Gentle Dew Drop

ഏപ്രിൽ 05, 2023

പരിഹാരവും കരുണയും

കുറ്റപ്പെടുത്താനോ ശിക്ഷിക്കാനോ അല്ല ക്രിസ്തു വന്നത്. ദൈവത്തെക്കുറിച്ച് നിർമ്മിച്ചിട്ടുള്ള അപഖ്യാത വിവരണങ്ങളെ ശുദ്ധീകരിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മുഖം തുറന്നു കാട്ടുവാനാണ് ക്രിസ്തു വന്നത്. കുറവുകളും കുറ്റങ്ങളുമുണ്ടെങ്കിലും ജീവന്റെ സമൃദ്ധിയിലേക്കു സകലരും ഒറ്റക്കും കൂട്ടായും വളരുക എന്നത് അവൻ ആഗ്രഹിച്ചു. എങ്കിലും അവനെയും നമ്മൾ ശിക്ഷയുടെയും വിധിയുടെയും ചട്ടങ്ങളിലും സങ്കല്പങ്ങളിലും വിദഗ്ദമായി കെട്ടിയിട്ടു.

അടിമ സമ്പ്രദായവും, പ്രതിഫല-ശിക്ഷ വ്യവസ്ഥിതിയും അടിസ്ഥാനപ്പെടുത്തി ചിത്രീകരിക്കപ്പെട്ട ദൈവസങ്കല്പത്തെ, ബലഹീനരെ ചൂഷണം ചെയ്യാനുള്ള മാർഗ്ഗമായിക്കണ്ട അധികാരവർഗ്ഗം വിശ്വസനീയമായ വിശ്വാസങ്ങളും ഭക്തികളും രൂപപ്പെടുത്തി. അത് പൂർത്തിയാക്കാത്തതൊക്കെ ദൈവത്തോടുള്ള അനീതിയായി. ദൈവം പ്രീതിപ്പെടണമെങ്കിൽ, പരിഹാരം ചെയ്യുകയും പിഴ അടക്കുകയും ചെയ്യേണ്ടതായി വന്നു. സമയക്രമത്തിൽ ബലികൾ നൽകുന്ന അധികാര വർഗം നീതിമാന്മാരും ദൈവപ്രീതിക്കർഹരുമായി. ബലികൾ നൽകാൻ കഴിയാതിരുന്ന ബലഹീനർ എന്നും പാപികളും ശപിക്കപ്പെട്ടവരുമായി. അവരുടെ നിസ്സഹായതയെ ദൈവകോപത്തിന്റെ അടയാളമെന്നവണ്ണം വിശ്വസിപ്പിക്കാനാകും വിധം ശക്തമായ സംവിധാനങ്ങൾ നിർമ്മിതമായി. കാരണം അവർ ദൈവികവും നിഷ്ഠാപരവുമായ കാര്യങ്ങൾ ചെയ്യുന്നില്ല. 

പരിഹാരം ചെയ്യുന്നവർക്ക് ആദ്യം ഉണ്ടാകുന്നത് തെറ്റിനെക്കുറിച്ചുള്ള ബോധ്യമാണ്. അതിനനുസൃതമാണ് പിഴയടക്കേണ്ടത്. ദൈവപ്രീതി ഉറപ്പാക്കുന്ന തരം ബലികൾ അർപ്പിക്കുവാൻ പ്രാപ്തരല്ലാത്തവർ പരിഹാരമെത്തിക്കാത്ത പാപാവസ്ഥയിൽ എന്നും തുടരും. ഇനി അവർക്കു വേണ്ടി വേറൊരാൾ ഈ പരിഹാരങ്ങൾ അർപ്പിച്ചാലും അടിമ വീണ്ടെടുക്കപ്പെടുന്നത് പോലെ നീതീകരിക്കപ്പെട്ടേക്കാം.  ഈ രണ്ടു സമീപനങ്ങളും ദൈവത്തെക്കുറിച്ച് എന്ത് ധരിക്കുന്നു എന്നത് ക്രിസ്തുവിന്റെ ജീവിതലക്ഷ്യത്തിൽനിന്നും ദൈവത്തിന്റെ ഇച്ഛയിൽ നിന്നും വളരെ അകലെയാണ്. 

ചെയ്തികൾക്ക് പ്രതിഫലമായല്ല ദൈവം കൃപകൾ നൽകുന്നത്; അത് ഭക്തിക്രിയകളായാലും, പ്രവൃത്തികളായാലും, ബലികളായാലും. തെറ്റുകാരെയും, കുറവുകാരെയും, പല കാരണങ്ങൾ കൊണ്ട് വളർച്ച മുരടിക്കുന്നവരെയും കൃപ നിരസിച്ച് നാശത്തിനു വിട്ടുകൊടുക്കാൻ, ദൈവം കണിശക്കാരനായ ചക്രവർത്തിയാണ്, ജീവന്റെ സമൃദ്ധിയായി ദൈവമാണ്. എല്ലാവരും ജീവൻ പ്രാപിക്കാനും സമൃദ്ധിയിലേക്കു വളരാനും അവിടുന്ന് ആഗ്രഹിക്കുന്നു. നമ്മൾ ദൈവമക്കളാണ്, ദാസരോ അടിമകളോ അല്ല. പാപത്തിനു അടിമകൾ എന്നത് ഒരർത്ഥത്തിൽ ഹൃദയകാഠിന്യവും വേറൊരർത്ഥത്തിൽ, ജീവൻ തേടുന്ന നിർബലതകളുമാണ്. തുറന്നു കൊടുത്താൽ സ്വാതന്ത്ര്യവും ജീവനും പകരുന്നത് ദൈവം തന്നെയാണ്. അത് മോചനദ്രവ്യം വഴിയായല്ല സ്വന്തം സ്വഭാവത്തിൽ നിന്ന് തന്നെ. ജീവന്റെ, നന്മയുടെ സമൃദ്ധി എന്ന ആ ദൈവസ്വഭാവമാണ് കുരിശിലെ ക്രിസ്തുസമീപനത്തിൽ കാണേണ്ടത്. ചെറുതും വലുതുമായ കുറവുകൾക്കെല്ലാം ശിക്ഷ കണക്കാക്കി വയ്ക്കുന്ന ഒരു ദൈവത്തെയാണ് കാണുന്നതെങ്കിൽ ക്രിസ്തുവിന്റെ മരണം പരിഹാരവും പിഴയോ മോചനദ്രവ്യവുമാണ്. അപ്പോൾ, അത് നമ്മെയും പരിഹാരം ചെയ്ത് അനുഗ്രഹങ്ങളും സമാധാനവും ഉറപ്പാക്കേണ്ട ആത്മീയതയിലേക്ക് നയിക്കും. നീതി, ജീവൻ, സ്നേഹം, കരുണ എന്നിവ കൂടുതൽ ആഴമുള്ള പരസ്പരബന്ധം പുലർത്താൻ ക്ഷണിക്കുന്നു. അതുകൊണ്ടുതന്നെ അവയെ സൗകര്യപൂർവ്വം മാറ്റിനിർത്തുവാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. ദൈവം സ്നേഹമാണെന്നു പറയുന്നെങ്കിലും അടുത്ത ക്ഷണം തന്നെ വ്യവസ്ഥകളുടെ ഊന്നൽ കൊടുത്തുകൊണ്ട് കണക്കു വയ്ക്കുന്ന ദൈവത്തിലേക്ക് സ്വയം എടുത്ത് വയ്ക്കും. "നിങ്ങൾ പരിഹാരം/പിഴ/പ്രായശ്ചിത്തം ഏറ്റെടുക്കൂ ഞാൻ അനുഗ്രഹിക്കാം, സമാധാനം നൽകാം" എന്നവിധം  പരിഹാരങ്ങൾ ദൈവം ആവശ്യപ്പെടുന്നുണ്ടോ? 

ദൈവത്തോടുള്ള അനീതി എന്ന നിലയിൽ മതപരമായ കാര്യങ്ങളെ വളരെ കണിശമായി നിരീക്ഷിക്കുമ്പോൾ സത്യത്തിൽ ദൈവം വേദനിക്കുന്ന നീതിനിഷേധങ്ങളെ നമ്മൾ കാണാറില്ല എന്നതാണ് സത്യം. അവിടെയൊക്കെ പരിഹാരത്തിന്റെ അർത്ഥം യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ദൈവരാജ്യം സത്യമായ അനുഭവമാകുമായിരുന്നു. ആ പരിഹാരത്തിനാണു കരുണ എന്ന് പറയുന്നത്. ആ കരുണ ജീവനോളം വിലയേറിയതാണ്, സ്നേഹം നിറഞ്ഞതാണ്, ആത്മശൂന്യവൽക്കരണം ഉൾക്കൊള്ളുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ