Gentle Dew Drop

ഓഗസ്റ്റ് 20, 2021

ആരാണ് എനിക്ക് പരദേശി?

'ആരാണ് എന്റെ അയൽക്കാരൻ?' എന്നതുപോലെതന്നെ അർത്ഥവത്തായ ഒരു ധ്യാനമാണ് 'ആരാണ് എനിക്ക് പരദേശി?' എന്നതും. ദൈവജനമെന്നെ നിലയിൽ എങ്ങനെ പരദേശിയെ സമീപിക്കുന്നു എന്നതും പ്രധാനമാണ്. 

പരദേശികളുമായുള്ള സമ്പർക്കം ദൈവജനത്തെ അശുദ്ധമാക്കിയെന്ന 'വിശുദ്ധവിശ്വാസ'ത്തിന്റെ പശ്ചാത്തലത്തിൽ ഏതാനം സാധാരണവിശ്വാസികളുടെ ധ്യാനഫലമാണ് എസ്തേർ, റൂത്ത്, തോബിത് തുടങ്ങിയ ഗ്രന്ഥങ്ങൾ. വിദേശരാജ്യത്തു രാജ്ഞിയായ എസ്തേറും, ഇസ്രയേലിന്റെ മഹാനായ രാജാവായ ദാവീദിന്റെ മുത്തശ്ശിയായ റൂത്തും, വിദേശരാജ്യത്തു രാജ്യസേവ ചെയ്ത തോബിത്തും ദൈവതിരുമുമ്പിൽ വിശ്വസ്തരും ദൈവപദ്ധതിയുടെ ഭാഗവുമായിരുന്നു. ദൈവം അതിരുകൾ വച്ച് വേർതിരിക്കുന്നില്ലെന്നും അവിടുത്തെ കാരുണ്യം സകലരെയും ആലിംഗനം ചെയ്യുന്നെന്നും ഈ ഗ്രന്ഥങ്ങൾ പറഞ്ഞു വയ്ക്കുന്നു. 

മൊവാബ്യദേശത്തുനിന്ന് ഭാര്യമാരെ സ്വീകരിച്ച കുടുംബത്തെ ദൈവം അശുദ്ധമായി കണ്ടില്ല. റൂത്ത് അമ്മയോട് കാണിച്ച ദയാലുത ബോവാസ് വിലമതിക്കുന്നു, ബോവാസ് അവളോട് അലിവ് കാണിക്കുന്നു. ദൈവം അവരുടെ മേൽ വലിയ കൃപ ചൊരിയുന്നു. 

ദൈവം വലിയ കൃപ ചൊരിഞ്ഞിരിക്കുന്നു എന്ന അവബോധമാണ് നല്ലൊരു ആത്മീയജീവിതത്തിന് വഴിയാകുന്നത്. അതിൽ നിന്ന് കൃതജ്ഞതയും മറ്റു മനോഭാവങ്ങളും വളർന്നുകൊള്ളും. അശുദ്ധമെന്നു വിധിക്കപ്പെടുന്ന  ലോകത്തിൽനിന്നു സ്വയം മാറ്റിനിർത്തുന്ന നിഷ്ഠകളല്ല ആത്മീയജീവിതത്തിന്റെ അടയാളം. 

കരുണയില്ലാതെ പോയ അത്തരം വിധിയാണ് യേശുവിനെ ഏറ്റവുമധികം വേദനിപ്പിച്ചത്. മോശയുടെ സ്ഥാനത്തിരിക്കുന്ന അവർ പ്രബോധകരാണ്. എന്നാൽ, ദൈവവചനത്തിന്റെ കാവൽക്കാരെന്നു ധരിച്ച  അവരുടെ വസ്ത്രങ്ങളിലും അധികാര ചിഹ്നങ്ങളിലുമായിരുന്നു അവരുടെ മൂല്യം. അവർ വായിച്ച നിയമാവലികൾ  മറ്റുള്ളവരെ പാപത്തിൽ പിറന്നവരായി കാണാനാണ് പഠിപ്പിച്ചത്. ആ വ്യാഖ്യാനം അവരുടെതന്നെ സ്ഥാനങ്ങളെ നിലനിർത്തുന്നവയും അലങ്കരിക്കുന്നവയുമായിരുന്നു. സാധാരണക്കാരുടെ മേൽ ഭാരങ്ങൾ ഏല്പിച്ചുകൊണ്ട് അവർ ശ്രേഷ്ഠരും ധര്മിഷ്ഠരും വിശുദ്ധരുമായി. 

അശുദ്ധരായി വിധിക്കപ്പെട്ടവർ ദൈവകൃപ സ്വീകരിക്കുന്നത് കണ്ട യേശു ആനന്ദത്താൽ നിറയുന്നതും നമ്മൾ കാണുന്നു. അവർ എളിയവരും, ശിശുക്കളും, തളർന്നവരുമാണ്. എങ്കിലും അവരുടെ വ്യഥകളിൽ അവർ ദൈവത്തെ അറിയുമ്പോൾ ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഓരോരുത്തർക്കുമായി വെളിപ്പെടുകയാണ്. അതിലെ ഓരോ അംശത്തിലും വലിയ സമൃദ്ധിയുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ