Gentle Dew Drop

ഓഗസ്റ്റ് 13, 2021

അവസാനകാലം: അഭിഷേകവും ഒരുക്കവും

ഓരോ ദുരന്തകാലവും അവസാന നിമിഷങ്ങളാവണം. പരിചിതമായിത്തീർന്ന തിന്മകളെ ഉപേക്ഷിക്കുവാൻ അനിഷ്ടസംഭവങ്ങൾ ചിലപ്പോൾ നമ്മെ നിർബന്ധിച്ചേക്കാം. എന്നാൽ ആ കടന്നു പോകൽ അനിവാര്യമാണ്. പ്രതിസന്ധിഘട്ടങ്ങൾ തന്നെ തുറക്കപ്പെടേണ്ടതായ വഴികൾ കാട്ടിത്തരും. ആ ഒരുക്കങ്ങളെ വിവേചിച്ചറിയാനും സ്വയം നവീകരിക്കുവാനുമാണ് അഭിഷേകം ആവശ്യമായുള്ളത്. മതവും വിശ്വാസവും വഴികാട്ടിയാകാം, നവീകരണത്തിൽ അവ ലക്ഷ്യമാവരുത്.

............
ഇന്ന് നമ്മൾ ഒരു കടന്നുപോകലിന്റെ സമയത്താണ്. ഭയാനകവും ദയനീയവുമായ ഒരവസ്ഥ നമ്മൾ നേരിൽ കാണുകയാണ്. ജൈവ മണ്ഡലവും അതുൾക്കൊള്ളുന്ന ജീവരൂപങ്ങളും നേരിടുന്ന ഭീഷണി അതിവിദഗ്ദരായവർക്കു പോലും മനസിലാക്കാൻ കഴിയുന്നതിലും വലിയ തോതിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ, കാലാവസ്ഥാവ്യതിയാനങ്ങൾ, വളരുന്ന സംഘർഷങ്ങൾ, വിരലിലെണ്ണാവുന്നത്ര ആളുകളിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്ന സമ്പത്തും അധികാരവും തുടങ്ങിയവ നമ്മളുടെ പശ്ചാത്തലമാകുമ്പോൾ, ഇത്തരം അവസ്ഥകളോട് സമൂഹത്തിന്റെ പ്രതികരണം വീഴ്ചക്കോ അതിജീവനത്തിനോ വഴിയൊരുക്കുന്നു. വീണ്ടുവിചാരത്തിനു തയ്യാറാകുന്നില്ലെങ്കിൽ 2050 ഓടെ തിരിച്ചു വരാനാവാത്ത വിധം രാഷ്ട്രങ്ങളുടെയും അന്തർദേശീയ ലോകക്രമങ്ങളുടെയും തകർച്ചയിലേക്ക് എത്തിച്ചേർന്നേക്കാം. ആരോഗ്യ മേഖലയിലും സാമ്പത്തിക സാമൂഹികരംഗത്തും ഈ അവസ്ഥ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. സാങ്കേതികവിദ്യകളിലെ അധാർമികത അന്തര്ദേശീയതലങ്ങളിൽത്തന്നെ അരക്ഷിതാവസ്ഥകൾ രൂപപ്പെടുത്തിക്കഴിഞ്ഞു. ഭരണകൂടങ്ങളുടെ അസ്ഥിരതയും, അക്രമങ്ങളുടെയും കലാപങ്ങളുടെയും സംഘർഷങ്ങളുടെയും വർദ്ധനയും, സാമൂഹിക സാമ്പത്തിക രംഗങ്ങളിലുള്ള അനിശ്ചിതാവസ്ഥയും സാംസ്‌കാരിക തനിമയും സമൂഹത്തിന്റെ നിലനില്പും ഇല്ലാതാക്കിയേക്കാം.
മുമ്പുണ്ടായിരുന്ന ദുരന്തങ്ങളിൽ നിന്നും കരകയറിയവയുടെ വിവരണങ്ങളും അവയിൽ നിന്നുള്ള പാഠങ്ങളും ഓർമകളിൽ ക്രോഡീകരിച്ചു പകർന്നു നല്കപ്പെട്ടവയാണ് പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ളത്. ആകെയുലച്ചുകളയുന്ന ഓരോ ദുരന്തവും ഒരു അവസാനകാലമായിത്തന്നെ കാണേണ്ടതുണ്ട്. എങ്ങനെ അതിലൂടെ കടന്നുവന്നു നവീനതയിൽ വീണ്ടും ജനിക്കുന്നു എന്നതാണ് വ്യക്തികളായും സമൂഹമായും ധ്യാനിക്കേണ്ടത്. തുടർന്നു കൊണ്ടുപോരുന്ന അപചയങ്ങളുടെ സംവിധാനങ്ങളെ സ്വന്തം ഇഷ്ടത്തോടെ ഉപേക്ഷിക്കുവാൻ കഴിയാതെ സമൂഹത്തിന്റെ തന്നെ ജീർണ്ണത അനുവദിച്ചു കൊടുക്കുമ്പോൾ, ഒരു ദുരന്തം സമൂഹത്തെയൊന്നാകെ അത്തരം മാറ്റങ്ങൾക്കായി നിർബന്ധിച്ചേക്കാം. മാറ്റിക്കളയേണ്ടവയെ ഉപേക്ഷിച്ചുകൊണ്ട്, യഥാർത്ഥത്തിൽ എന്താവണമോ അത്തരം ജീവിതക്രമത്തിലേക്കു നടന്നടുക്കാനുള്ള അവസരം കൂടിയാണ്. അതിരുകളില്ലാത്ത ഒരു സമൂഹമായേ ഈ അതിജീവനം സാധ്യമാകൂ എന്ന് മനസിലാക്കേണ്ടത് ആവശ്യമാണ്.
ഇത്തരം മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ദുരന്തപശ്ചാത്തലങ്ങൾ ഇതിവൃത്തമാക്കി പല കാവ്യാത്മക രചനകളും ഉണ്ടായിട്ടുണ്ട്. നവീകരണം തന്നെയാണ് താക്കീതിന്റെ രൂപത്തിലാണെങ്കിലും ലക്ഷ്യമിടുന്നത്. Paradise Lost, Divine Comedy എന്നിവക്കും Nostradamus ന്റെ എഴുത്തുകൾക്കും ഇത്തരം പശ്ചാത്തലങ്ങളുണ്ടായിരുന്നു. വിശ്വാസത്തകർച്ച, മൂല്യച്യുതികൾ, രാഷ്ട്രീയമായ അട്ടിമറികൾ, പ്രകൃതിദുരന്തങ്ങൾ പീഢനങ്ങൾ തുടങ്ങിയവയാണ് ഏത് അന്ത്യകാലപ്രവചന ശൈലിയുടെയും പശ്ചാത്തലം. റോമിന്റെ പീഢന പശ്ചാത്തലമാണ് വെളിപാടിന്റെ പുസ്തകത്തിന്റേത്. പലവിധത്തിലുള്ള രൂപകങ്ങളും ഉപമകളും അതിന്റെ ഭാഷാശൈലിയിൽ ഉപയോഗിക്കപ്പെടാറുണ്ട്. അവയെ അക്ഷരാർത്ഥത്തിലെടുക്കുകയല്ല അവയുടെ ഉപയോഗത്തിന്റെ ഉദ്ദേശ്യം. ഇവിടെ, വരാനിരിക്കുന്നു എന്ന് അവതരിപ്പിക്കപ്പെടുന്ന സംഭവങ്ങളോ പ്രത്യേക പ്രതിഭാസങ്ങളോ, സത്യത്തിൽ നേർക്കുനേർ അഭീമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങൾ തന്നെയാണ്. കൂടാതെ ഇത്തരം ദർശനങ്ങൾ സ്വീകരിക്കുന്നവരോ പ്രവചനങ്ങൾ നടത്തുന്നതോ ആയ ആളുകളുടെ വ്യക്‌തിസ്വഭാവവും കാഴ്ചപ്പാടുകളുംകൂടി കണക്കിലെടുത്തുകൊണ്ടുവേണം അവയെ മനസ്സിലാക്കാൻ.
പ്രകൃതിയുടെ പ്രതിഭാസങ്ങളെ പ്രകൃതിയിലെ മാറ്റക്രമങ്ങളുടെ ഭാഗമായാണ് മനസ്സിലാക്കേണ്ടത്. ഭൂചലനങ്ങളും, പ്രളയങ്ങളും അഗ്നിപർവ്വതസ്ഫോടനങ്ങളും കൊടുങ്കാറ്റും വെള്ളപ്പൊക്കവും, പ്രകൃതിയുടെ ഭാഗമാണ്. എത്രയോ ലക്ഷം വർഷങ്ങളായി ഭൂമിയുടെ രൂപഘടന മാറിക്കൊണ്ടിരിക്കുന്നു! ഭൂപ്രകൃതിയുടെ മാറ്റം, വിള്ളലുകൾ, തെളിഞ്ഞുവരുന്ന കര, കടൽ വിഴുങ്ങുന്ന കരഭാഗങ്ങൾ, ഒന്നും പുതുതല്ല. നമ്മുടെ കാലത്തു സംഭവിക്കുമ്പോൾ നമുക്ക് ആശങ്കയുണർത്തുമെന്നു തീർച്ച. നമ്മുടെ ഇന്നത്തെ സാഹചര്യത്തിൽ, ഗോളാന്തരതലത്തിൽ പലസംസ്കാരങ്ങളുടെ സമാഗമം നമുക്ക് നേർക്കാഴ്ചയാണ്. അവിടെ വിശ്വാസങ്ങളും, സാംസ്‌കാരികമൂല്യങ്ങളും, മതപാരമ്പര്യങ്ങളും, സാമൂഹികഘടനകളും കണ്ടുമുട്ടുമ്പോൾ, പരസ്പരം ഇഴചേരുന്നതുപോലെതന്നെ പലതലങ്ങളിൽ വൈരുധ്യങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. യാഥാസ്ഥിതികമായ ചട്ടക്കൂടുകൾക്കു രൂപമാറ്റം ഉണ്ടാകുമ്പോൾ എല്ലാം തകരുന്നു എന്ന ചിന്ത വരുന്നത് സ്വാഭാവികം. വ്യാഖ്യാനങ്ങൾ അവയെ സാമാന്യവല്കരിക്കുമ്പോൾ ആകസ്മികമായി സംഭവിക്കുന്നതിലെല്ലാം അവസാനത്തിന്റെ കൂടുതൽ 'അടയാളങ്ങൾ' നൽകിക്കൊണ്ടിരിക്കും, അന്ത്യം അടുത്തെത്തിയെന്നു ഉറപ്പാക്കാനുമാകും.
ചരിത്രസംഭവങ്ങളെ ആലങ്കാരികമായി എടുത്തുകൊണ്ട് ആത്മീയപാഠം സ്വീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇവയിൽ ആലങ്കാരികമായാണ് അർത്ഥം നല്കിയിരിക്കുന്നതെന്നും, അവയെ അങ്ങനെയേ കാണാവൂ എന്നും നമ്മെത്തന്നെ ബോധ്യപ്പെടുത്തേണ്ട വിവേകം നമുക്കാവശ്യമാണ്. എല്ലാറ്റിനും ആത്മീയകാരണങ്ങളും പരിഹാരങ്ങളും കാണുന്നത് ശരിയല്ല. സമൂഹത്തിലെ മാറ്റങ്ങൾ, പ്രസ്ഥാനങ്ങളുടെ കടന്നുവരവ് തുടങ്ങിയവയെ വിലയിരുത്തുന്നതിന്, സാമൂഹിക രാഷ്ട്രീയ ഘടകങ്ങളെ മാറ്റിനിർത്തിക്കൊണ്ട് ആത്മീയമായ അളവുകോലുകൾ ഉപയോഗിക്കുന്നത് വിവേകരഹിതമാണ്. സങ്കീർണതകൾക്കു നടുവിൽ അർത്ഥം തേടുക മാനുഷികമാണ്, ഉത്തരം കിട്ടാതെ വരുമ്പോൾ യുഗാന്ത്യപ്രവചനശൈലി ഉപയോഗിക്കപ്പെടുകയും ചെയ്തേക്കാം, അതിനിടയിൽ സ്വീകാര്യമായ ഉത്തരമായി പിശാചും. അപക്വമായ വ്യാഖാനങ്ങളിലേക്കു പോകുന്നതിനു മുമ്പ്, ആദ്യപടിയായി പ്രപഞ്ചം, സംസ്കാരം, മതം എന്നിവയിലെ ചരിത്രപരമായ പരിണാമവും വളർച്ചയും വിദഗ്ദമായി നിരീക്ഷിക്കുക എന്നതാണ് ഉചിതം. വിശ്വാസത്തോടെയും പ്രാർത്ഥനയോടെയുമുള്ള സമീപനം നമുക്ക് കൂടുതൽ പ്രതീക്ഷ നൽകും, അതിജീവനത്തിനു കരുത്തേകും. എന്നാലും ബുദ്ധിയും പഠനവും പൈശാചികമാണെന്നും, എല്ലാം ആത്മീയമായി വ്യാഖ്യാനിക്കണമെന്നും കരുതുന്ന ശൈലി വികലമായ വിശ്വാസസമീപനമായേ കരുതാനാകൂ.
വ്യക്തിയുടെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളും മൂല്യബോധവുമാണ് ഒരു സാംസ്കാരികശൈലിയായി പതിയെ രൂപപ്പെടുന്നത്. കാലത്തിന്റെ യഥാർത്ഥ സൂചകങ്ങൾ അവയാണ്. പരമ്പരാഗത രീതികളിൽനിന്ന് അവ മാറിയിട്ടുണ്ടെങ്കിൽ അതിനനർത്ഥം അതിനു പിറകിൽ പിശാചാണ് എന്നല്ല. അവയിൽ ചേർത്തുവയ്ക്കുന്ന വചനാംശം കാണാൻ നമുക്ക് കഴിയണം. ഇത്തരം വെളിപാടുകളിലേക്കുള്ള കടന്നുപോകലാണ് യഥാർത്ഥ നവീകരണം. നവീകരണം എന്നത് തിരിഞ്ഞുനടക്കലാണെന്നത് തെറ്റിദ്ധാരണയാണ്. പഴമയിലെവിടെയോ ഒളിച്ചുവച്ചിരിക്കുന്നതല്ല വിശ്വാസവും വചനവും പാരമ്പര്യവും. ഇന്നിന്റെ അടയാളങ്ങളിൽ അവയെ തിരിച്ചറിയുകയും കൂടെനടക്കുകയും ആണ് പ്രധാനം.
ജീവിതക്രമങ്ങളിൽനിന്നു ഓടിയൊളിക്കുന്നതല്ല ആത്മീയതയും, ഒരുക്കവും. ഭക്തിപാരവശ്യവുമല്ല ഈ ഒരുക്കം. പ്രതിബദ്ധതയോടെയും സമർപ്പണബോധത്തോടെയും ചെയ്യുന്ന ദിനചര്യകളിലും തൊഴിലുകളിലും, മതാനുഷ്ഠാനങ്ങൾ നൽകുന്നതിനേക്കാൾ ദൈവസംപ്രീതിയും വിശുദ്ധിയും ഉണ്ടെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയണം. കാരണം, ലോകവും ശരീരവും നമ്മിൽ പറ്റിപ്പിടിച്ച അഴുക്കുകളല്ല, കൗദാശികമായ അടയാളങ്ങളാണ്, ദൈവപ്രവൃത്തികളുടെ കാണപ്പെടുന്ന സാന്നിധ്യമാണ്.
ഏതെങ്കിലും മതത്തിന്റെ ആചാരാനുഷ്ടാനങ്ങളിലേക്കു ചുരുക്കപ്പേടാവുന്ന ആത്മീയതയല്ല നവീകരണത്തിനായി നമുക്കാവശ്യമായുള്ളത്. ഓരോ ദുരന്തവും കടന്നു പോകുവാൻ ദൈവം തരുന്ന കൃപകൂടി നമ്മിലുണ്ട്. തകർച്ചകളെ സത്യസന്ധമായി മനസിലാക്കാനും, കാരണങ്ങളും പരിഹാരങ്ങളും വിവേചിച്ചറിയാനും, അവയെ വേണ്ടവിധം പ്രവൃത്തിപഥത്തിൽ കൊണ്ടുവരുവാൻ കഴിയുന്നതുമാണ് സമഗ്രമായ ആത്മീയത ലക്‌ഷ്യം വയ്‌ക്കേണ്ടത്. അവിടെയാണ് യഥാർത്ഥ നവീകരണവും അഭിഷേക സ്പർശവും. മതത്തോടും വിശ്വാസത്തോടുമുള്ള സമീപനത്തിലെ നവീകരണ യത്നങ്ങൾ ജീവിതയാത്രത്ഥ്യങ്ങളെ സ്പർശിക്കുന്നില്ലെങ്കിൽ അത് ഓടിയൊളിക്കാൻ മാത്രമല്ല കപടതകൂടിയാണ്.
നന്മകൾക്ക് പകരം സ്വാർത്ഥതയും അത്യാഗ്രഹവും കലർത്തിയ വാണിജ്യതാല്പര്യങ്ങൾ ലോകത്തെ നിയന്ത്രിച്ചുപോന്നതിന്റെ ദുരന്തഫലങ്ങൾ ഇന്ന് നമുക്കെതിരെ നിൽക്കുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും കൂടെക്കൂടെയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും ആഗോള തലത്തിൽ യുദ്ധസാധ്യതകൾ വരെയുണ്ടാക്കും വിധം വലിയ സാമ്പത്തികഭാരമാണ് സൃഷ്ടിക്കുന്നത്. എന്നാലും അർത്ഥപൂർണ്ണവും ക്രിയാത്മകവുമായ ഒരു പ്രതിപ്രവർത്തനം വളരെ ചെലവേറിയതാണെന്ന നിഗമനത്തിൽ രാഷ്ട്രീയാധികാരങ്ങൾ വേണ്ട നടപടികൾ എടുക്കുവാൻ വിമുഖത കാണിക്കുന്നു. അതുകൊണ്ടുതന്നെ, ഹ്രസ്വകാലത്തേക്കുള്ള താല്പര്യങ്ങളെ സംരക്ഷിക്കുവാൻ പോരുന്ന ആദർശങ്ങളുടെ കടന്നുകയറ്റം നമുക്ക് യഥാർത്ഥത്തിൽ ആവശ്യമായിരിക്കുന്ന ത്യാഗങ്ങളെ രാഷ്ട്രീയപരമായി അനുചിതമായും കാണുന്നു. വികസനത്തിന്റെയും സുരക്ഷയുടെയും നല്ല ചമയങ്ങളിൽ അവരുടെ ലാഭങ്ങളെ വർദ്ധിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. സാമ്പത്തികരംഗത്തു മാത്രം എന്തെങ്കിലും നയരൂപീകരണം കൊണ്ടും പരിഹാരമുണ്ടാക്കാനാവില്ല. സാമ്പത്തികരംഗത്തെ നിയന്ത്രിക്കുന്ന വ്യവസായസംരംഭകരും നിയമനിര്മാതാക്കളും ഒരുപോലെ ശ്രമിച്ചെങ്കിലേ വേണ്ട മാറ്റങ്ങൾ കൊണ്ടുവരാനാകൂ. രാഷ്ട്രീയസാമ്പത്തിക സംവിധാനങ്ങളും അവയെ നിയന്ത്രിക്കുന്നവരും ഇത്തരത്തിലുള്ള അവസ്ഥയെ നേരിടുവാൻ ഏതു തരത്തിലുള്ള ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്നും എന്താണ് അവർക്കു ചെയ്യുവാൻ കഴിയുന്നതെന്നും ആലോചിക്കേണ്ട സമയമായിരിക്കുന്നു. കുത്തകമുതലാളിത്ത വ്യവസ്ഥിതി, വിദ്യാഭാസം, തുല്യത എന്നിവയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ആവശ്യമായിട്ടുണ്ട്. ധ്രുവീകരണശൈലിയിലുള്ള സാമ്പത്തിക വളർച്ച നീക്കം ചെയ്യപ്പെടണം. ഭക്ഷ്യവസ്തുക്കൾ മെച്ചപ്പെട്ട രീതിയിൽ വിതരണം ചെയ്യുവാൻ സംവിധാനങ്ങൾ ഒരുക്കുക. ആദര്ശങ്ങളെക്കാൾ യാഥാർഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തികനയങ്ങൾ നമുക്കുണ്ടാവണം. അനാരോഗ്യകരമായ ഇത്തരം പ്രവണതകൾക്ക് മതങ്ങൾ കീഴ്‌പ്പെട്ടിട്ടുണ്ടെങ്കിൽ ആ ജീർണ്ണതകളെ ഉരിഞ്ഞു കളയുവാൻ മതവും അതിന്റെ വ്യാപാരതന്ത്രങ്ങളും തയ്യാറാവണം. അല്ലാതെ മാനസാന്തരമോ ഒരുക്കമോ ഉണ്ടാവില്ല. ആത്മീയ ഉല്ലാസം, തീർത്ഥാടന വിനോദയാത്ര, പ്രഘോഷകരെ കേന്ദ്രീകരിക്കുന്ന താരാരാധന, ആത്മീയ പരസ്യം തുടങ്ങിയവ ലൗകികവും ഉപഭോഗസംസ്കാരത്തിന്റെ ഭാഗവുമായി തിരിച്ചറിഞ്ഞു നവീകരണം സ്വീകരിക്കുവാൻ നമുക്ക് കഴിയേണ്ടതല്ലേ?
മനുഷ്യരുടെ മാത്രം ആരോഗ്യം സമ്പത്ത് ക്ഷേമം തുടങ്ങിയവയിലുള്ള വലിയ ഊന്നൽത്തന്നെ, ആവാസവ്യവസ്ഥിതിയെത്തന്നെ ക്ഷയിപ്പിക്കുന്ന വിധം വലിയ അസന്തുലിതാവസ്ഥകൾ സൃഷ്ടിക്കുന്നുണ്ട്. വിപരീതദിശയിൽ വന്നുകൊണ്ടിരിക്കുന്ന ഇത്തരം പരിണതഫലങ്ങളെക്കുറിച്ച് കൃത്യമായും സത്യസന്ധമായും ഭരണസംവിധാനങ്ങളോടും വ്യവസായപ്രമുഖരോടും പൊതുജനങ്ങളോടും വേണ്ട സമ്പർക്കവൈദഗ്ധ്യത്തോടെ ശാസ്ത്രജ്ഞരും സംസാരിക്കേണ്ടതായുണ്ട്. ഈ പ്രയത്നത്തിൽ ശാസ്ത്രത്തിന്റെ പങ്കു വലുതാണ് എന്നാൽ ശാസ്ത്രത്തിനു മാത്രം പരിഹരിക്കാവുന്നതല്ല.
മനുഷ്യന്റെ ഓരോ തീരുമാനവും ഇന്ന് പ്രകൃതിയുടെ പുനഃസൃഷ്ടിക്കോ നാശത്തിനോ കാരണമാകുന്നവയാണ്. ഇത് മാനസാന്തരത്തിന്റെ സമയമാണ്. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിൽ, യഥാർത്ഥത്തിൽ പ്രധാനമായവയെ തിരിച്ചറിയാനും പ്രധാനമെന്ന് കരുതിപ്പോന്നിരുന്നവയെ മാറ്റിനിർത്താനും ഉള്ള ഉറച്ച തീരുമാനത്തിലേക്ക് നയിക്കുന്നതാവണം ഈ മാനസാന്തരം. ആ പ്രധാനമായവ അടങ്ങിയിരിക്കുന്നത് സഹവർത്തിത്വം, സാഹോദര്യം, നന്മ, സഹാനുഭൂതി, മനുഷ്യത്വം മുതലായവയിലാണ്. എന്നാൽ ഇതിന്റെ വിപരീത ദിശയിൽ വാണിജ്യതാല്പര്യങ്ങൾ പ്രകൃതിക്കുമേൽ ചെയ്ത കടന്നുകയറ്റം പോലും മാനസാന്തരത്തിനു വിധേയമാവണം. അതുകൊണ്ടാണ് പാരിസ്ഥിതികമായ ഒരു മാനസാന്തരം കൂടി ഇതിൽ ഉൾച്ചേർന്നിരിക്കുന്നത്. ലാഭങ്ങളെ മാറ്റിനിർത്തുന്നത് വലിയ വേദനയാണ് എന്നാലും നന്മയെ മുൻനിർത്തി താത്കാലിക ലാഭത്തെ ഉപേക്ഷിച്ചേ മതിയാകൂ. സകലമനുഷ്യരുടേയും ഹൃദയങ്ങളിൽ നന്മയുടെ വിത്തുകളുണ്ട്. കഠിനതകളുടെ കാലത്ത് കൃപാവർഷവും ദൈവം ധാരാളം അനുവദിക്കും എന്നത് ഈ കാലഘട്ടത്തിൽ നമ്മെത്തന്നെ ബോധ്യപ്പെടുത്തണം. നന്മയിലാണ് നമ്മൾ ഐക്യപ്പെടുന്നതും പരസ്പരമുള്ള ആരോഗ്യവൽക്കരണത്തിന്റെയും സൗഖ്യത്തിന്റെയും ഉപകരണങ്ങളാകുന്നതും. ചെയ്യുന്ന നന്മകളെന്നപോലെതന്നെ നന്മയുടെ ഹൃദയത്തിനുടമയാകാനും കഴിയണം. അപ്പോഴേ നന്മ തേടാനും, നന്മയുടെ ഒരുപൊതുദർശനം ജീവിതമാതൃകയാക്കാനും കഴിയൂ. ഇന്നാളു വരെ നമുക്ക് ലഭ്യമായ അറിവുകളും സാങ്കേതികവിദ്യകളും ഈ നന്മയെത്തന്നെ ലക്‌ഷ്യം വച്ച് മുമ്പോട്ട് പോയെങ്കിലേ ഇനിയങ്ങോട്ട് നടക്കാനാകൂ. പരസ്പരം ബലപ്പെടുത്താനും ആശയങ്ങൾ കൈമാറാനും, കൂട്ടായ പ്രയത്നത്തിനും സാങ്കേതികവിദ്യകൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്.
കോടാനുകോടി വർഷങ്ങൾക്കപ്പുറം പ്രപഞ്ചം അതിന്റെ ഊർജ്ജഭാവത്തിലേക്കോ അതിലും സ്ഥൂലമായ അവസ്ഥയിലേക്കോ പരിണമിക്കുമോ എന്ന് നമുക്കറിയില്ല. അത് എങ്ങനെ ആയിരുന്നാലും അതിന് കോടിക്കണക്കിനു വർഷങ്ങൾക്ക് മുമ്പേ മനുഷ്യർ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ടാവും എന്നാണ് നിഗമനം. പിന്നീട് ജീവനും അപ്രത്യക്ഷമാകും. സൂര്യൻ നിർജ്ജീവമായിക്കഴിയുമ്പോഴേക്കും ഇന്നത്തെ ജീവന്റേതിൽ നിന്നും തീർത്തും വ്യത്യസ്തമായ ജീവരൂപം രൂപപ്പെട്ടേക്കാം. നമ്മുടെ സങ്കല്പങ്ങൾക്കതീതമായതും ആവും അത്.
ലോകാവസാനത്തെക്കുറിച്ച് വിഷമിക്കുന്നവരും, അതിനായി ഒരുങ്ങുന്നവരും ഉണ്ട്. ഒരുങ്ങുന്നത് നല്ലതാണ്, അന്ത്യം അടുത്ത നിമിഷത്തിലാണെങ്കിൽ അങ്ങനെയാവട്ടെ. യുഗാന്ത്യം എന്ന പ്രയോഗം ഒരു സാംസ്കാരിക അവതരണമാണ്. അത് മനസ്സിലാക്കാൻ ഒരു സംസ്കാരം കാലത്തെ എങ്ങനെ മനസിലാക്കുന്നു എന്നറിയണം. ലോകാന്ത്യത്തെക്കുറിച്ച് മതപരമായ വർണ്ണനകൾ വിശ്വാസത്തിന്റെ വ്യാപ്തിയോടെയാണ് കാണേണ്ടത്. മതത്തിന്റെ വർണ്ണനകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതീകങ്ങളെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെയും അവ അവതരിപ്പിക്കപ്പെട്ട പശ്ചാത്തലങ്ങളിലൂടെയും സമീപിക്കേണ്ടതുണ്ട്. അതില്ലാതെപോകുമ്പോഴാണ് ഇടിമുഴങ്ങുമ്പോഴേ ലോകാവസാനമാണെന്നു ആരെങ്കിലും പറഞ്ഞാൽ നമുക്ക് അത് വിശ്വസിക്കേണ്ടി വരുന്നത്.
ക്രിസ്തുവിന്റെ രണ്ടാം 'വരവ്' വെളിപാടിന്റെ ഭാഗം തന്നെയാണ്. സൃഷ്ടിയിൽ സ്വയം വെളിപ്പെടുത്തിയ ദൈവം, ആ വെളിപാടിന്റെ പൂർത്തീകരണമാണ് 'രണ്ടാംവരവിൽ' നൽകുന്നത്. ആ വെളിപാടിന്റെ നിമിഷത്തേക്ക് സകല മനുഷ്യരും സൃഷ്ടികളും എത്തിച്ചേരുന്നതിനായിട്ടാണ് നമ്മൾ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്. അതിനു വേണ്ടിയുള്ള ഒരുക്കം ആത്മാർത്ഥമാണെങ്കിൽ അത് എന്നും ഉണ്ടായിരിക്കുകയും ചെയ്യും. കാരണം സൃഷ്ടി അതിന്റെ പൂര്ണതയെ കാത്തിരിക്കുന്നു. അതിലേക്കു നമ്മളെ ഒരുക്കുകയാണ് സുവിശേഷം ചെയ്യുന്നത്. സുവിശേഷം എന്നാൽ മത്തായി മുതൽ യോഹന്നാൻ വരെയുള്ള പുസ്തകങ്ങളിലെ വാക്യങ്ങളല്ല, ക്രിസ്തുവിന്റെ സമീപനങ്ങളാണ്. സുവിശേഷപ്രഘോഷകർ എന്ന നിലയിൽ പ്രഘോഷകരും, മതമാധ്യമങ്ങളും എടുക്കുന്ന കാഴ്ചപ്പാടുകളും മുൻഗണനകളും ക്രിസ്തുസമീപനങ്ങളെ ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിൽ മാത്രമേ ക്രിസ്തുവിന്റെ വരവിനുവേണ്ടി സ്വയം ഒരുങ്ങുവാനും ആളുകളെ ഒരുക്കുവാനുമാകൂ. നമ്മുടെ മാനസാന്തരം, തുടർന്ന് ജീവിക്കാനാവശ്യമായ അഭിഷേകം, ഇവ രണ്ടിനുമായുള്ള ഒരുക്കം എന്നിവ മേല്പറഞ്ഞ ഇന്നത്തെ പശ്ചാത്തലങ്ങളെ കാര്യമായെടുത്തു കൊണ്ടേ സാധ്യമാകൂ. അവ മുന്നോട്ടു വയ്ക്കുന്ന വസ്തുതകളെക്കൂടി പരിഗണിച്ചുകൊണ്ടുള്ളതാകുമ്പോഴേ ഈ കടന്നുപോകലിന്റെ യഥാർത്ഥ മാനത്തെ ഉൾകൊള്ളുവാൻ നമുക്ക് കഴിയൂ. പ്രാർത്ഥനകളുടെ എണ്ണത്തിലും അളവിലും, അഖണ്ഡ സ്വഭാവത്തിലും, സമയദൈർഘ്യത്തിലും, അനുഷ്ഠാനങ്ങളുടെ നിഷ്ഠയിലും ഉള്ള ശ്രദ്ധ നമുക്ക് നൽകുന്ന ചെയ്തികളുടെ സംതൃപ്തിക്കപ്പുറം കാലം നൽകുന്ന വെല്ലുവിളികളിൽ ദൈവരാജ്യത്തിന്റെ സമാധാനവും നീതിയും ഉറപ്പിക്കാൻ എന്തുചെയ്യണമെന്ന പ്രേരണ നമ്മിൽ ജനിക്കേണ്ടതുണ്ട്.
വിശ്വാസപരമായി കാണുമ്പോൾ, ക്രിസ്തു എല്ലാവരിലും എല്ലാറ്റിലും വെളിപ്പെടുമ്പോൾ സൃഷ്ടിയുടെ ലക്‌ഷ്യം പൂർത്തിയാകും. അതുകൊണ്ട് തീർച്ചയായും നമ്മിലെ ക്രിസ്തുരൂപത്തെക്കുറിച്ചും, സമൂഹത്തിന്റെ മൂല്യബോധത്തെക്കുറിച്ചും സാമൂഹികസാമ്പത്തിക യാഥാർത്ഥ്യങ്ങളെക്കുറിച്ചും കൂടെക്കൂടെ വിലയിരുത്തലും കാലത്തിനൊത്ത നവീകരണവും ഉണ്ടാകണം. സ്വന്തം ഭാവനകളോ, സ്ഥാപിതതാല്പര്യങ്ങളോ, മതസംരക്ഷണം പോലുമോ ആകരുത് അത്തരം മാറ്റങ്ങളുടെ ലക്‌ഷ്യം. എത്രമാത്രം ക്രിസ്തുസ്വരൂപമായി മാറാൻ കഴിയുന്നു എന്നതാണ് യഥാർത്ഥ ഒരുക്കം. ദുരന്തങ്ങൾ കാണുന്നതുകൊണ്ടല്ല ഈ അവബോധമുണ്ടാകേണ്ടത്, ക്രിസ്തുവുമായി ബന്ധമുള്ള ഏതൊരുവരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണത്.
അതുകൊണ്ട്, രണ്ടാം വരവ് എന്നൊക്കെ പറയുമ്പോൾ നോക്കേണ്ടത് മേഘങ്ങളിലേക്കല്ല, ഉള്ളിലേക്കാണ്. മുളപൊട്ടാൻ കഴിയുന്ന നന്മകൾ എത്രമാത്രം ഉള്ളിലുണ്ടെന്ന് പരിശോധിച്ചറിയാൻ സ്വന്തം ഹൃദയത്തിലേക്കും, സഭയിലേക്കും, സമൂഹമനഃസാക്ഷിയിലേക്കും ആത്മാർത്ഥതയോടെനോക്കുകയെ വേണ്ടൂ, ക്രിസ്തുവിന്റെ ആഗമനം അടുത്തുകഴിഞ്ഞോ എന്ന് അറിയുവാൻ കഴിയും. ക്രിസ്തുവിലൂടെ ലഭ്യമായ കൃപയും സ്വാതന്ത്ര്യവും ഈ നന്മകൾ പുറപ്പെടുവിക്കുന്നില്ലെങ്കിൽ സകലത്തിലും വെളിപ്പെടുന്ന നന്മകളെ തിരിച്ചറിയുവാനും വീണ്ടുമൊരു 'വരവിനെ' എതിരേൽക്കുവാനും നമുക്ക് കഴിയില്ല. ഇനിയുള്ള ലോകം, നമുക്ക് യാഥാർത്ഥ്യമാക്കാൻ കഴിയുന്ന നന്മകളുടെ ആകെത്തുകയാണ്. അത് വലിയൊരു പ്രവൃത്തിയാണ്; ഒരു പുനഃസൃഷ്ടിയാണ്. ഇന്ന് ദുരന്തമാണെങ്കിലും നന്മയിൽ കാലൂന്നുകയും നന്മയെ ലക്‌ഷ്യം വയ്ക്കുകയും ചെയ്യുമ്പോൾ നടന്നടുക്കുന്ന പ്രത്യാശാപൂർണമായ അവസ്ഥ നമ്മെ പ്രോത്സാഹിപ്പിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ