Gentle Dew Drop

മാർച്ച് 27, 2023

അടയാളങ്ങളാവേണ്ടവ ദൈവങ്ങളാകുമ്പോൾ

പിച്ചളസർപ്പം ജീവൻ നൽകാൻ കഴിയുന്ന ഒരു രൂപമായിരുന്നില്ല. ജീവന്റെ സ്രോതസായ ദൈവത്തിലേക്ക് ഉറച്ച വിശ്വാസത്തോടെ നോക്കുവാനാണ് പിച്ചളസർപ്പം സ്ഥാപിക്കപ്പെട്ടത്. എന്നിട്ടും പിച്ചളസർപ്പത്തെ വണങ്ങിത്തുടങ്ങിയ ആചാരങ്ങൾ രൂപപ്പെട്ടു എന്നത് വാസ്തവം. 

മനുഷ്യപുത്രൻ കുരിശിലുയർത്തപ്പെട്ടത് ജീവന്റെ സ്രോതസായ ദൈവം നമുക്കായി ജീവൻ ചൊരിയുന്നു എന്നത് സ്ഥാപിക്കാനും നിവർത്തിയാക്കാനുമാണ്. ജീവദായകമായ ആ സ്നേഹാർപ്പണം നമുക്ക് ജീവന്റെ സ്രോതസ്സും, പരസ്പരം സ്നേഹിക്കാനും ജീവൻ പകരാനും പ്രേരകവുമാണ്. പട്ടിണിയും, മരണവും പകർച്ചവ്യാധികളും ആശ നശിപ്പിച്ച ഒരു കാലത്താണ് യൂറോപ്പിലാകമാനം രക്തത്തിൽ കുളിച്ച ദയനീയാവസ്ഥയിലുള്ള ക്രൂശിതരൂപം പ്രത്യേക സ്ഥാനം നേടിയത്. തങ്ങളുടെ തന്നെ മരണത്തെയും വ്യാകുലങ്ങളെയും ഭയത്തെയും രോഗങ്ങളെയും ദൈവകൃപയോട് ചേർത്തുകാണുവാൻ വളരെ സഹായിച്ചു എന്നതാണ് സത്യം. 

കുരിശുരൂപത്തെ ഒരാൾ എങ്ങനെ കാണുന്നു എന്നത് വിശ്വാസത്തെയുംഭക്തിയെയും സ്വാധീനിക്കും എന്നത് പ്രധാനമാണ്. പാപപരിഹാരമായും ശിക്ഷയായും കാണുന്നത് രക്ഷയുടെ യഥാർത്ഥ അനുഭവത്തെ ചേർത്തുനിർത്തുന്നില്ല എന്ന് കാണാം. മറിച്ച് , ദൈവസ്നേഹത്തിന്റെ അടയാളമായും ആത്മത്യാഗത്തിനു മാത്രം ഉറപ്പുനൽകാൻ കഴിയുന്ന മഹത്വത്തിന്റെ സാന്നിധ്യമായും അത് നമുക്ക് കാണാം. അത് ഒരു രൂപത്തിൽ ഒതുങ്ങാതെ, അതിലേക്കു നോക്കുന്നവരെ അതിന്റെ സത്യത്തിൽ പങ്കുചേരുവാൻ ക്ഷണിക്കുക കൂടി ചെയ്യുന്നു. 

കുരിശാവട്ടെ ദൈവമാവട്ടെ, ആരാധനയാവട്ടെ, പ്രമാണങ്ങളാവട്ടെ ദൈവത്തിലേക്കെത്തിക്കാതെ കലഹത്തിന് കാരണവും അഹന്തയുടെയും പകയുടെയും ചിഹ്നങ്ങളുമാകുമ്പോൾ  അവയൊക്കെ വിഗ്രഹവത്കരിക്കപ്പെടുകയാണ്. മഹത്വവും ശക്തിയും സൗന്ദര്യവും അപ്പോൾ ചട്ടങ്ങൾക്കും നിർമ്മിതികൾക്കും രൂപങ്ങൾക്കുമാണ് ദൈവത്തിനല്ല. അടയാളങ്ങളാവേണ്ടവ ദൈവങ്ങളാകുമ്പോൾ അവ ആസ്ഥാനത്തു പോലും പ്രതിഷ്ഠിക്കപ്പെടും എന്നതാണ് അഭംഗി. ദൈവത്തെ തേടുന്നവർ കുറവാണെന്നതാണ് യാഥാർത്ഥ്യം. ദൈവമെന്ന ലേബലുള്ള തിളങ്ങുന്ന വർണ്ണങ്ങളുള്ള കവറുകയിൽ പൊതിഞ്ഞ മാസ്മരികതകളും മതതീവ്രതയും സത്യത്തിൽ നിന്ന് ഒളിച്ചോടാനുള്ള വഴികളും കുതന്ത്രങ്ങളുമാണ് നമുക്ക് പ്രിയം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ