Gentle Dew Drop

മേയ് 18, 2021

കെട്ടുകഥയിലെ ക്രിസ്തു

ഏതോ കെട്ടുകഥയിലെ കഥാപാത്രം മാത്രമായി ക്രിസ്തു. അത് കൊണ്ടാണ് പ്രസക്തിയില്ലെന്ന് തോന്നുമ്പോൾ ആ കഥാപാത്രത്തെ അനായാസേന മാറ്റി നിർത്തുവാൻ കഴിയുന്നത്. ഉയിർപ്പും പന്തക്കുസ്തായുമൊക്കെ ആ കഥയുടെ ഭാഗങ്ങളായി വന്നും പോയുമിരിക്കും. ആഘോഷ ആചാര അനുഭൂതികൾ നമുക്കുണ്ടാക്കികിട്ടിയാൽ മതി, അത് എത്ര 'നല്ല ഉല്പന്ന'മാക്കാമോ അത്രയും നന്ന്. അവൻ ജീവിക്കുന്നവനാവേണ്ട എന്ന് നമ്മൾ ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. എങ്ങനെ പോകണമെന്ന് നമുക്കറിയാമല്ലോ പിന്നെന്തിന് ഒരു കാല്പനികഭ്രാന്തന്റെ സ്വരം കേൾക്കണം?

നീ വെറും ചെക്കനാണ്; ഒന്നുമറിയാത്ത ആശാരിച്ചെറുക്കൻ.
ക്രിസ്തുവിനെ മൂലക്കിരുത്തുന്ന ഒരു വിശ്വാസിസമൂഹം എങ്ങനെ ക്രിസ്തുവിന്റെ വാക്കുകൾ സംസാരിക്കും? പേര് കൊണ്ട് പ്രഘോഷിക്കുകയും എന്നാൽ ഹൃദയം കൊണ്ട് മാറ്റി നിർത്തുകയും ചെയ്യുന്ന അവരിൽ എങ്ങനെ ക്രിസ്തുവിന്റെ മനോഭാവങ്ങളുണ്ടാകും? ലോകം മുഴുവനും ക്രിസ്തുവിനെ അറിയണമെന്ന് പറയുമ്പോഴും, ക്രിസ്തുവിനെ മൗനിയാക്കുന്നവർ എങ്ങനെ ക്രിസ്തുവിനെ വെളിപ്പെടുത്തും?

'വിശ്വാസികളുടെ കൂട്ടായ്മയെ' പ്രേക്ഷകരും ശ്രോതാക്കളുമാക്കി മാറ്റി പുതിയ തരം ഭക്തി അഭ്യസിപ്പിച്ചു. മാസികയിലും പത്രക്കടലാസിലും ടെലിവിഷൻ സ്‌ക്രീനിലും ദൈവത്തിന്റെ വിരൽസ്പർശം എത്തിച്ചു കൊടുത്തു ദൈവത്തെ കൂട്ടിലടച്ചു. ലൗകികമെന്നു വിധിക്കപ്പെട്ടിരുന്ന പ്രവണതകളെത്തന്നെ വാണിജ്യ തന്ത്രങ്ങളായി ഉപയോഗിച്ചു, മതസ്പർദ്ധയും കപടമതാത്മകതയും മാമോദീസ നൽകി വിശുദ്ധീകരിച്ചു. തങ്ങൾ തന്നെ രൂപപ്പെടുത്തിയ വികലവും വിഭാഗീയവുമായ ചിന്തകൾ ചാനൽ ചർച്ചകളിലൂടെയും മറ്റു പരിപാടികളിലൂടെയും ന്യായീകരിച്ചു. അങ്ങനെ തീർത്ഥജലത്തിൽത്തന്നെ അവർ വിഷം ചാലിച്ചു നൽകി.
അപ്പോഴേക്കും, കുടിയിരുത്തിയ ഘോരസത്വങ്ങളെ അറിയാതെയെങ്കിലും പൂവിട്ടുപൂജിച്ചു തുടങ്ങിയിരുന്നു.

സത്യത്തിനു സാക്ഷ്യം നൽകാൻ വന്ന ക്രിസ്തുവിനെ അവർ നിശ്ശബ്ദനാക്കി മൂലയിലിരുത്തി.
ക്രിസ്തുവിനെ മാറ്റി നിർത്തി സ്വയം സംരക്ഷിക്കുന്നവർ സ്വന്തം ഇരുമ്പുനുകം തീർക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ