കയിലായിരുന്നവരും വൃദ്ധജനങ്ങളും ശാലോം ടിവി യിൽ വന്നിരുന്ന കുർബാനകളിൽ ഭക്തിയോടെ പ്രാർത്ഥിച്ചിരുന്നു.
ജീവിതകാലത്ത് പങ്കുചേർന്ന ബലികളുടെ ഓർമ്മ ഇന്നത്തെ ജീവിതാവസ്ഥകളോട് ചേർത്തുവച്ചു പ്രാർത്ഥിക്കുവാൻ അവർക്കു കഴിഞ്ഞു.
എന്നാൽ മറ്റുള്ളവർക്ക് കുർബാനക്കു വേണ്ടി മാറ്റിവയ്ക്കപ്പെടുന്നത് അവരുടെ നിത്യേനയുള്ള ജോലികൾക്കിടയിലുള്ള  ഇടവേളകളാണ് . Program  ന് അപ്പുറത്തെ ശ്രദ്ധ കുർബാനയ്ക്കു ലഭിക്കുമോ? ഒരു ശീലമോ, സമീപനരീതിയോ രൂപപ്പെടാൻ അത്യാവശ്യം വേണ്ട സമയം ഈ സാഹചര്യം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ Telecast ചെയ്യപ്പെടുന്ന ശുശ്രൂഷകൾ   ഏതുരീതിയിൽ, ഏതു മനോഭാവത്തോടെ, സ്വീകരിക്കപ്പെടുന്നു/ കാണപ്പെടുന്നു/ പങ്കെടുക്കപ്പെടുന്നു എന്നത് സൂക്ഷ്മതയോടെ മനസിലാക്കേണ്ടതാണ്. നോമ്പുകാലം കഴിയുമ്പോൾ, അല്ലെങ്കിൽ കോവിഡ് കാലം കഴിയുമ്പോൾ ഇന്ന് Livestreaming ൽ കണ്ടവ ഏതുപ്രകാരമാവും കാണപ്പെടുക?

കുടുംബ-സമൂഹകേന്ദ്രീകൃതമായ വിശ്വാസരീതികൾ ക്രിയാത്മകമായി കണ്ടെത്തുകയും പരിശീലിക്കുകയും വേണം. ദൈവത്തിന്റെ സാമീപ്യവും കരുതലും ആശ്വാസവും അവരിലും അവരിലൂടെയും അനുഭവവേദ്യമാവട്ടെ.


ഉല്ലാസസമയമായി ഈ സമയം ചിലവഴിക്കാൻ കഴിയുന്നവരുണ്ട്. എങ്കിലും വലിയ സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്നവരെ പ്രാർത്ഥനയോടെ ഹൃദയത്തിൽ സൂക്ഷിക്കാം. ശീലങ്ങളുടെ തനിയാവർത്തനം വീടിനുള്ളിൽ എന്നതിനപ്പുറം, ഹൃദയത്തിൽ പച്ചപ്പ്‌ നൽകുന്ന ചുറ്റുപാടുമുള്ള കൊച്ചുസൗന്ദര്യങ്ങളെ കണ്ടെത്തുവാൻ കഴിയുന്നതാവാം പുതുജീവൻ നൽകുന്ന വിനോദപ്രവൃത്തികൾ. ഇലയിലോ, വെള്ളത്തിലോ, കൊച്ചു പ്രാണികളിലോ ഒക്കെ ശ്രദ്ധിക്കപ്പെടാത്ത  എത്രയോ വലിയ രഹസ്യങ്ങളുണ്ട്.
ദൈവപ്രവൃത്തിയുടെ അടയാളങ്ങൾ...

മനസിന് ഉല്ലാസവും ആത്മീയവളർച്ചയുമാവും അത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ