Gentle Dew Drop

മാർച്ച് 12, 2023

ദാഹങ്ങൾ

നമ്മിലെ ദാഹങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ നമ്മെക്കുറിച്ചു സത്യങ്ങൾ പറയുന്നവയാണ്. അവയെ അടുത്ത് വായിച്ചറിയാൻ ശ്രമിക്കേണ്ടവയാണ്. തിരസ്കരിക്കപ്പെടുന്നവരും, മനസിലാക്കപ്പെടുന്നില്ല ഇന്ന് പരാതി പറയുന്നവരും, അനീതി സഹിക്കുന്നവരും പറയാൻ ശ്രമിക്കുന്നത് അവരുടെ വിലയെക്കുറിച്ചാണ്. സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യമാണ് മൂല്യത്തെക്കുറിച്ചുള്ള അവബോധം തുറന്ന് തരുന്നത്. ഒരാളെ സ്വീകരിക്കുന്നത്, അവമാനം നീക്കിക്കളയാൻ ഇടപെടുന്നത്, വേദനകളിൽ സാന്ത്വനം നൽകുന്നത് ഇവയെല്ലാം ഒരാൾക്ക് അർഹമായ മൂല്യം ഉറപ്പിച്ചു നല്കുന്നതിലാണ് അവരിലെ ദാഹങ്ങൾ അകലുന്നത്.

കാനായിലെ വീഞ്ഞിന്റെ കുറവ് അപമാനിതമാകുന്ന ദാഹമാണ്. കുറവായതെന്താണോ അത് വളരെ ആഴത്തിൽ അവരെ ഉടച്ചുകളയുന്നതുകൊണ്ടാണ് 'അവർക്കു വീഞ്ഞില്ല' എന്നത് അവരെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന സത്യമാകുന്നത്. യോഹന്നാൻ അവതരിപ്പിച്ച സുവിശേഷ ശൈലിയിൽ, അത് ജീവന്റെയും പ്രകാശത്തിന്റെയും കാഴ്ചയുടെയും കുറവാണ്. മണവാളൻ അടുത്തുണ്ടെങ്കിലും സന്തോഷിക്കാൻ വേണ്ട കൃപയാ സത്യമോ കൈയ്യെത്തിപ്പിടിക്കാൻ കഴിയാത്തവർ. സമയബന്ധിതമാക്കാതെ അവരുടെ ദാഹത്തെ കാര്യമായെടുക്കുന്ന ക്രിസ്തുവിനെ അവിടെ കാണാം.

സമരിയാക്കാരി സ്ത്രീയുടെ ദാഹം പലതാണ്. സമൂഹത്തിന്റെ അവജ്ഞയിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് അവളുടെ ആദ്യ ദാഹം. അവളെ സ്നേഹാലിംഗനത്തിൽ സ്വീകരിക്കാൻ ഒരു നാഥനില്ല എന്നതാണ് അവളുടെ മറ്റൊരു ദാഹം. "ഞാൻ നിങ്ങൾക്ക് ദൈവവും നിങ്ങൾ എനിക്ക് ജനവും" ആകുമെന്ന ഉടമ്പടിയിൽ ഒരു ഭർത്താവിന് തന്റെ ഭാര്യയോടുള്ള സ്നേഹത്തെ ചേർത്തുവെച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടവളെപ്പോലെ അലയുന്ന അവസ്ഥയിൽനിന്ന് വീണ്ടും സ്വീകരിക്കുന്ന സ്നേഹത്തെക്കുറിച്ച് ഹോസിയായും ഏശയ്യായും എസെക്കിയേക്കും പറയുന്നു. ആ സ്നേഹത്തിനു വേണ്ടി കാത്തിരിക്കുന്ന ദാഹമാണവൾക്ക്. അതുകൊണ്ട് ഉടനെതന്നെ ആ ദാഹം മറ്റൊരു ദാഹത്തെക്കുറിച്ചു പറയുന്നു. ഞങ്ങൾക്ക് ദേവാലയമില്ല, അതുകൊണ്ട് ദൈവവുമില്ല. മലമുകളിൽ ആരാധിക്കുന്ന ഞങ്ങളും, ദേവാലയത്തിൽ ആരാധിക്കുന്ന മറ്റുള്ളവരും ... ദൈവം ആരെ കേൾക്കും? സങ്കല്പിക്കാവുന്നതിൽ ഏറ്റവും മനോഹരവും പ്രൗഢവുമായ വാസസ്ഥലം ഒരു കാലത്ത് രാജകൊട്ടാരമായിരുന്നു. സ്വർഗ്ഗത്തെ അങ്ങനെ ഒരു രാജകൊട്ടാരത്തോട് കൂട്ടിച്ചേർത്തു സങ്കല്പിച്ചതിൽ തെറ്റ് പറയാനാവില്ല. ദൈവം, രാജാവിലോ രാജസിംഹാസനത്തിലോ അല്ലെന്നും, ദൈവം നമുക്കിടയിൽ വസിക്കുന്നെന്നും നമുക്കറിയാം. സ്വർഗ്ഗത്തെ ദേവാലയത്തിലേക്ക് ചുരുക്കിയ തെറ്റ്, ദൈവം നമ്മിൽ നിന്ന് എന്താഗ്രഹിക്കുന്നോ അതിൽ നിന്ന് നമ്മെ അകറ്റിക്കൊണ്ട് പോകുന്നു. മതത്തിന്റെ എല്ലാ നിഷ്ഠകളുടെയും പൂർത്തീകരണത്തിനു ശേഷവും ദാഹം നിലനിൽക്കുന്നു.

കല്ലറക്കു മുമ്പിൽ നിന്ന് കരയുന്ന മഗ്ദലേനാമറിയത്തിന്റെ ദാഹവും "എന്റെ നാഥനെ അവർ എടുത്തു കൊണ്ടു പോയി" എന്നതാണ്. എന്റെ ജീവന്റെ കാരണം നഷ്ടമായിരിക്കുന്നു. എന്റെ സ്നേഹം നഷ്ടമായിരിക്കുന്നു. എന്റെ ഹൃദയം ശൂന്യമായിരുന്നു. ഞാൻ തന്നെ ഇല്ലാതായിരിക്കുന്നു. ദാഹം, ആത്മാർത്ഥമായ നഷ്ടബോധമായി ക്രിസ്തുവിനു മുമ്പിൽ എത്തപ്പെടുമ്പോൾ പേരെടുത്തു വിളിക്കുന്ന സാന്ത്വനശബ്ദം ഉള്ളിൽ പുതുവീഞ്ഞു നൽകും. "നിന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നവൻ" തന്നെയാണ് ദാഹങ്ങളുടെ ഉറവിടവും ശമനവും. ദാഹങ്ങൾ നമ്മോടു സംസാരിച്ചവയിലൊക്കെയും ഒരു ക്രിസ്തുസ്വരം കൂടിയുണ്ടായിരുന്നു എന്ന് തിരിച്ചറിയാം. പുതിയ കാഴ്ചയും പ്രകാശവും ലഭിക്കാം.

ദാഹങ്ങൾ നമ്മെ വേദനിപ്പിച്ചേക്കാം, കാരണം അവ പലപ്പോഴും കുറ്റബോധത്തിലേക്കും അവമാനത്തിലേക്കും നമ്മെ നയിച്ചേക്കാം. പരിശുദ്ധാത്മാവ് നൽകുന്ന ക്രിസ്തുദർശനം നമുക്ക് ദാഹങ്ങളുടെ ശമനമാകും. അല്ലെങ്കിൽ ദാഹങ്ങളെ വിധിച്ചും, അതിന്റെ പാപസാധ്യതകളെക്കുറിച്ചു ഭീതിപ്പെട്ടും സ്വയം അടച്ചേക്കാം. സ്വീകരിക്കുകയും നിറവ് നൽകുകയും ചെയ്യുന്നതാണ് സ്നേഹം. ആ സ്വീകാര്യതയെക്കുറിച്ചു വിശ്വസിക്കാൻ തടസ്സമാകുന്നതാണ് നമ്മിലെ കുറ്റബോധവും അപമാനഭാരവും. ക്രിസ്തുവിനു വേദനിക്കുന്നല്ലോ എന്നതാണ് ചിലർക്ക് അസ്വസ്ഥത. അവന്റെ സ്നേഹത്തെ നമ്മുടെ ചിട്ടകളിൽ ചുരുക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചാണ് ക്രിസ്തുവിനു വേദന. അനന്തസ്നേഹത്തിനു വ്യവസ്ഥകൾ നിർബന്ധമാക്കുന്ന നമ്മുടെ ഉള്ളിലെ വരൾച്ച നീക്കിയെ തീരൂ.കാലം മുറിവുകൾ മായ്ക്കും വരെ ദാഹവുമായി അലയേണ്ടതില്ല. ക്രിസ്തുവിലെ ആശ്വാസമെന്നത്, ആ സാന്ത്വനസ്‌നേഹത്തെ വിശ്വസിക്കുക എന്നതാണ്.

ദുഃഖത്തിന്റെയും അലച്ചിലുകളുടെയും ഇച്ഛാഭംഗങ്ങളുടെയും വിലാപത്തിന്റെയും കണ്ണുനീരിന്റെയും വെറുപ്പിന്റെയും മത്സരത്തിന്റെയും അധികാരമോഹത്തിന്റെയും പാറയിൽ ആഞ്ഞടിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിക്കണം. ആ മൃദുശബ്ദം നമ്മുടെ ദാഹങ്ങളിൽനിന്നു തേടുന്നത്, എനിക്ക് കുടിക്കാൻ തരികയെന്നതാണ്. എനിക്ക് ദാഹിക്കുന്നെന്ന മരണവിലാപം പോലും നമ്മിലെ ദാഹങ്ങൾക്കു നിറവ് നൽകുന്ന സ്നേഹനിശ്വാസമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ