Gentle Dew Drop

ജനുവരി 16, 2021

ആത്മാവ് വരുമ്പോൾ

വിവിധങ്ങളായ വരങ്ങളാൽ സഭയെ പരിപോഷിപ്പിക്കുന്ന പരിശുദ്ധാത്മാവ് തന്നെയാണ് ഏകീകരിക്കുന്നതും. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സഭയെന്നതായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദർശനവും. കാരിസം എന്നതിനെ പ്രകൃത്യാതീത കഴിവുകളായല്ല അത് കാണുന്നത്. ജീവിതത്തിന്റെ നാനാതുറകളിൽ ആത്മപ്രേരിതമായി ജീവിതം നയിക്കാനാകും എന്ന വെളിച്ചം അതു നൽകി. സഭക്കുള്ളിലുള്ള ഒരു നവീകരണ പ്രസ്ഥാനം എന്നതിലുപരി സഭതന്നെ 'കരിസ്മാറ്റിക്' ആയിത്തീരണം എന്ന വലിയ ആഗ്രഹവും അതിനെ നയിച്ചു. അങ്ങനെ ശാരീരികാധ്വാനത്തിലും ബൗദ്ധികപ്രയത്നങ്ങളിലും മാധ്യമരംഗത്തും ശാസ്ത്രീയതയിലും സന്യാസത്തിലും പൗരോഹിത്യത്തിലുമെല്ലാം പരിശുദ്ധാത്മാവിന്റെ മാർഗദർശനം സാധ്യമാണെന്നും, അങ്ങനെ  ഓരോ ജീവിതാന്തസും സഭയുടെ വിശുദ്ധി വെളിപ്പെടുത്തുന്നെന്നും കണ്ടു കൊണ്ടാണ് വിശുദ്ധിയുടെ സാർവ്വത്രിക മാനം എടുത്തു കാണിക്കപ്പെടുന്നത്. അറിവ്, വിവേകം, ജ്ഞാനം തുടങ്ങിയ വരങ്ങളിലൂടെ ദൈവസ്വരത്തിനു കാതോർത്ത് പക്വതയിലേക്ക് വളർന്ന വ്യക്തികളുണ്ട്. അത്തരം വ്യക്തികളുടെ കൊച്ചു സമൂഹങ്ങളിൽ അവർ പരസ്പരം വളർത്തപ്പെടുകയും ചെയ്തു. 

Teleevangelist  പ്രഭാവമാവാം അത്ഭുതങ്ങളിൽ ഊന്നൽ കൊടുക്കുന്ന വേറൊരു ദിശയിലേക്കു അത് മാറിപ്പോകുവാൻ കാരണം. അപ്പോൾ, വരദാനങ്ങളിൽ ചെറുസമൂഹങ്ങളായി  വളർന്നിരുന്ന ശൈലിയിൽ നിന്ന് അത് സ്റ്റേജ്  പ്രതിഭാസമായി മാറുകയും ചെയ്തു. 

അധ്യാപനവും, ആതുരശുശ്രൂഷയും, സാമൂഹ്യസേവനവും,  കാർഷികവേലയും, പത്രപ്രവർത്തനവും എല്ലാം കാരിസം തന്നെയാണ്. അവിടെയൊക്കെയും ക്രിസ്തുസമാനമായി ഒരു വ്യക്തിക്ക് രൂപാന്തരപ്പെടാൻ കഴിയുകയെന്നതാണ് 'കരിസ്മാറ്റിക്' ആകുന്നതിലെ ഉദ്ദേശ്യം (ഒരു പ്രത്യേക ഗ്രൂപ്പിൽ അംഗമാവുക എന്നല്ല അതിന്റെ അർത്ഥം). കൂടുതൽ പ്രാർത്ഥന, ഭക്തികൃത്യങ്ങൾ എന്നിവ കൊണ്ട് മാത്രം അത് സാധ്യമല്ല. സാന്മാര്ഗികമോ വൈകാരികമോ ആയ ഒരു മാറ്റവും അല്ല അത്. സ്വയം ഒരു തിരിച്ചറിവിലേക്ക് മനുഷ്യ-ദൈവ സംഭാഷണം സാധ്യമാകുന്നുണ്ടോ എന്നത് പ്രധാനമാണ്. ആ സംഭാഷണത്തിന്റെ രത്നച്ചുരുക്കം ഇതാണ്  "നീ എനിക്ക് പ്രിയങ്കരനായ/ പ്രിയങ്കരിയായ എന്റെ പ്രിയ പുത്രൻ/ പുത്രി." നമുക്ക് വളരാനുണ്ടാവാം, ബലപ്പെടാനുണ്ടാവാം കൂടുതൽ വരങ്ങൾ കൊണ്ട് അലങ്കരിക്കപ്പെടാനുണ്ടാകാം; അത് പതിയെ നിറഞ്ഞു കൊള്ളും.  പാപം, ശാപം, പിശാച് എന്നിവയൊന്നുമല്ല അപ്പോൾ നമ്മുടെ ശ്രദ്ധാകേന്ദ്രം, ദൈവവും, അവിടുന്ന് നമ്മിൽ പകരുന്ന ജീവനും അതു മാത്രമാണ് പ്രധാനം. (തെറ്റിദ്ധരിപ്പിക്കപ്പെട്ട് ആദ്യമുള്ളവക്ക് ലഭിച്ചിട്ടുള്ള പ്രഥമസ്ഥാനം നമ്മെ വഴിതെറ്റിച്ചിട്ടുണ്ടാകാം. അങ്ങനെ നമ്മൾ അറിയാതെ ദൈവോച്ചാടകരായി മാറി).

വിശുദ്ധരായി ഉയർത്തപ്പെട്ടവരെ നമുക്ക് മുമ്പേ നടന്ന സഹോദരരും സുഹൃത്തുക്കളുമായി നമുക്ക് കാണാം. ഭക്തിയേക്കാൾ സൗഹൃദബന്ധമാണ് ഉചിതം. ക്രിസ്തുവിനോടുള്ള അവരുടെ സ്നേഹത്തെ നമുക്കും ആഗ്രഹിക്കാം, ജീവിതപുണ്യങ്ങളെ അനുകരിക്കാം, ആത്മാവ് നമ്മെ പ്രേരിപ്പിക്കുന്നതിനനുസരിച്ച് അതിനെ നമുക്ക് പ്രകടിപ്പിക്കാം. അവരുടെ അതിഗഹനമായ അനുഭവങ്ങളെയും എഴുത്തുകളെയും, മറ്റ് ആത്മീയ കൃതികൾ തുടങ്ങിയവ അവയുടെ കാലഘട്ടത്തിന്റെ വിശ്വാസശൈലി, തകർച്ചകൾ, ലോകവീക്ഷണം തുടങ്ങിയവ കൂടി ഉൾപ്പെടുത്തി വേണം മനസിലാക്കുവാൻ ശ്രമിക്കേണ്ടത്. അല്ലെങ്കിൽ അവരുടെ വാക്കുകളെ അക്ഷരാർത്ഥത്തിലെടുക്കുകയോ പ്രവൃത്തികളെ അനുകരിക്കുകയോ ചെയ്യുന്നത് ഉചിതമാണെന്ന് വരില്ല. ക്രിസ്തുവാണ് അവർക്ക് ആധികാരികത നൽകുന്നത്, അവർ ക്രിസ്തുവിനല്ല. അവരിൽ പ്രതിഫലിക്കുന്ന ക്രിസ്തുവിനെയാണ് നമ്മൾ തേടുന്നത്, അവൻ നമ്മെ നയിക്കും.

ദൈവത്തിന്റെ അനിർവചനീയമായ സ്നേഹത്തെ അടുത്തറിയുംതോറും അതിനോട് വേണ്ടത് പോലെ പ്രതികരിക്കുവാൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന വേദന ഉള്ളിലുണ്ടാവും (Purgatory എന്ന് വിളിക്കാം അതിനെ). ആത്‌മീയവും വൈകാരികവുമായ മറ്റു ക്ഷതങ്ങൾക്കെന്ന പോലെ ഈ സ്നേഹനൊമ്പരത്തെയും ആശ്വസിപ്പിക്കുന്നത് പരിശുദ്ധാത്മാവ് തന്നെ. പരിശുദ്ധാത്മാവിലൂടെ തന്റെ സ്നേഹം അവിടുന്ന് നമ്മുടെ ഹൃദയത്തിലേക്ക് ചൊരിഞ്ഞിരിക്കുന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ നമുക്ക് ജീവിക്കാം. അതാണ് കരിസ്മാറ്റിക് അനുഭവം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ