Gentle Dew Drop

ജൂലൈ 29, 2021

ജീവനെ സ്നേഹിക്കുന്നവർ

അതിദയനീയമായ ഒരു അവസ്ഥയിലേക്കാണ് ലോകം കടന്നു പോകുന്നത്. രാഷ്ട്രീയവും, സാമൂഹികവുമായ സംഘർഷങ്ങളും സാമ്പത്തികമായ അസ്ഥിരതകളും വളർന്നു വരുന്നു. ശുദ്ധമായ വായുവും ജലവുമില്ലാതെയാകുന്നു. അത്തരം ഞെരുക്കത്തിന്റെ കാലത്തേക്കാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത്. കുഞ്ഞ് ഒരു ജൈവികഉത്പന്നമല്ല. അതിന് ഒരു ആരോഗ്യമുള്ള വ്യക്തിയാകാൻ വേണ്ട അന്തരീക്ഷവും ഉറപ്പാക്കാൻ നമുക്ക് കഴിയണം. സ്പർദ്ധയും മാത്സര്യവും വളർത്തുന്ന ഒരു സാംസ്കാരികാന്തരീക്ഷത്തിൽ എങ്ങനെയാവും ക്രിസ്തീയമനസാക്ഷിയുള്ള ഒരു കുഞ്ഞു വളരുക?
അതുകൊണ്ട് വിവാഹമോ, ജനനമോ ഒഴിവാക്കണം എന്നല്ല, ജീവനെ അതിന്റെ സമഗ്രതയിൽ കാണാൻ കഴിയാത്ത ഒരു ആദർശവും ജീവനുവേണ്ടിയുള്ള നിലപാടല്ല. പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവും ആത്മീയവും സാംസ്കാരികവുമായ ഒരു ഗർഭപാത്രത്തിലേക്കാണ് കുഞ്ഞു പിറക്കുന്നത്. ആ അന്തരീക്ഷം ജനിക്കുന്ന കുഞ്ഞിനെ വിരൂപമാക്കുന്ന അവസ്ഥയെ ഒഴിവാക്കുവാൻ ജീവനെ സ്നേഹിക്കുന്നവർ ആത്മാർത്ഥ പരിശ്രമം നടത്തും. അപ്പോൾ, ചുരുക്കത്തിൽ, എണ്ണം മാത്രമല്ല പരിഗണിക്കേണ്ടത്.

മനുഷ്യൻമാത്രം ജീവിക്കുന്ന ഒരു ഭൂമി സങ്കൽപം മാത്രമാണ് എന്ന് വ്യക്തമാണ്. ഭക്ഷിക്കാൻ ധാന്യവും പഴങ്ങളും മനുഷ്യന് ആവശ്യമായുണ്ട്. അതിനാവശ്യമായ ജീവവ്യവസ്ഥയില്ലാതെ മനുഷ്യനോ മറ്റു ജീവജാലങ്ങൾക്കോ നിലനില്പില്ല. വാ കീറിയ ദൈവം ഭക്ഷിക്കാൻ നൽകുന്നത് വായുവിൽ അപ്പം സൃഷ്ടിച്ചുകൊണ്ടല്ലല്ലോ.

മനുഷ്യകേന്ദ്രീകൃതമായ സംവിധാനങ്ങളുടെ അത്യാഗ്രഹം നിറഞ്ഞ പ്രവൃത്തിരീതികൾ സാമൂഹികജീവിതത്തിലെ സ്ഥാപനഘടനകളെയെല്ലാം തന്നെ അസ്ഥിരമാക്കി തകർത്തുകളയും എന്നതാണ് വിലയിരുത്തൽ. ഏതാനം പേരുടെ കൊള്ളലാഭത്തിനു വേണ്ടി മാത്രം നിലനിൽക്കേണ്ട ഇരകളല്ല മനുഷ്യർ. മനുഷ്യൻ ജീവിക്കുന്നത് സാമ്പത്തികസാമൂഹികസംവിധാനങ്ങളെ നിലനിർത്താനായിട്ടല്ല, അത്തരം സംവിധാനങ്ങൾ മനുഷ്യന്റെയും ഭൂമിയുടെയും നിലനില്പിനായാണ് പ്രവർത്തിക്കേണ്ടത്. യഥാർത്ഥ മനുഷ്യാവസ്ഥയെന്നത് പൊടിയും സസ്യങ്ങളും പക്ഷികളും മൃഗങ്ങളും മനുഷ്യനു നൽകുന്ന പരിലാളനയിൽനിന്നാണ്. ദൈവത്തെ മാന്ത്രികനായി കരുതുന്നവർ ജീവനെക്കുറിച്ച് അവഗണിച്ചു കളയുന്ന സത്യമാണത്.
സൃഷ്ടിയുടെ ഏറ്റവും മീതെ പ്രതിഷ്ഠിച്ചിരുന്ന മനുഷ്യനിൽ നിന്ന് വ്യത്യസ്തമായി, സൃഷ്ടിയുടെ സമഗ്രതക്കുള്ളിലാണ് മനുഷ്യന്റെ അന്തസ്സിനെ തിരിച്ചറിയേണ്ടതെന്ന ബോധ്യത്തിലേക്ക് വൈകിയെങ്കിലും നമ്മൾ കടന്നിരിക്കുന്നു എന്നത് ആശാവഹമാണ്. കൊള്ളലാഭമുണ്ടാക്കുന്നവർക്ക് തീർത്തും അസ്വീകാര്യമായതാവും ഈ കാഴ്ചപ്പാട്. ജീവന്റെയും വിശ്വാസത്തിന്റെയും തന്നെ പുറംചട്ടയണിഞ്ഞ് അവർ അതിനെ ആക്രമിക്കുകയും ചെയ്യും. അവർ ചെയ്യുന്നത് മനുഷ്യഹത്യ മാത്രമല്ല, ജീവഹത്യയും ഭൗമഹത്യയുമാണ്.

Laudato Si ഇലകളെയും കിളികളെയും കുറിച്ചുള്ള ഒരു കാല്പനിക രചനയല്ല, മനുഷ്യൻ ഉപേക്ഷിച്ചു കളഞ്ഞ സ്വന്തം രൂപത്തെ ഭൂമിയെന്ന പൊതുഭവനത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമായി കാണാനുള്ള പരിശ്രമമാണ്. ആദത്തെയും ക്രിസ്തുവിനെത്തന്നെയും അടുത്തറിയാൻ ഈ പ്രതിഫലനം ആവശ്യമാണ്.

ഈ ദർശനത്തെ ധ്യാനിക്കുവാനും പ്രവർത്തിയിലെത്തിക്കുവാനും Laudato Si Movement എന്ന പേരിൽ മുന്നോട്ട് നടക്കുന്ന ഒരു കൊച്ചു സമൂഹമുണ്ട്. ഇത് ഒരു activism അല്ല, ഇത് ഒരു പ്രാർത്ഥന കൂടിയാണ്. ഹൃസ്വകാലത്തേക്കുള്ള ഇടുങ്ങിയ താല്പര്യങ്ങളെ സംരക്ഷിക്കുവാൻ, ദീർഘകാലത്തേക്ക് ആവശ്യമായ ജീവന്റെ ലക്ഷ്യങ്ങളെ, സമഗ്രമായ ജീവാവസ്ഥയെ പുച്ഛിച്ചു തള്ളരുത്. സകല സൃഷ്ടിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ബോധ്യത്തിൽ, ജീവിക്കാനുള്ള ഊർജ്ജം നഷ്ടപ്പെട്ടു പോയ എല്ലാത്തിനെയും, മണ്ണും, ജലവും, സസ്യവും, വണ്ടുകളും, മൃഗങ്ങളും, ഒരേ ശരീരത്തിന്റെ ഭാഗമായി കാണാൻ ഇത് പരിശ്രമിക്കുന്നു.

സന്തുലിതമായ ഒരു ജനവാസം ഉറപ്പു വരുത്തുന്നത്, സുസ്ഥിരമായ സാമ്പത്തികവ്യവസ്ഥ, നിലനിൽക്കുന്ന ആവാസവ്യവസ്ഥ, പരസ്പരം പരിപോഷിപ്പിക്കുന്ന സാംസ്‌കാരിക ഘടകങ്ങൾ, സമഗ്രതയിൽ ക്ഷേമം ഉറപ്പുവരുത്തുന്ന സമൂഹം എന്നിവ നന്നായി പ്രവർത്തിക്കുമ്പോഴാണ്. ശുഷ്കമാകുന്ന സാമൂഹ്യ സ്ഥിതികളെയും ജനക്ഷേമത്തെയും മെച്ചപ്പെടുത്തണമെങ്കിൽ ഈ ഘടകങ്ങളിൽ നേരിട്ട് ഇടപെടുന്നതും പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നതുമായ നിർമ്മിതിഘടകങ്ങളെ ആവശ്യമായ കരുതലോടെ സമൂഹം കൈകാര്യം ചെയ്യുമ്പോഴേ കഴിയൂ. 2100 ആം വർഷത്തെക്കുറിച്ച് WHO അനുമാനിക്കുന്നു 11 ബില്യൻ ആളുകളിൽ വേര്തിരിവുകളുടെ ഇരകളായി ദുരിതത്തിലാവുന്നവരും വിശേഷ സൗഭാഗ്യങ്ങളനുഭവിക്കുന്ന ഏതാനം പേരും എന്ന അവസ്ഥ അഭികാമ്യമല്ല. സംഘർഷങ്ങളും, അസമത്വവും, ധ്രുവീകരണ പ്രവണതകളും രൂപീകരിക്കപ്പെടുന്ന സാഹചര്യങ്ങളും അതിന്റെ പ്രധാന കാരണങ്ങളും തിരിച്ചറിയാൻ കഴിയുന്ന സാമൂഹികവിശകലന ഉപകാരണങ്ങൾ ഇന്ന് നമുക്കുണ്ട്. അവ നൽകുന്ന സൂചകങ്ങൾ തള്ളിക്കളയുകയും, വലിയ ഒരു ജനസംഖ്യ ആഗ്രഹിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയല്ല. ലോകത്തിന്റെ പലയിടങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളാണ് ഇന്ന് സമ്പത്തിന്റെ വലിയ ഭാഗത്തിന്റെ ഉപയോഗത്തിന് കാരണമാകുന്നത്. അതുവഴി അനേകർ വിശന്നു മരിക്കുന്നു. നല്ല നാളേക്കുള്ള നയരൂപീകരണങ്ങൾ, വളരെ പ്രിയങ്കരമായി പരിപോഷിപ്പിക്കപ്പെടുന്ന സംഘർഷങ്ങളേയും പ്രകൃതിയുടെ ചൂഷണത്തെയും സാമൂഹിക ചൂഷണങ്ങളെയും ഇല്ലാതാക്കാൻ ഉള്ള മനോഭാവങ്ങൾ രൂപീകരിക്കുന്ന മനഃസാക്ഷി നിർമ്മിച്ചെടുക്കണം. പണത്തിന്റെ ഉപയോഗം, സാംസ്‌കാരിക നിർമ്മിതി, സാമൂഹികസംവിധാനങ്ങൾ എന്നിവയിൽ എത്ര ശ്രദ്ധ നല്കപ്പെടുന്നുണ്ട്? വൈകാരികമായി തീരുമാനിക്കപ്പെടുന്ന സത്യങ്ങളല്ല നമുക്ക് വേണ്ടത്, യാഥാർത്ഥ്യത്തെ അടിസ്ഥാനപ്പെടുത്തിയ സത്യാവസ്ഥയാണ് ആവശ്യം. സംതൃപ്തമാക്കുന്ന ലാഭങ്ങളെ, അത് സാമ്പത്തികമാകാം, രാഷ്ട്രീയമാകാം, മാറ്റിനിർത്തുവാൻ തീർച്ചയായും ബുദ്ധിമുട്ടാണ്, പക്ഷേ അതില്ലാതെ പറയപ്പെടുന്ന സാമൂഹികനിർമ്മിതിയെല്ലാം കപടതയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ