Gentle Dew Drop

ഫെബ്രുവരി 19, 2021

വിത്തുകൾ അഴുക്കു വെള്ളത്തിൽ വീഴാതിരിക്കട്ടെ

മനുഷ്യജീവിതത്തിൽ സന്തോഷങ്ങളും ആഘോഷങ്ങളും സാധാരണമാണ്. അവ ജീവിതത്തിന്റെ വർണങ്ങളാകുന്നത് കുടുംബം സമൂഹം തുടങ്ങിയ ബന്ധങ്ങളെ ഓർമ്മിപ്പിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുമ്പോഴാണ്. ചിലപ്പോഴൊക്കെ, സന്തോഷങ്ങളും ആഘോഷങ്ങളും ജീവിതത്തിൽ നിറയുമ്പോഴും നിർവൃതി, സംതൃപ്തി തുടങ്ങിയ ശാന്തതകളിലേക്ക് എത്തിച്ചേരുന്നില്ല എന്നത് സത്യമാണ്. സൗകര്യങ്ങളുടെയും ആഘോഷങ്ങളുടെയും ഇടയിൽ അസംതൃപ്തിയുടെ വലിയ സമ്മർദ്ദം വഹിക്കുന്ന അനേകം ജീവിതങ്ങളുണ്ട്.

ജീവിതത്തിന്റെ പല അവസ്ഥകളിലും വാണിജ്യതലത്തിലുള്ള മൂല്യങ്ങളാണ് ബന്ധങ്ങളെ നിർവചിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാം വസ്തുവല്കരിക്കപ്പെടുകയും, ലാഭ-ഉപഭോഗ സാധ്യതകൾ തേടിത്തുടങ്ങുകയും ചെയ്യും. അത് ഒരു ജീവിതശൈലിയാകുമ്പോൾ വിദ്യാഭാസവും, മരുന്നും, ദാർശനീയ ചിന്തകളും, മതാത്മകതയും രാഷ്ട്രീയവയും വില്പനമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപമെടുക്കും. വർധിക്കുന്ന സമ്പത്തിന് സൃഷ്ടിക്കാവുന്ന നവീനലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ആത്മീയമായിപോലും ഒരു ഭ്രമമായി നമ്മെ കീഴടക്കിക്കഴിഞ്ഞു. അതുകൊണ്ടാണ് അടിമപ്പെട്ടു കഴിഞ്ഞു എന്ന് അറിഞ്ഞിട്ടും അതിൽനിന്ന് പുറത്തു വരേണ്ടതിനെക്കുറിച്ചു പോലും നമ്മൾ ചിന്തിക്കാത്തത്. ഈ മായികസ്വപ്നത്തിന്റെ വലിയ പരാജയമാണ് ഒരു വർഷത്തിലേറെയായി നമ്മൾ നേർക്കുനേർ കാണുന്നത്.

സഹവർത്തിത്വം, പങ്കുവയ്ക്കൽ, കരുതൽ തുടങ്ങിയവയിലൂടെയേ നമുക്ക് ഇനിയുള്ള നാളുകളിൽ മുമ്പോട്ടു പോകാനാവൂ എന്ന് ഫ്രാൻസിസ് മാർപാപ്പ കൂടെക്കൂടെ ഓർമിപ്പിക്കുന്നു. മനുഷ്യരുടെ മാത്രമല്ല ഭൂമിയുടെ മുഴുവനും നിലനിൽപിന് അത് ആവശ്യമാണെന്ന് പരി പിതാവ് എടുത്തു പറയുന്നു. ജീവിതശൈലിയിൽ കൊണ്ടുവരേണ്ട നല്ല ദർശനങ്ങൾ പരിശീലിക്കേണ്ട സമയമായി നോമ്പുകാലം മാറട്ടെ. വാണിജ്യബന്ധങ്ങൾ കമ്പനികളുടേതു മാത്രമല്ല, അത് നമ്മെ വളരെ നന്നായി കോർത്തിട്ടുതന്നെയാണ് വളരുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും ചിലവാക്കുക എന്നത് നമുക്ക് സാധാരണശീലമായതാണ്. ഓരോ വാങ്ങലും ഒരു ധാർമിക കാര്യമാണെന്നാണ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്. അങ്ങനെ ഓരോ അനാവശ്യ ചിലവഴിക്കലും പാപം തന്നെയാണ്. വാണിജ്യവത്കരിക്കപ്പെട്ട മതാത്മകതയിൽ ഈ ധാര്മികതക്ക് ഇടമുണ്ടാകില്ല. അത് ദൈവബന്ധം പോലും കൊടുക്കൽ വാങ്ങലുകളിലേക്കു നിർവചിച്ചുകഴിഞ്ഞു.

ജീവിതത്തിന്റെ സാധാരണ കാര്യങ്ങൾ തന്നെ എത്രമാത്രം വാണിജ്യവത്കരിക്കപ്പെട്ടു എന്ന് തിരിച്ചറിവിലേക്ക് വരുന്നത് ഒരു ആത്മീയ തുറവി തന്നെയാകും. അനാവശ്യമായ യാത്രകൾ, അത് തീർത്ഥാടനം എന്ന പേരിലായാലും നേരമ്പോക്കിന്റെ പേരിലായാലും ചിലവഴിക്കപ്പെടുന്നത് സമയവും ഇന്ധനവും മാത്രമല്ല. എല്ലാ തുറകളിലും ചിലവഴിക്കുവാനുള്ള അവസരങ്ങൾ തുറന്നുനൽകുകയാണ്. വിശപ്പിനോ, ഒരുമക്കോ, സഹോദര്യത്തിനോ ആയല്ല ആസ്വാദ്യതക്കു വേണ്ടിയും സ്റ്റാറ്റസിനായി വേണ്ടിയും ഒരുക്കുന്ന, വാങ്ങിക്കുന്ന വിരുന്നുകൾ എത്ര. ഈ വിപണന സാധ്യത മുൻനിർത്തി ശേഖരിക്കപ്പെടുന്ന ഭക്ഷണം സമയപരിധി കഴിയുമ്പോൾ ഉപേക്ഷിക്കപ്പെടുമ്പോൾ ഉള്ള ചിലവ് പണം മാത്രമല്ല, അത് നിർബന്ധിതമായി ഉത്പാദിപ്പിച്ച ഭൂമിയുടെ വിലയാണ്. പ്രകൃതിയും അതിന്റെ ഭാവിയും കൂടിയാണ്. കൊല്ലപ്പെട്ട മൃഗങ്ങളുടെയും നശിപ്പിക്കപ്പെട്ട സസ്യങ്ങളുടെയും വിലയാണ്. വസ്ത്രം, ഉപകരണ സാമഗ്രികൾ എന്നിവയിലെല്ലാം പുതിയ ട്രൻഡ് കളുണ്ട്. അവയില്ലാത്തവർ പഴഞ്ചൻ ആണെന്ന ചിന്താഗതിയിൽ നമ്മൾ പുതിയത് വാങ്ങുവാൻ നിർബന്ധിതരാകുന്നു. പലപ്പോഴും നമ്മൾ നിസ്സഹായരുമാണ്. ഈ ലേലം വിളിയിൽ നമുക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള വിലയെന്താണ്? അത് ഒരു ജോലിക്കായുള്ള തിരഞ്ഞെടുപ്പിൽ മാത്രമല്ല ഓരോ വാങ്ങലിലും നമ്മുടെ തന്നെ വാണിജ്യമൂല്യം നിർണയിക്കപ്പെടുകയാണ്.


അത്തരമൊരു പരിസ്ഥിതിയിൽ 'നന്നായി' ജീവിക്കാവുന്നവർ ആരൊക്കെയാണ്? ദൈവം സഹായം എന്ന് അർത്ഥമുള്ള ലാസർമാർ എന്നും സമ്പന്നന്റെ വാതിൽപ്പടിയിൽ കരുണ തേടേണ്ടിവരുന്നത് എന്തുകൊണ്ടാണ്?

ലാസറിനെ കാണാൻ കഴിയാതിരുന്ന ധനവാൻ കുതിരപൂട്ടി തേരുതെളിച്ചു തിരികെ വന്നയാളാണ്. പടച്ചട്ടയും വാളും പാടത്തൊപ്പിയും ധരിച്ചു ധനവാൻ തിരിച്ചെത്തിയത് കഴുതപ്പുറത്താണ്. പടത്തൊപ്പിയുടെ ഇരുമ്പു പട്ടകൾ അയാളുടെ കാഴ്ചതന്നെ മറച്ചിരുന്നു. സ്ഥാപനവൽക്കരിക്കപ്പെടുന്ന അനീതിയുടെ ഫലമാണ് പാവങ്ങളുടെ പട്ടികയിലേക്ക് പോകുന്ന ഓരോരുത്തരും. അവരോ അവരുടെ പൂർവ്വികരോ ചെയ്ത പാപത്തിന്റെ ഫലമായല്ല, അവരോ അവരുടെ പൂർവ്വികരോ സഹിക്കേണ്ടി വന്ന അനീതിയുടെ ഫലമായാണ് ഇറക്കി വിടപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും അപമാനിക്കപ്പെട്ടവരും പാവങ്ങളായി ജീവിക്കുന്നത്. ആ അനീതിയിലെ ലാഭങ്ങളെ നിലനിർത്തേണ്ടതുകൊണ്ടാണ് ആ ദീനതയെ ന്യായീകരിക്കുന്ന ധാർമികചിന്തകൾ മതങ്ങൾ താലോലിച്ചത്. അവർ ഒരിക്കൽ പേരില്ലാത്തവരായിരുന്നു. ഇന്ന് അവർ അധികാരവും പണവുമുള്ളവർക്കു ഉപയോഗിക്കാവുന്ന വസ്തുക്കളാണ്. ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന, കൊന്നു തള്ളപ്പെടുന്ന പാവപ്പെട്ട പെൺകുട്ടികൾ വസ്തുക്കളാക്കപ്പെട്ടവരാണ്. അംഗീകരിക്കപ്പെട്ട സാമൂഹികക്രമമായി അത് മാറുമ്പോൾ ക്രിസ്തു എന്ത് പറയുമായിരുന്നു? ആ ഉത്തരം നമ്മുടെ ധ്യാനചിന്തകളിൽ ഇല്ലാത്തതിന് കാരണം നമ്മുടെ ചില്ലിത്തുട്ടുകൾകൊണ്ട് നമ്മുടെ പുണ്യങ്ങളുടെ എണ്ണങ്ങളിലെക്കു പേരുചേർക്കുവാൻ അവസരമൊരുക്കുന്ന ദീന മുഖങ്ങൾ മാത്രമാണ് പാവങ്ങൾ എന്നതാണ്.

ദാനശീലത്തെക്കാൾ ആഴമുള്ളതാണ് പങ്കുവയ്ക്കലിന്റെ മനോഭാവം. അതിനു സമഭാവനകൂടി വേണം. താഴെത്തട്ടിലുള്ളവൻ ഒരേ ആത്മാഭിമാനത്തോടെ ജീവിക്കുന്ന അവസ്ഥയിൽ സമ്പത്തും വിദ്യാഭാസവും ആർജ്ജിക്കുന്ന അന്തരീക്ഷം ഒരുക്കേണ്ടത് ആത്മീയധ്യാനങ്ങളുടെ ഭാഗമാകുന്നില്ലെങ്കിൽ അവയൊക്കെ ശൂന്യമാണ്. ആരാധനാസ്ഥലങ്ങളെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചും തീക്ഷ്ണമായ മമത സൂക്ഷിക്കുന്ന നമുക്ക് അരികെയും ദൂരെയുമുള്ള പാവങ്ങളുടെ വളർച്ച സമൂഹത്തിന്റെ ആത്മീയവളർച്ചയായി കാണാൻ കഴിയാത്തത് കൊല്ലപ്പെട്ടവന്റെ മതമന്വേഷിക്കുന്ന പുതിയ വിശ്വസശൈലിയിലെ വാണിജ്യമൂല്യങ്ങൾ തന്നെ.

നോമ്പ് മതാനുഷ്ഠാനമായി കടന്നു പോകുന്നെങ്കിൽ അത് അഴുക്കുവെള്ളത്തിൽ വീണ വിത്താണ്. നോമ്പ് ഫലദായകമാകണമെങ്കിൽ മനുഷ്യനെയും പ്രകൃതിയെയും അതിന്റെ നിര്മലതയിൽ കാണാൻ കഴിയണം. ... പിന്നീട് വന്ന് ബലിയർപ്പിക്കട്ടെ.

📢

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ