Gentle Dew Drop

ജനുവരി 02, 2021

വേലിക്കെട്ടും വയ്യാവേലിയും

ഓരോ അത്ഭുതത്തിലും സൗഖ്യത്തിലും വ്യക്തിപരമായ സംഭാഷണത്തിലും, സമൂഹം ഉറപ്പിച്ചു നിർത്തിയ ചില അതിരുകളെയും മതിൽക്കെട്ടുകളെയും ക്രിസ്തു ഭേദിക്കുന്നുണ്ട്. അവയിലോരോന്നിലും ക്രിസ്തു സ്വഭാവം എന്താണെന്ന് വെളിപ്പെടുന്നുണ്ട്. അത്തരം വെളിപ്പെടുത്തലുകളെ മനസിലാക്കാൻ സാധിക്കുന്നെങ്കിലേ സഭക്ക് നവീകരണമോ ഉണർവോ സാധ്യമാകൂ.

വേലിക്കെട്ടുകളും പ്രതിരോധമതിലുകളുമാണ് അത്യാവശ്യമായി പരിഗണിക്കപ്പെടേണ്ടത് എന്നാണെങ്കിൽ മറ്റു ചില കാര്യങ്ങൾകൂടി കാര്യമായെടുക്കേണ്ടതുണ്ട്.

വിഭാവനം ചെയ്യുന്ന പ്രതിരോധ മതിലുകൾ യഥാർത്ഥ വിള്ളലുകളെ ചെറുക്കുവാനും ജീർണ്ണതകളെ പരിഹരിക്കുവാനും പര്യാപ്തമാണോ? അതോ മറയ്ക്കുകയേയുള്ളോ? മതിലുകൾക്കു തന്നെ നിലനില്കാനാവശ്യമായ അടിത്തറ എന്താണ്? അവയുടെ അടിസ്ഥാന സ്വഭാവം എന്താണ്? ഏതുതരം സംരക്ഷണമാണ് ഈ മതിൽ ഉറപ്പാക്കുന്നത്? വേലിക്കെട്ടുകൾക്ക് പരിഹരിക്കാവുന്നതാണോ പ്രശ്നങ്ങൾ? യഥാർത്ഥത്തിലുള്ള പ്രശ്നങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടോ? ആഞ്ഞടിക്കാൻ പദ്ധതിയിടുന്ന കുഴപ്പങ്ങളുടെ മറവിൽ യഥാർത്ഥമായവ സൗകര്യപൂർവം മാറ്റിനിർത്തപ്പെടുന്നുണ്ടോ?

'നമ്മുടേതായ എല്ലാം' എന്ന സങ്കല്പമുള്ള ഘടനക്കുള്ളിൽ ഓരോരുത്തരുടെയും ഭാഗഭാഗിത്വം എങ്ങനെയാണ്? അറിയാനും, നിർദ്ദേശിക്കാനും, നയിക്കാനുമുള്ള ശക്തി എല്ലാവർക്കുമുണ്ടാകുമോ? ഈ ഘടന നിലനിർത്താൻ ആഗ്രഹിക്കുന്ന ആളുകളെ അവരുടെ വിശ്വാസങ്ങളെ, വിവിധങ്ങളായ ആവശ്യങ്ങളെ മതിലുകൾക്കുള്ളിൽത്തന്നെ വേണ്ടവിധം പരിഗണിക്കുവാനും അവയുടെ ആരോഗ്യപരമായ സഫലീകരണത്തിനും വേണ്ട ഒരുക്കങ്ങൾ ആലോചിച്ചിട്ടുണ്ടോ? മതിലുകളുടെ സുരക്ഷക്ക് പുറത്തുപോകുന്നത് അപകടമായതുകൊണ്ട് ഉന്നതവിദ്യാഭാസം പോലെ പുറത്തുപോകേണ്ടി വരുന്ന ആവശ്യങ്ങൾക്ക് തീർത്തും വിലക്ക് കല്പിക്കപ്പെടുമോ? അത്തരം വിലക്കുകൾക്ക് മതപരമായ വ്യാഖ്യാനങ്ങൾ സൗകര്യപൂർവം നൽകുക വിഷമമുള്ള കാര്യവുമല്ല.

നിലവിലുള്ള നയങ്ങൾക്ക് പുതുരൂപം നൽകാൻ ഉതകുംവിധം തുടർച്ചയായി സംഭവിക്കുന്ന പരസ്പരസമ്പർക്കത്തിലുള്ള നിയന്ത്രണ സംവിധാനങ്ങൾ, വിഭാവനം ചെയ്യപ്പെടുന്ന സ്വയംപര്യാപ്ത സമുദായ സങ്കല്പത്തിന്റെ ഭാഗമാക്കുവാൻ ഒരുക്കമാണോ? എന്നുവച്ചാൽ ഇന്ന് കാണുന്ന പ്രധാനലക്ഷ്യങ്ങൾ നാളെ ആസ്ഥാനത്താണെങ്കിൽ, പൊതുവാദങ്ങൾക്കുമേൽ രൂപപ്പെടുത്തപ്പെട്ട ആ കാരണങ്ങൾക്കുമേൽ കെട്ടിപ്പടുത്തിയ ഘടനയെ, പുനഃസംഘടിപ്പിക്കുവാൻ തയ്യാറാണോ എന്നത് വളരെ പ്രധാനമാണ്.  

മേല്പറഞ്ഞ മതിലുകൾക്കുള്ളിൽ സംരക്ഷിക്കപ്പെടുന്ന സഭ ആ ഘടനകൾ വഴി ആർക്കൊക്കെയാണ് സേവനങ്ങൾ/ പദ്ധതികൾ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്? എന്തൊക്കെ സേവനങ്ങളാണ് അവ? ഉള്ളിലുള്ളവരെ മാത്രമാണോ അതോ പുറത്തുള്ളവർക്കുവേണ്ടിക്കൂടിയാണോ? എങ്ങനെയാണ് / എന്തൊക്കെയാണ് ഈ ഘടനയുടെ പ്രവൃത്തിചര്യകൾ.

ചേർത്തുനിർത്തുന്ന വിശ്വാസങ്ങളാണ് ഘടനകളെയും നയങ്ങളെയും നയിക്കുന്നത്. വേലിക്കെട്ടുകളുടെ നിർമ്മിതി ആവശ്യമായിക്കാണുന്ന വിശ്വാസം മേല്പറഞ്ഞ സേവനങ്ങൾക്ക് അർഹരായവരെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങൾ ഏതൊക്കെയാണ്? 

പുറത്തുള്ളവർക്ക്  മതിലിനകത്തുള്ള സ്വീകാര്യത എങ്ങനെയാണ്? പുറത്തുള്ളവരുമായുള്ള സമ്പർക്കങ്ങൾ നിബന്ധനകളോടെ മാത്രം പാലിക്കേണ്ടവയാണെങ്കിൽ ഏതുതരം സമൂഹത്തെയാണ് വേലിക്കെട്ടിനുള്ളിൽ രൂപീകരിക്കുന്നത്?

ഈ ഘടനക്ക് ഒരുതരത്തിലുമുള്ള സേവനദാതാക്കൾ ആകാൻ ഉദ്ദേശ്യമില്ല എങ്കിൽ എന്ത് കാലിക പ്രസക്തിയാണുള്ളത്?

ഇതൊക്കെയിരുന്നാലും, മതിലകത്തെ സുരക്ഷയിലൂടെ സത്യത്തിൽ മുന്നോട്ടു വയ്ക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങൾ എന്താണ്? ക്രിസ്തുസ്വഭാവത്തിൽ നിന്ന് അകന്നുകൊണ്ട് രൂപപ്പെടുന്ന സഭയും സമുദായവും എന്ത് രൂപമാണ് സ്വയം വിഭാവന ചെയ്യുന്നത്? ഇന്ന് യഥാർത്ഥത്തിൽ ആവശ്യമായിരിക്കുന്ന ശക്തി എന്താണ്?

രോമാഞ്ചമുണ്ടാക്കുന്ന സൂപ്പർ മാസ്സ് എൻട്രികളും കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങളും അവസരോചിതമായി എഡിറ്റ് ചെയ്യാവുന്നവയാണ്. എന്നാൽ ഒരു സാമൂഹിക ഘടനയുടെ രൂപീകരണം വിവേകത്തോടെ നയിക്കപ്പെടുന്നില്ലെങ്കിൽ, ഉയർന്നുനിൽകാനുള്ള ഉദ്യമങ്ങളിൽത്തന്നെ വലിയ വീഴ്ചയുണ്ടാക്കും. ഒരു റീഎഡിറ്റിംഗ് അസാധ്യമായിരിക്കും എന്നത് തീർച്ച.  

വ്യക്തിപരവും സാമൂഹികവും ആത്മീയവും (ജീവിതത്തെ ഇത്തരത്തിൽ വിഭജിച്ചെടുക്കാൻ കഴിയില്ലെങ്കിലും പ്രധാനമായ ഈ തലങ്ങളെ സൂചിപ്പിക്കുവാൻ മാത്രം) ആയ സഫലീകരണം സാധ്യമാക്കുവാൻ സ്വയം ഒരുങ്ങുകയാണ് വേണ്ടത്. ഓരോ തലത്തിലും അടിസ്ഥാനം ക്രിസ്‌തുതന്നെയാവണം. എന്താണ് ക്രിസ്തീയത, എന്താണ് വചനം, എന്താണ് സുവിശേഷം, എന്താണ് രക്ഷ തുടങ്ങിയ പ്രസക്തമായ ചിന്തകൾ ആ അടിത്തറയുടെ സ്വാഭാവം നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. ഒരു മതഘടനയിലും, അഭിമാനിക്കാവുന്ന ആഘോഷങ്ങളിലും സ്ഥാപനങ്ങളിലും ചുരുങ്ങുന്നതല്ല ക്രിസ്തീയത. ഏതാനം ചില 'വാക്കുകളിലേക്ക്' അടക്കപ്പെട്ടവയല്ല വചനം. രക്ഷയുടെ സമഗ്രമായ തലങ്ങളെക്കുറിച്ച് എന്നാണ് നമ്മൾ ധ്യാനിച്ചുതുടങ്ങുന്നത്?

അതിരുകളോടടുക്കും തോറും സംഘർഷാവസ്ഥ ഏറിവരും. എന്നാൽ സാമൂഹിക നിർമ്മിതിയായ മതിൽക്കെട്ടുകളെ അസാധുവാക്കുന്നതാണ് ക്രിസ്തുവിന്റെ മനോഭാവങ്ങൾ. മതവും സമുദായവും തന്റെ ശിഷ്യർക്ക് മതിലായി ക്രിസ്തു അവതരിപ്പിച്ചില്ല. ക്രിസ്തു വാതിലാണ്, തടയുന്ന മതിലല്ല. അവന്റെ പ്രതിരോധശക്തിയും വാതിലെന്ന സ്വഭാവമായിരുന്നു. ഒരുപക്ഷെ അടച്ചിട്ട വാതിലുകളായിത്തീർന്നതുകൊണ്ടാകാം കൂടുതൽ മതിലുകൾ വേണമെന്ന് നമുക്ക് തന്നെ തോന്നുന്നത്. ഇനി ക്രിസ്തുവിനെയാണ് നമുക്കാവശ്യമെങ്കിൽ തീർച്ചയായും അവൻ വാതിൽ തുറന്നു തരും. ഇനി സങ്കുചിതത്വങ്ങളിൽ അടയപ്പെട്ടതാണെങ്കിൽ അകത്തുനിന്നു തുറക്കാനുള്ള മനസു കാണിച്ചാൽ മതി. 

1 അഭിപ്രായം: