Gentle Dew Drop

ഫെബ്രുവരി 24, 2021

... ഇതാ മനുഷ്യൻ

സൃഷ്ടികർത്താക്കളാണ് നമ്മൾ. നമ്മൾ ചരിത്രം സൃഷ്ടിക്കുന്നു, അപൂർണ്ണതകളില്ലാത്ത ലോകം നിർമ്മിക്കുന്നു, നമ്മുടെ അഭിരുചിക്കനുസരിച്ച് നമ്മെത്തന്നേയും സൃഷ്ടിവസ്തുക്കളെയും മാറ്റിയെടുക്കുന്നു.

നിനവെയിൽ നിന്നുള്ള ആദ്യപാഠം തങ്ങളെത്തന്നെ തുറക്കാൻ അവർ തയ്യാറായി എന്നതാണ്. പ്രസക്തമായ ഒരു ഭാഗമാണ് "രാജാവ് സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റ്, രാജകീയവസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തിൽ ഇരുന്നു." പച്ച മനുഷ്യനായി മാത്രമേ ദൈവസാന്നിധ്യത്തിനായി ആഗ്രഹിക്കാൻ തയ്യാറാകാവൂ എന്ന് ആ രാജാവിലെ മനുഷ്യന് തീർത്തും ബോധ്യമുണ്ടായിരുന്നതുപോലെ തോന്നുന്നു. മനുഷ്യനോ മൃഗമോ, കന്നുകാലിയോ ആടോ ഒന്നും ഭക്ഷിക്കരുത്, മേയരുത്, വെള്ളം കുടിക്കരുത് എന്ന് അയാൾ കല്പനയിറക്കുമ്പോൾ, പൊടിയിൽ നിന്നുയർന്ന സകല ചരാചരങ്ങളെയും ഒരുപോലെ കാണുവാനുള്ള ഒരു ഹൃദയം കൂടി അവർ രൂപപ്പെടുത്തുന്നു. വിശപ്പിന്റെ, ദാഹത്തിന്റെ വലിയ പാഠമാണത്. അതിന്റെ പരിഹാരം എന്താണ്? ഒരേപോലെ വിശപ്പും ദാഹവും അനുഭവിക്കുമ്പോൾ തങ്ങളെപ്പോലെതന്നെ ഭക്ഷണവും വെള്ളവും സകലതും ആഗ്രഹിക്കുന്നു എന്ന് ഒരു ഉൾകാഴ്ച ലഭിച്ചേക്കാം. സൃഷ്ടികർത്താക്കളായ നമുക്ക് വീണ്ടും സ്രഷ്ടാവിനെ കാണാൻ ഒരു നിമിഷം.

നീതിയോടെ ഭരിക്കുവാൻ ഉള്ള വിവേകമാണ് സോളമൻ പ്രാർത്ഥിച്ചത്. ലോകം മുഴുവൻ അറിയപ്പെട്ട സോളമന്റെ വിജ്ഞാനം എന്തായിരുന്നു? മരങ്ങളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും ചെറുജീവികളെക്കുറിച്ചും എല്ലാം സോളമന് അറിവുണ്ടായിരുന്നെന്ന് രാജാക്കന്മാരുടെ പുസ്തകം 1 രാജാ 4:33 വിവരിക്കുന്നു. ആ കാലത്തെ വിജ്ഞാനിയെ സംബന്ധിച്ച് പറയുമ്പോൾ ജ്യോതിശാസ്ത്രം, മന്ത്രവിദ്യ, മൃഗഭാഷ എന്നിവയൊക്കെ സോളമന് വശമായിരുന്നെന്ന് സോളമനെക്കുറിച്ചുള്ള കഥകൾ പറയുന്നു.

തിമിംഗലത്തിന്റെ വായിൽ നിന്നും പുറത്തു കടന്ന് നിനവേയുടെ തീരത്ത് യോനാ നിനവെയെ വിധിച്ചു; പ്രസംഗിച്ചു. യോനാ എന്ന പേരിന്റെ അർത്ഥം മാടപ്രാവ് എന്നാണ്. ഇസ്രായേൽ ദൈവത്തിന്റെ മാടപ്രാവാണെന്ന സങ്കീർത്തന ഭാഗങ്ങൾ ഓർമ്മിക്കാം. വിഴുങ്ങാനായി വാ പൊളിക്കുന്ന ഒരു ഘോരസത്വത്തെപ്പോലെ ബാബിലോൺ അവതരിപ്പിക്കപ്പെടുന്ന ജെറമിയയുടെ പ്രവാചക വചനങ്ങളും (ജെറ 51:34) ഓർമ്മിക്കാം. യോനായുടെ പ്രാർത്ഥന (യോനാ 2) ഇസ്രയേലിന്റെ വിലാപവും പ്രതീക്ഷയും ഉൾകൊള്ളുന്നതാണ്.

സകലതും അറിഞ്ഞ സോളമൻ പൂഴിയുടെ ലാവണ്യമറിഞ്ഞില്ല. മനുഷ്യരുടെ വേദനയോ മൃഗങ്ങളുടെ വിലാപമോ അറിഞ്ഞില്ല. അവ സമ്പത്തും കായികശേഷിയും മാത്രമായി. ആഴിയുടെ അന്ധകാരത്തിൽ നിന്ന് പുറത്തുവന്ന യോനാ താൻ അനുഭവിച്ച പരിപാലനയെക്കുറിച്ച് ഓർക്കാൻ പരാജയപ്പെട്ടുപോയി.

സുവിശേഷം പറയുന്നു: ഇതാ ഇവിടെ സോളമനെക്കാൾ വലിയവൻ, ഇതാ യോനായെക്കാൾ വലിയവൻ.
അവൻ പറഞ്ഞു: എനിക്ക് അവരോടു അനുകമ്പ തോന്നുന്നു'

യോനായെ ഒരിക്കൽക്കൂടി കാണാം. ദൈവം ശിക്ഷിക്കാത്തതു കൊണ്ട് കുപിതനാണ് യോനാ.ഒരു മൃദു സ്വരത്തിൽ ദൈവം ചോദിക്കുന്നു: "നീ എന്തിനു കോപിക്കുന്നു?" ഒരു ചെറിയ കൂടാരമിട്ട് നിനവേ കത്തിയെരിയുന്നത് കാണാൻ കാത്തിരിക്കുന്ന യോനാ. ദൈവം ഒരു വള്ളിച്ചെടി കിളിർപ്പിക്കുന്നു, ഒരു പുഴു അത് കരണ്ടു വാടിപ്പി ച്ചു കളയുന്നു. ഈ പുഴു വലിയൊരു അടയാളമാണ്. അപരന് ദൈവത്തിന്റെ ശിക്ഷ കൊതിച്ചു കാത്തിരിക്കുന്നതിനിടയിൽ ലഭിക്കുന്ന ആശ്വാസവും സുരക്ഷയും അസ്വസ്ഥമാക്കുന്ന യാഥാർത്ഥ്യങ്ങളാണ് അത്. യോനാ വലിയ ഒരു ന്യായം ഉയർത്തുന്നു: നീ എന്നെ പൊട്ടനാക്കുമെന്നു എനിക്കറിയാമായിരുന്നു, നീ ശിക്ഷിക്കില്ല, നീ കാരുണ്യവാനും, ദയാലുവും, ക്ഷമാശീലനും സ്നേഹനിധിയും,ശിക്ഷിക്കുന്നതിൽ വിമുഖനുമാണെന്നു അറിയാവുന്നതു കൊണ്ടാണ് ഞാൻ മറ്റു സ്ഥലത്തേക്ക് കപ്പൽ കയറിയത്.

നിനവേക്കാരുടെ മാനസാന്തരത്തെക്കാൾ, പ്രവാസത്തിൽ നിന്ന് തിരിച്ചു വന്നവരുടെ വംശശുദ്ധി സംബന്ധമായി വന്നുചേർന്ന ഹീനമായ ശുദ്ധീകരണശ്രമങ്ങളെ തിരുത്തുവാൻ രൂപപ്പെട്ട ഒരു കഥയാണ് യോനാ എന്ന് അഭിപ്രായമുള്ളവരുണ്ട്. യോനാ എന്ന അടയാളം ഫരിസേയർക്കു നിർണായകമാകുന്നതും അങ്ങനെതന്നെ. ചുങ്കക്കാരും പാപികളും സമരിയാക്കാരും എന്ന് ചാപ്പകുത്തപ്പെടുന്ന അശുദ്ധഗണത്തെ കരുണക്കർഹതയുള്ള ഗണമായി ക്രിസ്തു കണ്ടു.

ശാന്തമായി ധ്യാനിക്കാം. അവൻ എഴുന്നേറ്റ് മേലങ്കി മാറ്റി ഒരു തൂവാലയെടുത്ത് അരയിൽ ചുറ്റി, താലത്തിൽ വെള്ളമെടുത്ത് ശിഷ്യരുടെ പാദങ്ങൾ കഴുകുവാനും തൂവാലകൊണ്ട് തുടക്കുവാനും തുടങ്ങി (യോഹ 13: 4). ... ഇതാ യഥാർത്ഥ മനുഷ്യൻ ( യോഹ 19: 5)

നോമ്പ് അങ്ങനെയാണ് വെറും മനുഷ്യനായി, പരിപാലന തേടുന്ന സൃഷ്ടിജാലങ്ങളിൽ ഒന്നായി, പോറ്റുന്ന ഉറവിടങ്ങളെയെല്ലാം നന്ദിയോടെ ഓർക്കാൻ, അവയില്ലെങ്കിലുള്ള വിശപ്പിനേയും ദാഹത്തിനെയും കുറിച്ച് നേരത്തെ തന്നെ സ്വയം ഓർമ്മപ്പെടുത്താൻ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ