Gentle Dew Drop

ജനുവരി 13, 2021

ശുദ്ധീകരണം

സകലരിലും (ജീവിക്കുന്നവരിലും മരിച്ചവരിലും) ജീവൻ നിറയാൻ നമുക്ക് പ്രാർത്ഥിക്കാം. ആരെങ്കിലും രക്ഷിക്കപ്പെടാതെയുണ്ടെങ്കിൽ അവർ ശല്യപ്പെടുത്തുമായിരിക്കും എന്ന് കരുതി അത്തരക്കാരുടെ പട്ടികയുണ്ടാക്കി പ്രാർത്ഥിക്കുമ്പോൾ ആദ്യം പ്രാർത്ഥന വേണ്ടത് നമുക്ക് തന്നെയാണെന്ന് തിരിച്ചറിയാം. ഭയവും അരക്ഷിതാവസ്ഥയുമാണ് അവിടെ നയിക്കുന്നത്. സകലരും നമുക്ക് അഗ്രാഹ്യമായ രീതിയിൽ ക്രിസ്തുവിന്റെ സ്നേഹത്തിൽ ഒന്നാണ്. അതുകൊണ്ട്, നമ്മുടെ പ്രാർത്ഥനകളും ത്യാഗപ്രവൃത്തികളും മരിച്ചവർക്കായുള്ള മോചനദ്രവ്യമായല്ല, പരസ്പരസ്നേഹത്തിന്റെ അടയാളമായാണ് ക്രിസ്തുശരീരത്തിലേക്കു ചേർക്കപ്പെടേണ്ടത്. അവനിലുള്ള ഏകതയെ സംബന്ധിച്ചാണ് സ്വർഗ്ഗം, ശുദ്ധീകരണാവസ്ഥ, നരകം എന്നിവ. 

അടുത്തറിയുന്നവരെ സ്നേഹത്തോടെ ഓർത്തു പ്രാർത്ഥിക്കാം, ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ ഉള്ളവരെക്കുറിച്ച് സഹതാപത്തോടെ കരുണയോടെ ഓർക്കുന്നെങ്കിൽ അവരെയും ഓർക്കാം. അവർ വേദനയിലല്ല പ്രത്യാശയിലാണ്.  ദൂരെയെവിടെയോ ദുരിതത്തിലായിരിക്കുന്നവരാണ് മരിച്ചവർ എന്നല്ല അവരെക്കുറിച്ച് നമുക്ക് വേണ്ട ധാരണ, ക്രിസ്തുവിന്റെ സ്നേഹത്തിൽ നമ്മോടൊപ്പം തന്നെ അവരുമുണ്ട്, വിശുദ്ധരായി വണങ്ങപ്പെടുന്നവരും അല്ലാത്തവരും. പുതുതായി അംഗീകരിക്കപ്പെട്ട Zairean rite of the Roman Missal അത്തരം ഒരു കാഴ്ചപ്പാട് വച്ചുകൊണ്ടാണ് കുർബാനയുടെ തുടക്കത്തിൽ പൂർവികരെക്കൂടി വിളിച്ചു ചേർക്കുന്നത്. എന്നാൽ അത്തരം പുരാതന സംസ്കാരങ്ങളിൽ പ്രബലമായുണ്ടായിരുന്ന പൂർവികരോടുള്ള വണക്കം ആരാധന, അവരുടെ ആത്മാക്കളെ പ്രത്യേക ശക്തിക്കും സഹായങ്ങൾക്കുമായി വിളിക്കൽ, രഹസ്യങ്ങൾ ചോദിക്കൽ തുടങ്ങിയ വിശ്വാസങ്ങളെ തീർത്തും ഉപേക്ഷിക്കുവാൻ അവരുടെ വിശ്വാസം അവരെ പരിശീലിപ്പിച്ചിട്ടുണ്ട്. ജീവിച്ചിരുന്നാലും മരിച്ചാലും നമ്മളെല്ലാവരും ക്രിസ്തുവിന്റെ ജീവന്റെ സമൃദ്ധിയിലായിരിക്കട്ടെ.

ശുദ്ധീകരണം ഒരു ആവശ്യമാണ് ശിക്ഷയല്ല. അത് കരുണയിൽ ദൈവം സംലഭ്യമാക്കുകയും ചെയ്യുന്നു. പരമ്പരാഗതമായ ആത്മീയചര്യകളിൽ ആത്മീയ വളർച്ചയിലെ മൂന്നു മാർഗ്ഗങ്ങളെ / തലങ്ങളെക്കുറിച്ച് പറഞ്ഞുതരുന്നു (Purgative, illuminative, and unitive).  ചിലർ ഇവയെ മൂന്നു ഘട്ടങ്ങളായും, ചിലർ ഒരേ സമയത്തുള്ള മൂന്നു തലങ്ങളായും കാണുന്നു. 

ശുദ്ധീകരണം എന്നത് മരണശേഷം മാത്രമുള്ളതല്ല നമ്മുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ളതാണ്. വളർച്ച, പക്വത, ബലം, സൗഖ്യം, തുടങ്ങിയവയൊക്കെ ആവശ്യമുള്ള മേഖലകൾ പലതാണ് (ഉദാ: മ്ലാനതയിലോ പെട്ടെന്ന് ദേഷ്യപ്പെടുന്ന അവസ്ഥയിലായിരിക്കുന്ന വ്യക്തിസ്വഭാവം). അവയെ തിരിച്ചറിഞ്ഞ് വേണ്ട പരിശ്രമം നടത്തുകയും ദൈവകൃപയിൽ ആശ്രയിച്ച് ബലപ്പെടുകയും ചെയ്യുകയെന്നത് ശ്രമകരമായ പ്രക്രിയയാണ്. ഇത് എന്തിനാണ്? ഇത്തരം അവസ്ഥകളിലായിരിക്കുമ്പോൾ നമ്മുടെതന്നെയോ ദൈവത്തിന്റെയോ ദൈവമനുഷ്യ ബന്ധത്തിന്റെയോ യാഥാർത്ഥ്യം തിരിച്ചറിയാനോ കൃപയിലേക്കു നമ്മെത്തന്നെ തുറക്കാനോ നമുക്കാവില്ല. ആ അസാധ്യതയാണ് കെട്ട്, ബന്ധനം, മുറിവ്, ഇരുട്ട് എന്നൊക്കെ നമ്മൾ വിളിക്കുന്നത്. അത്തരം കൃപാരാഹിത്യത്തിൽത്തന്നെ നിലനിൽക്കണമെന്നാണ് ഒരാളുടെ തീരുമാനമെങ്കിൽ അയാൾ സ്വയം ജീവനെ നിരസിക്കുകയാണ്. അയാൾ കൃപയെ നിരസിക്കുന്നു, ജീവനെ നിരസിക്കുന്നു, നരകത്തെ പുൽകുന്നു.

എന്നാൽ ശുദ്ധീകരണത്തിലൂടെ ദൈവകൃപക്കായി നമ്മെത്തന്നെ തുറക്കുമ്പോൾ ദൈവഹൃദയം മാത്രമല്ല, സ്വയം വിധിച്ചു പീഡിപ്പിച്ച സ്വന്തം 'കുറവുകൾ' പോലും ദൈവം എങ്ങനെ കാണുന്നു എന്ന് മനസിലാക്കാം. ഈ വേദനകളെ ഇഷ്ടപ്പെടുകയും സ്വന്തം പ്രതിരോധമാര്ഗങ്ങളാക്കുന്നവരുമുണ്ട്. ചിലർ അവയ്ക്ക് ഭക്തിയുടെ രൂപങ്ങൾ പോലും നൽകി താലോലിച്ചു പോരുന്നു എന്നതാണ് സത്യം. തുറക്കാനുള്ള മനസ്സുണ്ടെങ്കിൽ ദൈവസ്നേഹം തന്നെ ആശ്വാസവും സാന്ത്വനവും നൽകി ശുദ്ധീകരിയ്ക്കും. ദൈവബന്ധത്തിന്റെ തിരിച്ചറിവിൽ പുതിയ സ്വാതന്ത്ര്യം ഉണ്ടാകും. അതിനെയാണ് വിടുതൽ, സൗഖ്യം, എന്നൊക്കെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടാണ് illuminative എന്ന് വിളിക്കപ്പെടുന്നത്. ദൈവകരുണയുടെ അനുഭവം, നമ്മെത്തന്നെ വിധിക്കുന്നതിനു പകരം നമ്മോടു തന്നെ കരുണ കാണിക്കുവാൻ നമ്മെ പരിശീലിപ്പിക്കുന്നു. അതോടൊപ്പം തന്നെ മറ്റുള്ളവരെയും വിധിയോടെയല്ലാതെ സ്നേഹത്തോടെ കാണുവാൻ നമുക്ക് കഴിയുന്നു.  മരിച്ചവരോ ജീവിക്കുന്നവരോ ആവട്ടെ, അവർ ക്രിസ്തുവിൽ നമ്മുടെ ശരീരത്തിന്റെ തന്നെ ഭാഗമാകുന്നതുകൊണ്ട്, അവർക്കു വേണ്ടി കരുതുവാനും നമുക്ക് കഴിയും. ദൈവത്തിലുള്ള സ്നേഹാനുഭവം വളരുന്നത് അങ്ങനെയാണ്, അതിന്റെ പുതിയ മാനങ്ങൾ വെളിപ്പെടുന്നതും അങ്ങനെതന്നെ. 

കൂടെ നടക്കുന്ന ദൈവാനുഭവത്തിലാണ് ആ സ്നേഹാനുഭവം (unitive). പകരം Passion of Christ  പോലുള്ള സാങ്കല്പികമോ വൈകാരികമോ ആയ ചിത്രങ്ങൾ (വിവരണങ്ങളോ) കൊണ്ടുണ്ടാകുന്ന വിങ്ങിപ്പൊട്ടലുകളെ ഇഷ്ടപ്പെടുന്നത് ഇനിയും purgation നടന്നിട്ടില്ല എന്നാണ് കാണിച്ചു തരുന്നത്. അത്തരം അനുഭൂതികളല്ല 'അഭിഷേകം' എന്നത് ഇനിയെങ്കിലും അറിയുന്നത് illuminative തലത്തിന് അത്യാവശ്യമാണ്. 

സുരക്ഷ, സൗഖ്യം, വിജയം, മറ്റനുഗ്രഹങ്ങൾ എല്ലാം ഉറപ്പാക്കാൻ 'വേണ്ടിവരുന്ന' ചെയ്തികളെക്കുറിച്ചുള്ള ആത്മീയ വ്യഗ്രതയും പ്രകാശിതമായ അവസ്ഥയിലേക്ക് നമ്മൾ എത്തിയിട്ടില്ല എന്ന് കാണിച്ചു തരുന്നു. കുരിശിന്റെ വഴി, കരുണക്കൊന്ത, അഖണ്ഡജപമാല, വചനക്കൊന്ത, വചനപാരായണം, കുന്തിരിക്കം പുകക്കൽ, വി. ജലം തളിക്കൽ ... ഇതൊക്കെ ക്രമമായി 'എത്തിക്കുന്നത്' വരെ സ്വസ്ഥതയില്ല. ചെയ്തികൾ പൂർത്തടിയാകുമ്പോൾ അവ ചെയ്തു തീർത്തതിലുള്ള   ശ്വാസമുണ്ട്, എന്നാൽ ദൈവത്തിന്റെ സമാധാനം ഇനിയും അകലെയാണ്. കാരണം അതിലേക്കു നമ്മളെ ഇനിയും തുറന്നിട്ടില്ല. മേല്പറഞ്ഞ ഭക്‌തമാര്ഗങ്ങൾക്കെല്ലാം  അതിന്റെ അർത്ഥം ലഭിക്കുന്നത് ദൈവത്തിൽ ആശ്രയിക്കാൻ കഴിയുമ്പോഴാണ്. അത് കഴിയാത്തതുകൊണ്ടാണ് വ്യഗ്രചിത്തതയുള്ള ആത്മീയതകൾ വളരുന്നത്. 

ദൈവത്തെക്കുറിച്ചും നമ്മെക്കുറിച്ചു തന്നെയും കൃപയിൽ പുതിയ പാഠങ്ങൾ ഗ്രഹിക്കുമ്പോൾ, സ്നേഹത്തിന്റെ പുതിയ അനുഭവവും തീർച്ചയായും ഉണ്ടാകും. അത് തീർച്ചയായും വൈകാരിക പ്രതിഫലനങ്ങൾ ഉണ്ടാക്കും. മേല്പറഞ്ഞ വൈകാരിക വിക്ഷോഭത്തിൽനിന്ന്  അതിനെ വ്യത്യസ്തമാക്കുന്നത് നമ്മിൽ ആന്തരിക സമാധാനത്തിന്റെ അനുഭവം ഉണ്ടായിരിക്കും എന്നതാണ്. 

please see also 

പൂർവ്വികർക്കുവേണ്ടി എന്ന പേരിൽ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ