Gentle Dew Drop

ജനുവരി 31, 2021

നിങ്ങൾ തന്നെ അവർക്ക് അപ്പം നൽകുവിൻ

ഒരു തീർത്ഥാടന സ്ഥലത്തേക്ക് (ധ്യാനകേന്ദ്രത്തിലേക്ക്) കടന്നു ചെല്ലുന്ന അനേകരുണ്ട്. നിഷ്കളങ്കമായ പ്രാർത്ഥന അനുഗ്രഹങ്ങളും പുതിയ ഉൾക്കാഴ്ചയും നമുക്ക് നൽകും. ദൈവം വഴി നടത്തുന്നു എന്നതിൽ സംശയമില്ല. എന്നാൽ ഇത്തരം ഒരു സ്ഥലത്തേക്ക് കടന്നു ചെല്ലുന്ന ഓരോരുത്തരും ഉള്ളിൽ കരുതുന്ന ആഗ്രഹങ്ങളും, ഉദ്ദേശ്യങ്ങളും, ആന്തരിക സംഘർഷങ്ങളും ഭീതിയും ഭാരങ്ങളും വ്യത്യസ്തമാണ്. ഇവയോരോന്നും അവിടെയൊക്കെ എങ്ങനെ കാണപ്പെടുന്നു, കൈകാര്യം ചെയ്യപ്പെടുന്നു, വിശ്വാസികൾ തന്നെ അവിടെയുള്ള  പ്രാർത്ഥനയിൽ, ഭക്തി
യിൽ, ആചാരാനുഷ്ഠാനത്തിൽ ആ ആന്തരിക യാഥാർത്ഥ്യങ്ങളെ എങ്ങനെ അവതരിപ്പിക്കുന്നു  എന്നതൊക്കെ വളരെ  പ്രധാനമാണ്. ആത്മീയവും മതപരവും സാമൂഹികവും സാമ്പത്തികവും ബൗദ്ധികവുമായ പ്രവർത്തനരീതികൾ അവയിലുണ്ട്. 

ഇവർ ഓരോരുത്തരും കൊണ്ട് വരുന്നതും വഹിക്കുന്നതും, സ്വയം വിധേയമാക്കപ്പെടുന്നതും ഓരോ പ്രത്യേക ജീവിതമാണ്, അതിന്റെ സംഘർഷങ്ങളും വേദനകളുമാണ്. മാത്രമല്ല, അവർ പറയാതെ പറയുന്ന ഓരോ ചലനത്തിലും തേങ്ങലിലും ഈ കാലഘട്ടത്തിലേക്കുള്ള വാതായനങ്ങളുണ്ട്. ഒരുപക്ഷെ ആത്മീയ അനുഭവങ്ങളാകാം, വിശ്വാസരീതികളാകാം, ശരിയോ തെറ്റോ ആയ ബോധ്യങ്ങളാകാം. വൈകാരികമോ സാമ്പത്തികമോ ബൗദ്ധികമോ രാഷ്ട്രീയമോ ആയ ചൂഷണങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ടാവാം. ഓരോ പ്രവണതയിലും, തരംഗത്തിലും ഒഴുക്കിലും അന്തർധാരയായി പ്രവർത്തിക്കുന്ന ഘടകങ്ങളെ കണ്ടെത്തേണ്ടതും വിവേകത്തോടെ ജാഗ്രത പുലർത്തേണ്ടതും വിശ്വാസജീവിതത്തിന്റെ ഭാവിക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. 

ഓരോ സ്ഥലത്തേക്കും ഓടിയെത്തുന്നവരുടെ യഥാർത്ഥ പ്രശ്നങ്ങളെന്താണ്? അവയെ എപ്രകാരമാണ് അവർ കാണാൻ ശ്രമിക്കുന്നത്? അവ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? കുടുംബത്തിലും വ്യക്തിജീവിതത്തിലും അത്തരം ഘടകങ്ങൾ സ്വാധീനിക്കുന്നത് എങ്ങനെയൊക്കെയാവാം? അവർ അതിനെ നേരിടുന്നത് എങ്ങനെയാണ്?  സമൂഹത്തിലും ഇടവകകളിലും ഏതുതരത്തിലുള്ള കരുതലുകൾ നമുക്ക് സ്വീകരിക്കുവാൻ കഴിയും? ഭക്തിയുടെ പേരിൽ ചെയ്യാൻ തയ്യാറാകുന്ന എല്ലാറ്റിനെയും പ്രോത്സാഹിപ്പിക്കേണ്ടതാണോ? അത്തരം സ്ഥലങ്ങളെ കേന്ദ്രീകൃതമായി വളരുന്ന പുതിയ ആചാര രീതികളെയും ഭക്തിരൂപങ്ങളെയും വ്യത്യസ്തങ്ങളായ ബോധ്യങ്ങളെയും, അവ സമഗ്രമായ ഒരു ജീവിതത്തിലേക്ക് നയിക്കുന്നവയല്ലെങ്കിൽ അവ കണ്ടറിഞ്ഞ് തിരുത്തേണ്ടതില്ലേ?

ദൈവികസാന്നിധ്യത്തിലെ ആശ്വാസവും ദൈവാശ്രയബോധത്തിൽ നിന്നുള്ള ഉൾക്കരുത്തും ഏതൊരു ഭക്തിയും തീർത്ഥാടനവും സാധ്യമാക്കേണ്ടതാണ്.  ദൈവത്തിനു വേണ്ടി എന്ന ബോധ്യത്തിൽ നിസ്സഹായാവസ്ഥയുടെ ദയനീയതയിൽ അനേകർ കടന്നു പോകുന്ന പെടാപ്പാടുകളിൽ യഥാർത്ഥ വിശ്വാസത്തിന്റെ ആശ്വാസം ഉറപ്പാക്കപ്പെടേണ്ടതാണ്. ദുരവസ്ഥകളിൽ ദൈവിക ഇടപെടലുകൾക്ക് വേണ്ടി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഓടുന്ന വിശ്വാസികളുടെ അത്തരം ഭക്തിയെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത് ദൈവനീതിക്കെതിരാണ്. ത്യാഗപ്രവൃത്തികൾ ഏതു തീർത്ഥാടനത്തിന്റെയും ഭക്തിമാർഗ്ഗത്തിന്റെയും  ഭാഗമാണ്. എന്നാൽ ദൈവത്തിന്റെ പേരിലുള്ള ത്യാഗസന്നദ്ധതയെ സൗജന്യ സേവനമാക്കി മാറ്റുന്ന വക്രബുദ്ധി ശുശ്രൂഷിക്കുന്നത്  ദൈവത്തെയല്ല. 

ഉപഭോഗസംസ്കാരം എന്നൊക്കെ സാന്മാർഗ്ഗികതലങ്ങളിൽ വിമർശിക്കുമ്പോൾ തീർത്ഥാടനങ്ങളെയും മറ്റും വാണിജ്യസാധ്യതകളുള്ളതാക്കി മാറ്റുന്ന ഘടകങ്ങളെ വേണ്ട വിവേചനശക്തിയോടെ തിരിച്ചറിയേണ്ടതില്ലേ? Religious Marketing, Pilgrimage Tourism ഒക്കെ സ്ഥാപനവൽക്കരിക്കപ്പെട്ട് അംഗീകരിക്കപ്പെട്ട സംവിധാനങ്ങളാണ്. എല്ലാം ഭക്തിയുടെ വഴികളായിത്തന്നെയാണ് കാണപ്പെടുന്നതും. ഇവയിലൊക്കെയും ദൈവം മനുഷ്യനിൽ നിന്ന് ആഗ്രഹിക്കുന്നത് എന്തൊക്കെയെന്ന് മാത്രം ഇനിയും തേടേണ്ടതുണ്ട്. human /living condition എന്ന അതിപ്രധാനമായ യാഥാർത്ഥ്യം പരിഗണിക്കപ്പെടാതെ പോകുന്നു എന്നാണ് പറഞ്ഞത്. അത് കണ്ടേ മതിയാകൂ. അത്തരം മാനുഷിക അന്തരീക്ഷത്തിന് കൃപയുടെ സ്പർശം അവർക്കിടയിൽ ഒരുക്കണമെങ്കിൽ അതാവശ്യമാണ്. ഒരുപക്ഷെ അത് ലഭിക്കാത്തതാകാം കൂടെക്കൂടെ ആശ്രയസ്ഥാനങ്ങൾ തേടി പോകേണ്ടി വരുന്നത്. കൃപയെ അതിനിഗൂഢമായ എന്തോ ആയി കാണുന്നത് കൊണ്ടാകാം നമ്മുടെ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നു മാറി നിൽക്കുന്ന എന്തോ ആയി അത് കരുതപ്പെടുന്നത്. കൃപയെന്നത് ദൈവം നമുക്ക് പകരുന്ന ജീവനാണ്. അതിന്റെ തന്നെ പല ഭാവങ്ങളാണ് സൗഖ്യം, ബലം, ക്ഷമ, ആശ്വാസം, സാന്ത്വനം, കരുണ എന്നൊക്കെ പറയുന്നത്.  ലളിതമായി പറഞ്ഞാൽ കൃപയിലുള്ള വളർച്ച എന്നത് മനുഷ്യനായി പക്വത പ്രാപിക്കുക എന്ന് തന്നെയാണ്. അത് വൈകാരികമോ, ശാരീരികമോ, ബൗദ്ധികമോ, സാമൂഹികമോ വിശ്വാസപരമോ എന്തും ആവട്ടെ, അവിടെയൊക്കെ ആ വളർച്ചക്ക് നമ്മെ പ്രാപ്തരാക്കുന്നതാണ് ദൈവികജീവൻ/കൃപ. അവയിലെല്ലാം തന്നെ നമ്മുടേതായ ഒരു പരസ്പര ബന്ധം ആവശ്യമായിരിക്കുന്നതിനാൽ നമ്മുടെ പരസ്പരമുള്ള ഇടപെടലുകൾ അത്യാവശ്യമായി വരുന്നു. അത്തരം ഇടപെടലുകളും ദൈവിക ജീവൻ നമ്മിലുണ്ടെങ്കിലേ സാധിക്കൂ. ചുരുക്കത്തിൽ ദൈവം, സൃഷ്ടി, ജീവൻ ഈ ബന്ധത്തിൽ മനസിലാക്കാവുന്നതാണ് നമ്മുടെ വിശ്വാസവും കൃപാജീവിതവും. 

സാമൂഹികവും  സാമ്പത്തികവുമായ പ്രവർത്തകഘടകങ്ങളെ മാറ്റിനിർത്തിയാലും മറ്റുള്ളവ വളരെ പ്രാധാന്യം അർഹിക്കുന്നു. ഉത്തരങ്ങൾക്കോ പരിഹാരങ്ങൾക്കോ അനുഗ്രഹങ്ങൾക്കോ ആയി വിശ്വാസികൾ തേടുന്നത് ദൈവത്തെയാണ്. അവരുടെ ഉള്ളിലുള്ള ഭാരവും ഭീതിയും ഈ കാലത്തിന്റെ വിതുമ്പലാണ്. വഴിയിൽ തളർത്തി വീഴ്ത്താൻ മാത്രം ഭാരവും അതിനുണ്ട്. അവ കാണപ്പെടുന്നില്ലെങ്കിൽ "നിങ്ങൾ തന്നെ അവർക്ക്  അപ്പം നൽകുന്നത്" എങ്ങനെ? ലാഭമുള്ള അപ്പവിതരണമല്ല, ദൈവിക ഇടപെടലുകളുടെ കൂദാശകളാകുന്ന അപ്പവിതരണമാണ്  സഹാനുഭൂതിയോടെ ഇനി തയ്യാറാവേണ്ടത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ