Gentle Dew Drop

ഡിസംബർ 28, 2019

കുടുംബം: ഒരു ധ്യാനകേന്ദ്രം, ധ്യാനകാരണം

കുടുംബമെന്ന രഹസ്യത്തെ ധ്യാനിക്കുവാൻ തിരുക്കുടുംബം ക്ഷണിക്കുന്നു. സ്നേഹം പരിശീലിക്കപ്പെടുകയും ജീവിക്കപ്പെടുകയും ചെയ്യേണ്ട അടിസ്ഥാന സമൂഹമാണ് കുടുംബം. സ്വന്തം ജീവിതത്തിലേക്ക് മറ്റൊരു വ്യക്തിയെ  അല്ലെങ്കിൽ മറ്റു വ്യക്തികളെ (ജീവിതപങ്കാളിയോ മക്കളോ ബന്ധുക്കളോ ആകട്ടെ) സ്വാഗതം ചെയ്യുവാൻ, അല്ലെങ്കിൽ സ്വീകരിക്കുവാൻ കഴിയുക എന്നത് ആകസ്മികമല്ല. വിചാരപൂർവ്വം, സസൂക്ഷ്‌മം വളർത്തിയെടുക്കുന്ന വിശ്വാസത്തിൽനിന്നേ അത് സാധ്യമാകൂ. അങ്ങനെയേ പരസ്പരം മനസ്സിലാക്കുവാനും, തെറ്റുകൾ ഏറ്റുപറയുവാനും, ക്ഷമിക്കുവാനും വീണ്ടും സ്വീകാര്യത അനുഭവിക്കാനുമാകൂ.

കുടംബത്തെക്കുറിച്ചുള്ള ധ്യാനങ്ങൾ ഇത്തരം ആന്തരികവിശുദ്ധികൾ ഉൾക്കൊള്ളുവാൻ നമ്മുടെ ഹൃദയങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതിന്റെ തിരിച്ചറിവാണ്. അത്തരം ആത്മാർത്ഥ ധ്യാനങ്ങങ്ങളാണ് നമുക്കാവശ്യം. ജീവിതത്തിനു വീണ്ടും നിർമലത നൽകാൻ, ലാവണ്യം പകരാൻ അതാവശ്യമാണ്. ഞാൻ ശരിക്കും സ്നേഹിക്കുന്നുണ്ടോ, സ്വീകരിക്കുന്നുണ്ടോ, വിശ്വസിക്കാനാകുന്നുണ്ടോ? ധ്യാനങ്ങൾ നല്ലതാണ്, ആത്മാർത്ഥതയുണർത്തുന്നെങ്കിൽ, ജീവിതത്തെ സ്പർശിക്കുന്നെങ്കിൽ. ചില ദുർവാശികളും സംശയങ്ങളും വെറുപ്പും അരക്ഷിതബോധവും, ദുരഭിമാനവും, അപകർഷതാബോധവും തുറന്നുപറയാനാവാത്ത ഭാരങ്ങളും സ്നേഹത്തെ തടഞ്ഞു നിർത്തുകയും ഉത്ഭവപാപങ്ങളായി തലമുറകളിലേക്ക് പകരുകയും ചെയ്യുന്നുണ്ട്. അവിടെയുള്ള തിരിച്ചറിവിൽ വീണ്ടും നമുക്ക് ഹൃദ്യമായി പുഞ്ചിരിക്കാനാകും മിഴിനീരണിഞ്ഞുകൊണ്ടാണെങ്കിലും.

ഇന്ന് ധീരവും ഉദാത്തവുമായ വിശുദ്ധ മാതൃകകൾ ഉയർന്നു വരേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. ദൈവസാന്നിധ്യത്തിന്റെ അടയാളമാവേണ്ടതും, സഭ മാതൃകയാക്കേണ്ടതും വ്യക്തികളെയെന്നതിനേക്കാൾ വിശുദ്ധി പ്രകടമാകുന്ന കുടുംബങ്ങളെയാണ്. വിശുദ്ധവും കെട്ടുറപ്പുള്ളതുമായ കുടുംബജീവിതം സാധ്യമാണ് എന്ന ഉറപ്പാണ് ഇന്ന് സാക്ഷ്യം ആവശ്യപ്പെടുന്ന ജീവിതത്തിലേക്കുള്ള യഥാർത്ഥ വിളി. എങ്കിലേ നമുക്ക് സഭാസമൂഹമായും ജീവിക്കാനാകൂ.

തൊഴിൽ ഏതുമാവട്ടെ, ദൈവകൃപയിലും പരസ്പരവിശ്വാസത്തിലും ജീവിക്കുവാൻ കഴിയുക എന്നതാണ് ആ അടയാളം. കുറവുകളിൽ പോലും ഉള്ളതിൽ നിന്ന് പങ്കു വെച്ച് നൽകുന്ന ഉദാഹരണങ്ങൾ ചുറ്റുമുണ്ട്. കുടുംബത്തിനുള്ളിലും അയൽബന്ധങ്ങളിലും ജീവിക്കുവാൻ കഴിയുന്ന സ്നേഹത്തെ വെച്ച് വേണം അവരുടെ വിശുദ്ധി മനസിലാക്കാൻ. മതനിഷ്ഠകളുടെ പാലനം വിശുദ്ധിയുടെ അളവുകോലല്ല. മതനിഷ്ഠ കണിശമാക്കുന്ന പലരിലും ശ്രവണത്തിന്റെയും സ്നേഹത്തിന്റെയും അടയാളങ്ങൾ കാണാറുമില്ല.

സാധ്യമാണോ എന്ന ഭീതിയിൽ വിവാഹത്തെ പാടെ തള്ളിക്കളയുകയും, അതെ കാരണത്താൽ തന്നെ സന്യാസത്തെയും പൗരോഹിത്യത്തെയും ഒരു സുരക്ഷാസങ്കേതമായി കാണുകയും ചെയ്യുന്നവരുടെയും എണ്ണം ഏറിവരുന്നുണ്ട്. വ്യക്തിപരവും തൊഴിൽസംബന്ധവുമായ തകർച്ചകൾക്ക് മതാനുഷ്ടാനങ്ങളുടെ തീവ്രഭാവം ആശ്വാസമേകുന്ന തനിമയാകുന്നതും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നു. അത്തരം സംഖ്യകളെ കണ്ടുകൊണ്ട് പൗരോഹിത്യ-സന്യാസ വിളികൾ വർദ്ധിക്കുന്നു എന്ന നിഗമനത്തിലെത്തുന്നത് യാഥാർത്ഥ്യത്തോടുള്ള അവഗണനയാണ്.

വിശുദ്ധിയിൽ ജീവിതാവസ്ഥകളനുസരിച്ച് ഏറ്റക്കുറച്ചിലുകളില്ല. തങ്ങളുടെ ആത്മാർത്ഥതയനുസരിച്ച് എല്ലാവരും ദൈവികവിശുദ്ധിയെ വെളിപ്പെടുത്തുകയാണ്. അത്യാധുനിക ലോകത്തിന്റെ സങ്കീർണതകൾക്കിടയിൽ, വ്യക്തിബന്ധങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ ക്രിസ്തീയകുടുംബങ്ങൾ ധൈര്യവും പ്രത്യാശയും നൽകുന്ന സാക്ഷ്യങ്ങളാവണം. അതിലേക്കുള്ള ജീവിതമാതൃകകളും വ്യക്തിത്വവളർച്ചയും യാഥാർത്ഥ്യമാക്കാൻ വേണ്ട ആത്മബോധവും പരിശീലനങ്ങളും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ലഭ്യമാവുകയും വേണം.

തിരുക്കുടുംബം ഉത്തമമായ മാതൃകയും ധൈര്യവുമാവട്ടെ.

ഡിസംബർ 01, 2019

പച്ചാമാമായുടെ കണ്ണുനീർ

പ്രപഞ്ചരൂപീകരണത്തിന്റെ പശ്ചാത്തലത്തിൽ ഭൂമിയുടെ ഉത്ഭവവും മാറ്റങ്ങളും മനസിലാക്കുവാൻ നമുക്ക് കഴിഞ്ഞത് ഈ അടുത്തനാളുകളിൽ മാത്രമാണ്. ശാസ്ത്രീയമായ ഒരുപാട് അറിവുകൾ നമുക്ക് ലഭിച്ചെങ്കിലും പ്രകൃതിയുടെ കലാരഹസ്യം പൂർണ്ണമായി മനസിലാക്കാൻ ഇനിയും നമുക്കായിട്ടില്ല.

പ്രകൃതി ജനനിയാവുകയും ജീവന്റെ എണ്ണമറ്റ രൂപങ്ങളിൽ വിടർന്നുപുഷ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതേ ജീവരൂപങ്ങൾ ഭൂമിക്ക് പുതിയ മുഖച്ഛായ നൽകുന്നതിനും കാരണമാകുന്നുണ്ട്. മനുഷ്യരും, മൃഗങ്ങളും, മരങ്ങളും, വള്ളിച്ചെടികളും പ്രകൃതിപ്രതിഭാസങ്ങളും ഒത്തൊരുമിച്ച വിശാലമായ സമൂഹത്തിന്റെ സമഗ്രതയിൽ എല്ലാം ഒന്നായിക്കാണുവാൻ നമുക്ക് കഴിയും. ആദിയുടെ കുറെ ആഴങ്ങളിലേക്ക് നടക്കുമ്പോൾ പ്രകൃതിയുടെ ഒരേ പുക്കിൾക്കൊടിയിൽ ജീവാംശം സ്വീകരിച്ചവരാണ് സകലജീവജാലങ്ങളുമെന്ന തിരിച്ചറിവിലേക്കെത്തിച്ചേരാം. ഈ ബന്ധമാണ് പ്രകൃതിയെ അമ്മയും ഭവനവുമായി പുണരാൻ നമ്മെ പ്രചോദിപ്പിക്കുന്നത്.

പ്രപഞ്ചവീക്ഷണവും ജീവിതക്രമവും
പ്രപഞ്ചം എങ്ങനെയുണ്ടായെന്നും അതിൽ നമ്മുടെ സ്ഥാനം എന്താണെന്നും ഏതു സംസ്കാരവും പറഞ്ഞുവയ്ക്കുന്നത് അവരുടെ തത്വചിന്തയും, വിശ്വാസവും, സാഹിത്യവും ശാസ്ത്രവും ഉൾച്ചേർന്നിട്ടുള്ള പ്രപഞ്ചവീക്ഷണങ്ങളിലൂടെയാണ് (cosmovision). കൃത്യത അവകാശപ്പെടാവുന്ന നിരീക്ഷണസാധ്യതകൾ ഇല്ലായിരുന്ന കാലത്ത് പുരാണങ്ങൾ വിവരിക്കുന്നതും ഇത്തരം പ്രപഞ്ചവീക്ഷണമാണ്. അവരുടേതായ അർത്ഥതലങ്ങളിൽ അവർ ചുറ്റുപാടുകളെ വിശദീകരിക്കുകയാണ്.

ആമസോൺ ആദിവാസിജനതകളുടെ ജീവിതശൈലിയും സാമൂഹികബോധ്യങ്ങളും മനസിലാക്കാൻ അവരുടെ പ്രദേശവുമായി ബന്ധപ്പെടുത്തി അവർക്കുള്ള പ്രപഞ്ചവീക്ഷണത്തെ വേണ്ടവിധം അറിയേണ്ടതുണ്ട്. അവരുടെ സങ്കല്പങ്ങളിൽ മനുഷ്യനും പ്രകൃതിക്കും സമാനമായ ആന്തരികഘടനയാണ്. ഈ ഘടനയെ അടിസ്ഥാനമാക്കിയാണ് അവരുടെ ആത്മീയതയും ചികിത്സാരീതികളും (പഞ്ചഭൂത നിർമ്മിതമാണ് ലോകവും ശരീരവുമെന്ന ഭാരതസങ്കല്പം ആയുർവേദത്തിന് അടിസ്ഥാനമാകുന്നതുപോലെ).

ഐയ്യു (ayllu): പ്രകൃതിയെന്ന കൂട്ടുകുടുംബം
ആ പ്രദേശവും ചുറ്റുപാടുകളും തന്നെയാണ് അവർക്ക് ‘ഭവനം’ (common home). ചുറ്റുമുള്ള മലനിരകൾക്കുള്ളിൽ വസിക്കുന്ന മനുഷ്യരും, ജീവജാലങ്ങളും, പരിസ്ഥിതിയും ഒറ്റകുടുംബമാണെന്ന കാഴ്ചപ്പാടാണ് അവരിൽ പല ഗോത്രങ്ങൾക്കുമുള്ളത്. മനുഷ്യരും, സസ്യങ്ങളും, പക്ഷിമൃഗങ്ങളും, മലകളും, പുഴകളും, കാറ്റും മഴയും എല്ലാം കുടുംബാംഗങ്ങളാണ്. വ്യക്തിരൂപം നൽകപ്പെടുന്ന പ്രകൃതിശക്തികൾ സംവേദനശേഷിയുള്ളവരാണ്. ദേവസങ്കല്പം നല്കപ്പെടാറുണ്ടെങ്കിലും അവരും ഈ കുടുംബത്തിന്റെ ഭാഗം തന്നെ. അവരുടെ ജീവിതവും ഉപജീവനമാർഗ്ഗങ്ങളും പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ പ്രകൃതിശക്തികളോടുള്ള വണക്കവും ആദരവും (animists) സ്വാഭാവികമാണ്; എങ്ങുമെവിടെയും ജീവചൈതന്യം നിറഞ്ഞുനില്കുന്നു. അദൃശ്യനും സർവ്വവ്യാപിയുമായ മേലേമാനത്തെ ഒരു ദൈവം അവരുടെ സങ്കല്പങ്ങളിലില്ല.

പരിസ്ഥിതിയുടെ കുടുംബബന്ധത്തിനുള്ളിൽ നടക്കേണ്ടവരാണ് മനുഷ്യർ. വ്യക്ത്തിക്കും, സമൂഹത്തിനും, പരിസ്ഥിതയ്ക്കും ഇടയിൽ തടസമില്ലാതെ നിലനിൽക്കുന്ന സ്രവസംക്രമങ്ങളാണ് ജീവനും ആരോഗ്യവും നിലനിർത്തുന്നത്. ‘ആത്മീയ’മായ സന്തുലിതാവസ്ഥയാണ് ഈ സമഗ്രതയിൽ ഉൾച്ചേരുന്നത്. കാലക്രമത്തിൽ നടത്തുന്ന അനുഷ്ഠാനവിധികൾ ഈ പ്രവാഹം തടസമില്ലാതെ നിലനിർത്തുവാനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പാക്കുകയാണ്. പരിസ്ഥിതിയിലെ മാറ്റങ്ങളും, രാഷ്ട്രീയവും സാംസ്കാരികവുമായ സംഘർഷങ്ങളും അവരെ ചിതറിച്ചുകളയുമ്പോൾ അവർക്കു നഷ്ടപ്പെടുന്നത് ഭവനവും വരുമാനമാർഗവും മാത്രമല്ല, അവർക്ക് ‘ആത്മാവ്’ പകരുന്ന ചൈതന്യം തന്നെയാണ്. ‘ഐയ്യു’വിൽ നിന്നകറ്റപ്പെടുമ്പോൾ അവർ അവരല്ലാതായിത്തീരുകയാണ്.

ഭൂമിമാതാവ് (പച്ചാമാമാ)
ജന്മം നൽകുന്നത് എന്നർത്ഥമുള്ള ‘natura,’ ഇൽ നിന്നാണ് nature എന്ന വാക്ക് ലഭിക്കുന്നത്. ജനിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിക്ക് അതിപുരാതനകാലം മുതൽക്കേ മാതൃഭാവം നല്കപ്പെട്ടിട്ടുണ്ട്. ഈജിപ്തിലെ ന്യൂത് (Nut) ജീവവായുവിനും, ദിനരാത്രങ്ങളുടെയും നക്ഷത്രരാശികളുടെയും സഞ്ചാരത്തിനും പാലികയായിരുന്നു. ആകാശം ജീവൻ മഴയായിപ്പൊഴിക്കുമ്പോൾ ന്യൂത് ഗർഭം ധരിക്കുകയും ജീവൽപ്രക്രിയകൾ തുടർന്നുപോവുകയും ചെയ്യുന്നു. ഗ്രീക്ക് ദേവത ഗായ (Gaia) യെ പ്രപഞ്ചത്തിലുള്ളതിനെയെല്ലാം വളർത്തിപ്പോരുന്നതിനാൽ സകലത്തിന്റെയും മാതാവെന്നാണ് ഹോമർ വിളിച്ചത്. റോമൻ കവിയായ ല്യൂക്രേഷിയൂസും ഭൂമിയെ മാതാവായി വർണ്ണിച്ചിട്ടുണ്ട്. ഇത്തരം മാതൃരൂപം ഭൂമിക്കും പ്രകൃതിക്കും നൽകപ്പെട്ടത് ഭൂമി പരിസ്ഥിതിക്കും, വൃക്ഷലതാതികൾക്കും, പക്ഷിമൃഗങ്ങൾക്കും നൽകുന്ന കരുതലിനെ കണ്ടുകൊണ്ടാണ്.

അൽഗോങ്ക്വിൻ (Algonquian) ഐതിഹ്യപ്രകാരം “ആകാശമേഘങ്ങൾക്കു കീഴെ ഭൂമിമാതാവ് ജീവിക്കുന്നു; അവളിലാണ് ജീവജലം ഉള്ളത്. അവളുടെ മാറിടത്തിൽ നിന്നാണ് സസ്യങ്ങളും മൃഗങ്ങളും മനുഷ്യരും തൃപ്തിയടയുന്നത്.” സ്പെയിനിന്റെ കീഴിലാവുന്നതിനു മുമ്പുള്ള മെക്സിക്കൻസംസ്കാരത്തിലും ജീവിതക്രമവും സന്മാർഗികതയും, പ്രകൃതിമാതാവിനോടുള്ള ആദരവിനോടും വിശ്വാസത്തോടും ബന്ധപ്പെട്ടുള്ളതാണ്. ഇങ്കാ പുരാണങ്ങളിൽ പച്ചാമാമായാണ് വിതയും വിളവും അനുഗ്രഹീതമാക്കുന്നത്. പൊതുവായി പച്ചപുതഞ്ഞ ഭൂമിയെയാണുദ്ദേശിക്കുന്നതെങ്കിലും കുറേക്കൂടി വ്യാപകമായ അർത്ഥത്തിൽ പച്ചാമാമാ പ്രപഞ്ചത്തെത്തന്നെ മാതാവായി കാണിക്കുന്നു (mama = mother / pacha = world or the universe). മലകളെ ആശ്രയിച്ചു ജീവിക്കുന്നവരുടെയിടയിൽ പച്ചാമാമായോടുള്ള ആരാധനയും ഉണ്ട്. സമാനമായി, കടലമ്മയുടെയും ജലചക്രത്തിന്റെയും ജലാശയങ്ങളുടെയും ജലവിഭവങ്ങളുടെയും 'പരിപാലിക'യായി  കൊച്ചാമാമായുമുണ്ട്.  (Mama Qucha/ Mama Cocha) എന്നാണ് വിളിക്കുന്നത്.

മരിക്കുന്ന പച്ചാമാമാ
പുതിയ ജീവിതശൈലികൾക്കുള്ളിൽ ഇത്തരം ഒരു രഹസ്യത്തെ അറിയുവാനും അതിന്റെ ആഴങ്ങൾ തേടുവാനും ഇന്ന് പലർക്കും വിഷമമാണ്. പ്രകൃതിയിലെ വിവിധങ്ങളായ ജീവരൂപങ്ങൾ നമ്മോടു സംസാരിക്കുന്ന സ്വരങ്ങളെ തിരിച്ചറിയുവാൻ നമുക്ക് കഴിയാതായിട്ടുണ്ട്. പൂക്കളോടും, പൂമ്പാറ്റയോടും, പശുക്കുട്ടിയോടും കുഞ്ഞാടിനോടും നക്ഷത്രങ്ങളോടും കുഞ്ഞുങ്ങളായിരുന്നപ്പോൾ നമ്മൾ സംസാരിച്ചിട്ടില്ലേ? ശാസ്ത്രത്തിന് അറിവിന്റെമേൽ നൽകപ്പെട്ട അപ്രമാദിത്യവും, അതിരുകടന്ന വാണിജ്യതാല്പര്യങ്ങളും പ്രകൃതി നമുക്ക് നൽകുന്ന സൗന്ദര്യബോധത്തെയും നമ്മുടെ തന്നെ ആഴങ്ങളെയും ക്ഷയിപ്പിച്ചുകളഞ്ഞു.

ഗണിതശാസ്ത്രത്തിന്റെ കൃത്യതയിൽ പ്രകൃതിയുടെ പ്രതിഭാസങ്ങളെ വിശദീകരിക്കുവാൻ ശ്രമിച്ചത് റെനേ ഡെകാർട് (René Descartes) ആയിരുന്നു. പലഭാഗങ്ങൾ ഒന്നിച്ചുവെച്ച ഒരു യന്ത്രംപോലെയാണ് അദ്ദേഹം പ്രകൃതിയെ കണ്ടത്. മനസിന് (മനുഷ്യൻ) പദാർത്ഥങ്ങളുടെ (പ്രകൃതി) മേലും, അതുകൊണ്ട് പ്രബുദ്ധതക്ക് സ്വാഭാവികപ്രകൃതിയുടെ മേലും നൽകപ്പെട്ട ഉയർന്ന മൂല്യം പ്രകൃതിയെ മനുഷ്യന്റെ അധീനതയിലാക്കി ഉപയോഗിക്കുന്നതിന് സാധുത നൽകി. ‘പ്രാകൃതമായ’ പ്രകൃതിയെ നന്നാക്കിയെടുക്കുന്നതായി സംസ്കാരവും വികസനങ്ങളും (culture is the process of cultivating the natural).

വ്യവസായികവിപ്ലവം പാശ്ചാത്യ സമൂഹങ്ങളിൽ വരുത്തിയ മാറ്റം, പ്രകൃതിയോട് നമ്മൾ ബന്ധപ്പെടുന്ന രീതിയെയും ആഴത്തിൽ ബാധിച്ചു. സ്നേഹപരിപാലനയോടെ ദിവ്യത്വം കല്പിക്കപ്പെട്ടിരുന്ന ഭൂമിമാതാവ് വിക്ടോറിയൻ കാലഘട്ടമായപ്പോഴേക്കും കൂടുതൽ ഭീകരത നിറഞ്ഞതും വന്യവുമായി ചിത്രീകരിക്കപ്പെട്ടുതുടങ്ങി. പ്രകൃതി മനുഷ്യന്റെ നിലനില്പിനും, വികസന-സംസ്കാരത്തിനും തടസമാണെന്ന കാഴ്ചപ്പാട്, കീഴ്‌പ്പെടുത്തി ചൂഷണം ചെയ്യപ്പെടേണ്ട ‘വസ്‍തു’ മാത്രമായി പ്രകൃതിയെ മാറ്റി. അങ്ങനെ പ്രകൃതിയുടെ പരിശുദ്ധിയും ദിവ്യതയും അപഹരിക്കപ്പെട്ടു.

ലോഹധാതുക്കളുടെ സാധ്യത കണ്ടുകൊണ്ട് സാമ്രാജ്യശക്തികൾ ഖനികൾ തുടങ്ങുകയും, കുഴിക്കുന്നതിനും ദൂരേക്ക് കൊണ്ടുപോകുന്നതിനും തദ്ദേശവാസികൾ ചൂഷിതരാവുകയും ചെയ്തു. പണിക്കാർക്ക് ആവശ്യമായ ഭക്ഷണാവശ്യത്തിനായി സന്തുലിതക്രമം തകർത്തുകൊണ്ട് കൃഷി നടത്തി. അതിൽ ലാഭേച്ഛ കലർന്നപ്പോൾ മണ്ണ് വിഷലിപ്തമാവുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. ആളുകൾ അവരുടെ ഭവനങ്ങളിൽ നിന്നു അകറ്റപ്പെട്ടു, ഭൂപ്രകൃതി നശിപ്പിക്കപ്പെട്ടു, അവരുടെ ജീവിതശൈലിയും പാടേ തകർക്കപ്പെട്ടു.

നഗരവത്കരണത്തിന്റെയും വികസനത്തിന്റെയും പേരിൽ അസന്തുലിതമായ പുരോഗമനമുതലാളിത്ത സമീപനങ്ങളാണ് നടപ്പിലായത്. അതിജീവനത്തിനുള്ള വിഭവങ്ങൾ പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് അത് കൊണ്ടെത്തിച്ചത്. വാണിജ്യതാല്പരരുടെ സ്വാർത്ഥത മൂലം ആക്രമിക്കപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുന്നത് തദ്ദേശീയരായ പാവങ്ങളാണ്. അവരുടെ ഭവനത്തിന്റെയും, പ്രകൃതി മാതാവിന്റെയും അങ്ങനെ അവരുടെ തന്നെയും ജീവൻ നിലനിർത്തുവാനുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായ അനേകരുണ്ട്. ഓരോ മരച്ചുവട്ടിലും അങ്ങനെയുള്ള ഒട്ടനവധി ആളുകൾ അടക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പ്രത്യാശ നഷ്ടപ്പെടുത്താതെ അവർ മുമ്പോട്ട് പോവുകയാണ്. അവരുടെ വേതനദാതാക്കളുടെ ചൂഷണങ്ങളിൽ നിന്ന് ജീവനോടെ രക്ഷപെടുവാൻ അവരുടെ ഉത്പന്നങ്ങളും അവരെത്തന്നെയും വിൽക്കേണ്ട ദയനീയാവസ്ഥയിൽ ഞെരുങ്ങുന്നവരാണവർ.

പ്രകൃതിമാതാവ് (പച്ചാമാമാ) ഇന്ന്
ഒക്‌ടോബർ 2012 ബൊളീവിയൻ ഗവൺമെൻറ് ‘ഭൂമിമാതാവിന്റെ നിയമം’ (Law of the Rights of Mother Earth, / The Law of “Mother Earth”) പാസ്സാക്കി. നേരത്തേ കണ്ട ദേവതാസങ്കല്പങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ നിയമം പച്ചാമാമായെ നിർവചിക്കുന്നത് ഇങ്ങനെയാണ്: “പരസ്പരം ബന്ധപ്പെട്ടും, പരസ്പരം ആശ്രയിച്ചും പരസ്പരപൂരകമായും നിലനിന്നുകൊണ്ട് പൊതുവായ ഒരു ലക്‌ഷ്യം പങ്കുവയ്ക്കുന്ന എല്ലാ ജൈവഘടകങ്ങളെയും ജീവജാലങ്ങളെയും ഉൾകൊള്ളുന്ന അഭേദ്യമായ ജീവസംവിധാനമാണ് ഭൂമിമാതാവ്” (Mother Earth is a dynamic living system comprising an indivisible community of all living systems and living organisms, interrelated, interdependent and complementary, which share a common destiny).

പ്രധാന തത്വങ്ങൾ: ഭൂമി മാതാവിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രയത്നങ്ങൾക്കായുള്ള പ്രതിബദ്ധത, ഐക്യവും സൗഹാർദ്ദവും, ഭൂമി മാതാവിന്റെ അവകാശങ്ങളെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, കൂട്ടായ നന്മ, ജീവസംവിധാനങ്ങളോ അവയെ നിലനിർത്തുന്ന ഘടകങ്ങളോ വാണിജ്യവത്കരിക്കാനോ ആരുടെയെങ്കിലും സ്വകാര്യ സ്വത്താക്കാനോ അനുവദിക്കാതിരിക്കുക, മേല്പറഞ്ഞവയെ പരിപോഷിപ്പിക്കുവാൻ കഴിയുന്ന മൂല്യങ്ങളെ ഏതു സംസ്കാരങ്ങളിൽ നിന്നാണെങ്കിലും സ്വീകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക.

പച്ചാമാമായുടെ അവകാശങ്ങൾ: 1. പുനരുജ്ജീവനത്തിനുള്ള ആന്തരികശേഷിയും അതിനുള്ള വ്യവസ്ഥകളും, ജീവഘടനകളും അവയെ നിലനിർത്തുന്ന പ്രകൃതിയുടെ സ്വാഭാവികപ്രക്രിയകളും സംരക്ഷിക്കപ്പെടണം. 2. മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താമെങ്കിലും ജനിതകപരമായോ ഘടനാപരമായോ കൃത്രിമമായി കൊണ്ടുവരുന്ന മാറ്റങ്ങൾ അനേകം സസ്യജന്തുക്കളുടെ വർഗ്ഗശുദ്ധിയുടെ നിലനില്പും പ്രജനനവും അപകടത്തിലാക്കുകയാണ്. അതുകൊണ്ട് ജീവന്റെ വൈവിധ്യങ്ങൾ അവ സ്വാഭാവികമായി വളർന്നുവന്ന രീതികളിൽ സംരക്ഷിക്കപ്പെടണം. 3. ഭൂമിയുടെ ജീവോൽപാദനപ്രക്രിയയിൽ ജലത്തിന്റെ അളവിനും ഗുണത്തിനും വലിയ പങ്കുള്ളതിനാൽ, ജലത്തെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ജലചക്രത്തിന്റെ പ്രവർത്തനപരത ഉറപ്പാക്കുകയും ചെയ്യുക. 4. ജീവൻ നിലനിർത്തപ്പെടേണ്ട ഗുണത്തിലും ഘടനയിലും വായുവിന്റെ ശുദ്ധത ഉറപ്പാക്കണം. 5. ഭൂമിയുടെ സ്വാഭാവികമായ രാസപ്രക്രിയകളും ജീവചക്രങ്ങളും മനസിലാക്കുകയും, അവ നിലനിർത്തുകയും തിരികെ കൊണ്ടുവരാനുള്ള പ്രയത്നങ്ങൾ ഉറപ്പാക്കുകയും ചെയ്യണം. 6. മനുഷ്യപ്രവൃത്തികളാൽ നേരിട്ടോ അല്ലാതെയോ വികലമാക്കപ്പെട്ട ജൈവഘടനകൾ പുനഃസ്ഥാപിക്കപ്പെടണം. 7. വിഷപദാർത്ഥങ്ങളും റേഡിയോആക്റ്റിവ് മാലിന്യങ്ങളും വായുവിനും ജലത്തിനും മണ്ണിനും ഉണ്ടാക്കുന്ന ദൂഷ്യങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുക.

പാരിസ്ഥിതികമായ മാനസാന്തരം
അത്യധികം സങ്കീർണമായ ജൈവവൈവിധ്യങ്ങളുള്ള ആമസോൺ വനസമ്പത്ത് ഭൗമപരിസ്ഥിതിക്കുതന്നെ നിർണായകമാണ്. അതുകൊണ്ട് ഈ പ്രദേശത്തിന്റെ നിലനില്പിനുള്ള ഭീഷണി വളരെ ശ്രദ്ധയർഹിക്കുന്നു. വാണിജ്യ-വ്യാവസായികതാല്പര്യങ്ങളിലേക്ക് രാഷ്ട്രീയവും ബൗദ്ധികവുമായ ഇടപെടലുകൾ അത്യാവശ്യമാണ്. തീർത്തും പ്രാദേശിക തലത്തിൽ മാത്രം അടിച്ചേൽപ്പിക്കപ്പെടുന്ന പരിസ്ഥിതിമൂല്യങ്ങൾ കപടതയാണ്. അവ അത്തരം പ്രദേശങ്ങളെയും അവിടുത്തെ ആളുകളെയും കൂടുതൽ ഇരയാക്കുന്നതേയുള്ളു. അന്തർദേശീയതലങ്ങളിൽ പുതിയ നയങ്ങളും രീതികളും രൂപപ്പെടേണ്ടതും പ്രാദേശികതലങ്ങളിൽ ആത്മാർത്ഥമായി നടപ്പിലാക്കേണ്ടതുമുണ്ട്. കുത്തകമുതലാളിമാരുടെ ദാർഷ്ട്യമനോഭാവം രാഷ്ട്രനിയമങ്ങൾക്കതീതമായി പ്രവർത്തിക്കുമ്പോൾ അപകടത്തിലാവുന്നത് ഭൂമിയുടെ ജീവൻതന്നെയാണ് (Ref. Cardinal Hollerich in an interview in Rome during Amazon Synod).

പാരിസ്ഥിതികമായ മാനസാന്തരം മുമ്പോട്ട് വയ്ക്കുന്നത് നമ്മുടെ ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ്; ആവോളം കൂട്ടിവെക്കാനും, പിന്നീട് വലിച്ചെറിയാനുമുള്ള സാംസ്‌കാരികപ്രവണതകളാണ് ചൂഷണത്തിലേക്കു നയിക്കുന്ന വ്യവസായങ്ങളെ നിലനിർത്തുന്നത്. വിവേചനമില്ലാത്ത ഉപഭോഗങ്ങളിൽ പലവിധേന ഇരകളാകുന്നത് പാവങ്ങളിൽപാവങ്ങളായ മനുഷ്യരാണ്. കുടിയിറക്കപ്പെട്ട പല തദ്ദേശവാസികളും ഒറ്റപ്പെട്ടുകഴിയുന്നു. അവരുടെ പ്രദേശങ്ങൾ കമ്പനികളുടെ അധീനതയിലായപ്പോൾ പലരും അക്രമഭീഷണിമൂലം ഓടിരക്ഷപ്പെട്ടു (Ref. Archbishop Pedro Brito Guimarâes in an interview in Rome during Amazon Synod). കൂടുതൽ ഉൾവനങ്ങളിലേക്കു പോകേണ്ടിവരുന്നതിനാൽ അവർ രോഗങ്ങൾക്ക് കീഴ്പ്പെടുകയും മരണത്തിനു വിധേയരാവുകയും ചെയ്യുന്നു. ഈ അവസ്ഥ അവരിലേൽപ്പിക്കുന്ന മാനസികവും വൈകാരികവുമായ ആഘാതം ചെറുതല്ല. അവരുടെ ഉള്ളിനെ അറിയാനോ അവരുടെ യഥാർത്ഥ ആവശ്യങ്ങൾ മനസ്സിലാക്കാനോ വളരെ ബുദ്ധിമുട്ടാണ്. അവർക്കു വേണ്ടിയുള്ള സഭയുടെ നിലപാടുകളും അത്തരം സാഹചര്യങ്ങളിലേക്കുള്ള അജപാലന സാധ്യതകളുമാണ് ആമസോൺ സിനഡിൽ ഉടനീളം ഉള്ളത്. New Paths for the Church and for an Integral Ecology എന്ന പേരിൽ തദ്ദേശീയരായവരുടെ അവകാശങ്ങൾ, മണ്ണിനും ഭൂസ്വത്തുക്കളുടെയും മേലുള്ള അവരുടെ അവകാശങ്ങൾ, കുടിയിറക്കൽ, പ്രദേശത്തെ സഭയുടെ മിഷനറി പ്രവർത്തനങ്ങൾ, തദ്ദേശീയമായ ആരാധനാരീതികൾ, പ്രകൃതിസമ്പത്തിനെ ഭാവിയിലേക്ക് നിലനിർത്തിക്കൊണ്ടുള്ള സമഗ്രമായ വികസനരീതികൾ തുടങ്ങിയവയാണ് ചർച്ചയിലെടുത്തത്.

പച്ചാമാമായുടെ ദേവതാഭാവത്തിൽ വിശ്വസിക്കുന്ന ഗോത്രവർഗക്കാർ ഇന്നുമുണ്ട്. എന്നാൽ ആ പുരാതനപ്രതീകം അന്നും ഇന്നും ഭൂമിയുടെ ജൈവപ്രക്രിയകളെ ഒന്നായി രൂപകാത്മകമായി ചിത്രീകരിക്കുകയാണ്. കരുതലോടെയൂട്ടിയ അമ്മയുടെ ചിത്രം നിലനിൽക്കുന്നുണ്ടെങ്കിലും, ജീവശേഷി നഷ്ടപ്പെട്ട പ്രകൃതിയെയും അവളുടെ ഞെരുക്കപ്പെടുന്ന സന്താനങ്ങളെയും പച്ചാമാമാ കാണിച്ചു തരുന്നു; ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി, അവളുടെ പീഡിപ്പിക്കപ്പെടുന്ന മക്കൾക്കുവേണ്ടി കരയുന്നു. വിശ്വാസത്തിന്റെ തലങ്ങളിൽ നിന്നും വ്യത്യസ്തമായി സാമ്പത്തികവും രാഷ്ട്രീയപ്പരവുമായ തലങ്ങൾ ഇതിലുണ്ട്. തങ്ങളുടെ ജീവിതം പ്രകൃതിയുമായി ആഴത്തിൽ ബന്ധപ്പെട്ടു നില്കുന്നു എന്ന് കരുതുന്നവരെ ‘സംസ്കാരസമ്പന്നർ’ വിഗ്രഹാരാധകരും പ്രകൃതിയെ ആരാധിക്കുന്നവരുമായി വിധിച്ചു പരിഹസിച്ചേക്കാം. കൃതജ്ഞതയോടെയും ആദരവോടെയും പ്രകൃതിയുമായി നിലനിർത്തിപ്പോരുന്ന ഈ ബന്ധം ബഹുരാഷ്ട്രകമ്പനികളുടെ ചൂഷണതാൽപര്യങ്ങൾക്ക് തീർത്തും തടസം തന്നെയാണ്. ചൂഷണയാഥാർത്ഥ്യങ്ങളെയാണ് വിശ്വാസത്തിന്റെ പുകമറയുണ്ടാക്കി ശ്രദ്ധിക്കപ്പെടാതാക്കിയത്.

ഐയ്യുവും പച്ചാമാമായും വിശ്വാസവും
നമ്മുടെ പൊതുഭവനമായ ഭൂമി, ഒരു പെങ്ങളെപ്പോലെ നമ്മുട ജീവന്റെ ഭാഗവും, നമ്മെ മാറോടണക്കാൻ കൈ നീട്ടുന്ന ഒരു അമ്മയെപ്പോലെയുമാണെന്ന് ഫ്രാൻസിസ് അസ്സീസി പറഞ്ഞു.

ഫ്രാൻസിസ് അസ്സീസ്സിയുടെ സമീപനം വെറുമൊരു കാല്പനികഭാവം മാത്രമല്ല, കാരണം ഇത്തരം നിലപാടുകളാണ് നമ്മുടെ പെരുമാറ്റങ്ങളെ നയിക്കുന്നത്. വിസ്മയപൂർണമായ തുറവിയില്ലാതെ നമ്മൾ പ്രകൃതിയെ സമീപിക്കുന്നിടത്തോളോം ലോകവുമായുള്ള നമ്മുടെ ബന്ധങ്ങളിൽ സൗന്ദര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷ എന്നും നമുക്ക് അന്യമായിരിക്കും. അധിപരും, ചിലവാക്കുന്നവരും, നിർദ്ദയരായ ചൂഷകരും തൃപ്തികളിൽ തൃപ്തിയില്ലാത്തവരും ആയിരിക്കും. നേരേ മറിച്ച്, പ്രപഞ്ചത്തിലെ സകലത്തിനോടും ആഴമായ ഒരു ബന്ധം പുലർത്താൻ കഴിയുന്നെങ്കിൽ സമചിത്തതയും കരുതലുമുള്ള ഒരു സമീപനം നൈസർഗ്ഗികമായിത്തന്നെ നമ്മിൽനിന്നുണ്ടാകും.

ഏതാനം ദുർവ്യാഖ്യാനങ്ങൾ ആമസോൺസിനഡ് ബഹുദൈവാരാധനയും, വിഗ്രഹാരാധനയും ദുർദേവതകളിലുള്ള വിശ്വാസവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രചരിപ്പിച്ചു. സിനഡിന്റെ ആധാരരേഖയുടെയും ബൈബിളിന്റെതന്നെയും തെറ്റായ വായനയും സ്ഥാപിതതാല്പര്യങ്ങളുമാണ് ഇത്തരം എതിർപ്പുകൾ ഉണ്ടാക്കിയത്.

പ്രാചീനവിശ്വാസരീതികളെയും, അവയുടെ പുതുരൂപങ്ങളെയും മനസിലാക്കാൻ, പ്രപഞ്ചവും ദൈവവും ഒന്നുതന്നെയാണെന്ന സർവ്വേശ്വരവാദം (pantheism), സകല വസ്തുക്കളിലും ജീവചൈതന്യം കാണുന്ന സർവ്വചേതനവാദം (animism), സൃഷ്ടിപൂജ (paganism), സൃഷ്ടി ദൈവമല്ലെങ്കിലും സകലത്തിലും ദൈവം ഉൾച്ചേർന്നിരിക്കുന്നെന്ന ഈശ്വര-സർവന്തരയാമിത്വം (panentheism) എന്നിവയിൽ വ്യക്തത തേടേണ്ടതുണ്ട്. ഏകദൈവവിശ്വാസമുള്ള മതങ്ങൾ മറ്റു വിശ്വാസങ്ങളെ പൊതുവായി വിജാതീയം, സൃഷ്ടിപൂജ/വിഗ്രഹാരാധന എന്ന് വിളിച്ചിട്ടുണ്ട്. സർവ്വചേതനവാദം സർവ്വേശ്വരവാദമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഏകദൈവവിശ്വാസത്തിൽനിന്ന് വ്യത്യസ്തപ്പെടുത്തി പ്രപഞ്ചരഹസ്യം തന്നെയാണ് ദൈവമെന്ന രീതിയിൽ സർവേശ്വരവാദം പ്രബലമായ ചിന്താധാരയിലേക്കു കൊണ്ടുവന്നത് ബാറുക് സ്പിനോസയാണ് (Baruch Spinoza 1632-1677). പലവിധത്തിലുള്ള പ്രാചീനാചാരങ്ങളെ മൊത്തത്തിൽ, ഏകദൈവവിശ്വാസത്തിന് വിരുദ്ധമായി കാണുന്നത് നമ്മുടെ സമീപനത്തിലെ പോരായ്മയാണ്. ഏകദൈവവിശ്വാസികൾ അവയെ പരിശോധിച്ച് വിശകലനം ചെയ്യുന്നത് സ്വന്തം വിശ്വാസത്തിന്റെ കാഴ്ചപ്പാടിലൂടെയാണ്, ആ രീതിയിലാവണമെന്നില്ല അവർ അവരുടെ വിശ്വാസങ്ങളെ സമീപിക്കുന്നത്. ഇത്തരം സങ്കല്പങ്ങളെ പൈശാചികമായികാണുന്നത് തീർത്തും വികലമായ കാഴ്ചപ്പാടാണ്. മധ്യപൂർവ്വേഷ്യയിലെ പ്രബലമായ മതങ്ങളൊക്കെയും പ്രാചീനാചാരങ്ങളിൽ നിന്ന് സ്വാതന്ത്രമാണെന്നു പറയുമ്പോഴും എല്ലാ ആചാരാനുഷ്ഠാനങ്ങളിലും പൂജാവിധികളിലും അവയുടെ പിന്തുടർച്ച കാണുവാൻ കഴിയും. അവയെ അധമരെന്നും പിശാച് പൂജകരെന്നും വിധിക്കുന്നതിനു മുമ്പ് അവരുടെ പ്രപഞ്ചവീക്ഷണത്തെ മനസിലാകുന്നത് നമ്മുടെതന്നെ സമീപനങ്ങളുടെ തെളിമക്ക് ഉപകരിച്ചേക്കും.

പ്രപഞ്ചത്തെ ദൈവത്തോട് തുലനംചെയ്യുകയോ പരിസ്ഥിതി/പ്രകൃതിവാദികളോട് തങ്ങളുടെ നിലപാടുകളെ ചേർത്തുവയ്ക്കുകയോ ആമസോൺസിനഡ് ചെയ്യുന്നില്ല. സകലത്തിലും ജീവചൈതന്യം കാണുന്നതായിരുന്നു ആമസോണിന്റെ തനതായ പാരമ്പര്യവും വിശ്വാസങ്ങളും. സൃഷ്ടിയുടെ പരിശുദ്ധി കണ്ടുകൊണ്ടുതന്നെ അവയോടു നിരന്തരസമ്പർക്കത്തിലായിരിക്കുമ്പോഴാണ് മനുഷ്യന്റെ യഥാർത്ഥ ഉത്ഭവവും വളർച്ചയും അതേ പരിശുദ്ധിയിൽ ബോധ്യപ്പെടുക. പ്രമാണങ്ങൾക്കപ്പുറം ദൈവത്തിന്റെ കരവേലകൾ അതിന്റെ സൗന്ദര്യത്തിലും വിസ്മയങ്ങളിലും ഗ്രഹിക്കുന്നതും ഈ സമ്പർക്കങ്ങളിലൂടെ തന്നെ. വിവിധങ്ങളായ പ്രകൃതിചക്രങ്ങളുടെയും, ജീവനുള്ളവയോ അല്ലാത്തതോ ആയ സകലത്തിന്റെയും പരസ്പരാശ്രയത്വം നമ്മുടെ സാമാന്യബുദ്ധികൊണ്ടു ഗ്രഹിക്കാവുന്നതേയുള്ളു. ആ അറിവിൽ പരിപാലനയുടെ കാര്യങ്ങൾ കൂടുതൽ ബോധ്യപ്പെടുകയേയുള്ളു. ഈ പരസ്പരബന്ധവും പരസ്പരാശ്രയത്വവും ദൈവത്തെ മാറ്റി നിര്ത്തുന്നു എന്ന് വാദിക്കുന്നവർ നിബന്ധിതമായ അവരുടെ വിഭാവനകളിലൂടെ ആരോപണങ്ങളുണ്ടാക്കുകയും യാഥാർത്ഥ്യത്തിനെതിരെ കണ്ണടക്കുകയുമാണ്.

ആമസോൺ ആചാരങ്ങളിലെ ദൈവികവെളിപാടുകൾ
വിജാതീയമായ അന്ധവിശ്വാസങ്ങളെ ദൈവികവെളിപാടുകളായികാണുവാൻ സിനഡ് ശ്രമിക്കുന്നു എന്ന അധിക്ഷേപം മുൻവിധിയോടുകൂടെയുള്ളതാണ്. ആമസോൺ പ്രദേശത്തിന്റെ സാംസ്‌കാരിക ചൈതന്യത്തിലൂടെത്തന്നെ ക്രിസ്തുവിനെ കാണാനും, ക്രിസ്തുസാന്നിധ്യം മേല്പറഞ്ഞ ഭവനാന്തരീക്ഷത്തിൽ ആഘോഷിക്കപ്പെടുവാനുമുള്ള സാധ്യതകൾ ധ്യാനിക്കുകയാണവർ. സാംസ്കാരികമായി വ്യത്യസ്തമായതുകൊണ്ട് മാത്രം മറ്റൊന്നിനെ അധമമെന്നു വിളിക്കുന്നത് ഉചിതമല്ല. ആചാരങ്ങളിലും സമ്പ്രദായങ്ങളിലും ഉൾപ്പെടാനിടയുള്ള ചൂഷണസാധ്യതകളെയും മനുഷ്യത്വരഹിതമായ സമീപനങ്ങളെയും എതിർക്കുകയും, എന്നാൽ കടന്നു ചെല്ലുന്നിടത്തെ സംസ്കാരങ്ങളിലെ നന്മയും സത്യവും മനോഹാരിതയും സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് വിശ്വാസം വളർന്നത്. ഒരുപക്ഷെ അറിയപ്പെടാത്തതും പേരുനൽകപ്പെടാത്തതുമായ ക്രിസ്തുവിനെത്തന്നെയാണ് സഭ അവിടെ തിരിച്ചറിഞ്ഞത്. മനുഷ്യഹൃദയങ്ങളിലും സംസ്കാരങ്ങളിലും സന്നിഹിതനായിരിക്കുന്ന വചനത്തിന്റെ വിനീതമായ തിരിച്ചറിവാണത്. സഭയിൽനിന്നുള്ള സ്വീകാര്യതയും കേൾവിയും അവ അർഹിക്കുന്നുമുണ്ട്. ഈ തുറവി ദൈവികവെളിപാടിനെ ആപേക്ഷികമാക്കുകയാണെന്ന് കാണുന്നവർ, മറ്റുള്ളവയെയെല്ലാം മാറ്റിനിർത്തുന്ന സ്വയംപൂർണ്ണപദവി സ്വയം മികവ് കല്പിക്കുന്ന സാംസ്‌കാരികക്രമങ്ങൾക്ക് നൽകുകയാണ്. വിശ്വാസങ്ങൾക്ക് അതിപ്രധാനമെന്ന് കരുതിപ്പോന്നിരുന്നവയെ വ്യത്യസ്തമായി കാണാൻ ശ്രമിക്കുകയെന്നത് പോലും അവരെ ഭീതിപ്പെടുത്തുന്നു, കാരണം സ്വയം നൽകിയ നിർവചനങ്ങൾ പൊളിച്ചെഴുതേണ്ടി വന്നേക്കാം. അത്തരം ഒരു നിർവചനത്തിലേക്കോ ആചാരക്രമത്തിലേക്കോ ചുരുക്കിനിർത്താവുന്നതല്ല ക്രിസ്തു നൽകിയ ദൈവികവെളിപാട്. ഒരിക്കൽ വിജാതീയമായിരുന്ന ഗ്രീക്ക്-റോമൻ സാംസ്‌കാരികപ്രതീകങ്ങൾക്കും ആചാരങ്ങൾക്കും മാത്രം ദൈവിക വെളിപ്പെടുത്തലുകൾ ഉൾക്കൊള്ളുവാൻ കൂടുതൽ ശേഷിയുണ്ടായിരുന്നു എന്ന് കരുതുന്നത് പ്രചോദിതമല്ല.

വിശ്വാസമൂല്യങ്ങളും ലിഖിതരൂപങ്ങളിലെ സാംസ്‌കാരികഘടകങ്ങളും വേർതിരിച്ചു കാണാൻ കഴിയാത്തത് നമ്മുടെ സമീപനങ്ങളെ തെറ്റായ നിഗമനങ്ങളിലേക്കു പലപ്പോഴും കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. ക്രിസ്തുവിലുള്ള വെളിപാട് പൂർണ്ണമാണെങ്കിലും നമ്മുടെ ധാരണകൾ പൂർണ്ണമാകണമെന്നില്ല. മംഗളവാർത്ത-സ്വർഗാരോഹണം രക്ഷാചരിത്രത്തിനിടയിൽ നമുക്ക് പരിചിതനായ ക്രിസ്തു അതിനു മുമ്പും അതിനു ശേഷവും സൃഷ്ടിയിലും ചരിത്രത്തിലും സന്നിഹിതനാണ്. മനുഷ്യനായി അവതരിക്കുന്നതിനും മുമ്പേ സകലസൃഷ്ടവസ്തുക്കൾക്കും രൂപഭാവം നൽകുകയും, മനുഷ്യഹൃദയങ്ങളിൽ ആന്തരികപ്രചോദനം നൽകുകയും ചരിത്രഗതികളെ നയിക്കുകയും ചെയ്യുന്നത് വചനമായ ക്രിസ്‌തുതന്നെ. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന തദ്ദേശീയരെയും നയിച്ച വചനസാന്നിധ്യത്തെ അംഗീകരിക്കേണ്ടതാണ്. അത് മറ്റൊരു രക്ഷാമാർഗം തിരയലല്ല, കൃപാവഴിയിൽ ക്രിസ്തു മറ്റൊരു സമൂഹത്തെ നയിച്ച പാതയെ അറിയാൻ ശ്രമിക്കുകയാണ്. ക്രിസ്തുവിനെ കൂടുതൽ പൂർണമായി കാണാനുള്ള തുറവിയാണത്. അപരിചിതമായ പ്രതിഭാസങ്ങൾക്കു പിന്നിൽ പിശാചുക്കളാണെന്നുറപ്പിക്കാൻ മടിക്കാത്ത നമുക്ക് ചുറ്റും ജീവരൂപങ്ങളെ കാണാനുള്ള വൈമനസ്യം നമ്മിലുള്ള കണിശമായ യാഥാസ്ഥിതികതയും സംശയങ്ങളുമാണ് കാണിക്കുന്നത്, വിശ്വാസത്തോടുള്ള പ്രതിപത്തിയല്ല.

ഐയ്യു മാതൃക ക്രിസ്തുവെന്ന മുന്തിരിച്ചെടിയിലെ ശാഖകൾ എന്ന കാഴ്ചപ്പാടിനോട് യോജിച്ചു പോകുന്നതാണ്. ആ ശാഖകളിൽ സർവമനുഷ്യജാതികളും പ്രപഞ്ചത്തിലെ സകലസൃഷ്ട്ടികളുംകൂടി ഉൾപ്പെടും. ഇവിടെ ക്രിസ്തുവിനെ മാറ്റിനിർത്തുകയോ സഭയുടെ മാതൃത്വത്തെ ചോദ്യം ചെയ്യുകയോ അതിന് പകരം നിൽക്കുകയോ ചെയ്യുന്നില്ല. സെമിറ്റിക് പാരമ്പര്യങ്ങൾ മനസിലാക്കിയിട്ടുള്ളതിനുമപ്പുറത്ത് മറ്റുള്ള വിശ്വാസപാരമ്പര്യങ്ങളിലുമുള്ള വചനസാന്നിധ്യത്തെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ ക്രിസ്തുവിന്റെ ശരീരമാകുന്ന സകല സൃഷ്ടവസ്തുക്കളുടെയും സമൂഹമായി ഒരുമിച്ചു വരുവാൻ ഒരുപക്ഷേ നമുക്ക് കഴിഞ്ഞേക്കും.

പ്രകൃതിയിൽനിന്നുള്ള മനുഷ്യൻ: ഒരു കൂദാശാമാനം
മനുഷ്യന്റെ അന്തസ് വ്യക്‌തിയുടെ തികവിൽ ആദരവർഹിക്കുന്നു. നമ്മെ ജനിപ്പിച്ചു വളർത്തിയ പ്രകൃതിയെ കണക്കിലെടുക്കാതെ ഈ തികവ് അറിയാനാവില്ല. സകലതിനെയും അവയുടെ തനതായ സ്വഭാവങ്ങളിൽ ആദരിക്കാനും അവയുടെ പരസ്പരബന്ധത്തിൽ നമ്മെത്തന്നെ കണ്ടെത്തുന്നതിലാണ് മനുഷ്യന്റെ യഥാർത്ഥ അന്തസ് തിരിച്ചറിയപ്പെടുന്നത്. പ്രകൃതിയുടെ ഉദാരത മനസിലാക്കാതെ എങ്ങനെയാണ് നമ്മൾ യഥാർത്ഥ നീതി പഠിച്ചെടുക്കുന്നത്? ഉദാരമായി നല്കപ്പെടുന്നതിൽ ഉൾപ്പെടുന്ന ജീർണതയുടെ പരിശുദ്ധികൾ ഗ്രഹിക്കാതെ എങ്ങനെ ത്യാഗം പരിശീലിക്കും? അപൂർണ്ണതകളും, വിശപ്പും ദാഹവും മരണവും അഴുകലും പ്രകൃതിയിലുണ്ട്; തുടർന്ന് പുതിയ രൂപങ്ങളിലേക്കുള്ള തുറവിയുടെ ആന്തരിക ശേഷികളാണവയെല്ലാം.

നമ്മൾ രൂപപ്പെട്ടതും രൂപാന്തരപ്പെട്ടതും പ്രകൃതിയുടെ ഉദരത്തിലാണ്; ജീവന്റെ സമൃദ്ധിയും സുഗന്ധവും സൗന്ദര്യവും അറിഞ്ഞതും ഈ പ്രകൃതിയിലൂടെയാണ്. ഈ അനുഭവങ്ങളില്ലാതെ ജീവന്റെ സമൃദ്ധിയുടെ ദൈവത്തെക്കുറിച്ചു ഒരു സങ്കൽപം പോലും നമുക്ക് അസാധ്യമാണ്. പ്രകൃതിയെന്നത് നമ്മുടെ ജീവനും നമ്മുടെ ജീവിതകഥയുമാണ്.

പച്ചാമാമാ ഒരു പ്രവാചകപ്രതീകം
പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുകയെന്നത് സാമൂഹികനീതിയുടെ ഭാഗമാണ്. പ്രകൃതിവിഭവങ്ങളുടെ ലഭ്യത സാമ്പത്തിക താൽപര്യങ്ങൾക്കുപകരം തുല്യതയെ അടിസ്ഥാനമാക്കിയാവണം. ആന്തരികസ്വാതന്ത്രം നൽകുന്ന നീതിബോധത്തിൽനിന്നേ അത് സാധ്യമാകൂ. ബലഹീനരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ഭാഗത്തു നിൽക്കാനാണ് സഭയുടെ വിളിയെങ്കിൽ ഇന്ന് ഭൂമിയും അതിലെ വിഭവങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന പാവങ്ങളുടെയും കൂടെനില്കുകയെന്നത് സഭയുടെ പ്രവാചക സ്വരമാണ്. ഒന്നും സംഭവിക്കുന്നില്ലെന്ന വ്യർത്ഥചിന്ത ആസന്നമായ ദുരന്തങ്ങളിലേക്ക് വഴിതുറന്നുകൊടുക്കും. വിഗ്രഹാരാധനയുടെയും, സഭാഘടനകളുടെ തകർച്ചയും കവചമാക്കി പച്ചാമാമായുടെ നിലവിളിയെ നിശബ്ദമാക്കാൻ കഴിഞ്ഞേക്കും. എങ്കിലും പ്രകൃതിയെ പാവനമായി കാണുന്ന ആ പാവങ്ങൾ ഉയർത്തിപ്പിടിച്ച പച്ചാമാമാ ഒരു പ്രവാചകപ്രതീകമാണ്. പച്ചാമാമായെ ദേവതയായിക്കണ്ട ഗോത്രവർഗ്ഗക്കാരും, പ്രകൃതിയെ മാതാവായി കാണുന്നവരും അർത്ഥമാക്കുന്നത് സകലത്തിന്റെയും പരസ്പരബന്ധവും പരസ്പരാശ്രയത്വവുമാണ്. ജീവസാന്നിധ്യത്തിൽ ആനന്ദിക്കുവാനും വേദനയിൽ പരസ്പരം കരുതലുള്ളവരാകുവാനും കുറേക്കൂടെ വിസ്തൃതമായ ആത്മബന്ധങ്ങളിൽ നമുക്ക് കഴിയും.
___________________________

"Law of Mother Earth the Rights of Our Planet: A Vision from Bolivia." Accessed November 19, 2019.

Berry, Thomas. The Sacred Universe: Earth, Spirituality, and Religion in the Twenty-First Century. Edited by Mary Evelyn Tucker. New York: Columbia University Press, 2009.

Graves, Robert. New Larousse Encyclopedia of Mythology, New York: Crescent Books, 1987.

Harris, Dylan. "The Political Ecology of Pachamama: Race, Class, Climate Change, and Kallawaya Traditions," in Systemic Crises of Global Climate Change: Intersections of Race, Class and Gender. Edited by Phoebe Godfrey and Denise Torres, 186-198. Routledge, 2016. Accessed November 05, 2019.

Issitt, Micah and Carlyn Main. Hidden Religion: The Greatest Mysteries and Symbols of the World’s Religious Beliefs. California: ABC-CLIO, 2014.

Jelinski, Dennis. "On the Notions of Mother Nature and the Balance of Nature and Their Implications for Conservation," in Human Ecology: Contemporary Research and Practice. Edited by Daniel G Bates and Judith Tucker, 37-50. Springer-Verlag, 2010. Accessed November 05, 2019.

New Paths for the Church and for Integral Ecology; The Synod of Bishops Special Assembly for the Pan-Amazon

Pope Francis. Laudato Si’ Encyclical Letter on Care for Our Common Home. (May 24, 2015) Vatican: Vatican Press, 2015.

Tharamangalam, Joby. “Herods of Christ in Amazon” (September 19, 2019).

കാത്തിരിപ്പ് കാലം

വർഷത്തിലൊരിക്കൽ അങ്ങനെ ആ കാലിത്തൊഴുത്തിന്റെ ഓർമ്മ നമ്മളിൽ ഉണരുന്നു.
വരുവിൻ നമുക്ക് ദേവാലയത്തിലേക്ക് പോകാം എന്ന് പാടി യഹൂദർ ജറുസലേമിലേക്കു പോയിരുന്നു.
കാലിത്തൊഴുത്തിൽ പുതിയ ദേവാലയ മാതൃകയുണ്ട്‌,
ആ ശിശുവിൽ യഥാർത്ഥ ദൈവമുഖവും.

ആശ്രിതനായി വന്ന ശിശുവിനെ സ്നേഹത്തോടെ നോക്കിക്കാണണം.
അനേകരിൽ ആശ്രയിച്ചർപ്പിക്കുന്ന വിശ്വാസത്തെ കാണണം,
മൃഗങ്ങളും, പാപികളെന്ന് വിധിക്കപ്പെട്ടവരും, വിജാതീയരും പാവങ്ങളും ശിശുവിനരികെയുണ്ട്‌.
അവരെയും വിശ്വസിക്കാനും പരിഗണനയിലെടുക്കുവാനും നമുക്കാവുമോ?
കാലിത്തൊഴുത്തിൽ വന്നവരൊക്കെ കാത്തിരിക്കാൻ തയ്യാറായവരാണ്, തങ്ങളുടെ സങ്കല്പങ്ങൾക്കപ്പുറം യാഥാർത്ഥ്യങ്ങളെ കാണാൻ തുറവി കാത്തവരാണ്.

ഒരുപക്ഷെ, ക്ഷമയോടെ കാത്തിരുന്നാലേ അതിനു കഴിയൂ.
ഗർഭകാലത്തിന്റെയും, പേറ്റുനോവിന്റെയും കാത്തിരിപ്പ്!
സ്നേഹത്തിലാണ് അതിൻ്റെ തുടക്കം.
പിന്നീട് കാത്തിരിപ്പ് കാലം;
പിറക്കാനായി, നടക്കാനായി, മിണ്ടാനായി, സ്വയം അറിയാനായി ... വിട പറയാനായി.

ഇവയിലൊക്കെയും കാത്തിരിക്കാനാവാത്തപ്പോൾ നമ്മിൽനിന്നും അപക്വമായ ഇടപെടലുകൾ ഉണ്ടായേക്കാം. ക്രിസ്തു ജനിക്കേണ്ട 'വ്യഗ്രതയിൽ' ഉള്ളിലെ സമാധാനം നഷ്ടപ്പെടുത്തിയേക്കാം. സ്നേഹത്തിൽ നടത്തപ്പെടുന്ന അപഗ്രഥനവും ധ്യാനവും, നൽകാനാഗ്രഹിക്കുന്ന പിറവികൾക്കു വേണ്ടി പ്രാർത്ഥനാപൂർണമായ കാത്തിരിപ്പ്, പുതിയ വഴികളെ സ്വീകരിക്കാനും നടന്നു പഠിക്കാനുമുള്ള ക്ഷമ, വേണ്ടത് പറയാൻ ആവശ്യമായ വാക്കുകൾക്കും പ്രചോദനകൾക്കുമായി കാത്തിരിപ്പ്, .....

വെളിപ്പെടുന്ന ക്രിസ്തുവും ആശ്രിതനായ ക്രിസ്തുവും നമ്മിലെല്ലാമുണ്ട്.
വരുവിൻ നമുക്ക് കർത്താവിന്റെ ആലയത്തിലേക്കു പോകാം,
കാലിത്തൊഴുത്തിന്റെ തുറവിയിലേക്ക്,
ആരെയും മാറ്റിനിർത്താതെ, ആരെയും വെറുക്കാതെ, ആരെയും വിധിക്കാതെ.

അങ്ങനെയുള്ള സഹവർത്തിങ്ങളിൽ തിരുപ്പിറവിയും, സുവിശേഷഘോഷങ്ങളും, യഥാർത്ഥ പശ്ചാത്താപവും, മാനസാന്തരവുമുണ്ട്.
അലിവിലും അറിവിലും കനിവിലും വഴികൾ നേരെയാക്കപ്പെടുന്നുണ്ട്,
പേര് നൽകപ്പെടാതെയാണെങ്കിലും ക്രിസ്തു പിറക്കുകയും ജീവിക്കുകയും ചെയ്യുന്നുണ്ട്.

നവംബർ 25, 2019

'എന്റെ ദൈവം' ദൈവമല്ല

എന്റെ ദൈവം, നമ്മുടെ ദൈവം, അവരുടെ ദൈവം എന്ന പ്രയോഗങ്ങളാണ് ദൈവത്തെക്കുറിച്ചു പറയാൻ ഒട്ടും യോജിക്കാത്തത്. 'എന്റെ ദൈവം' എന്നത് ബഹുദൈവചിന്തയുടെ മറ്റൊരു രൂപം തന്നെയാണ്. നന്മ എന്നതാണ് ദൈവസത്ത, കരുണയാണ് ദൈവമുഖം. ഇവ കാണിക്കാത്ത ഏതു 'ദൈവവും' പാഴ്‍ദൈവമാണ്.

സമ്പർക്കമില്ലാതെ അകന്നുകഴിയുവാനും, സംശയിക്കാനും, വെറുക്കാനും തിരുവെഴുത്തുകൾ പറയുന്നുണ്ടെങ്കിൽ, എഴുതിയവരുടെ രാഷ്ട്രീയതാല്പര്യങ്ങൾ കലർന്നതാണെന്നേ കരുതേണ്ടതുള്ളൂ. യാഥാർത്ഥ ദൈവപ്രചോദിതവചനങ്ങൾ സാഹോദര്യവും നന്മയും തുറവിയും പകർന്നു നൽകും. ഹൃദയത്തിൽ നിന്നാണ് അധരം സംസാരിക്കുന്നതെങ്കിൽ ദൈവഹൃദയമുള്ളതാണ് ശരിയായ ദൈവവചനം. 

കൊച്ചുകാശിന്റെ ഹൃദയം

കൂടുതൽ മുതൽമുടക്ക് കൊണ്ട് കൂടുതൽ ലാഭം ഉണ്ടായേക്കാം.
കൂടുതൽ പണം മുടക്കുന്നതുകൊണ്ട് കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാകുമോ?
കൊടുക്കാനില്ലാത്ത ഒരുവൻ എപ്പോഴും കുറഞ്ഞ അനുഗ്രഹങ്ങളിൽ കഴിയേണ്ടിവരില്ലേ?

കൂടുതൽ നിക്ഷേപം കൂടുതൽ പലിശ നൽകും,
എന്നാൽ ദൈവം ഒരു പലിശക്കാരനല്ലല്ലോ!

ഭക്തി രൂപങ്ങൾ ഭക്തിക്കപ്പുറം അനുഗ്രഹങ്ങൾക്ക് വ്യവസ്ഥയാകുമ്പോഴും ഇതേ 'പണമിടപാട്' നടക്കുന്നുണ്ട്.
അവിടെയും, പണമില്ലാത്തവന് അധികം ചിലവഴിക്കാനാവാത്തതുകൊണ്ട് കുറച്ചു മാത്രം ബലികളും കാഴ്ചകളും അർപ്പിക്കാനായേക്കും.
പ്രാർത്ഥനകളുടെയും ഭക്തിയുടെയും എണ്ണമനുസരിച്ച് അനുഗ്രഹിക്കുന്ന ദൈവവും വിശ്വാസത്തിന്റെ ഇത്തരം സംഖ്യാവത്കരണവും ഭൗതികവത്കരണവും പ്രോത്സാഹിപ്പിക്കുന്നതാണ്. ഇതിന്റെ ഡിജിറ്റൽ രൂപങ്ങളാണ് online മെഴുതിരികളും, likes and shares ഉം നോക്കി അനുഗ്രഹിക്കുന്ന ദൈവം.

വാണിജ്യസാധ്യത ഏറ്റം നന്നായി ഉപയോഗിക്കാൻ സാധിക്കുന്ന മേഖലയാണ് 'എന്റെ ദൈവവും, എന്റെ ആളുകളും' തീവ്രതയിൽ അവതരിപ്പിക്കുന്നത്. 'സാംസ്‌കാരിക, പെരുമാറ്റ, പാരമ്പര്യ വിശുദ്ധിക്കുവേണ്ടി സ്വയം മാറ്റിനിർത്തപ്പെടുന്ന ഞാനും എന്റെ സമൂഹവും കൂടുതൽ വിശുദ്ധരാകുന്നതുകൊണ്ടു കൂടുതൽ അനുഗ്രഹിക്കപ്പെടും.'

മേല്പറഞ്ഞ രീതികളിൽ നീതിമാന്മാരാകുന്നവരും, ദൈവപ്രീതി ആഘോഷിക്കുന്നവരും അനേകരുണ്ട്.

ഇവയ്‌ക്കൊന്നിനും ശേഷിയില്ലാതിരുന്നവളാണ് സുവിശേഷത്തിലെ വിധവ. ഭണ്ഡാരപ്പെട്ടിയിലിടാനോ, മേളക്കൊഴുപ്പുകളുള്ള നേർച്ചകാഴ്ചകൾ അർപ്പിക്കാനോ അവളുടെ കൈയിൽ പണമുണ്ടായിരുന്നില്ല. പൂർണ്ണമായ പാരമ്പര്യ വിശ്വാസശുദ്ധി അവൾക്ക് താങ്ങാനാവുന്നതായിരുന്നില്ല.

അവൾ നൽകിയതിനെ പ്രശംസിച്ചു പറഞ്ഞതിലെ വിഡ്ഢിത്തമാണ് ദൈവരാജ്യരഹസ്യം.  

നവംബർ 17, 2019

ഇതാണ് ദേവാലയം!

കാലിത്തൊഴുത്തിന്റെ മുഖവാരമില്ലാത്ത, കുരിശെന്ന പ്രവേശനകവാടമില്ലാത്ത സകല ദേവാലയങ്ങളും കല്ലിന്മേൽ കല്ല് ശേഷിക്കാതെ വീണടിയും.

അഹങ്കാരത്തിന്റെ അടയാളങ്ങളായി മാറുന്ന ദേവാലയങ്ങൾക്ക് മേനി പിടിപ്പിക്കുവാൻ നസ്രത്തിലെ തച്ചന്റെ അധ്വാനം ആവശ്യമില്ല. അതിവിശുദ്ധസ്ഥലത്ത് ക്രിസ്തു ഒരിക്കലും പ്രവേശിച്ചുമില്ല. നൈഷ്ഠികശുദ്ധി പാലിച്ചിരുന്നെങ്കിൽ ക്രിസ്തുവിനു കാലിത്തൊഴുത്തിൽ ഇടം ലഭിക്കില്ലായിരുന്നു. ക്രിസ്തുവിന് അതിവിശുദ്ധസ്ഥലത്ത് പിറക്കേണ്ടി വരുമായിരുന്നു.

"ഇതാ, ഇതാണ് ദേവാലയം!

കുഞ്ഞുങ്ങളെ തടയേണ്ട, അവർ വരട്ടെ.

പാപിനിയെന്നു നിങ്ങൾ പറയുന്നവൾ,
അവൾ അടുത്ത് വരട്ടെ അവളുടെ ഉള്ളിൽ കൂടുതൽ സ്നേഹമുണ്ട്.

അശുദ്ധി കല്പിക്കപ്പെട്ടവൻ, അവനെ ഞാൻ ആലിംഗനം ചെയ്യട്ടെ,
അവനു കൂടുതൽ ഹൃദയപരമാർത്ഥതയുണ്ട്.

ഭാരം വഹിക്കുന്ന നിങ്ങളെല്ലാവരും വരിക,
ഞാൻ ആശ്വാസം നൽകാം.

ദേവാലയം എന്റെ ശരീരമാണ്. ചുറ്റുമതിലും, കവാടവും ഇല്ലാത്ത,
ആരെയും മാറ്റി നിർത്താത്ത വിശുദ്ധസ്ഥലം

അങ്ങനെ ഒരു ദേവാലയം ആകുവാൻ ആഗ്രഹിക്കുന്നുണ്ടോ?

വരണം, പ്രവേശിക്കണം,
ഞാൻ രോഗിയായിരുന്നു, പരദേശിയായിരുന്നു,
ബന്ധിയായിരുന്നു, പാപിയായിരുന്നു,
അന്യമതക്കാരനും, അഭയാർത്ഥിയുമായിരുന്നു ...

ഹൃദയശ്രീകോവിലിൽ അപ്പം മുറിക്കപ്പെടുമ്പോൾ കണ്ണ് തുറക്കേണ്ടതിന്
എന്നെ മാറ്റിനിർത്താനാകുന്ന ന്യായങ്ങൾ തകർത്ത് അകത്ത് പ്രവേശിക്കുക.

നമ്മുടെ അത്താഴങ്ങൾ

എന്ന് മുതലാണ് നമ്മുടെ അത്താഴങ്ങൾ കൃതജ്ഞതാനിർഭരമാവുകയും ദൈവകീർത്തനങ്ങളാൽ വാഴ്ത്തപ്പെടുകയും ചെയ്യുന്നത്?


വിളമ്പിനല്കപ്പെടുന്നത് സ്വന്തം ശരീരവും രക്തവുമാണെന്ന് പറയാൻ കഴിയുന്നത്?
ഭക്തിയുടെ കപടതകളിൽ നിന്ന് വ്യത്യസ്തമായി മനോഭാവങ്ങളുടെ ശുദ്ധികർമ്മങ്ങളിലേക്കുള്ള ഉൾവിളിയാണത്.


ഭവനങ്ങളിലെ അത്താഴങ്ങളിൽ കാണപ്പെടാത്ത ബലിഭാവം ദേവാലയങ്ങളിൽ തേടേണ്ടതില്ല

നവംബർ 03, 2019

ക്രിസ്തു സ്വർഗ്ഗീയഭവനം

നമ്മൾ എത്തിച്ചേരേണ്ട, പ്രവേശിക്കേണ്ട, ആയിത്തീരേണ്ട സ്വർഗ്ഗീയഭവനം എവിടെയാണ്?
വഴിയായ ക്രിസ്തു തന്നെയാണ് ആ ഭവനവും.
ക്രിസ്തുവിൽ ഒന്നായിരിക്കുക എന്നതാണ് ആ ഭവനം.
അവനിൽ ആയിരുന്നുകൊണ്ട് നമ്മൾ പരസ്പരം അറിയും, സകല സൃഷ്ടജാലങ്ങളും.
മുമ്പേ പോയവർ അന്ത്യം കണ്ടവരല്ല, രൂപാന്തരപ്പെട്ടവരാണ്; മണ്ണും പൂവും കായ്‌കളും, മനുഷ്യരും മറ്റെല്ലാവരും
ക്രിസ്തുവിൽ ഒന്നാണ്, ഒരേ ഭവനത്തിലാണ്.
എല്ലാവരും യാത്രയിലാണ്; അവനിൽ നിന്ന്, അവനിലേക്ക്‌, അവനിലൂടെ, അവന്റെ കൂടെ.


ഒക്‌ടോബർ 30, 2019

ഇടുങ്ങിയ വാതിൽ

അലിവായും സ്നേഹമായും മൈത്രിയായും കരുണയായും ശാന്തിയായും മനുഷ്യനുള്ളിൽ വെളിപ്പെടുന്നത് ഇടുങ്ങിയ വാതിലിലൂടെ പുറത്തേക്ക് പ്രവേശിക്കുന്ന ക്രിസ്‌തുചൈതന്യം തന്നെയാണ്. ശരിയായ ആന്തരികത ഉണ്ടെങ്കിലേ ഈ പ്രവേശം സാധ്യമാകൂ. ക്രിസ്തുരൂപീകരണത്തിലേക്കുള്ള ഈ ഞെരുക്കം ഓരോ സൃഷ്ടവസ്തുവിന്റെയും ധർമമാണ്. മനുഷ്യനും മനുഷ്യന്റെ സാമൂഹികസംവിധാനങ്ങളും ഈ പ്രക്രിയക്ക് വിധേയമായേ തീരൂ.

ഉള്ളിലുള്ള ക്രിസ്തു ആന്തരിക വികാസമാണ്. യഥാർത്ഥ ക്രിസ്തു ആദര്ശമായി സ്വയം ഉള്ളിലേക്ക് ചുരുങ്ങിയിരിക്കില്ല, അങ്ങനെയിരുന്നാൽ അവൻ തിരിച്ചു പോയി എന്നും കല്ലറയിൽ തന്നെ കഴിയുമായിരുന്നു. കല്ലറയിലേക്കുള്ള വാതിൽ വിസ്തൃതമാണ്, ജീവനിലേക്കുള്ള പ്രവേശം ഞെരുക്കമുള്ളതാണ്.

ആർക്കാണ് പ്രവേശനം അസാധ്യമായത്? സ്വയം പ്രവേശനം ഉറപ്പാക്കിയവർക്കു തന്നെ. അവർ കല്ലറയ്ക്കുള്ളിൽ ഉത്ഥാനത്തിന്റെ പ്രഖ്യാപനം തുടരുകയാണ്. അവനോ തന്നെ സ്നേഹിക്കുന്നവരോടുകൂടെ ഗലീലിയിൽ അവരുടെ കുറവുകളോടൊത്ത് ജീവിക്കുന്നു.

ഒക്‌ടോബർ 24, 2019

ലോകാവസാനം വെളിപാടും നവീകരണവും

പ്രപഞ്ചത്തിന്റെ പരിണാമങ്ങൾക്ക് വ്യക്തതയുള്ള വർണ്ണനകൾ ഇനിയും നമുക്ക് ലഭിച്ചു വരുന്നതേയുള്ളു. പഴയ ധാരണകളിൽ നിന്ന് പടിപടിയായുള്ള വളർച്ചയായേ അതിനെ കാണാൻ കഴിയൂ. പഴയതിനെ പരിഹസിക്കേണ്ടതില്ല. എന്നാൽ അതിൽ ഉടക്കി കിടക്കുകയും അരുത്. ഇന്ന് അത്യാധുനികം എന്ന് വിളിക്കപ്പെടുന്നവയ്ക്ക് നാളെ വിലകെട്ട കെട്ടുകഥയുടെ മൂല്യമായിരിക്കാം.

പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചും അതിന്റെ അന്ത്യത്തെക്കുറിച്ചും നമ്മുടെ ധാരണകൾ പലതാണ്. നമ്മുടെ അഹങ്കാരങ്ങളെ അകറ്റിക്കളയാൻ ക്ഷണിക്കുന്നവയാണ് ഇന്ന് ലഭ്യമായ നമ്മുടെ അറിവുകൾ. നിലവിൽ ഏറ്റവും വിശ്വാസ്യത നേടിയിട്ടുള്ള മഹാവിസ്പോടനസിദ്ധാന്തം അനുസരിച്ച് പ്രപഞ്ചം തുടർച്ചയാണ് അതിവേഗത്തിലും വികസിക്കുന്നതാണ്. അതിനുള്ളിൽ ഉരുത്തിരിയപ്പെടുന്ന പുതിയ അസ്തിത്വഘടനകളും രൂപങ്ങളും ഉണ്ട്. ഇന്ന് നമുക്ക് നിരീക്ഷിക്കാവുന്ന പ്രപഞ്ചാവസ്ഥയെക്കുറിച്ചേ നമുക്കെന്തെങ്കിലും പറയാനാകൂ. നമുക്കറിയാവുന്ന പ്രപഞ്ചനിയമങ്ങൾ ബാധകമല്ലാത്ത ഒരാവസ്ഥയെക്കുറിച്ച് പറയാൻ നമുക്കാവില്ല. കോടാനുകോടി വർഷങ്ങൾക്കപ്പുറം പ്രപഞ്ചം അതിന്റെ ഊർജ്ജഭാവത്തിലേക്കോ അതിലും സ്ഥൂലമായ അവസ്ഥയിലേക്കോ പരിണമിക്കുമോ എന്ന് നമുക്കറിയില്ല. അത് എങ്ങനെ ആയിരുന്നാലും അതിന് കോടിക്കണക്കിനു വർഷങ്ങൾക്ക് മുമ്പേ മനുഷ്യർ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ടാവും എന്നാണ് നിഗമനം.

ലോകാന്ത്യത്തെക്കുറിച്ച് മതപരമായ വർണ്ണനകൾ വിശ്വാസത്തിന്റെ വ്യാപ്തിയോടെയാണ് കാണേണ്ടത്. മതത്തിന്റെ വർണ്ണനകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതീകങ്ങളെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെയും അവ അവതരിപ്പിക്കപ്പെട്ട പശ്ചാത്തലങ്ങളിലൂടെയും സമീപിക്കേണ്ടതുണ്ട്. അതില്ലാതെപോകുമ്പോഴാണ് ഇടിമുഴങ്ങുമ്പോഴേ ലോകാവസാനമാണെന്നു ആരെങ്കിലും പറഞ്ഞാൽ നമുക്ക് അത് വിശ്വസിക്കേണ്ടി വരുന്നത്.

യുഗാന്ത്യം എന്ന പ്രയോഗം ഒരു സാംസ്കാരിക അവതരണമാണ്. അത് മനസ്സിലാക്കാൻ ഒരു സംസ്കാരം കാലത്തെ എങ്ങനെ മനസിലാക്കുന്നു എന്നറിയണം. ഒട്ടനേകം പ്രാചീന സംസ്കാരങ്ങളിൽ ചക്രഗതിയിലാണ് സമയം സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് 'കാലചക്രം' ഉരുളുന്നത്. അതുകൊണ്ട് സംഭവങ്ങളുടെയും ജനനമരണ പ്രക്രിയകളുടെയും ആവർത്തനം സ്വാഭാവികമാണ്. മറ്റു ചില സംസ്കാരങ്ങൾ രേഖീയമായി നീണ്ടുപോകുന്ന രീതിയിലാണ് കാലത്തെ കാണുന്നത്. തുടർച്ചയായ ഒരു പുരോഗതി ഈ രേഖ ഉൾപ്പെടുത്തുന്നുണ്ട്. പുതിയ രൂപഭാവങ്ങളെ ഈ പ്രയാണം അനുവദിക്കുകയും ചെയ്യും. ആരംഭത്തെക്കുറിച്ച് ആയാസത്തോടെ പറയാൻ കഴിയുമെങ്കിലും അവസാനത്തെക്കുറിച്ചു പറയുക പ്രയാസമാണ്. അനന്തമായി നീണ്ടു പോകുന്ന ഒന്നിനെക്കുറിച്ച് നമുക്ക് തീർച്ചയില്ലാത്തതിനാൽ, അവസാനമുണ്ട് എന്ന് പറയുകതന്നെയാണ് നമ്മുടെ സങ്കല്പത്തിന് വ്യക്തത നൽകുന്നത്. പുറപ്പാട്, ക്രിസ്തുവിന്റെ വരവ് തുടങ്ങിയവ ഈ പ്രയാണത്തിൽ ഒരു അതിപ്രധാന ബിന്ദുവാകുന്നുണ്ട്. ആദിയും അന്ത്യവും അവയ്ക്കിടയിലെ സംഭവങ്ങളും ഇനി മുതൽ ഇത്തരം ബിന്ദുക്കലോട് ബന്ധപ്പെടുത്തിയാണ് അവയുടെ മൂല്യം തേടുക. ക്രമാനുഗതമായി മുമ്പോട്ട് പോകുമ്പോഴും ചക്രഗതിയിൽ അനുസ്മരിക്കപ്പെടുന്ന സംഭവങ്ങളെ ഉൾച്ചേർത്തുകൊണ്ട് സർപ്പിളമായ രീതിയിലാണ് യഹൂദ-ക്രിസ്ത്യൻ യുഗസങ്കല്പം.

പ്രപഞ്ചാന്ത്യത്തെയും യുഗാന്ത്യത്തെയും വിശ്വാസപരമായി സമീപിക്കുമ്പോഴേ ക്രിസ്തുവിന്റെ രണ്ടാം വരവെന്ന അനുഭവത്തെ മനസിലാക്കാനാകൂ. രണ്ടാം വരവ് സമയബന്ധിതമായി കാണുന്നതിനേക്കാൾ പ്രപഞ്ചത്തിന്റെ പ്രകൃതഗുണങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതാവും കൂടുതൽ ഉചിതം. സമയത്തിന് ആദ്യ അവസാന ബിന്ദുക്കൾ എന്നതിനേക്കാൾ അൽഫയും ഒമേഗയും യഥാക്രമം ഉറവിടവും പൂർണ്ണമാക്കപ്പെടേണ്ട ലക്ഷ്യവുമാണ്. പ്രപഞ്ചത്തിന്റെ രൂപാന്തരണപ്രക്രിയ വചനത്തിന്റെ വഴിത്താരയാണ്. കാരണം വചനമാണ് സൃഷ്ടിമുതൽ ആന്തരികമായി പല രൂപഭാവങ്ങളിലൂടെ അതിനെ നയിക്കുന്നത്. പൂർത്തീകരിക്കപ്പെടേണ്ട, എത്തിപ്പെടേണ്ട രൂപവും വചനം തന്നെയാണ്. അതുകൊണ്ടാണ് അൽഫയും ഒമേഗയും ക്രിസ്‌തുതന്നെയാവുന്നത്.

ആന്തരികമായി പ്രവർത്തിക്കുന്ന ഈ ദൈവികജ്ഞാനം തിരിച്ചറിയപ്പെടുന്ന വെളിപാട് സമയത്തിന്റെ പൂർത്തീകരണമാവും. പ്രപഞ്ചം അതിന്റെ പ്രയാണത്തിൽ, മനുഷ്യചേതനയിലൂടെ സ്വയം അറിയുന്നു എന്ന് ചിലർ ധ്യാനിക്കുന്നു. പ്രപഞ്ചം തന്നെ ഒരു ക്രിസ്‌തുശരീരമായും സഭയുടെ വിശാലമായ രൂപമായും ധ്യാനിക്കുന്നവരും ഉണ്ട്. പ്രകൃതിയുടെ പുരോഗതിയിൽ, അതിന്റെ ഭാവങ്ങളിൽ, അതിലെ പരിണാമങ്ങൾ ഉൾകൊള്ളുന്ന ജനിമൃതികളിൽ, സംസ്കാരങ്ങളിലും ചരിത്രത്തിലുമുള്ള ആവിർഭാവങ്ങളിൽ ആന്തരികമായി പ്രവർത്തിക്കുന്നത് വചനംതന്നെയാണ് എന്നത് തിരിച്ചറിയപ്പെടണം. കാലത്തിന്റെ പ്രയാണവും പ്രപഞ്ചത്തിന്റെ ഭിന്നരൂപങ്ങളിലുള്ള ആവിർഭാവങ്ങളും വ്യത്യസ്തമെങ്കിലും വെളിപ്പെടുത്തുന്നത് വചനത്തിന്റെ ജ്ഞാനം തന്നെ. പ്രപഞ്ചലക്ഷ്യം തന്നെ ഈ സ്വയാവബോധമാണ്. മനുഷ്യനിൽ അത് സാധ്യമാകേണ്ടതാണ്. പ്രപഞ്ചം ഒരു കുടുംബമെന്നും, വ്യത്യസ്തതകളെല്ലാം സഹോദരഗുണങ്ങളെന്നും ബോധ്യമാകുമ്പോൾ നമ്മുടെ തന്നെ നവീകരണം സത്യമാകും. രണ്ടാം വരവ് ഈ യാഥാർത്ഥ്യത്തിന്റെ തെളിമയുള്ള ബോധ്യമാണ്. സകല പ്രപഞ്ചത്തിന്റെയും പൊതുവായ ഉറവിടസ്ഥാനവും, നമുക്കുള്ള പരസ്പര ബന്ധവും നമുക്ക് ജ്ഞാനമാകുമ്പോൾ വചനം യഥാർത്ഥ വെളിച്ചമാകും.
ലോകാവസാനം വെളിപാടും നവീകരണവുമാണ്.

ഒക്‌ടോബർ 21, 2019

പുതിയ സുവിശേഷത്തിന്റെ ഭാഷ

സ്വയം വായിച്ചു രസിക്കുന്ന കെട്ടുകഥകളും ജനപ്രിയ വിദേശപ്രസംഗങ്ങളും ദൈവികവെളിപാടുകളായി അവതരിപ്പിച്ച് കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്ന ഉപദേശകർ കൂടിവരുന്നു.
"പുരുഷനിലും സ്ത്രീയിലുമുള്ള രണ്ടു പിശാചുക്കൾ പരസ്പരം ബന്ധത്തിലാകുമ്പോഴാണ് രണ്ടു പേർ പ്രണയത്തിലാവുന്നത്. അതുകൊണ്ട് പ്രണയ വിവാഹങ്ങൾ ദൈവികമല്ല, അതിൽ ഉണ്ടാകുന്ന കുട്ടികൾ കുട്ടിഭൂതങ്ങളാണ്." എന്തൊരു സാന്മാർഗിക ബോധം!
ഗന്ധർവ്വന്മാരുടെയും അപ്സരസുകളുടെയും കഥകളാണോ ഇന്ന് സഭയുടെ സന്മാർഗ്ഗപാഠത്തിന്റെ അടിസ്ഥാനം?
വിശ്വാസത്തിന്റെ ഘടകമാണോ എന്നത് ഒരു കാര്യം, ഇങ്ങനെയുള്ള സാന്മാര്ഗികബോധനത്തിലൂടെ ഇവർ എന്താണ് പറയാൻ ശ്രമിക്കുന്നത്? ഒരു തലമുറയുടെ ബോധ്യങ്ങളെയാണ് അവർ രൂപപ്പെടുത്തുന്നത് എന്ന് വേണ്ടപ്പെട്ടവർ തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്?
ഇത്തരത്തിലുള്ള മാർഗ്ഗദര്ശനങ്ങൾ ഒരു മതത്തിന്റെ സമീപനങ്ങൾ എന്നതിനേക്കാൾ മാനുഷികമൂല്യങ്ങളുടെമേലുള്ള ആക്രമം ആയി കാണപ്പെടേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള അബദ്ധധാരണകളെ അടിസ്ഥാനപ്പെടുത്തി ജീവിതക്രമവും ഉത്തരവാദിത്തങ്ങളും വ്യാഖ്യാനിക്കുകയാണവർ. അരിസ്റ്റോട്ടിൽ മനസിലാക്കിയിരുന്ന മാനസിക-വൈകാരിക ഘടനകളിൽ നിന്ന് മാറി ലഭ്യമായ പുതിയ അറിവുകളിലേക്ക് നോക്കുവാൻ തയ്യാറായിട്ടില്ലെന്നത് ഒരു നിമിഷം മാറ്റി നിർത്താം. ഏതൊക്കെയോ നാട്ടുകഥകളെ അടിസ്ഥാനപ്പെടുത്തി, ഓരോരുത്തരിലും അനേകം പിശാചുക്കളും മാലാഖമാരും വസിക്കുന്നുണ്ടെന്നും അവയാണ് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതെന്നും മറ്റുമുള്ള ബോധനങ്ങൾ ഏതുതരത്തിലുള്ള വ്യക്തിത്വങ്ങളെയാണ് സമൂഹത്തിനു വേണ്ടിയും സഭക്കു വേണ്ടിയും രൂപപ്പെടുത്തുന്നത്? ഇവയെ ദൈവികവെളിപാടുകളെന്ന് വിളിക്കുന്നതിലെ വിവേകരാഹിത്യം അപലപനീയം തന്നെ. പക്ഷെ ഇവ അനുവദനീയമാകുന്നത് എങ്ങനെയാണ്?
സ്വന്തം ജീവിതത്തിന്റെ നിരാശകളിൽനിന്നുണ്ടാകുന്ന അമർഷം അസഹിഷ്ണുതയായി മാറുകയും അതിനു ആത്മീയഭാഷനൽകി പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയിൽ വേദനയേൽക്കുന്നത് വിശ്വാസത്തോടെ അവരെ കേൾക്കുന്ന സാധാരണ ആളുകളാണ്.
"ആത്മീയവഴികളിൽ നടക്കുന്ന 'ഞങ്ങൾക്കേ' ഈ കാര്യങ്ങൾ മനസിലാക്കാനാകൂ, 'നിങ്ങൾ' ലോകത്തിന്റെ വഴികളിൽ ആയതിനാൽ നിങ്ങൾക്ക് ഇതെല്ലാം സാധാരണവും നിസ്സാരവും ആയി തോന്നിയേക്കാം.
മക്കളില്ലാതെ ഓടിനടക്കുമ്പോൾ നിനക്കൊക്കെ മനസിലാകും..." 
പുതിയ സുവിശേഷത്തിന്റെ ഭാഷ.

ഇടയന്മാരേ, വാക്കുകൾക്കുവേണ്ടി ഞങ്ങൾ കൊതിക്കുന്നു

ഞങ്ങൾ അവിടെയെത്തിപ്പെട്ടു - ചന്തയിലാണ്
ബഹളമുണ്ട് വിലപേശലുകളുണ്ട്,
ആകെ കുഴങ്ങി, ആശങ്കയിലായി.
ഉള്ളിലെ തേങ്ങലുകൾക്കും ആശങ്കകൾക്കും വാക്കുകൾ കൊടുക്കാൻ കഴിഞ്ഞെങ്കിൽ!
അത് കഴിയുന്നുമില്ല, ഞങ്ങൾക്ക് വാക്കുകൾ അറിയില്ല.
പല വാക്കുകൾ ചുറ്റും കേൾക്കുന്നുണ്ട്
ഞങ്ങൾ ആർക്ക് ചെവി കൊടുക്കും?
ഇടയന്മാരെ, വാക്കുകൾക്കുവേണ്ടി ഞങ്ങൾ കൊതിക്കുന്നു
അവരൊക്കെ പറയുന്നത് സത്യമാണോ?
അതാണോ ഞങ്ങൾ കേൾക്കേണ്ടത്?
അത് തന്നെയാണോ നിങ്ങളുടെയും സ്വരം?
അതോ നിങ്ങൾ നിശ്ശബ്ദരായതാണോ?
നിശബ്ദം
അവർ കുഴലൂതി ഞങ്ങൾ നൃത്തം ചെയ്തു
അവർ ചീത്ത പറഞ്ഞു ഞങ്ങൾ അത് ഏറ്റുപറഞ്ഞു
അവർ കല്ലെറിയാൻ പറഞ്ഞു ഞങ്ങൾ എറിഞ്ഞു
അവർ കുരിശിലേറ്റാൻ പറഞ്ഞു ഞങ്ങൾ അതും ചെയ്തു
അവർ വിലാപഗാനം ആലപിച്ചു ഞങ്ങൾ കരഞ്ഞു

ഇതായിരുന്നില്ലല്ലോ ഞങ്ങൾ ക്രിസ്തുവിൽ നിന്ന് പഠിച്ചത്.
ചീത്ത വിളിക്കാനും ശപിക്കാനും പോർവിളിക്കാനും ക്രിസ്തു ഒരിക്കലും പറഞ്ഞില്ലല്ലോ?

എന്നിട്ടും എങ്ങനെയാണ് അത് പുതിയ ശരികളാകുന്നത്? 
ക്രിസ്തീയത ഒരു ബ്രാൻഡ് കൾച്ചറും സഭ ഒരു ഫാൻ അസോസിയേഷനും ആയിരുന്നെങ്കിൽ അതിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് അത് ശരിയായേക്കുമായിരുന്നു. പക്ഷേ നമുക്ക് തോന്നുംപോലെ മാറ്റിയെഴുതാമായിരുന്ന കഥയല്ലല്ലോ ആ ജീവിതം. നമ്മൾ രൂപപ്പെടുത്തിയ കഥാപാത്രമാണോ ക്രിസ്തു?
ചീത്തവിളികളിൽ സംരക്ഷിക്കപ്പെടുന്ന ക്രിസ്തുവിനെ ആരാധിക്കാൻ മനസാക്ഷി അനുവദിക്കാത്ത  വിശ്വാസികളെ കണ്ടില്ലെന്നു ഭാവിക്കരുത്. 



ഒക്‌ടോബർ 20, 2019

ദൈവം പലിശക്കാരനല്ലല്ലോ!

ന്യായമറിയാത്ത ന്യായാധിപന്റെ ഉപമയിൽ, ദൈവത്തെ അങ്ങനെ കാണരുതെന്നാണ് യേശു പറഞ്ഞത്. നിയമാധിഷ്ഠിത ഫരിസേയ മനോഭാവം രൂപപ്പെടുത്തിയിരുന്നത് അത്തരം ഒരു ദൈവത്തെയാണ്. ദൈവം സ്നേഹവും കരുണയും ആണെന്ന് പറയുമ്പോഴും ഇത്തരം ഒരു ദൈവത്തിന് പൂജനീയമായ ഒരു ഇടം നമ്മൾ നൽകിയിട്ടുണ്ട്.
കോടതി വളപ്പ് കഴിഞ്ഞാൽ മറ്റൊരു മുറിയിൽ വേറൊരു ദൈവമുണ്ട്. കിട്ടുന്നതിനനുസരിച്ച് സന്തോഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവം. നിക്ഷേപങ്ങൾക്ക് പലിശ കൊടുക്കുന്ന, വ്യവസ്ഥകളോടെ കൊടുത്ത ഉപകാരങ്ങൾക്ക് എത്രയും വേഗം തിരിച്ചടവ് പ്രതീക്ഷിക്കുന്ന ഒരു ദൈവത്തെയാണോ ക്രിസ്തു പിതാവെന്ന് വിളിക്കാൻ പഠിപ്പിച്ചത്?

ദശാംശവും കാഴ്ചകളും കാണുമ്പോൾ ഏഴ് നിലാവിന്റെ ശോഭയിൽ പ്രസന്നനാവുന്ന ദൈവം ഒരു കോർപ്പറേറ്റ് ദൈവമാണ്. ആ ദൈവം ആരാധിക്കപ്പെടുന്ന സകല സംവിധാനങ്ങളിലും അത് ആഴത്തിൽ വേരിറക്കുകയും ചെറുതിനെയെല്ലാം ഞെരുക്കിക്കളയുകയും ചെയ്യും. ഈ ദൈവം പ്രചരിപ്പിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നിടത്തെല്ലാം ചൂഷണം ചെയ്യപ്പെടുന്ന പാവങ്ങളും വളരുന്ന മേലാളപ്രഭുക്കന്മാരുമുണ്ടാകും (ബൈബിളിൽത്തന്നെയും ചരിത്രത്തിലും ഉദാഹരണങ്ങൾ കാണാം). മേല്പറഞ്ഞ ന്യായാധിപ ദൈവം ഈ ദൈവത്തിന്റെ സ്വന്തം അഭിഭാഷകനാണ്.
------------------------------------------
നേർച്ചകാഴ്ചകൾ കൃതജ്ഞതയുടെ അടയാളമാണ്, അത് വ്യവസ്ഥയല്ല ഹൃദയഭാഷയാണ്. അത് എത്രയെന്ന് പറയാനാവുന്ന അളവല്ല, നന്മകളിലേക്കുള്ള തത്പരതയാണ്.
ദശാംശവും സംഖ്യയിലല്ല മനോഭാവത്തിലാണ്; കൃതജ്ഞതാ ഭാവത്തോടെ സമ്പത്തോ സമയമോ കഴിവുകളോ നമുക്ക് നൽകാം, ദൈവഹൃദയം പ്രതിഫലിക്കുന്ന ഏതു നന്മകൾക്ക് വേണ്ടിയും എവിടെയും.

ഭഗ്നാശരാകാതെ ഇപ്പോഴും പ്രാർത്ഥിക്കണമെന്നു പഠിപ്പിക്കാൻ ... എന്ന് പറഞ്ഞു തുടങ്ങുന്ന ഉപമ (ലൂക്ക 18:1-8) 'മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ' എന്ന ചോദ്യത്തോടെയാണ് അവസാനിക്കുന്നത്. ഉപമയുടെ ഉള്ളടക്കവും സമീപനവും സൂചിപ്പിക്കുന്നത് ഒരു വിശ്വാസത്തകർച്ചയെക്കുറിച്ചല്ല, മറിച്ച് കാത്തിരിപ്പിനെക്കുറിച്ചാണ്. കാത്തിരിക്കാൻ മാത്രം ക്ഷമ നമുക്കുണ്ടാവുമോ എന്നതാണ് പരാമർശം. നല്കുന്നവന്റെ നന്മനിറഞ്ഞ ഹൃദയമറിഞ്ഞാലേ സമാധാനപൂർണമായ കാത്തിരിപ്പ് സാധ്യമാകൂ. 

ഒക്‌ടോബർ 17, 2019

അത്ഭുതങ്ങളിൽ ശാസ്ത്രം എന്ത് പറയും?

അത്ഭുതസാക്ഷ്യങ്ങൾ ശാസ്ത്രത്തെ സമീപിക്കുന്നത് ആധികാരികതക്കു വേണ്ടിയല്ല, വിശദീകരണത്തിനുവേണ്ടിയാണ്. അത്ഭുതമായി കാണപ്പെട്ട സംഭവം ഒരാളുടെ മാധ്യസ്ഥം വഴിയാണെന്ന് പരിഗണിക്കുന്നത് ആളുടെ വിശുദ്ധിയുടെ അടയാളമായാണ്. ഒരു വ്യക്തിയുടെ വിശുദ്ധിയെ സാക്ഷ്യപ്പെടുത്തുന്നത്, ആ വ്യക്തി ജീവിച്ചിരുന്ന സമൂഹമാണ്. എന്നുവെച്ചാൽ ജീവിതം തന്നെയാണ് സഭ വിശുദ്ധ പദവിയുടെ അർഹതയിലേക്ക് പരിഗണിക്കുന്നത്.

അത്ഭുതം അതിലേക്ക്‌ ഒരു അടയാളമാണ്. പ്രകൃതിവിരുദ്ധമായ ഒന്നല്ല അത്ഭുതം. സ്വാഭാവികമായി ഉണ്ടാവേണ്ടിയിരുന്ന ഒരു ഗുണത്തിന്റെ ന്യൂന്യത പരിഹരിക്കപ്പെടുകയാണ്, പ്രകൃതിയുടെ പൂർണ്ണാവസ്ഥയിലേക്ക് വരികയാണ് ഉദാ. ഒരു അസുഖം സുഖപ്പെടുന്നു. അതിലെ 'എങ്ങനെ' എന്നത് നമ്മുടെ വിശദീകരണങ്ങൾക്കതീതമായതിനാലാണ് അത്ഭുതമായി കണക്കാക്കപ്പെടുന്നത്. അത് പ്രകൃത്യാനുസരണമായ കാരണങ്ങളാൽ വിശദീകരിക്കാനുള്ള എല്ലാ സാധ്യതയും പരിഗണിക്കുക എന്നതാണ് ശാസ്ത്രസമീപനം. അതിൽ വിശദീകരണം നല്കപ്പെടാനാകുന്നില്ലെങ്കിൽ ശാസ്ത്രഗവേഷണത്തിന് അതീതമാണെന്ന് നിർണ്ണയിക്കാം. വിശുദ്ധരാലാണോ അത് സംഭവിച്ചത് എന്നത് ശാസ്ത്രത്തിന്റെ മേഖലയല്ല. (ഉത്തരം ലഭിക്കാത്ത സാഹചര്യങ്ങളിൽ അതിനെല്ലാം പിന്നിൽ ദൈവികപ്രവൃത്തി  ആണെന്ന് തീരുമാനിക്കുന്ന പ്രവണത (God of the gaps) തീർത്തും ഉപേക്ഷിക്കേണ്ടതാണ്. ഇന്നലെകളുടെ പല രഹസ്യങ്ങളും ഇന്ന് വിശദീകരിക്കപ്പെട്ടു, അതുപോലെ തന്നെ ഇന്ന് വിശദീകരണം അസാധ്യമായത് നാളെ ശാസ്ത്രം വിശദീകരിച്ചേക്കാം. അപ്പോൾ ദൈവം അകന്നു പോവുകയാണ്).

ശാസ്ത്രവും മതവും പരസ്പരം എതിരായതുകൊണ്ടല്ല അവയ്ക്കിടയിൽ സംഘർഷങ്ങൾ അനുഭവപ്പെടുന്നത്, മറിച്ച് അതാതിന്റെ മേഖല എന്തെന്ന് വേണ്ടവിധം നിജപ്പെടുത്താത്തതുകൊണ്ടാണ്.

വിശുദ്ധരുടെ അതീന്ദ്രിയാനുഭവങ്ങളിൽ തലച്ചോറിലും നാഡീവ്യൂഹങ്ങളിലും എന്ത് സംഭവിക്കുന്നു എന്ന് ശാസ്ത്രത്തിനു പരിശോധിക്കാനാകും, അവ ശരീരത്തിലാകമാനം വരുത്തുന്ന ഫലങ്ങളെ നിരീക്ഷിക്കാനുമാകും. ഇവയിലും അതിന്റെ സ്രോതസ്സായി പ്രകൃത്യാനുസൃതമായി എന്തെല്ലാം പരിഗണിക്കാമോ അതു മുഴുവൻ പരിശോധിക്കുകയാണ് ശാസ്ത്രം ചെയ്യേണ്ടത്. ദൈവപ്രവൃത്തി നടപ്പിലാവുന്നതും സ്വാഭാവികപ്രക്രിയകളിലൂടെ തന്നെയാണ്.

പരിഗണിക്കപ്പെടുന്ന വ്യക്തിയുടെ ജീവിത വിശുദ്ധിയും, അത്ഭുതം പ്രാപിച്ച ആളുടെ വളർച്ചയും, ശാസ്ത്രപരിശോധനയുടെ രേഖകളും ഒത്തുചേർത്ത് സമഗ്രമായ നിരീക്ഷണത്തിനു ശേഷമാണ് മധ്യസ്ഥത കാരണമായിട്ടുണ്ടെന്നത് ഉറപ്പിക്കുന്നത്.

ഇതുപോലുള്ള പരിഗണന വർധിച്ചു വരുന്ന സാക്ഷ്യങ്ങൾക്കും നല്കപ്പെടേണ്ടതുണ്ട്. പല സാക്ഷ്യങ്ങളും മാസ്മരികതയിൽ ആളുകളെ വൈകാരികവലയത്തിലാക്കുകയാണ്. ഇത്തരം ശാസ്ത്രസമീപനം യഥാർത്ഥ സൗഖ്യങ്ങളുടെ ആധികാരികത വർധിപ്പിക്കുകയേയുള്ളു. മറിച്ച് സാക്ഷ്യങ്ങളുടെ അഭൂതപൂർവ്വമായ പെരുപ്പവും അവയിൽ ചിലതിലെ ചൂഷണതാല്പര്യവും യഥാർത്ഥ  ദൈവിക ഇടപെടലുകൾപ്പോലും അപഹാസ്യമാകുവാൻ ഇടം നൽകിയിട്ടുണ്ട്.

--------------------------------------- 
ഭൂതോച്ചാടകർക്കും സമാനമായ നിർദേശം നല്കപ്പെട്ടിട്ടുണ്ട് (എന്തിനും ഏതിലും പിശാചിനെ കാണുന്ന ജനപ്രിയ ഭൂതോച്ചാടകരെക്കുറിച്ചല്ല). ജീവശാസ്ത്രപരവും, മനഃശാസ്ത്രപരവും സാമൂഹിക സാംസ്‌കാരിക തലങ്ങൾ ഉൾപ്പെടുന്നതുമായ എല്ലാ മേഖലകളും പരിശോധിച്ചതിനു ശേഷമേ തിന്മയുടെ പ്രവൃത്തിയാണോയെന്ന് അവസാനവാക്ക് പറയാനാവൂ.

ഒക്‌ടോബർ 11, 2019

വ്യക്തിയും സമൂഹമനഃസാക്ഷിയും

ഒരു പ്രവൃത്തിയെ (അതിന്റെ ഉത്ഭവം, തീവ്രത, പരിണിത ഫലം ഉൾപ്പെടെയുള്ള കാര്യങ്ങൾ) വ്യക്തി കേന്ദ്രീകൃതമായി മാത്രം വിലയിരുത്തുന്നത് മതിയാവില്ല. സമൂഹമനഃസാക്ഷിയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുവേണം ആ വിലയിരുത്തൽ.

വ്യക്തിരൂപീകരണത്തിൽ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തം പ്രവൃത്തിയിൽ ഉൾച്ചേർന്നിട്ടുള്ള പല മാനങ്ങളെ വ്യക്തമാക്കിയേക്കാം, അതുപോലെതന്നെ മുമ്പോട്ടുള്ള ഒരു വിചിന്തനത്തിനും വഴിവെച്ചേക്കാം.

പിടിക്കപ്പെടുന്ന തെറ്റുകൾ, കോരിത്തരിപ്പിക്കുന്ന വിധം ആഘോഷിക്കപ്പെടുന്നുണ്ട്. കുറ്റബോധമുള്ള സമൂഹമനഃസാക്ഷിക്ക് ഒരു ബലിയാടിൽ കുറ്റങ്ങൾ ഇറക്കി വയ്ക്കാൻ പറ്റിയതിലുള്ള സന്തോഷമാണത്. വ്യക്തിയുടെ ഉള്ള് സമൂഹമധ്യേ പ്രതിഫലിക്കുകയും, സമൂഹം വ്യക്തിക്കുള്ളിൽ ഒരു ഉള്ളിന്റെ നിർമിതി നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് സത്യമാണ്.

തെമ്മാടിയായാലും വിശുദ്ധനായാലും, 'ഞാൻ' ഞാൻ മാത്രമല്ല.
 

ശുദ്ധി

മതപാരമ്പര്യങ്ങൾ കാണിക്കുന്ന അമിതമായ 'ശുദ്ധി'സങ്കൽപ്പങ്ങൾതന്നെ വിശ്വാസികൾക്ക് ഒരിക്കൽ അരോചകമായിത്തീരും.

ആചാരശുദ്ധി, മതശുദ്ധി, റീത്ത് ശുദ്ധി, വിശ്വാസശുദ്ധി...
ഇവയിലൊന്നും കാണാത്തതാണ് ആന്തരികശുദ്ധി.

ക്രിസ്തുവെന്ന ആന്തരിക ശബ്ദം -
പ്രപഞ്ചത്തിലും നമ്മിലും യഥാർത്ഥ ശുദ്ധി. 

ഒക്‌ടോബർ 04, 2019

സംഘർഷങ്ങൾക്കിടയിൽ വിശ്വാസം വിശുദ്ധമല്ലെങ്കിൽ

ആധുനികതയുടെ സ്വാധീനം മതങ്ങൾക്കുള്ളിലെ പാരമ്പര്യങ്ങളിലും ഘടനകളിലും പുതിയരൂപങ്ങൾ ഉരിത്തിരിയാൻ പ്രേരണയായിട്ടുണ്ട്. പരമ്പരാഗത സാംസ്‌കാരിക ശൈലികൾക്ക് ആധുനിക പ്രവണതകൾ വഴിത്തിരിവാകുകയും ഭീഷണിയാവുകയും ചെയ്തു. ജോലികളിലും, ബന്ധങ്ങളിലും, ജീവിതശൈലികളും പുതിയ വഴികളിലേക്ക് തിരിയാൻ സമൂഹം ഇന്ന് നിർബന്ധിതമാണ്. കുടുംബം ജന്മദേശം തുടങ്ങിയ ‘സ്വന്ത’ങ്ങളിൽ നിന്ന് അകറ്റപ്പെടുകയും, എന്നാൽ ഒരുമിച്ചു ചേരുന്നിടത്ത് വ്യത്യസ്തതകൾക്കിടയിൽ തന്നെത്തന്നെ കണ്ടെത്തപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്. ഒരു പ്രത്യേക സ്ഥലത്ത് സ്ഥിരപ്പെടുവാനോ, ഹൃദയമർപ്പിച്ച് ഒരു ജോലിയിൽ തുടരുവാനോ പോലും കഴിയാത്ത അവസ്ഥ ഇന്ന് പലർക്കുമുണ്ട്. അവിടെ മതങ്ങളുടെയും സംസ്കാരങ്ങളുടെയും തുടർച്ചാശൈലികൾ ചിതറിക്കപ്പെടുകയോ, വ്യത്യസ്തമായ ശൈലികൾ കൂട്ടിച്ചേർക്കപ്പെടുകയോ ചെയ്യുന്നുണ്ട്. സ്വതസിദ്ധമായതിനെ നിലനിർത്തുവാനുള്ള ബദ്ധശ്രമം പലപ്പോഴും വന്നുചേർന്നേക്കാവുന്ന ഒരു തകർച്ചയെക്കുറിച്ചാണ് കൂടുതൽ അവബോധം നൽകുന്നത്.

മനുഷ്യജീവിതത്തിന്റെ മൂല്യവും അർത്ഥവും പലതരത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ജീവിതത്തിനു അർത്ഥം നൽകി പരിപോഷിപ്പിക്കുകയും തനിമ നൽകി ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന് വലിയ ഒരു അന്വേഷണമാണ് പ്രത്യേകിച്ച് യുവമനസുകൾക്കുള്ളത്. എന്നാൽ, വ്യക്തിത്വവും ബന്ധങ്ങളും പോലും ചിതറിക്കപ്പെടുന്ന ഈ അവസ്ഥയെ വേണ്ടവിധം മനസിലാക്കുകയോ മനുഷ്യസത്തയുടെ മൂല്യങ്ങളിലേക്ക് വഴികാട്ടുകയോ ചെയ്യുന്നതിന് നമ്മുടെ സാമൂഹിക സംവിധാനങ്ങൾ ഉപയുക്തമാണോ എന്നത് സംശയമാണ്. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ദേശീയതയുടെയോ സങ്കുചിതമായ ആദർശങ്ങളിലേക്ക് തങ്ങളുടെ സ്വത്വബോധത്തെ അവർ ചുരുക്കിക്കളയുന്നത് അതുകൊണ്ടാണ്.

പുതിയ ഈ സാഹചര്യത്തിലെ മനുഷ്യാവസ്ഥ മനസിലാക്കാൻ ശ്രമിക്കുന്നതിനു പകരം മതം പലപ്പോഴും സ്വത്വരൂപീകരണത്തിനുള്ള ഒരു വക്താവ് മാത്രമായി ചുരുങ്ങി. പുതിയ ഉണർവിനായി വളർന്നുവന്ന പ്രസ്ഥാനങ്ങൾ ഫലത്തിൽ യാഥാസ്ഥിതികമായ സംവിധാനങ്ങളെ നിലനിർത്തുന്നതിന് ലക്‌ഷ്യം വച്ചുകൊണ്ടായിരുന്നു.

വ്യക്തിപരമായ ജീവിതത്തകർച്ചകളും, ജോലിയിടങ്ങളിലെ സംഘർഷങ്ങളും ചിലരെ മതങ്ങളിലേക്കാകർഷിക്കാറുണ്ട്. മതത്തിന്റെ ആന്തരികസത്ത സ്വന്തം മൂല്യബോധമാകുന്നതിനു പകരം, മതം പലപ്പോഴും പുതിയൊരു തനിമയായി മാറുകയും മതപരമായ കാര്യങ്ങൾ ഒരു 'ജോലി'യായി മാറുകയും ചെയ്യുന്നു. ഉദാത്തമായ ത്യാഗമായി വാഴ്ത്തപ്പെടുന്ന ഇത്തരം അകൽച്ചകൾ അംഗീകാരവും ബഹുമാനവും പകർന്നു നൽകും. പുതിയ പ്രതിജ്ഞാബദ്ധത ഏറ്റവും കൃത്യതയോടെ ചെയ്യുന്ന അവർ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്ന നിഷ്ഠാചര്യകൾ പലപ്പോഴും സാധാരണക്കാരെ വേദനിപ്പിക്കാറുണ്ട്.

സ്വയം പിടിച്ചുനില്കുവാനുള്ള ആന്തരിക പ്രചോദനം ദൗർഭാഗ്യകരമായ ഇത്തരം വെല്ലുവിളികളുടെ മധ്യേ കടന്നുപോകുവാൻ വലിയ ശക്തിയാണ്. എങ്കിലും സ്വയം നിലനിൽപ്പ് അതിൽത്തന്നെ ലക്ഷ്യമായിമാറുമ്പോൾ അത് വിദ്വേഷവും വിരോധവും ധാര്‍ഷ്‌ട്യമനോഭാവവും സൃഷ്ടിച്ചേക്കാം. പലവിധേന ബലിയാടാക്കപ്പെടുന്നെന്ന പ്രതീതി ജനിപ്പിക്കുന്നത് ഭീതിജനകവും, അരക്ഷിതാവസ്ഥയുടെ മനോഭാവം സൃഷ്ടിക്കുന്നതുമാണ്. ക്രമേണ സംശയാലുക്കളായി ചുറ്റും എവിടെയും കെണികൾ മാത്രം കാണുന്ന അവസ്ഥ വന്നേക്കാം. വിശ്വാസവും മതവികാരങ്ങളും മൃദുലമായതുകൊണ്ട് എളുപ്പത്തിൽ ഉപയോഗിക്കപ്പെടാനായേക്കും. ഏതോ വ്യക്തിയിൽ നിന്നോ സമൂഹത്തിൽനിന്നോ സ്വീകരിച്ചിട്ടുള്ള വ്രണിതവികാരങ്ങളെ സ്വന്തം സമൂഹം ഏറ്റെടുക്കുന്ന വിധം സമൂഹത്തിലുണ്ടാകുന്ന സംഭവങ്ങളെ മതപരമായി പരിഭാഷ ചെയ്യാൻ സാമര്‍ത്ഥരായവരുണ്ട്. അവസരം കാത്തിരിക്കുന്ന അവരുടെ ഭാഷ്യം തുടരെ കേൾക്കുന്ന സമൂഹം, പല സാഹചര്യങ്ങളിൽ സംഭവിച്ച സംഭവങ്ങളെ സ്ഥലബന്ധിതമായും (എല്ലായിടത്തും), കാലബന്ധിതമായും (എല്ലായ്‌പ്പോഴും) സാമാന്യവത്കരിച്ചു ചിന്തിക്കുവാൻ പരിശീലിക്കപ്പെടുന്നു. അങ്ങനെ ഇരയാക്കപ്പെടുന്നെന്ന ദയനീയ ഭാവം കടന്ന് ശത്രുതയും പകയും ഉള്ളിൽ വളരാൻ തുടങ്ങുന്നു. ശത്രു സാമാന്യവത്കരിക്കപ്പെടുമ്പോൾ പലപ്പോഴും നിഷ്കളങ്കരും അതിലുണ്ടാവും; അകാരണമായി വെറുക്കപ്പെടുകയും സംശയിക്കപ്പെടുകയും ചെയ്യുന്ന നിഷ്കളങ്കർ.

രാഷ്ട്രീയവും കച്ചവടലക്ഷ്യങ്ങളും യാഥാർത്ഥ്യങ്ങളെ വക്രവത്കരിക്കുമ്പോൾ, അത് തിരിച്ചറിയപ്പെടാതെ പോകുന്നത് ദൗർഭാഗ്യകരമാണ്. സ്വയം ചേർത്ത് വയ്ക്കാനിഷ്ടപ്പെടുന്ന ആദർശങ്ങളുടെ ലാഭസാധ്യതകളെ കണ്ടുകൊണ്ട് അവർ നമുക്കായി സംശയദൃഷ്ടി രൂപപ്പെടുത്തുമ്പോൾ ഉപയോഗിക്കപ്പെടുന്നത് നമ്മളാണ്. നിസ്സഹായതയിലെ നമ്മുടെ അന്വേഷങ്ങൾക്കാണ് മുറിവേൽക്കുന്നത്. അക്രമം, ഭീകരത, കലാപം, യുദ്ധം എന്നിവയെല്ലാം ദയനീയമാണ്. എന്നാൽ ഭീതി, വെറുപ്പ്, അരക്ഷിതാവസ്ഥ തുടങ്ങിയവയിലാണ് അവയുടെ വേരുകൾ.

[മത]ദേശീയത (മതത്തിന്റെ പേരിൽ അല്ലെങ്കിൽ ദേശത്തിന്റെ പേരിൽ) ലോകത്തിലെ പല രാഷ്ട്രങ്ങളിലും ഫലവത്തായി ഉപയോഗിക്കപ്പെടുന്ന ആകർഷണീയമായ ഭാഷ്യമാണ്. മതരാഷ്ട്രീയത്തിനു ചിറകു കൊടുക്കുന്നത് അജ്ഞരായവരല്ല, തികച്ചും ബോധപൂർവം മതവികാരത്തെ രാഷ്ട്രീയതാല്പര്യങ്ങൾക്കായി ഉപയോഗിക്കപ്പെടുകയാണ്. യാഥാർത്ഥവും ആത്മാർത്ഥവുമായ രാഷ്ട്രീയ അവബോധം ജനത്തിനുണ്ടാവണം. മതങ്ങൾ അതിന്റെ സത്തയിൽ നിന്ന് വ്യതിചലിക്കുന്നെങ്കിൽ അവയുടെ നേതാക്കളും ഗുരുക്കന്മാരും അത് തിരിച്ചു പിടിക്കണം. മതത്തിന്റെ ആന്തരികതയുടെ ദീർഘദർശനം മാത്രമേ താത്കാലിക ലാഭങ്ങൾ എത്ര വലുതാണെങ്കിലും അത് ഉപേക്ഷിക്കാനുള്ള തീരുമാനം എടുക്കാനുള്ള ധാർമിക ശക്തി നൽകൂ. മതത്തിന്റെ ആന്തരികത പകർന്നു നൽകുന്ന ധാർമ്മികതയാണ് വിശ്വാസികളുടെ രാഷ്ട്രീയ നിലപാടുകളെ നയിക്കേണ്ടത്. പകരം രാഷ്ട്രീയ നിയന്ത്രണാധികാരത്തിനുവേണ്ടി മതത്തിന്റെ ആത്മാവിനെ ഇല്ലായ്മ ചെയ്യുന്നത് ശരിയല്ല. നേതാക്കൾ അറിഞ്ഞുകൊണ്ട് ചെയ്യുന്നത് വിശ്വാസികൾ പിന്തുടരുകയാണ് ചെയ്യാറ്. വിശ്വാസത്തിന്റെ പുറംമോടിയിൽ രാഷ്ട്രീയവത്കരിക്കപ്പെടുന്ന മതം, അതുകൊണ്ട് നേതാക്കൾ വിശ്വാസികളോട് ചെയ്യുന്ന അധർമ്മമാണ്. 

__________________ 
പൂർണമായി അറിയാൻ ശ്രമിക്കാത്ത സത്യം,
അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്ന സത്യം,
അപൂര്ണമായി  പുറത്തുപറയുന്ന സത്യം,
താത്കാലിക ലാഭത്തിനു വേണ്ടി തിരഞ്ഞെടുത്തു പറയുന്ന അല്പസത്യം, 
സത്യം സത്യത്തിൽ എന്താണ്?

ഭിത്തികെട്ടി മറച്ച് വാതിൽ-ജനാലകളിലൂടെ നോക്കി സത്യത്തെ അറിയാനാവില്ല.
മറയില്ലാതെ തെളിമയോടെ കാണാൻ ശ്രമിച്ചാൽ മാത്രം സത്യത്തെ അറിയാം. 
സ്വയം ചേർത്തുവയ്ക്കാൻ ഇഷ്ടപ്പെടുന്ന ഏതാനം 'സത്യങ്ങൾ' സത്യത്തെ മറക്കുന്ന ഭിത്തികളായേക്കാം.

ഉറുമ്പുകൾക്ക്  ഒരാൾ ശർക്കരയിൽ വിഷം ചേർത്തു നൽകി,  ഒരാൾ ചൂട്ടു കത്തിച്ചിട്ടു. കാഴ്ചക്കാരനായ എനിക്ക് ആദ്യത്തെ ആൾ ദയാലുവും രണ്ടാമൻ ക്രൂരനും. 


സെപ്റ്റംബർ 30, 2019

സംരക്ഷണം തേടുമ്പോൾ

ദുഷ്ടതയും ദുഷ്ടരും തകർക്കപ്പെട്ട് 'നമുക്ക്' ലഭിക്കേണ്ട സംരക്ഷണമാണ് സുരക്ഷിത പ്രാർത്ഥനകളിൽ നമ്മൾ തേടിയത്. ക്ഷതമേല്പിച്ചവരെ മനസ്സിൽകണ്ട് ഇങ്ങനെ പ്രാർത്ഥിച്ചാലോ?

"കർത്താവ് നിങ്ങളെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ,
അവിടുത്തെ മുഖം നിങ്ങളുടെമേൽ പ്രകാശിക്കുകയും, നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യട്ടെ,
കർത്താവു നിങ്ങളെ കടാക്ഷിക്കുകയും നിങ്ങൾക്ക് സമാധാനം നൽകുകയും ചെയ്യട്ടെ."

അവരിൽ നന്മ നിറയുമ്പോൾ, നമ്മെ അപകടപ്പെടുത്തില്ലല്ലോ,
മാത്രമല്ല, നമ്മിലെ മുറിവിന്റെ വേദനയും, ക്ഷോഭത്തിന്റെ അഗ്നിയും ആശ്വസിപ്പിക്കപ്പെടുകയും ചെയ്യും.
_______________
സംഖ്യ 6:24-26  

സെപ്റ്റംബർ 29, 2019

ജ്ഞാനത്തിന്റെ വഴി

അതിതീവ്രവികാരം ഭക്തിയോടും ജ്ഞാനത്തോടും ഒത്തുപോകാത്തതാണ്. ദൈവത്തെ തേടുന്ന ദാഹം പഠനത്തിലും പാരായണത്തിലും സ്വയം ശിക്ഷണവിധേയമാകും, യാഥാർത്ഥജ്ഞാനം അഭ്യസിക്കുകയും ചെയ്യും. ആത്മനിയന്ത്രണമെന്ന പരിശുദ്ധാത്മ ഫലം, വിവേകത്തോടെ തീവ്രഭാവങ്ങളെ സൗമ്യതയിലേക്കും ശാന്തതയിലേക്കും നയിക്കും. അപ്പോഴേ ജ്ഞാനത്താൽ നയിക്കപ്പെടാനാകൂ. അങ്ങനെയേ ദൈവേഷ്ടം നിർവഹിക്കപ്പെടൂ. അല്ലെങ്കിൽ നമുക്ക് ഉചിതമെന്ന് തോന്നുന്നതാകും നടപ്പിലാവുക.

സെപ്റ്റംബർ 28, 2019

മാർഗദർശനം തേടേണ്ട രോഷം

രോഷം സ്വോഭാവികമാണ്.
അതിന് കാരണവും, അതുണ്ടാക്കുന്ന ഫലവുമുണ്ട്.
ലക്ഷ്യം നാശമാണെങ്കിൽ സ്വയം നാശവും വരുത്തിവച്ചേക്കാം.
അതുകൊണ്ട്
രോഷം നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും വേണം.
അത് പ്രകടമാവണം എന്നാൽ നാശകാരണമാവരുത്.

രോഷം തീർത്തും ന്യായമാണ്
അതിന്റെ കാരണങ്ങളിൽ കാര്യലാഭം തേടിപ്പോയാൽ,
അത് വേണ്ടവിധം നയിക്കപ്പെടുകയില്ല.

ആത്യന്തികമായി സമാധാനം ആഗ്രഹിക്കുക എന്നതാവാം ആദ്യപടി.
സമാധാനത്തിൽ ഉറപ്പിക്കപ്പെട്ട മനസിന്
രോഷത്തെയും യഥാവിധി സര്‍ഗ്ഗശക്തിയുള്ളതാക്കാനാകും.
തിന്മയോടുള്ള രോഷത്തിന്റെ പ്രകടനമാർഗ്ഗങ്ങൾ നന്മ നിറഞ്ഞവയാവട്ടെ

[added on April 15, 2020 സമാധാനസ്ഥാപകർ ആരാണ്? സമാധാനം ജീവിതചര്യയായി പരിശീലിക്കുന്നവരാണവർ; സ്വന്തം ജീവൻ ദാനമായി നൽകാതെ അനുരഞ്ജനമുണ്ടാകില്ലെന്നും, എപ്പോഴും ഏതു വിഷയത്തിലും സാഹചര്യത്തിലും സമാധാനം ആഗ്രഹിച്ചു പ്രവർത്തിക്കണമെന്നും അവർക്കറിയാം. അവരാണ് ദൈവമക്കൾ, അവരാണ് യഥാർത്ഥ സന്തോഷത്തിലേക്കുള്ള വഴി കാട്ടുന്നവർ.സമൃദ്ധമായി വളരുന്ന ജീവന്റെ പ്രകാശമാണ് ക്രിസ്തു നൽകുന്ന സമാധാനം.
- from Pope Francis General Audience April 15, 2020]

സെപ്റ്റംബർ 26, 2019

Joseph Ratzinger ന്റെ 'പ്രവചനം'

രണ്ടാം വത്തിക്കാൻ കൗൺസിലിനോടും ഫ്രാൻസിസ് മാർപാപ്പയോടുമുള്ള വിരുദ്ധത ഒരു പ്രവണതയായി വളരുന്ന സാഹചര്യത്തിൽ, ബെനഡിക്ട് XVI ന്റെ 'പ്രവചനത്തിനു' നിഷേധാർത്ഥകമായ ഒരു ചായ്‌വ് നല്കപ്പെട്ടില്ലേ എന്ന് എനിക്ക് സംശയമുണ്ട്. ഏതൊരു അഭിമുഖവും, ദർശകരുടെ സന്ദേശങ്ങൾ പോലും അവയുടെ സാംസ്‌കാരിക ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വായിക്കേണ്ടതുണ്ട്. 1969 (അഭിമുഖം നല്കപ്പെട്ടെന്നു സൂചിപ്പിക്കപ്പെടുന്ന വർഷം) ഒക്കെ യൂറോപ്പിൽ 'സ്വാതന്ത്ര'ചിന്തയും, വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വത്വബോധത്തിന്റെ സാന്ദ്രീകരണവും, വിശ്വാസം ശാസ്ത്രീയരീതികളിൽ സാധൂകരിക്കപ്പെടാനുള്ള അതിതീവ്രപ്രയത്നങ്ങളും നടക്കുന്ന സമയമാണ്. അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ അർത്ഥം ഈ സാഹചര്യത്തിലെടുത്താൽ കുറെകൂടി വ്യക്തമാവും. രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയെയും വിശ്വാസത്തെയും സാമൂഹികവും മനഃശാസ്ത്രപരവുമാക്കിക്കളഞ്ഞു എന്നൊക്കെ വായിച്ചെടുക്കുന്നവർ കൗൺസിലിനെ മനസിലാക്കാത്തവരാണെന്നു തോന്നുന്നു.
സൂചിപ്പിച്ചിട്ടുള്ള ക്രിസ്തുചൈതന്യം ഇന്ന് പടർന്നു പിടിക്കുന്ന മതാത്മകതയായി വായിച്ചെടുക്കുന്നത് ബെനഡിക്ട് XVI ന്റെ ഉദ്ദേശ്യശുദ്ധിയെ ലംഘിക്കുന്നതാണ്. അദ്ദേഹം വിഭാവനം ചെയ്യുന്ന ചെറുസമൂഹങ്ങളും അവയിൽ പ്രകടമാകുന്ന ശുശ്രൂഷാശൈലികളും, സഭയെന്നത് എല്ലാവർക്കുമുള്ള ഭവനമെന്ന സങ്കല്പവും തീർത്തും രണ്ടാം വത്തിക്കാൻ കൗൺസിലുമായി ഒത്തുപോകുന്നതാണ്. ആശങ്ക സൂചിപ്പിച്ചെങ്കിലും പ്രത്യാശയിലേക്ക് ചുവടുവയ്ക്കാനാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഭീതിജനകവും നിഷേധാത്മകവുമായ സമീപനം നമ്മുടെ ക്രിസ്തീയതയുടെ സാംസ്കാരികഘടകമായി മാറിയിട്ടുണ്ടെങ്കിൽ എത്രയും വേഗം സൗഖ്യം ആവശ്യമാണ്.
--------
ഇംഗ്ലീഷ് ഭാഷ്യം ചുവടെ ചേർക്കുന്നു.

...in a 1969 German radio broadcast, Father Joseph Ratzinger ...

“The future of the Church can and will issue from those whose roots are deep and who live from the pure fullness of their faith. It will not issue from those who accommodate themselves merely to the passing moment or from those who merely criticize others and assume that they themselves are infallible measuring rods; nor will it issue from those who take the easier road, who sidestep the passion of faith, declaring false and obsolete, tyrannous and legalistic, all that makes demands upon men, that hurts them and compels them to sacrifice themselves. To put this more positively: The future of the Church, once again as always, will be reshaped by saints, by men, that is, whose minds probe deeper than the slogans of the day, who see more than others see, because their lives embrace a wider reality. Unselfishness, which makes men free, is attained only through the patience of small daily acts of self-denial. By this daily passion, which alone reveals to a man in how many ways he is enslaved by his own ego, by this daily passion and by it alone, a man’s eyes are slowly opened. He sees only to the extent that he has lived and suffered. If today we are scarcely able any longer to become aware of God, that is because we find it so easy to evade ourselves, to flee from the depths of our being by means of the narcotic of some pleasure or other. Thus our own interior depths remain closed to us. If it is true that a man can see only with his heart, then how blind we are!

“How does all this affect the problem we are examining? It means that the big talk of those who prophesy a Church without God and without faith is all empty chatter. We have no need of a Church that celebrates the cult of action in political prayers. It is utterly superfluous. Therefore, it will destroy itself. What will remain is the Church of Jesus Christ, the Church that believes in the God who has become man and promises us life beyond death. The kind of priest who is no more than a social worker can be replaced by the psychotherapist and other specialists; but the priest who is no specialist, who does not stand on the [sidelines], watching the game, giving official advice, but in the name of God places himself at the disposal of man, who is beside them in their sorrows, in their joys, in their hope and in their fear, such a priest will certainly be needed in the future.

“Let us go a step farther. From the crisis of today the Church of tomorrow will emerge — a Church that has lost much. She will become small and will have to start afresh more or less from the beginning. She will no longer be able to inhabit many of the edifices she built in prosperity. As the number of her adherents diminishes, so it will lose many of her social privileges. In contrast to an earlier age, it will be seen much more as a voluntary society, entered only by free decision. As a small society, it will make much bigger demands on the initiative of her individual members. Undoubtedly it will discover new forms of ministry and will ordain to the priesthood approved Christians who pursue some profession. In many smaller congregations or in self-contained social groups, pastoral care will normally be provided in this fashion. Along-side this, the full-time ministry of the priesthood will be indispensable as formerly. But in all of the changes at which one might guess, the Church will find her essence afresh and with full conviction in that which was always at her center: faith in the triune God, in Jesus Christ, the Son of God made man, in the presence of the Spirit until the end of the world. In faith and prayer she will again recognize the sacraments as the worship of God and not as a subject for liturgical scholarship.

“The Church will be a more spiritual Church, not presuming upon a political mandate, flirting as little with the Left as with the Right. It will be hard going for the Church, for the process of crystallization and clarification will cost her much valuable energy. It will make her poor and cause her to become the Church of the meek. The process will be all the more arduous, for sectarian narrow-mindedness as well as pompous self-will will have to be shed. One may predict that all of this will take time. The process will be long and wearisome as was the road from the false progressivism on the eve of the French Revolution — when a bishop might be thought smart if he made fun of dogmas and even insinuated that the existence of God was by no means certain — to the renewal of the nineteenth century. But when the trial of this sifting is past, a great power will flow from a more spiritualized and simplified Church. Men in a totally planned world will find themselves unspeakably lonely. If they have completely lost sight of God, they will feel the whole horror of their poverty. Then they will discover the little flock of believers as something wholly new. They will discover it as a hope that is meant for them, an answer for which they have always been searching in secret.

“And so it seems certain to me that the Church is facing very hard times. The real crisis has scarcely begun. We will have to count on terrific upheavals. But I am equally certain about what will remain at the end: not the Church of the political cult, which is dead already, but the Church of faith. It may well no longer be the dominant social power to the extent that she was until recently; but it will enjoy a fresh blossoming and be seen as man’s home, where he will find life and hope beyond death"

സെപ്റ്റംബർ 22, 2019

മുന്തിരിത്തോപ്പിലെ ജോലികൾ

കർത്താവിന്റെ മുന്തിരിത്തോപ്പിൽ സന്യസ്തരെയും പുരോഹിതരെയും മാത്രമല്ല അവിടുന്നാഗ്രഹിക്കുന്നത്. മണ്ണറിയുന്നവരും, മരുന്നറിയുന്നവരും, പന്തലിടുന്നവരും, വെട്ടിയൊരുക്കുന്നവരും, വളർച്ചയുടെ ഗതികൾ തിരിച്ചറിയുന്നവരും, വിളവിന്റെ പാകമറിയുന്നവരും, വിളവെടുക്കുന്നവരും അവിടെ വേണം.

ഒന്നുപേക്ഷിച്ച് സന്യാസമോ പൗരോഹിത്യമോ സ്വീകരിക്കുന്നത് കൊണ്ട് ഒരു പടി കൂടിയ വിശുദ്ധി അതിൽ ഉണ്ടെന്ന് കരുതുന്നത് ദൈവരാജ്യസങ്കല്പത്തിനു  ചേർന്നതല്ല. കർഷകനും, ഡോക്ടറും, എൻജിനീയറും, ഡ്രൈവറും, അധ്യാപകരും, ഗവേഷകരും, സന്യസ്തരും പുരോഹിതരും എല്ലാം ചെയ്യുന്നത് മഹനീയ ശുശ്രൂഷകൾ തന്നെ. വിശുദ്ധിയും സമർപ്പണവും ഇതിലെല്ലാമുണ്ട്. ഞാൻ നിന്നെ തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നു എന്ന് കേൾക്കാൻ എല്ലാവരും യോഗ്യരുമാണ്. എത്ര സമുന്നതം നീ ഇന്ന് ഭരമേറ്റ വിശിഷ്ടസ്ഥാനം എന്നു കേൾക്കാനും  .....

തൊഴിലുകളുടെ വേർതിരിവുകൾ നിലനില്കുന്നതുകൊണ്ട്  അവ സൂചിപ്പിച്ചെന്നേയുള്ളൂ. മുന്തിരിത്തോപ്പിലെ ജോലിക്ക് നമുക്ക് ഉടയാടകളുടെ ആവശ്യമില്ല. സ്പർശനമറിയാവുന്ന പച്ച മനുഷ്യരായാൽ മതി, അവിടെ എല്ലാവരിലും ദൈവകീർത്തനമുണ്ടാവും. സന്മനസുള്ളതുകൊണ്ടു എല്ലാവർക്കും സമാധാനവും, അതിലൂടെ ദൈവത്തിനു മഹത്വവും.

സെപ്റ്റംബർ 21, 2019

വിശ്വാസത്തിലെ കുറുക്കുവഴികൾ

കുറുക്കുവഴികളും എളുപ്പമാർഗ്ഗങ്ങളും വിശ്വാസത്തിൽ ഇടംപിടിക്കുമ്പോൾ ശ്രദ്ധിക്കപ്പെടേണ്ടതായ ചിലതൊക്കെയുണ്ട്. ഇന്നത്തെ കാലത്തെ മതാത്മകതയെ നാല് വിഭാഗങ്ങളായി കാണാനാകും: institutional, alternative, distanced, and secular. മേല്പറഞ്ഞ രീതികൾ alternative വിഭാഗത്തിൽ പെടുത്താവുന്നതാണ്. അതിനുള്ളിൽ മതസംവിധാനവും വിശ്വാസികളും തമ്മിലുള്ള ബന്ധം supplier-consumer പോലെയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. പെട്ടെന്നുള്ള പരിഹാരം, എളുപ്പവഴി, പുതുമയുള്ള അനുഭൂതികൾ ഇവയൊക്കെയാണ് consumers' demands.

Consumers ന്റെ രുചിക്കനുസൃതം മരിയഭക്തി, മറ്റു ഭക്തിക്രിയകൾ, വൈകാരികത മുതലായവ ഉൾപ്പെടുത്താൻ ഒരു ബുദ്ധിമുട്ടും അവർക്കില്ല. suppliers അത് നല്ല പോലെ കൈകാര്യം ചെയ്യുന്നു. Demand ഇല്ലെങ്കിൽ need awareness ഉണ്ടാക്കിയെടുക്കുന്നു. consumer മറ്റെന്തിനെയെങ്കിലും ആശ്രയിക്കുന്നെങ്കിൽ അവയുടെ പ്രാധാന്യത്തെ തീർത്തും അവഗണിക്കുവാനുള്ള ആഹ്വാനം ആത്‌മീയഭാഷയിൽ നൽകപ്പെടും ചെയ്യും. പ്രാബല്യത്തിലുള്ള ശൈലികളെയും, പ്രസിദ്ധരായ ആത്മീയ നേതാക്കളുടെ സമീപനങ്ങളേയും ഈ പറഞ്ഞവയുമായി ഒത്തുനോക്കിയാൽ ഇവയെ തിരിച്ചറിയാവുന്നതേയുള്ളു.

Consumers ആയി സമീപിക്കുന്ന വിശ്വാസികൾ പങ്കെടുക്കുന്നവരാണ്, അംഗങ്ങളല്ല (they are participants, not members). താരപരിവേഷം നേടിയെടുക്കുന്ന ഇവർ അവർക്കുചുറ്റും ചെറുതും വലുതുമായ ആരാധകവൃന്ദത്തെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. അത്തരം വലയത്തിലായവർ ഒരു പ്രത്യേക supplier ഇൽ നിന്ന് മാത്രമുള്ള പുസ്തകങ്ങൾ, ആത്മീയ ഉത്പന്നങ്ങൾ, കോഴ്‌സുകൾ മുതലായവ വിശ്വസ്തതയോടെ സ്വീകരിക്കുമ്പോൾ, window shopping ശൈലിയിലുള്ളവർ പല സ്ഥലങ്ങളും ഉത്പന്നങ്ങളും സ്വീകരിക്കുകയും ഒരു മിശ്രിതരൂപം വ്യക്തിപരമായ രീതിയിൽ പാലിച്ചു പോരുന്നു.
_________________________
Ref: Jorg Stolz, et al. (Un)Believing in Modern Society: Religion, Spirituality, and Religious-Secular Competition. London:Routledge, 2016.

സെപ്റ്റംബർ 17, 2019

പേരില്ലാത്ത ക്രിസ്തു

നന്മ, കരുണ, ആർദ്രത, സാന്ത്വനം, കരുതൽ തുടങ്ങിയവ പേര് നല്കപ്പെടാത്ത ക്രിസ്തുചൈതന്യമാണ്. ചുറ്റിലും ഉള്ളിൽത്തന്നെയും ഇത്തരം വിത്തുകളെ തിരിച്ചറിയപ്പെടാതെ പോകരുത്. ദൈവരാജ്യം വളരുന്നത് ഇത്തരം വിത്തുകൾ മുളച്ചു വളരാൻ നമ്മൾ നൽകുന്ന അനുവാദത്തിലൂടെയാണ്. ഇവയോരോന്നും ക്രിസ്തുസമാനമായ സമീപനങ്ങളിലേക്ക് നമ്മെ ചേർത്ത് വയ്ക്കും. അതിനുള്ള കരുത്ത് ലഭിക്കുകയും ചെയ്യും.

ക്രിസ്തുസാന്നിധ്യത്തിന്റെ ഈ യാഥാർത്ഥ്യം, ബാഹ്യമായുള്ള ക്രിസ്തുസങ്കല്പങ്ങൾ ഉപയോഗിച്ച് നമ്മൾ അകറ്റി നിർത്താറുണ്ട്. ആദര്ശങ്ങളിലേക്കു ചുരുങ്ങുന്ന ക്രിസ്തു ആരാധിക്കപ്പെടുന്ന ബിംബമായിത്തീരുന്നു. ജീവിതത്തിലേക്ക് പകർത്തപ്പെടുവാനും ആരാധിക്കപ്പെടാനും യോഗ്യനായ ക്രിസ്തുവിനെ അറിയാൻ ഇപ്പോഴും തുറന്ന ഹൃദയം നമുക്ക് വേണം. ഏകമാർഗ്ഗം ആയിട്ടുള്ളത് ക്രിസ്തുവാണ്, ക്രിസ്തുവിനെക്കുറിച്ചുള്ള നമ്മുടെ ധാരണകളല്ല. നമ്മളുടെ നിർവ്വചനങ്ങൾക്കും എത്രയോ അതീതമാണ് ക്രിസ്തു എന്ന രഹസ്യം. ആ
വ്യക്തിബന്ധത്തിലേക്ക് വളരേണ്ടതിന് നല്കപ്പെട്ടിരിക്കുന്ന ക്രിസ്തുഗുണങ്ങളെ പാലിച്ചു തുടങ്ങുക എന്നതാണ് വഴി. 

പേര് നല്കപ്പെടാത്ത ക്രിസ്തുവിലേക്കുള്ളത് ഇടുങ്ങിയ വാതിലാണ്.
ആദശവൽക്കരിക്കപ്പെടുന്ന ക്രിസ്തുവിന് വലിയ ജനാവലിയുടെ പിൻബലമുണ്ട്.

സെപ്റ്റംബർ 11, 2019

വിളവുകൾ ഉത്സവമാക്കാൻ

ഓണം ഒരു വിളവെടുപ്പാഘോഷമാണ്. വിളവെടുപ്പിന്റെ ആനന്ദവും ആഘോഷവും, കൃതജ്ഞതയും, ഒത്തൊരുമയും ഉല്ലാസവും അതിൽ ഒത്തുചേരുന്നുണ്ട്. കഥകൾ പിന്നീട് വന്നവയാണെന്നു കരുതുന്നതാണ് ഉചിതം. വിളകളുടെ കനിവും പൂക്കളുടെ പുഞ്ചിരിയുമാണ് നന്ദിയോടെ കൈനീട്ടി നമ്മൾ സ്വീകരിക്കുന്നത്. നൽകപ്പെടുന്ന ഈ സമൃദ്ധി ആമോദത്തോടെ പങ്കുവയ്ക്കുന്നവരാകുവാനാണ് ഓണം ക്ഷണിക്കുന്നത്.

പ്രപഞ്ചത്തിന്റെ സ്വഭാവത്തെക്കുറിച്ചും, അതിന്റെ ഗതിവിഗതികളെക്കുറിച്ചുമാണ് വാമനപുരാണം വർണ്ണിക്കുന്നത്. മൂന്ന് ലോകങ്ങളെയും നിയന്ത്രിക്കുന്നവൻ എന്ന അർത്ഥത്തിൽ ത്രിവിക്രമൻ എന്നാണ് വാമനൻ/വിഷ്ണു വിളിക്കപ്പെടുന്നത്. ബ്രഹ്മണപുരാണത്തിലാണ് മഹാബലിയുടെയും വാമനന്റെയും ഐതിഹ്യം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മൂന്നു ലോകങ്ങളുടെയും മേൽ ആധിപത്യം പ്രാപിച്ച മഹാബലി സകലതും വിട്ടുകൊടുക്കുവാൻ തയ്യാറാകുന്നതാണ് വലിയ പാഠം.  മനുഷ്യന്റെയും പ്രപഞ്ചം മുഴുവന്റെയും നിലനിൽപ്പ് जागृत (ഉണർന്നു പ്രകടമായിരിക്കുന്ന അവസ്ഥ), स्वप्न (ഭാഗികമായുള്ള ഉണർവ്), सुषुप्ति (ഉറങ്ങിക്കിടക്കുന്ന/അജ്ഞാതമായ അവസ്ഥ)  എന്നിവയിലൂടെ ആണെങ്കിലും मोक्ष (മോക്ഷം) എന്ന അവസ്ഥയിലേക്ക് വിലയം പ്രാപിക്കേണ്ടതാണ് സകലതും. അങ്ങനെ എല്ലാ അധികാരങ്ങളും പ്രപഞ്ചരൂപങ്ങളും ജനിമൃതികളിൽ പുനരാവിഷ്കരിക്കപ്പെടുന്നു എന്നത് മറ്റൊരു പാഠം.

നല്ല സമയവും ദുരിതങ്ങളും എല്ലാം കടന്നു പോയേ  തീരൂ. എങ്കിലും അനേകം പ്രതീക്ഷകൾ ചേർത്തുവയ്ക്കുന്ന ഒരു സങ്കല്പമാണ് സുവർണ്ണകാലം (Golden Age) എന്നത്. അങ്ങനെ ഒരു കാലമുണ്ടായിരുന്നു എന്ന ഗൃഹാതുരത്വത്തെ താലോലിച്ചുകൊണ്ടാണ് കുറവുകളിലും മുമ്പോട്ട് നടക്കുന്നത്. സഹോദരൻ അയ്യപ്പൻ എഴുതിയതെന്നു കരുതപ്പെടുന്ന "മാവേലി നാട് വാണീടും കാലം ..." അത്തരമൊരു സ്വപ്നമാണ്. ഓർമ്മിക്കപ്പെടുന്ന അല്ലെങ്കിൽ സങ്കല്പിക്കപ്പെടുന്ന നന്മ പോലും പ്രോത്സാഹിപ്പിക്കുന്ന ഒരു വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. ഒരു വിഭാഗത്തെ താഴ്ന്നജാതിക്കാരെന്നു വിളിച്ച് അയിത്തം കല്പിക്കപ്പെട്ട സാമൂഹ്യ വ്യവസ്ഥിതിയിൽ 'സഹോദരസംഘം' സ്ഥാപിച്ച് 'മിശ്രഭോജനം' സംഘടിപ്പിച്ച ആളായിരുന്നു അയ്യപ്പൻ. അപ്പോൾ, പാടിപ്പതിഞ്ഞ ആ പാട്ടിന് വിപ്ലവകരമായ ആഴങ്ങളുണ്ട്. ഓണസദ്യയ്ക്ക് ഇലയിടുമ്പോൾ, എല്ലാവരും ഒരുമിച്ച് നിലത്തിരുന്നുണ്ണേണ്ട സമത്വത്തിന്റെ ഭാവന മനസിൽ നിറയണം. വ്യത്യസ്തതകളിൽ സാഹോദര്യം പാലിക്കപ്പെടുകയും വേണം.

മറ്റു രണ്ടു തരത്തിലുള്ള സുവർണ്ണകാല സങ്കല്പങ്ങളുണ്ട്. പണ്ടുണ്ടായിരുന്ന സുവർണ്ണകാലം കാലക്രമേണ അധഃപതിച്ച് തിന്മയേറിവരുമ്പോൾ രക്ഷകൻ/ അവതാരം അതിനെ പുനഃസൃഷ്ടിക്കും എന്ന സങ്കൽപം ഒന്ന്. മനുഷ്യന്റെ ബുദ്ധിയും സാങ്കേതികവിദ്യകളും വഴി നമുക്ക് തന്നെ ഒരു സുവർണകാലം നിർമ്മിച്ചെടുക്കാം എന്ന് കരുതുന്ന പ്രവണത രണ്ട്. രണ്ടാമത്തേതിലുള്ള നമ്മുടെ അമിതാവേശത്തിൽ നമുക്ക് വലിയ തെറ്റ് പറ്റിയിട്ടുണ്ട്. ഏതാനം ചില സാമ്പത്തിക ശക്തികളുടെ പാദങ്ങൾക്ക് കീഴിലാക്കപ്പെട്ടു മനുഷ്യന്റെ ജീവിതാർത്ഥങ്ങൾ. മതങ്ങളും രാഷ്ട്രീയവുമൊക്കെ അവർക്കു സേവ ചെയ്യുന്നു. എള്ളോളം പൊളിവചനം ഇല്ലെന്നു സ്വപ്നം കണ്ട മാനവർ ചിലർ നെയ്യുന്ന പൊളിവചനത്തെ നിത്യസത്യങ്ങളായി വിശ്വസിച്ച്  തല്ലിത്തകരുന്നു.

താപസന്റെ നല്ല മുഖം അധിനിവേശം സാധ്യമാക്കിയ, എല്ലാം നൽകി ഒന്നുമില്ലാതായ ഒരു ഓർമ്മ കൂടി ഓണത്തിനുണ്ട്. അസുരനിഗ്രഹം ഇവിടെ തിന്മയുടെ നാശമല്ല, ശക്തിയുള്ളവന്റെ അസൂയയുടെ വക്രതയാണ് എടുത്തു പറയുന്നത്. എന്നിരുന്നാലും മാലോകരെല്ലാരും ഒന്ന് പോലെ കഴിയാനുള്ള ആഗ്രഹം ഹൃദയത്തിൽ സൂക്ഷിക്കുവാൻ ഓണം പ്രേരണയാകുന്നു. ചവിട്ടിത്താഴ്ത്തൽ, 'ഇന്നിന്റെ' ഒരു യാഥാർത്ഥ്യത്തെ സൂചിപ്പിക്കാൻ പിന്നീട് കൂട്ടി ചേർത്തതാവാം എങ്കിൽക്കൂടി, അത് ഒരു മിത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഓർമ്മിക്കപ്പെടുന്ന തിന്മ, അത് ആവർത്തിക്കരുതാത്തതാണെന്നു ഓര്മിപ്പിക്കാനാവണം.

ഒരു യഥാർത്ഥ വിളവെടുപ്പ് പശ്ചാത്തലം നമുക്ക് അന്യമായിരിക്കാം. പൂക്കളും കനികളും, എന്തിന്,
ഊണ് പോലും വാങ്ങേണ്ടതായി വരുന്നു. എന്നിരുന്നാലും വീട്ടുകാരോടൊത്തിരിക്കാനും, ചുറ്റുമുള്ളവരെ ഒന്ന് കാണാനുമൊക്കെ ഓണക്കാലം ഒരു പ്രചോദനമാണ്. നന്മകൾ ആഗ്രഹിക്കാനും ഉള്ളിൽ നന്മകൾ വിളയിക്കാനും  ഒരു വിളവെടുപ്പുകാലം.
നിലമൊരുക്കിയതിന്റെയും വിത്തെറിഞ്ഞതിന്റെയും ഓർമ്മകൾ വിളവെടുപ്പിൽ അന്തർലീനമായ യാഥാർത്ഥ്യമാണ്. അവയിൽ ത്യാഗങ്ങളുണ്ട്, വേദനയുണ്ട്, മരണവുമുണ്ട്. നിലമൊരുക്കിയതുമുതൽ വേദനകളിലൂടെ കടന്നുപോകുന്ന സമയത്തെല്ലാം കാത്ത പ്രത്യാശയുടെ പുഞ്ചിരിക്കുന്ന മുഖമാണ് വിളവെടുപ്പ്.
അപ്പമെടുക്കുമ്പോഴെല്ലാം അത് നമ്മിൽ കൃതജ്ഞത നിറയ്ക്കണം, വാഴ്ത്തപ്പെടുകയും വേണം.

-------------------------
} ഐതിഹ്യങ്ങളിലെ സന്ദേശങ്ങളാണ് പ്രധാനം. സന്ദേശം കാണപ്പെടാൻ കഴിയാതെ പോകുമ്പോഴാണ്, പ്രതീകങ്ങളാകേണ്ടവ വിഗ്രഹവൽക്കരിക്കപ്പെടുന്നത്, സ്വീകാര്യതയിലും തിരസ്കരണത്തിലും.

} യഹൂദരുടെ തിരുനാളുകൾ എല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ട കാർഷിക ഉത്സവങ്ങളായിരുന്നു. ഭക്ഷിച്ചും കുടിച്ചും ആനന്ദിച്ചു നൃത്തം ചെയ്തും കൃതജ്ഞത അർപ്പിക്കുന്ന സമയം. യഹൂദർ യഹൂദരാകുന്നതിനും മുമ്പേ ആ ആഘോഷങ്ങളുണ്ടായിരുന്നു.

} യഹൂദ ക്രിസ്ത്യൻ പാരമ്പര്യങ്ങളിലുള്ള ദൈവം-പിശാച് ഘടന അല്ല ദേവ-അസുര സങ്കല്പത്തിലുള്ളത്. മധ്യപൂർവ്വേഷ്യയിൽ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തെ അതിന്റെ കാലക്രമത്തിൽ വായിച്ചെടുക്കാൻ പോലും പരിശ്രമിക്കാതെ അതിലെ പ്രതീകങ്ങൾക്ക് സ്വയം തീരുമാനിക്കുന്ന അർത്ഥങ്ങൾ മറ്റൊരിടത്തെ സമാനമെന്നു കരുതപ്പെടുന്ന പ്രതീകങ്ങൾക്കു ചാർത്തിക്കൊടുക്കുന്നത് അനുചിതമാണ്. പാതാളവും നരകവും ഒരേ സങ്കല്പങ്ങളല്ല. ഭാരതത്തിന്റെ പ്രപഞ്ചവീക്ഷണം തന്നെ വേറെയാണ്. 

} ദേവകളെ മാറ്റി നിർത്തിക്കൊണ്ട് അഹുര (the mighty one) യെ ഒരേയൊരു ദൈവമായി കണ്ടത് സൊരാഷ്ട്രർ ആണ്. അത് അംഗീകരിക്കാതിരുന്നവർ അഹുരയെ തിന്മ ആയി കാണുകയും, ഹ ഉച്ചാരണത്തിനു പകരം സ ശബ്ദം ഇടം പിടിക്കുകയും ചെയ്തെന്നു ഒരു അഭിപ്രായമുണ്ട്.

കറുത്തവും കുറിയവരും മലയരും രാക്ഷസർ, കാട്ടാളർ, ചണ്ഡാളർ എന്നിവരും അധഃകൃതരായി അസുരായി, തിന്മ പ്രവർത്തിക്കുന്നവരായി. 

സെപ്റ്റംബർ 06, 2019

കടന്നുപോകലും സന്യാസവും

കാലവുമായി സംവദിക്കുവാൻ കഴിയേണ്ടത് സന്യാസത്തിന്റെ വലിയൊരു വെല്ലുവിളിയാണ്. ഓരോ (സന്യസ്ത)സഭാസ്ഥാപകരും അത്തരത്തിൽ പ്രചോദിതരായതുകൊണ്ടാണ് ഓരോ സന്യാസസമൂഹത്തിനും പ്രത്യേക കാരിസം ഉള്ളത്. ആരംഭത്തിലുള്ള ആ പ്രചോദനം (സ്ഥാപകന്റെ സമീപന ശൈലി) പുതിയ സാഹചര്യങ്ങളിൽ പ്രാവർത്തികമാക്കാൻ കഴിയപ്പെടാതെ പോകുന്നതിന്റെ വലിയ പിരിമുറുക്കം എല്ലാ സന്യാസസഭകൾക്കും തന്നെയുണ്ട്. പരിശീലന കാലഘട്ടവും പിന്നീടുള്ള പ്രവർത്തന മേഖലകളും കാരിസവും സഭയും നിലനിർത്തേണ്ടതിനുള്ള പ്രയത്നങ്ങളായി മാറുമ്പോഴാണ് 'സിസ്റ്റങ്ങൾ' പിടിമുറുക്കുന്നത്. അവിടെ neo-traditionalism, convert neurosis തുടങ്ങിയ പ്രവണതകളും ഇടം പിടിച്ചേക്കാം.അവയെ പഴമയിലെ വിശുദ്ധപാരമ്പര്യങ്ങളോടുള്ള വിശ്വസ്തതയായി തെറ്റിദ്ധരിക്കുവാനുള്ള എല്ലാ സാധ്യതയുമുണ്ട്. ചില ആധുനിക സ്ഥാപകർ അവയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

'കടന്നുപോകൽ' സന്യാസസമൂഹത്തിന് നവീനത മാത്രമല്ല ലാവണ്യവും പകർന്നു നൽകും. കടന്നുപോകൽ പ്രക്രിയ അനുവദിക്കാൻ കൃപ ആവശ്യമാണ്. അപ്പോഴേ ഓരോ സന്യാസി/നിയിലും സന്യാസസമൂഹത്തിലും ക്രിസ്തുരൂപീകരണം ലക്ഷ്യമാവുകയുള്ളു. സന്യസ്തരുടെ ശുശ്രൂഷകളിൽ ചൈതന്യമില്ല എന്ന് സമൂഹത്തിനു തോന്നുന്നു എങ്കിൽ ഒരുപക്ഷെ ജീവിതങ്ങൾ സമർപ്പിക്കപ്പെട്ടത് കാരിസങ്ങൾക്കും സിസ്റ്റങ്ങൾക്കും വേണ്ടി ആയിരുന്നിരിക്കാം.

തിരിച്ചറിയപ്പെടാതിരുന്ന ക്രിസ്തുവിനെ ശിഷ്യർ പതിയെ തിരിച്ചറിയുന്നുണ്ട്. ഓരോ കാലത്തിനും ഈ തിരിച്ചറിവിന്റെ വിളിയുണ്ട്. ആധുനികകാലത്തിന്റെ സങ്കീർണതകളിൽ വ്യക്തമായ ഉത്തരങ്ങൾ ഇന്നില്ല.അവിടെയും ക്രിസ്തുവുണ്ട് എന്ന ബോധ്യം കടന്നുപോകലിന് നമുക്ക് കരുത്ത് നൽകും. കടന്നുപോകലും സന്യാസവും
----------------------------
സമർപ്പിതരായവരെ ദൃഢപ്പെടുത്തുവാനോ, ചൂണ്ടിക്കാണിക്കപ്പെടുന്ന കുറവുകളെക്കുറിച്ച് വേണ്ടവിധം വിശദീകരിക്കുവാനോ പ്രതിരോധശൈലി ഉപകാരപ്പെടുന്നില്ല. പകരം മുമ്പോട്ടുള്ള സഹോദര-സൗഹൃദ സംഭാഷണ സാധ്യതകൾക്ക് പ്രതിരോധവും ആക്രമണവും തടസ്സമാവുന്നുമുണ്ട്.

ജീവിതശൈലിയിലും പരിശീലനത്തിലും ഭരണസംവിധാനങ്ങളിലും ആത്മവിചിന്തനത്തിന്റെ ആവശ്യമുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. വിളിയെയും അതിന്റെ മൂല്യങ്ങളെയും സമർപ്പിത രംഗങ്ങളിൽ ആന്തരികമായും, സമൂഹത്തോടുള്ള ബന്ധങ്ങളിലും സമഗ്രതയോടെ വേണ്ടവിധം ഉൾച്ചേർക്കുന്നത് സംബന്ധിച്ച് ഇന്ന് നമുക്ക് വ്യക്തത കുറവാണ്. അത് ഒരു പ്രശ്നമല്ല വെല്ലുവിളിയാണ്. കാരണം സമൂഹത്തിലും സാംസ്കാരികപശ്ചാത്തലത്തിലും ഇന്ന് ഒരുപാട് സങ്കീർണ്ണത ഉൾച്ചേർന്നിട്ടുണ്ട്. സ്ഥാപനങ്ങളിലെ 'ശുശ്രൂഷകളിൽ' ഏറിവരുന്ന പിരിമുറുക്കങ്ങളും, ചിലപ്പോഴെങ്കിലും ആവശ്യമായ കാര്യക്ഷമതയില്ലാതിരിക്കുന്നതും, അത്തരം സംഘർഷങ്ങളെയും മടുപ്പിനെയും പരിഹരിക്കുവാൻ കഴിയുന്നവിധമുള്ള സന്യാസസമൂഹങ്ങളുടെ അപര്യാപ്തതയും വ്യക്തിപരവും ആത്മീയവുമായ ജീവിതസംതൃപ്തിയെ ശുഷ്കമാക്കുന്നുണ്ട്.

'ആൾ ഈസ് വെൽ' അല്ല സത്യാവസ്ഥ എങ്കിൽ എളിമയോടും വേണ്ട ധൈര്യത്തോടും കൂടെ ഉള്ളിലേക്ക് നോക്കാൻ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? അതിനു നല്കേണ്ടിവരുന്ന വിലയെ ഭയക്കുന്നതുകൊണ്ടാവാം. അധികാരം, ശീലിച്ചുപോന്ന ആചാരക്രമങ്ങൾ, സ്ഥാപനങ്ങളുടെയും സ്ഥാപിതസംവിധാനങ്ങളുടെയും ആനുകാലിക പ്രസക്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ തുടങ്ങിയവ ആത്മാർത്ഥമായി പരിശോധിക്കപ്പെടുന്നുണ്ടെങ്കിൽ വിലയേറിയ അർപ്പണം അതിനാവശ്യമാണ്. കാലത്തിനു അടയാളമായി സമർപ്പിതജീവിതം നല്കപ്പെടണമെങ്കിൽ ഈ കടന്നുപോകൽ അനിവാര്യമാണ്.

അതിതീവ്ര പാരമ്പര്യ പ്രവണത കുറേപ്പേരെ സമർപ്പിതജീവിതത്തിന്റെ സംവിധാനക്രമങ്ങളിലേക്കു ആകർഷിച്ചേക്കാം, നിലനിർത്തപ്പെടണമെന്ന് കരുതപ്പെടുന്ന ആചാരങ്ങളെയും പ്രതീകങ്ങളെയും കുറേക്കാലത്തേക്കുകൂടി നിലനിർത്താനുമായേക്കാം. ഇവ നിലനിർത്തപ്പെട്ടു പോകുവാനായിട്ടല്ല സമർപ്പിതജീവിതം. നിമിതമായ ചട്ടക്കൂടിനുള്ളിൽ സംവിധാനങ്ങൾ സംരക്ഷിക്കപ്പെട്ടേക്കാം. സമർപ്പിതജീവിതത്തിൽ കാണപ്പെടുന്ന വിശ്വാസജീവിതം മാതൃകയാക്കപ്പെടാവുന്ന ജീവിതക്രമമായി വിശ്വാസികൾക്ക് ലഭിക്കുന്നില്ലെങ്കിൽ, ധൈര്യം പകരുന്ന അടയാളമായി മാറുന്നില്ലെങ്കിൽ സമർപ്പിതജീവിതം പറയ്ക്കു കീഴിൽ വയ്ക്കപ്പെട്ട ദീപം പോലെയാണ്.

ഗൂഢോദ്ദേശ്യത്തോടെ, കുറവുകളെ പൊലിപ്പിച്ചുകാട്ടുന്നവരുണ്ടായേക്കാം. എന്നാലും എല്ലാ എതിർപ്പുകളും അപസ്വരങ്ങളും ശത്രുതയിൽ നിന്നല്ല. സമർപ്പിതജീവിതത്തിലെ, പ്രതീകങ്ങൾക്കും ആചാരങ്ങൾക്കുമുള്ള ലക്ഷ്യങ്ങൾക്ക് വൈരൂപ്യം വന്നുപോയിട്ടുണ്ടെങ്കിൽ അവയിലേക്കുള്ള സൂചകങ്ങളാണവ.അവ നിക്ഷിപ്തമായിരിക്കുന്ന അധികാരവും സ്ഥാനവുമാകാം, സമർപ്പിതജീവിതം നൽകുന്ന വിശുദ്ധസങ്കല്പത്തിന്റെ ആദരവാകാം, സന്യസ്തവസ്ത്രമാകാം, സ്ഥാപിതക്രമങ്ങളാകാം, ശുശ്രൂഷാശൈലികളാവാം.

കൃപാസ്പർശം ഉണ്ടാവേണ്ടിയിരുന്ന ഈ പ്രതീകങ്ങളിൽ, ഒരുപക്ഷേ, കാരുണ്യരഹിതമായ സമീപനങ്ങളാവാം സമൂഹം കണ്ടത്. കനിവ് കാട്ടിയ, മനുഷ്യത്വത്തോടെ സമീപിച്ച സമർപ്പിതരെ അവരുടെ ബലഹീനതകളിൽ പോലും ഹൃദയത്തിൽ സ്വീകരിക്കുവാൻ തയ്യാറാവുന്നവരാണവർ. കാർക്കശ്യവും ധാർഷ്ട്യവുമാണ് ഹൃദയരഹിതമായതുകൊണ്ട് അവരെ വേദനിപ്പിക്കുന്നത്. സമർപ്പിതരിലും സമർപ്പിതരുടെ സ്ഥാപനങ്ങളിലും ക്രിസ്തുവില്ല എന്ന് തോന്നിത്തുടങ്ങുന്നത് അപ്പോഴാണ്.

വിശുദ്ധസങ്കല്പത്തിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ഈ സമീപനങ്ങൾ ഉണ്ടാവുമ്പോൾ, ഈ കാലത്തിന്റെ സംഘർഷങ്ങൾക്കും സങ്കീർണ്ണതകളിലൂടെയും കടന്നുപോകുന്നവർക്ക് അത് വിരുദ്ധമായ അടയാളമാണ്. പരുഷമായ സമീപനങ്ങൾ കൂർത്തനഖങ്ങളായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രതിഷേധത്തിന്റെ പരിച ആ മുറിവുകൾക്ക് സാന്ത്വനം പകരില്ല. പൗരോഹിത്യവും സന്യാസവും, സ്വന്തം രക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളല്ല. അത് സഭയുടെ പരിപോഷണത്തിനു വേണ്ടിയുള്ള ജീവിതശൈലിയും അടയാളവുമാണ്.

സെപ്റ്റംബർ 02, 2019

തളരുന്നവർക്ക് സുവിശേഷം

തളർന്നു പോയവർക്ക് നല്ല വാർത്ത എന്താണ്?
എന്ത് സ്വാതന്ത്ര്യപ്രഖ്യാപനമാണ് അടിച്ചമർത്തപ്പെട്ടവരെ തുറന്നു വിടുന്നത്?

തളർന്നു പോയവരേയും, അടിച്ചമർത്തപ്പെട്ടവരേയും തഴഞ്ഞുകളയുക എന്നതാണ് സാമാന്യപ്രവണത
അല്ലെങ്കിൽ അവരെ ഉപയോഗിക്കുക എന്നതും.

അവരിൽ വലിയ നന്മ ഉണ്ടെന്നതാണ് നല്ല അറിവ്
ആ അറിവാണ് അവർക്കു നല്ല വാർത്തയാവേണ്ടത്.
മറ്റെന്താണ് സുവിശേഷം?

നന്മയറിഞ്ഞാൽ തളർന്നു പോയവർ ശപിക്കില്ല
അടിച്ചമർത്തപ്പെട്ടവർ പക തീർക്കാൻ തക്കം നോക്കുകയുമില്ല.


സെപ്റ്റംബർ 01, 2019

പ്രപഞ്ചവിരുന്നിലെ സമന്മാർ

മനുഷ്യർ മനുഷ്യരായിരുന്നെങ്കിൽ തുല്യരായിരുന്ന് പ്രപഞ്ചത്തിന്റെ കനിവുകളുടെ വിരുന്നുണ്ണാമായിരുന്നു. അവിടെ പിൻനിരക്കാരും മുൻനിരക്കാരും ഉണ്ടാകുമായിരുന്നില്ല.

മുപ്പത്തിമൂന്നു വർഷത്തേക്ക് ഒതുക്കി നിർത്താവുന്നതല്ല ക്രിസ്തുരഹസ്യം.
ആദിമുതലുള്ള രൂപാന്തരങ്ങളിൽ ആ വചനമുണ്ട്, ആ വചനം വിളമ്പുന്ന വിരുന്നും.
കണ്ണ് തുറന്നിരുന്നെങ്കിൽ, കാതു തുറന്നിരുന്നെങ്കിൽ നമുക്ക് മനുഷ്യരാകാമായിരുന്നു.

ആയിത്തീരാൻ ശ്രമിച്ചത് അതിമാനുഷരാകാനായിരുന്നു.

മനുഷ്യരാകാനുള്ള ആത്മാർത്ഥപീഢകളിൽ വചനരഹസ്യം നമ്മിലും അവതീർണ്ണമാകും.
ജീവവൃക്ഷത്തിന്റെ പൂർണതയിലേക്ക് ഓരോരുത്തരും വളരുകയും ചെയ്യും.

ഓഗസ്റ്റ് 31, 2019

വെളിപ്പെടാത്ത ദൈവരാജ്യരഹസ്യം

ഓരോരുത്തരിലും നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ദൈവരാജ്യരഹസ്യം എങ്ങനെയെങ്കിലും മറയ്ക്കപ്പെട്ടുപോയിട്ടുണ്ടെങ്കിൽ അത് കാടുമൂടിപ്പോകുവാനും നിന്നിരുന്ന സ്ഥലം പോലും അജ്ഞാതമാകുവാനും അതു മതി. പൊട്ടിമുളക്കുവാനും, ഒളിച്ചിരിക്കാതെ, ഒളിച്ചുവെക്കാതെ വെളിപ്പെടുവാനും വേണ്ട ഒരു പരിസ്ഥിതിയും അതിനു വേണം. അതിന്റെ അഭാവം എത്രയോ ദൈവരാജ്യസാധ്യതകളെ ഇല്ലാതാക്കിയിട്ടുണ്ടാവാം.

നീതിയും സമാധാനവും ആനന്ദവും -- മറച്ചുവയ്ക്കുകയും കുഴിച്ചിടപ്പെടുകയും ചെയ്യുന്ന ആന്തരിക രഹസ്യം.

അവിടെ മാനസാന്തരവും പശ്ചാത്താപവും ആവശ്യമായിരിക്കുന്നത് കുഴിച്ചിടുന്ന ഭീരുവിനു മാത്രമല്ല, അയാളിലെ ദൈവരാജ്യരഹസ്യത്തെ ഞെരുക്കിക്കളയുന്ന, മരവിപ്പിക്കുന്ന, എരിയിച്ചു കളയുന്ന സംവിധാനങ്ങൾക്കുകൂടിയാണ്.  

ഓഗസ്റ്റ് 30, 2019

ആനന്ദതൈലം

സുവിശേഷത്തിലെ മണ്ടികൾ  മണ്ടരായതു കൊണ്ടല്ല എണ്ണ വാങ്ങാൻ പോകേണ്ടി വന്നത്. എണ്ണ വാങ്ങിക്കാൻ പലയിടങ്ങളിൽ ഓടി നടക്കുക എന്നത് അവർക്ക്  ഒരു ശീലമായി മാറിയിരുന്നു.

കരുതിയിരുന്നവർ വചനം ഹൃദയത്തിൽ ഉൾകൊണ്ടവരാണ്. അത്‌ ജീവന്റെ നീർച്ചാലായി ആവർക്കുള്ളിൽ ഒഴുകിത്തുടങ്ങിയിട്ടുണ്ട്. കാത്തിരിക്കാനുള്ള പ്രത്യാശ അവർക്കുണ്ട്. പല കച്ചവടകേന്ദ്രങ്ങളിൽ തിരഞ്ഞു നടക്കേണ്ട വ്യഗ്രത അവർക്കില്ല. എളിമകളിൽ അവർ ദൈവ കീർത്തനം കേൾക്കുന്നു. നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു, അതുകൊണ്ട് ആനന്ദത്തിന്റെ തൈലം അവർക്കുള്ളിലുണ്ട്. 

ആനന്ദത്തിന്റെ തൈലം, ഉള്ളിൽ നിറയുന്ന പ്രത്യാശ -- വചനത്തിന്റെ മാംസരൂപീകരണത്തിൽ ക്രിസ്തുശിഷ്യരിൽ ആർദ്രത നൽകേണ്ട അരുവികളാണവ. 

ഓഗസ്റ്റ് 28, 2019

മുഖകാന്തി

ആത്മാർത്ഥമായി ആത്മപരിശോധന ചെയ്യാൻ പക്വതയുടെ ഒരു അളവ് അനിവാര്യമാണ്. അപക്വതയിൽ അരക്ഷിതാവസ്‌ഥതക്ക് ഇടം ഏറെയാണ്. സ്വന്തം മുഖം നോക്കണമെങ്കിലും നമുക്ക് ധൈര്യം വേണമല്ലോ, അഴുക്കുണ്ടെങ്കിൽ കഴുകിക്കളയാൻ തികഞ്ഞ ആത്മാർത്ഥതയും. 
എങ്കിലും എളുപ്പമുള്ള മാർഗമാണ് മുഖംമൂടി. പുറത്തെടുത്തുവച്ച് അലങ്കാരങ്ങൾ നല്കാമെന്നതാണ് അതിന്റെ മേന്മ. യഥാർത്ഥമുഖകാന്തി ഉള്ളിൽനിന്ന് വരണം.

ഓഗസ്റ്റ് 23, 2019

ഒന്നാം ദിവസം അവനെ ഉയിർപ്പിക്കാം

യേശു തന്റെ ശിഷ്യരെ അടുത്ത് വിളിച്ച് ഇപ്രകാരം പറഞ്ഞു: ".... ഞാൻ വധിക്കപ്പെടും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കും." ഇപ്പോഴേ ഞാൻ ഇത് നിങ്ങളോടു പറഞ്ഞത് ഒന്നാം ദിവസവും, രണ്ടാം ദിവസവും നിങ്ങൾ എന്നെ ഉയിർപ്പിക്കാൻ ശ്രമിക്കരുത് എന്ന് പറയാനാണ്.

ഉയിർപ്പിന്റെ ദിവസത്തിന് വേണ്ടി കാത്തിരിക്കാൻ മനുഷ്യപുത്രനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കുന്ന ആന്തരികശക്തി നിങ്ങളിലും പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.

നിങ്ങൾ ലോകത്തിലെങ്ങും പോയി ജീവിതസാക്ഷ്യങ്ങളിൽ ഞാൻ അറിയിച്ച സുവിശേഷം ജീവിക്കുവിൻ. അവരും എന്റെ ശരീരത്തിന്റെ ഭാഗമാകും, ആ പ്രവൃത്തി എന്റേതാണ്.

ദൈവരാജ്യ നിർമാണവും സംരക്ഷണവും ദൈവത്തിന്റെ പ്രവൃത്തിയാണ്.

________________ 
വലിയൊരു കല്ലുരുട്ടി വച്ചതിനു ശേഷം അവർ മടങ്ങിപ്പോയി.

അത്താഴം കഴിഞ്ഞ് എല്ലാ ഗ്രൂപ്പുകളിലേക്കും അവർ മെസ്സേജ് അയച്ചു.
പാതിരാ കഴിഞ്ഞപ്പോൾ കാഹളവും ആർപ്പുവിളികളുമായി അവർ വന്നു. പീലാത്തോസിനേയും കയ്യപ്പാസിനെയും തീർച്ചയായും കൂടെക്കൂട്ടണം. കല്ലറക്കു ചുറ്റും ആഞ്ഞു ചവിട്ടി പല തവണ പ്രദക്ഷിണം വച്ചു. കല്ലറ ഇളകി, വഞ്ചികൾ ഉലഞ്ഞു, തളിർത്ത കടുകുമണിച്ചെടി ഒടിഞ്ഞു വീണു, വയലിലെ ലില്ലികൾ കത്തിയമർന്നു. അങ്ങനെ അവർ ക്രിസ്തുവിനെ ഉയിർപ്പിച്ചു. ജീവൻ കുറഞ്ഞപ്പോഴൊക്കെ വീണ്ടും കൂട്ടം കൂടിയും കാഹളമൂതിയും അവർ ഉണർവ് നൽകി.

കൂട്ടത്തിനിടയിലൂടെ നടുവിലേക്ക് വന്ന് ക്രിസ്തു ചോദിച്ചു, മത്തായി, പത്രോസ്, തോമാ നിങ്ങൾ ഉയിർപ്പിക്കുന്നത് ഏതു ക്രിസ്തുവിനെയാണ്? "എന്നിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും." അവർ അവനെ കല്ലറയിലടച്ചു. പീലാത്തോസ് സാനിറ്റൈസർ കൈയിലെടുത്തു പറഞ്ഞു: "എനിക്ക് പങ്കില്ല." കയ്യപ്പാസും പറഞ്ഞു: "നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കിക്കൊള്ളുക."

അവർ പറഞ്ഞു: "ഈ ഭാരം ഞങ്ങളുടെ തലമുറകൾ വഹിച്ചുകൊള്ളും."

ഓഗസ്റ്റ് 22, 2019

ഈ കഥകളെ നീ അപ്പമാക്കുക

പ്രതിരോധം അതിജീവനത്തിനുള്ള കരുത്ത് നല്കുന്നില്ലെങ്കിൽ അത് സ്വയം തളർത്തുന്ന പ്രക്രിയയാണ്.
ചിലരുടെയെങ്കിലും ജീവിതലക്ഷ്യം തന്നെ പിശാചുപ്രതിരോധം ആയി മാറിയിട്ടുണ്ട്. എവിടെ നോക്കിയാലും അവർക്ക് കാണാനാവുന്നത് പിശാചിന്റെ സാന്നിധ്യമാണ്, പിശാചിന്റെ പ്രവൃത്തികളും. പ്രതിരോധം എന്നതാണ് ഉദ്ദേശ്യം എങ്കിലും, പിശാച് സംബന്ധമായ കാര്യങ്ങളാണ് ഏറ്റവും താല്പര്യം അർഹിക്കുന്നതായി അവർക്കു കാണപ്പെടുന്നത്. ഒന്നാം സ്ഥാനം നൽകപ്പെടുന്നത് ഈ പ്രതിരോധത്തിനാണ് എന്നർത്ഥം.
ദൈവകൃപയാൽ ശക്തിപ്പെടുന്ന വ്യക്തികളും സമൂഹങ്ങളുമാണ് നമുക്കാവശ്യം. അതിനു വേണ്ടിയുള്ള പ്രയത്നങ്ങളാണ് ആത്മാർത്ഥതയോടെ വിഭാവനം ചെയ്യുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത്. നമ്മുടെ തന്നെ ഉൾബോധ്യങ്ങളിലും വിശ്വാസസങ്കല്പങ്ങളിലും വന്നിട്ടുള്ള തകരാറുകൾ മൂല്യങ്ങളെയും തിരിച്ചറിവുകളെയും പ്രവൃത്തികളെയും അനാരോഗ്യപരമായി സ്വാധീനിക്കുന്നത് നമുക്ക് കണ്ടെത്തിയേ തീരൂ. അത്തരം അവസ്ഥകളിൽ ദൈവജീവൻ വന്നു നിറയാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയെന്നതും ഇന്ന് ഒരു വിശ്വാസിസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
നേതൃത്വം സമൂഹത്തെ കഥകൾ കൊണ്ട് തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കിൽ, അതിജീവനത്തിനാവശ്യമായ യഥാർത്ഥ ആഹാരം കണ്ടെത്തേണ്ടത് സമൂഹത്തിന്റെ തന്നെ ആവശ്യമാണ്. 

ഓഗസ്റ്റ് 20, 2019

Anti-gospel

ആവശ്യമെങ്കിൽ വെറുപ്പും, പ്രതികാരവും, പകയുമെല്ലാം പവിത്രമായ പുണ്യങ്ങളാക്കാം. സൗകര്യപൂർവം മാറ്റിയെഴുതാവുന്ന സിദ്ധാന്തങ്ങളായി വിശ്വാസം മാറുമ്പോൾ പുതിയ സുവിശേഷങ്ങളുണ്ടാകും. അപരൻ തനിക്കു ശാപവും ശത്രുവുമാകുമ്പോൾ അത്തരം സുവിശേഷം സ്വന്തം വിശുദ്ധമുഖം ശോഭയിൽ നിലനിർത്താൻ ആവശ്യമാണ്. ക്രിസ്തുവിന്റെ മനോഭാവമില്ലാത്ത ഒരു ആദര്ശത്തിലും സുവിശേഷ മൂല്യമില്ല. 

മനുഷ്യരായി ഒരുമിച്ചു നടക്കാൻ തടസ്സമുണ്ടാക്കുന്ന വ്യവസ്ഥിതികളെയാണ് anti-gospel എന്ന് വിളിക്കേണ്ടത്.  സുവിശേഷം സകല മനുഷ്യർക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ വാർത്തയാണ്. അത് സ്വയം കുറ്റപ്പെടുത്താനും അപമാനിക്കുവാനുമുള്ള ഭീതിയുടെ വാർത്തയാവരുത്. മനുഷ്യത്വരഹിതമായ സമീപനങ്ങളെയും ചൂഷിതമനോഭാവങ്ങളെയുമാണ് തിന്മയെന്നു വിളിക്കേണ്ടത്. പാപമെന്നും അശുദ്ധിയെന്നുമൊക്കെ വിളിക്കപ്പെടുന്ന മറ്റെല്ലാം സാംസ്കാരികമായ അന്തരങ്ങളാണ്. ഒരു സമൂഹം സ്വയം പാലിച്ചുപോരുന്ന ജീവിതശൈലികളാണ് അവർക്ക് വിശുദ്ധചര്യകൾ. 'അവരുടെ' ജീവിതരീതികൾ വ്യത്യസ്തമാണെങ്കിൽ അത് തിന്മയുമാണ്.

ജന്മിത്ത സംവിധാനത്തിലെ കാലഹരണപ്പെട്ട സമ്പ്രദായങ്ങൾ, സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് ചോദ്യം ചെയ്യപ്പെടുകയോ അവഗണിക്കപ്പെട്ടു പോവുകയോ ചെയ്തിട്ടുണ്ട്. മതപാരമ്പര്യങ്ങളുടെ പുറംമോടി ഉപയോഗിച്ചുകൊണ്ട് നിലനിർത്തുവാൻ ശ്രമിക്കപ്പെടുന്നത് ജന്മിപ്രാമാണ്യത്തിന്റെ ചില ആഢ്യതകളാണ്. നിലനിർത്തപ്പെടണമെന്ന് ശഠിക്കപ്പെടുന്ന ഏതാനം മേൽക്കോയ്മാ മനോഭാവങ്ങളെയും അവ സാധ്യമാക്കുന്ന സമ്പ്രദായങ്ങളെയുമാണ് പാരമ്പര്യങ്ങളായി താലോലിച്ചുപോരുന്നത്. 

സ്വയം ഉയർത്തി നിർത്തുന്ന വ്യത്യസ്തതകളുടെ ആഢ്യതകളിൽ തികഞ്ഞ ഗർവ്വും അഹങ്കാരവുമുണ്ട്. അത്തരം നിലനില്പുകൾ സ്വന്തം നിലനില്പുകളാകുമ്പോൾ രൂപപ്പെടുന്ന പാരമ്പര്യങ്ങൾ ആർക്കുവേണ്ടിയാണ്? നന്മയിൽ ഒരുമിച്ചു നടക്കുന്നത് അസാധ്യമാക്കുന്നതാണ് സ്വാർത്ഥമായ ഇത്തരം അടയാളങ്ങൾ. അവയെ മതമെന്നും വിശ്വാസങ്ങളെന്നും വിളിക്കുന്നവർ ക്രിസ്തു എന്ന വ്യക്തിയെക്കുറിച്ച് പുനർചിന്തനം ചെയ്യേണ്ടത് അനിവാര്യമാണ്.

ഓഗസ്റ്റ് 15, 2019

ക്രിസ്തീയ പ്രത്യാശ

സ്വകാര്യമായ ഒരു ഭക്തിലോകത്തിരുന്നുകൊണ്ട് ക്രിസ്തീയപ്രത്യാശ പരിശീലിക്കുവാനാകില്ല. ദേവാലയത്തിനുള്ളിൽ പൂജ അർപ്പിച്ചു കൊണ്ടല്ല ക്രിസ്തു രക്ഷ സാധ്യമാക്കിയത്. പൊതുജനത്തിന് മുമ്പിൽ പ്രവാചകരായ ആരാധ്യപുരുഷരൊക്കെയും ഇത്തരം സ്വകാര്യലോകങ്ങൾ സൃഷ്ടിക്കുവാനാണ് പരോക്ഷമായി പ്രോത്സാഹനം നൽകുന്നത്. അങ്ങനെ യഥാർത്ഥത്തിലുള്ള സംഘർഷങ്ങളെ നിഷേധിക്കുകയും അവഗണിച്ചു കളയുകയും, എന്നാൽ ഭക്തിയെന്നു അവർ വിളിക്കാൻ പഠിച്ച പുകമറക്കുള്ളിൽ ആയിരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ് ഇന്ന് വിശ്വാസി സമൂഹം ഏറെയും.

മതാനുഷ്‌ഠാനങ്ങളിലും ഭക്തനിഷ്ഠകളിലും താത്പരരായിരിക്കുകയും എന്നാൽ ആത്മീയവും വൈകാരികവും സാമൂഹികവുമായ സംഘർഷങ്ങൾക്കിടയിൽ പകച്ചു പോവുകയും ചെയ്യുന്ന സ്ഥിതിവിശേഷം ആശങ്കാജനകമാണ്. ആദർശവും ആചരണവുമായി ചുരുങ്ങുന്നതിനു പകരം ആന്തരികചൈതന്യമായി ക്രിസ്തു ഉണ്ടാവണം. പൂജിക്കപ്പെടുന്ന ക്രിസ്തുവും സ്നേഹിക്കപ്പെടുകയും ജീവിക്കപ്പെടുകയും ചെയ്യുന്ന ക്രിസ്തുവും തമ്മിലുള്ള അന്തരമാണത്. സംഘർഷങ്ങളെ നേരായവിധം ഗ്രഹിക്കുവാനും സംവദിക്കുവാനും നമുക്ക് കഴിയണം. എളുപ്പം ലഭിക്കാവുന്ന പ്രതീകാത്മകമായ ആത്മീയസങ്കല്പങ്ങൾ ഇത്തരം തിരിച്ചറിവുകൾക്ക് ഇടം നൽകുന്നില്ല. വൈരുദ്ധ്യങ്ങളും വെല്ലുവിളികളും നിഷേധിക്കപ്പെടുവാനും അവഗണിക്കപ്പെടുവാനും ഉള്ളവയല്ല. ക്രിസ്താനുകരണത്തിൽ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കേണ്ട കുരിശുകളാണവ. അവിടെയേ നമുക്ക് പ്രത്യാശ കണ്ടെത്തുവാനാകൂ, പ്രത്യാശ കാണിച്ചു കൊടുക്കുവാനാകൂ.

പൊള്ളയായ ഭക്തി യാഥാർത്ഥ്യങ്ങളെ നിഷേധിക്കുന്നു, യഥാർത്ഥ ഭക്തി നേരിനെ തിരിച്ചറിയുകയും മനോഭാവങ്ങളിലും പ്രതിക്രിയകളിലും വേണ്ട മാറ്റം വരുത്താനുതകും വിധം ആചാരങ്ങളെ രൂപീകരിക്കുകയും ചെയ്യും. യഥാർത്ഥ ഭക്തി ആ മാറ്റങ്ങളിൽ ഭയപ്പെടുന്നില്ല. ദൈവപ്രീതി ആഗ്രഹിക്കുന്നതിനേക്കാൾ, വ്യക്തിയിലും സമൂഹത്തിലും ക്രിസ്തു രൂപീകരണം സാധ്യമാകുന്നുണ്ടോ എന്നതാണ് ധ്യാനിക്കേണ്ട വസ്തുത. ചെയ്യപ്പേടേണ്ട ഭക്തക്രിയകൾക്കിടയിൽ പലരും അവരുടെ നിസ്സഹായതകളിൽ രൂപപ്പെടുത്തുന്നത് വ്യഗ്രതയാണ്. ഫലം ക്രിസ്തു സാന്നിധ്യത്തിന്റെ അഭാവവും. ഉൾപ്രേരകങ്ങളായി വർത്തിച്ചുകൊണ്ട് ഓരോരുത്തരിലും ക്രിസ്തുരൂപമെടുക്കേണ്ടതാണ് ഓരോ വചനസാരവും. പകരം, വചനത്തെ ആവർത്തിക്കപ്പെടേണ്ട മന്ത്രവാക്യങ്ങളായി ഉപയോഗിക്കുമ്പോൾ അവയിലെ യഥാർത്ഥ ക്രിസ്തുസാന്നിധ്യത്തെ ശുഷ്കമാക്കുകയാണ് ചെയ്യുന്നത്.

ഭക്തിയുടെ നിറവുള്ള ലോകം നിർമ്മിച്ചെടുക്കാൻ എളുപ്പമാണ്, ആന്തരികത അവിടെ കാര്യമാകുന്നില്ല. എന്നാൽ ഭക്തിയുള്ള ഹൃദയത്തിന് കപടതകൾ അവതരിപ്പിക്കാനാവില്ല. കുരിശുകളുണ്ടെങ്കിലും അവിടെ പ്രത്യാശയുണ്ട്, കാരണം ഹൃദയം ക്രിസ്തുവിനെ കണ്ടു കഴിഞ്ഞു. ഭക്തി ആ ബന്ധത്തിന്റെ പ്രത്യാശയുടെ പ്രതിഫലനമാകണം.

ജൂലൈ 15, 2019

ജീവിക്കേണ്ട ദേവാലയം

ശില്പചാതുര്യം കണ്ട അനുഭൂതിയിൽ ഒരു നിമിഷം മറന്നു പോയവനോട് ക്രിസ്തു പറഞ്ഞു: "ഇവ കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർക്കപ്പെടുന്ന സമയം വരുന്നു." കെട്ടിയുയർത്തിയതും പരിപാലിക്കപ്പെട്ടുകൊണ്ടിരുന്നതുമായ  ദേവാലയ പ്രൗഢിയെക്കുറിച്ച് ക്രിസ്തുവിനുണ്ടായിരുന്ന പരാമർശം ഇത്രമാത്രമാണ്.

തകർക്കപ്പെട്ടാലും പുനരുദ്ധരിക്കും എന്ന് ക്രിസ്തു തീർത്തുപറഞ്ഞത് തന്റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചാണ്. നമ്മളൊക്കെയും അംഗങ്ങളായിരിക്കുന്ന ഈ ക്രിസ്‌തുശരീരത്തെ കാര്യമായെടുക്കാതെ ഒരു ആരാധനക്കും ആഘോഷങ്ങൾക്കും പ്രസക്തിയില്ല. ഇന്ന് സഭാസമൂഹത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനെ അറിഞ്ഞുകൊണ്ടേ 'ക്രിസ്തുവിലൂടെ, ക്രിസ്തുവിനോടുകൂടെ, ക്രിസ്തുവിൽത്തന്നെ' നമ്മുടെ അർപ്പണങ്ങളും ജീവിതപ്രവൃത്തികളും നമുക്ക് നല്കാനാകൂ. അവിടെ ആർക്കും മേൽക്കോയ്മ അവകാശപ്പെടാനാവില്ല. സകലരും ഉൾച്ചേരുന്ന ക്രിസ്‌തുശരീരമായേ സഭയുടെ കൗദാശികമാനത്തെയും വേണ്ടവിധം അറിയാനാകൂ. അവിടെ ക്രിസ്തുവിലായിരിക്കുന്ന നമ്മളോരോരുത്തരും കൃപ സ്വീകരിക്കുകയും, ജീവിക്കുകയും, പരസ്പരം പകർന്നുനൽകുകയും ചെയ്യുന്നുണ്ട്. സഭാസംവിധാനങ്ങളും, കൂദാശകളും ഈ പ്രക്രിയയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളാണ്.

ദൈവത്തിനും മനുഷ്യർക്കും ഇടയ്ക്കു നിന്ന് കൃപകൾ വിതരണം ചെയ്യുന്ന മധ്യവർത്തിയല്ല സഭ. അവിടെ അത് നമുക്ക് പുറമെയുള്ള യാഥാർത്ഥ്യമായി മാറുകയാണ്. അവിടെയാണ് മേല്കോയ്മയുടെയും, കീഴ്‌പെടലുകളുടെയും തന്നിഷ്ടങ്ങളുടെയും ഭാഷകൾക്ക് അർത്ഥം ലഭിക്കുന്നത്. അത്തരം ദേവാലയഗോപുരങ്ങൾ കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർക്കപ്പെടുക തന്നെ വേണം. 

ജൂലൈ 11, 2019

വിശ്വാസം-ബുദ്ധി പ്രകൃതി-കൃപ

പ്രകൃതിയുമായുള്ള സമഗ്രമായ ബന്ധം കൃപാവസ്ഥയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നതാണ് സത്യം. ചരിത്രപരമായ പശ്ചാത്തലങ്ങളിൽ പ്രകൃതി അകറ്റി നിർത്തപ്പെടേണ്ടതും വെറുക്കപ്പെടേണ്ടതുമാണെന്ന ധാരണ മധ്യയുഗത്തിൽ വളർന്നു വന്നു. അതിനാൽ തന്നെ ആത്മീയതയിലും അതിന്റെ സ്വാധീനം കാണാം. പിന്നീട്, പ്രൊട്ടസ്റ്റന്റ് നവീകരണം കൃപക്ക് നൽകിയ ഊന്നൽ കൂടുതലും പ്രകൃതിക്ക് തീർത്തും നികൃഷ്ടമായ സ്ഥാനം ആരോപിച്ചുകൊണ്ടായിരുന്നു. ബുദ്ധിയും മറ്റു മാനവശേഷികളും ഈ ജീർണാവസ്ഥയുടെ ഭാഗമായിരുന്നു. ബുദ്ധിയും ചിന്തയും ദൈവത്തിനെതിരാണെന്ന് കരുതുന്നവർ ബുദ്ധിയെ വിശ്വാസത്തിൽ നിന്നകറ്റുന്നതുപോലെതന്നെ സ്വാഭാവികപ്രകൃതിയെ കൃപയിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നുണ്ട്. ഒരു പ്രതീക്ഷയുമില്ലാത്തവിധം അധഃപതിക്കപ്പെട്ടതാണ് മനുഷ്യാവസ്ഥ എന്ന കാൽവിനിസ്റ് ചിന്തയാണ് അതിനു പിന്നിൽ. വിശ്വാസത്തിലൂടെ മനുഷ്യനിലേക്ക് വരേണ്ട കൃപ മനുഷ്യനിൽ നിന്ന് ബാഹ്യമായ യാഥാർത്ഥ്യമായാണ് അവിടെ കാണപ്പെടുന്നത്. മനുഷ്യനിലെ ജീർണ്ണാവസ്ഥയിലാണ് ബുദ്ധിയെ അവർ ചേർത്ത് നിർത്തുന്നത്. കൃപ/ദൈവികജീവൻ ആന്തരിക പ്രവൃത്തിയാണ്. ഓരോ സൃഷ്ട വസ്തുവിലും അതിന്റെ സ്വാഭാവിക പ്രകൃതിയോട് ചേർന്നു കൃപ പ്രവർത്തിക്കുകയും അതിനെ പരിപൂർത്തിയിലെത്തിക്കുകയും, ഫലപ്രാപ്തമാക്കുകയും ചെയ്യുന്നു.

ബുദ്ധി യാഥാർത്ഥ്യങ്ങളിലേക്ക് തുറവി കാണിക്കും, ധ്യാനവിചിന്തനങ്ങളോടെ. പ്രതീകാത്മക വ്യാഖ്യാനങ്ങൾ അവസാനവാക്കല്ല, അതിലെ പൊരുൾ തേടാൻ ബുദ്ധി വേണം, അല്ലെങ്കിൽ പ്രതീകങ്ങളിലെ വൈകാരികതയിൽ നമ്മൾ തങ്ങിനിന്നേക്കാം. ബുദ്ധിയോടുള്ള അവജ്ഞ പലപ്പോഴും യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള രക്ഷപെടലാണ്. ഇന്നത്തെ സങ്കീർണ്ണതകളിൽ അനേകം ചോദ്യങ്ങൾക്ക് മറുപടി ഇല്ലെന്നുതുകൊണ്ടും, നൽകപ്പെടുന്ന ഉത്തരങ്ങൾ പോരായ്മയുള്ളതാണെന്നത് കേൾവിക്കാർക്ക് അറിയാമെന്ന് ബോധ്യമുള്ളതുകൊണ്ടും ബുദ്ധിയും ചിന്തയും തെറ്റാണെന്നും, അത് അധമമായെന്നുമുള്ള ബോധനം.
------------------------------------
അഭൗമികമായവയെ ശ്രേഷ്ഠമെന്നു കരുതുകയും, ഭൗമികമായവ നികൃഷ്ടമായതിനാൽ (ഭൗമികമായതിനാൽ ശരീരത്തെ പോലും) വെറുക്കുകയും ഭൗമികാവസ്ഥകൾക്കു അതീതമാകുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നതായിരുന്നു ആത്മീയത. അരിസ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും കാഴ്ചപ്പാടുകൾ വിശ്വാസവീക്ഷണമാക്കിയിരുന്നതിനാൽ പ്രകൃതിയിൽ നിന്ന് ആത്മീയവഴികളാൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിൽ, യന്ത്രവത്‌കൃത മാർഗ്ഗങ്ങളിലൂടെ ആധുനികത പ്രകൃതിയെ പീഡിപ്പിക്കുകയും കവർച്ചചെയ്യുകയും ചെയ്തു. പ്രകൃതിയിൽ നിന്നുള്ള രക്ഷാമാർഗമായി ആത്മീയത കാണപ്പെട്ടെങ്കിൽ, സ്വയം നിയന്ത്രിത ശക്തി അവകാശപ്പെടുന്ന ആധുനികതയുടെ പരുത്ത യാഥാർഥ്യങ്ങളിൽ നിന്നുള്ള രക്ഷയായി ഇന്ന് ആത്മീയത മാറുന്നുണ്ട്.

ഇത്തരം കാഴ്ചപ്പാടുകളെ താങ്ങിനിർത്തുന്ന മറ്റു ചിന്താധാരകളാണ് ഗ്‌നോസ്റ്റിസിസം, മാനിക്കേയനിസം, അൽബിജെൻസിയനിസം എന്നിവ.ക്രിസ്തീയരെന്നു സ്വയം വിളിക്കുമ്പോഴും ഈ ചിന്തകൾ നമ്മുടെ കാഴ്ചപ്പാടുകളുടെ ഭാഗമാണെന്നത് തിരിച്ചറിയണം. നന്മയും തിന്മയും തുടർച്ചയായ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നതാണ് അടിസ്ഥാന സങ്കൽപ്പം; ഭൗതികലോകം തിന്മയുടെയും ആത്മീയലോകം നന്മയുടെയും. നിഗൂഢവും അതിപാരമ്യവുമായവയാണ് ആത്മീയം. അതിന് മാറ്റത്തിന് വിധേയമായ ഭൗതികലോകം (ശരീരമടക്കം) തടസ്സമാണ്. ആത്മീയതയെ പ്രാപിക്കാൻ ഭൗതികമായതൊക്കെ വെറുക്കുകയാണ് വഴി. പാലിച്ചുപോരുന്ന കാഴ്ചപ്പാടുകളോട് സമാനത തോന്നുന്നെങ്കിൽ ഒരു വിചിന്തനത്തിനു സമയമായി. ---------------------------------
അത്ര തീർത്തും കൃപാശൂന്യതയിലാണോ മനുഷ്യൻ?
ക്രിസ്‌തുവിനേക്കാൾ വിശുദ്ധി പ്രാപിച്ചവർക്ക് അങ്ങനെ തോന്നിയേക്കാം. ക്രിസ്തു കണ്ടത് സകലരും ദൈവമക്കളായാണ്. പാപഫലമായി കാണപ്പെട്ടിരുന്ന അവസ്ഥകളെ ആഴത്തിൽ അറിഞ്ഞുകൊണ്ടുതന്നെയാണ്  നിങ്ങൾ അനുഗ്രഹീതരെന്ന് ക്രിസ്തു പറഞ്ഞത് (ദാരിദ്ര്യവും, വിശപ്പും, വിലാപവും, പീഡനങ്ങളും എല്ലാം 'പാപഫല'മായിരുന്നല്ലോ). ഈ അനുഗ്രഹാവസ്ഥയാവണം നമുക്ക് ആദ്യപാഠം. പലവിധത്തിലുള്ള നന്മകളും കുറവുകളും നമുക്കുണ്ട്. ദൈവകൃപ നന്മകളെ പൂർണതയിലെത്തിക്കുകയും, കുറവുകളെ നികത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം കുറവുകളിലുള്ള വേദനകളിൽ ദൈവകൃപ/ജീവൻ നിറക്കപ്പെടുന്നതിനെയാണ് സൗഖ്യമെന്നും ക്ഷമയെന്നും വിടുതൽ എന്നുമൊക്കെ നമ്മൾ വിളിക്കുന്നത്. എടുത്തുനീക്കപ്പെടുന്നതല്ല, മറിച്ച് നിറക്കപ്പെടുന്ന പ്രക്രിയയാണിത്. കൃപ ഒരു ബാഹ്യ പ്രവൃത്തിയല്ല, വ്യക്തിയിലും ആന്തരിക സ്വഭാവത്തിലും ദൈവജീവനിലേക്കുള്ള തുറവിയാണത്.
--------------------------------------------
"ആകാവുന്നതിലെ ഏറ്റവും നികൃഷ്ടമായ അവസ്ഥയിലാണ് മനുഷ്യൻ എന്ന ശോചനീയാവസ്ഥ  ആരോപിച്ചുകൊണ്ടാണ് 'നിങ്ങൾക്കായുള്ള രക്ഷകൻ' അവതരിപ്പിക്കപ്പെടുന്നത്. ദൈവവുമായുള്ള ബന്ധം തീർത്തും അസാധ്യമാണ്. അതുകൊണ്ട് നിങ്ങൾ പാപികളും, ശപിക്കപ്പെട്ടവരും, ബുദ്ധിമുട്ടുകളുള്ളവരുമാണ്."

ആരാധനയുടെയും ജപമാലയുടെയും മറ്റു പ്രാർത്ഥനയുടെയും പുറംമോടിയിൽ കത്തോലിക്കാനിറം നൽകപ്പെട്ട ഇത്തരം പ്യൂരിറ്റൻ/ജാൻസെനിസ്റ്  ആശയങ്ങളാണ് പ്രസിദ്ധരായ പ്രസംഗകർ നമ്മളെ പഠിപ്പിച്ചത്. ഇവാൻജെലിക്കൽ സഭകളുടെ (നല്ല സമീപനങ്ങൾ ഉള്ള സഭാവിഭാഗങ്ങളും അതിലുണ്ട്) മനോഭാവങ്ങളും നമ്മിൽ സൃഷ്ടിച്ചെടുക്കുവാൻ അവർക്ക് കഴിഞ്ഞു. മറ്റുസമൂഹങ്ങളെ സംശയദൃഷ്ടിയോടെ കാണാനും അവരുമായുള്ള സമ്പർക്കങ്ങളിൽനിന്ന് അകന്നു നിൽക്കാനും നമ്മൾ പഠിച്ചു. യഹൂദനിയമങ്ങളുടെ സമർത്ഥമായ ഉപയോഗം അതിനു കരുത്തേകുകയും ചെയ്തു. ശാപം, ശിക്ഷ, ദുരിതങ്ങൾ മുതലായവക്കു നൽകപ്പെട്ട അമിതമായ ഊന്നലും, അവയുടെ സൗകര്യത്തിനനുയോജ്യമായ വ്യാഖാനങ്ങളും അവയുടെ പരിഹാരങ്ങളുടെ അനിവാര്യതയിലെത്തിച്ചു. ജീവിതത്തിനു മേലും വസ്തുവകകൾക്കും മീതെ വന്നുഭവിച്ച ശിക്ഷകൾക്കും ശാപങ്ങൾക്കും നൽകിയ പരിഹാരനിർദേശങ്ങളിൽ  ഒട്ടനേകം പേർ  ചൂഷണ വിധേയരായി. ധ്യാനകേന്ദ്രങ്ങളോടും ധ്യാനഗുരുക്കന്മാരോടുമുള്ള വിധേയത്വം അന്ധമായ ലഹരിയായി പരിണമിക്കുകയും ചെയ്തു.