Gentle Dew Drop

ജനുവരി 14, 2021

എവിടെയാണ് വഴി മാറിയത്?

പെന്തെക്കോസ്റ്റലിസം പ്രചരിച്ചു തുടങ്ങിയ നാളുകളിൽ തന്നെ, അഭിഷേകാനുഭവം കാത്തോലിക് പശ്ചാത്തലത്തിലും ഉണ്ടായിരുന്നു. സ്പെയിനിലെ ഒരു കോളേജിലെ തികച്ചും സാധാരണക്കാരായ സ്റ്റാഫ് അംഗങ്ങളായിരുന്നു അവർ. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ, പരിശുദ്ധാത്മാവാൽ നയിക്കപ്പെടുന്ന സഭാവീക്ഷണത്തെ (pneumatological ecclesiology) അടിസ്ഥാനമാക്കി ദൈവശാസ്ത്രപരമായ അടിത്തറപോലും നല്കപ്പെട്ടിരുന്നു. അതിന്മേൽ നല്കപ്പെട്ടിരുന്ന മാർഗനിർദ്ദേശങ്ങളുമുണ്ട്. ധ്യാനകേന്ദ്രങ്ങൾ പ്രത്യേക ബ്രാൻഡുകൾ സ്ഥാപിക്കുകയും, സ്വയാധികാരമുള്ളതാവുകയും ചെയ്തപ്പോൾ eldering, pastoring തുടങ്ങി വളർച്ചക്കനിവാര്യമായിരുന്ന ഘടകങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയോ എന്ന് സംശയിക്കണം. കത്തോലിക്കാ സഭയുടെ വിശ്വാസമായി ആളുകൾ സ്വീകരിച്ചത് മുഴുവനും ഈ കേന്ദ്രങ്ങളിൽ നിന്ന് കേട്ടവയാണ്. പലതും കത്തോലിക്കാ സഭയുടെ ദർശനങ്ങളെ പാടെ അവഗണിച്ചു കളഞ്ഞു എന്നത് നിർഭാഗ്യകരം. 

വഴിയാവേണ്ടവ ലക്ഷ്യമാക്കുന്നത് കാണാതിരിക്കാനാവില്ല. സ്വന്തം ജീവിത പശ്ചാത്തലങ്ങളിൽ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് അത് വളർത്തുവാൻ വ്യക്തിക്ക് കഴിയണം. അത് സാധ്യമാകുന്നുണ്ടെങ്കിൽ അവരെ സംബന്ധിച്ചിടത്തോളം നല്ലതായ ഫലം തന്നെയാണ്. എന്നാൽ ധ്യാനകേന്ദ്രങ്ങളോട് dependency/ attachment വളർത്തിയവർ ഉണ്ടെന്നതിനെ നിഷേധിക്കാനാവില്ല. അവരെ സംബന്ധിച്ചിടത്തോളം ധ്യാനകേന്ദ്രവും അവിടുത്തെ പ്രധാന പ്രഘോഷകനുമാണ് ശ്രദ്ധാകേന്ദ്രം. കരിസ്മാറ്റിക് നവീകരണം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. അത് അങ്ങനെയായിരിക്കുകയും വേണം. നവീകരണത്തിന്റെ ആരംഭകാലത്തു തന്നെ ആവശ്യമായ ദൈവശാസ്ത്ര അടിസ്ഥാനവും മാർഗ്ഗരേഖകളും അതിനുണ്ടായിരുന്നു. വരങ്ങളിൽ വളരുന്നവർ വേണ്ടവിധം പാസ്റ്ററിങ്, മുതിർന്നവരിൽ നിന്നുള്ള മാർഗദർശനങ്ങൾ സ്വീകരിച്ചിരുന്നു. ഇത്തരം വിവേകപൂണ്ണമായ വളർച്ച ഇന്ന് നടക്കുന്നുണ്ടോ എന്നത് സംശയമാണ്. ചില വിദേശ സെക്ടുകളിൽ പ്രബലമായിരുന്ന ആശയങ്ങളെ നമ്മുടെ വിശ്വാസധാരയിലേക്കു കൊണ്ടുവരുന്നതിൽ ഇത്തരം വിവേകശൂന്യത വലിയ പങ്കുവഹിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവ് ചൊരിയുന്ന സ്നേഹത്തിന്റെ അടയാളമാണ് അത്ഭുതങ്ങളും സൗഖ്യങ്ങളും, അത് ശുശ്രൂഷകന്റെ ശക്തിയായി കാണപ്പെടുന്ന പ്രവണതകൾ പ്രോത്സാഹിപ്പിക്കപ്പെടരുത്. ധ്യാനകേന്ദ്രങ്ങളുടെ സ്വയാധികാരത്തിൽ അനുമതി നൽകപ്പെടുന്ന ഉപദേശകർ ശുശ്രൂഷകൾക്ക് മൊത്തത്തിൽ ആക്ഷേപം വരുത്തി വച്ചിട്ടുണ്ട്. കൂടുതൽ വിവേചനശക്തി സാക്ഷ്യങ്ങളിലും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാണ്. സാക്ഷ്യങ്ങൾ വിശ്വാസത്തിന്റെ പക്വതയിലേക്ക് സമൂഹത്തെ നയിക്കുന്നതാകണം. വികലമായ ബോധ്യങ്ങൾ നല്കുന്നവയാകരുത്.

എല്ലാ രൂപതകൾക്കും തന്നെ കൗൺസിലിങ് സ്ഥാപനങ്ങൾ ഇന്നുണ്ട്. ധ്യാനകേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന ലോകവീക്ഷണവും വിശ്വാസദർശനവും കൗൺസിലിങ് സ്ഥാപനത്തിലെ സമീപനരീതിയും ആന്തരിക സംഘർഷത്തിന് വഴിവയ്ക്കുന്നവയാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. 'ആത്മീയത'യിൽ വിചിത്രമായ കാരണവ്യാഖ്യാനങ്ങളും അസാധ്യമായ പരിഹാരവഴികളും ഒരു ഭാഗത്തു നിൽക്കുമ്പോൾ മറുഭാഗത്തെ ശാസ്ത്രീയ സമീപനങ്ങൾ ലൗകികമായി വിധിക്കപ്പെട്ടേക്കാം. വ്യത്യസ്തമായ ശുശ്രൂഷാശൈലികൾ സ്വീകരിച്ചിരിക്കുന്നവർ അവരവരുടെ മേഖലകളിൽ പ്രശോഭിക്കുന്നവരാകാം. എന്നാൽ ആളുകളുടെ വളർച്ചയും നന്മയും സഭ ആഗ്രഹിക്കുന്നതിനാൽ പ്രബോധനം, അജപാലനം, ബൈബിൾ വ്യാഖ്യാനം, സുവിശേഷപ്രഘോഷണം, ധാർമികബോധം, മാനസികാരോഗ്യം, സാമൂഹികയാഥാർത്ഥ്യങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർ കൂടെക്കൂടെയുള്ള പരസ്പര സംഭാഷണങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. ഒരു സമവായം ഉണ്ടാക്കുക എന്നതല്ല ലക്‌ഷ്യം, മറിച്ച്, നിലപാടുകൾ, ആത്മീയതയിലെ ശൈലികൾ തുടങ്ങിയവയിൽ പരസ്പരം വ്യക്തത നൽകുവാൻ ഈ തുറന്ന സംഭാഷണങ്ങൾ സഹായിക്കും. പരിശുദ്ധാത്മാവ് നൽകുന്ന ആന്തരികജ്ഞാനം പൊതുവിജ്ഞാനത്തിലും ശാസ്ത്രസമീപനത്തിലും ഉണ്ടെന്നതിൽ ബോധ്യം വരുത്തേണ്ടതുണ്ട്.

വരദാനങ്ങൾ പ്രായോഗിക ജീവിതത്തിൽ ഉപയോഗിക്കുകയും, വളരെ ലളിത ജീവിതം നയിക്കുകയും ചെയ്യുന്നവരുണ്ട്‌. അവരുടെ ജീവിതത്തെ വലുതാക്കിക്കാണിക്കുവാൻ അവർ താല്പര്യപ്പെടാറില്ല. മാർഗനിർദ്ദേശങ്ങൾക്കു വിധേയമാകാൻ തയ്യാറാകാതെ, തങ്ങൾക്ക് പരിശുദ്ധാത്മാവിന്റെ കുത്തകാവകാശം ലഭിച്ചിരിക്കുന്നു, തങ്ങൾ മറ്റുള്ളവരേക്കാൾ കൂടുതൽ വിശുദ്ധി പ്രാപിച്ചിരിക്കുന്നു എന്ന് തോന്നിത്തുടങ്ങിയ ചില പ്രാർത്ഥനാഗ്രൂപ്പുകൾ ആണെന്ന് തോന്നുന്നു, ആപത്തു വരുത്തിവച്ചത്. തങ്ങളുടെ തനത് സ്വഭാവം എടുത്തുകാണിക്കുവാൻ വിവിധങ്ങളായ സെക്ടുകളിലെ പ്രവണതകൾ അവർ അനുകരിച്ചു എന്ന് വേണം കരുതാൻ. അത് ഇന്നും തുടർന്ന് പോകുന്നു. 

തുടക്കത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് 'കഴിവുകൾ' ഉള്ളവരെ രൂപതകളും സന്യാസസഭകളും കരിസ്മാറ്റിക്കുകളാക്കി. കാരിസം ഇല്ലാതെ കരിസ്മാറ്റിക് ആയവർ അവരുടേതായ ശുശ്രൂഷകൾ രൂപപ്പെടുത്തി. ആരാധനകളും ജപമാലയും നിരന്തരം ഉണ്ടെന്നു കരുതി ദൈവസ്വരത്തിനു കാതു കൊടുക്കുന്നുണ്ടെന്ന് ഒരു ഉറപ്പുമില്ല.

പല സ്വകാര്യ പ്രബോധനങ്ങൾക്കും, ആത്മീയ ശൈലികൾക്കും ഈ സെക്ടുകളുടെ സ്വാധീനം പ്രകടമായി കാണാം. മരിയഭക്തിയുടെയും, കുർബാനയുടെ ആരാധനയുടെയും ഒരു നല്ല കവർ ഉണ്ടെന്നു മാത്രം. ആകർഷകത്വത്തിനു വേണ്ടി പരസ്യകലയെയും ചിലർ ആശ്രയിച്ചു. അത് ഒരു പോസ്റ്റർ ഉണ്ടാക്കുന്നതിൽ അല്ല, പ്രസംഗങ്ങളുടെയും ആത്മീയ ശുശ്രൂഷകളുടെയും ഉള്ളടക്കത്തിന്റെ ഭാഗമായി പരസ്യകല നന്നായി ഉപയോഗിക്കപ്പെട്ടു. ആളുകൾക്ക് എന്ത് വേണമെന്നതിനനുസരിച്ച് ആത്മീയ ഉത്പന്നങ്ങൾ സൃഷ്ടിക്കപ്പെട്ടു. അവയൊക്കെ വിശ്വാസമാണെന്നു കരുതി സ്വീകരിക്കാൻ മാത്രമേ ആളുകൾക്ക് കഴിയൂ.
ചിരിക്കുന്ന സുവിശേഷ പ്രഘോഷകനായ Joel Osteen ന്റെ ചിരിക്കൽ പോലും നമ്മളിൽ പലരും കടമെടുത്തു. വർഷങ്ങളായി ഇവാൻജെലിക്കൽ പെന്തെക്കോസ്റ്റൽ സെക്ടുകൾ പരിശ്രമിച്ചു പരാജയപ്പെട്ടത് നമ്മിൽ ചിലരുടെ ഈ സെക്റ് അനുകരണം വഴി വിജയത്തിലെത്തിച്ചു.
അത്തരക്കാർക്ക് പ്രവാചകസിദ്ധി നൽകി അവരുടെ ശിക്ഷണം നേടിയവർ, അവർ നിൽക്കുന്ന രീതി, വിലപിക്കുന്ന രീതി, നിവരുന്ന രീതി, മൈക്ക് പിടിക്കുന്ന രീതി തുടങ്ങിയവ പോലും അനുകരിച്ചു പോരുന്നു.

ക്രിസ്തീയത്വം അമേരിക്കയിലെ രാഷ്ട്രീയത്തിന് ആവശ്യമായിരുന്നു. അതിന് വേണ്ട രീതിയിൽ മത വിശ്വാസരീതികളെയും ക്രിസ്തീയതയെയും അവർ പുനഃവ്യാഖ്യാനിക്കുന്നുണ്ടായിരുന്നു. യേശു എന്റെ സ്വന്തം രക്ഷകൻ (personal saviour) എന്നതിൽ വിശ്വാസപരമായി തെറ്റൊന്നുമില്ല. എന്നാൽ revivalism ഇതേ ഏറ്റുപറച്ചിൽ പറഞ്ഞപ്പോൾ യേശുവിനോടുള്ള ബന്ധം ഒരു ഭാഷ മാത്രമായി ചുരുങ്ങുകയും പ്രത്യേക രാഷ്ട്രീയ വിഭാഗങ്ങളുമായുള്ള പ്രതിബദ്ധതയാണ് മാറുകയും ചെയ്തിരുന്നു. സെപ്‌റ്റംബർ 11 നു ശേഷം രൂപം കൊണ്ട അരക്ഷിതാവസ്ഥ പൊതുവായ ശത്രുത തുടങ്ങിയവ വിശ്വാസത്തിന്റെ ഭാഗമായിത്തന്നെ അവർ മാറ്റിയെടുത്തു. ചിലർ യഹൂദ നിഷ്ഠകളും തങ്ങളുടെ അടയാളങ്ങളാക്കി. വെളുത്തവർഗ്ഗക്കാരുടെ മുന്തിയ ക്രിസ്തീയത്വം മറ്റുദേശക്കാരെയും അവരുടെ സംസ്കാരങ്ങളെയും പൈശാചികമായി വിധിച്ച് അകറ്റി. അതിനെ സാധൂകരിക്കാൻ ഒന്നാം പ്രമാണത്തിന് വളരെ വന്യമായ വ്യാഖ്യാനങ്ങൾ നല്കപ്പെട്ടു. New Age പ്രവണതകൾ കൊണ്ട് വന്ന ജനപ്രിയ ആകര്ഷണങ്ങളെയും ചില സെക്ടുകൾ നന്നായി ഉപയോഗിച്ചു. chain letter, pyramid schemes തുടങ്ങിയവയുടെ മാതൃകയിൽ എളുപ്പം അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന digital devotions  രൂപീകരിച്ചു. ചില സെക്ടുകൾ അന്ത്യകാലം, മിശിഹായുടെ വരവ്, ബൈബിളിന്റെ പൂർത്തീകരണം, തുടങ്ങിയവയെ ഊന്നൽ കൊടുത്തു പ്രചരിപ്പിച്ചു. ചിലർ അപ്പോക്രിഫൽ പുസ്തകങ്ങളിലെ കഥകളും അഭൗമികതയും അവരുടെ സുവിശേഷങ്ങളാക്കി. ചിലർ അറിയാതെ തന്നെ, പഴയനിയമ പ്രതീകങ്ങളും ആചാരങ്ങളിലും അതീവ പ്രാധാന്യം നൽകി  Zionist അടിയൊഴുക്കുകൾക്ക് വിധേയപ്പെട്ടു. മറ്റു ചിലരാവട്ടെ retributive theology യും  ransom theology യും വിശ്വാസത്തിനു ചേരാത്തവിധം വ്യാഖ്യാനിച്ചു പ്രചരിപ്പിച്ചു. ഉന്നതിയുടെ സുവിശേഷകരുമായി ചിലർ. പഴയനിയമത്തിലെ നിയമങ്ങളുടെ കണിശമായ അനുഷ്ഠാനം വിശ്വസ്തതയുടെ അടയാളമാക്കി. മധ്യയുഗ കാലഘട്ടത്തിലെ കൃതികളും മതശൈലികളും ചിലർക്ക് ഉദാത്തം മാതൃകകളായി, പ്രത്യേകിച്ച് അക്കാലത്തെ അതിതീവ്രചിന്താഗതിയുണ്ടായിരുന്ന വിഭാഗങ്ങൾ. മറ്റുചിലരാവട്ടെ വിശുദ്ധരുടെ ഗ്രന്ഥങ്ങളുടെ അന്ധമായ വായനക്കാരായി. അവരിൽ ചിലരുടെ ദർശനങ്ങളെ പിൻചെന്നുകൊണ്ട് കൾട്ടുകൾ വരെ രൂപപ്പെട്ടു.  post modern crisis, post modern human condition തുടങ്ങിയ പരിഗണിക്കപ്പെടേണ്ട സാംസ്‌കാരിക പശ്ചാത്തലങ്ങൾ ഇവക്കു വളമുള്ള മണ്ണ് നൽകി. ഇവക്കൊക്കെയും കൂൺകൃഷി പോലെ വളർന്നു വരാനുള്ള സാഹചര്യം കേരളത്തിൽ വൈകാരിക തലത്തിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. അവയെ കണ്ണടച്ച് വിശ്വസിക്കുന്നവർ അവയിൽ അന്തർലീനമായ സാംസ്‌കാരിക രാഷ്ട്രീയ ഘടകങ്ങളെ തിരിച്ചറിയേണ്ടത് ഇനിയെങ്കിലും ആവശ്യമാണ്. 

വിശ്വാസത്തിലെ സാമ്പത്തിക സാധ്യതകൾ കണ്ടുതുടങ്ങിയവരും ഇല്ലാതില്ല. അവയെക്കുറിച്ച് ഈ link ഇത് പരിശോധിക്കാം. https://tharamangalammalayalam.blogspot.com/.../blog-post...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ