Gentle Dew Drop

ജൂലൈ 25, 2021

നിങ്ങൾതന്നെ അവർക്ക് ഭക്ഷിക്കാൻ നൽകുക

ഒറ്റ നിമിഷം കൊണ്ട് കല്ലുകളിൽ നിന്നും ദൈവം അപ്പം ഉണ്ടാക്കാറില്ല. ആകാശത്തിൽ നിന്ന് അപ്പം വർഷിക്കാറുമില്ല. ദൈവം മണ്ണിൽ ചെയ്യുന്ന മനോഹരമായ അത്ഭുതമാണ് അപ്പം. "നിങ്ങൾതന്നെ അവർക്ക്  ഭക്ഷിക്കാൻ നൽകുക" എന്നത് "എന്തുകൊണ്ടാണ് വിശക്കുന്നവർ അങ്ങനെയായത്" എന്ന യാഥാർത്ഥ്യം കൂടി മനസിലാക്കി പ്രതികരിക്കേണ്ട കാര്യമാണ്. അതിന്റെ ശരിയുത്തരം കണ്ടെത്തി കഴിയും വിധം അതിൽ ഭാഗഭാഗിത്വം വഹിക്കാനാകുന്നില്ലെങ്കിൽ ക്രിസ്തുവിന്റെ ബലിമേശയിൽ നമുക്ക് പങ്കില്ല.

2019 - 2020 നുള്ളിൽ മാത്രം പോഷകാഹാരക്കുറവുള്ളവരുടെ എണ്ണത്തിൽ 161 മില്യൻ ആളുകളുടെ വർദ്ധനവുണ്ടായി. 811 മില്യൻ ആളുകൾ വിശക്കുന്നവരായി അന്തിയുറങ്ങുന്ന ലോകത്ത് അവർക്കെല്ലാം ഭക്ഷണം നൽകാൻ  നമ്മുടെ കൈയിൽ എന്തിരിക്കുന്നു? 

ലോകത്തിലുള്ള ആളുകൾക്ക് മുഴുവൻ  മതിയാകുന്ന ഭക്ഷണം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഭക്ഷണം ലാഭമുണ്ടാക്കുന്ന വസ്തുവായി മാറിയപ്പോൾ, ഭക്ഷണം ശേഖരിച്ചു വയ്ക്കാനും, കൂടുതൽ ലാഭത്തിനായി കൂടുതൽ ഭക്ഷിക്കൽ പ്രോത്സാഹിപ്പിക്കാനും, ഭക്ഷിക്കപ്പെടാത്തത്‌ എറിയപ്പെടുന്നതാകാനും വഴിയായി. വാങ്ങാനുള്ള ത്രാണിയില്ലാത്തവർക്ക് ഭക്ഷണം അന്യമായി. 

ദൈവത്തിൽനിന്നും ജാലവിദ്യ പ്രതീക്ഷിച്ചുകൊണ്ട്, ബലിപീഠത്തിന്റെ ആഡംബരത്തിൽ നമ്മൾ സ്വയം വിഡ്ഢിയാക്കുകയാണ്‌. ദൈവം അപ്പം കൊടുക്കുന്നു, യുദ്ധം ഒഴിവാക്കുന്നു, സംഘര്ഷങ്ങൾ അവസാനിപ്പിക്കുന്നു...  നമ്മൾ ഈ മായാജാലങ്ങളൊക്കെ കണ്ടു രസിച്ച് നടന്നു പോകുന്നു. അങ്ങനെ, ദൈവം നമ്മിലൂടെ പ്രവർത്തിക്കാനാഗ്രഹിക്കുന്ന രീതികൾ നമ്മിൽ നൽകുന്ന ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയകലുകയും ചെയ്യുന്നു.  കല്ലിനെ അപ്പമാക്കാനുള്ള മോഹം പ്രലോഭനമാണ്.  കൃതജ്ഞതയുടെയും ത്യാഗത്തിന്റെയും നീണ്ടപ്രക്രിയയുടെ ഫലമാണ് ഭോജനം. മണ്ണിൽതുടങ്ങി, മണ്ണിര, കർഷകർ, പാചകക്കാർ വരെ വലിയ ഒരു കനിവിന്റെ ഫലമാണത്. വിശക്കുന്നവരെ മുഴുവൻ തൃപ്തരാക്കാൻ നമുക്ക് ഒന്നും ചെയ്യാനാവില്ല എന്ന പ്രതികരണം സാധാരണയാണ്. നമ്മുടെ കൈയിലുള്ളത് മുഴുവൻ നമുക്ക് ആവശ്യമുണ്ടോ എന്നത് പലപ്പോഴും ചിന്തിക്കാറുമില്ല (2 Kings 4:43, Jn 6:7).

ക്രിസ്തുവിനു അലിവ് തോന്നിയതുപോലെ, ചുറ്റും വിശക്കുന്നവരുണ്ട് എന്നറിയുക എന്നതാണ് ആദ്യത്തെ സമീപനം. പെസഹാത്തിരുനാളിന്റെ പശ്ചാത്തലത്തിൽ, യോഹന്നാൻ അവതരിപ്പിക്കുന്ന ദൈവശാസ്ത്ര സമീപനം സ്വീകരിച്ചാലും അത് നമ്മെ കൂടുതൽ വിശപ്പറിയുന്നവരാക്കുകയാണ്. ക്രിസ്തു തന്നെത്തന്നെ ജീവന്റെ അപ്പമായി ചൂണ്ടിക്കാട്ടുന്നു. അത് ഒരു കടന്നുപോകലിന്റെ കൂടി അടയാളമാണ്. ക്രിസ്തുവിൽ വസിക്കുന്നവരായ നമ്മൾ എങ്ങനെയാണ് ആ ശരീരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ജീവന്റെ അപ്പമായി മാറുന്നത്. വിശക്കുന്നവന് ആഹാരം നൽകുന്നത് ജീവൻ പകരുന്ന പ്രക്രിയയാണ്. അത് ത്യാഗവും മരണവും ഉൾകൊള്ളുന്നു.  വിശപ്പ് മറ്റു പല ഘടകങ്ങളുടെ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെക്കൂടി കാര്യമായെടുക്കാതെ വിശക്കുന്നവർക്ക് ആഹാരം ഉറപ്പാക്കാനാവില്ല; പൊതുവായ ആരോഗ്യം, സുരക്ഷിതമായ വാസസ്ഥലം, ജലം, ശുചിമുറി തുടങ്ങിയവ ... ദൈവരാജ്യത്തെക്കുറിച്ചൊക്കെ ആത്മാർത്ഥതയോടെ ധ്യാനിക്കുന്നവരാണെങ്കിൽ വാതിലുകൾ ഇവയൊക്കെയാണ്. ഹൃദയം തകർന്നവർക്ക് നല്ല വാർത്തയും, അന്ധർക്കു കാഴ്ചയും, ബധിരർക്കു കേൾവിയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും ദൈവാനുഗ്രഹത്തിന്റെ ഉറപ്പും അപ്പത്തിന് ക്രിസ്തു നൽകിയ മറ്റു ഭാഷ്യങ്ങൾ തന്നെയാണ്.

_________________ 

അപ്പോൾ ദൈവമായ കർത്താവ് അരുളിച്ചെയ്തു: "നമുക്ക് അവർക്കു ആഹാരം നൽകാം." ഭൂമി സമൂഹം ഒത്തുചേർന്നു, മണ്ണ്, വെള്ളം, കാറ്റ്, മണ്ണിരകൾ, പഴുത്തുവീണ ഇലകൾ, ചാരം ... "ഈ ആളുകൾക്കു മുഴുവൻ നമ്മൾ എങ്ങനെ ഭക്ഷിക്കാൻ നൽകും? ഒരു വിത്തിന് ഒരായിരം അളവ്! ജീവന്റെ ആഘോഷമായിരുന്നു അവർ ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ. ധാന്യങ്ങളുടെ സമൃദ്ധിയും, ധാരാളം പഴങ്ങളും. 

________________ 

ധനവാന്റെ വീട്ടിലായിരുന്നു പ്രാർത്ഥനായോഗം.
വിശക്കുന്നവരെ ആശ്വസിപ്പിക്കാൻ പ്രത്യേക ബലിയും പ്രാർത്ഥനയും സംഘടിപ്പിക്കാൻ അവർ അവിടെ വച്ച് തീരുമാനിച്ചു.

അടഞ്ഞ പത്തായപ്പുരക്ക് മുൻപിൽ ദൈവം നിസ്സഹായനായി നിന്നു,
ലാസർ ധനവാന്റെ വാതില്പടിയിലും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ