Gentle Dew Drop

മാർച്ച് 06, 2023

മുറിവവബോധം

 "ഏതൊരു ക്രിസ്ത്യാനിക്കും നോവും," ആദ്യഭാഗം സാമാന്യവത്കരണവും, രണ്ടാമത്തെ ഭാഗം ഒരു വൈകാരിക ബിന്ദുവുമാണ്. അതിലെ യുക്തിയും സത്യവും അന്വേഷിക്കുന്നതിനും മീതേ, ആ നൊമ്പരം ഒരു സാമാന്യ പ്രതികരണമായി എന്നിലും ഉണ്ടാവുക എന്നത്  ക്രിസ്ത്യാനി ആയിരിക്കുന്നതിൽ പ്രധാന ഘടകമാണ് എന്നതാവും ചിന്തിക്കുക. "ക്രിസ്തീയ സഹോദരങ്ങളെല്ലാം 'കോമക്കുറുപ്പിന്റെ' പക്ഷത്തു ചേരുന്നു," എന്നതിൽ കോമക്കുറുപ്പിന്റെ ആദർശങ്ങളോ അവയിലെ സത്യങ്ങളോ ന്യായങ്ങളോ എന്നതിനേക്കാൾ, ആ പക്ഷത്തു ചേരുന്നതിലെ ന്യായങ്ങളാവും മുന്നിൽ നിൽക്കുക. 

സഭാസ്നേഹവും, സമുദായസ്നേഹവും, വിശ്വാസസംരക്ഷണവും, അപരവിദ്വേഷത്തിൽ പൊതിഞ്ഞു നൽകപ്പെടുന്ന കാലാവസ്ഥയാണ്‌ വരുന്നത്. മലിനമായ പുക ശ്വസിക്കുന്ന അസ്വസ്ഥത നമുക്ക് ഉണ്ടാവില്ല എന്നതാണ് ആ വിഷത്തിന്റെ ആകർഷണീയത. സഭയുടെയും വിശ്വാസത്തിന്റെയും കാതൽ, ഭക്തിയുടെയും യാഥാസ്ഥിതികതയുടെയും വിദ്വേഷത്തിന്റെയും പേരിൽ ചിതലരിച്ചു പോയിട്ടും ഒരു കുഴപ്പവുമില്ലാത്ത 'വിശ്വാസത്തെ' നൊമ്പരങ്ങൾ കൂടുതൽ തങ്ങളുടെ ചക്കിലിട്ടു പിഴിയും. ആശ്വാസവും സൗഖ്യവും പകരേണ്ട മതങ്ങൾ, കൂടുതൽ മുറിവവബോധം ആണ് വിശ്വാസതീക്ഷ്ണതയായി അവതരിപ്പിക്കുന്നത്. സംരക്ഷണത്തിനായുള്ള വാളും പരിചയും, ചുറ്റികയും, കുതിരകളും ഒരുങ്ങുന്നുണ്ട്. പരിഗണിക്കപ്പെടേണ്ടതില്ലാത്തതായി ഒന്നു മാത്രമേയുള്ളു, ക്രിസ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ