Gentle Dew Drop

ജനുവരി 08, 2021

പാളിപ്പോകുന്ന ക്രിസ്ത്വാനുകരണം

"നീയും പോയി അതുപോലെ ചെയ്യുക"

 ... ആദ്യം അയാൾ ഒരു കഴുതയെ വാങ്ങി. പിന്നെ ജെറുസലേം-ജെറിക്കോ റൂട്ടിൽ സകല വഴികളിലും നോക്കി നടന്നു. വഴിയരികിൽ മരണാസന്നനായി ഉപേക്ഷിക്കപ്പെട്ട ആരെയും കണ്ടില്ല. പിന്നെയെങ്ങനെ 'അതുപോലെ ചെയ്യും'? കഴുത കൊള്ളാത്തതുകൊണ്ടാണോ? പുതിയ കഴുതയെ വാങ്ങി. എന്നിട്ടും ആരെയും കണ്ടില്ല. പിന്നെ ഒരു വഴിയേ അയാൾ കണ്ടുള്ളു. ആരെയെങ്കിലും ഒന്ന് ശരിയാക്കിത്തരാൻ ഒരു കൊട്ടേഷൻ. കാര്യം നടന്നു. കഴുതപ്പുറത്തു കയറ്റി അയാളെ സത്രത്തിൽ കൊണ്ടുചെന്നാക്കി. 

വക്രത വഴി ദൈവവചനത്തെ നമ്മൾ നിരർത്ഥകമാക്കുന്നു. ശത്രുതക്കും, വെറുപ്പിനും വിദ്വേഷത്തിനും പോലും സൗകര്യപ്രദമായ 'ആത്‌മീയ' ന്യായീകരണം ലഭിക്കുന്നു. അതിനെ വിശ്വസ്തതയെന്നൊക്കെ നല്ല പേരുകൾ വിളിച്ചു സ്വയം വഞ്ചിക്കുകയും ചെയ്യുന്നു.  ദൈവവചനം എന്തിനുവേണ്ടി വിളിക്കുന്നോ ആ ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിഞ്ഞുമാറുവാൻ പലവിധ സൂത്രവിദ്യകൾ നമ്മൾ കണ്ടു പിടിക്കുന്നു. മേല്പറഞ്ഞ കഴുതകളെപ്പോലെ അനിവാര്യമെന്ന നിലയിൽ കെട്ടിവലിക്കുകയും ചെയ്യുന്നു. യഥാർത്ഥ ഭക്തി പ്രാർത്ഥന എന്നിവയിലെ സ്നേഹബന്ധത്തെ മാറ്റിനിർത്തി പകരം എളുപ്പം ഫലം തരുന്ന മാന്ത്രിക വിദ്യകളാക്കുന്നു. പടങ്ങൾ ഷെയർ ചെയ്യുന്നതിലും, ചൊല്ലുന്ന പ്രാർത്ഥനയുടെയും പാലിക്കുന്ന ദിനങ്ങളുടെയും എണ്ണത്തിനനുസരിച്ച് ഉറപ്പാകുന്ന അനുഗ്രഹങ്ങളിലും വിശ്വാസം കാണപ്പെടുന്നു. ഉപകാരങ്ങളുടെയോ അത്ഭുതങ്ങളുടെയോ 'പരസ്യങ്ങൾ' കൂടാതെ അവതരിപ്പിക്കപ്പെടുന്ന ഭക്തിചര്യകൾ ഇല്ല എന്ന് തന്നെ പറയാം. യൂട്യൂബ് ലെ ഈസി ടൂൾസ് പോലെ എന്തിനും ഏതിനും പുതിയ ഭക്തികൾ രൂപപ്പെടുകയും ചെയ്യുന്നു. അതൊക്കെ സസൂക്ഷ്മം പാലിക്കുന്നതാണ് വിശ്വാസമെന്നും ആത്മീയതയെന്നും ധരിക്കുകയും ചെയ്യുന്നു. ഇവയൊക്കെയും പാലിക്കപ്പെടുന്നില്ലെങ്കിൽ ഇനിയെങ്ങാനും ദൈവം അനുഗ്രഹിക്കാതിരിക്കുമോ, ശിക്ഷിക്കുമോ എന്ന ഭയവും ഈ ഭക്തിക്രിയകളിലേക്ക് അനേകരെ നയിക്കുന്നു.

ജറുസലേമിലെ ചട്ടവട്ടങ്ങളുടെ മത്ത് ജെറിക്കോയിലേക്കുള്ള വഴിയിൽ സ്വയം ചോദ്യത്തിന് വിധേയമാക്കപ്പെടുന്നു. എന്നാൽ, അറിഞ്ഞുകൊണ്ടും ദൈവം സത്യത്തിൽ തന്നിലൂടെ ജീവിക്കേണ്ടിടത്തുനിന്നും ഓടിയൊളിക്കാനാണ് നിയമങ്ങൾ നിരത്തി സാധൂകരണത്തിനു ശ്രമിക്കുന്നത്. മതം ശുദ്ധിയെന്നു വിളിക്കുന്ന ഒളിത്താവളത്തിൽ സംരക്ഷിക്കപ്പെടുന്ന വിശ്വാസം ഒരുവന് കപടതയുടെ അന്ധതയായി മാറുന്നു.

ഭക്തികൃത്യങ്ങളിൽ സൂക്ഷിക്കുന്ന കണിശതയോ, അനുദിനക്രമങ്ങളിലെ മുടക്കമില്ലായ്മയോ  അതിൽത്തന്നെ ആത്മീയവളർച്ചയുടെ അടയാളമല്ല. നമ്മൾ എത്രമാത്രം ക്രിസ്തുവിനെപ്പോലെയായി എന്നതാണ് കാര്യം. അതാണ് സാക്ഷ്യവും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ