Gentle Dew Drop

ഓഗസ്റ്റ് 15, 2021

പുതുക്രിസ്തു

ക്രിസ്തുവിന്റെ ശരീരം തങ്ങൾ മോഷ്ടിച്ച് കൊണ്ട് പോയി എന്ന് കാവൽക്കാർ പ്രചരിപ്പിച്ചിരുന്നല്ലോ. ഒളിപ്പിച്ചു വച്ചിരുന്നിടത്തു നിന്നും അവൻ ഉയിർത്തു വന്നു എന്ന പുതിയൊരു കഥ അവർ പ്രചരിപ്പിച്ചു. ഒത്ത ശരീരമുള്ള ഒരു 'ക്രിസ്തുവിനെ' കയ്യപ്പാസും കൂട്ടരും ഏർപ്പെടുത്തുകയും ചെയ്തു. "നമുക്കിടയിൽ ഒരുമയുണ്ടാകേണ്ടതിന് നമുക്കെല്ലാവർക്കും ഒരേപോലെ ഞാൻ പറയുന്നതുപോലെ ഈ ക്രിസ്തുവിനെ വണങ്ങാം." ഇടക്കിടക്ക് അവർ ആ ക്രിസ്തുവിനെ രഹസ്യങ്ങളുടെ പുകച്ചുരുളിൽ മറക്കുകയും മഹത്വത്തിന്റെ മേഘങ്ങളിലേക്കുയർത്തുകയും ചെയ്തു. ഓശാനപാടി കൈ കൊട്ടി ആർത്തു പാടിയവർക്ക്, മിശിഹാ ഒരു ശത്രുവാണെന്നു മനസിലാക്കാൻ ഒരു ഇരുളിന്റെ സമയം പോലും വേണ്ടിയിരുന്നില്ലല്ലോ. ഈ ക്രിസ്തുവിന്മേൽ മിശിഹായുടെ സേനയുടെ അടിസ്ഥാനം ഇടപെടും.

എങ്ങനെ ആരാധിക്കണം എന്ന് കയ്യാപ്പാസ് പറഞ്ഞത് 'ക്രിസ്തു' പോലും അനുസരിച്ചു. നമ്മൾ രൂപപ്പെടുത്തിയ മിശിഹാസേനയെ അംഗീകരിക്കാത്ത എല്ലാവരും ദൈവദോഷികളാണ്. അവരെ വിശ്വസിക്കരുത്. അവരുമുഴുവൻ നശിക്കാൻ നമുക്ക് ഉപവസിച്ചു ബലിയർപ്പിച്ചു പ്രാർത്ഥിക്കണം. സകല ഭാഷകളിലും ലഭ്യമായ അസഭ്യങ്ങൾ പഠിച്ചെടുത്ത് ക്രിസ്തുവിനെയും മിശിഹാസേനയെയും പ്രതിരോധിക്കണം. അല്ലെങ്കിൽ നമ്മുടെ ദൈവം മരിച്ചു പോകും. ആക്രോശം, വെല്ലുവിളി, പക, പ്രതികാരചിന്ത, വെറുപ്പ് എന്നിവ പുതുക്രിസ്തുവിന്റെ സാധാരണ ഭാഷയായി. മൂർച്ചയേറിയ ആയുധങ്ങൾ തട്ടി ഉള്ളിൽ തന്നെ മുറിവ് വന്നു തുടങ്ങി. 

ചിലർ മിശിഹാസേന വിട്ടകന്നു. ചിലർ പുതുക്രിസ്തുവിന്റെ അടുത്ത് വന്നു ചോദിച്ചു: ഞങ്ങൾക്ക് വേണ്ടി നിന്നിലുണ്ടാവേണ്ട ജീവദായകമായ മുറിവുകളെവിടെ?" "എന്റെ അടുത്ത് വരരുത്, സ്പർശിക്കരുത്." അയാൾ പറഞ്ഞു. കയ്യാപ്പാസ് ഇടപെട്ടു. "നിങ്ങളും അവിശ്വാസികളുടെ ഗണത്തിലുള്ളവരാണ്, റോമാക്കാരുടെ എച്ചിൽ തിന്നുന്നവരാണ്. ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കും, ഞാൻ പറയുന്നത് പോലെ നിങ്ങൾ വണങ്ങും, എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് നിങ്ങളും പറയും." 

അധികാരചിഹ്നങ്ങൾ കൊണ്ട് അണിയിച്ചൊരുക്കിയ ക്രിസ്തുരൂപം അതണിഞ്ഞയാൾക്കു പോലും ഭാരമായിരുന്നു. എങ്കിലും അയാൾക്ക്‌ വേണ്ടി പ്രവാചകരുണ്ടായി. പ്രവാചകർ ചെറുദൈവങ്ങളായി. കലഹത്തിന്റെ ഭാഷ ആരാധനയാക്കി അനേകം പുകക്കുഴലുകളിലൂടെ വായുവിൽ കലർത്തി. ധൂപത്തിലെ വിഷം ശ്വസിച്ച് അനേകർ പിടഞ്ഞു വീണു. പെസഹാതിരുനാളും, കൂടാരത്തിരുനാളും മുറപോലെ നടന്നു. ചിലർ അവരുടെ ആത്മാവിൽ വിലപിച്ചു തുടങ്ങി: "ഞങ്ങൾക്ക് വേണ്ടി ക്രിസ്തുവിലുണ്ടാവേണ്ട ജീവദായകമായ മുറിവുകളെവിടെ, അതിലെ സ്നേഹമെവിടെ?" കയ്യാപ്പാസിന്റെ ശബ്ദഘോഷങ്ങളിലെ ഓശാനകളിൽ അവ കേൾക്കപ്പെടില്ല. 

---------------------------------------------------------------------- 

"അവനെ സ്നേഹിച്ചവർക്ക് അവൻ ദൈവമക്കളാകുവാൻ വരം നൽകി." ഗലീലിയിലെ സാധാരണക്കാർക്കിടയിൽ അവർ ക്രിസ്തുവിനെപ്പോലെ ജീവിച്ചു.  അധികാരമല്ല സ്നേഹത്തിന്റെ ആധികാരികതയാണ് അവരെ പരസ്പരം ചേർത്ത് നിർത്തിയത്. ക്രിസ്തുവിന്റെ കൃപ അവരോടുകൂടെയുണ്ടായിരുന്നു. സാന്ത്വനിപ്പിക്കുന്ന, സ്വീകരിക്കുന്ന സ്നേഹം അവന്റെ ഹൃദയത്തിലുണ്ടായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ