Gentle Dew Drop

ജൂലൈ 12, 2021

ക്രിസ്തുവിന്റെ കാഴ്ചപ്പാടുള്ളതുകൊണ്ട്

യാക്കോബിനും കുടുംബത്തിനും വലിയ സ്വീകരണം ലഭിച്ചു. നൃത്തവും സദ്യയും ആഘോഷങ്ങളും. പ്രമുഖരായവർ അവരുടെ വീടുകളിൽ പ്രത്യേകം സദ്യയൊരുക്കി. പതിയെ ക്ഷാമം അവസാനിച്ചു. ജോസഫിനെ ആശ്രയിക്കേണ്ടതില്ല എന്ന സമയം വന്നപ്പോൾ വിരുന്നുകളും നിലച്ചു. കുറച്ചു പേർക്ക് ഈ പുതിയ പതിവുകളോടൊന്നും താല്പര്യമേ ഉണ്ടായിരുന്നില്ല. മാത്രമല്ല കുഴപ്പക്കാരായ അപരരായിരുന്നു അവർ. അവർ ഏതായാലും ശരിയല്ല, അവരെ വിശ്വസിക്കാനാവില്ല. പതിയെ ജോസഫിന്റെ കുടുംബത്തെ അവർ സംശയത്തിന്റെ നിഴലിലാക്കി. കളവ്, പ്രകൃതിക്ഷോഭം, അസ്വാഭാവിക മരണം എന്നിവക്കെല്ലാം അവർ ജോസഫിന്റെ കുടുംബത്തെ കാരണമായി ആരോപിച്ചു. അവരുടെ സംഖ്യയിലുള്ള വളർച്ച അപകടമാണ് കണ്ടു, നമ്മൾ ഇരകളാക്കപ്പെട്ടേക്കാം എന്നും സ്ഥാപിച്ചെടുത്തു. അധികാരവും പിടിച്ചടക്കിയേക്കാം. ജോലി ചെയ്യുന്ന മൃഗങ്ങളുടെ സ്ഥാനമേ അവർക്കുണ്ടാകാവൂ. മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരിലുള്ള തീവ്രവിഭാഗീയതയുടെയെല്ലാം ഘട്ടങ്ങളായുള്ള വളർച്ചയിൽ പൊതുസ്വഭാവമാണുള്ളത്.

ഈ സാധാരണ സമീപനത്തിന്, വസ്തുനിഷ്ഠമായ ഒരു വിശകലനം നടത്തിക്കൊണ്ട് പക്ഷം ചേരാതെ സത്യം നീതി തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാണിക്കുവാൻ ആരെങ്കിലും ശ്രമിച്ചെങ്കിലോ? അയാൾ തീർച്ചയായും വെറുക്കപ്പെടും. ക്രിസ്തു പറഞ്ഞ വാളിന്റെ സ്വഭാവമാണത് (മത്താ 10: 34).

യേശുവിനെക്കുറിച്ചും അങ്ങനെയൊക്കെയായിരുന്നു ആരോപണവിധേയനാക്കിയത്. സ്വഭാവദൂഷ്യം ആരോപിച്ചു, വിശ്വാസ്യതയെ ചോദ്യം ചെയ്തു, മത നിയമങ്ങൾക്കും രാഷ്ട്രസംവിധാനങ്ങൾക്കും എതിരാണെന്ന് ആരോപിച്ചു ... ക്രിസ്തുവിനെപ്പോലെ കാണാനും പ്രതികരിക്കാനും നിങ്ങൾ ശ്രമിച്ചാൽ നിങ്ങൾ മുറിച്ചു മാറ്റപ്പെടും. സുവിശേഷത്തിന്റെ ഉൾക്കരുത് നിശ്ചയമായും കൊണ്ടുവരുന്ന വാളാണത്. എല്ലാവരുടെയും നന്മ ആഗ്രഹിക്കാനും അവർക്കായി പ്രവർത്തിക്കാനും നമുക്കാകും, എന്നാൽ അത് എല്ലാവർക്കും സന്തോഷമാവണമെന്നില്ല. എല്ലാവരെയും പ്രീണിപ്പിച്ചുകൊണ്ടു ദൈവരാജ്യത്തിനു വേണ്ടി നിലനിൽക്കാനാവില്ല.

അനേകം വിഭവങ്ങളുള്ള വിരുന്നു മേശയിൽ പാവപ്പെട്ടവന്റെ വിശപ്പിനെക്കുറിച്ചു പറഞ്ഞാൽ ഒന്നുകിൽ നമ്മൾ ഭ്രാന്തൻ എന്ന് വിളിക്കപ്പെടും അല്ലെങ്കിൽ തീവ്രവാദിയായി കരുതപ്പെടും. ക്രിസ്തുവിന്റെ കാഴ്ചപ്പാടുള്ളതുകൊണ്ട് നമ്മെത്തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥക്ക് നമ്മൾ ഒരുക്കമാണോ എന്നത് വളരെ പ്രസക്തമാണ്. പെസഹായുടെ മേശയിൽ ക്രിസ്തു പറഞ്ഞത് കുറെ 'നല്ല വാക്കു'കളായിരുന്നില്ല. ജീവന്റെ ഗൗരവമുള്ള വാക്കുകളായിരുന്നു അവ. പരസ്പരം സ്നേഹിക്കുവിൻ, പാദങ്ങൾ കഴുകുവിൻ, എന്റെ സമാധാനം നിങ്ങൾക്ക് ഞാൻ തരുന്നു, നിങ്ങൾ അസ്വസ്ഥരാവേണ്ട, എന്റെ ശരീരവും രക്തവും നിങ്ങൾക്കു ഞാൻ തരുന്നു, എന്നിവയിലെല്ലാം സ്വയം നഷ്ടപ്പെടുന്നതിന്റെയും നീതിയിലും സത്യത്തിലും ജീവൻ ഉറപ്പാക്കുന്നതിന്റെയും ചൈതന്യമുണ്ട്.


കർത്താവരുളിയ കല്പനപോൽ
ഒരുമയൊടീ ബലിയർപ്പിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ