Gentle Dew Drop

മാർച്ച് 31, 2023

വലിയവൻ ആര്

നോമ്പ് ഏതാണ്ട് അവസാനിക്കാറായി. ഉപവാസദിനങ്ങൾക്കും ത്യാഗപ്രവൃത്തികൾക്കും ശേഷം നമ്മിൽ വന്ന രൂപാന്തരത്തിലേക്ക് നോക്കുവാൻ സമയമായി. അല്ലെങ്കിൽ വരാനിരിക്കുന്ന 'വലിയ ആഴ്ച്ച' വെറുതെ കടന്നു പോകും. യേശു തന്റെ സഹനങ്ങളെക്കുറിയിച്ചു പറഞ്ഞ ഓരോ സമയവും ശിഷ്യത്വത്തെ സംബന്ധിച്ച ഒരു ആശയക്കുഴപ്പം കൂടി കൂട്ടിച്ചേർത്താണ് സുവിശേഷകർ അവതരിപ്പിച്ചിട്ടുള്ളത്. തങ്ങളിൽ വലിയവൻ ആര് എന്ന ചോദ്യം അപ്പസ്തോലന്മാരിൽ മാത്രമല്ല സഭയിൽ എല്ലാക്കാലത്തും ക്രിസ്തുഹൃദയം തിരിച്ചറിയുന്നതിനു തടസ്സമായി നിന്നിട്ടുണ്ട്. രാജാക്കന്മാരുടെ അധികാരവും പ്രതാപവും തങ്ങൾക്കുമേൽ ദൈവികമായി നല്കപ്പെട്ടിരിക്കുന്നെന്ന 'വിശ്വാസം' ഓരോരുത്തരുടെയും ഭരണപരിധിയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നവരാണ് ഓരോരുത്തരും. രാജാവും, ചക്രവർത്തിയുമാക്കപ്പെട്ട ക്രിസ്തുസങ്കല്പത്തിൽത്തന്നെയാണ് അതിന്റെ വേരുകൾ. അഭിഷിക്തന്റെ (മിശിഹാ) ജീവിതസത്ത ശുശ്രൂഷയുടെ രക്ഷാകര ശൈലിയാണെന്നത് ക്രിസ്തീയരുടെ ജീവിതശൈലിയാവാത്തത് ശിഷ്വത്വം ഇനിയും അലങ്കാരമായി തുടരുന്നു എന്നത് കൊണ്ടാണ്. കുലമഹിമയുടെ ആഢ്യതയൊക്കെ നമ്മുടെ സ്വകാര്യ അഹങ്കാരമായി പുനർജ്ജനിക്കുന്നതും അതുകൊണ്ടു തന്നെ.

എല്ലാം ഒരു ക്രിസ്തുവിന്റെ പേരിലാണ്. അവന്റെ അഭിഷേകത്തെ മനസിലാക്കാതെ അഭിഷേകമാണിയുന്നവർ ധരിക്കുന്നത് അവർ വാഴ്ത്തുന്ന മറുക്രിസ്തുവിനെയാണ്. ക്രിസ്തീയത മരിക്കുന്നതും ജീർണ്ണിക്കുന്നതും അപ്പോഴാണ്. ഈ മറുക്രിസ്തു അവരെ ശരിയായി വിധിക്കുന്നത് കൊണ്ടാണ് ക്രിസ്തുവിനെ ഒഴിവാക്കുമ്പോഴും അത് ഗൗരവമർഹിക്കുന്നതല്ലാതാവുന്നത്.
--------------------------------------------------------------
ദൈവമക്കളെന്നും ക്രിസ്തുശരീരത്തിന്റെ അംഗങ്ങളെന്നും പരിശുദ്ധാത്മാവിൽ പരസ്പര ശുശ്രൂഷകരെന്നും ഉള്ള സഭാദര്ശനം ദൈവശാസ്ത്രത്തിന്റെ താളുകളിലല്ലാതെ ആത്മാർത്ഥ പ്രയത്നമായോ ആഗ്രഹമായോ മാറുന്നില്ല. പട്ടാള അധിനിവേശവും കോളനിവാഴ്ചയുമൊക്കെ കീഴ്‌പ്പെടുത്തുന്ന-സഭാസമീപനത്തിന്‌ ഹരവും ലഹരിയുമൊക്കെയാകാം. എന്നാൽ അധീശരാകുവാനും, കല്പനകളാൽ നിയന്ത്രിക്കാനും, ആട്ടിയോടിക്കാനും ഉള്ള അധികാരങ്ങളെ ന്യായീകരിക്കുവാനായി നിർമ്മിച്ചെടുത്ത The Doctrine of Discovery (The Doctrine mandated Christian European countries to attack, enslave and kill the Indigenous Peoples they encountered and to acquire all of their assets) തെറ്റായിരുന്നെന്നു ഇന്ന് സ്ഥിരീകരിക്കപ്പെട്ടു. മനുഷ്യരെ കേൾക്കാനും ആദരിക്കാനും കഴിയാത്ത കല്പനകളിലൊക്കെ പല മാത്രകളിൽ ഈ അക്രിസ്തീയ അധിനിവേശരീതി സഭാശൈലിയായി തുടരുന്നു. അഭ്യൂഹങ്ങളെയും ഏഷണിക്കഥകളെയും വിശ്വാസമായും അനുമാനങ്ങളെ ഭക്തികൾക്കുള്ള യുക്തിയായും മാറ്റുമ്പോൾ ഉറപ്പിക്കാവുന്ന സ്ഥാനങ്ങളും സത്യങ്ങളുമാണ് ഇന്ന് വാഴുന്നത്.ഓശാനച്ചില്ലകളുടെ ആർപ്പുവിളികളുടെ സൗന്ദര്യം പട്ടാളബൂട്ടുകളുടെ പടയേറ്റത്തിന് വഴി നൽകുന്നു. നമ്മുടെ അനുതാപങ്ങൾക്ക് ആത്മാർത്ഥതയില്ലാത്തത് അതുകൊണ്ടാണ്. അധികാരവും പരിശുദ്ധിയും സ്വയം കല്പിക്കുകയും അധർമ്മികളുടെ മാനസാന്തരം അത്യാവശ്യമാകുന്നതും കപടതയാണ്. സ്വന്തം കപടതയെ ചോദ്യം ചെയ്യാൻ കഴിയാത്തിടത്തോളം അനുതാപമോ നവീകരണമോ സാധ്യമല്ല. പരിഹാരങ്ങൾ ചെയ്തു 'പാപികളുടെ മാനസാന്തരത്തിനു വേണ്ടി' പ്രാർത്ഥിക്കുന്നവരും അറിയാതെ വീഴുന്ന കെണിയാണ് സ്വയം-ശരിയാവുക എന്നത്. സ്വയം മാത്രം ശരിയും, ദൈവികവും പരിശുദ്ധവും ആയിരിക്കുമ്പോൾ വീണ്ടും രാജദണ്ഡിന്റെ ഭാരം ക്രിസ്തുവിനെക്കൊണ്ടെടുപ്പിക്കുകയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ