Gentle Dew Drop

ജനുവരി 23, 2021

പാവങ്ങളുടെ മുഖങ്ങൾ

പണമില്ലാത്തവർ മാത്രമല്ല, ബലമില്ലാത്തവരും പാവങ്ങളാണ്. എന്നാൽ, അവരെങ്ങനെയാണ് ദൈവരാജ്യത്തിൻെറ സൗഭാഗ്യം ഉൾക്കൊള്ളുന്നത്. ദൈവത്തിന്റെ മുഖം അവരിലുള്ളതുകൊണ്ടാണോ? അവരുടെ വിലാപം ആരും കാണാതെപോകുമ്പോൾ ദൈവം ഹൃദയം തകർന്ന് കരയുന്നതുകൊണ്ടാണോ?

അവരുടെ 'ജീവൻ' പോലും പ്രതിരോധമൂല്യമില്ലാത്തതാവുന്നത് എന്തുകൊണ്ടാണ്?  

എന്തുകൊണ്ടാണ് ബലമുള്ളവരുടെ ഹൃദയങ്ങൾ അറിയാതെ പോകുന്നത്? ഒരു പക്ഷേ പാവങ്ങളുടെ മുഖങ്ങൾ അവർ കാണാത്തതുകൊണ്ടാകാം. ബലം ചോർന്നുപോകുന്നവരുടെ ഉള്ളിൽ ദൈവരാജ്യം ഉറപ്പിച്ചു പറഞ്ഞ ഒരു മുപ്പതുവയസുകാരൻ ഉണ്ടായിരുന്നു. അപരന് ആഹാരവും നടുവ് നിവർത്താനാവാത്തവന് നീതിയും, അയിത്തമുള്ളവന് അഭിമാനവും, മുറിവേറ്റവന് ആശ്വാസവും ആ പാവത്തിന്റെ മുഖത്തുണ്ടായിരുന്നു. മഹിമയോടെ ഉയർന്നു നിന്നപ്പോഴും തന്റെ ക്ഷതങ്ങൾ അവൻ മറച്ചു വെച്ചില്ല.

ദൈവത്തിന്റെ മഹിമയെ ആഘോഷമാക്കുമ്പോൾ പാവങ്ങളെപ്രതി യാചനാവാക്കെങ്കിലും ഉണ്ടാവേണ്ടതില്ലേ? അല്ലെങ്കിൽ മഹിമയുടെ തിളങ്ങുന്ന അടയാളങ്ങളിൽ കരയുന്ന ദൈവത്തിന്റെ നിഴൽ മറഞ്ഞിരിപ്പുണ്ടാവും. അവയ്ക്കു മുമ്പിൽ മുറിക്കപ്പെടുന്ന അപ്പത്തിന് നിശബ്ദതയുടെ കാഠിന്യമുണ്ടാവും. കേൾക്കാതെ പോയ നിശബ്ദവിലാപങ്ങളുള്ള ആ ഗോതമ്പുമണികളെ കണ്ണുനീരോടെയല്ലാതെ ആത്മാവ് എങ്ങനെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ